ടി.പി. വിനോദ്

അവിശ്വാസവും തലമുറകളും​

ഥയൊന്നും ഓർമ്മയില്ലെങ്കിൽ
അച്ഛന്റെ പണ്ടു പണ്ടത്തെ
എന്തെങ്കിലും കാര്യം
പറഞ്ഞാൽ മതിയെന്ന് മോൾ.

പറയാനോർമ്മ വന്നത്
പണ്ടത്തെ ആ പണ്ട്
ദിവസവും രാവിലെ
സ്‌ക്കൂളിന് മുന്നിലെ
ഗോവിന്ദേട്ടന്റെ പീടികയിൽ നിന്ന്
അഞ്ച് പൈസയ്ക്ക്
പേനയിൽ മഷി നിറയ്ക്കുന്ന
കാര്യവും കാലവും.

പറഞ്ഞുവന്നപ്പോഴാണോർത്തത് -
ഇപ്പറയുന്ന ഇതിവൃത്തത്തിന്റെ
ഏത് കണികയെയാവും
ആറുവയസ്സുകാരിക്ക്
മനസ്സിലാക്കാനോ
വിശ്വസിക്കാനോ സാധിക്കുക?

ഗോവിന്ദേട്ടൻ ഇപ്പോഴില്ല.
അഞ്ചുപൈസ പ്രാബല്യത്തിലും
പ്രയോഗത്തിലുമില്ല.
ദിവസവും പീടികയിൽ പോയി
പേനയിൽ മഷി നിറയ്ക്കുന്നതിന്റെ
പ്രാചീനമായ പ്രായോഗികതയെ
എങ്ങോട്ടോ തിരക്കിട്ട് പോകുന്നതിനിടയിൽ
ലോകം ഈസിയായി
ഓവർടേക്ക് ചെയ്തിട്ടുണ്ട്.

പ്രതീക്ഷിച്ചതുപോലെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
ആറുവയസ്സുകാരിക്ക്
ഇതേപ്പറ്റിയുണ്ടായ
സംശയങ്ങൾക്കൊന്നിനും എനിക്ക്
വൃത്തിയുള്ള ഉത്തരങ്ങളില്ലായിരുന്നു.
സ്‌ക്കൂളല്ലേ, ദിവസവും എഴുതണ്ടേ,
എന്ന ന്യായം മാത്രം അവൾക്ക്
ബോധ്യപ്പെട്ടതായി തോന്നി.

ഹൈസ്‌ക്കൂളിലേക്കുള്ള
ഒൻപത് കിലോമീറ്റർ ദൂരം
അങ്ങോട്ടും ഇങ്ങോട്ടും
നടന്നുപോയി വന്ന്
പഠിച്ചതിനെപ്പറ്റി
അമ്മ പറഞ്ഞിരുന്നപ്പോഴത്തെ
അനിയത്തിയുടെയും എന്റെയും
അവിശ്വാസം കലർന്ന
അമ്പരപ്പിനെ ഞാൻ ഓർത്തു.
അത്രയും ദൂരം ഒറ്റ നടപ്പായി
നടന്നിരുന്നെങ്കിൽ അമ്മയ്ക്ക്
യൂറോപ്പിലോ ധ്രുവപ്രദേശങ്ങളിലോ
എത്താമായിരുന്നുവെന്ന്
ഇപ്പോൾ കണക്ക് കൂട്ടുമ്പോൾ
ഒന്നുകൂടി അമ്പരക്കുന്നു.

അവിശ്വസനീയമായ വിധത്തിൽ
എന്തെങ്കിലും ചെയ്യുക എന്നാൽ
അഭിമാനമോ സംതൃപ്തിയോ
തോന്നേണ്ട സംഗതിയല്ലേ?
എന്നിട്ടും,
ഇനിവരുന്നവർക്കുള്ള
അവിശ്വാസത്തെ ജീവിക്കുകയാണെന്ന്
ഇപ്പോഴത്തെ നമ്മളെ
തിരിച്ചറിഞ്ഞാഘോഷിക്കാത്തതെന്താണ്
നമ്മൾ?

കാല(ഹരണ)ത്തിൽ തിളപ്പിച്ച് വാർത്താൽ
അവിശ്വസനീയതയ്ക്കും
പരാജയത്തിന്റെ രുചിയാണോ?


ടി.പി. വിനോദ്

കവി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, അല്ലാതെന്ത് എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments