വിഎസ്, സ്ഥാപിത താൽപര്യങ്ങൾക്ക് വഴങ്ങാത്ത പ്രക്ഷോഭ നായകൻ

മികച്ച ഭരണാധികാരി എന്നതിലുപരി സ്ഥാപിത താല്പര്യങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത പ്രക്ഷോഭനായകനായാണ് വി.എസിനെ ചരിത്രം അടയാളപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയേ വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടും സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും സംസ്ഥാന മുഖ്യമന്ത്രിയാവുകയും ചെയ്ത എത്ര രാഷ്ട്രീയനേതാക്കളെ വേറെ കണ്ടെത്താൻ സാധിക്കും? - കെ.വി കുഞ്ഞിരാമൻ എഴുതുന്നു...

മ്മ്യൂണിസ്റ്റ് (Communist) നേതാവ് വി.എസ് അച്യുതാനന്ദൻെറ (VS Achuthanandan) ജീവിതം പലവിധത്തിലാണ് പ്രചോദനത്തിൻെറ പാഠപുസ്തകമാവുന്നത്. ഏത് നിലവാരത്തിലുള്ള മോട്ടിവേഷൻ ക്ലാസിലും പങ്കെടുക്കുന്നവർക്ക് ആത്മവിശ്വാസം പകരാൻ ആ ജീവിതത്തിന് സാധിക്കും. അവിശ്വസനീയമായ അതിജീവനത്തിന്റെ അപൂർവ കഥകളിലാണ് അതിന് സ്ഥാനം. സാമൂഹികവും ജാതീയവുമായ അസമത്വം അസഹ്യമായ ഒരു നൂറ്റാണ്ടുമുമ്പത്തെ മലയാളമണ്ണിൽ ദരിദ്രമായ സാഹചര്യത്തിലുള്ള പിന്നാക്കസമുദായ കുടുംബത്തിൽ. നാലാം വയസ്സിൽ അമ്മയുടെ മരണം, 11 വയസ്സാവുമ്പോഴേക്ക് വസൂരി പിടിപെട്ട് അച്ഛനും വിടപറഞ്ഞു. അനാഥത്വത്തിന്റെ ആഴപ്പരപ്പുകളിൽ വീണുപോയ ആ കുട്ടി കൈകാലിട്ടടിച്ച് കരകയറിയത് നിസ്സാരമായ വീണ്ടെടുപ്പായിരുന്നില്ല. അത് വ്യക്തിപരമായ ജീവിതത്തിൻെറ കാര്യം. ഇനി രാഷ്ട്രീയത്തിലോ? സ്വന്തം പാർട്ടിയിൽനിന്നുവരെ ഉണ്ടായ കടുത്ത സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റിയുള്ള മുന്നേറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയേ വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടും സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും സംസ്ഥാന മുഖ്യമന്ത്രിയാവുകയും ചെയ്ത എത്ര രാഷ്ട്രീയനേതാക്കളെ വേറെ കണ്ടെത്താൻ സാധിക്കും? സംഘടനാകാര്യങ്ങളിൽ കടുത്ത ശാഠ്യങ്ങളുള്ള, രാജ്യത്തിന്റെ പ്രധാനമന്ത്രിപദം മറ്റു കക്ഷികളെല്ലാം ചേർന്ന് വെച്ചുനീട്ടിയിട്ടും വേണ്ടെന്ന് പറഞ്ഞ ഒരു പാർട്ടിയുടെ തീരുമാനങ്ങളെ തിരുത്തിക്കാൻ തന്റേടം കൈവന്ന ജനനായകൻ വേറെയാരുണ്ട്? ഇന്നലെകളിലെന്നല്ല, നാളെ ഇനി ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത തന്നെ കുറവാണ്.

അച്യുതാനന്ദൻ എന്ന വാക്കിന്റെ അർത്ഥം നാശമില്ലാത്ത സന്തോഷം അനുഭവിക്കുന്നയാൾ എന്നാണ്. ആ പേര് അന്നത്തെ നിലയിൽ രക്ഷിതാക്കൾ ഭാവിയെക്കുറിച്ചുള്ള വലിയ സങ്കല്പങ്ങളോടെയൊന്നും വിളിച്ചതാവാനിടയില്ല. പക്ഷേ ഏത് പരാജയത്തിലും പിറകോട്ടടിയിലും പിടിച്ചുനിൽക്കാൻ തന്റെ നാമധേയവും അദ്ദേഹത്തിന് കരുത്തായിട്ടുണ്ടാവണം. തോൽവി ഭക്ഷിച്ച് ജീവിക്കുന്ന നേതാവ് എന്നുപോലും രാഷ്ട്രീയനിരീക്ഷകർ വി.എസിനെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ മാരാരിക്കുളത്തിന് മുമ്പും ശേഷവുമായുള്ള അത്തരം പതനങ്ങളിലൊന്നും (1996) വല്ലാതെയങ്ങ് പതറിപ്പോയിട്ടില്ല. തന്റെ നിലപാടിലെ ശരിയിലുള്ള ദൃഢവിശ്വാസം അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. അതിനുവേണ്ടി എത്ര സഹിക്കുകയും ത്യജിക്കുകയും ചെയ്യേണ്ടിവന്നാലും ലഭിക്കുന്ന അതിരറ്റ ആത്മസംതൃപ്തി. “നിങ്ങൾ നല്ല ബോധ്യത്തോടെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുക. അവസ്ഥകളിൽ മാറ്റമുണ്ടാകും. നിരാശപ്പെടരുത്. ചരിത്രം പഠിപ്പിക്കുന്നത് അതാണ്” - പ്രമുഖ യു.എസ് ചരിത്രകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആബീ ഹോഫ്സന്റെ വാക്കുകൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചോ... അതോ, ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് സ്വയം ഉൾക്കൊണ്ട വലിയ പാഠമോ? മറ്റുള്ളവർ കടുംപിടുത്തമായി കരുതുന്ന ആ സ്വഭാവവിശേഷമായിരുന്നു പലപ്പോഴും വി.എസിന്റെ വിജയ രഹസ്യവും.

അച്യുതാനന്ദൻ എന്ന വാക്കിന്റെ അർത്ഥം നാശമില്ലാത്ത സന്തോഷം അനുഭവിക്കുന്നയാൾ എന്നാണ്.
അച്യുതാനന്ദൻ എന്ന വാക്കിന്റെ അർത്ഥം നാശമില്ലാത്ത സന്തോഷം അനുഭവിക്കുന്നയാൾ എന്നാണ്.

എളിമയോടെയുള്ള ചുവടുവെപ്പിന്റെ തുടർക്കഥകളാണ് അച്യുതാനന്ദന്റെ ജീവിത നാൾവഴികളിൽ ആദ്യന്തം ചിതറിക്കിടക്കുന്നത്. പാർലമെന്ററി രംഗത്തും സംഘടനയിലും ഒരേപോലെ നേതൃപാടവം അദ്ദേഹത്തിന് ഗുണകരമായി. 35 വർഷം നിയമസഭയിൽ, അതിൽ 15 കൊല്ലം പ്രതിപക്ഷ നേതാവ്, 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രി, 11 വർഷം പാർട്ടി സംസ്ഥാന സെക്രട്ടറി, ഒടുവിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, പല കാലയളവിലായി എൽ.ഡി.എഫിന്റെ കൺവീനർ, ദേശാഭിമാനി ചീഫ് എഡിറ്റർ ചുമതല എന്നിങ്ങനെ ഏറെ ഉത്തരവാദിത്വമുള്ള ചുമതലകൾ. ക്ലേശം നിറഞ്ഞതായിരുന്നു വിഎസിൻെറ രാഷ്ട്രീയജീവിതത്തിലെ ആദ്യഘട്ടം. പിന്നീട്, പെരുകിവന്ന ഉത്തരവാദിത്തങ്ങൾക്ക് നടുവിൽ അദ്ദേഹം വിശ്രമം അറിഞ്ഞതേയില്ല. സുതാര്യതയും ലാളിത്യവുവാണ് അദ്ദേഹം തൻെറ രാഷ്ട്രീയ പ്രവർത്തനത്തിൻെറ മുഖമുദ്രയാക്കിയത്. അത് എക്കാലത്തും പിന്തുടരുകയും ചെയ്തു.

ക്ലേശം നിറഞ്ഞതായിരുന്നു വിഎസിൻെറ രാഷ്ട്രീയജീവിതത്തിലെ ആദ്യഘട്ടം. പിന്നീട്, പെരുകിവന്ന ഉത്തരവാദിത്തങ്ങൾക്ക് നടുവിൽ അദ്ദേഹം വിശ്രമം അറിഞ്ഞതേയില്ല.

രാഷ്ട്രീയത്തിലെ വി.എസ് ശൈലി എന്നത്, പുതിയ തലമുറകൾ ഒന്നു വേറിട്ട് വിലയിരുത്തി പഠിക്കേണ്ടതു തന്നെയാണ്. അതിരറ്റ ആത്മാർത്ഥതയും അർപ്പണവും സന്നദ്ധതയും - ഈ കൈമുതൽ വേണ്ടുവോളമുള്ളതിനാലാണ് പരിമിതികൾ പലതും മറികടക്കാനായത്. ഇത്ര ആശയസ്ഫുടതയോടെയും അക്ഷരശുദ്ധിയോടെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാക്കൾ നന്നേ കുറവാണ്. നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലെ വാചകഘടനയ്ക്കുപോലും വള്ളിപുള്ളി വ്യത്യാസമുണ്ടാകില്ല. എന്നാൽ എതിരാളികളെ പുളയ്ക്കുന്ന മർമ്മഭേദിയായ പ്രയോഗങ്ങളും ഇടയ്ക്കിടെ കേൾക്കാം. ഏത് പ്രശ്നം ശ്രദ്ധയിൽ പെടുത്തിയാലും അതിന്റെ എല്ലാ വശങ്ങളും ചോദിച്ചറിയും. ഒരു പക്ഷംമാത്രം കേട്ട് ചാടി പുറപ്പെടില്ല. എത്ര സങ്കീർണമായ വിഷയത്തിലും സമഗ്രമായ പഠനവും മനനവും നടത്തും. എന്നിട്ടേ ഇടപെടൂ; അതും സാമാന്യ ന്യായവാദങ്ങൾക്കപ്പുറമുള്ള സാമൂഹ്യ നീതിപാലനത്തിൽ നല്ല നിഷ്ഠയോടെ. അതേപോലെ നന്നായി ആലോചിച്ചേ അഭിപ്രായങ്ങളും തുറന്നു പറയൂ. സുദീർഘ പൊതുപ്രവർത്തനത്തിനിടയിലെ പ്രതികരണങ്ങളിൽ പ്രതിഛായക്കു നിരക്കാത്ത നാക്കുപിഴ വിരളമാണെന്ന് പറയേണ്ടി വരും.

നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലെ വാചകഘടനയ്ക്കുപോലും വള്ളിപുള്ളി  വ്യത്യാസമുണ്ടാകില്ല.
നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലെ വാചകഘടനയ്ക്കുപോലും വള്ളിപുള്ളി വ്യത്യാസമുണ്ടാകില്ല.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമൊക്കെ ആയിരുന്ന കാലത്തെ അച്യുതാനന്ദനെ ഇഷ്ടപ്പെടാത്ത ആളുകൾ അനേകം ഉണ്ടാകും. എന്നാൽ വി.എസ് എന്ന പ്രതിപക്ഷ നേതാവ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ പ്രതിപക്ഷനേതാവിനെ കേരളജനത നെഞ്ചേറ്റിയിരുന്നു. ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും അഴിമതിക്കാരെ നേരിടുന്നതിലും ഇത്ര വീറും വാശിയും കാട്ടിയ വേറെ ഏതെങ്കിലും നേതാക്കളുണ്ടോ എന്നത് സംശയമാണ്. നിയമസഭയിൽ മാത്രമല്ല, നീതിപീഠങ്ങൾ മുമ്പാകെയും പ്രശ്നങ്ങൾ ഉന്നയിച്ച് ന്യായമായ തീർപ്പിലെത്തുന്നതിന് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ശുഷ്കാന്തി പുലർത്തി. ഇക്കാര്യത്തിൽ താരതമ്യപ്പെടുത്താൻ മറ്റൊരു നേതാവുമില്ല.

കെ.വി. കുഞ്ഞിരാമൻ എഴുതി പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച 'ഒരേ ഒരാൾ വിഎസ്' എന്ന പുസ്തകത്തിൻെറ കവർ.
കെ.വി. കുഞ്ഞിരാമൻ എഴുതി പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച 'ഒരേ ഒരാൾ വിഎസ്' എന്ന പുസ്തകത്തിൻെറ കവർ.

സംസ്ഥാനരാഷ്ട്രീയത്തിൽ വി.എസ് അച്യുതാനന്ദന്റെ കാലം കഴിഞ്ഞുവെന്ന് പല സന്ദർഭങ്ങളിൽ മാധ്യമങ്ങൾ കൊണ്ടുപിടിച്ച് പ്രചാരവേല നടത്തിയിട്ടുണ്ട്. സി.പി.ഐ.എമ്മിൽ മാത്രമല്ല പൊതുജനങ്ങളിലും അങ്ങനെ ആശങ്ക പ്രകടമായ സന്ദർഭങ്ങൾ ധാരാളം. പാർട്ടിയിൽ രൂക്ഷമായ ഭീഷണിയുയർത്തിയ എം.വി രാഘവനെയും കൂട്ടരെയും പുറത്താക്കേണ്ടിവന്ന ഘട്ടത്തിലും വി.എസിനെ ഒറ്റപ്പെടുത്തിയായിരുന്നു അവരുടെ അധിക്ഷേപം. ഇടതുപക്ഷ - ജനാധിപത്യ മുന്നണിയിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ ആശയസ്ഥൈര്യം. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഭിന്നസ്വരം, ഐ.എം.എഫ് - എ.ഡി.ബി വായ്പ പോലുള്ള വിദേശഫണ്ട് സ്വീകരിക്കുന്നതിലെ വേറിട്ട അഭിപ്രായം, നേതൃത്വത്തിന്റെ അനിഷ്ട സമീപനത്തിൽ സഹികെട്ട് ആലപ്പുഴയിൽ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന നാളിലെ വിട്ടുനിൽക്കൽ എന്നിങ്ങനെ കത്തിപ്പടർന്ന ഒട്ടേറെ വിവാദങ്ങളും ഓർമ്മയിലുണ്ട്. ചുറ്റുപാടും കണ്ട അനീതികൾക്കെതിരേ മാത്രമല്ല, പാർട്ടിക്കകത്തും തെറ്റുകൾക്കെതിരെ വിരൽചൂണ്ടി. സ്ഥാനമാന നഷ്ടഭീതിയില്ലാതെ സന്ധിയില്ലാത്ത എതിർപ്പുയർത്തി. നാടിന്റെ നാനാവിധ പരിവർത്തനങ്ങൾക്ക് സാക്ഷിയായും ചുക്കാൻ പിടിച്ചും നീണ്ട എട്ടുപതിറ്റാണ്ടുകൾ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു. അതിനിടെ ചിലപ്പോഴെങ്കിലും പാർട്ടിയുടെ അച്ചടക്ക നടപടികൾക്കും ഇരയായി. ശാസനകളും സസ്പെൻഷനും പി.ബിയിൽനിന്ന് മാറ്റിനിർത്തലും വരെ.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമൊക്കെ ആയിരുന്ന കാലത്തെ അച്യുതാനന്ദനെ ഇഷ്ടപ്പെടാത്ത ആളുകൾ അനേകം ഉണ്ടാകും. എന്നാൽ വി.എസ് എന്ന പ്രതിപക്ഷ നേതാവ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ പ്രതിപക്ഷനേതാവിനെ കേരളജനത നെഞ്ചേറ്റിയിരുന്നു.

ആരോഗ്യ കാരണങ്ങളാൽ തീരെ വയ്യാതായതോടെയാണ് വി.എസ് സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയത്. നാലുവർഷമായി പൊതുവേദികളിൽ ആ ശബ്ദത്തിന്റെ മുഴക്കമില്ല. രാഷ്ട്രീയമണ്ഡലത്തിൽ ആ സമർത്ഥമായ ഇടപെടലുകളുമില്ല. ആരെയും വിമർശിക്കാനും തിരുത്താനും തയ്യാറാവുന്ന ആ വാക്കുകളുടെ അഭാവം പൊതുസമൂഹം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പാരമ്യദശയിലാണ് അച്യുതാനന്ദൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുന്നത്. ആലപ്പുഴ ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു അപ്പോൾ. അവിടെനിന്നാണ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തുന്നത്. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ ആ കൗമാരക്കാരൻ പിന്നീട് പല പടവുകൾ കയറി. അവിഭക്ത പാർട്ടിയിൽ തന്നെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവും വരെയായി. യഥാക്രമം 1956, 1958 വർഷങ്ങളിൽ. നയപരമായ അഭിപ്രായവ്യത്യാസം മുറുകിയപ്പോൾ പിന്നെ സി.പി.ഐ.എമ്മിൻെറ ഭാഗമായി പുറത്തേക്ക്. 1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളിൽ അച്യുതാനന്ദൻ മുന്നിലുണ്ടായിരുന്നു. സി.പി.ഐ.എം രൂപീകരിച്ചപ്പോൾ, പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോവിലും വരെയെത്തി. 1980 മുതൽ 91 വരെയുള്ള കാലത്ത് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി.

 മികച്ച ഭരണാധികാരി എന്നതിലുപരി സ്ഥാപിത താല്പര്യങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത പ്രക്ഷോഭനായകനായാണ് വി.എസിനെ ചരിത്രം അടയാളപ്പെടുത്തുന്നത്
മികച്ച ഭരണാധികാരി എന്നതിലുപരി സ്ഥാപിത താല്പര്യങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത പ്രക്ഷോഭനായകനായാണ് വി.എസിനെ ചരിത്രം അടയാളപ്പെടുത്തുന്നത്

രാഷ്ട്രീയനേതാക്കൾ പൊതുസ്വീകാര്യത നേടാറുള്ളത് അധികാരത്തിന്റെ മുഖ്യശ്രേണിയിൽ വന്നതോടെയാണ്. അവരിൽ പലരെയും അളവറ്റ മാധ്യമ പരിലാളനയും പിന്തുണയും നന്നായി അനുഗ്രഹിച്ചിട്ടുണ്ടുതാനും. എന്നാൽ വി.എസിനെ പരിഹസിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും മത്സരിച്ചിരുന്നത്. മാതൃഭൂമിയാണ് ചില അവസരങ്ങളിലെങ്കിലും അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന നൽകിയിട്ടുള്ളതെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇങ്ങനെയൊക്കെയായിട്ടും പ്രായം 80 കടന്നിട്ടും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവും ‘ക്രൗഡ്പുള്ളറു’മായി വി.എസ് നിലകൊണ്ടു. വൻ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ച 2006-ൽ മാത്രമല്ല അതിന്റെ പ്രതിഫലനം കണ്ടത്. തുടർവാഴ്ചയുടെ വക്കോളമെത്തിയ 2011-ലെ തെരഞ്ഞെടുപ്പുഫലത്തിലും മത്സര രംഗത്തെ വി എസ് ഘടകത്തിനുതന്നെ ആയിരുന്നു മുൻതൂക്കം. മുഖ്യമന്ത്രി ആയപ്പോൾ ആ മൊഴിയൊതുക്കത്തിന് മൂർച്ചയും വശ്യതയും അല്പം കുറയുകയായിരുനു. മികച്ച ഭരണാധികാരി എന്നതിലുപരി സ്ഥാപിത താല്പര്യങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത പ്രക്ഷോഭനായകനായാണ് വി.എസിനെ ചരിത്രം അടയാളപ്പെടുത്തുന്നത്. പുന്നപ്ര - വയലാർ സമര സംഘാടനം മുതൽ സഹിക്കേണ്ടിവന്ന പൊലീസ് പീഡനങ്ങൾ, അറസ്റ്റ്, ജയിൽ ശിക്ഷ (1946-48), പാർട്ടി നിരോധിക്കപ്പെട്ട കാലത്തെ ഒളിവിലും തെളിവിലുമായുള്ള സാഹസിക പ്രവർത്തനങ്ങൾ (1948-52), കുപ്രസിദ്ധമായ "വിമോചന "സമരനാളുകളിലെ സംഘർഷം (1959 ) ഇന്ത്യ- ചൈന യുദ്ധവേളയിലെ കരുതൽ തടങ്കൽ (1962-63) അടിയന്തരാവസ്ഥയിലെ ചെറുത്തുനില്പ് - ജയിൽവാസം (1975-77), അങ്ങനെ എത്രയെത്ര തീക്ഷ്ണാനുഭവങ്ങൾ...

Comments