സമകാലിക കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് ഒരു നിർണായക ശക്തിയാണ്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. ഈ രാഷ്ട്രീയ പ്രസ്താവനയോട് ആരും കാര്യമായി വിയോജിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ അധികാര രാഷ്ട്രീയം മുന്നണികളായാണ് നിൽക്കുന്നത്. ഇന്നത്തെ മുന്നണി രാഷ്ട്രീയത്തിന്റെ ഘടനയിൽ മുസ്‌ലിം ലീഗ് അനിവാര്യമായ ഒരു ഘടകമാണ്. ഇതാണ് മുസ്‌ലിം ലീഗിന് കേരള രാഷ്ട്രീയത്തിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രസക്തി. കേരളത്തിലെ ഇപ്പോഴത്തെ മുന്നണി ഘടനക്ക് ഏതാണ്ട് അര നൂറ്റാണ്ട് പഴക്കമുണ്ട്. ബി ജെ പി പരിഗണനീയമല്ലാതിരുന്ന ഒരു രാഷ്ട്രീയ പാശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഇത്രനാളും നില നിർത്തിപ്പോരുന്നതിൽ മുസ്‌ലിം ലീഗിന് നിർണായക പങ്കുണ്ട് എന്നതും വാസ്തവമാണ്.
ഇതൊക്കെയാണെങ്കിലും മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ പോരായ്മ അതൊരു സാമുദായിക പാർട്ടിയാണ് എന്നതാണ്. ഇതുതന്നെയാണ് അതിന്റെ ശക്തിയുമെന്നത് ഒരു വിരോധാഭാസവും. ഇങ്ങനെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാകുന്ന സവിശേഷമായ രാഷ്ട്രീയ ഉള്ളടക്കമുള്ള സാമുദായിക രാഷ്ട്രീയ പാർട്ടി മതേതര ജനാധിപത്യ വ്യവസ്ഥയിൽ ഇടപെടുന്നതുമായി ബന്ധപ്പെട്ട് ആദ്യകാലത്ത് കോൺഗ്രസിനുപോലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും പ്രവർത്തനശൈലി കൊണ്ടും അതിനെയൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ് മുസ്‌ലിം ലീഗ് എന്ന പാർട്ടി അവിടെ മുതൽ ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ ശൈലിയും ഉള്ളടക്കവുമാണ് നേരത്തേ പറഞ്ഞ നിലയിൽ മുസ്‌ലിം ലീഗിനെ പ്രസക്തമാക്കുന്നത്.
മുസ്‍ലിം ലീഗ്-
മതേതരവും മതാത്മകവും
മുസ്‌ലിം ലീഗ് എന്ന പേര് ഇന്ത്യയിലെ ഒരു മുസ്‌ലിം രാഷ്ട്രീയ പാർട്ടിക്ക് വലിയ ബാധ്യതയാകുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പേര് സ്വീകരിച്ച് പാർട്ടി പ്രവർത്തനമാരംഭിക്കുന്നത്. 1906-ൽ ധാക്കയിൽ വെച്ച് രൂപീകൃതമായ മുസ്‌ലിം ലീഗ് എന്ന പാർട്ടിയുടെ പൈതൃകം നിലവിലെ മുസ്‌ലിം ലീഗ് അവകാശപ്പെടുന്നില്ല. ഇന്ത്യ വിഭജനം, പാകിസ്ഥാൻ രൂപീകരണം തുടങ്ങിയ രക്തരൂഷിത അജണ്ടകളുമായാണ് സ്വതന്ത്ര പൂർവ്വ ഇന്ത്യയിലെ മുസ്‌ലിം ലീഗ് പ്രവർത്തിച്ചത്.
ഇന്ത്യൻ മുസ്‌ലിംകൾക്ക് രാജ്യത്ത് മേൽക്കൈയ്യുള്ള സവർണ മതബോധവുമായി സമരസപ്പെട്ട് പോകാൻ കഴിയില്ലെന്നും അങ്ങനെ പോയാൽ രണ്ടാം തരം പൗരരായി ജീവിക്കേണ്ടി വരുമെന്നുമുള്ള വാദങ്ങൾ ഉയർത്തിയാണ് മുസ്ലിം ലീഗ് പാകിസ്താൻ വാദത്തിലേക്ക് നീങ്ങുന്നത്. രാജ്യം സ്വതന്ത്രമാകുകയും മുസ്‌ലിം ലീഗിന്റെ അജണ്ടകൾ പ്രകാരം അത് രണ്ടാകുകയും ചെയ്തു- മതാത്മകമായ പാകിസ്ഥാനും മതേതരമായ ഇന്ത്യയും.

