കേരള പൊലീസിനെക്കുറിച്ചുതന്നെ, അത്യന്തം രോഷത്തോടെ...

ജനങ്ങളുടെ പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഏറ്റവും സംഘടിതമായ ഭീഷണിയായി മാറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിലും അതിനെ ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാക്കുന്നതിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാരും ഇതുവരേയുള്ള രണ്ടാം സർക്കാരും തികഞ്ഞ പരാജയമാണ്. അതൊരു വ്യക്തിയുടെ പരാജയമല്ല, ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ ധാരണ അത്രയേറെ ഇടുങ്ങിപ്പോയതിന്റെ രാഷ്ട്രീയ ദുരന്തമാണ്.

പൗരാവകാശങ്ങൾക്കു മുകളിൽ സ്വേച്ഛാധികാരം പ്രയോഗിക്കാൻ അധികാരമുള്ള ഒരു സംഘമാണ് പൊലീസ് എന്നത് ഭരണകൂടം വളരെ കൃത്യമായി നിരന്തരം കുത്തിവെക്കുന്ന സാമൂഹ്യബോധമാണ്. പൊലീസ് എന്നത് മറ്റേതൊരു ഭരണസംവിധാനം പോലെയും ആകേണ്ട ഒരു ജനാധിപത്യക്രമത്തിൽ അതങ്ങനെയല്ലാതാകുന്നത് അതങ്ങനെയല്ല എന്ന് നമ്മളെ തോന്നിപ്പിക്കുന്നതുകൊണ്ടാണ്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് ഒരു സാമൂഹ്യഭരണ ക്രമത്തിൽ സൃഷ്ടിച്ചിരിക്കുന്ന സംവിധാനങ്ങളിൽ ഒന്ന് മാത്രമാണ് പൊലീസ്. എന്നാൽ പൊലീസിന് ജനങ്ങളുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യങ്ങൾക്കു മുകളിൽ എല്ലാ നിയമവാഴ്ചയെയും ഉല്ലംഘിച്ചുകൊണ്ട് കടന്നുകയറാൻ കഴിയുമെന്ന അവസ്ഥയുണ്ടാക്കുന്നത് ഭരണകൂടം ബോധപൂർവ്വം ചെയ്യുന്നതാണ്. അതായത് എല്ലാ സ്വാതന്ത്ര്യങ്ങളും ഞങ്ങൾ അനുവദിച്ചുതരുന്നതുവരെ മാത്രമേയുള്ളൂ. അതിനപ്പുറം കടന്നാൽ നിങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇവിടെ ചുരമാന്തി നിൽക്കുന്നുണ്ട് എന്നാണ് പൊലീസ് സേനയെ കാണിച്ച്​ ഭരണകൂടം എപ്പോഴും താക്കീത് നല്കിക്കൊണ്ടിരിക്കുന്നത്.

എന്നാലിത് വെറുതെ പറഞ്ഞാൽ മാത്രം പോരാ. അത് ഇടയ്ക്കിടയ്ക്ക് തെളിയിച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ടുതന്നെ പൊലീസ് സ്റ്റേഷനുകളിൽ ഇടിമുറികളും കൊലയറകളുമുണ്ടാകും. പരാതിക്കാരനെ വിലങ്ങിട്ട തല്ലും. ആത്മാഭിമാനത്തിന്റെ അവസാനതരിയും അടക്കം ചെയ്താലേ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോരാൻ കഴിയൂ എന്ന അവസ്ഥ വരും. നിങ്ങളുടെ മുകളിൽ ഒരു തരത്തിലുള്ള അധികാരവുമില്ലാത്ത പൊലീസുകാർ ആജ്ഞകളും ഭീഷണിയുമായി നിങ്ങളെ ഭയപ്പെടുത്തും, അനുസരിപ്പിക്കും. പൊലീസ് സ്റ്റേഷനുകളും പൊലീസുകാരും ഒരു സമാന്തര രാജ്യമാണെന്ന് ഏതൊരു സാധാരണ പൗരനും തോന്നും.

2018-19-ൽ എട്ടു പേർ പോലീസ് കേരളത്തിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 2017-18-ൽ മൂന്നു പേരും, 2016-17-ൽ അഞ്ചു പേരുമാണ് കസ്റ്റഡിയിൽ മരിച്ചത് / Photo: Wikimedia Commons

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളും പോലീസുകാരും ഇപ്പറഞ്ഞതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമായി മാറുകയാണ്. പൊലീസ് ഭീകരതക്കെതിരായ പരാതികൾ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രിയുടെ ഗൗരവം എന്ന ഭാവേനയുള്ള പിടിപ്പുകേടിൽ തട്ടി തിരിച്ചുവരികയാണ്. പോലീസുകാരുടെ മനോവീര്യം കൂട്ടാനുള്ള ആഭ്യന്തര മന്ത്രിയുടെ പദ്ധതി വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന് കേരളം ആശങ്കയോടെ മനസിലാക്കുന്നുമുണ്ട്.

പരാതിക്കാരനെ പോലീസ് സ്റ്റേഷനിൽ വിലങ്ങിട്ട കെട്ടി മർദിച്ച സംഭവം കേരളത്തിലാണുണ്ടായത്.കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങൾ ഏറിവരികയാണ് (2018-19-ൽ എട്ടു പേർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 2017-18-ൽ മൂന്നു പേരും 2016-17-ൽ അഞ്ചു പേരുമാണ് കസ്റ്റഡിയിൽ മരിച്ചത്). ഒരു മനുഷ്യനെ പൊലീസ് പിടിച്ചുകൊണ്ടുപോയാൽ അയാളുടെ മൃതദേഹമാണ് തിരികെകിട്ടുക എന്നൊരു സാധ്യത ഒരു വർഷം എട്ടു പേരുടെ കാര്യത്തിൽ സാധ്യമാക്കി കേരളത്തിൽ എന്നാണ് ഈ കണക്കിന്റെ മലയാളം. എന്നിട്ടും മുഖ്യമന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി സംസാരിക്കുന്നത് പൊലീസുകാകാരുടെ മനോവീര്യത്തെക്കുറിച്ചാണ്. എട്ടു പേർ പോരാ എന്നാകുമോ അദ്ദേഹം ഉദ്ദേശിച്ചത്?

പൊലീസ് കസ്റ്റഡിയിൽ ഒരു കൊലപാതകം നടന്നു എന്ന വാർത്ത കേട്ടാൽ സാമാന്യ ജനാധിപത്യബോധത്തിലേക്ക് കടന്നുകഴിഞ്ഞു എന്ന് ആത്മവിശ്വാസമുള്ള ഒരു സമൂഹം അതിൽ നീതി നടപ്പാക്കാതെ സ്വസ്ഥമായിരിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്​ സാക്ഷരതയടക്കം മാനവ ജീവിത സൂചികയുടെ മിക്ക തലങ്ങളിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങൾ എല്ലാ വർഷവും ആചാരാരം പോലെ നടക്കുമ്പോഴും കാര്യമായ അമ്പരപ്പോ ഞെട്ടലോ ഒന്നുമുണ്ടാകുന്നില്ല. പൊലീസ് കസ്റ്റഡിയിലെ കൊലപാതകം മാധ്യമങ്ങൾക്കു പോലും നീണ്ടുനിൽക്കുന്ന വാർത്തയല്ല. കേരളത്തിലെ കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമ ചർച്ച മാത്രമല്ല പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം പോലും വഴിപാടാണ്. കസ്റ്റഡിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് മാത്രം ആവലാതിയുള്ള ഒന്നാണ് ഒരു കസ്റ്റഡി കൊലപാതകം എന്നത് ഉള്ള് പൂതലിച്ച ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.

പൊലീസ് അതിക്രങ്ങളെ ന്യായീകരിക്കേണ്ട ബാധ്യത അതാത് കാലത്തെ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുക്കുന്നതോടെ അതിനിടയിലൂടെ പൊലീസ് സേനയുടെ പൗരാവകാശവിരുദ്ധത നിലനിർത്തപ്പെടുകയാണ്. കേരളത്തിലിപ്പോൾ പോലീസിനെയും പൊലീസ് അതിക്രമങ്ങളേയും ഏറ്റവും കൂടുതൽ ന്യായീകരിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാർ ഭരിക്കുമ്പോൾ പൊലീസിനെ കൂടുതൽ ജനാധിപത്യവത്കരിക്കുകയും നിയമവാഴ്ചയോട് കൂടുതലടുപ്പിക്കുകയും ചെയ്യേണ്ടത്തിനു പകരം എന്തൊക്കെ ജനാധിപത്യ വിരുദ്ധ സ്വഭാവവിശേഷങ്ങളാണോ പോലീസിനുള്ളത് അതിനെയെല്ലാം വാഴ്ത്തിക്കൊണ്ട് നടക്കേണ്ട ഗതികേടിലാണ് സാധാരണ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ.

ഇടതുപക്ഷത്തിന് അധികാരം ലഭിക്കുമ്പോൾ ഓരോ ഘട്ടത്തിലും പൊലീസിനെ കൂടുതൽ ജനാധിപത്യവത്കരിക്കാൻ ശ്രമം നടത്തും എന്നാണ് സ്വാഭാവികമായും നാം പ്രതീക്ഷിക്കുക. കേരളത്തിൽ പൊലീസ് ഭീകരതയുടെ ഏറ്റവും വലിയ രാഷ്ട്രീയ ഇരകൾ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകരായിരുന്നു. കേരളത്തിലെ ഏറ്റവും ഹീനമായ പൊലീസ് ഭീകരത നടമാടിയ അടിയന്തരാവസ്ഥയിലും ജനകീയ സമരങ്ങൾക്ക് നേരെ പൊലീസ് നരനായാട്ട് നടത്തിയ കോൺഗ്രസ് ഭരണകാലങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റുകാർ പൊലീസ് ഭീകരതയുടെ എതിർപക്ഷത്തുണ്ടായിരുന്നു. സാമാന്യമായി ഇതിനിടയിലെല്ലാം വന്ന ഇടതുപക്ഷ സർക്കാരുകൾ പ്രത്യക്ഷത്തിൽ പൊലീസിനെ ജനങ്ങൾക്കെതിരെ സർവ്വസ്വാതന്ത്ര്യവും നൽകി അഴിച്ചുവിടാൻ തുനിഞ്ഞില്ല. പൊലീസിനെ ജനാധിപത്യവത്കരിക്കുക എന്ന രാഷ്ട്രീയ കടമയൊന്നും ഏറ്റെടുത്തില്ലെങ്കിലും നിലവിലെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു.

എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും രണ്ടാം സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ത നയമാണ് സ്വീകരിച്ചത്. പൊലീസുകാരുടെ മനോവീര്യം തകർക്കാനാവില്ല എന്ന രക്ഷാധികാരിയുടെ വാക്കുകളോടെയാണ് പിണറായി വിജയൻ പൊലീസ് സേനയെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിച്ചത്.

ജനങ്ങളുടെ മുകളിൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരവകാശങ്ങളോടെ പൊലീസിനെ നിലനിർത്തിയിരിക്കുന്നത് കേരളത്തിൽ മാത്രമല്ല എന്നത് വളരെ ലളിതമായ വസ്തുതയാണ്. ഇന്ത്യയിലെ പൊലീസ് സേനയുടെ ഘടനയും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളും ജനങ്ങളോടും ജനാധിപത്യവകാശങ്ങളോടുമുള്ള അതിന്റെ സമീപനവുമെല്ലാം ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ടതിന്റെ സ്വതന്ത്ര ഇന്ത്യൻ രൂപം മാത്രമാണ്. സായിപ്പേ പോയുള്ളു, സായിപ്പിന്റെ പൊലീസ് ഇവിടെത്തന്നെയുണ്ട് എന്നാണ് സ്ഥിതി.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ വെച്ച് എട്ടു വയസ്സുകാരിയേയും അച്ഛനെയും പരസ്യവിചാരണ ചെയ്ത സിവിൽ പൊലീസ് ഉദ്യോഗസ്ഥ രജിത.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയിലെ പൊലീസ് സംവിധാനം കൊളോണിയൽ ഭരണത്തിന്റെ സംരക്ഷിക്കാൻ ഉതകുംവിധത്തിൽ ശക്തിപ്പെടുത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന 1861-ലെ പൊലീസ് നിയമമാണ് ഇപ്പോഴും നമ്മുടെ പൊലീസ് ഭരണത്തിന്റെ അടിസ്ഥാന നിയമം. അതായത് എങ്ങനെയാണോ കൊളോണിയൽ ഭരണാധികാരികൾ പൊലീസ് സേനയെ വിഭാവനം ചെയ്തത് അതേ സമീപനവും കാഴ്ച്ചപ്പാടുമാണ് സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യവാദികളും പിന്തുടർന്നത്. അതുകൊണ്ടാണ് പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും പോലീസ് സ്റ്റേഷനിലെ ഇടിമുറിയിൽ തല്ലുകൊണ്ട് ചത്താലും സാരമില്ല പോലീസുകാരുടെ മനോവീര്യം ഒട്ടും കുറയാതെ നിലനിൽക്കണമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്.

പൊലീസ് സേനയുടെ ആധുനികവത്കരണം, പരിഷ്‌കരണം എന്നിവയെക്കുറിച്ച് നടക്കുന്ന ചർച്ചകളെല്ലാം പൊലീസിനെ ജനാധിപത്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളായി പരിണമിക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി. പൊലീസ് സേനയുടെ ജനാധിപത്യവത്കരണം എന്നാൽ ജനാധിപത്യപ്രക്രിയയിൽ സുതാര്യമായി ജനങ്ങളോട് നേരിട്ട് മറുപടി പറയേണ്ട തരത്തിൽ പ്രവർത്തിക്കുന്ന നിന്നായി മാറുക എന്നതാണ്. നിലവിൽ പൊലീസിന് ചുറ്റും ഭരണകൂടം വെച്ചിരിക്കുന്ന ഇരുമ്പു മറ മാറ്റുമ്പോൾ മാത്രമാണ് അത് സാധ്യമാകുന്നത്.

ആദർശാത്മകവുമായ ഒരു സാഹചര്യത്തിൽ ജനങ്ങൾക്ക് പൊലീസിനെ ഭയപ്പെടേണ്ട കാര്യമേയില്ല. എന്നാൽ എല്ലായ്‌പ്പോഴും പൊലീസിനെ ഭയപ്പെട്ടുകൊണ്ടേയിരിക്കുന്നു മനുഷ്യർ എന്നുറപ്പുവരുത്തലാണ് പൊലീസ് ചെയ്യുന്നത്. ആറ്റിങ്ങലിൽ നടന്ന സംഭവം നോക്കൂ; തന്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന് തോന്നിയ ഉടനെ ഒരു പൊലീസുകാരി അവിടെ നിന്ന ഒരാളെയും അയാളുടെ എട്ടു വയസുകാരിയായ കുഞ്ഞിനേയും മോഷ്ടാക്കളാക്കി ചിത്രീകരിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. അതിലവർ തികച്ചും കുറ്റക്കാരിയാണ് എന്ന് കണ്ടിട്ടും പൊലീസ് വകുപ്പ്​ സൗകര്യപ്രദമായ ഒരു സ്ഥലം മാറ്റത്തിൽ സംഭവമൊതുക്കാനാണ് ശ്രമിച്ചത്. ഹൈക്കോടതി ഇടപെടലാണ് ഇപ്പോഴും അതിൽ നീതി ലഭിക്കും എന്ന പ്രതീതി ഉണ്ടാക്കുന്നത്.

പൊലീസ് സേന പൊതു നിയമങ്ങൾക്ക് പുറത്താവുകയും തങ്ങളുടേത് മാത്രമായ ഒരു സുരക്ഷിത ചട്ടക്കൂടിനുള്ളിൽ കഴിയുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ ആർക്കു നേരെയും പരസ്യമായി എന്തും പറയാനുള്ള ധൈര്യം ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പോലുമുണ്ടാകുന്നത്. "പട്ടിയുണ്ട് കടിക്കും' എന്ന ബോർഡ് വെച്ച വീട്ടുകാരനെപ്പോലെ ജനത്തിന്റെ ഭയത്തെ ആസ്വദിക്കുകയാണ് സർക്കാർ.

National Police Commission (1977) നു പിന്നാലെ Gore Committee on Police Training (1971-73), Ribeiro Committee on Police Reforms (1998), Padmanabhaiah Committee on Police Reforms (2000), Group of Ministers on National Security (2000-01), Malimath Committee on Reforms of Criminal Justice System (2001-3) എന്നിവയും പ്രകാശ് സിങ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളുമെല്ലാം പോലീസിന്റെ ജനാധിപത്യവത്കരണത്തെക്കാളേറെ പൊലീസിന്റെ സ്വയംഭരണം ഉറപ്പുവരുത്തുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. പുറത്തുനിന്നുള്ള ഇടപെടലുകളും രാഷ്ട്രീയ താത്പര്യങ്ങളും സേനയുടെ പ്രൊഫഷണൽ സ്വഭാവം നഷ്ടപ്പെടുത്തുന്നു എന്ന പൊതുവിലയിരുത്തലിന്റെ മുകളിലാണ് മിക്ക നിർദ്ദേശങ്ങളും വരുന്നത്. അത്തരം ഇടപെടലുകളുടെ കാര്യത്തിൽ തർക്കമില്ലെങ്കിലും പൊലീസിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തിന്റെ ഗുണഭോക്താക്കളാണ് മിക്ക രാഷ്ട്രീയകക്ഷികളും അവർ തന്നെ ഭാഗമായി വരുന്ന സർക്കാരുകളുമെന്നും ആത്യന്തികമായി ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവത്തെയും വർഗവിഭജിത സ്വത്തു സമ്പ്രദായത്തെയും സംരക്ഷിക്കാനുള്ള ഒരുപാധിയാണ് പൊലീസ് അടക്കമുള്ള മർദ്ദക സംവിധാനങ്ങളെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് പൊലീസിനെ ജനാധിപത്യവത്കരിക്കുക എന്നാൽ പൊലീസുകാരെ വ്യക്തിപരമായി നന്നാക്കുക എന്ന പഠനക്ലാസ്​ അല്ലെന്നും ഒരു സംവിധാനം എന്ന നിലയിൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ളതും മറുപടി പറയേണ്ടതുമായ സംവിധാനമായി ഇതിനെ മാറ്റുക എന്നാണ്​ അർഥമെന്നും നാം തിരിച്ചറിയുക .

മൊഫിയ പർവീണിന്റെ മരണത്തിൽ കുറ്റാരോപിതനായ ആലുവ സി.ഐ. സുധീർ

ദേശീയ പോലീസ് കമ്മീഷന്റെ മൂന്നാം റിപ്പോർട്ട്​ ജോഗീന്ദർ സിങ് കേസിൽ (Joginder Singh v State of U.P. (1994 ) 4 SCC 260) സുപ്രീം കോടതി എടുത്തു പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ നടക്കുന്ന 60% അറസ്റ്റുകളും അന്യായമോ അനാവശ്യമോ ആണെന്നാണ്. എന്തൊരു ഭീകരമായ പൗരാവകാശ നിഷേധമാണിത്! ഇത്തരത്തിൽ അറസ്റ്റുകൾ നടത്തി പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷയിൽ D. K .Basu കേസിൽ (D.K.Basu v State of West Bengal (1997) 1 SCC 416) സുപ്രീം കോടതി അറസ്റ്റിനു വേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത വിധിയിൽ ജസ്റ്റിസ് എ .എസ്. ആനന്ദ് കസ്റ്റഡി പീഡനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "Custodial torture is a naked violation of human dignity and degradation which destroys, to a large extent, the individual personality. It is a calculated assault on human dignity and whenever human dignity is wounded, civilisation takes a step backward- flag of humanity must on each such occasion fly half mast.'

വിധിയും കോടതിയും ഒരു വഴിക്കു പോയി, 1997-നും 2016-നും ഇടയ്ക്ക് ഇന്ത്യയിൽ 790 കസ്റ്റഡി കൊലപാതകങ്ങൾ 2019-ൽ മാത്രമുണ്ടായി. 125 പേർ കസ്റ്റഡിയിൽ മരിച്ചു. കസ്റ്റഡി മരണങ്ങളിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണം എന്ന നിർദേശം പല കേസുകളിലും അനുസരിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ബിഹാറിനും ഉത്തർപ്രദേശിനും മധ്യപ്രദേശിനുമൊപ്പം കേരളവുമുണ്ട്. കേരളത്തിന്റെ ഇടതുപക്ഷം ഇങ്ങനെയാണ് എന്നാണോ മറുപടി?

പൊലീസ് സ്റ്റേഷനുകൾ ജനാധിപത്യ സമൂഹത്തിന്റെ പരിശോധനയ്ക്ക് വിധേയമാകാത്ത സ്വയംഭരണ റിപ്പബ്ലിക്കുകളാണ് എന്ന അവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ നിന്നുള്ള മർദ്ദനവും ചീത്തവിളിയുമെല്ലാം മറ്റൊരു ലോകത്തെ സ്വാഭാവിക നിയമങ്ങളാണ് ജനം കണക്കാക്കുന്ന പോലുമുണ്ട്. ആലുവയിൽ മൊഫിയ എന്ന പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിന്റെ വാർത്തകൾ വന്നപ്പോൾ അതിൽ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തിയ മൊഫിയയുടെ അച്ഛനോട് മോശമായി സംസാരിച്ചു എന്നത് നമ്മുടെ പൊലീസ് സ്റ്റേഷനുകളിലെ "സ്വാഭാവികതയാണ്.' തെറി വിളിക്കാനും അധികാരഭാവത്തിൽ സംസാരിക്കാനും സ്‌റ്റേഷനിലെത്തുന്നവരെ അനന്തമായി കാത്തിരുത്താനും മധ്യസ്ഥശ്രമമെന്ന പേരിൽ കൈക്കൂലി വാങ്ങാനുമൊക്കെ തങ്ങൾക്ക് അധികാരമുണ്ട് എന്ന് പൊലീസുകാർ തന്നെ ധരിക്കുന്ന ഒരു വ്യവസ്ഥയാണ് ഇവിടെയുള്ളത്. അത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് പീഡനപർവ്വങ്ങൾ ഒരു വാർത്തയല്ലാതാകുന്നത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ തന്റെ വിധിപ്രസ്താവത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്, "This Country has no totalitarian territory even within the walled world we call prison. Articles 14, 19 and 21 operate within the prisons... the state must re-educate the constabulary out of their sadistic arts and inculcate a respect for the human person -a process which must begin more by example than by percept if the lower rungs are really to emulate, then '....nothing inflicts a deeper wound on our constitutional culture than a state official running berserk regardless of human rights' (K.S.R.Dev v State of Rajasthan (1981)1 SCC 503)

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ / Photo: Wikimedia Commons

എന്നാൽ തടവറകളും പൊലീസ് സ്റ്റേഷനുകളും ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കയറാത്ത കൊലയറകളാക്കി നിലനിർത്താനാണ് സർക്കാരുകൾക്ക് താത്പര്യം. കേരളവും ഇതിൽനിന്നും ഒട്ടും ഭിന്നമല്ല എന്നതാണ് സങ്കടകരമായ വസ്തുത. പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തികളും മർദ്ദനവും മറ്റും തടയാനുള്ള ഒരു വഴിയെന്ന നിലയിൽ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും CCTV സംവിധാനം സ്ഥാപിക്കാൻ സുപ്രീം കോടതി PARAMVIR SINGH SAINI vs. BALJIT SINGH [SLP (CRIMINAL) NO.3543 of 2020] കേസിൽ നിർദേശം നൽകി. എന്നാൽ കേരളമടക്കം ഒരു സംസ്ഥാനവും ഇത് ഇന്നേവരേക്കും നടപ്പാക്കിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ ശുചിമുറികളൊഴികെയുള്ള എല്ലാ ഭാഗവും CCTCV -യുടെ പരിധിയിൽ വരണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ ആറു മാസം വരെ സൂക്ഷിക്കണമെന്നും കോടതി പറയുന്നു. ഇവയടക്കം വളരെ കൃത്യമായ നിർദേശങ്ങളാണ് ജസ്റ്റിസ് നരിമാൻ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിഷയത്തിൽ നൽകിയത്. എന്നാൽ ഇതുവരെയും അത് നടപ്പാക്കാത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്? (കെ. എം. മാണി സ്മാരകത്തിനും ആർ ബാലകൃഷ്ണപ്പിള്ള സ്മാരകത്തിനും പണം നീക്കിവെക്കാൻ സർക്കാർ മറന്നിട്ടില്ല എന്നുകൂടി നാമോർക്കണം).

എന്നാലിത് പൊലീസ് സ്‌റ്റേഷനുള്ളിലെ കാര്യങ്ങൾ മാത്രമാണ് സുതാര്യമാക്കുക. പൊലീസ് ജനങ്ങളോട് എങ്ങനെ ഇടപെടണം എന്ന കാര്യത്തിൽ അന്തിമമായി ഇടപെടേണ്ടതും തീരുമാനങ്ങൾ നടപ്പാക്കേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. അത്തരത്തിലൊരു രാഷ്ട്രീയ നേതൃത്വത്തെ സമഗ്രാധിപത്യ സ്വഭാവത്തിലേക്കും പൊലീസിന്റെ ഫ്യൂഡൽ ഭാഷയിലേക്കും പരകായ പ്രവേശം നടത്തിയതിന്റെ ചിത്രമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ്. കോവിഡ് ഒന്നാം ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് നേരെ പൊലീസ് ഇന്ത്യയിലെമ്പാടും അതിക്രൂരമായ വേട്ടയാണ് നടത്തിയത്. പൊതുഗതാഗത സംവിധാനങ്ങളടക്കം നിർത്തിവെച്ച്, ജനങ്ങളുടെ ഉപജീവന മാർഗമാണ് ഒറ്റയടിക്ക് അവസാനിപ്പിച്ച്, പൊതുജനാരോഗ്യസംവിധാനങ്ങൾ മൊത്തം പരാജയപ്പെട്ട ഘട്ടത്തിൽ പരാജയപ്പെട്ടത് ഭരണകൂടമാണ്. ജനങ്ങൾ ഈ ഭരണകൂടവീഴ്ച്ചയെ ചോദ്യം ചെയ്യാതിരിക്കാൻ അപ്പോഴും പൊലീസിനെ ഉപയോഗിച്ച് ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു സർക്കാരുകൾ ചെയ്തത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ഒന്നാം ലോക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കണ്ണൂർ അഴീക്കലിൽ സാധാരണക്കാരെ കൊണ്ട് ഏത്തമിടീക്കുന്ന യതീഷ് ചന്ദ്ര ഐ.പി.എസ്.

പൗരന്മാരെ നിയമപരമായ നടപടിക്രമങ്ങളിലൂടെ സമീപിക്കേണ്ടതിനു പകരം അവരെ കോമാളികളാക്കി ദൃശ്യങ്ങൾ ചിത്രീകരിക്കുക, തെറി വിളിക്കുക, ഭീകരമായി പരസ്യമായി മർദിക്കുക എന്നിങ്ങനെ മനുഷ്യാവകാശ ലംഘനങ്ങളുടെ അയ്യരുകളിയായിരുന്നു കേരളത്തിലും നടന്നത്. എന്നാൽ അപ്പോഴൊക്കെയും അച്ഛൻ അല്ലെങ്കിൽ മാഷ് തല്ലുന്നത് നിന്റെ നന്മയ്ക്കല്ലേ എന്ന പാഠം പലതവണ ഉരുവിടാൻ സർക്കാർ ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്നു. അത്തരത്തിലൊരു പിതൃ അധികാര വിധേയത്വത്തിലേക്ക് ജനം നൂണ്ടിറങ്ങുന്നതാണ് ഭരണകൂട ഭീകരതയെക്കാൾ ഭയപ്പെടുത്തുന്ന കാഴ്ച എന്നത് മറ്റൊരു വിഷയമാണ്. കണ്ണൂരിൽ ആളുകളെ പരസ്യമായി തെരുവിൽ ഏത്തമിടുവിച്ച യതീഷ് ചന്ദ്രയെന്ന ഐ.പി.എസ്​ ഉദ്യോഗസ്ഥനെതിരെ സർക്കാർ നടപടിയെടുക്കുകയോ അത് ജനങ്ങളെ അറിയിക്കുകയോ ചെയ്തില്ല. പൊലീസിന് മാത്രം വേണ്ട ഒന്നാണ് മനോവീര്യമെന്നു സർക്കാർ തീരുമാനിച്ചതുകൊണ്ടാണത്.

എന്തുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലെ കൊലപാതകങ്ങൾ എന്ന അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനവും ഏത്തമിടുവിക്കൽ എന്ന മനുഷ്യാഭിമാനത്തെ ഏറ്റവും ഹീനമായി അവഹേളിക്കുന്നതുമടക്കമുള്ള പോലീസ് ഭീകരതയെ ഒളിഞ്ഞും തെളിഞ്ഞും അംഗീകരിച്ചുകൊടുക്കുന്നവാറായി നമ്മുടെ രാഷ്ട്രീയ നേതൃത്വം മാറുന്നത്? അത് തങ്ങൾക്കു വേണ്ടി കടിക്കുന്ന പട്ടികളാണ് പോലീസ് സേന എന്നുറപ്പുവരുത്തുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം. ജനങ്ങളുടെ പൗരാവകാശങ്ങൾ അവരുടെ അജണ്ടയിൽ വരുന്ന കാര്യമേയല്ല. ഒരിക്കലും കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിലെ ആരെയെങ്കിലും അറിഞ്ഞുകൊണ്ട് പോലീസുകാർ പീഡിപ്പിക്കില്ല. കേരളത്തിലെ ധനിക വർഗവും പോലീസ് പീഡനങ്ങളുടെ കാഴ്ചവട്ടത്തിലേ വരുന്നില്ല. മധ്യവർഗ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർ ഒഴിഞ്ഞുമാറി സുരക്ഷിതരായി കഴിഞ്ഞുപോയ്‌ക്കോളും. പിന്നെയാരാണ് ഈ പീഡനത്തിന്റെ ഇരകൾ? സ്ത്രീകൾ, ദലിതർ, ദരിദ്രർ, ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്രർ, മുഖ്യധാരാ രാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന രാഷ്ട്രീയപ്രവർത്തകർ ഇങ്ങനെ പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ നീണ്ട നിരയാണ് പൊലീസുകാരുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളുടെ പട്ടികയിൽ നിറയുന്നത്.

ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ജനാധിപത്യ രീതികൊണ്ട് പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല എന്നാണ് അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഈ ജനാധിപത്യ വിരുദ്ധ സേനയെ പരിപാലിക്കുന്നതിലൂടെ തെളിയുന്നത്. ജനങ്ങൾ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളിലെ അധികാരപ്രക്രിയയിൽ നേരിട്ടുള്ള ഇടപെടലുകൾ നടത്തുന്നതിലൂടെ മാത്രമാണ് ഇതിനെ നേരിടാൻ കഴിയുക. രാഷ്ട്രീയകക്ഷികൾക്ക് ഉത്തരം പറയേണ്ടത് ജനങ്ങളോടാണ് എന്നതിനെ ഒരു പ്രത്യേക രീതിയിൽ വക്രീകരിച്ചു വെച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ. അതുകൊണ്ടാണ് ‘ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ കോൺഗ്രസേ’ എന്ന് പാടുന്ന വിധത്തിൽ ഇടതുപക്ഷക്കാരിൽ പലരും മാറുന്നത്. അത് ജനാധിപത്യം എന്നത് വോട്ടു ചെയ്തതിനു ശേഷം നേതാക്കളെ സംരക്ഷിക്കേണ്ട ഒരു ദീർഘകാല അജണ്ടയാണ് എന്ന് തോന്നുന്നതുകൊണ്ടാണ്.

പൗരാവകാശങ്ങളെക്കുറിച്ചുള്ള ഉയർന്ന പൊതുബോധവും അതിൽ നിന്നുണ്ടാകുന്ന രാഷ്ട്രീയവുമാണ് ഒരു ആധുനിക ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കുക. അതിനുവേണ്ടത് ജനങ്ങളുടെ പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഏറ്റവും സംഘടിതമായ ഭീഷണിയായി മാറുന്ന പൊലീസിനെ നിയന്ത്രിക്കുകയും അതിനെ എത്ര കടുത്ത ചെറുത്തുനിൽപ്പുകളുണ്ടായാലും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാക്കുകയുമാണ്. ഇക്കാര്യത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാരും ഇതുവരേയുള്ള രണ്ടാം സർക്കാരും തികഞ്ഞ പരാജയമാണ്. അതൊരു വ്യക്തിയുടെ പരാജയമല്ല, ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹ്യ- രാഷ്ട്രീയ ധാരണ അത്രയേറെ ഇടുങ്ങിപ്പോയതിന്റെ രാഷ്ട്രീയ ദുരന്തമാണ്.

പൗരാവകാശ ലംഘനം നടത്തുമ്പോൾ പൊലീസ് വെറും കുറ്റവാളികളുടെ ഗുണ്ടാ സംഘത്തിന് തുല്യമാണ്. അവരെ എങ്ങനെ നേരിടണമെന്ന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്.

Comments