ഭാഗ്യം ചെയ്ത കൈയ്യാണ്
സഹോദരങ്ങൾ സ്നേഹിക്കുന്നുണ്ട്
ഭാര്യയെ മറക്കുകയേ ഇല്ല
അച്ഛനമ്മാമാരെ ഭഗവാൻ തിരിച്ചുവിളിച്ചിട്ടുണ്ട്
എങ്കിലും നിന്റെ കൂടെയാണ് പാർപ്പ്
നാലാൾ അറിയും, കെട്ടുകഥകൾ ഉണ്ടാക്കും
നുണ കേൾക്കും
ഉന്നമനത്തിന്റെ ലക്ഷണം കാണാനുണ്ട്.
പക്ഷേ, നീ നിന്റെ പ്രണയം എവിടെ ഒളിപ്പിച്ചു?
അവൾ എന്നെ നോക്കുന്നു
അവളുടെ കണ്ണുകളിൽ എന്റെ ഒന്നിലേറെ
മുഖങ്ങൾ കാണുന്നു.
അവൾ എന്റെ കൈ മലർത്തിവെയ്ക്കുന്നു
അവൾ എന്റെ നെറുകിലേയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നു.
അവളുടെ കണ്ണുകളിൽ എന്റെ ഒന്നിലേറെ
മുഖങ്ങൾ കാണുന്നു.
അവൾ കാണാതിരിക്കാൻ
ശിരസ്സിലെ ഉറവ ഞാൻ മായ്ച്ചുകളയുന്നു.
അവളുടെ മാറിടത്തിന്റെ കുറുകൽ
എല്ലാം കണ്ടുപിടിക്കുമെന്ന് വിചാരിക്കുന്നു.
നീ പറഞ്ഞതെല്ലാം ശരി.
നീ തൊട്ട രേഖകൾ ഞാൻ സഞ്ചരിച്ച വഴികൾ തന്നെ.
ഒരു സഹോദരൻ മുമ്പേ എന്നെ കൊന്നതാണ്
മരിച്ചതിനാൽ അവൻ എന്റെ പിറകെയുണ്ട്.
ഭാര്യയെ മറക്കുകയേ ഇല്ല.
എന്റെ പൂന്തോട്ടങ്ങൾക്ക് ഞാൻ തീ കൊടുത്തതാണ്
സ്വർഗ്ഗം വരെ അതിന്റെ നാവ് നീണ്ടതാണ്.
എങ്കിലും എല്ലാ മണങ്ങളിലും
പൂക്കൾ വിരിയുകയും പൂക്കൾ കൊഴിയുകയും ചെയ്തു.
കരിഞ്ഞ വേഷത്തിൽ ഒരു പൂച്ച
അവിടെ പാർക്കുന്നുമുണ്ട്.
ഞാൻ പറഞ്ഞു:
എനിക്ക് കാമുകിമാരില്ല.
ഉള്ളംകയ്യിൽ ഇണകളുടെ എണ്ണം കാത്ത രേഖ എന്നേ
മാഞ്ഞുപോയതാണ്.
ഞാൻ കൈ പിൻവലിക്കുന്നു.
അവൾ കാണാതിരിക്കാൻ
ശിരസ്സിലെ ഉറവ ഞാൻ ഇപ്പോഴും മറച്ചുവെയ്ക്കുന്നു
അവളുടെ മാറിടത്തിന്റെ കുറുകൽ
എല്ലാം കണ്ടുപിടിക്കുമെന്ന് ഇപ്പോഴും വിചാരിക്കുന്നു.
അവൾ കൈകൾ മാറിൽവെച്ച് കണ്ണുകളടയ്ക്കുമ്പോൾ
അവളുടെ ചുണ്ടുകൾ ഭൂമിയിലെ പുരുഷന്മാർക്കുള്ള
ശാപം തിരയുമ്പോൾ.
അവളുടെ ദൃഷ്ടി, അവളുടെ മനോരാജ്യം,
അവളെ തന്നെയും ഞാൻ ഉപേക്ഷിക്കുന്നു.
തെരുവിൽ എത്തുന്നു.
രാത്രിയെ ഭയപ്പെടാൻ ഇനി മറ്റൊന്നുമില്ലെന്ന്
സ്വകാര്യമായി പറയുന്നു.
പിന്നെ കരയാൻ തുടങ്ങുന്നു.
രാത്രിയാവുന്നു.