സഭയും ബി.ജെ.പിയും തമ്മിൽ ഒരു ‘ഡീൽ' ഉണ്ട്; അത് ഇതാണ്...

2020 ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട കേരളത്തിലെ ചില പ്രധാന ബിഷപ്പുമാരുടെ ലക്ഷ്യം തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന വിദേശ ഫണ്ട് നിയന്ത്രണ നീക്കങ്ങളെ നേർപ്പിക്കുക എന്നതുതന്നെയായിരുന്നു. മറ്റു രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിക്കാമെങ്കിൽ സഭയോട് അനുഭാവപൂർവ്വം സഹകരിക്കാമെന്ന നിലപാടാണ് പ്രധാന മന്ത്രിയും അമിത്ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി സമുന്നത നേതാക്കളും അന്ന് സ്വീകരിച്ചത്. എൻഫോഴ്​സ്​മെൻറ്​ ഡയരക്ടറേറ്റ് കേരളത്തിൽ കുറ്റിയടിച്ചത്തോടെ മേലധ്യക്ഷന്മാരുടെ ഭയാശങ്ക വീണ്ടും വർദ്ധിച്ചു.

Truecopy Webzine

ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ അമെന്റ്മെന്റ് ബിൽ ക്രൈസ്തവ സഭകളെ എത്ര ആഴത്തിൽ ബാധിക്കുമെന്ന് വിദേശ സഹായം നേടുന്നവരുടെ ലിസ്റ്റ് എളുപ്പം ബോധ്യപ്പെടുത്തുന്നു. തങ്ങളുടെ സാമ്പത്തിക നിലനിൽപ്പ് അവതാളത്തിലാകാൻ പോകുന്നു എന്ന ഭീതിയാണ് ഏതറ്റം വരെ പോകാനും സഭകൾ തീരുമാനിക്കുന്നതിന് പിന്നിലെ യഥാർത്ഥ പ്രേരണ- മുജീബ് റഹ്മാൻ കിനാലൂർ ട്രൂ കോപ്പി വെബ്‌സീനിൽ എഴുതുന്നു.

കേരളത്തിലെ ക്രൈസ്തവ സഭകൾക്കുകീഴിലെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള ദൈനംദിന ചെലവ് കോടികളുടേതാണ്. പുതിയ പള്ളികളുടെ നിർമാണവും രൂപതകൾക്കുകീഴിലുള്ള പല പദ്ധതികളും വിദേശ സഹായത്തെ ആശ്രയിച്ചാണ് നടന്നുപോന്നിരുന്നത്. ഇന്ത്യൻ ക്രൈസ്തവരുടെ പ്രവാസി സംഘടനകളും വിദേശ ക്രൈസ്തവ സംഘടനകളുമാണ് വൻതോതിൽ ഫണ്ട് നൽകി സഭകളെ സഹായിച്ചു പോരുന്നത്. എന്നാൽ, മതസ്ഥാപനങ്ങളും എൻ.ജി.ഒകളും വിദേശഫണ്ട് സ്വീകരിക്കുന്നതിനെതിരെ കടുത്ത നിയമങ്ങളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയതോടെ ക്രൈസ്തവ സഭകൾ ബി.ജെ.പി യോടുള്ള നിലപാടുകളിൽ അയവ് വരുത്താനും അവരെ പരമാവധി പ്രീണിപ്പിക്കാനും തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ അമെന്റ്‌മെന്റ് ബിൽ കേന്ദ്രം കൊണ്ടുവന്നത്. ഈ ബിൽ ഏറ്റവും നഷ്ടം വരുത്തുക ക്രൈസ്തവ സംഘടനകൾക്കും സഭകൾക്കുമാണ്. മലയോര- ഗ്രാമീണ മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിദേശ സഹായം എത്തിക്കാൻ ഈ നടപടി വിനയാകുമെന്ന് ക്രൈസ്തവ സഭകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. പ്രധാനപ്പെട്ട ഒരു ഭേദഗതി, ഒരു സന്നദ്ധ സംഘടനയും ആ സംഘടനയുടെ ഭരണപരമായ പ്രവർത്തനത്തിന്റെ 20 ശതമാനം മാത്രമേ വിദേശ പണമായി സ്വീകരിക്കാവൂ എന്നതാണ്. മുമ്പ് 50 ശതമാനം വരെ തുക ഈ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ എൻ.ജി.ഒകൾക്ക് ലഭിക്കുന്ന സഹായങ്ങൾ മത പ്രചാരണത്തിനും മറ്റും വക മാറ്റാനുള്ള പഴുതാണ് ഇതിലൂടെ അടഞ്ഞത്.

തങ്ങളുടെ ചൊൽപ്പടിക്ക് സഭ വിധേയമായി എന്ന് ബോധ്യമായതോടെയാണ് ബി.ജെ.പി നേതാക്കൾ അരമനകളിൽ നിത്യസന്ദർശകരാകുന്നത്.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ 20,457 സർക്കാരിതര സംഘടനകളുടെ എഫ്.സി.ആർ.ഐ രജിസ്‌ട്രേഷനുകൾ റദ്ദാക്കിയിട്ടുണ്ട്. അതിലേറെയും ക്രൈസ്തവ സംഘടനകളാണ്.

2010-12 കാലഘട്ടത്തിൽ ഒരു കോടിയിലധികം വിദേശ സഹായം കൈപ്പറ്റിയ സംഘടനകളുടെ പേരുവിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു. കേരളത്തിലുള്ള 143 മത-സാമുദായിക സന്നദ്ധ സംഘടകൾക്കാണ് കോടികളുടെ വിദേശ സഹായം ലഭിക്കുന്നത്. മാതാ അമൃതാനന്ദമയി മഠവും ബിലീവേഴ്‌സ് ചർച്ച് ഓഫ് ഇന്ത്യയും ഇതിലുണ്ട്. കെ.ടി. യോഹന്നാന്റെ ബീലിവേഴ്‌സ് ചർച്ചിന് 160 കോടി രൂപ ലഭിക്കുന്നതായാണ് അന്ന് വെളിപ്പെടുത്തിയത്. ബിലീവേഴ്‌സ് ചർച്ചിന് ടെക്‌സാസിൽ നിന്നാണ് കൂടുതൽ ധനസഹായം ലഭിച്ചത്. കുഴൽക്കിണർ കുഴിക്കാനെന്ന പേരിൽ 17.29 കോടി രൂപ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വാരാപ്പുഴ, തൃശൂർ, കൊച്ചി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം ക്രൈസ്തവ രൂപതകളും നെയ്യാറ്റിൻകര രൂപത, മധ്യകേരള ഇടവക, കൊല്ലം രൂപതകളും കോടികൾ ധനസഹായം കൈപ്പറ്റുന്നതായി ആ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത് 3,78,933 സന്നദ്ധ സംഘടനകളാണ്. ഇതിൽ 18,142 സംഘടനകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 436 സംഘടനകൾക്കാണ് പ്രസ്തുത വർഷം വിദേശത്തുനിന്ന് പണം കിട്ടയത്. 436 സംഘടനകളിൽ 385 എണ്ണവും ക്രിസ്ത്യൻ സഭകളാണ്. ഒമ്പതെണ്ണം മാത്രമാണ് ഹിന്ദു സംഘടനകൾ. 42 എണ്ണം മുസ്ലിം മാനേജ്മെന്റിന്റെ സംഘടനകളാണ്.
ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയ 57 സന്നദ്ധ സംഘടനകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഏഴെണ്ണം ഒഴികെ എല്ലാം ക്രൈസ്തവ സംഘടനകളാണ്. ഹിന്ദു സംഘടനകൾ രണ്ടെണ്ണം മാത്രം. മുസ്ലിം സംഘടനകളിൽ ഏറ്റവും തുക ലഭിച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സംഘടനയായ കാരന്തൂർ മർക്കസിനാണ് (12,97,03,139), ഹിന്ദു സംഘടനകളിൽ ഏറ്റവും പണം ലഭിച്ചത് മാലക്കര ശ്രീവിദ്യാസമിതിക്കാണ് (29,90,48,400).

ഈ റിപ്പോർട്ട് പഴയതാണെങ്കിലും കേരളത്തിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നത് എവിടേക്കാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഏതാനും ഹിന്ദു, മുസ്ലിം സംഘടനകൾ ഒഴിച്ചുനിർത്തിയാൽ ഏറ്റവും ഭീമമായ വിദേശ സഹായം സ്വീകരികുന്നത് ക്രൈസ്തവ സഭയാണെന്നാണ് 'ജന്മഭൂമി' പറയുന്നത്.
ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ ബി.ജെ.പി നേതാക്കൾ മുഖാന്തിരം പ്രധാന മന്ത്രിയെ സന്ദർശിക്കാനുള്ള സഭാധ്യക്ഷന്മാരുടെ നീക്കം പ്രസക്തമാകുന്നത്. 2020 ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട കേരളത്തിലെ ചില പ്രധാന ബിഷപ്പുമാരുടെ ലക്ഷ്യം തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന വിദേശ ഫണ്ട് നിയന്ത്രണ നീക്കങ്ങളെ നേർപ്പിക്കുക എന്നതുതന്നെയായിരുന്നു. മറ്റു രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിക്കാമെങ്കിൽ സഭയോട് അനുഭാവപൂർവ്വം സഹകരിക്കാമെന്ന നിലപാടാണ് പ്രധാന മന്ത്രിയും അമിത്ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി സമുന്നത നേതാക്കളും അന്ന് സ്വീകരിച്ചത്.

എൻഫോഴ്​സ്​മെൻറ്​ ഡയരക്ടറേറ്റ് കേരളത്തിൽ കുറ്റിയടിച്ചത്തോടെ മേലധ്യക്ഷന്മാരുടെ ഭയാശങ്ക വീണ്ടും വർദ്ധിച്ചു. ആ ഭയപ്പാടിലാണ് പഴകിപ്പുളിച്ച ലവ് ജിഹാദ് പൊടിതട്ടിയെടുക്കുന്നത്. ഫുഡ് ജിഹാദ്, നാർകോട്ടിക് ജിഹാദ് അടക്കം പുതിയ ഇനങ്ങൾ ഒന്നൊന്നായി പുറത്തെടുക്കുന്നതും ക്രിസ്ത്യൻ വർഗീയ ഗ്രൂപ്പുകളെ ഇറക്കി സോഷ്യൽ മീഡിയ വഴി കടുത്ത മുസ്ലിം വിരുദ്ധ കാമ്പയിൻ നടത്തുന്നതും ഈ ഘട്ടത്തിലാണ്. ഡീൽ വളരെ ലളിതമാണ്. സഭകൾക്ക് വരുന്ന കോടികളുടെ വിദേശ ഫണ്ടുകൾക്ക് നേരെ കേന്ദ്രം കണ്ണടക്കണം. പകരം, കേരളത്തിൽ സമുദായ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബി.ജെ.പി അജണ്ടയോട് സഹകരിക്കാം.

ബി.ജെ.പി ദേശീയ തലത്തിൽ ഒരു അജയ്യ ശക്തിയായത്തോടെ അതിന്റെ കൂടെ നിൽക്കുകയാണ് രാഷ്ട്രീയ ലാഭമെന്ന് സഭയെ നയിക്കുന്ന മേലധ്യക്ഷന്മാർ വിശ്വസിക്കുന്നു. ബി.ജെ.പി സർക്കാരിന് അപസ്വരമാകുന്ന നീക്കങ്ങളിൽ നിന്ന് മാറി നിൽക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ആക്ടിവിസ്റ്റും ജസ്യൂട്ട് പാതിരിയുമായിരുന്ന സ്റ്റാൻ സ്വാമിയെ പിന്തുണക്കാതെ സഭ ഒഴിഞ്ഞുമാറിയത്. ആഗോള തലത്തിൽ വത്തിക്കാൻ മുൻകൈ എടുത്തു നടത്തുന്ന മതാന്തര സ്നേഹ സൗഹൃദ പരിപാടികളെ രാജ്യത്ത് മരവിച്ചു നിർത്തുകയാണ് ഇപ്പോൾ സഭയുടെ നയം. സഭകളുടെ മുൻകയ്യോടെ പ്രവർത്തിച്ച ഇന്റർഫെയ്ത്ത് ഇനീഷേറ്റീവുകൾ ഇതിനോടകം നിശ്ചലമായതും കൂട്ടിവായിക്കാം.
അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തന്നെ ഇടപെട്ട് പാർട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗം ഈ മേഖലയിൽ ഇടപെടണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നായിരുന്നു ഇത്. ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളെ ഗവർണർമാരായി അയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരെ കൂടെ നിർത്തുക എന്ന ജോലിയാണ് ശ്രീധരൻ പിള്ള ഇപ്പോൾ കൂടുതലായി ചെയ്യുന്നത്. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങൾക്ക് ബി.ജെ.പി സംസ്ഥാന കമ്മറ്റി തന്നെ പദ്ധതി തയ്യാറാക്കിയതായി വാർത്ത ഉണ്ടായിരുന്നു.
തങ്ങളുടെ സാമൂഹ്യ- സാമ്പത്തിക താൽപര്യങ്ങൾക്ക് തണലാകും വിധം ബി.ജെ.പിയെ ഉപയോഗിക്കാനാകും സഭ ഇപ്പോൾ ചതുരുപായങ്ങൾ പയറ്റുന്നത്. കേന്ദ്രത്തിൽ അധികാരമുള്ള ഒരു പാർട്ടിയുമായുള്ള ചങ്ങാത്തത്തിന്റെ ബലത്തിൽ കേരളത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളിലും സർക്കാരിലും സമ്മർദ്ദം ചെലുത്താൻ സഭക്ക് കഴിയും. ഈ അടവുനയത്തിന്റെ വിജയമാണ് ഇപ്പോൾ നാം കേരള രാഷ്ട്രീയത്തിൽ കാണുന്നത്- മുജീബ്‌റഹ്മാൻ കിനാലൂർ എഴുതുന്നു.

സഭ- ബി.ജെ.പി ഡീൽ ലളിതം;
ഒഴുകണം, കോടികളുടെ വിദേശ ഫണ്ട്
മുജീബ് റഹ്മാൻ കിനാലൂർ എഴുതിയ ലേഖനം
സൗജന്യമായി വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 44

Comments