പിണറായി വിജയൻ / Photo : Pinarayi Vijayan, fb page

പിണറായി വിജയനോട് നമുക്കു ചോദിക്കാനുളള
​ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്

വിമർശനത്തിന്റെയും സ്വീകാര്യതയുടെയും സ്‌പെയ്‌സുകൾ അവശേഷിപ്പിക്കുന്ന ഒരു സ്ഥാനാർഥിയാണ് ധർമടത്തെ പിണറായി വിജയൻ. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ സ്ഥാനാർഥിത്വമാണിത്.

ർമടം എന്ന മണ്ഡലം, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുപ്പിൽ വരുന്നത് ജയസാധ്യതകളുടെ വിശകലനത്തിലല്ല. കാരണം, മണ്ഡലത്തിലെ ഇരുമുന്നണികളുടെ വോട്ടുഷെയറും സ്ഥാനാർഥികളെയും പരിഗണിച്ചാൽ, മുഖ്യമന്ത്രി കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി പിണറായി വിജയന് ജയം ഉറപ്പിക്കാം. അദ്ദേഹത്തിനുമേൽ ഒരു അട്ടിമറി വിജയം സാധ്യമാകുന്ന സാഹചര്യങ്ങളും ധർമടത്ത് ദൃശ്യമല്ല.

അപ്പോൾ, വിധി നിർണയിക്കപ്പെട്ടുകഴിഞ്ഞ ഒരു മത്സരത്തെ മുൻനിർത്തിയല്ല, ധർമടത്തെക്കുറിച്ച് സംസാരിക്കേണ്ടത്; മറിച്ച്, കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ച, ഇനിയും അഞ്ചുവർഷം കൂടി ഭരിക്കും എന്നു പ്രവചിക്കപ്പെട്ട ഒരു സർക്കാറിനെക്കുറിച്ചും അതിന്റെ മുഖ്യമന്ത്രിയെക്കുറിച്ചുമാണ്.
പിണറായിക്കെതിരായ യു.ഡി.എഫ് സ്ഥാനാർഥി ഡി.സി.സി സെക്രട്ടറി കൂടിയായ സി. രഘുനാഥാണ്. ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ്, നാടകീയമായി രഘുനാഥിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കെ. സുധാകരൻ തന്നെ പിണറായിക്കെതിരെ മത്സരിക്കണമെന്ന് കെ.പി.സി.സിയിലും ഹൈക്കമാൻഡിലും അഭിപ്രായമുയരുകയും അത് സുധാകരൻ തന്നെ ഏതാണ്ട് സമ്മതിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കെ. സുധാകരൻ വിജയിച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് എൽ.ഡി.എഫിന് 4099 വോട്ടിന്റെ തുച്ഛമായ ഭൂരിപക്ഷമാണുണ്ടായിരുന്നതെന്നും സുധാകരൻ സ്ഥാനാർഥിയായാൽ ഇത് മറികടക്കാനും വിജയിക്കാനും കഴിയും എന്ന കണക്കുകൂട്ടലിലാണ് സുധാകരൻ പിണറായിയുടെ പ്രതിയോഗി എന്ന മട്ടിൽ അവതരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ഋജുവായ കണക്കുകളെ മറികടക്കുന്ന മറ്റു കാര്യങ്ങൾ കൂടിയുണ്ടെന്ന തിരിച്ചറിവുകൊണ്ടാകാം, സുധാകരൻ ‘ദുരൂഹമായ' ചില കാരണങ്ങൾ നിരത്തി ധർമടത്തെ മത്സരത്തിൽനിന്ന് ഒഴിവായത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, പിണറായി വിജയൻ സർക്കാറിനെതിരെ രാഷ്ട്രീയമായ ഒരു ചോദ്യം പോലും ഉന്നയിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല

കെ. സുധാകരൻ എന്ന പ്രതീകം

മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയനെതിരായ യു.ഡി.എഫിന്റെ ആക്ഷേപങ്ങളെ ‘ശക്ത'മായി വോട്ടർമാർക്ക് അഭിമുഖം നിർത്താനുള്ള ഒരു സാധ്യതയാണ് പിണറായി- സുധാകരൻ മത്സരം ഇല്ലാതായതോടെ അടഞ്ഞുപോയതെന്ന് ചില രാഷ്ട്രീയ ഇന്നസെന്റുമാർ വിശകലനം നടത്തുന്നുണ്ട്. അത്, കേരളത്തിലെ കോൺഗ്രസിനെക്കുറിച്ചുള്ള അന്തക്കേടിൽനിന്നുണ്ടാകുന്ന ഒന്നാണ്. എൽ.ഡി.എഫിനോട് ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ മത്സരം നടത്താനുള്ള യു.ഡി.എഫിന്റെ സ്‌പെയ്‌സ് ആയിരുന്നു ധർമടം എന്ന് വാദത്തിന് സമ്മതിക്കുക. അപ്പോൾ, പ്രതിപക്ഷത്തായിരുന്ന, കെ. സുധാകരന്റെ കോൺഗ്രസ് കഴിഞ്ഞ അഞ്ചുവർഷം ഇഷ്യൂകളെ രാഷ്ട്രീയവൽക്കരിക്കുകയായിരുന്നുവോ എന്ന ചോദ്യം ഉയരും. നിസ്സംശയം അല്ല എന്ന മറുപടിയും കിട്ടും.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, പിണറായി വിജയൻ സർക്കാറിനെതിരെ രാഷ്ട്രീയമായ ഒരു ചോദ്യം പോലും ഉന്നയിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനാണ് ഭരണകൂടത്തെ രാഷ്ട്രീയമായി തിരുത്താൻ കഴിയുക എന്നത് പ്രാഥമിക തത്വമാണ്. പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവ വിനിയോഗം, മതനിരപേക്ഷത, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ പുരോഗമനപരമായ നിലപാടെടുക്കേണ്ടതും എടുത്തതുമായ സന്ദർഭങ്ങൾ അഞ്ചുവർഷത്തിനിടെ കേരളത്തിലുണ്ടായി.

കെ. സുധാകരൻ

സംവരണ അട്ടിമറി, വെൽഫെയർ പൊളിറ്റിക്‌സിന്റെ ദുരുപയോഗം, കരിനിയമങ്ങളുടെ പ്രയോഗം, ക്രിമിനൽ പൊലീസിങ്, രാഷ്ട്രീയ പ്രതിയോഗികളുടെ കൊലപാതകം, ബ്യൂറോക്രസിയുടെ അവിഹിത ഇടപെടൽ തുടങ്ങി തിരുത്തലുകൾ അനിവാര്യമായ ജനവിരുദ്ധനടപടികളും ഇതോ​ടൊപ്പം സംഭവിച്ചു. കേരളം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിൽ നിലപാടെടുക്കാനുള്ള ശേഷി ഇല്ലെന്നുമാത്രമല്ല, ഇടതുപക്ഷ സർക്കാർ തിരുത്തേണ്ട സംഗതികൾ, ഇതിനേക്കാൾ തീവ്രമായി നടപ്പാക്കിയ ചരിത്രവും കേരളത്തിലെ കോൺഗ്രസ് സർക്കാറുകൾക്കുണ്ട്. അതുകൊണ്ട്, പിണറായി വിജയനെതിരെ പരമാവധി ഒരു സി. രഘുനാഥ് മത്സരമാണ് കോൺഗ്രസിന് സാധ്യമാകുക. അതായത്, രഘുനാഥിനുപകരം സാക്ഷാൽ കെ. സുധാകരൻ മത്സരിച്ചാലും ആകാരപരമായ ‘ശക്തി'ക്കപ്പുറം ആശയപരമായ ഒരു കരുത്ത് ആ മത്സരത്തിനുണ്ടാകില്ല. അതിന്, സുധാകരൻ തന്നെയാണ് തെളിവ്.

കേരളത്തിലെ ഇന്നത്തെ കോൺഗ്രസിനെ കൃത്യമായി നിർവചിക്കാവുന്ന ഒരു സൂചകം സുധാകരനാണ്. അതായത്, ഈ തെരഞ്ഞെടുപ്പിൽ തോറ്റാൽ കേരളത്തിലെ കോൺഗ്രസിൽനിന്ന് നല്ലൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന സുധാകരന്റെ തിയറി, അദ്ദേഹത്തിന്റെ സഹജമായ വിടുവായത്തമായിരുന്നില്ല. കേരളത്തിൽ, സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സി.പി.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ബി.ജെ.പിയുടെ വോട്ടുഷെയറിലേക്ക് സംഭാവനയുണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തിയാൽ, ബി.ജെ.പിക്കും സംഘ്പരിവാറിനും കേരളത്തിൽ പ്രത്യയശാസ്​ത്രപരമായ സാധൂകരണം സാധ്യമായത് കോൺഗ്രസിലൂടെയാണ്. അത്, തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുന്ന വോട്ടുഷെയറിനേക്കാൾ അപകടകരമായ പ്രക്രിയയാണ്.

വാളയാറിലെ അമ്മയുടെ ധർമടത്തെ സ്ഥാനാർഥിത്വത്തെ ഒരു രാഷ്ട്രീയ മത്സരമായി എടുക്കാനാകില്ലെങ്കിലും അത് യു.ഡി.എഫിന്റേതിനേക്കാൾ പ്രസക്തമാകുന്നുണ്ട്. കാരണം, അത് പിണറായി വിജയൻ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ ക്രൂരമായ ഉദ്യോഗസ്ഥ ദുഷ്​പ്രഭുത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്.

ഒരു ‘ഹൈ പൊട്ടൻഷ്യൽ ലെഫ്റ്റ്' ഐഡന്റിറ്റിയുടെ സാന്നിധ്യവും സ്വാധീനവും പലമട്ടിൽ പ്രകടമാകുകയും അത് പുരോഗമനപരമായ അസ്തിത്വമായി ജനതയെ നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളം. ഇവിടേക്കാണ് മാനവികമായ, ജനാധിപത്യപരമായ, മതേതരമായ, ബഹുസ്വരമായ ഇടപെടലുകളെയെല്ലാം വിലക്കുന്ന വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും രാഷ്ട്രീയം നുഴഞ്ഞുകയറുന്നത് എന്നോർക്കണം. (സംഘ്പരിവാറിന് സാധൂകരണം നേടിക്കൊടുത്ത Social vulnerability യുടേതായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ കാരണങ്ങളോടൊപ്പം, കാൽനൂറ്റാണ്ടിനിടയിലുണ്ടായ സാമൂഹിക പരിണാമങ്ങൾക്കും പ്രധാന പങ്കുണ്ട്- എല്ലാ സാമൂഹിക / സാമുദായിക വിഭാഗങ്ങളിലേക്കും പടരുന്ന സവർണവൽക്കരണം, നിയോ- ലിബറൽ യുക്തികളുടെ ചങ്ങാത്തത്താൽ പ്രബലമാക്കപ്പെട്ട യാഥാസ്ഥിതികത്വം, മതങ്ങളുടെയും വിശ്വാസങ്ങളുടെയും മനുഷ്യവിരുദ്ധമായ പുനരുത്ഥാനങ്ങൾ, പ്രബലമായി വരുന്ന സ്ത്രീ കർതൃത്വങ്ങളാൽ ദുർബലപ്പെടുന്ന പുരുഷാധിപത്യത്തിന്റെ ‘സ്ട്രഗിളു'കൾ തുടങ്ങിയവ സംഘ്പരിവാറിന് ഒരുക്കിയ അടിത്തറകൾ തീർച്ചയായും പ്രധാനമാണ്. എന്നാൽ, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ വിശകലനത്തിൽനിന്ന് അവ മാറ്റിനിർത്തുന്നു എന്നേയുള്ളൂ.)

ധർമ്മടത്തെ യു.ഡി.എഫ് സ്ഥാനാർഥി സി. രഘുനാഥ്

കോൺഗ്രസ് സാധ്യമാക്കിയ ബി.ജെ.പിയിലേക്കുള്ള ഈ പൊളിറ്റിക്കൽ ഷിഫ്റ്റിനെക്കുറിച്ചാണ് സുധാകരൻ തുറന്നുപറഞ്ഞത്. തൊട്ടുമുമ്പ് സൂചിപ്പിച്ച സാമൂഹിക പരിണാമങ്ങളുടെ ഒരു ‘ഉടൻ പ്രത്യാഘാതം’ ആയ ശബരിമല എന്ന കൃത്യമായ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. 2018ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ മുതൽ ഈയിടെ പുറത്തിറക്കിയ യു.ഡി.എഫ് പ്രകടനപത്രികയിലെ ‘ശബരിമല അധ്യായം' വരെയുള്ള പ്രതികരണങ്ങളും തീരുമാനങ്ങളും നിലപാടുകളും പരിശോധിച്ചാൽ കോൺഗ്രസിലെ സുധാകരന്മാരുടെ പൊരുൾ പിടികിട്ടും. ധർമടം അടക്കം എത്ര മണ്ഡലങ്ങളിൽ കോൺഗ്രസിന് ഒരു രാഷ്ട്രീയ മത്സരം സാധ്യമാകുന്നുണ്ട് എന്നുപരിശോധിച്ചാൽ, വിരലിലെണ്ണാവുന്നതിൽ ഒതുങ്ങും.

വാളയാറിലെ അമ്മ എന്ന പ്രതീകം

വാളയാറിലെ അമ്മയുടെ ധർമടത്തെ സ്ഥാനാർഥിത്വത്തെ ഒരു രാഷ്ട്രീയ മത്സരമായി എടുക്കാനാകില്ലെങ്കിലും അത് യു.ഡി.എഫിന്റേതിനേക്കാൾ പ്രസക്തമാകുന്നുണ്ട്. കാരണം, അത് പിണറായി വിജയൻ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ ക്രൂരമായ ഉദ്യോഗസ്ഥ ദുഷ്​പ്രഭുത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
ഒമ്പതും 13 ഉം വയസ്സുള്ള സഹോദരിമാർ ലൈംഗികാക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ, സർക്കാർ സംവിധാനത്തെ പ്രതിക്കൂട്ടിലാക്കാൻ പോന്നതാണ്. ഇത്തരം കേസുകളുടെ അന്വേഷണത്തിലെ ഗൗരവകരമായ പാളിച്ചകൾ ഭരണസംവിധാനത്തോട് അവമതിപ്പുണ്ടാക്കുമെന്ന ഹൈകോടതി നിരീക്ഷണം കൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.

ആദ്യത്തെ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ സംഭവിച്ച പാളിച്ച, ആത്മഹത്യയെന്ന മുൻധാരണയിൽ കേസ് ചാർജ് ചെയ്തത്, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിനെതുടർന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടത്, പ്രതികൾക്കുവേണ്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹാജരായത്, പട്ടികജാതി കമീഷന്റെ നിസ്സംഗത, ഇളയ കുട്ടിക്ക് വിഷം നൽകിയോ മയക്കുമരുന്ന് നൽകിയോ മയക്കിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന് ഫോറൻസിക് സർജൻ സൂചന നൽകിയിട്ടും അത് പൊലീസ് അവഗണിച്ചത്, കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവന്റെ വെളിപ്പെടുത്തലുകൾ തുടങ്ങി കേസിന്റെ ഓരോ ഘട്ടത്തിലും സർക്കാർ സംവിധാനങ്ങൾ ഒരു അധഃസ്ഥിത കുടുംബത്തോട് ചെയ്ത ക്രൂരത വിചാരണ ചെയ്യപ്പെടുകയാണ് അമ്മയുടെ സ്ഥാനാർഥിത്വത്തിലൂടെ. അതോ​ടൊപ്പം, അവരുടെ സ്​ഥാനാർഥിത്വം മുൻനിർത്തി അരങ്ങേറുന്ന വൈകാരികവും വൈയക്​തികവുമായ കാമ്പയിനുകൾ, ആ ഇഷ്യുവിനെ തന്നെ റദ്ദാക്കുന്നതിന്​ സമമായി കാണേണ്ടതുമാണ്​.

ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി പ്രചാരണത്തിനിടെ

പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഏറ്റവും കൂടുതൽ വിമർശിക്കപ്പെടാനിടയാക്കിയ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംവിധാനമാകെയാണ് ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത്.
ജനനേന്ദ്രിയത്തിലടക്കം അതിക്രൂരമായ മർദ്ദനമേൽപ്പിച്ച് ദളിത് യുവാവ് വിനായകന്റെ ജീവനെടുത്ത സംഭവത്തോടുള്ള പ്രതിഷേധവും വിമർശനവും ‘പൊലീസ് ആചാര'ങ്ങളിൽ ഒരു മാറ്റവും വരുത്തിയില്ലെന്ന് ആവർത്തിക്കപ്പെട്ട രണ്ടു ഡസനോളം കസ്റ്റഡി മരണങ്ങൾ തെളിയിച്ചു.

കേരളത്തിന്റെ ഓർമയിൽ, ഇത്തരം സ്വേച്ഛാധിപത്യപരമായ പൊലീസിംഗ് കെ. കരുണാകരന്റെ ഭരണത്തിൽ മാത്രമാണുണ്ടായിരുന്നത്.

അടിയന്തരാവസ്ഥയിലേതിനുസമാനമായ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എട്ട്​ മാവോയിസ്​റ്റ്​ പ്രവർത്തകരുടെ ജീവനാണെടുത്തത്. രോഗബാധിതരെയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരെയും കീഴടങ്ങാൻ സന്നദ്ധരായവരെയുമെല്ലാം തൊട്ടടുത്തുനിന്നും പുറകിൽനിന്നും വെടിവെച്ചുകൊന്നതിന്റെ തെളിവുകൾ പിന്നീട് പുറത്തുവന്നു. ശ്യാം ബാലകൃഷ്​ണൻ കേസിൽ, ഒരു രാഷ്​ട്രീയ തത്വസംഹിതയിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ഭരണഘടന അനുശാസിക്കുന്ന വ്യക്​തിസ്വാതന്ത്ര്യത്തി​ന്റെ ഭാഗമായാണ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്​ വിലയിരുത്തിയത്​. ഏറ്റുമുട്ടലിൽ ​കൊല്ലപ്പെട്ടവർ എന്തുതരം വിധ്വംസക പ്രവർത്തനമാണ്​ നടത്തിയത്​ എന്നത്​ ഇന്നും ദുരൂഹമായി അവശേഷിക്കുന്നു.

താഹക്കും അലനും എതിരായ പന്തീരാങ്കാവ് യു.എ.പി.എ കേസ്, ഇത്തരം കരിനിയമങ്ങൾക്കെതിരായ സി.പി.എമ്മിന്റെ നിലപാടിനെ തന്നെ ഒറ്റിക്കൊടുക്കുന്നതായിരുന്നു. എന്നിട്ടും അതിന് വ്യാജമായ ന്യായങ്ങൾ ചമച്ച് പ്രതിരോധം തീർക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഓർമയിൽ, ഇത്തരം സ്വേച്ഛാധിപത്യപരമായ പൊലീസിംഗ് കെ. കരുണാകരന്റെ ഭരണത്തിൽ മാത്രമാണുണ്ടായിരുന്നത്. കരുണാകരന്റെ ഒരുപരിധിവരെ ഹിംസാത്മകമായ നേതൃത്വത്തെ സൂചിപ്പിക്കാൻ സി.പി.എം ചൂണ്ടിക്കാട്ടുന്ന അതേ വസ്തുത തന്നെയാണ് തങ്ങൾക്കുനേരെയും ചൂണ്ടുന്നതെന്ന വാസ്തവം പാർട്ടി തിരിച്ചറിയാതിരുന്നത് ദുരൂഹമാണ്.

വയനാട്ടിലെ കാപ്പിക്കളത്തിനുസമീപം വനത്തിൽ തണ്ടർബോൾട്ട്​ വെടിവെച്ചുകൊന്ന തമിഴ്​നാട്​ സ്വദേശിയായ മാവോയിസ്​റ്റ്​ പ്രവർത്തകൻ വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ കൊണ്ടുവന്നപ്പോൾ അമ്മ കണ്ണമ്മാൾ പൊട്ടിക്കരയുന്നു / Photo: Shafeeq Thamarassery

പൊലീസിനുമേൽ എന്തുകൊണ്ടാണ് ഇടതുപക്ഷ ഭരണകൂടത്തിന് ഒരു രാഷ്ട്രീയ നിയന്ത്രണം സാധ്യമാകാതിരുന്നത് എന്ന ചോദ്യം ഉത്തരമില്ലാതെയും ദുരൂഹമായും അവശേഷിക്കുകയാണ്. ഈയൊരു അനിയന്ത്രിതാവസ്ഥയാണ് ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലുള്ള സർക്കാറിന്റെ ഇച്ഛാശക്തിയെ ഒറ്റുകൊടുത്തത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു, പകരം അത് അപക്വമായ ഒരു പൊലീസ് നടപടിയായി പരിമിതപ്പെട്ടത് ആരുടെ ഗൂഢാലോചനയാണ്?

പുതിയ ജാതിക്കോളനികൾ

ധർമടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാർഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം ഭൂമി എന്ന വിഭവത്തിന്റേതാണ്. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികം നിർജീവമായ ചില സെമിനാറുകളിലും വിലകുറഞ്ഞ ചില വിവാദങ്ങളിലും ഒടുങ്ങിപ്പോയത് സ്വഭാവികമായിരുന്നു. കാരണം, ഭൂപരിഷ്‌കരണം എന്നത് കേരളത്തിലെ ഭൂരഹിതരെ സംബന്ധിച്ച് വ്യാജമായ ഒരു അവകാശവാദമായിരുന്നു. ഈ അമ്പതാം വാർഷികത്തിലും, ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന ഭരണകൂടങ്ങൾ പലതവണ ആവർത്തിച്ചിട്ടും പുറമ്പോക്കുനിവാസികളുടെയും ചേരിനിവാസികളുടെയും കോളനിവാസികളുടെയും ഭൂരഹിതരുടെയും സെഗ്രിഗേഷൻ തീവ്രമായി വരികയാണ്. കേരളത്തിൽ 79 ശതമാനം ദളിതരും കഴിയുന്നത് കാൽലക്ഷത്തിലേറെ വരുന്ന കോളനികളിലാണ് എന്നൊരു കണക്കുണ്ട്.

