എം എൽ ഗ്രൂപ്പുകളും
ഇന്ത്യൻ ഇടതുപക്ഷത്തിന്റെ
വിശാല സാധ്യതകളും

സി പി ഐ- എം, സി പി ഐ, സി പി ഐ- എം എൽ പാർട്ടികളും ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങി മാർക്‌സിസം - ലെനിനിസം പ്രത്യയശാസ്ത്രനിലപാടായി സ്വീകരിച്ച പാർട്ടികളും ഗ്രൂപ്പുകളും അഖിലേന്ത്യാതലത്തിൽ യോജിച്ച പ്രവർത്തനങ്ങൾക്കും ആശയവിനിമയത്തിനുമായി ഉണ്ടാക്കിയ പൊതു പ്ലാറ്റ്ഫോമിന്റെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ചെഴുതുന്നു, കെ.ടി. കുഞ്ഞിക്കണ്ണൻ.

ജൂലായ് 28 കമ്യൂണിസ്റ്റ് വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തിലെ രണ്ട് രക്തസാക്ഷികളുടെ ധീരസ്മരണകൾ ഉണർത്തുന്ന ദിനമായിരുന്നു. ഏറനാടിന്റെ ചെഗുവേരയെന്ന് വിശേഷിപ്പിക്കുന്ന കുഞ്ഞാലിയുടെയും സി.പി.ഐ- എം.എൽ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ചാരുമജുദാറുടെയും. വിമോചനങ്ങളുടെ ദശകങ്ങൾ സ്വപ്നം കണ്ട പോരാട്ടങ്ങളുടെയും ഭരണവർഗ്ഗ ഭീകരതയുടെയും സ്മരണകളാണ് ഈ രക്തസാക്ഷിദിനമുണർത്തുന്നത്. ഇന്ത്യൻ ഭരണവർഗ്ഗ വ്യവസ്ഥക്കു​കീഴിൽ നിഷ്ഠൂരമായ ചൂഷണവും മർദ്ദനങ്ങളും ഏറ്റുവാങ്ങുന്ന ദരിദ്രകോടികളുടെ വിമോചനാഭിലാഷങ്ങൾ നെഞ്ചിലേറ്റി പൊരുതി വീണവരുടെ സ്മരണകൾ, ഇന്ന് കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരായ പോരാട്ടങ്ങൾക്ക് കരുത്തു പകരേണ്ടതാണ്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുപോന്ന വിഭാഗീയതയുടെയും വ്യതിയാനങ്ങളുടെയും ചരിത്രപാഠം കൂടി രക്തസാക്ഷിത്വങ്ങളുടെയും വിമോചന പോരാട്ടങ്ങളുടെയും ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിന്റെ വെടിയേറ്റാണ് രകതസാക്ഷിയാവുന്നത്. സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ്ശങ്കർ റായിയുടെ അർദ്ധ ഫാഷിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ മലമ്പ്രദേശങ്ങളിൽ തോട്ടം തൊഴിലാളികളെ സംഘടിതമാക്കുകയും അനവധി അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കുഞ്ഞാലി ജന്മിമാരുടെ മർദകവാഴ്ചയെയും കോൺഗ്രസുകാരുടെ ഗുണ്ടാവാഴ്ചയെയും നേരിട്ടുകൊണ്ടാണ് നിലമ്പൂർ മേഖലയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിപ്പടുത്തത്. ബ്രിട്ടീഷ് മലബാറിലെ കൊണ്ടോട്ടിയിൽ ജനിച്ച അദ്ദേഹം കൊളോണിയൽ ശക്തികൾക്കെതിരായ സമരങ്ങളിലൂടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. ഭരണകൂട വേട്ടയെയും എസ്റ്റേറ്റുടമകളുടെ മർദ്ദനങ്ങളെയും നേരിട്ട സാഹസികവും ത്യാഗപൂർണ്ണവുമായിരുന്നു കുഞ്ഞാലിയുടെ 45 വർഷക്കാല നീണ്ടു നിന്ന ജീവിതം.

സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിന്റെ വെടിയേറ്റാണ് രകതസാക്ഷിയാവുന്നത്.
സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിന്റെ വെടിയേറ്റാണ് രകതസാക്ഷിയാവുന്നത്.

സി.പി.ഐ- എം നേതാവായിരുന്ന മജുംദാർ പശ്ചിമബംഗാളിലെ സിലിഗുരി മേഖലയിലെ തോട്ടംതൊഴിലാളി യൂണിയന്റെയും കർഷക പ്രസ്ഥാനത്തിന്റെയും നേതാവായിരുന്നു. ആസന്നമായ വിപ്ലവസാധ്യതകളെ സംബന്ധിച്ച കണക്കുകൂട്ടലുകളിൽ നിന്നാണ് മജുംദാറും കനു സന്യാലുമെല്ലാം നക്‌സൽബാരിയിൽ സായുധ കർഷകകലാപം ആസൂത്രണം ചെയ്യുന്നതും ആരംഭിക്കുന്നതും.

മാറുന്ന എം.എൽ ഗ്രൂപ്പുകൾ

1960-കളോടെ സാർവ്വദേശീയ കമ്യുണിസ്റ്റു പ്രസ്ഥാനത്തിൽ രൂപപ്പെട്ട ഇടതുപക്ഷതീവ്രവാദപരമായ പ്രവണതകളുടെ കൂടി ഫലമായിരുന്നു നക്‌സൽബാരിയും ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനകത്ത് സംഭവിച്ച ഇടതുപക്ഷ വ്യതിയാനങ്ങളും.

ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെയുള്ള നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ വിഭാഗീയതയിലേക്ക് നയിച്ച രാഷ്ടീയ പ്രത്യയശാസ്ത്ര നിലപാടുകളെ സംബന്ധിച്ച തിരിച്ചറിവുകളും തിരുത്തലുകളും സി പി ഐ- എം എൽ ലിബറേഷൻ ഉൾപ്പെടെയുള്ള പ്രമുഖ എം എൽ ഗ്രൂപ്പുകളിലെല്ലാം ഇന്നു നടന്നു കൊണ്ടിരിക്കുന്നുണ്ട്. പലരും സായുധമാത്ര നിലപാടുകളിൽനിന്ന് മാറുകയും ബഹുജന സമരങ്ങളുടെയും സംഘടനകളുടെയും പാർലമെന്ററി സമരങ്ങളുടെയും വഴികളിലെത്തിയിട്ടുമുണ്ട്. മാവോയിസ്റ്റുകൾ ഒഴികെയുള്ള എം എൽ ഗ്രൂപ്പുകൾ വിശാല ഇടതുപക്ഷ സാധ്യതകളുടെ ആലോചനാ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

1970- കളിലെ വിഭാഗീയ നിലപാടുകളിൽ നിന്നും മജുംദാറുടെ പ്രസ്ഥാനം തെറ്റുകൾ തിരുത്തി പൊതു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഫാഷിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തിന്റെയും ബഹുജന മുന്നണിയിൽ സജീവമായി തന്നെ ഇടപെടുന്നുണ്ട്.

നിയോ- ലിബറൽ ഹിന്ദുത്വനയങ്ങൾക്കെതിരായി പൊതു ഇടതുപക്ഷത്തിന്റെ യോജിച്ച കാമ്പയിന്റെ ഭാഗമായി പല എം എൽ ഗ്രൂപ്പുകളും നേരത്തെ തന്നെ അണിനിരന്നുകഴിഞ്ഞിട്ടുണ്ട്. ലിബറേഷൻ ഉൾപ്പെടെയുള്ള പല എം എൽ ഗ്രൂപ്പുകളും ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും സി പി ഐ- എം, സി പി ഐ, ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്ലാറ്റ്ഫോമിന്റെ ഭാഗവുമാണ്.

2024- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറ്റു ഇടതു പാർട്ടികൾക്കൊപ്പം ലിബറേഷൻ ഗ്രൂപ്പ് ഇന്ത്യാ ബ്ലോക്കിന്റെ ഭാഗവുമായിരുന്നു. 1970- കളിലെ വിഭാഗീയ നിലപാടുകളിൽ നിന്നും മജുംദാറുടെ പ്രസ്ഥാനം തെറ്റുകൾ തിരുത്തി പൊതു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഫാഷിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തിന്റെയും ബഹുജന മുന്നണിയിൽ സജീവമായി തന്നെ ഇടപെടുന്നുണ്ട്. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കുമൊപ്പം ദീപാങ്കൂർ ഭട്ടാചാര്യയുമുണ്ട്.

സി.പി.ഐ- എം നേതാവായിരുന്ന മജുംദാർ പശ്ചിമബംഗാളിലെ സിലിഗുരി മേഖലയിലെ തോട്ടംതൊഴിലാളി യൂണിയന്റെയും കർഷക പ്രസ്ഥാനത്തിന്റെയും നേതാവായിരുന്നു.
സി.പി.ഐ- എം നേതാവായിരുന്ന മജുംദാർ പശ്ചിമബംഗാളിലെ സിലിഗുരി മേഖലയിലെ തോട്ടംതൊഴിലാളി യൂണിയന്റെയും കർഷക പ്രസ്ഥാനത്തിന്റെയും നേതാവായിരുന്നു.

രക്തസാക്ഷി സ്മരണകൾ ഇതുപക്ഷത്തിന്റെ വിശാലമായ യോജിപ്പിന്റെയും ഇന്ത്യൻ ഭരണവർഗ്ഗ നയങ്ങൾക്കെതിരായ സമരപ്പോരാട്ടങ്ങളുടെയും സാധ്യതകൾക്കുള്ള സംവാദാത്മകയ്ക്ക് വേഗം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും അടിയിൽ കിടക്കുന്ന വിഭാഗീയമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണകൾക്കെതിരായ ആത്മവിമർശനപരമായ പരിശോധനകളും രക്തസാക്ഷി സ്മരണകൾ ആവശ്യപ്പെടുന്നുണ്ട്.

നിയോ- ലിബറൽ ഹിന്ദുത്വ വർഗീയ കൂട്ടുകെട്ടിന്റെ ഫാഷിസ്റ്റ് നയങ്ങളെ പ്രതിരോധിക്കുന്നതിനും മതനിരപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം സാധ്യമാക്കുന്നതിനും ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും ബുദ്ധിജീവി വിഭാഗങ്ങളുടെയും യോജിച്ച ഇടപെടലുകൾ അനിവാര്യമാക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആ തിരിച്ചറിവിൽ നിന്നാണ് സി പി ഐ- എം, സി പി ഐ, സി പി ഐ- എം എൽ പാർട്ടികളും ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങി മാർക്‌സിസം - ലെനിനിസം പ്രത്യയശാസ്ത്ര നിലപാടായി സ്വീകരിച്ച പാർട്ടികളും ഗ്രൂപ്പുകളും അഖിലേന്ത്യാതലത്തിൽ യോജിച്ച പ്രവർത്തനങ്ങൾക്കും ആശയവിനിമയത്തിനുമായി പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നത്.

ഹിന്ദുത്വ കോർപ്പറേറ്റ് കൂട്ടുകെട്ട് ഉയർത്തുന്ന ഭീഷണികൾക്കെതിരായ പ്രത്യയശാസ്ത്ര രംഗത്തും പ്രായോഗിക രാഷ്ട്രീയ രംഗത്തും സമരങ്ങൾ വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ സജീവമായിരിക്കുകയാണ്.

സി പി ഐ- എം24ാം പാർട്ടി കോൺഗ്രസിനുശേഷം പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബി എല്ലാ ഇടതുപക്ഷ പാർട്ടികളുടെയും കേന്ദ്ര കമ്മിറ്റി ഓഫീസുകൾ സന്ദർശിക്കുകയും ദൃഢമായ ഐക്യത്തിനുള്ള ആശയവിനിമയം നടത്തുകയും ചെയ്തു. സി പി ഐ- എം എൽ ലിബറേഷൻ കേന്ദ്ര കമ്മിറ്റി ഓഫീസായ ചാരുഭവനിൽ ആ പാർട്ടിയുടെ ജനറൽ സെക്രട്ടറി ദീപാങ്കുർ ഭട്ടാചാര്യരെയും സഖാക്കളെയും ചെന്നു കാണുകയും ഹിന്ദുത്വ കോർപ്പറേറ്റ് കൂട്ടുകെട്ട് ഉയർത്തുന്ന ഭീഷണികൾക്കെതിരായ പ്രത്യയശാസ്ത്ര രംഗത്തും പ്രായോഗിക രാഷ്ട്രീയ രംഗത്തും സമരങ്ങൾ വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ സജീവമാക്കുകയും ചെയ്തിരിക്കയാണ്. വ്യത്യസ്ത പാർട്ടികളും ഗ്രൂപ്പുകളുമായി പ്രവർത്തിക്കുമ്പോഴും രാജ്യത്തിന്റെ വിമോചനത്തെയും സോഷ്യലിസ്റ്റ് ഭാവിയെയും സംബന്ധിച്ച ആശയാദർശങ്ങൾ സൂക്ഷിക്കുന്നവർക്കിടയിൽ യോജിപ്പുണ്ടാകേണ്ടത് ഈയൊരു കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ആശയപരമായ ഭിന്നതകൾ സൂക്ഷിച്ചുകൊണ്ടുതന്നെ കോർപ്പറേറ്റ് ഹിന്ദുത്വകൂട്ടുകെട്ടിനെതിരായി യോജിച്ചുനിൽക്കാനും നവലിബറലിസത്തെയും ഹിന്ദുത്വത്തെയും പ്രത്യയശാസ്ത്രപരമായി പ്രതിരോധിക്കാനും ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾക്ക് കഴിയേണ്ടതുണ്ട്.

Comments