മുസ്‌ലിം ലീഗ് എന്ന പാർട്ടിയും അവരെ പിന്തുണക്കുന്നവരും പാകിസ്താൻ തെരഞ്ഞെടുത്തപ്പോൾ രാജ്യത്തെ ഭൂരിപക്ഷം മുസ്ലിംകളും ഒരു മതേതര ജനാധിപത്യ വ്യവസ്ഥയെ ഉൾക്കൊണ്ട് മാതൃരാജ്യത്തെ തന്നെ തെരഞ്ഞെടുത്തവരാണ്. സ്വാതന്ത്ര്യശേഷം രാജ്യത്ത് അവശേഷിച്ച മുസ്‌ലിംകൾക്ക് ഒരു രാഷ്ട്രീയ നേതൃത്വം ഇല്ലായിരുന്നു. നേരത്തേ മുസ്‌ലിം ലീഗിൽ പ്രവർത്തിച്ചവരും അല്ലാത്തവരുമായ ഇന്ത്യൻ മുസ്‌ലിംകൾക്ക് രാഷ്ട്രീയമായ ഒരസ്ഥിത്വത്തിനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ അവർക്ക് ഉറപ്പുവരുത്തുവാനും അവരെ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുമായി കൂട്ടിയിണക്കുന്നതിനും ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന ഒരു പുതിയ പാർട്ടി പിറക്കുന്നത്.
പഴയ മുസ്‌ലിം ലീഗിന്റെ പ്രേതം തങ്ങളെ ആവേശിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്താനുള്ള ഒരു ബാധ്യത എപ്പോഴും പുതിയ മുസ്‌ലിം ലീഗിനുണ്ടായിരുന്നു. 1906-ൽ രൂപീകരിക്കപ്പെട്ട മുസ്‌ലിം ലീഗ് സാമുദായികമായി സംഘടിപ്പിക്കപ്പെട്ട ഒരു പാർട്ടിയായിരുന്നെങ്കിലും അതൊരിക്കലും മതാത്മക സംഘാടനമായിരുന്നില്ല. മത തത്വങ്ങളോ മതസിദ്ധാന്തങ്ങളോ ആ പാർട്ടിയുടെ അജണ്ടകൾ നിശ്ചയിക്കുന്നിടങ്ങളിൽ നിർണായക ഘടകമായിരുന്നില്ല. മതതത്വങ്ങൾ ഉൾക്കൊണ്ട് പരസ്യജീവിതം നയിക്കേണ്ട ബാധ്യത അതിന്റെ നേതാക്കൾക്കുമുണ്ടായിരുന്നില്ല. മതകൽപനകൾക്ക് കടകവിരുദ്ധമായ നിലയിൽ പൊതുജീവിതം നയിച്ച അനേകം നേതാക്കൾ ആ പാർട്ടിയിലുണ്ടായിരുന്നു. പൂർണമായും സാമുദായിക രാഷ്ട്രീയം എന്ന ആശയത്തിൽ നിന്ന് കൊണ്ടായിരുന്നു അത് പ്രവർത്തിച്ചത്. മതം, സമുദായം എന്നീ ആശയങ്ങളെ വ്യക്തമായും വേറിട്ട് കണ്ടുകൊണ്ടുള്ള ശൈലിയിലാണ് അത് മുന്നോട്ടുപോയത്. ഒരു ജനാധിപത്യ സമൂഹത്തിൽ സമുദായം എന്നത് രാഷ്ട്രീയ ആശയവും റിലിജ്യൻ എന്നത് മത ആശയവുമാണല്ലോ. ഇത്തരം വസ്തുതകളെ മുന്നിൽ വെച്ചാണ് പഴയ മുസ്‌ലിം ലീഗിന്റെ നേതാവായിരുന്ന മുഹമ്മദലി ജിന്ന മതേതരവാദിയായിരുന്നു എന്ന് എൽ.കെ. അദ്വാനി ഒരിക്കൽ അഭിപ്രായം പറഞ്ഞത്.
1906-ൽ രൂപീകരിക്കപ്പെട്ട മുസ്‌ലിം ലീഗ് സാമുദായികമായി സംഘടിപ്പിക്കപ്പെട്ട ഒരു പാർട്ടിയായിരുന്നെങ്കിലും അതൊരിക്കലും മതാത്മക സംഘാടനമായിരുന്നില്ല. മത തത്വങ്ങളോ മതസിദ്ധാന്തങ്ങളോ ആ പാർട്ടിയുടെ അജണ്ടകൾ നിശ്ചയിക്കുന്നിടങ്ങളിൽ നിർണായക ഘടകമായിരുന്നില്ല.