കേരളത്തിൽ ഭൂപരിഷ്​കരണ ദേദഗതി നിയമം പ്രാബല്യത്തിലായ വാർത്തയുമായി ഇറങ്ങിയ ‘ജനയുഗം’, (1970 ജനുവരി ഒന്ന്​)

സമീപവർഷങ്ങളിൽ ഭൂമിക്കുവേണ്ടിയാണ് കേരളത്തിൽ ഏറ്റവും ശക്തമായ അടിസ്ഥാനവർഗ സമരങ്ങൾ നടന്നിട്ടുള്ളത്. അവയെ ഇടതുപക്ഷത്തിന്റേതടക്കമുള്ള ഭരണകൂടങ്ങൾ കൈകാര്യം ചെയ്ത രീതി മറന്നുകൂടാ. ഈ സന്ദർഭത്തിലാണ്, എൽ.ഡി.എഫ് സർക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശവാദമായ ലൈഫ് മിഷൻ എന്ന ഫ്‌ളാറ്റ് വിതരണ പദ്ധതിക്കെതിരെ ഭൂരഹിതരുടെയും ദളിതരുടെയും ഭാഗത്തുനിന്നുയർന്ന വിമർശനം ശ്രദ്ധിക്കേണ്ടത്- ലൈഫ് മിഷൻ പദ്ധതിയിലൂടെ, ഭൂമിക്കുവേണ്ടിയുള്ള അവകാശവാദങ്ങൾ അസാധ്യമാക്കപ്പെടുകയും ജാതിക്കോളനികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന വിമർശനത്തിന് ഇടതുപക്ഷം മറുപടി പറഞ്ഞിട്ടില്ല. ഹാരിസൺ ഉൾപ്പെടെയുള്ളവർ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് പറയാതിരിക്കാനാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത് എന്ന സി.കെ. ജാനുവിന്റെ നിരീക്ഷണവും കൃത്യമായിരുന്നു. ഭൂപരിഷ്​കരണം ​തൊലിപ്പുറത്തെ ചികിത്സ മാത്രമായിരുന്നു എന്ന്, അതിന്റെ 50ാം വർഷത്തിൽ മറ്റൊരു ഇടതുപക്ഷ സർക്കാറിന്​ ലൈഫ്​ മിഷൻ പദ്ധതിയിലൂടെ സമ്മതിക്കേണ്ടിവന്നു.

സംവരണം സവർണർക്ക്

ധർമടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാർഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം സവർണ സംവരണത്തിന്റേതാണ്. സാമ്പത്തിക സംവരണമാണ് ഇനി നിലനിൽക്കുകയെന്നും ജാതി സംവരണം ഇല്ലാതാകുമെന്നും സുപ്രീംകോടതി തന്നെ പറയുന്നിടത്തോളം കാര്യങ്ങളെത്തിച്ചുകഴിഞ്ഞു. തീരുമാനം പാർലമെന്റിന്റേതായതിനാൽ, നിലവിലുള്ള ഇന്ത്യൻ പാർലമെൻറ്​ മറിച്ചൊരു തീരുമാനമെടുക്കാൻ വഴിയില്ല. കാരണം, ജാതി സംവരണം മെരിറ്റിനെ ഇല്ലാതാക്കുമെന്ന പൊതുബോധം പങ്കിടുന്നവരാണ് കമ്യൂണിസ്റ്റുകാർ മുതൽ ബി.ജെ.പി വരെയുള്ളവർ. സാമ്പത്തിക സംവരണത്തിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ 103ാം ഭരണഘടനാഭേദഗതിയിലൂടെ തുടങ്ങിവെച്ചിട്ടുണ്ട്. അതിനൊപ്പിച്ചുള്ള നടപടികളിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ഒരു മുഴം മുന്നിലുമാണ്​. ഇതിനും ഒരു വർഷം മുമ്പാണ്, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത്, അമിത പ്രാതിനിധ്യമുള്ളവരുടെ പ്രാതിനിധ്യം പതിന്മടങ്ങാക്കുന്ന ഒന്നായിരുന്നു ഈ നടപടി. അതായത്, ദേവസ്വം ബോർഡിൽ 82 ശതമാനം നായന്മാരും 14 ശതമാനം മറ്റ് മുന്നാക്കക്കാരുമാണുള്ളത് എന്നോർക്കുക.

ഭരണകൂട- അധികാര സംവിധാനങ്ങളിൽ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാപരമായ ഒരു ലക്ഷ്യത്തെ അട്ടിമറിക്കാൻ എത്രവേഗമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വിരുദ്ധ പ്രത്യയശാസ്ത്ര ഭരണകൂടങ്ങൾ ഒരുമിച്ചത് എന്ന കാര്യം അടിവരയിടേണ്ട ഒന്നാണ്.

സവർണജാതി സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് മണ്ഡൽ കമീഷൻ കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയുണ്ട്. മാത്രമല്ല, കേന്ദ്രത്തിന്റെ ഭരണഘടനാഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഇരുപതോളം ഹർജികൾ നിലനിൽക്കുകയും ഇവയിൽ തീർപ്പ് വരുന്നത് കാത്തിരിക്കുകയും ചെയ്യാതെയാണ് കേരളത്തിൽ സവർണ സംവരണ നടപടികൾ പുരോഗമിക്കുന്നത്. ഭരണകൂട- അധികാര സംവിധാനങ്ങളിൽ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാപരമായ ഒരു ലക്ഷ്യത്തെ അട്ടിമറിക്കാൻ എത്രവേഗമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വിരുദ്ധ പ്രത്യയശാസ്ത്ര ഭരണകൂടങ്ങൾ ഒരുമിച്ചത് എന്ന കാര്യം അടിവരയിടേണ്ട ഒന്നാണ്.

പ്രളയാനന്തര പുനർനിർമാണം, ഒരു ബ്യൂറോക്രാറ്റിക് ലീല

ധർമടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാർഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി ആഘാത നിർണയ നിയമ (ഇ.ഐ.എ) ത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അവസാന നിമിഷമാണ് സംസ്ഥാന സർക്കാർ അതിനെ എതിർത്തത്. എന്നാൽ, ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്തു.

നെയ്യാറ്റിൻകരയിൽ പുനർഗേഹം പദ്ധതിയിൽ 12.80 കോടി ചെലവിൽ 128 കുടുംബങ്ങൾക്ക്​ നിർമ്മിച്ചു നൽകിയ ഫ്‌ളാറ്റ് സമുച്ചയം

ജനവാസ കേന്ദ്രങ്ങളിൽനിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ക്വാറി ഉടമകൾക്കൊപ്പം സംസ്ഥാന സർക്കാറും കോടതിയിലെത്തി. ട്രൈബ്യൂണൽ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കിയത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ക്വാറികൾക്ക് ഒരു വർഷത്തേക്കുകൂടി ലൈസൻസ് നീട്ടി നൽകിയിരിക്കുകയാണ് സർക്കാർ. അനുമതി നീട്ടിയതിലൂടെ ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും. രണ്ട് പ്രളയങ്ങൾ സൃഷ്ടിച്ച കൊടും പാരിസ്ഥിതികാഘാതത്തിന്റെ അനുഭവം പേറുന്ന ഒരു ജനതക്കുമുന്നിലാണ് ഒരു ഇടതുപക്ഷ സർക്കാർ ഇത്രയും ജനവിരുദ്ധമായിപ്പോയത്. പ്രളയാനന്തര പുനർനിർമാണമെന്ന പദ്ധതി, ഒരു ബ്യൂറോക്രാറ്റിക് ലീലയായി മാറിയത് എന്തുകൊണ്ടാണ്?

ജീവകാരുണ്യം

ധർമടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാർഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം ദുരുപയോഗിക്കപ്പെടുന്ന വെൽഫെയർ പൊളിറ്റിക്‌സിന്റേതാണ്. നവ ലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ ഇല്ലാതാകുന്ന സോഷ്യൽ സെക്യൂരിറ്റിയുമായി ബന്ധപ്പെടുത്തിയാണ് വെൽഫെയർ പൊളിറ്റിക്‌സിനെ ഇടതുപക്ഷം വിശദീകരിക്കുന്നത്. ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമാകുന്ന അവസ്ഥയിൽ, പാർശ്വവൽക്കരിക്കപ്പെടുന്നവരെ സഹായിക്കുക. സാമൂഹിക പെൻഷൻ 600 രൂപയിൽനിന്ന് അഞ്ചുവർഷം കൊണ്ട് 1600 രൂപയാക്കുന്നു.

പിണറായി വിജയൻ, കെ.കരുണാകരൻ: ഏറ്റവും നന്നായി ചിരിക്കുന്ന ​നേതാവായിരുന്നു കെ. കരുണാകരൻ. ആ ചിരിയുടെ അടിസ്​ഥാനത്തിൽ അദ്ദേഹത്തിന്റെ സ്വീകാര്യത അളക്കാൻ കഴിയുമോ?

അത് അതിലും ഇരട്ടിയാക്കാൻ മറ്റു രണ്ട് മുന്നണികളും മത്സരിക്കുന്നു.

പാശ്ചാത്യ ജനാധിപത്യ പൗരസമൂഹങ്ങളിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ റാഡിക്കൽ റൈറ്റ് പാർട്ടികൾ പയറ്റുന്ന അതേ തന്ത്രം എങ്ങനെയാണ് ഒരു ഇടതുപക്ഷ സർക്കാറിന്റെ നയമായി മാറുന്നത് എന്നതിന് ഈ വിശദീകരണം പോരാതെ വരും. ഒരുതരം എക്‌സ്‌ക്ലൂഷൻ- ഇൻക്ലൂഷൻ മെത്തേഡിലൂടെ ഒരു വശത്ത് അത് അരാഷ്ട്രീയ മധ്യവർഗത്തെ സൃഷ്ടിക്കുകയും മറുവശത്ത് എലീറ്റിസം നിലനിർത്തുകയും ചെയ്യും. ഈ വിഭജനം മൂലധനശക്തികൾക്കും കോർപറേറ്റുകൾക്കും സ്വീകാര്യവുമാണ്. അഞ്ചുവർഷത്തെ മാത്രം ആയുസ്സുള്ള തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സംബന്ധിച്ച് welfare populism വോട്ട് കിട്ടാൻ സഹായിക്കും. എന്നാൽ, ഒരു പൗരസമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിനും തുടർച്ചക്കും ഇത് പോരാതെ വരും. ജനത പാർശ്വവൽക്കരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, അതിനായി തുല്യതയുടെയും പങ്കാളിത്തത്തിന്റെയും വിഭവാവകാശത്തിന്റെയും തറക്കല്ലുകൾ പാകുകയാണ് ആദ്യം വേണ്ടത്. എന്നാൽ, ഇതെല്ലാം നിഷേധിച്ച് ജീവകാരുണ്യത്തെ ഒരു രാഷ്ട്രീയ പരിപാടിയായി വികസിപ്പിക്കുന്നത് അപകടം വരുത്തിവെക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന പാർശ്വവൽകൃത ജനതയാകും യഥാർഥത്തിൽ വെൽഫെയർ പോപ്പുലിസത്തിന്റെ ഇരകൾ. അവരുടെ അടിസ്​ഥാന അവകാശങ്ങളുടെ അപഹരണമാണ്​ ജീവകാരുണ്യത്തിലൂടെ നിർവഹിക്കപ്പെടുന്നത്​.​

അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോട്

ഇനി, പിണറായി വിജയന്റെ സ്ഥാനാർഥിത്വത്തിലൂടെ ധർമടം പ്രതിനിധാനം ചെയ്യുന്ന ചില വിഷയങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം മതനിരപേക്ഷത എന്ന മൂല്യമാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായും സംഘ്പരിവാറിന്റെ ഒരു പ്രധാന ടാർഗറ്റാണ് കേരളം. ഉത്തരേന്ത്യയിൽ ചെയ്യുന്നതുപോലെ കാസ്റ്റ് പൊളിറ്റിക്‌സിലൂടെയുള്ള ഒരു സാമൂഹിക ധ്രുവീകരണം സംഘ്പരിവാറിന് കേരളത്തിൽ സാധ്യമാകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം മൂലമാണ്. കേരളീയതയെ പുരോഗമനപരമായ ഒരു രാഷ്ട്രീയ ഐഡന്റിറ്റിയായി നിലനിർത്തുന്ന പ്രക്രിയ ഇടതുപക്ഷത്തിലൂടെയാണ് സാധ്യമാകുന്നത്. ഈ രാഷ്ട്രീയ ഐഡന്റിറ്റിയാണ് സംഘ്പരിവാറിനെയും ബി.ജെ.പിയെയും പ്രതിരോധിക്കുന്നത്.

ആചാരം പാലിക്കുന്ന വിശ്വാസികളുടെ കൂട്ടമായി കേരളത്തെ മാറ്റാനുള്ള സംഘ്പരിവാർ ശ്രമത്തെ തകർത്തുകളഞ്ഞ്, മതനിരപേക്ഷതയുടെ അവശേഷിക്കുന്ന തുരുത്തായി കേരളം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ആദ്യമായി അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോടാണ്

ശബരിമലയിൽ കയറാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സ്വീകരിച്ച നടപടികൾ നവോത്ഥാനത്തുടർച്ചയുടെ സ്‌ഥൈര്യം ഉൾക്കൊള്ളുന്നതായിരുന്നു. പിണറായി വിജയന്റെ പാർട്ടി തന്നെ തെറ്റിധരിച്ചപോലെ യു.ഡി.എഫിന്റെ 19 എം.പിമാരോ ബി.ജെ.പിയുടെ വോട്ടുഷെയറോ അല്ല, ആ നടപടിയുടെ ഫലം, മറിച്ച്, ഒരു റാഡിക്കൽ മലയാളിയുടെ വീണ്ടെടുപ്പായിരുന്നു. ഇപ്പോൾ, വിശ്വാസിയായ ദേവസ്വം മന്ത്രി ഖേദപ്രകടനം നടത്തുകയും പാർട്ടി നേതാവ് എം.വി. ഗോവിന്ദൻ വിശ്വാസികളെ മുൻനിർത്തി വൈരുധ്യാത്മക ഭൗതികവാദത്തിന് പുതുഭാഷ്യം ചമക്കുകയും പാർട്ടി സെക്രട്ടറിക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവും പരസ്പരം മാറിപ്പോകുന്ന വിധത്തിൽ നാക്കുപിഴ സംഭവിക്കുകയും പാർട്ടിയുടെ സാംസ്‌കാരിക സംഘടന എട്ടും പൊട്ടും തിരിയാത്ത മട്ടിൽ സാംസ്​കാരിക വിരുദ്ധമായി ബ്രാഹ്‌മണ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, ഇവരിൽനിന്ന് ഭിന്നനായ ഒരു വക്താവായി പിണറായി വിജയന് നിലകൊള്ളാനാകുന്നുണ്ട്. ആചാരം പാലിക്കുന്ന വിശ്വാസികളുടെ കൂട്ടമായി കേരളത്തെ മാറ്റാനുള്ള സംഘ്പരിവാർ ശ്രമത്തെ തകർത്തുകളഞ്ഞ്, മതനിരപേക്ഷതയുടെ അവശേഷിക്കുന്ന തുരുത്തായി കേരളം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ആദ്യമായി അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോടാണ്. മതനിരപേക്ഷതക്ക് മാനവികതയുമായുള്ള പൊക്കിൾക്കൊടി ബന്ധത്തെ എടുത്തുകാട്ടിയാണ് രണ്ടു പ്രളയങ്ങളിലും രണ്ട് പകർച്ചവ്യാധികളിലും അനവധി പ്രകൃതിദുരന്തങ്ങളിലും മലയാളിയെ പിണറായി വിജയൻ ഒരൊറ്റ സ്വത്വത്തിലേക്ക് വിപുലപ്പെടുത്തിയത്. പൗരത്വവിരുദ്ധ നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന പ്രഖ്യാപനം, ഫെഡറലിസത്തിന്റെ മാത്രമല്ല, പൗരത്വം നിഷേധിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യപ്രഖ്യാപനമാണ്.
ഈയൊരു സന്ദർഭത്തിലാണ് പല ഭാഗത്തുനിന്നും ജാതീയമായി പിണറായി വിജയൻ അധിക്ഷേപത്തിനിരയായത് എന്നോർക്കാം. മറുപടിയായി, "ഞാൻ ചെത്തുകാരന്റെ മകൻ തന്നെയാണ്' എന്ന് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.

ഏറ്റവും നിസ്വനായ ഒരു മലയാളിയുടെ പ്രതിനിധാനം ഒരു മുഖ്യമന്ത്രി ഏറ്റെടുത്ത ഒരു സന്ദർഭം. മനുഷ്യസഹജവും സത്യസന്ധമായതുമായ പെരുമാറ്റങ്ങളുടെ പേരിൽ വരെ പിണറായി വിജയൻ ആക്ഷേപിക്കപ്പെട്ടു. കേരളത്തിൽ ഏറ്റവും നന്നായി ചിരിക്കുകയും കണ്ണിറുക്കി കുസൃതി കാണിക്കുകയും മാധ്യമങ്ങളോട് ഒട്ടിനിൽക്കുകയും ആൾക്കൂട്ടങ്ങളെ അകമ്പടിയാക്കുകയും ചെയ്ത നേതാവ് കെ. കരുണാകരനായിരുന്നു. ഈ ഗുണങ്ങൾ വച്ച് അദ്ദേഹത്തിന്റെ സ്വീകാര്യതയെ അളന്നാൽ എന്തുസംഭവിക്കും?

എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയൻ

രാഷ്ട്രീയമായ അധിക്ഷേപങ്ങൾ വേറെയുമുണ്ടായി. പിണറായിയെും മോദിയെയും സമീകരിക്കാനുള്ള മാധ്യമ അജണ്ടയാണ് അതിൽ പ്രധാനം. "പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം ഊഷ്മളമാണോ?' എന്നായിരുന്നു, ഈയിടെ ഒരു ചാനലിന്റെ പ്രീ പോൾ സർവേയിൽ ചോദിച്ച ഒരു ചോദ്യം. മാതൃഭൂമി സർവേയിൽ "കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടിയേത്' എന്ന ചോദ്യമുണ്ടായിരുന്നു. ബി.ജെ.പി എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത് എങ്കിലും രണ്ടാം സ്ഥാനത്ത് ഒരു പാർട്ടിയെ പ്രതിഷ്ഠിക്കാനുള്ള സൂത്രമായി ആ ഒന്നാം സ്ഥാനത്തെ കാണാം- രണ്ടാം സ്ഥാനം സി.പി.എമ്മിനായിരുന്നു. സി.പി.എമ്മിനോടുള്ള വെറുപ്പിന്റെ കാരണം ചികഞ്ഞ് എത്തുക പിണറായി വിജയനിലാണെന്ന് പറയാതെ പറയുന്ന ഒരു ചോദ്യവും ഉത്തരവും. പിണറായി വിജയനെ മുൻനിർത്തിയുള്ള കേരള നരേറ്റീവുകളിലെല്ലാം ഇത്തരമൊരു സമീകരണ യുക്തി പ്രവർത്തിക്കുന്നതായി കാണാം. കേരളം ഒരു രാഷ്ട്രീയ ബദലാണ് എന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തിന് മറുപക്ഷത്തുനിന്നുള്ള മറുപടികളാണിത്. കാരണം, കേരളം ഇതേ മൂല്യങ്ങളുള്ള ഒരു രാഷ്ട്രീയ ബദലായി വികസിക്കുന്നത് ഇന്ന് കോൺഗ്രസിനേക്കാൾ പരിഭ്രാന്തിയിലാക്കുന്നത് ബി.ജെ.പിയെയാണ്.

ഒരു രാഷ്ട്രീയ വിജയത്തിലേക്ക്

വിമർശനത്തിന്റെയും സ്വീകാര്യതയുടെയും സ്‌പെയ്‌സുകൾ അവശേഷിപ്പിക്കുന്ന ഒരു സ്ഥാനാർഥിയാണ് ധർമടത്തെ പിണറായി വിജയൻ. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ സ്ഥാനാർഥിത്വമാണിത്. കാരണം, കേരളത്തിൽ ഇന്ന് സാധുവായ വിമർശനം സാധ്യമാകുന്നതും അതിലൂടെ ഒരു തിരുത്തൽ പ്രതീക്ഷിക്കാവുന്നതും ഇടതുപക്ഷത്താണ്. വർഗനിരപേക്ഷമായ ഒരു മുന്നണി സംവിധാനത്തിനകത്തെ സ്വഭാവികമായ ഒത്തുതീർപ്പുകൾ മുതൽ ബോധപൂർവമായ കീഴടങ്ങലുകൾ വരെ നിർദ്ദയം വിചാരണ ചെയ്യപ്പെടണം. ജനാധിപത്യം നടത്തുന്ന ഈ വിചാരണ ഏറക്കുറെ അസാധ്യമായ മുന്നണികളാണ് യു.ഡി.എഫും എൻ.ഡി.എയും. അതുകൊണ്ടാണ്, ഓരോ തെരഞ്ഞെടുപ്പിനുശേഷവും അതിനുമുമ്പുള്ള അതേ മുന്നണിയായി തന്നെ ഒരു മാറ്റവുമില്ലാതെ അവ നമുക്കുമുന്നിൽ നിൽക്കുന്നത്. എന്നാൽ, പിണറായി വിജയനോട് നമുക്കു ചോദിക്കാനുളള ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. അവ നിരന്തരം ചോദിക്കപ്പെടണം. വാളയാറിലെ അമ്മയുടെ ചോദ്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന, ധർമടത്തെ ഓരോ വോട്ടറുടെയും ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ വിജയമാണ് പിണറായി വിജയന് സംഭവിക്കാൻ പോകുന്നത്. അതിനുള്ള ഉത്തരമായിട്ടല്ല ഈ ജയം സംഭവിക്കുക, കൂടുതൽ ചോദ്യം ചെയ്യപ്പെടാനുള്ള ഒരു അവസരമായിട്ടായിരിക്കും.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments