രാപ്രസാദ്

യുദ്ധം / വാർ

(പതിനൊന്ന് വിശേഷണങ്ങൾ, ഇംഗ്ലീഷ് വാക്കുകളിൽ)


1.ബാർട്ടർ

കുട്ടികൾ കളിപ്പാട്ടങ്ങൾ മാറി
കുറച്ചൂടെ കാമ്പുള്ള
ഭാരമുള്ള
ചിലതെടുക്കും. 

മറ്റൊരു ഭാഷയിലുള്ള
കരച്ചിലുകൾ.
കൂടുതൽ വലിയ കഥകൾ 

നിലവിളികൾ വച്ചു മാറി
തീറ്റ സാധനങ്ങളെടുക്കാം. 

കുപ്പായമോ
തൊപ്പിയോ കൊടുത്താൽ
മിഠായിയോ ടയറോ കിടയ്ക്കാം 

ഗെയിമിലെന്ന പോലെ
ലോഡ് ചെയ്യാവുന്ന തോക്കുകളാവാം 

പെൺകുട്ടികൾക്ക്
വിശക്കാറില്ല.
ഇനീമുണ്ട് പലതും. 

പഴകിയ പ്രാർത്ഥനകൾക്കു പകരം
മികച്ച മുഴക്കങ്ങൾ 

അടഞ്ഞ മുറികൾക്കു ബദലായി
വലിയ തുറസുകൾ 

ത്യാഗം കൊടുത്ത്
അഭിമാനം 

അങ്ങിനെയൊക്കെയാണ്‌
യുദ്ധമെന്നത് മികച്ചൊരു
ബാർട്ടർ സമ്പ്രദായമാകുന്നത്. 

2. ആർട്ട് 

യുദ്ധത്തിൻ്റെ
ആകാശം ചിലപ്പോൾ
ചിത്രകാരനാകും. 

ഓൾഡ് സെപ്പിയയിലോ
ചുവപ്പും മഞ്ഞയും ചേർത്ത
തീനാളങ്ങളിലോ അത് ജീവിതഗന്ധമുള്ള സൃഷ്ടികളെഴുതും. 

സൂര്യനെ
മഞ്ഞയോ തവിട്ടോ നിറത്തിൽ
വെളിച്ചപ്പെടുത്തും. 

3.എക്കോളജി 

അതൊരു
പരിസ്ഥിതി ആക്ടിവിസ്റ്റാകും 

ഒരു കുപ്പി വെളളം,
ഒരിലത്തണു,
ചെടിത്തണൽ,
ഉണങ്ങിയ പഴം,
ബദാമിൻ്റെയോ മറ്റോ വിത്ത്
ഒക്കെ അതിൻ്റെ മൂല്യമറിയിക്കും. 

ഉപഭോക്താവിനെ ലുബ്ധനാക്കും.
ഒരു റിബണോ
സ്ലൈഡോ
മുടിച്ചുരുളോ
നിധിപോലെ കരുതുവാൻ
അവനെ പ്രേരിപ്പിക്കും. 

4. പ്രീസ്റ്റ് 

അതൊരു
പുരോഹിതനായി മാറും. 

പഴയ നിയമമോ ഗീതയോ
മെരുങ്ങിയ ശബ്ദത്തിൽ
ആവർത്തിക്കുന്ന പ്രചാരകനാകും. 

നക്ഷത്രങ്ങളും
മിന്നലുമെല്ലാം
മാളത്തിലൊളിക്കുവോളം
സുവിശേഷം തുടരും. 

ഒടുക്കം
നോഹയുടെ യാനം പോലൊന്നായി
അത് കരകയറിവരും. 

5. ടീച്ചർ 

അതൊരു
പരാജയപ്പെട്ട അധ്യാപകനാകും. 

പഠിപ്പിച്ചുപോന്ന പാഠങ്ങളെല്ലാം
തെറ്റായിരുന്നുവെന്ന്
മലക്കം മറിയുന്ന
പരീക്ഷാനേരം വരും. 

