എൽസ നീലിമ മാത്യു

ഉപകാരസ്മരണ

പ്രായം കൊണ്ട് ശീലമായിപ്പോയ
പുസ്തകപ്പീടികയിലെ
പ്രണയകവിതാസമാഹാരങ്ങൾക്കു
മാത്രമായുള്ള പുത്തൻതട്ടിനുമുന്നിൽ
ഒരാൾക്ക് പ്രണയത്തെപ്പറ്റി
ഇതിനുമാത്രം എഴുതാൻ പറ്റുമോന്ന്
അന്തംവിട്ട് നിൽക്കുമ്പോഴാണ്
ചോന്നും നീലിച്ചും അങ്ങനേ അങ്ങ്
കറുത്തു പോയി,
നന്നായറിയാത്തൊരു കവിൾത്തടം
മുന്നിലൂടൊന്ന് പാഞ്ഞത്.
അതിന്മേൽ ഏറ്റവും കുറഞ്ഞത്
ഒരു കൈത്താളമെങ്കിലും
കൊട്ടിയിട്ടുണ്ടാവണം;
ശ്രുതിയൊക്കുംവരെ
കൊട്ട് തുടർന്നിട്ടുണ്ടാവണം;
ഉച്ചസ്ഥായികൾ പലവട്ടം
വന്നുപോയിരിക്കണം.
ഉള്ളിലുള്ള നോവും വേവും
ഒന്നൊഴിയാതെന്റെ
കണ്ണിലേക്ക് വാർത്തത-
തൊന്നടച്ചുതുറക്കും വേഗം
ഓടിയകന്നൊരാളുടെ
വർത്തമാനക്കൂടാണാ
പറക്കും നിറക്കൂട്ടെന്നുരുവിട്ട
ഫോൺ പൂട്ടിവെച്ച്
ആദ്യമോർത്തതൊരു
നേർച്ച നേരാനാണ്;
മിച്ചം വച്ച മനഃസന്തോഷത്തിനൊരു
പൊൻതുലാഭാരം നേർന്നാലും
തൂക്കമൊക്കില്ലെങ്കിലും
ഇറങ്ങിപ്പോക്കുകളുടെ
മധ്യസ്ഥനൊരുപകാരസ്മരണ!
പറങ്കിത്താഴിട്ട മറവിയറകൾ കാത്തോ-
രുപകാരസ്മരണകൾ ചൂട്ടുകത്തിക്കുന്ന
അറിയാദൂരങ്ങളിലിപ്പോൾ
പട്ടാപ്പകലും മാറിനിൽക്കുന്ന പാതിരകൾ
ഉറക്കമിളയ്ക്കുന്നുണ്ടാവണം.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


എൽസ നീലിമ മാത്യു

കവി. മാസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ്

Comments