പ്രയേർസ് ഓഫ് 3.55 am

ന്റെ വീട്ടിൽ എന്തോ ഒന്ന്
ഉറപ്പായും ഉണ്ട്.
ക്ലോക്കിനകത്തെ
കി

റിൽ
3:55, 4:20,
2:17, 1:00
5:32, 7:56
8:36, 6:42
എന്നിങ്ങനെ
നിറഞ്ഞ വെള്ളത്തിലോ
അതിന്റെ
പല അടുക്കുകളിലായി
മുങ്ങിക്കിടക്കുന്ന
എന്റെ പഴയ ടോയ് കാറിലോ
ചേച്ചി അരീസുംകായ
നിറച്ചുവെച്ച പാട്ടയിലോ
ചാന്ത്‌ തറയുടെ
തണുപ്പിലെപ്പോഴുമിരുന്ന്
ധ്യാനിക്കുമായിരുന്ന
തവളയുടെ നിശ്ചലതയിലോ
അതുണ്ടാകും.
അല്ലെങ്കിൽ,
നോക്കിനോക്കി
ക്ലോക്കിൽ നിന്നും
അവധാനതയോടെ
അച്ഛമ്മ ഖനനം
ചെയ്തെടുത്ത
പഴയ നേരത്തിന്റെ
ഫോസിലുകളിലോ
മിനുറ്റ് സൂചിയുടെ
മീൻ മുള്ള്
കുത്തിയ
വിരലുകളിൽ നിന്നും
ഓരോ ചെതുമ്പലുകളായി
പറന്നുപോയ
സമയത്തിന്റെ
ചുവന്ന ഭാരങ്ങളിലോ
ആയിരമായിരം
കാക്കയൊച്ചകളാൽ
തുന്നിക്കൂട്ടിയുണ്ടാക്കിയ
അച്ഛമ്മയുടെ നെടുവീർപ്പിന്
കൂടെയോ
ആയിരിക്കും ചിലപ്പോഴത്.

എന്റെ വീട്ടിൽ എന്തോ
ഒന്ന് തീർച്ചയായും ഉണ്ട്.
മഞ്ഞ ചുവരുള്ള മുറിയിലോ
മുറിയിലെ ഉറക്കം
ശേഷിക്കുന്ന പുതപ്പിലോ
ആരും കാണാതെ,
ഉപ്പുമാങ്ങാഭരണിയിൽ
ഞാൻ മുക്കിയെടുത്ത
കൈ വിരലിൽ
പറ്റി കിടക്കും
പൂപ്പലിന്റെ
കുഞ്ഞു മേഘക്കഷ്ണങ്ങളിലോ
രാത്രിയിൽ,
സിങ്കിനകത്തേക്ക്
വായ കുലുക്കിയുഴിഞ്ഞ്
ഞാൻ ഉപേക്ഷിച്ചു പോയ
വാക്കിന്റെ പ്രേതത്തിനരികിലോ
അതുണ്ടാകും.
അതല്ല
ജനലിലോ
അതിലൂടെ വരുന്ന കാറ്റിലോ
കാറ്റത്ത് പാറുന്ന കടലാസിലോ
കടലാസ് കൊണ്ടുണ്ടാക്കിയ
കുഞ്ഞിന്റെ തോണിയിലോ
തോണി ഉലയുമ്പോഴുള്ള ഭയത്തിലോ
ഭയം മൂലം സദാ മൗനിയായ
അടുക്കളയിലോ
അടുക്കളയിലെ പാത്രങ്ങൾ
വീഴുമ്പോഴുള്ള ശബ്ദത്തിലോ
ശബ്ദം കൊണ്ട് ഉണരുന്ന
പ്രാർത്ഥനയിലോ
പ്രാർത്ഥനയുടെ തള്ളിച്ചയിൽ
തുറന്നടയുന്ന ജനലിന്റെ
ചെറിയ ചെറിയ
ശ്വാസങ്ങളിലോ
ഉണ്ടാകാനും മതി.

എന്റെ വീട്ടിൽ
എന്തോ ഒന്നുണ്ട്.
വീടിനെ നടുവിലിരുത്തി
അത് അതിന്റെ
നോട്ടവും ബോധവുമായി
ഇടതടവില്ലാതെ ഭ്രമണം
ചെയ്യുന്നു.
കിളി തന്റെ പ്രതിബിംബത്തെ
ജനൽ കണ്ണാടിയിൽ
നോക്കിയിരിക്കുന്നത്
നമ്മൾ നോക്കുന്നത് പോലെയോ
സാന്നിധ്യം തന്നെ നിർമ്മിച്ച
ആളെ അന്വേഷിക്കുമ്പോൾ
അതിനുമുമ്പേ സൃഷ്ടിക്കപ്പെട്ട
അസാന്നിധ്യം തന്റെ പിന്നാലെ കൂടുന്നു
എന്നതുപോലെയോ ആണ്
അതെന്റെ വീട്ടിലുള്ളത്.

എന്റെ വീട്ടിൽ എന്തോ
ഉണ്ടെന്നുള്ള
ഉറപ്പ് അത്രയും തിളക്കവും
വ്യാപ്തിയും ഉള്ളതാണെങ്കിൽ
എത്ര തവണയും,
ആഴത്തിലും,
കണ്ണടച്ചാലാണ്
അതിനെ കാണാതിരിക്കാൻ
പാകത്തിന് ഇരുട്ട് വരുത്താൻ
എനിക്ക് പറ്റുന്നുണ്ടാവുക?
എന്നാലും
സ്ഥിരമായി
നിരീക്ഷിക്കപ്പെടുമ്പോഴുണ്ടാകുന്ന
അരക്ഷിതാവസ്ഥയൊന്നും
എന്റെ വീടിനെയോ,
വീട് ചുമക്കുന്ന
സാധനങ്ങളെയോ ബാധിച്ചിട്ടില്ല.

ആര്യവേപ്പിലകളിലൂടെ
മുറിഞ്ഞുവരുന്ന
വെയിൽ കഷ്ണങ്ങൾ,
വെയിൽ കഷ്ണങ്ങളിൽ
തെളിയുന്ന കളർ
പെൻസിൽ,
പെൻസിൽ കൊണ്ട്
ചേച്ചിയുടെ കുഞ്ഞ് വരച്ച
രണ്ടു ജനലുകളുള്ള വീടും
സൂര്യനും,
ഒന്നിനും ഒരു മാറ്റവുമില്ല.

എന്നാൽ പുസ്തകത്തിൽ
വരച്ച വീട്
കുഞ്ഞ് മായിച്ചു
കളയാൻ ശ്രമിക്കുമ്പോഴെല്ലാം
എന്തോ ഒന്ന് മാത്രം
മാഞ്ഞുപോകുന്നില്ലല്ലോ
എന്നവൾ സ്ഥിരമായി
പരാതി പറയുന്നു.

Comments