പരമാധികാരമല്ല,
ഗവർണറുടെ
വിവേചനാധികാരം

വിവേചനാധികാരം എന്ന പദത്തെ പരമാധികാരം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് ഗവർണർ പദവി ദുരുപയോഗം ചെയ്യപ്പെടുന്നതും അതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളുടെ മേലുള്ള കടന്നുകയറ്റം സാധ്യമാകുന്നതും- കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ഗവേഷകനായ അതുൽ നന്ദൻ എഴുതുന്നു.

വർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ‌. പാഠഭാ​ഗത്തിന് കരിക്കുലം കമ്മറ്റി അം​ഗീകാരം നൽകിയിരിക്കുന്നു. ‘ജനാധിപത്യം, ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിലാണ് ഈ വിഷയം. അതോടൊപ്പം, അടിയന്തരാവസ്ഥ- ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രതിസന്ധി ഘട്ടം, ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി വിധി, റിസോര്‍ട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ച കാര്യങ്ങളും ഇതേ അധ്യായത്തിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനാണ് കരിക്കുലം കമ്മറ്റി ഈ പാഠ ഭാഗങ്ങൾക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ചരിത്രശേഷിപ്പായ ഗവർണർ പദവി രാഷ്ട്രീയമായും ഭരണഘടനാപരമായും കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഗവർണർ പദവി എന്നത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരെ നീക്കം നടത്താനുള്ളതോ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. കേരളം, തമിഴ്നാട്, ബംഗാൾ രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അതിനെ സാധൂകരിക്കുന്നുണ്ട്.

സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ നടത്തുന്ന അമിതാധികാരപ്രയോഗത്തിന്റെ വക്താക്കളായി മാറുകയാണ് സമീപകാലത്ത് പലപ്പോഴും ഗവർണർമാർ. ബി ജെ പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താനും ദുർബലപ്പെടുത്താനും നിരന്തരം ശ്രമിക്കുകയാണവർ.

സംസ്ഥാനങ്ങളെ സംബന്ധിച്ച നിയമനിർമാണം, നിയമനിർവഹണം എന്നിവ ഉൾപ്പെടെ നിയമാനുസൃതമായി കൽപ്പിച്ച് നൽകിയിരിക്കുന്ന കടമകൾക്കപ്പുറം കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഗവർണർമാർ സംസ്ഥാനങ്ങൾക്കുമേൽ അപ്രമാദിത്വവും പരമാധികാരവും പ്രയോഗിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടകരമാം വിധം കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അട്ടിമറി നടക്കുന്നത്. സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ നടത്തുന്ന അമിതാധികാരപ്രയോഗത്തിന്റെ വക്താക്കളായി മാറുകയാണ് സമീപകാലത്ത് പലപ്പോഴും ഗവർണർമാർ. ബി ജെ പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താനും ദുർബലപ്പെടുത്താനും നിരന്തരം ശ്രമിക്കുകയാണവർ.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുക, ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിന്ന് കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രപതിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക, കേന്ദ്ര- സംസ്ഥാന ബന്ധം രാഷ്ട്രീയത്തിന് അതീതമായി ശക്തിപ്പെടുത്തുക തുടങ്ങിയതായിരിക്കണം ഗവർണറുടെ ഉത്തരവാദിത്വങ്ങൾ എന്ന് ഭരണഘടന നിർമ്മാണവേളയിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍

കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് പ്രത്യേക ചായ്‌വ് കാണിക്കാത്ത, എന്നാൽ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കേണ്ട പദവിയാണിത്. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഗവർണർമാരുടെ അമിത രാഷ്ട്രീയ വിധേയത്വത്തിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. കേന്ദ്രത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതിയിൽ ഗവർണർ പദവി ഉപയോഗിക്കുന്നത് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സമീപകാല സംഭവ വികാസങ്ങളിൽ നിന്ന് കൂടുതൽ വ്യക്തമാക്കപ്പെടുന്നു. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടു കൂടിയാണ് ഗവർണർ പദവിക്കും ചുമതലകൾക്കും കൂടുതൽ പ്രാധാന്യം കൽപ്പിച്ചു തുടങ്ങിയത്.

1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുന്ന സാഹചര്യത്തിൽ പ്രവിശ്യാഭരണം സുഗമമാക്കുന്നതിനാണ് ആദ്യമായി ഗവർണർ പദവി ആരംഭിക്കുന്നത്. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം പിന്നാലെ ഗവർണർ പദവിയിലും ചുമതലകളിലും സമൂല പരിഷ്കരണം നടന്നിരുന്നു.

ഭരണഘടനയുടെ 153 മുതൽ 164 വരെയുള്ള അനുഛേദങ്ങളിലാണ് ഗവർണറുടെ തിരഞ്ഞെടുപ്പും ചുമതലകളും പ്രതിപാദിക്കുന്നത്. ആർട്ടിക്കിൾ 153 പ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. 35 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരർ ആയിരിക്കണം ഗവർണർ പദവിയിലെത്തേണ്ടത്, കേന്ദ്ര സർക്കാരും സംസ്ഥാന മുഖ്യമന്ത്രിയുമായി ആലോചിച്ചു വേണം ഗവർണറെ തീരുമാനിക്കേണ്ടത്. എന്നാൽ ഈ ഭരണഘടനാ കീഴ് വഴക്കം എപ്പോഴെങ്കിലും പരിഗണിക്കപ്പെടാറുണ്ടോ എന്നത് ചിന്തനീയമായ വസ്തുതയാണ്.

കേരളത്തിലെ മുൻ ഗവർണർ അടക്കം ചിലർ താനാണ് സർക്കാരിന്റെ തലവൻ എന്ന സ്വയം ബോധ്യത്തിൽ തന്റെ സ്വന്തം നയങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഭരണഘടനയിലെ 163ാം അനുച്ഛേദവുമായി ബന്ധപ്പെട്ടതാണ് വിവേചനപരമായ കടമ നിർവഹണം. ഭരണഘടനാ നിർമ്മാണവേളയിൽ തന്നെ ഡോ. ബി ആർ അംബേദ്കർ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ വകുപ്പുകളുടെ പകർത്തിയെഴുത്ത് അദ്ദേഹം നിരാകരിക്കുന്നുണ്ട്. ഗവർണർക്ക് അധികാരങ്ങൾ ഒന്നും തന്നെയില്ലെന്നും കടമകളാണ് ആ പദവി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിവേചനാധികാരത്തെ ഭരണഘടന വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. സംസ്ഥാന ഭരണനിർവഹണത്തെയും നിയമനിർമ്മാണ നിർദേശങ്ങളെയും സംബന്ധിച്ച്, ഗവർണർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ ദൈനംദിന ഭരണനിർവഹണത്തിൽ ഗവർണർക്ക് പ്രത്യേക അവകാശങ്ങളൊന്നും തന്നെ ഭരണഘടന വിഭാവനം ചെയ്യുന്നില്ല.

ഭരണഘടനാ നിർമ്മാണവേളയിൽ തന്നെ ഡോ. ബി ആർ അംബേദ്കർ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഭരണഘടനാ നിർമ്മാണവേളയിൽ തന്നെ ഡോ. ബി ആർ അംബേദ്കർ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മണി ബിൽ ഒഴികെയുള്ള മറ്റു ബില്ലുകൾ നിയമസഭ പാസാക്കിയ നിയമമാകണമെങ്കിൽ ഗവർണറുടെ അംഗീകാരം ലഭിച്ചിരിക്കണം. ഇല്ലെങ്കിൽ അത് അംഗീകരിക്കുന്നതിനായി വീണ്ടും സംസ്ഥാന സർക്കാരിന് ഗവർണറുടെ മുൻപിലേക്ക് അയക്കാം. സംസ്ഥാന സർക്കാർ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നത് സംബന്ധിച്ച് ഗവർണറുടെ അധികാരങ്ങളെ സൂചിപ്പിക്കുന്നതാണ് ആർട്ടിക്കിൾ 200, 201 എന്നിവ. ഗവർണറുടെ വിവേചനാധികാരം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്.ആർ. ബൊമ്മൈ- യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധി (1994) ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. കേസിൽ കർണാടക ഗവർണറായിരുന്ന പി വെങ്കിട സുബ്ബയ്യയെ കോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

നിയമസഭാംഗങ്ങളായ 19 പേർ ഒപ്പിട്ട കത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താതെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കാണിച്ച വ്യഗ്രത ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായിരുന്നു. 1999- ൽ ബീഹാറിലെ റബ്റി ദേവി സർക്കാരിനെ പിരിച്ചുവിട്ട വാജ്പേയ് സർക്കാരിന് അടുത്തമാസം തന്നെ അവരെ മുഖ്യമന്ത്രിയാക്കേണ്ടിവന്നത് ഈ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്. സമാനമായ ഇടപെടലുകൾ ഗവർണർമാരെ ഉപയോഗിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. 1957-ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പിരിച്ചുവിടലും ഇതുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കാവുന്നതാണ്. ഗവർണർമാർ അധികാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ആ പദവിയുടെ അധികാരങ്ങൾ നിജപ്പെടുത്തുന്നതിനായി 1988-ൽ ജസ്റ്റിസ് സർക്കാരിയ അധ്യക്ഷനായ കമ്മീഷൻ രൂപവൽക്കരിക്കുന്നത്.

ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു പദവിയിലിരുന്നുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയെയും സർക്കാരുകളെയും വെല്ലുവിളിക്കുന്ന ഗവർണർമാരുടെ നടപടി ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്.

ഗവർണർമാർ രാഷ്ട്രീയപ്രവർത്തകരാകരുത്, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളതായിരിക്കണം, സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർ ആകരുത്, അടുത്തകാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽപ്പെടുന്നവരെ ഗവർണർമാരാക്കുന്നത് കഴിയുന്നതും ഒഴിവാക്കണം, സംസ്ഥാന മുഖ്യമന്ത്രിയുമായി ആലോചിച്ചു വേണം ഗവർണറെ തീരുമാനിക്കാൻ, അഞ്ചുവർഷത്തിനിടയ്ക്ക് ഗവർണറെ മാറ്റുന്ന സാഹചര്യം ഒഴിവാക്കുക, ഗവർണറായി പിരിഞ്ഞതിനുശേഷം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടരുത് ഇങ്ങനെ എട്ടോളം പ്രധാന നിർദ്ദേശങ്ങളാണ് സർക്കാരിയ കമ്മീഷൻ മുന്നോട്ടുവച്ചത്. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒരു കേന്ദ്രസർക്കാരും സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ല.

വിവേചനാധികാരം എന്ന പദത്തെ പരമാധികാരം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് ഗവർണർ പദവി ദുരുപയോഗം ചെയ്യപ്പെടുന്നതും അതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളുടെ മേലുള്ള കടന്നുകയറ്റം സാധ്യമാകുന്നതും. ഗവർണർ പ്രഖ്യാപിക്കുന്നത് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച സർക്കാരിന്റെ നയമാണ്. കേരളത്തിലെ മുൻ ഗവർണർ അടക്കം ചിലർ താനാണ് സർക്കാരിന്റെ തലവൻ എന്ന സ്വയം ബോധ്യത്തിൽ തന്റെ സ്വന്തം നയങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ, കർഷക സമരം തുടങ്ങിയവയിൽ സംസ്ഥാന നയത്തിന് വിരുദ്ധമായാണ് ഗവർണർ നിലപാട് സ്വീകരിച്ചത്. സർവ്വകലാശാലകളിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ സംഘപരിവാർ പ്രവർത്തകരെ ഒളിച്ചുകടത്താൻ ശ്രമിച്ചത് സംസ്ഥാനത്ത് വിദ്യാർത്ഥി- ഗവർണർ പോരാട്ടങ്ങളിലേക്ക് നയിക്കുകയുണ്ടായി.

സർവ്വകലാശാലകളിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ സംഘപരിവാർ പ്രവർത്തകരെ ഒളിച്ചുകടത്താൻ ശ്രമിച്ചത് സംസ്ഥാനത്ത് വിദ്യാർത്ഥി- ഗവർണർ പോരാട്ടങ്ങളിലേക്ക് നയിച്ചു.
സർവ്വകലാശാലകളിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ സംഘപരിവാർ പ്രവർത്തകരെ ഒളിച്ചുകടത്താൻ ശ്രമിച്ചത് സംസ്ഥാനത്ത് വിദ്യാർത്ഥി- ഗവർണർ പോരാട്ടങ്ങളിലേക്ക് നയിച്ചു.

നിയമസഭയിലെ നയപ്രഖ്യാപന വേളയിൽ തമിഴ്നാട് ഗവർണർ സഭ വിട്ടു പോകുന്നതും ഈയടുത്ത കാലത്ത് കണ്ടതാണ്. തന്നെ നിയമിച്ച രാഷ്ട്രീയപാർട്ടിയോട് കൂറുകാണിക്കുന്ന തനി രാഷ്ട്രീയ നേതാവായാണ് പലപ്പോഴും ഗവർണർമാർ രാജ്യത്ത് പ്രവർത്തിക്കുന്നത്. ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു പദവിയിലിരുന്നുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയെയും സർക്കാരുകളെയും വെല്ലുവിളിക്കുന്ന ഗവർണർമാരുടെ നടപടി ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്.

സോഷ്യലിസം, മതേതരത്വം എന്നീ അടിസ്ഥാന ഭരണഘടനാ ആശയങ്ങൾ തിരസ്ക്കരിക്കപ്പെടണം എന്ന ആഹ്വാനം ചില കോണുകണിൽ നിന്നുയരുന്ന കാലഘട്ടത്തിലും കൂടിയാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ആർ എസ് എസ്, ബി ജെ പി നേതാക്കളും ഉപരാഷ്ട്രപതി അടക്കമുള്ള ഭരണഘടനാ ചുമതലയുള്ളവരും കടുത്ത ഭാഷയിലാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകളെ തള്ളിക്കളയാൻ ആഹ്വാനം നടത്തുന്നത്. ഭരണഘടനയിലെ ഈ രണ്ടു വാക്കുകളും പഴുത്തൊലിച്ച മുറിവിനോടാണ് ഉപരാഷ്ട്രപതി ഉപമിച്ചിരിക്കുന്നത്. എന്നാൽ ആമുഖത്തിലെ രണ്ടു വാക്കുകൾ  മാറ്റിയാൽ ഭരണഘടനയിൽ  അന്തർലീനമായ ഈ രണ്ട് ആശയങ്ങളെ ഭരണഘടനയ്ക്ക് പുറത്താക്കാൻ കഴിയില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ അപ്പാടെ ഒഴിവാക്കണമെങ്കിൽ ഭരണഘടനയുടെ ഭാഗം നാലിലെ നിർദ്ദേശകതത്വങ്ങളിൽ സമൂലമാറ്റം വേണ്ടിവരും. അതുപോലെ തന്നെയാണ് മതേതരത്വവും. മതേതരത്വം എന്നാൽ ഭരണകൂടത്തിന് മതമില്ല എന്നും ഭരണകൂടം ഒരു പ്രത്യേക മതത്തിനെ പിന്തുണയ്ക്കുന്നില്ല എന്നും എല്ലാ മതങ്ങൾക്കും തുല്യമായ സ്ഥാനമാണുള്ളതെന്നും അർത്ഥമാക്കുന്നു. പൗരത്വം നിയമത്തിനുമുന്നിലെ തുല്യത, അവസരസമത്വം, മതം തിരഞ്ഞെടുക്കാനും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുന്ന അനുഛേദങ്ങളിലും മതേതരത്വ ആശയം പ്രകടമാണ്. ഭരണഘടനയിൽ  ഉൾചേർന്നിട്ടുള്ള രണ്ട് മഹത് ആശയങ്ങളെ പാശ്ചാത്യ സമൂഹത്തിന്റെ സംഭാവനയാണെന്നും  സനാതന ധർമ്മങ്ങൾക്കെതിരാണെന്നും പ്രചരിപ്പിക്കുക എന്നത് ആർ എസ് എസ്- ബി.ജെ.പി രാഷ്ട്രീയ ചിന്തയുടെ ഉത്പന്നമാണ്. ഇത്തരം സംഭവങ്ങളിൽ വരും തലമുറ ബോധവാന്മാരാകേണ്ടതും ഭരണഘടനാ സാക്ഷരത കൈവരിക്കേണ്ടതും നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും അനിവാര്യമാണ്.

കരിക്കുലത്തിലെ കേരള മാതൃക എന്ന നിലയിൽ ഈ മാറ്റങ്ങൾ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും  വ്യാപിക്കും എന്ന് പ്രത്യാശിക്കാം.

Comments