എന്നാൽ 1948- ൽ ചെന്നൈയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടനക്കുണ്ടായിരുന്ന ഏറ്റവും വലിയ പോരായ്മ മതത്തെയും സമുദായത്തെയും സംബന്ധിച്ച് ഇങ്ങനെയൊരു വ്യക്തത ഉണ്ടായില്ലയെന്നത് തന്നെയായിരുന്നു. സമുദായം എന്ന പേരിൽ പലപ്പോഴും മതതാത്പര്യങ്ങളെ ഉയർത്തിപ്പിടിച്ചും, എന്നാൽ നിർണായകമായ ചില ചരിത്രസന്ധികളിൽ മതം മാറ്റിവെച്ച് ദീർഘവീക്ഷണത്തോടെയുള്ള മതേതര, സാമുദായിക നിലപാടുകൾ പുലർത്തിക്കൊണ്ടുമുള്ള വൈരുദ്ധ്യം നിറഞ്ഞ സമീപനങ്ങൾ കൊണ്ടാണ് മുസ്‌ലിം ലീഗ് വ്യതിരിക്തമായത്. കേരളത്തിലെ മുസ്‌ലിം സമുദായം മതസംഘടനകളാൽ വിഭജിക്കപ്പെട്ട സമൂഹമാണ്. പരസ്പരം കമ്പാർട്ടുമെന്റുകളായി ഓരോരോ സമുദായങ്ങൾ പോലെ കഴിയുന്ന മുസ്‌ലിം സമൂഹത്തെ ഒരു സമുദായം എന്ന നിലയിൽ കൂട്ടി യോജിപ്പിക്കാൻ സാധിക്കുന്നത് മുസ്‌ലിം ലീഗിനാണ്. അതിന്റെയൊരു ആനുകൂല്യം ലീഗ് എപ്പോഴും പറ്റാറുമുണ്ട്. കേരളത്തിലെ മിക്കവാറും മുസ്‌ലിം സംഘടനകൾക്കും ലീഗും ലീഗിന് തിരിച്ചും സഹായ സഹകരണങ്ങൾ ആവശ്യമാണ്. അടിസ്ഥാനപരമായി മുസ്ലിം ലീഗും വിവിധ മതസംഘനകളും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ രസതന്ത്രം ഈ പരസപരാശ്രയമാണ്. ഒരു ജനാധിപത്യ സമൂഹത്തിലെ മതേതരമായ സാമുദായിക സംഘാടനം താരതമ്യേന ആയാസകരമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതിനുള്ള ഒരെളുപ്പപ്പണിയായാണ് ലീഗ് കേരളത്തിലെ മതസംഘടനകളുമായുള്ള ബന്ധത്തെ നോക്കിക്കാണുന്നത്.
കേരളത്തിൽ നിലവിലുള്ള മുസ്‌ലിം മതസംഘടനാ സൂത്രവാക്യങ്ങൾ അങ്ങനെ തന്നെ നിലനിന്നു പോകണമെന്ന് ലീഗ് ആഗ്രഹിക്കുന്നതും അവരിലുള്ള ഭിന്നതകൾ ലീഗിന്റെ കൂടെ വിഷയമാകുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്തയാണ് ലീഗിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക്. പിന്നീട് മുജാഹിദ് വിഭാഗങ്ങളും. ഇവരൊക്കെ മതപരമായ കണിശത പുലർത്തുന്ന വ്യത്യസ്ത വിഭാഗങ്ങളാണ്. ഇവരുടെ ആഭ്യന്തര ഭിന്നതകളിൽ ഒരു കക്ഷിയാകാതെ മാറി നിന്നും ഇവർ പൊതുവായി പങ്കുവെക്കുന്ന മതബോധത്തെ പിന്തുണച്ചുമാണ് - അതൊരു വലിയ സാഹസമാണ് എന്ന് കൂടി മനസ്സിലാക്കണം - ലീഗ് ഇക്കാലം വരെയും നിലകൊണ്ടിട്ടുള്ളത്. ഒരു ഭാഗത്ത് മതേതരം എന്ന് പറയുമ്പോഴും മറുഭാഗത്ത് അടിമുടി മതാത്മകമായ പുറന്തോട് ലീഗിന് അനിവാര്യമാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്. പല പ്രതിസന്ധികളെ നേരിടുമ്പോഴും ലീഗ് എന്ന രാഷ്ട്രീയ സംവിധാനത്തെ നിലനിർത്തുന്നതിൽ ഈ ട്രിപ്പീസ് കളി അവരെ വലിയ നിലയിൽ സഹായിച്ചിട്ടുണ്ട്.
കേരളത്തിൽ മുസ്‌ലിം സമൂഹത്തിന് പല തരത്തിലുമുള്ള നേട്ടങ്ങൾ കരസ്ഥമാക്കാൻ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം കൊണ്ട് സാധിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ മുസ്‌ലിംകളെ വൈകാരികമായി ബാധിക്കുന്ന വിധം അരങ്ങേറിയ കുറെയധികം സംഭവങ്ങൾ രാജ്യത്ത് പലയിടങ്ങളിലുമുള്ള മുസ്‌ലിം സമൂഹങ്ങളെ ഒറ്റപ്പെട്ട നിലയിലെങ്കിലും തീവ്രമായി ചിന്തിക്കുന്നതിനായി പാകപ്പെടുത്തി. രാജ്യത്തെ പലയിടങ്ങളിലുമുള്ള മുസ്‌ലിം പൊളിറ്റിക്സിൽ സംഭവിച്ചിട്ടുള്ള ഇത്തരം തീവ്രപരമായ പരിണാമങ്ങൾ കേരളത്തെ ബാധിക്കാതിരിക്കുന്നതിനും ലീഗ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അതിന് സഹായിച്ചത് ലീഗും കേരളത്തിലെ മുഖ്യധാരാ മതസംഘടനകളും തമ്മിലുള്ള, നേരത്തേ പറഞ്ഞ ബന്ധമാണ്. ഇത്തരം കാര്യങ്ങളിൽ അവരുടെ നിലപാടുകൾ രൂപപ്പെടുന്നതിന് പിന്നിലും ലീഗിന്റെ സ്വാധീനമുണ്ട്. ഇതിന്റെ പേരിൽ ജമാത്തെ ഇസ്‌ലാമി പോലുള്ള തീവ്രാശയങ്ങളുള്ള സംഘടനകളിൽ നിന്ന് ലീഗ് വലിയ പഴിയും കേട്ടിട്ടുണ്ട്. ഒട്ടൊക്കെ മതാത്മകമാണ് ലീഗിന്റെ ഉള്ളടക്കം എന്ന് തിരിച്ചറിയുമ്പോഴും അവരുടെ മതേതര അവകാശവാദങ്ങളെ അംഗീകരിച്ച് കൊടുക്കാൻ ഇവിടുത്തെ മതേതര രാഷ്ട്രീയം തയാറാകുന്നത് ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് കൊണ്ടാണ്.
അധികാരമില്ലാത്ത ലീഗ്
എന്നാൽ കേരളത്തിലെ മുസ്‌ലിം സാമുദായിക രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംവിധാനം ചില ഗുരുതര പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും. രാഷ്ട്രീയമായതെന്നും മതാത്മകമായതെന്നും സാമുദായികമായതെന്നും ഈ വെല്ലുവിളികളെ വർഗീകരിക്കാം. സമകാലിക രാഷ്ട്രീയ ഘടനയിൽ ലീഗിനെ ഇന്നലെ വരെ നിലനിർത്തിപ്പോന്ന സുതാര്യതയെയും പ്രസക്തിയെയും ചോദ്യം ചെയ്യുന്ന നിലയിലേക്കാണ് അവയിൽ പലതും എത്തിനിൽക്കുന്നത്. അവയെ എങ്ങനെ നോക്കിക്കാണണമെന്നതും എന്ത് പരിഹാരം കാണണമെന്നതും ആഭ്യന്തരമായി ലീഗിന്റെ മാത്രം വിഷയമാണ്. പക്ഷേ അവയിൽ പലതും ലീഗിന്റെ ആഭ്യന്തരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നതും കേരളത്തിന്റെ പൊതുവായ രാഷ്ട്രീയത്തിൽ കൂടി അത് പല നിലക്കും ബന്ധപ്പെട്ടിരിക്കുന്നു എന്നതും അവയെ പൊതുവായി നോക്കിക്കാണാൻ കൂടി നമ്മെ നിർബന്ധിക്കുന്നുണ്ട്.
അധികാരമില്ലാത്ത ലീഗിന്റെ പ്രതിസന്ധി അവരുടെ സ്വന്തം ഘടനയെ ബാധിച്ചിട്ടുള്ളതുപോലെ തന്നെ അവരെ പ്രതീക്ഷിച്ച് കൂടെ നിൽക്കുന്ന അനേകം മറ്റ് കക്ഷികളെയും ബാധിച്ചിട്ടുണ്ട്. നിലവിൽ കേരള രാഷ്ട്രീയത്തിന്റെയും മുന്നണി സാധ്യതകളുടെയും വർത്തമാനകാല ഗതികളിൽ ലീഗിന് നല്ല ആശങ്കയുണ്ട്
മുസ്‌ലിം ലീഗ് രൂപീകരണ ശേഷം ആദ്യമായാണ് ഒരു പതിറ്റാണ്ട് പൂർണമായും സംസ്ഥാനത്തിന്റെ അധികാര രാഷ്ട്രീയത്തിൽനിന്ന് പുറത്തു നിൽക്കുന്നത്. അധികാരമില്ലാത്ത ഒരു പതിറ്റാണ്ട് എന്നത് ലീഗിന് അചിന്ത്യമായിരുന്നു. അതിന്റെ എല്ലാ പരിക്കുകളും അനുഭവിച്ചുകൊണ്ടാണ് പാർട്ടി മുന്നോട്ടുപോകുന്നത്. അധികാരത്തോട് ചേർത്ത് ബന്ധിപ്പിച്ച് കൊണ്ടുള്ള ഒരു സംഘാടന ശൈലിയാണ് ലീഗിനുള്ളത്. അതില്ലാത്ത പത്ത് വർഷക്കാലം പാർട്ടിയുടെ ആഭ്യന്തരങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തികമായി ആടിയുലയുന്ന അതിന്റെ ആഭ്യന്തര ഘടനയെ പിടിച്ചുനിർത്താൻ നേതൃത്വം പല വഴികളും പരീക്ഷിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ മുന്നണികൾ മാറിമാറി ഭരിച്ച ചരിത്രമാണ് കേരളത്തിൻ്റേത്. ഒരു പരസ്പരാശ്രയ സ്വഭാവത്തിൽ അനേകം ബാഹ്യ ഘടകങ്ങളുമായി ബന്ധം സ്ഥാപിച്ച് കൊണ്ടാണ് ലീഗ് മുന്നോട്ടുപോയിട്ടുള്ളത്. അതിൽ സംഘടനകളുണ്ട്, സ്ഥാപനങ്ങളുണ്ട്, വ്യക്തികളുണ്ട്, അങ്ങനെ പലതുമുണ്ട്.
അധികാരമില്ലാത്ത ലീഗിന്റെ പ്രതിസന്ധി അവരുടെ സ്വന്തം ഘടനയെ ബാധിച്ചിട്ടുള്ളതുപോലെ തന്നെ അവരെ പ്രതീക്ഷിച്ച് കൂടെ നിൽക്കുന്ന അനേകം മറ്റ് കക്ഷികളെയും ബാധിച്ചിട്ടുണ്ട്. നിലവിൽ കേരള രാഷ്ട്രീയത്തിന്റെയും മുന്നണി സാധ്യതകളുടെയും വർത്തമാനകാല ഗതികളിൽ ലീഗിന് നല്ല ആശങ്കയുണ്ട്. ഇനിയുള്ള അഞ്ച് വർഷം കൂടി ലീഗ് അധികാരത്തിൽ നിന്ന് പുറത്തുനിന്നാൽ ലീഗിനെ അതിന്റെ സംഘാടനത്തിന് സഹായിച്ച് കൊണ്ടിരുന്ന മുഴുവൻ ഘടകങ്ങളെയും അത് ഉലയ്ക്കുമെന്നതിൽ ഒരു സംശയവുമില്ല. മാത്രമല്ല, ലീഗുമായി അവ നിലനിർത്തിയിട്ടുള്ള ബന്ധങ്ങളിൽ വലിയ മാറ്റങ്ങളും സംഭവിക്കാം.
കേരളത്തിലെ മുസ്ലിം സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ലീഗ് ഒരു മധ്യസ്ഥൻ കൂടിയാണ്. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള അവരുടെ മുഴുവൻ ആവശ്യങ്ങളും ലീഗ് വഴിയാണ് മുന്നോട്ട് വെച്ചിരുന്നത്. ഈ സ്ഥാനം ലീഗിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമസ്ത ലീഗിന്റെ മാധ്യസ്ഥം ഉപേക്ഷിച്ച് അവരുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഭരണകൂടവുമായി നേരിട്ട് ചർച്ച ചെയ്യുന്ന വിധം രാഷ്ട്രീയമായി സ്വയം പര്യാപ്തത കൈവരിക്കാൻ പരിശ്രമിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയത്തിന്റെ ഒരു ഫിക്സഡ് ഡിപ്പോസിറ്റായി തങ്ങൾ മാറേണ്ടതില്ലെന്ന് അവരുടെ ഔദ്യോഗിക പക്ഷം തീരുമാനിച്ചതിന്റെ കോലാഹാലങ്ങളാണ് സമസ്തയിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലനില്പിനും ഭാവിക്കും ഇതെത്ര മേൽ അപകടകരമാകുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ട്. സാധ്യമാകുന്ന എല്ലാ പ്രതിരോധവും ലീഗ് ഇക്കാര്യത്തിൽ ഉയർത്തുന്നുണ്ട്. സമസ്ത നടത്തിയ നീക്കം ഒരു വിജയ മാതൃകയായി അംഗീകരിക്കപ്പെട്ടാൽ അത് ലീഗിന്റെ മുന്നിൽ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കുമെന്നതിൽ ഒരു സംശയവുമില്ല.
മതാത്മക രാഷ്ട്രീയത്തിലേക്ക്
ലീഗ് നേരിടുന്ന രണ്ടാമത്തെ ഭീഷണി മതപരമായതാണ്. മതസംഘടനകളെ പ്രീണിപ്പിച്ച് നിർത്തുന്നതിന്റെ ഭാഗമായാണ് അത് മതാത്മകമായ ഒരു പുറന്തോട് സ്വീകരിച്ചതെങ്കിലും ക്രമേണ മതാത്മകത ലീഗിന്റെ സ്വഭാവമായി തന്നെ പരിണമിച്ചു. അപ്പോഴും അതിനെ ഒരു മോഡറേറ്റ് രീതിയിൽ നിർത്താൻ ലീഗിന് സാധിച്ചിരുന്നു. ലീഗിന്റെ രണ്ടാം തലമുറ നേതാക്കൾ ഈ മോഡറേറ്റ് സ്വഭാവത്തെ തകർക്കുകയും വിവിധ മതഗ്രൂപ്പുകളിൽ വ്യക്തിപരമായി സ്വാധീനമുറപ്പിക്കാനായി തീവ്രമായ ശൈലികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം മത സംഘടനകളുടെ പൾസ് അറിഞ്ഞ് രാഷ്ട്രീയം കളിച്ച ഈ നേതാക്കൾ മുസ്‌ലിം ലീഗിനുള്ളിൽ വളർത്തിയത് ശക്തമായ ഒരു മതധാരയെയാണ്. സമീപകാലത്ത് ലീഗ് നടത്തിയ അനേകം പരിപാടികളെ മുന്നിൽ വെച്ച് കൊണ്ട് വിശകലനം നടത്തിയാൽ ഈ നിരീക്ഷണത്തിന്റെ സാംഗത്യം ബോധ്യമാകും. ഈ ധാര സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമ്മർദ്ദത്തിൽനിന്ന് പുറത്തുകടക്കാൻ ലീഗിൽ വലിയ പരിശ്രമവും നടക്കുന്നുണ്ട്. തീവ്രവും ഉപരിപ്ലവവുമായ നിലപാടുകൾ കൊണ്ട് ഈ ധാര മുസ്‌ലിം ലീഗിനുളളിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടോ എന്ന് സംശയിക്കാവുന്ന ഒരു സാഹചര്യവും നിലവിലുണ്ട്. മതപരമായ സംജ്ഞകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി, മതാത്മക രാഷ്ട്രീയം പറയാൻ ഉപയോഗിക്കുന്ന ഒരു ശൈലി ലീഗിനുള്ളിൽ വളരുന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.

ലീഗ് ഹൗസിൽ നിന്ന്
ഹിറാ സെൻ്ററിലേക്കുള്ള
വെളുത്ത പുക
മറ്റൊന്ന്, ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തോട് ലീഗിനുണ്ടാകുന്ന ആനുഭാവികതയാണ്. ലീഗ് ഉണ്ടാകുന്ന കാലത്ത് തന്നെ കേരളത്തിൽ ഇസ്ലാമിസ്റ്റുകളുണ്ട്. ലീഗും മറ്റ് മത സംഘടനകളുമായിരുന്നു ഇസ്‌ലാമിസ്റ്റുകളുടെ വളർച്ചക്ക് കേരളത്തിൽ തടസമായിനിന്നത്. ഇസ്ലാമിസ്റ്റുകളുടെ മതരാഷ്ട്ര ആശയങ്ങൾക്കെതിരിൽ വലിയ കാമ്പയിനുകൾക്ക് മുസ്ലിംലീഗ് നേതൃത്വം കൊടുത്തിരുന്നു. ഇതിന്റെ പ്രതികാരമായി ലീഗ് രാഷ്ട്രീയത്തെ അതിരൂക്ഷമായി വിമർശിക്കാനും സാധ്യമാകുന്ന ഇടങ്ങളിലൊക്കെ ലീഗിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനും ജമാത്തെ ഇസ്‌ലാമി പരിശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് ലീഗ് രാഷ്ട്രീയത്തിൽ ജമാത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പുതിയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ കാറ്റ് ലീഗിന്റെ ആഭ്യന്തരങ്ങളിലും അവർ പോലുമറിയാതെ പ്രവർത്തിച്ച് തുടങ്ങുന്നുണ്ട്. പല ഉദാഹരണങ്ങളും ഇതിന് ചൂണ്ടിക്കാണിക്കാൻ പറ്റും. ഹാഗിയ സോഫിയ വിഷയത്തിൽ ലീഗിന്റെ സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രിക പത്രത്തിൽ ലീഗിന്റെ പ്രഖ്യാപിത നിലപാടിനും ശൈലിക്കും എതിരായ നിലയിൽ തീർത്തും ഇസ്ലാമിസ്റ്റ് കാഴ്ചപ്പാടിൽ എഴുതിയ ലേഖനത്തോടെയാണ് ലീഗിന്റെയുള്ളിൽ ബാധ പോലെ കയറിയ ഇസ്ലാമിസ്റ്റ് അഭിനിവേശത്തെ കേരളത്തിന്റെ പൊതുരാഷ്ടീയം വീക്ഷിച്ച് തുടങ്ങിയത്. അത്തരമൊരു ലേഖനം കേരളത്തിലെ ക്രിസ്ത്യൻ - മുസ്‌ലിം സാമുദായിക സൗഹൃദ ഘടനക്ക് മേൽ ഏൽപിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ലീഗ് അത് തിരുത്തിയില്ല. ക്രിസ്ത്യൻ സഭകളിൽ നിന്ന് വരെ അതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. കേരളത്തിലെ ക്രിസ്ത്യൻ മനസിൽ നിന്നൊരു ഭാഗം മുസ്‌ലിം വിരുദ്ധമായി മാറുന്നതിന് ലീഗ് പ്രസിഡൻ്റ് എഴുതിയ ലേഖനം പോലും ഒരു പങ്ക് വഹിച്ചിട്ടുണ്ടാകാം.
സാമുദായികമായി മുസ്‌ലിം ലീഗ് നേരിടുന്ന വെല്ലുവിളി കൂടുതൽ കനത്തതാകുകയാണ്. മുസ്‌ലിം ലീഗ് രൂപീകരിക്കപ്പെട്ട പശ്ചാത്തലത്തിൽനിന്ന് മുസ്‌ലിം സമൂഹം ഏറെ മുന്നേറി. നേരത്തേ സൂചിപ്പിച്ചതു പോലെ അതിൽ മുസ്‌ലിം ലീഗിന് പങ്കുമുണ്ട്. പക്ഷേ സമുദായം വളർന്നതിനനുസരിച്ച് ലീഗിന് വളരാൻ സാധിച്ചിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി നിൽക്കുന്നു.
മുസ്‌ലിം ലീഗും ഇസ്ലാമിസ്റ്റ് രാഷ്ട്രീയ ധാരയും തമ്മിൽ സൗഹൃദം രൂപപ്പെടുന്നതിന് വേറെയും കാരണങ്ങളുണ്ട്. മുസ്‌ലിം സമുദായത്തെ ചാരി ജമാഅത്തെ ഇസ്‌ലാമി വളർത്തിയ അവരുടെ മാധ്യമങ്ങൾ മുസ്‌ലിം സമൂഹത്തിൽ നല്ല പ്രചാരം നേടിയിരുന്നു. പ്രോപഗണ്ടകൾ നിർമിക്കുന്നതിനും മുസ്‌ലിം സമൂഹത്തിൽ ലീഗ് രാഷ്ട്രീയം കൂടുതൽ വളർത്താനും ജമാത്തെ ഇസ്‌ലാമി ഒരു ടൂളാണെന്നു ഒരു പക്ഷെ ലീഗിന് തോന്നിക്കാണും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയെ യു ഡി എഫിന്റെ ഒരു സഖ്യകക്ഷിയെ പോലെ കൂടെ നിർത്തിക്കുന്നതിനും അവരുടെ മെഷിനറി പ്രചാരണ രംഗത്ത് ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിലായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഈ അവസരത്തെ അവരുടെ എല്ലാ ശക്തിയും പ്രദർശിപ്പിച്ച് ഉപയോഗിക്കുകയും ചെയ്തു. അതിന്റെ ഭാഗമാണ് ജമാത്തെ ഇസ്‌ലാമി മാധ്യമങ്ങൾ പുലർത്തുന്ന ഇടതുപക്ഷ പക പോലും. ജമാഅത്തെ ഇസ്‌ലാമിയും പോഷക ഘടകങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ മുഖ്യാതിഥിയായി ലീഗ് പ്രസിഡൻ്റ് പങ്കെടുക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ജമാത്തെ ഇസ്ലാമിക്ക് എതിരേയുള്ള കാമ്പയിനുകൾക്ക് നേതൃത്വം വഹിച്ചുവന്ന ജിഹ്വകൾ ഒരു അപ്രഖ്യാപിത മൊറട്ടോറിയത്തിലാണ് ഇപ്പോഴുള്ളത്. ‘മിണ്ടരുത്’ എന്നാണ് കല്പന. പൊതുവെ ലീഗ് ഹൗസിൽ നിന്ന് ഈയടുത്ത കാലത്തായി ഹിറാ സെൻ്ററിലേക്ക് ഉയർത്തി വിടുന്നത് വെളുത്ത പുക മാത്രമാണ്. ലീഗ് കേരളത്തിൽ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയവുമായി ഒരു അവിശുദ്ധ ബന്ധം സ്ഥാപിക്കുന്നു എന്ന് നിരീക്ഷിക്കാവുന്ന മുഴുവൻ തെളിവുകളുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിട്ടുപോകാത്ത വിധം ഇസ്ലാമിസ്റ്റ് ബാധ മുസ്‌ലിം ലീഗിനെ ആവേശിച്ചിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്.
സാമുദായികമായി മുസ്‌ലിം ലീഗ് നേരിടുന്ന വെല്ലുവിളി കൂടുതൽ കനത്തതാകുകയാണ്. മുസ്‌ലിം ലീഗ് രൂപീകരിക്കപ്പെട്ട പശ്ചാത്തലത്തിൽനിന്ന് മുസ്‌ലിം സമൂഹം ഏറെ മുന്നേറി. നേരത്തേ സൂചിപ്പിച്ചതു പോലെ അതിൽ മുസ്‌ലിം ലീഗിന് പങ്കുമുണ്ട്. പക്ഷേ സമുദായം വളർന്നതിനനുസരിച്ച് ലീഗിന് വളരാൻ സാധിച്ചിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി നിൽക്കുന്നു. രാഷ്ട്രീയ ഘടനയിലുള്ള വളർച്ചയല്ല ഉദ്ദേശിക്കുന്നത്. സാമൂഹിക ശാസ്ത്രപരമായും വീക്ഷണപരവുമായ ഒരു വളർച്ചയാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും പിന്തിരിപ്പനും സ്ത്രീ വിരുദ്ധവുമായ കാഴ്ചപ്പാടുകളിലും വീക്ഷണങ്ങളിലും തറഞ്ഞ് കിടക്കുന്ന ലീഗിന് പുതിയ മുസ്‌ലിം തലമുറയുടെ മുന്നിൽ വെക്കാൻ ഒന്നും കൈയിലില്ല എന്നതാണ് പരമാർത്ഥം. പലപ്പോഴും ലീഗ് കേരളത്തിലെ പുരോഗമന മുസ്ലിം സമുദായത്തിന് ഒരു ബാധ്യതയാകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജെൻഡർ പൊളിറ്റിക്സ്, സ്ത്രീപുരുഷ തുല്യത, ഫെമിനിസ്റ്റ് രാഷ്ട്രീയം തുടങ്ങി അനേകം വിഷയങ്ങളിൽ ലീഗ് കയറിയിരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരികെ ഓടുന്ന ബസിലാണ്. ഇതംഗീകരിക്കാൻ സാധിക്കാത്ത വിധം പുരോഗമന വിരുദ്ധത ലീഗിൽ പിടി മുറുക്കിയിട്ടുണ്ട്. സ്ത്രീ വിരുദ്ധ രാഷ്ട്രീയം ഉള്ളിൽ രൂപപ്പെടുത്തുന്ന അപകടത്തെ സംബന്ധിച്ച് ലീഗ് ആലോചിച്ച് തുടങ്ങിയിരിക്കുന്നു എന്നത് നല്ല കാര്യമാണ്. ഇരുപത് ശതമാനം സംവരണം സ്ത്രീകൾക്ക് നൽകിക്കൊണ്ടുള്ള ഒരു തീരുമാനം അവർ കൈക്കൊള്ളുന്നുണ്ട്. ഇത്രയും യാഥാസ്ഥിതികവും പുരോഗമന വിരുദ്ധവുമായ ഒരു ഘടനക്കുള്ളിൽ നിന്ന് കൊണ്ട് ഇങ്ങനെയൊരു തീരുമാനമെങ്കിലും കൈക്കൊള്ളാൻ ലീഗിന് സാധിച്ചുവെന്നത് ശ്ലാഘനീയം തന്നെയാണ്. അപ്പോഴും, അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തയറാകാതെ ഇങ്ങനെ പുറം തൊലിയിൽ മരുന്ന് വെച്ചാൽ ഉള്ളിലെ പരിക്കുകൾ ഭേദമാക്കാൻ സാധിക്കുമോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. തൊഴുത്ത് മാറ്റിക്കെട്ടിയാൽ മാത്രം പശു പ്രസവിക്കുമെങ്കിൽ അതൊരു നല്ല ഉപായമായിരിക്കും.