സുകുമാരൻ ചാലിഗദ്ധ

ന്റപ്പന്നാടും എന്റപ്പനാടും
അമ്മ പാടും
കാട്ടുമുയലിന് കൂട്ടിരിക്കാൻ
ഞങ്ങളോടി കാരക്കൂമ്പിന്
പൂവ് ചൂടി ഒളിച്ചിരുന്നു.

മൈന.
ഓമന.
കല്യാണി.
കാന്താരി.

മഴയേ നീയെന്റെ ആകാശമാണ്
വെയിൽച്ചൂടിൽ വെന്ത കഞ്ഞിയും കഴിച്ച്
പറന്നകന്ന പക്ഷിക്ക് ഒരു സൂത്രം
കൊടുക്കുവാൻ ഞാൻ ആലോചിച്ചിരുന്നു.

അഴുക്കിൽ വളർന്ന
ആ ചെടിയുടെ മകളെ കെട്ടാൻ
ഒരാലോചന വിട്ടിരുന്നു.
തിരിച്ചുവന്ന കത്തിൽ
ഒരു കാന്താരിയും
ഒരു പെണ്ണിന്റെ ഫോട്ടോയും
ഒരു ഒപ്പും.
ഇഷ്ടപ്പെട്ടു ... പക്ഷേ?
ഒരു കാര്യം
ഒപ്പിനുമുകളിൽ ഒരു
കത്തിയുണ്ടായിരുന്നു
ഒരു വാർത്തയും.
അവനെ വെട്ടണം.
എന്റെ നടുക്ക് വയൽ,
വെള്ള കൊക്കുകൾ
അവിടെ കൂവി പാടുന്ന
ഒരു മാരനും മരണവും.
മഞ്ഞുകൾ മായുന്നു
മനസ്സിലൊളിച്ച കിളികൾ
പച്ചയിലേക്ക് പറന്നകന്നപ്പോ
എന്റെ ഭാര്യ
മനുഷ്യനെന്നാണ് വിളിക്കുന്നത്
ഞാനവളെ മനുഷ്യത്തിയെന്നും വിളിക്കും.

അമ്മയായും കാളിയായും
കരുതിയ രാത്രിയിൽ
കൊടുവാളായിമാറിയവൾ
അവനെ വെട്ടി.
അന്നു ഞാൻ
മനഃപ്പാഠമാക്കിയ ഉത്തരത്തിന്
ചോദ്യ പേപ്പറിൽ ചോദ്യംവന്ന് ചോദിച്ചു.
ജയിക്കുമോ?
ജയിക്കുമെന്നു പറഞ്ഞു.
എത്രമാർക്കിൽ?

210
250
350
400
No
YES
237 മാർക്ക്.

പാസ്സ്.

അപ്പനും അമ്മയ്ക്കുപോലും
പത്താം ക്ലാസ്സ് പാസായത്
ഇതുവരേക്കും അറിഞ്ഞിട്ടില്ല.
പാവം.
SSLC പാസ്സാവാൻ
ഇനിയും കുറച്ചാൾക്കാരുണ്ട്.
ആ പെണ്ണ് അരുവാൾ കാച്ചി
നെല്ല് കൊയ്യാൻ കാത്തിരുപ്പുണ്ട്.

നിങ്ങടെ മാർക്കിന്
നല്ല മൂർച്ചയാണെന്നു പറഞ്ഞിട്ടവൾ
ഒരു വയൽ നെല്ല് കൊയ്ത്
വരമ്പത്തിരുന്ന് കത്തൽ കഴിച്ചു.

മനുഷ്യാ.

ആ മനുഷ്യന് ഒരു ജോലിയും കിട്ടിയില്ല.

പകലും രാത്രിയിലും പുഴയെ
കരയെ കാടിനെ വീടിനെ നോക്കിട്ട് പറയും
എന്റെ SSLC ബുക്ക്
ആ കൂടിൽ പൊതിഞ്ഞ് വെച്ചിട്ടുണ്ടെന്ന്
സൂക്ഷിക്കണം പക്ഷേ
നിന്റെ നാലാം വയസ്സിൽ
നിന്റെ മാമനെ അവർ
അടിച്ചുകൊന്ന് കെട്ടിത്തൂക്കി
മുകളിൽ കേറ്റിയതോർമ്മയുണ്ടോ.

പേര് മല്ലൻ.

കേരളത്തിൽ ആദ്യമായി
ശ്‌മാശനത്തിനുവേണ്ടി പോരാടി
മരിച്ച മല്ലന്റെ മണവും ചന്നവും
ചാലിഗദ്ധ മണ്ണിൽ വിരിഞ്ഞു.


Summary: SSLC a Malayalam poem written by Sukumaran Chaligatha.


സുകുമാരൻ ചാലിഗദ്ധ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments