പൊലീസ്​ എന്ന പ്രതി

ഇതുവരെയും ഇന്ത്യയിൽ വേണ്ടവിധം അഡ്രസ് ചെയ്യപ്പെടാത്ത ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണ് പൊലിസ് അതിക്രമങ്ങൾ. ഒറ്റപ്പെട്ട സംഭവങ്ങളെന്ന കളത്തിൽ പെടുത്തി അവയെ ലഘുകരിക്കാനാണ് സർക്കാരുകൾ ശ്രമിക്കാറ്. പൊലിസ് സ്റ്റേഷനുകളുടെ വാഷ് റൂമുകൾ ഒഴികെയുള്ള സകല ഭാഗങ്ങളിലും നൈറ്റ്‌ വിഷനോടുകൂടിയ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുകയാണ്. ആ ഉത്തരവ് നടപ്പിലാക്കാൻ സകല സംസ്ഥാനങ്ങളും ഒരുപോലെ കാട്ടുന്ന ഉദാസീനത മനുഷ്യാവകാശ സംരക്ഷണത്തിൽ ഭരണകൂടത്തിനുള്ള കരുതലില്ലായ്മ തന്നെയാണ് കാണിക്കുന്നത്​.

തിരുവനന്തപുരം നെല്ലിയോട് സ്വദേശി സുരേഷ് കുമാറിന്റെ മരണം പൊലീസ് പീഡനമാണെന്ന ആരോപണം ഉയർന്നിരിക്കുകയാണ്. കുറേനാളുകളായി ഇത്തരം പൊലിസ് അതിക്രമങ്ങളുടെ വാർത്തകൾ ഉയർന്നുവരികയാണ്. ഇതിലെ ഇരകൾ സാമൂഹികാധികാരങ്ങളില്ലാത്തവരും പാർശ്വവൽകൃതരുമായ മനുഷ്യരാണെന്ന് കാണാം. കേരള പട്ടിക ജാതി കമീഷൻ മുൻപാകെ എത്തുന്ന പരാതികളിൽ 50% പൊലിസ് അതിക്രമങ്ങളുടേതാണെന്ന് കമീഷന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് പൊലിസ് സ്റ്റേഷനുകളിലാണ്. പ്രിവിലേജ്​ഡ്​ എന്നോ അൺ പ്രിവിലേജ്​ഡ്​ എന്നോ ഉള്ള വ്യത്യാസമില്ലാത്തവിധം ആളുകൾ പൊലീസിനാൽ ആക്രമിക്കപ്പെടുന്നു. ഇത് പറയുന്നത് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ.വി. രമണയാണ്.

റയാൻ ഇന്റർനാഷണൽ സ്കൂൾ കൊലപാതകം ഓർക്കുന്നുണ്ടോ?
2017 സെപ്റ്റംബർ എട്ടിനായിരുന്നു സംഭവം ഹരിയാനയിലെ ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിന്റെ വാഷ് റൂമിൽ 7 വയസുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കാണപ്പെടുന്നു.

വാർത്തയെ തുടർന്ന് സ്കൂളിലെ ബസ് ഡ്രൈവർ അശോക് കുമാർ അറസ്റ്റ് ചെയ്യപ്പെടുന്നു. കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിക്കാൻ ശ്രമിച്ചു, പ്രതിരോധിച്ചപ്പോൾ കഴുത്തറത്തു കൊന്നു- ഇതായിരുന്നു പൊലീസ് ഭാഷ്യം. പോലിസ് അകമ്പടിയോടെ മാധ്യമങ്ങൾക്കുമുന്നിൽ വന്നിറങ്ങിയ അശോക് കുമാർ "കുറ്റസമ്മതം' നടത്തിയത് മറ്റൊരു വിധത്തിൽ: "ഞാൻ സ്വയംഭോഗം ചെയ്തുകൊണ്ട് നില്കുകയായായിരുന്നു. അത് കുട്ടി കണ്ടപ്പോൾ സമനില തെറ്റി. കൈയിലിരുന്ന കത്തി കൊണ്ട് കൊലപ്പെടുത്തി.'

പക്ഷെ പൊലിസ് കസ്റ്റഡിയിൽ നിന്ന് പുറത്തുവന്ന അശോക് കുമാറിന്റെ ഒരു കാല് നിശ്ചേതനമായിരുന്നു. ഇരു കൈകളിലും മുഖത്തും നീര് കെട്ടിയിരുന്നു. ജന്മനാ അയാളുടെ കാൽ പാരലൈസ്​ഡ്​ ആണെന്ന് പൊലീസ് പറഞ്ഞൊഴിഞ്ഞു. "അയാൾ ബസ് ഡ്രൈവർ ആയിരുന്നില്ലേ?' എന്ന മറുചോദ്യം ആരും ചോദിക്കില്ല എന്ന് ഹരിയാന പൊലിസിനുറപ്പുണ്ടായിരുന്നു.

ചോദിച്ചവരാരോടോ ഒരു പൊലീസുകാരൻ പരിഹാസ രൂപേണ ഇപ്രകാരം പറഞ്ഞു, കഠിന ഹൃദയർക്ക് മൃദുഭാഷ്യം മനസിലാകില്ല. അതിൽ എല്ലാത്തിനും ഉത്തരമുണ്ടായിരുന്നു.

എന്തുകൊണ്ട് അശോക്? എന്നതിന് അയാളുടെ സാമൂഹിക സാഹചര്യങ്ങൾ ഉത്തരം കൊടുത്തു. അയാൾക്കുവേണ്ടി ആരും ചോദിക്കാൻ വരില്ലെന്ന ആ വലിയ ഉറപ്പ്!! / ഫോട്ടോ: ജയിൽ മോചിതനായ അശോക് കുമാർ മാധ്യമങ്ങളെ കാണുന്നു.

ജനരോഷം ഉയർന്നു. സി.ബി.ഐ അന്വേഷണം വരുന്നു. ഒടുവിൽ അന്തിമ റിപ്പോർട്ടിൽ സി ബി ഐ പറഞ്ഞു, അശോക് കുമാറിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല, മറ്റൊരു സ്കൂൾ വിദ്യാർത്ഥിയാണ് കൊലപാതകി എന്ന്. അതോടെ അശോക് കുമാർ നമ്മുടെ വിഷയമല്ലാതെയായി മാറി.

കസ്റ്റഡി പീഡനങ്ങളുടെ കഥകൾ അശോക് മടിച്ചുമടിച്ച്​ ഈ ലോകത്തോട് പറഞ്ഞു. പല മാധ്യമങ്ങളും പലവുരു നിർബന്ധിച്ചപ്പോൾ മാത്രം. ഇറച്ചിക്കടയിലെ കോഴിയെ പോലെ തലകീഴായി തൂക്കിയിട്ടായിരുന്നു മർദനം. മരിക്കുമെന്നുറപ്പായപ്പോൾ കുറ്റം സമ്മതിച്ചു. സമൂഹം ഒറ്റപ്പെടുത്തി. കേസെടുക്കാൻ അഭിഭാഷകർ പോലും തയ്യാറായില്ല. ഒടുവിൽ മോഹിത് എന്ന ഒരു ജൂനിയർ അഭിഭാഷകൻ മുന്നോട്ട് വന്നു.

മരവിച്ച മനസും തകർന്ന ശരീരവുമായി ആരോടും പരാതിയില്ലെന്ന്​ പറഞ്ഞ്​അശോക് ഇന്നും ജീവിക്കുന്നു. അവർക്കൊരു പ്രതിയെ വേണമായിരുന്നു അവരത് കണ്ടെത്തി. എന്തുകൊണ്ട് അശോക്? എന്നതിന് അയാളുടെ സാമൂഹിക സാഹചര്യങ്ങൾ ഉത്തരം കൊടുത്തു. അയാൾക്കുവേണ്ടി ആരും ചോദിക്കാൻ വരില്ലെന്ന ആ വലിയ ഉറപ്പ്!!

അതെ ഉറപ്പിലാണ് ഓരോ കസ്റ്റഡി മരണങ്ങളും നടക്കുക. തെന്മലയിലേ രാജീവിന്റെ ചെകിടത്തടിക്കുമ്പോഴും കോഴിക്കോട് സ്വദേശി പൊന്നൻ ഷമീറിന്റെ നെഞ്ചത്തേക്ക് ട്രെയിനുള്ളിൽ വച്ച്​ ബൂട്സ് ഇട്ട കാലുകൾ പായുമ്പോഴും, എഴുകോണിലെ അയ്യപ്പന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുകയും സിഗരറ്റ് ഉപയോഗിച്ച് നാവിൽ പൊള്ളിക്കുകയുംചെയ്യുമ്പോഴും അതേ ഉറപ്പാണ് പൊലീസിനുള്ളത്- ഞങ്ങൾ ആരാലും ചോദ്യം ചെയ്യപ്പെടില്ല.

അറിവ് കൊണ്ട് പ്രബുദ്ധരാകാം, അറിവു കൊണ്ട് ഉദ്യോഗസ്ഥരുമാകാം. രണ്ടാമത്തേത് മാത്രം സംഭവിക്കുന്ന ഒരു സംസ്‍കാരത്തെ വളർത്തി വലുതാക്കുന്ന ഒരു നാട്ടിൽ മനുഷ്യാവകാശം ഒരു അക്കാദമിക് പദം മാത്രമായി മാറുന്നു. വ്യക്തിവിരോധമില്ലാതെ ഒരാളെ ഉപദ്രവിക്കാൻ കഴിയുക ക്രിമിനലുകൾക്കാണ്. പണം വാങ്ങി ആക്രമിക്കുന്ന ക്വ​ട്ടേഷൻ സംഘങ്ങളെ പോലെ സ്റ്റേറ്റ് പ്രവർത്തിക്കുകയാണ്, ഒരുപറ്റം പൊലിസുകാരിലൂടെ.

കോഴിക്കോട് സ്വദേശി പൊന്നൻ ഷമീറിനെ ട്രെയിനിൽ പൊലീസ് മർദിക്കുന്നു.

സ്വയരക്ഷക്കല്ലാതെ ഒരു മനുഷ്യനെ ആക്രമിക്കാൻ തോന്നണമെങ്കിൽ സാധാരണ ഗതിയിൽ അയാളോട് പക തോന്നണം. മനുഷ്യൻ വികാര വിക്ഷോഭത്താലോ പ്രതികാരത്തോടെയോ ഒരുവേള അക്രമകാരിയായേക്കാം. അത്തരത്തിലല്ലാതെ എങ്ങനെയാണ്‌ ഒരു സഹജീവിയുടെ നെഞ്ചിലേക്ക് ചവിട്ടുക. വായിലേക്ക് മൂത്രമൊഴിക്കുക? ഒന്നുകിൽ അക്രമി ഒരു മാനസിക രോഗിയാകണം, അല്ലെങ്കിൽ ഒന്നാന്തരം ക്രിമിനൽ.

ഇവിടെ പൊലിസ് ആ ക്രിമിനാലിറ്റി യുടെ പര്യായമാകുകയാണ്. ലോർഡ് ആക്ടൺന്റെ പ്രസ്താവന ഓർത്തുപോകുന്നു: "Power corrupts and
Absolute power corrupts absolutely". അധികാരം ആ ചോദനയെ വളർത്തുകയാണ്. ഇത് തിരിച്ചറിഞ്ഞ ഒരു സുപ്രീം കോടതി ന്യായാധിപന് ഒരിക്കൽ എഴുതേണ്ടി വന്നു: "Indian police harbours a band of organised criminals in uniform'. പൊലീസിന്റെ പ്രതിഷേധങ്ങളെ തുടർന്ന് ആ വാചകം ആ വിധിന്യായത്തിൽ നിന്ന് നീക്കി. നെഞ്ചുവിരിച്ചുനിന്ന് പൊതുമധ്യത്തിൽ അസഭ്യം വിളിക്കാൻ ഒരു പൊലീസുകാരന് കഴിയുന്നത്, ചോദ്യം ചെയ്യപ്പെടില്ല എന്ന ഉറപ്പ് അയാളിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്​.

ഇനി, പൊലീസ്​ അതിക്രമത്തിനിരയായാൽ അതുകൊണ്ട് അവസാനിക്കുന്നില്ല. സ്വയം പ്രതിരോധത്തിന് പൊലിസ് ആ ഇരയ്ക്കെതിരെ മിക്കപ്പോഴും കള്ള കേസ് ചുമത്തും. പലപ്പോഴും കൃത്യനിർവഹണം തടസപ്പെടുത്തി (353 IPC) എന്നാകും കേസ്. കോടതിയിൽ അവരെ ഹാജരാക്കുമ്പോൾ, പരാതി വല്ലതും ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യം ഒരു പ്രഹസന നടപടിക്രമമായി (empty proceduree) മാറും. മുന്നിൽ നിൽക്കുന്ന പ്രതിക്ക് നിർഭയമായി പറയാനുള്ള ധൈര്യവും സാഹചര്യവും കൊടുക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കൂടി ആ ന്യായാധിപനുണ്ട്. വെറുതെ ഒരു നടപടി എന്ന നിലക്കുള്ള ചോദ്യം, നീതിയിലേക്കല്ല നീളുന്നത്.

അവർക്ക്​ ധൈര്യം കൊടുക്കണം. വേണ്ടിവന്നാൽ പൊലീസ്​ സാന്നിധ്യത്തിലല്ലാതെ പ്രതിയോട് കാര്യങ്ങൾ തിരക്കണം. എങ്കിലേ ഒരു വ്യക്തിക്ക്​ ഭയമില്ലാതെ പൊലിസ് അതിക്രമങ്ങളെ കുറിച്ച്​ തുറന്നുപറയാനാകൂ. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്പോൾ വീണ്ടും ആ ട്രോമ അനുഭവിക്കേണ്ടി വരുന്നത് ഒരു നിരപരാധിക്കാണെന്ന് ഓർക്കണം.

ഇത്തരം കുറ്റകൃത്യങ്ങൾ ഒന്നിലധികം പേർ ചേർന്ന് നടത്തുന്നതാകയാൽ തെളിവ് നശിപ്പിക്കപ്പെടാനുള്ള ആസൂത്രിത ശ്രമത്തിന്​ സാധ്യതയുണ്ട്​. തെളിവ് ശേഖരണം മുതൽ തുടങ്ങുന്ന അന്വേഷണം അതെ പൊലീസിനെ തന്നെ ഏല്പിക്കുന്ന രീതിയിൽ എവിടെയാണ് നീതി പ്രതീക്ഷിക്കേണ്ടത്? തെന്മല സ്വദേശി രാജീവിനെ മർദിച്ച കേസിൽ പ്രതിയായ സി.ഐ. വിശ്വംഭരന് അനൂകൂലമായ വ്യാജ റിപ്പോർട്ട്‌ നൽകിയ കൊല്ലം റൂറൽ എസ് പി ഇപ്പോൾ അന്വേഷണം നേരിടുകയാണ്. അങ്ങനെ എത്ര ഉദാഹരങ്ങൾ.

വർഷങ്ങൾ നീളുന്ന വിചാരണകളിൽ എപ്രകാരമാണ് നീതി പ്രതീക്ഷിക്കേണ്ടത്? സംശയലേശമന്യേ എപ്രകാരം ഒരു സാധാരണ പൗരൻ കേസ് തെളിയിക്കണം. ഇത്തരം കേസുകളിൽ ​പൊലീസ്​ സ്​റ്റേഷനിലെ സി.സി.ടി.വികൾ പ്രവർത്തിക്കാതെയാകും.

ഇത്തരം പൊലിസ് അതിക്രമങ്ങളുടെ കാരണങ്ങൾ തേടിപ്പോയാൽ, എത്തിച്ചേരുക പല ഘടകങ്ങളിലാണ്. പൊലീസിന്റെ ഇടി ജനം ഭയക്കുന്നതുകൊണ്ടാണ് കുറ്റകൃത്യങ്ങളിൽ നിന്ന്​ ആളുകൾ പിന്മാറുന്നത് എന്ന അബദ്ധ ധാരണ ഇന്ത്യൻ സമൂഹത്തിൽ വല്ലാതെ വേരോടിയിട്ടുണ്ട്. അത്തരം ഒരു സബ്​ കൾചർ പൊലീസിലും നിലനിൽക്കുന്നു. പൊലീസിനെ അല്ല നിയമത്തെയാണ് ഭയക്കേണ്ടതെന്നും പൊലീസിന് ശിക്ഷിക്കാനുള്ള അധികാരമില്ലെന്നും ഉള്ള ഒരു പൊതുബോധം വളർന്നു വരേണ്ടതുണ്ട്. ആധുനിക പൊലീസിങ് രീതികൾ സിവിലൈസ്​ഡ്​ ആകണമെന്നും അത് പൊതുജനത്തിന്റെ അവകാശമാണെന്നും മനസിലാക്കണം. ക്രിമിനൽ ബിഹേവിയറിന് കാരണം, സാമൂഹികവും, മാനസികവും, ചിലപ്പോൾ ജനിതകപരവും ഒക്കെ ആണെന്ന ക്രിമിനോളജിക്കൽ പഠനങ്ങൾ മുന്നിലിരിക്കെയാണ്​ ഇത്തരം വികല ചിന്തകളെ ഒരു സേന തന്നെ ചുമന്നു നടക്കുന്നതെന്ന് കാണാം.

മറ്റൊരു കാരണം, പൊലിസ് അതിക്രമങ്ങളെ ന്യായീകരിക്കുന്ന, മനുഷ്യാവകാശത്തിന്റെ അടിസ്ഥാന ബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങൾ തന്നെയാണ്. നവ മാധ്യമങ്ങളിലൂടെ "നല്ല ഇടി' യെ ന്യായീകരിച്ചു സംസാരിക്കുന്ന റിട്ടയേർഡ് എസ്.പി മാരൊക്കെ മലയാളിയുടെ സെലിബ്രിറ്റികളാണ്. സെലിബ്രിറ്റികളായി പൊലീസ് ഉദ്യഗസ്ഥരെ കാണുന്ന ഫാൻസ്‌ അസോസിയേഷനുകൾ സമൂഹമാധ്യമങ്ങളിലെ അശ്ലീല കാഴ്ചയായി മാറുകയാണ്. ആ വികലമായ പൊതുബോധത്തിന്​ വെള്ളവും വളവും ചേർക്കാൻ ഇപ്പോൾ കേരള പൊലിസ് നന്നായി ശ്രമിക്കുന്നുമുണ്ട്. സമീപകാലത്ത്​ കേരള പൊലീസിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട വിവാദമായ സ്ത്രീ വിരുദ്ധ, മനുഷ്യത്വ വിരുദ്ധ മീമുകൾ അതിനുദാഹരണമാണ്.

പൊലീസിന് ലഭിക്കുന്ന പരിശീലനങ്ങളും അവരെ ഇത്തരത്തിൽ പരുവപ്പെടുത്തുന്നുണ്ട്. അസഭ്യം വിളിച്ചും ശിക്ഷ നൽകിയുമാണ്​ ട്രെയിനികളെ അച്ചടക്കം പഠിപ്പിക്കുന്നത്​. സോഫ്റ്റ്‌ സ്കിൽസ് ഒരിക്കലും അവരുടെ പരിശീലനത്തിന്റെ ഭാഗമാകുന്നില്ല.

ഛർദ്ദിയും മലവും രക്‌തവുമൊക്ക ഒഴുകുന്ന. ഇന്ത്യൻ ഇടിമുറികളെ പറ്റി മുൻ കേരള ഡി.ജി.പി ​ഡോ. എൻ.സി. അസ്​താന "ദി വയറി’ൽ എഴുതുന്നുണ്ട്. പഞ്ചാബ് പൊലീസിനൊപ്പം ചേർന്നുള്ള ഓപ്പറേഷന്റെ ഭാഗമായി ടാൺ ടാരൺ ജില്ലയിലെ ഒരു സ്റ്റേഷനിലെ ഇടിമുറി ആദ്യമായി സന്ദർശിച്ച അനുഭവമാണ്​ അദ്ദേഹം പറയുന്നത്​. ട്രെയിനി ഓഫീസർമാർക്ക് കൈ തെളിയിക്കാനുള്ള അവസരം. മെഡിക്കൽ എക്സാമിനേഷനിൽ പോലും പരിക്ക് പുറത്തറിയാതെ സന്ധികൾ ഇളക്കുന്ന ‘മാജിക്‌’.

ഇതുവരെയും ഇന്ത്യയിൽ വേണ്ടവിധം അഡ്രസ് ചെയ്യപ്പെടാത്ത ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണ് പൊലിസ് അതിക്രമങ്ങൾ. ഒറ്റപ്പെട്ട സംഭവങ്ങളെന്ന കളത്തിൽ പെടുത്തി അവയെ ലഘുകരിക്കാനാണ് സർക്കാരുകൾ ശ്രമിക്കാറ്. കാരണം പൊലീസിന്റെ ആത്മവീര്യം കെടുത്തരുതല്ലോ. പൗരന്റെ മനുഷ്യാവകാശത്തേക്കാൾ വലുതാണല്ലോ അത്.

മുൻ കേരള ഡി.ജി.പി ​ഡോ. എൻ.സി. അസ്​താന

കർഫ്യൂ സമയത്ത് 15മിനുട്ട് അധികമായി കട തുറന്നതിനാണ്​ ബെന്നിക്സ്, ജയരാജ്‌ എന്ന അച്ഛനെയും മകനെയും തൂത്തുക്കുടി പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. 15മണിക്കൂറോളം അവർ സ്റ്റേഷനിലുണ്ടായിരുന്നു. ആശുപത്രിയിൽ ഡോക്ടർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അവരുടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതോളം മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. മലാശയത്തിനേറ്റ പരുക്കിൽ രക്തസ്രാവമുണ്ടായിരുന്നു. ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്നിരുന്നു. തുടർന്ന് സാത്തൻകുളം മജിസ്‌ട്രേറ്റ് ശരവണൻ ഇരുവരെയും റിമാൻഡ് ചെയ്യുന്നു. നാലാം ദിവസം ഓരോ മണിക്കൂർ വ്യത്യാസത്തിൽ അവർ മരിക്കുന്നു. അന്വേഷണം വന്നപ്പോൾ ഈ കാഴ്ചകൾ ഡോക്ടറും മജിസ്‌ട്രേറ്റുമൊക്കെ കാണാതെ പോകുന്നു, അന്ന് ആ സ്റ്റേഷനിലുണ്ടായിരുന്ന 27 പൊലീസുകാരിൽ ആരും അതേപറ്റി ഒന്നും അറിഞ്ഞില്ല.

ബെന്നിക്സ്, ജയരാജ്‌

സാധാരണക്കാരായ എത്ര മനുഷ്യർക്ക് പൊലീസിനെതിരെ കേസ് നടത്തി നീതി സമ്പാദിക്കാൻ ഇന്ന് ഈ രാജ്യത്ത് കഴിയും. 1996 ൽ എഴുകോൺ പൊലീസിന്റെ കൊടിയ മർദനത്തിനെതിരെ കോടതിയെ സമീപിച്ച അയ്യപ്പന് നീതി ലഭിക്കാൻ 26വർഷമാണ് കാത്തിരിക്കേണ്ടി വന്നത്. പ്രതികളിൽ പലരും അതിനകം മരിച്ചു. മറ്റുള്ളവർ ഉയർന്ന തസ്തികയിൽ വിരമിച്ചു. മർദനമേറ്റ് മൃതപ്രായനായി കിടക്കുന്ന ഭർത്താവിന്റെ വായിലേക്ക് ഒരു പൊലീസുകാരൻ മൂത്രമൊഴിക്കുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടിവന്ന നിർഭാഗ്യയായ ഓമന എന്ന സ്ത്രീയ്ക്ക് വീടും സ്ഥലവും വിറ്റും കേസ് നടത്തേണ്ടി വന്നു.

പൊലിസ് സ്റ്റേഷന്റെ നാല് ചുവരുകൾക്കുള്ളിൽ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും യാതൊരു തെളിവും ഉണ്ടാകാറില്ല. ചിലപ്പോൾ മാത്രം സാധാരണക്കാരന്റെ രക്ഷക്കെത്തുന്നത് മൊബൈൽ ഫോണിലെങ്കിലും പകർത്തപ്പെട്ട ചില ദൃശ്യങ്ങളാണ്. പൊതുസ്ഥലത്തും സ്വകാര്യ സ്ഥലത്തും നടക്കുന്ന പൊലീസ് നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പൗരന് കേരള പോലിസ് ആക്ടിന്റെ 33ാം വകുപ്പ് അവകാശം നൽകുന്നു. പക്ഷെ സ്റ്റേഷനുള്ളിൽ വീഡിയോ പകർത്താൻ പോയിട്ട് ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കുന്ന അന്തരീക്ഷം ഇനിയും വന്നിട്ടില്ല. ഇരയായ വ്യക്തി ഉടനടി വൈദ്യപരിശോധനയ്ക്ക് വിധേയരായില്ലെങ്കിൽ അവിടെയും തെളിവുകളുടെ സാധ്യത മങ്ങുന്നു. ചുവരുകളിൽ ടോം ആൻഡ്‌ ജെറി ചിത്രങ്ങൾ വന്നതുകൊണ്ട് പൊലിസ് സ്റ്റേഷനുകൾ ശിശുസൗഹാർദ്ദപരമായി എന്നൊക്കെ കരുതുന്നത് എന്തൊരു തമാശയാണ്.

പൊലീസ് ഉദ്യോഗസ്ഥർ കുറ്റവാളികളായി വരുന്ന കേസുകളുടെ ഒരു വസ്തുവിവര കണക്ക്​ പരിശോധിക്കാം.

കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നടന്ന 1888 കസ്റ്റഡി മരണങ്ങളിൽ, ശിക്ഷിക്കപ്പെട്ടത് 26 പൊലീസുകാർ മാത്രമാണെന്ന വസ്തുത നീതി നിർവഹണത്തിലെ പ്രകടമായ പാളിച്ചകളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതി സ്ഥാനത്ത്​ പൊലീസ്​ ആകയാൽ അന്വേഷണം പ്രതികളുടെ തന്നെ മേൽ ഉദ്യോഗസ്ഥരെക്കൊണ്ട്​ നടത്തുന്നിടത്ത്​, നിഷ്​പക്ഷ അന്വേഷണം പ്രതീക്ഷിക്കാൻ കഴിയില്ല. പിന്നീട് ഒരു സ്വതന്ത്ര ഏജൻസിക്ക് അന്വേഷിക്കേണ്ടി വന്നാൽപോലും തെളിവുകൾ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടേക്കാം. സാക്ഷികൾ കൂറുമാറാനുള്ള സാധ്യത കൂടുതലാണെന്നതുകൊണ്ട് witness protection പ്രോഗ്രാമുകൾ പോലുള്ളവ കാര്യക്ഷമമായി ഇത്തരം കേസുകളിൽ ഉപയോഗിക്കേണ്ടതാണ്.

2020 ലെ നാഷനൽ ക്രൈം റെക്കോർഡ്സ്​ ബ്യൂറോയുടെ റിപ്പോർട്ട്‌ പ്രകാരം 22 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ ഗുജറാത്തിലാണെങ്കിൽ (15) കേരളവും ആ ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കാണാതെ പോകരുത്. 2001ലെ കണക്കനുസരിച്ച്​ 1185 പേരും മരിച്ചത് കോടതിൽ ഹാജരാക്കാതെയുള്ള പൊലീസിന്റെ നിയമ വിരുദ്ധമായ തടങ്കലിൽ ആണെങ്കിൽ 703 പേർ ജുഡീഷ്യൽ കസ്റ്റഡിയിലോ കോടതിയുടെ അനുവാദത്തോടെയുള്ള പൊലിസ് കസ്റ്റഡിയിലോ ആയിരുന്നു

‘നാഷനൽ കാമ്പയിൻ എഗെയ്​ന്​സ്​റ്റ്​ ടോർചറി’ന്റെ (NCAT) കണക്കുകൾ പ്രകാരം ഓരോ ദിവസവും അഞ്ചു പേർ വീതം ഇന്ത്യയിൽ പൊലിസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ കണക്കുകളിൽ, 2021 ലെ ആദ്യ അഞ്ചു മാസങ്ങൾക്കുള്ളിൽ പൊലിസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 1067 മനുഷ്യരാണ്.

NCAT യുടെ പഠനങ്ങൾ പറയുന്നത്, ഇത്തരം കൊലപാതകങ്ങളിൽ 63% നടക്കുന്നത് അറസ്​റ്റ്​ ചെയ്യപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് എന്നാണ്​. അതായത്, കോടതിയിൽ ഹാജരാക്കപ്പെടും മുൻപ്. അതുകൊണ്ടുതന്നെ തെളിവുകളും പൂർണമായി നശിപ്പിക്കപ്പെടാനുള്ള സാധ്യത വർദ്ധിക്കുന്നു.

NCAT യുടെ 2019ലെ പഠനങ്ങൾ പ്രകാരം, കൊല്ലപ്പെട്ട 125 പേരിൽ 60% പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗക്കാരായിരുന്നു. കാരണം, ജയിലുകളിൽ കുറ്റവാളികളായും വിചാരണ തടവുകാരയും ഉള്ളവരിൽ യഥാക്രമം 65%, 69% വീതം പട്ടിക ജാതി -വർഗങ്ങളിൽപ്പെട്ടവരോ, മറ്റു പിന്നാക്ക വിഭാഗങ്ങളോ ആണെന്ന് ഇന്ത്യൻ ജയിലുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

2017 ലെ, Protection against torture ബില്ലിന്റെ കരടുരൂപത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവും പി​ഴയും ശിക്ഷയായി പറയുന്നു.
1987 ലെ UN Convention against Torture and Other Cruel, Inhuman or Degrading Treatment ന്റെ signatory ആയിരുന്നിട്ടുകൂടി ഇന്നുവരെ നിയമ നിർമാണം ഇന്ത്യയിൽ നടക്കാത്തത് ഗുരുതരവീഴ്ചയായി കാണണം

നിയമനിർമാണം ഈ വിഷയത്തിൽ അനിവാര്യമാണ്. പൊലിസ് കസ്റ്റഡിയിലിരിക്കേ അതിക്രമത്തിനിരയായി എന്ന ഗുരുതര ആരോപണം വന്നാൽ അതിക്രമം നടന്നതായി കോടതികൾ presume ചെയ്യണം. ആ presumption പൊളിക്കേണ്ട (rebuttal) ബാധ്യത (burden of proof) പ്രതികൾക്കായിരിക്കണം. ആ വിധത്തിൽ ഇന്ത്യൻ തെളിവുനിയമത്തിൽ ഭേദഗതി വരുത്തണം എന്ന് ലോ കമ്മീഷൻ റിപ്പോർട്ട് നിർദേശിക്കുന്നു. പൊലിസ് എന്നത് സ്റ്റേറ്റ് തന്നെയാണ്, ആകയാൽ ഇത്തരം കേസുകളിൽ പ്രതികൾ previlaged ആണ്. അതുകൊണ്ടുതന്നെ higher burden പ്രതികൾക്ക് ആവശ്യമാണെന്ന് വരണം. എങ്കിലേ ഇരകൾക്ക് നീതി ലഭ്യമാകൂ.

Protection against torture bill 2017 ൽ അത്തരത്തിലുള്ള വകുപ്പുകളുണ്ട്.
ഇന്ത്യയിലെ ഓരോ കസ്റ്റഡി മരണങ്ങളും ഇന്ത്യ അന്തർദേശിയ കൺവെൻഷൻ ratify ചെയ്യേണ്ടതിന്റെ ഓർമപ്പെടുത്തലായി മാറുന്നു.

പൊലിസ് സ്റ്റേഷനുകളുടെ വാഷ് റൂമുകൾ ഒഴികെയുള്ള സകല ഭാഗങ്ങളിലും നൈറ്റ്‌ വിഷനോടുകൂടിയ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുകയാണ്. വീഡിയോ, ഓഡിയോ ഫുട്ടേജുകൾ റെക്കോർഡ് ചെയ്യാൻ 18 മാസത്തോളം സ്റ്റോറേജ് കപ്പാസിറ്റിയുള്ള കാമറകൾ ഉപയോഗിക്കണം എന്നതാണ് ഉത്തരവ്. പൊലീസ്​ കൂടാതെ സി.ബി.ഐ, ഇ.ഡി തുടങ്ങി ചോദ്യം ചെയ്യലിനും അറസ്റ്റിനും അധികാരമുള്ള ഏജൻസികൾക്ക് ഈ വിധി ബാധകമാണ്.

ഇന്നുവരെയും ആ ഉത്തരവ് നടപ്പിലാക്കാൻ സകല സംസ്ഥാനങ്ങളും ഒരുപോലെ കാട്ടുന്ന ഉദാസീനത മനുഷ്യാവകാശ സംരക്ഷണത്തിൽ ഭരണകൂടത്തിനുള്ള കരുതലില്ലായ്മ തന്നെയാണ് കാണിക്കുന്നത്​. മനുഷ്യാവകാശം ഇന്ത്യയിൽ വെറും ഒരു അക്കാദമിക് വാക്കാണ്​ ഇന്ന്​.

Comments