പഠിപ്പിച്ച അധ്യാപകർ
അവസാനം വെറുക്കപ്പെടും. 

ശരിക്കുള്ള പാഠങ്ങൾ
അരിമണി പോലുണ്ണുന്ന
പ്രാവുകളുടെ കുറുകലാകാം
അവരെ ഉണർത്തുക.
വിമാനങ്ങളുടെ മുരൾച്ചയുമാകാം. 

6. ഇൻവിസിബ്ൾ 

യുദ്ധരംഗങ്ങളിൽ
പെൺകുട്ടികൾക്ക് വിശക്കാറില്ല. 

അവർ ഏറെയും അദൃശ്യരായിരിക്കും. 

പുള്ളികൾ മാഞ്ഞു പോയ
പുലിയായി അത് ഒളിച്ചു നടക്കും.
പുള്ളികളേയില്ലാത്ത
പാവാടകളിൽ
അത് ഉദ്ധരിച്ചുയരും. 

7. സോഷ്യലിസ്റ്റ് 

ഒടുക്കം അതൊരു
വിപ്ലവകാരിയാകും. 

വിജയിയുടെ കിരീടം
അഴിച്ചു വാങ്ങി അത്
പുൽത്തലപ്പുകളെ അഭിവാദ്യം ചെയ്യും. 

വേദനയും ദാരിദ്യവും
തുല്യമായി വീതിച്ച്
അടിത്തട്ട് മനുഷ്യരിൽ
സമത്വം സാധ്യമാക്കും. 

8. മ്യൂസിക് 

എങ്കിലും അതിന്
ഏതെങ്കിലും വാദ്യത്തിൻ്റെ
സ്വഭാവമുണ്ടോ?
ഒച്ചയിൽ
പെരുക്കത്തിൽ
അമർത്തി വയ്ക്കലുകളിൽ? 

നഷ്ടപ്പെട്ടവരോടുള്ള
വീമ്പ് പറയലായി
അത് തങ്ങിനിന്നേക്കും. 

മാഞ്ഞ പുള്ളികൾ വീണ്ടും വരച്ച്
പുലിവേഷമണിഞ്ഞ്
അത് കാത്തിരുന്നേക്കും. 

9. സ്പൈഡർ 

ണചേരുന്ന
ചിലന്തിയുടെ പടമുള്ള
പുസ്തകമായി
അത് അലമാരയിലിരിക്കും. 

ആശയങ്ങളെ ഊറ്റിക്കുടിച്ച്
അതിൻ്റെ രതിമൂർച്ച
ഓരോന്നായി
സാധ്യമാക്കും. 

10.സെൻ്റൻസ് 

ഇടത്തൂടെണീറ്റതിനോ
കിടക്കയിൽ മുള്ളിയതിനോ
പല്ലുതേക്കാതെ പ്രാർത്ഥിച്ചതിനോ, മൂന്നു വയസുള്ള കുട്ടിയെ
കുന്തത്തിൽ കോർക്കുന്ന
ന്യായാധിപനായി
അത്
ദൈവവിധി നടപ്പാക്കും. 

ലോകമെമ്പാടുമുള്ള
കുട്ടികളും കിളികളും
ഒരേ ഭാഷയിൽ
വെളിച്ചത്തെ സ്നേഹിക്കുമ്പോഴും.
അത് മാത്രം കാത്തിരിക്കുന്നു,
പുലരും മുമ്പ്
കഴുവേറ്റാൻ. 

11.ഡയലോഗ് 

നഷ്ടപ്പെട്ടവരോടുള്ള
വീമ്പ് പറയലായി മാത്രം
മനോഹരമായ വാക്കുകളിൽ
അത് എഴുതപ്പെട്ടേക്കും,
ഇഷ്ടപ്പെട്ടാലും നഷ്ടപ്പെട്ടാലും,
അല്ലേ?


Summary: Yudham malayalam poetry by Raprasad published on Truecopywebzine.


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments