മോദി സർക്കാരിന്റെയും ബി ജെ പിയുടെയും സമഗ്രാധിപത്യത്തിന്റെ ഉത്തുംഗ പ്രതീകമായി അയോധ്യയിൽ ഉയർന്ന രാമക്ഷേത്രത്തിൽനിന്നു തന്നെ കൊടിയ അഴിമതിയുടെ ധൂമവും ദുർഗന്ധവും ഉയരുന്നു.
വ്യവസ്ഥയ്ക്കെതിരെ പ്രതിഷേധത്തിന്റെ ശംഖുനാദം മുഴക്കി, ഇന്നലെ വരെ കേട്ടിട്ടില്ലാത്ത കുറെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കൂറ (കോക്ക്റോച്ച്) ജനതാപാർട്ടി എന്ന യുവജനപ്രസ്ഥാനം ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി പദത്തിൽ വിരാജിച്ച മോദിയുടെ സർക്കാറിനെ ദൽഹി തെരുവുകളിൽ വെല്ലുവിളിക്കുന്നു.
മറ്റു ജനാധിപത്യരാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും കേന്ദ്രസർക്കാരിനെ താഴെയിറക്കാനുള്ള ജനകീയ മുന്നേറ്റം കാട്ടുതീ പോലെ പടരാൻ ഈ സാഹചര്യങ്ങളൊക്കെ ധാരാളം. പക്ഷേ, ഇതൊന്നും ഏറ്റെടുക്കാനോ പ്രതിഷേധപ്രസ്ഥാനത്തിന് തിരി കൊളുത്താനോ പ്രാപ്തിയില്ലാതെ അടിക്കടി തളരുകയും പിളരുകയും ചെയ്യുകയാണ് ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷമഹാസഖ്യം.
കോൺഗ്രസിനോടുള്ള ഭിന്നതകൾക്കപ്പുറം ആ സമ്മേളനം ബഹിഷ്കരിച്ച പ്രധാന കക്ഷികളുടെ യഥാർത്ഥ തലവേദന, ഒരിക്കൽ തങ്ങൾ അടക്കിവാണ സ്വന്തം തട്ടകങ്ങളിൽ അവർ തകർന്നു പോയതാണ്.
ജൂൺ എട്ടിന് കോൺസ്റ്റിറ്റൂഷൻ ക്ലബിൽ, മുന്നണിയുടെ ഐക്യം പ്രഖ്യാപിക്കാനാണ് ഇന്ത്യ മുന്നണിയുടെ ജനബന്ധൻ സമ്മേളനം നടത്തിയതെങ്കിലും ഉച്ചത്തിൽ പ്രകടമായത് ആഴത്തിലുള്ള അനൈക്യവും ശൈഥില്യവും. കോൺഗ്രസിനോട് പല തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുന്നണിയിലെ പ്രധാന കക്ഷികളായ DMK, CPM, ആം ആദ്മി പാർട്ടി എന്നിവ യോഗം ബഹിഷ്ക്കരിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച പങ്കെടുത്തതാകട്ടെ, പ്രതിഷേധത്തോടെയാണ്.
വാസ്തവത്തിൽ തൃണമൂൽ കോൺഗ്രസ് സ്വന്തം കക്ഷിയിലെ പിളർപ്പിനെ പ്രതിരോധിക്കാനുള്ള ദുർബലതന്ത്രത്തിന്റെ ഭാഗമായി തട്ടിക്കൂട്ടിയതായിരുന്നു ആ യോഗം. എന്നാൽ സോണിയാഗാന്ധിയുമായി പ്രകടമാക്കുന്ന അടുപ്പത്തിനുറം മമതബാനർജിക്കും കോൺഗ്രസുമായി വലിയ സൗഹൃദമില്ല എന്നത് രഹസ്യമല്ല.
സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, നാഷനൽ കോൺഫറൻസിന്റെ ഒമർ അബ്ദുല്ല, എൻ സി പി (എസ്) നേതാവ് സുപ്രിയ സുലേ, ആർ ജെ ഡിയുടെ തേജസ്വി യാദവ് എന്നീ പ്രമുഖർ ഉൾപ്പെടെ 23 കക്ഷിനേതാക്കൾ പങ്കെടുത്തെങ്കിലും ആ യോഗം മുന്നണിയുടെ ശക്തിയിലേറെ ദൗർബല്യമാണ് വെളിപ്പെടുത്തിയത്. ഒരു മരണാസന്നരോഗിയുടെ അംഗവിക്ഷേപങ്ങളെയാണ് യോഗം ഓർമ്മിപ്പിച്ചത് എന്ന് പറയാതെവയ്യ.

കോൺഗ്രസിനോടുള്ള ഭിന്നതകൾക്കപ്പുറം ആ സമ്മേളനം ബഹിഷ്കരിച്ച പ്രധാന കക്ഷികളുടെ യഥാർത്ഥ തലവേദന, ഒരിക്കൽ തങ്ങൾ അടക്കിവാണ സ്വന്തം തട്ടകങ്ങളിൽ അവർ തകർന്നു പോയതാണ്. ഇന്ത്യ മുന്നണിയിലെ ഏറ്റവും ശക്തരായിരുന്ന പ്രാദേശിക പ്രമാണിമാർക്കാണ് സമീപകാല നിയമസഭാ തെരഞെടുപ്പുകളിൽ ഈ ഗതികേടുണ്ടായതെന്ന് ഓർക്കണം. ആദ്യം ദൽഹിയിൽ അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാളിൽ മമത, തമിഴ്‌നാട്ടിൽ എം. കെ. സ്റ്റാലിൻ, കേരളത്തിൽ പിണറായി വിജയൻ എന്നിവരാണ് കൊടുങ്കാറ്റിൽ നിലംപൊത്തിയ ദേശീയ പ്രതിപക്ഷത്തിലെ മഹാവൃക്ഷങ്ങൾ. മുന്നണിയുടെ നേതാവായ കോൺഗ്രസിനാകട്ടെ, അടുത്ത് നേടിയ കേരളമടക്കം ഭരണം നാല് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ഇതിനൊക്കെ പുറമേയാണ് മുഖ്യ പ്രതിപക്ഷ കക്ഷികളിൽ ഏറിവരുന്ന പിളർപ്പ്. ആം ആദ്മിയും തൃണമൂലും ഉദ്ധവ് താക്കറെയുടെ ശിവസേനയും പിളർന്നുകഴിഞ്ഞു. രണ്ടിന്റെയും പിന്നിൽ BJP ആണെന്ന് വ്യക്തം. അധികാരഭ്രഷ്ടമായ DMK- യിലും ഉടൻ ചില മാറ്റങ്ങൾ വന്നേക്കാം.
ബാഹ്യസമ്മർദ്ദങ്ങളിലേറെ ആന്തരിക പ്രതിസന്ധികൾ മൂർഛിച്ചാൽ മാത്രമേ NDA- യ്ക്ക് വെല്ലുവിളി ഉയരുകയുള്ളൂ. പക്ഷേ, രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഏതാനും ദിവസങ്ങൾ ധാരാളം.
എത്രയൊക്കെ വെല്ലുവിളി ഉയർന്നാലും പ്രതിപക്ഷത്തിന്റെ ഈ ശിഥിലാവസ്ഥ മുതലെടുത്ത് 12 വർഷമായി ഇന്ത്യ ഭരിക്കുന്ന BJP ചേരി 2029- ൽ വീണ്ടും അധികാരമേറുമോ? അടിയ്ക്കടി ദുർബലമായിവരുന്ന മതേതരത്വവും ബഹുസ്വരതയും മുദ്രകളായ ‘ഇന്ത്യ’ എന്ന ആശയം പൂർണമായും അസ്തമിക്കുമോ? ഇപ്പോഴത്തെ കാഴ്ചയിൽ ബാഹ്യസമ്മർദ്ദങ്ങളിലേറെ ആന്തരിക പ്രതിസന്ധികൾ മൂർഛിച്ചാൽ മാത്രമേ NDA- യ്ക്ക് വെല്ലുവിളി ഉയരുകയുള്ളൂ. പക്ഷേ, രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഏതാനും ദിവസങ്ങൾ ധാരാളം. എതിരാളികളെയൊക്കെ അസ്തപ്രജ്ഞരാക്കിയ അധൃഷ്യരായ അധികാരികളൊക്കെ നിമിഷങ്ങൾകൊണ്ട് കൂപ്പു കുത്തിയതിന് ചരിത്രത്തിലുടനീളം ഉദാഹരണങ്ങളുണ്ട്.
ഹംഗറിയിലും പോളണ്ടിലും മോദിയെക്കാൾ കടുത്ത വലതു ഭരണാധികാരികൾ ഈയിടെ പരാജയപ്പെട്ടത് ഓർക്കുക. ബംഗാളിൽ ഒന്നുമല്ലാതിരുന്ന ബി ജെ പിയുടെ മുന്നിൽ മമതയുടെയും നടൻ വിജയ്- യുടെ മുന്നിൽ സ്റ്റാലിന്റെയും വീഴ്ചകൾ പോലും അപ്രതീക്ഷിതമായിരുന്നുവല്ലോ. രാഷ്ട്രീയ സാഹചര്യങ്ങളിലെ പൊടുന്നനെയുള്ള ഒരു മാറ്റം മതി, അപ്രതിരോധ്യം എന്നു തോന്നിച്ച ഭരണപക്ഷത്തെ കട പുഴക്കാനും അതിദുർബലമെന്ന് കരുതപ്പെട്ട പ്രതിപക്ഷത്തെ ഒരു വലിയ തിരമാലയാക്കി ഉയർത്താനും. ഇന്നുവരെ 40% പോലും വോട്ട് നേടാൻ NDA-യ്ക്ക് കഴിഞ്ഞിട്ടില്ലെന്നും 2025- ൽ കേവല ഭൂരിപക്ഷം പോലും കിട്ടിയില്ലെന്നും ഓർക്കണം.
പക്ഷേ, ഒരു യാദൃച്ഛികമാറ്റത്തിനോ ആകാശത്തുനിന്ന് എപ്പോഴെങ്കിലും പൊട്ടിവീഴുന്ന മഴത്തുള്ളിക്ക് വേണ്ടി വേഴാമ്പൽ എന്ന പോലെയോ പ്രതിപക്ഷത്തിന് കാത്തിരിക്കാനാവുമോ? ഒരിക്കലുമില്ല.
നാലഞ്ച് കാര്യങ്ങളിലെങ്കിലും അടിയന്തരമായി ശ്രദ്ധിച്ചാൽ മാത്രമേ പ്രതിപക്ഷത്തിന് നിലനിൽക്കാനാവുകയുള്ളൂ.

1 നേതാവ്:
ഇന്ത്യയിൽ എന്നും വ്യാപകമായി ജനസമ്മതി നേടാനാകുന്ന നേതാവിനുമാത്രമേ വലിയ രാഷ്ടീയ മുന്നേറ്റങ്ങൾ നയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇന്ദിരാഗാന്ധിയും ജയപ്രകാശ് നാരായണും വി. പി. സിങ്ങും വാജ്പേയിയും മോദിയും ഉദാഹരണങ്ങൾ. രാഹുൽഗാന്ധി ആ കഴിവ് ഇനിയും തെളിയിച്ചിട്ടില്ല. മാത്രമല്ല, ഒരു മുന്നണിയെ നയിക്കാനോ മറ്റ് കക്ഷികളുമായി നല്ല ബന്ധം സൃഷ്ടിക്കാനോ അദ്ദേഹത്തിന് കഴിവില്ല. DMK- യെയും CPM- നെയും പിണക്കിയതിന്റെ മുഖ്യ ഉത്തരവാദിത്വം രാഹുലിനാണ്.
സഖ്യകക്ഷികളെയെല്ലാം പിണക്കുന്ന ഇന്നത്തെ കോൺഗ്രസിൽനിന്ന് വ്യത്യസ്തമായി, UPA കാലത്ത് മുന്നണിയെ ഭദ്രമായി കൊണ്ടുപോയതിൽ സോണിയ ഗാന്ധിക്ക് വലിയ പങ്കുണ്ടായിരുന്നത് ഈയിടെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ എഴുതിയിരുന്നു. കോൺഗ്രസിന്റെയോ രാഹുലിന്റെയോ മാത്രം നേതൃത്വത്തിനുപകരം സോണിയ സജീവമാവുകയും മമതയും കെജ്‌റിവാളും ഇടതുനേതാക്കളും അഖിലേഷും സ്റ്റാലിനും ഒക്കെ ഉൾപ്പെടുന്ന ഒരു പ്രസീഡിയം ഇന്ത്യ മുന്നണിയെ നയിക്കുകയും വേണമെന്നാണ് അയ്യരുടെ വാദം.
മോദിയുടെ ഐശ്വര്യവും കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും മുഖ്യ ദൗർബല്യവും, 22 വർഷമായി നേതൃത്വത്തിലുണ്ടായിട്ടും 55 വയസായിട്ടും രാഹുലിന് കൈവരാത്ത പക്വതയാണെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സൽസ്വഭാവി എങ്കിലും രാഹുൽ രാഷ്ട്രീയനേതാകാൻ അയോഗ്യനാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രാഹുൽ കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത 2008- നുശേഷം പാർട്ടിയുടെ നിയമസഭാംഗങ്ങൾ 1204- ൽ നിന്ന് 676 ആയാണ് ഇടിഞ്ഞതെന്ന് പറയുന്നു, അദ്ദേഹം.
മതേതരത്വമെന്ന വിഷയത്തിൽ പോലും ഇന്ത്യാ മുന്നണിയിൽ ഏകാഭിപ്രായം സംശയമാണ്. പല കക്ഷികളും ഒളിഞ്ഞും തെളിഞ്ഞും മൃദുഹിന്ദുത്വ രാഷ്ട്രീയം പയറ്റുകയോ മുമ്പ് BJPയുമായി ബാന്ധവം ഉണ്ടായിരുന്നവരോ ആണ്.
2 പൊതു മിനിമം പരിപാടി:
BJP/ മോദി വിരോധം മാത്രമാണ് ഇന്ത്യ സഖ്യത്തിലെ അംഗങ്ങളെ ഇന്ന് യോജിപ്പിക്കുന്ന ഏക ഘടകം. സംസ്ഥാനങ്ങളിലാകട്ടെ ഇവർ പലതും പരസ്പരം കടുത്ത പോരാട്ടത്തിലുമാണ്. അപ്പോൾ എങ്ങനെ പൊതുപരിപാടി സാധ്യമാകും എന്നത് ഒരു വെല്ലുവിളിയാണ്. മതേതരത്വമെന്ന വിഷയത്തിൽ പോലും ഇന്ത്യാ മുന്നണിയിൽ ഏകാഭിപ്രായം സംശയമാണ്. പല കക്ഷികളും ഒളിഞ്ഞും തെളിഞ്ഞും മൃദുഹിന്ദുത്വ രാഷ്ട്രീയം പയറ്റുകയോ മുമ്പ് BJPയുമായി ബാന്ധവം ഉണ്ടായിരുന്നവരോ ആണ്. മാത്രമല്ല, മതേതരത്വം എന്ന മൂല്യത്തിന് ഇന്നത്തെ ഇന്ത്യയിൽ വ്യാപകമായ സമ്മതി പോലും ഇല്ല. പ്രത്യേകിച്ച് BJP അഴിച്ചുവിട്ട ഹിന്ദുമതവികാരവും തീവ്രദേശീയതയും രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യമായും അധീശത്വം നേടിയ കാലഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ വ്യത്യസ്തമായേ തീരൂ. രാജ്യത്ത് വളരുന്ന അസമത്വം, തൊഴിലില്ലായ്മ, അടിയന്തരാവശ്യമായ സാമൂഹ്യനീതി, ക്ഷേമനടപടികൾ, ജാതിസെൻസസ് എന്നിവ കേന്ദ്രമാക്കിയ ജനമുന്നേറ്റത്തിനുമാത്രമേ സാധ്യതയുള്ളൂ. ഭിന്നതകൾ നിലനിൽക്കേ തന്നെ ഈ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സാമ്പത്തികനയവും പൊതുമിനിമം പരിപാടിയും രൂപീകരിക്കാൻ ഇന്ത്യ മുന്നണിക്ക് വലിയ തടസ്സമില്ല. സംസ്ഥാനങ്ങളിൽ പരസ്പരം പോരാടുന്ന ഈ കക്ഷികളുടെ ദേശീയ ഐക്യത്തിനു ജനങ്ങളുടെ വിശ്വാസം നേടണമെങ്കിലും ഒരു പൊതു മിനിമം പരിപാടി ആവശ്യമാണ്. പക്ഷേ, ചങ്ങാത്ത മുതലാളിത്തത്തിന് എതിരാണെങ്കിലും BJP- യുടെ വിപണിമുതലാളിത്തത്തോട് വിയോജിപ്പില്ലാത്ത കോൺഗ്രസ് ഇതിന് തയ്യാറാകുമോ? ഇന്ദിരയും യു പി എയും അധികാരമേറിയ വഴികൾ ഇനിയും രാഹുൽ മനസ്സിലാക്കിയിട്ടില്ല.

3 തട്ടകങ്ങളുടെ വീണ്ടെടുപ്പ്:
ഇന്ത്യ മുന്നണിയിലെ പ്രധാന ഘടകകക്ഷികളെല്ലാം, ഒരിക്കൽ തങ്ങൾ ശക്തരായ സ്വന്തം തട്ടകങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലാണ്. സ്വയം കൃതാനർത്ഥം കൊണ്ടുമാത്രമാണ് സ്വേച്ഛാധിപതികളായി മാറിയ ഈ പ്രമാണികളൊക്കെ ഇന്ന് കൊമ്പ് കുത്തിയത്. എല്ലാവരും മുണ്ടുടുത്ത മോദിയാകാൻ മൽസരിച്ചു. സ്വന്തം പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഒരു പ്രഭാതത്തിൽ സ്വന്തം സിംഹാസനങ്ങൾ ഇളകിവീഴുമെന്ന്, യാഥാർഥ്യവുമായി ബന്ധം നഷ്ടമായ അവർ ഒരിക്കലും കരുതിയില്ല. സ്വന്തം തട്ടകങ്ങളിൽ ശക്തി തിരിച്ചു പിടിച്ചാൽ മാത്രമേ ഇവർക്ക് ദേശീയതലത്തിലും പ്രസക്തിയും വിശ്വാസ്യതയും കൈവരുകയുള്ളൂ. സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്നവരാകുമ്പോൾ ഇത് വളരെ സങ്കീർണമാണ്. പക്ഷേ ഒന്നാം യു പി എയുടെ വിജയം ഇത് പൂർണമായും അസാധ്യമല്ല എന്നതിന്റെ തെളിവാണ്.
എന്നാൽ സോണിയയുടെ സജീവമല്ലാത്ത സാന്നിധ്യവും സുർജിത്തിനെയും ജ്യോതിബാസുവിനെയും പോലെ മാത്രമല്ല, സീതാറാം യെച്ചൂരിയെപ്പോലെയും ഉള്ളവരുടെ സമ്പൂർണ അസാന്നിദ്ധ്യവും നമ്മളെ ഓർമ്മിപ്പിക്കുന്നത്, നേതാക്കൾക്ക് ആവശ്യമായ ദീർഘവീക്ഷണവും വിശാലഹൃദയവും ആണ്. പക്ഷേ സാഹചര്യങ്ങൾ അവയ്ക്ക് ഒത്ത നായകരെ സൃഷ്ടിക്കുമെന്നതാണ് ചരിത്രം.
