1
എല്ലാ ക്രമങ്ങളേയും തെറ്റിച്ച്
നീ ഒരു കുടീരം പണിയുന്നു
ഞാനതിനെ കവിതയിൽ
ഓമനിക്കുന്നു
‘താജ്മഹൽ അവിടെത്തന്നെ
ഉണ്ടാവണേ’
ഞാനെന്ന അവിശ്വാസി
പ്രാർഥിക്കുന്നു.
2
ഊറിയൂറി വരുന്ന
നിന്നോർമയെ
ചേർത്തുചേർത്തുവെച്ച്
എന്റെ ഇലകൾ
എന്നും കരിംപച്ചകൾ വരയ്ക്കുന്നു
കാതലെന്ന്
കണ്ണാൽ മൊഴിയുന്നു
3
ഓരോ ഇലകളുടെ
വരമടക്കുകളിലും
ഭൂമി ഒളിപ്പിച്ചു വെച്ച
പ്രേമലേഖനങ്ങളുടെ
ചില്ലക്ഷരത്തലപ്പുകൾ
4
എന്റെ താളുകളിൽ
നിന്റെ ഓർമകൾ
വരികളായട്ടിയിട്ടു.
കാതലിച്ച ചില്ലകളിൽ നാമിരിക്കുന്നു
ഇരുട്ടിനെ മായ്ച്ച്
പകലിനെ വരച്ചുകൊണ്ട്,
പകലിനെ മായ്ച്ച്
ഇരുട്ടിനെ വരച്ചു കൊണ്ട്
5
മണ്ണിനോടോ
മാനത്തോടോ ചേരാത്ത
ഒരുണ്മയുടെ
ഉപ്പ് നുണയുന്നു ഞാൻ
നിന്റെ ഒരൊറ്റ ചുംബനജാലത്താൽ
മാനത്ത് വില്ലായി വളഞ്ഞുകിടക്കാൻ
6
dark and deep
dark and deep
എന്ന് മിടിക്കുന്ന ഹൃദയം
നമ്മുടെ
ഇരുണ്ട തൊലികളിൽ
വിസ്മയം തീർക്കുന്നു
7
തിരഞ്ഞതുതന്നെ
തിരയുന്നു
തിരഞ്ഞ്
തിരഞ്ഞ്
തിരഞ്ഞ്
തീരാത്തവൾ തിര
മേഘത്തിലലിഞ്ഞവൾ
ഒറ്റച്ചേലയിലലയുന്നവൾ
8
അടക്കിപ്പിടിച്ച സങ്കടങ്ങൾ
അണ കെട്ടുന്നു
ചിലത് മാത്രം
പുറത്തേക്കൊഴുകുന്നു
ചുടുപുഞ്ചിരിയും
ഇളം കണ്ണീരുമായി
ചിതറിയ ഹൈക്കുക്കവിതകളെ
ദീർഘകാവ്യമാക്കുന്നു.
വിജില