സ്​റ്റാലിന

രാവിൽ
നനഞ്ഞ തോൽഗന്ധം
വാതിൽപ്പടി വരെ
വന്നുപോയതിന്നടയാളങ്ങൾ
രാവിലെ
നടക്കാനിറങ്ങുന്ന വഴികളിൽ
തങ്ങിനിന്ന്
ശ്വാസത്തിൽ കലർന്ന്
തൊണ്ട കയ്ക്കുന്നു.

നനഞ്ഞലയുന്ന നായ്ക്കുട്ടിയുടെ
മുറിവിലെ
പുഴുക്കളെന്നോർത്ത്
മരുന്ന് വെയ്ക്കാമെന്ന
തോന്നലിൽ തിരഞ്ഞ
വഴികളിലെല്ലാം
രോമങ്ങളിൽ
നിന്നിറ്റുന്ന പോലെ
വല്ലാത്ത വാട.

പോകുന്നിടത്തെല്ലാം അതേ ഗന്ധം
അതിനെ മൂടി
പലതരമുടുപ്പുകൾ
മടുപ്പിക്കും മണമൊതുക്കാൻ
മീതെ ധൂമം, പുണ്യാഹം
ചിതറുന്ന പൂവുടലുകൾ.

നായല്ലെന്ന
തോന്നലിൽപ്പിന്നെ
കൂട്ടം തെറ്റിയെത്തും
കാട്ടുനായ്ക്കൾ
മുറിവുകളുടെ മണം
പിടിച്ചെത്തും
കഴുതപ്പുലികൾ
ഇവയൊന്നുമല്ലെന്ന്
ചുറ്റിത്തിരിഞ്ഞ്
ചൂഴുന്ന നാറ്റം.

പൊടുന്നനേ
തൊട്ടുമുന്നിൽ വന്ന്
തലയാട്ടിയുടൽ
വിറപ്പിച്ച്
വിരിയ്ക്കുന്ന
പീലികളഴകെന്ന്
തോന്നുമെങ്കിലും
നൃത്തച്ചുവടുകളിൽ
തെളിഞ്ഞു വരുന്നത്
ഉടലിൽ മാത്രമെന്നും
കാഴ്ചയൊടുങ്ങുന്ന
അതേ ആയിരം കണ്ണുകൾ.

വിടർന്നാടി
പീതവർണ്ണത്തിലുയർന്ന്
നീളുന്ന നാവുകൾ
തണലെന്ന് നടിച്ച്
വീഴ്ത്തുന്ന നിഴലിൽ
തോളിൽത്തൊട്ട്
കണ്ണുചിമ്മി
വെളുക്കെച്ചിരിച്ച്
വഴികാട്ടിത്തരാമെന്ന്
കൂടെ വന്ന്
ഇവിടെയിതിലേ
വരച്ച വഴിയേ ചെന്നാൽ
വാഴിച്ചിരുത്താമെന്ന്
കൈവെള്ളയിൽ
അരിമണികൾ
വിതറി വിളിക്കുന്നു.

അടിമജീവിതത്തിൻ
ചതുപ്പുചുഴി വക്കോളം
ചെന്നുകണ്ട്
ചുവടുറപ്പിച്ചെതിരേ
നിൽക്കുമ്പോൾ
ചിരി മായ്ച്ച്
തലകുനിച്ച്
ചെറയുന്നു
ഇടഞ്ഞ കണ്ണിൽ
ചുഴലും
മദജലത്തിൻ്റെ
ചൂര്.

കാലങ്ങളായ്
കെട്ടിക്കിടന്ന്
ആഴത്തിലടിയുമഴുക്ക്
വേരുകൾ ചീഞ്ഞഴുകുന്ന
വാട.

കൂർത്ത നഖങ്ങൾ
കാട്ടുന്നില്ല
പല്ലിളിക്കുന്നില്ല
പകരം വൃത്തിയാക്കിയ
വിരലുകൾക്കിടയിലൊളിപ്പിച്ച
വിഷക്കൊളുത്തുകൾ വീശി
മറ്റൊരു മൃഗത്തിനുമില്ലാത്ത വിധം
പകയുള്ളിൽ നിറച്ച്
മുരളുന്നത്.

കെട്ട നാറ്റം
വമിക്കും
വായിൽ നിന്നും
പുറത്തുവരുന്നു
ആൾച്ചെന്നായയുടെ
ഓളിയിടൽ!


Summary: Vaada malayalam poem by Stalina published in truecopy webzine.


സ്​റ്റാലിന

കവി, വിദ്യാഭ്യാസ പ്രവർത്തക, ഗ​വേഷക. വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments