പി. രാമൻ

അനങ്ങാപ്പാവകൾ

ടത്തിക്കാവിലെ
വേല കഴിഞ്ഞ്
അനിയത്തിക്കാവിലെ
വേലയും കഴിഞ്ഞ്
കൂത്തുമാടത്തിൽ
തോൽപ്പാവക്കൂത്ത്.
നാല്പത്തൊന്നു രാവു
മുടങ്ങാതെ വഴിപാട്

കുട്ടിക്കാലത്തിൻ
മായികവെളിച്ചത്തിൽ
ചലിക്കും പാവകൾ
കണ്ടതോർമ്മിച്ചു ഞാൻ
കുട്ടികളേയും കൂട്ടിപ്പോയി.

കൂത്തുമാടത്തിനു
മുന്നിലെപ്പറമ്പിൽ
തല പൊക്കി നോക്കി -
ക്കിടക്കുന്നു നായ്ക്കൾ.
മറ്റാരുമില്ല.

മാടത്തിനുള്ളിൽ
വിളക്കുകൾ തെളിഞ്ഞു
ചെമ്പട്ടു തിരശ്ശീല
തുടുതുടെത്തിളങ്ങി.
വെളുത്ത പട്ടു -
തിരശ്ശീല മേലേ
തോൽപ്പാവനിഴലുകളുറച്ചു

കാണികളില്ലാതെ
തീരെപ്പതിഞ്ഞ്
തമിഴു തുടങ്ങീ പുലവർ
മണ്ണിൽ ഞങ്ങൾ
പടിഞ്ഞിരിക്കുന്നത്
കണ്ടിരിക്കില്ലയാക്കമ്പർ.
ഭഗവതി മാത്രം
കാണുവാനാണെങ്കിൽ
മൈക്കെന്തി, -
നെന്തിനീ ബോക്‌സ്?

നാടകമാണ്,
സംഭാഷണമുണ്ട്
മറുപടിത്തൊണ്ട തൻ
നീട്ടലുമുണ്ട്.
കൈകാൽമുഖമന -
ക്കാതെ നിൽക്കുന്ന -
തെന്നിട്ടുമെന്തിവരെല്ലാം?

പെട്ടെന്നു കൈ
ചൂണ്ടിടുന്നൂ മകൻ, നോക്കു -
കൊന്നനങ്ങു, ന്നതാപ്പാവ.
ഏട്ടനുറക്കത്തിൽ
തോന്നിയതാകും, ഞാൻ
കണ്ടില്ലയെ, ന്നനിയത്തി.

മൈക്കിലപ്പോൾ കേട്ടൂ
പുലവരുടെ കോട്ടുവാ
കേൾക്കാനില്ലാരു-
മുറപ്പോടെ വിട്ടത്.

കേട്ടയുടനേ
ചിരി പൊട്ടിയെങ്കിലും
ദുഃഖത്താൽ മൂകരായ് പിന്നെ.

കോട്ടുവാ പത്തു
കടക്കണം നമ്മൾക്കു
പഞ്ചവടിയോളമെത്താൻ
കോട്ടുവാ എത്ര
കടക്കണം നൂണു നാം
യുദ്ധകാണ്ഡത്തിലേക്കെത്താൻ?

എല്ലാക്കലയും
വലിച്ചെടുക്കും ചുഴി -
തന്നെയീ കോട്ടുവാരാത്രി.

നില്പൂ ബലം പിടി -
ച്ചിപ്പൊഴിപ്പാവകൾ
മായികവെട്ടപ്പരപ്പിൽ
യുദ്ധകാണ്ഡത്തിനായ്
കാത്തു നിൽക്കുന്നവ
ഞെട്ടിയുണർന്നു ചലിക്കാൻ.

കോട്ടുവായല്ല,
മനുഷ്യർ വിടും വളി
യുദ്ധമായ് പൊട്ടും വരേയും.

കുട്ടികളുടെ വേല

പാടം കൊയ്യാറായില്ല
പാലുമുറച്ചില്ല
പിന്നെങ്ങനെ കാവിൽ കേറും
ദേശത്തിൻ വേല?

പച്ചോലകൾ പൊന്നായില്ല
വെള്ളം വാർന്നില്ല
പിന്നെങ്ങനെ കാവിൽ കേറും
ദേശത്തിൻ വേല?

വൈകീ മഴയെത്താൻ, വൈകീ
ഞാറു പറിച്ചുനടാൻ
പിന്നെങ്ങനെ കാവിൽ കേറും
ദേശത്തിൻ വേല?

കുട്ടികൾ കൂട്ടം കൂടി -
ത്തീരുമാനിക്കും - അതു
മട്ടിൽ പിറ്റേന്നു കാര്യം
നടപ്പിലാകും.

പാടത്തിൻ വക്കത്തെത്തും
ദേശക്കാള - അങ്ങനെ
പാടത്തിന്നടിയിലിറങ്ങും
ദേശക്കാള

പാടത്തിന്നടിയിൽ കൂടി
വേല പോകുമ്പോൾ
പാലുമുറച്ചു കൊയ്യാൻ
പാകമാകും.

കോലുവിളക്കിനു പിന്നിൽ
വെളിച്ചപ്പാടിൻ
വാളുമ്മുടി മണ്ണിൽ നിന്നും
മറുകരയിൽ പൊങ്ങും

പാടത്തിന്നപ്പുറമേറും
ദേശക്കാള - അങ്ങനെ
കാവേറുമിക്കുറി നമ്മുടെ
ദേശത്തിൻ വേല.

മണ്ണിന്നടിയിൽ കേൾക്കാം
വൈകി മടങ്ങുമ്പോൾ
പൊങ്ങും കരിമരുന്നിൻ
പടർമുഴക്കം

പിറ്റേന്നീപ്പാടമെല്ലാം
കൊയ്ത്തിനൊരുങ്ങാൻ

കല്പിക്കും മട്ടിൽ പൊങ്ങും
തുടർമുഴക്കം.

▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments