ചെ​​ങ്കോലേന്തുന്നു, ചകിതനായ മോദി

കർണാടക തിരഞ്ഞെടുപ്പ് വിധിയോടെ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായി എന്ന വാസ്തവമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ പിടികൂടിയിരിക്കുന്ന ആധി. മോദി പ്രഭാവവും ക്ഷയോന്മുഖമായിരിക്കുന്നുവെന്ന തിരിച്ചറിവും പരിഭ്രാന്തമായ ഒരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആധിയാണ്​ മോദിയെ ചെ​ങ്കോലേന്താൻ പ്രേരിപ്പിക്കുന്നത്​.

ല്ലാത്തൊരാധി ബി.ജെ.പിയെ പിടികൂടിയിരിക്കുന്നു. കർണാടക തിരഞ്ഞെടുപ്പ് വിധിയോടെ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായി എന്ന വാസ്തവമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ പിടികൂടിയിരിക്കുന്ന ആധി. മോദി പ്രഭാവവും ക്ഷയോന്മുഖമായിരിക്കുന്നുവെന്ന തിരിച്ചറിവും പരിഭ്രാന്തമായ ഒരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യ പൂർണമായും കൈവിട്ടാൽ രാഷ്ട്രീയ അസ്തിത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന ഭീതിയിൽ, ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തെ തന്നെ ലക്‌ഷ്യംവെച്ചുകൊണ്ടുള്ള വലതുപക്ഷ പ്രയോഗങ്ങൾക്ക് ബി.ജെ.പി ഒട്ടും സമയം പാഴാക്കാതെ മുതിർന്നിരിക്കുന്നു. വൈകാരിക തലത്തിൽനിന്ന്​ മതപരവും ആചാരപരവും ദേശബോധപരവുമായ വിശ്വാസങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ മാത്രമേ ആവിഷ്ക്കരിക്കാൻ ബി.ജെ.പിക്കു  സാധിക്കൂ. അവരുടെ മത്സരമികവ് തെളിയിക്കപ്പെട്ടിട്ടുളളത് ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ നടപ്പാക്കുന്നതിലാണ്. മത്സരരാഷ്ട്രീയത്തിലുള്ള വലതുപക്ഷത്തിന്റെ മികവിനെ സമ്പുഷ്ടമാക്കുന്നതാണ് പ്രതീകങ്ങളുടെ വിന്യാസം. പ്രതീകങ്ങളെ മുൻനിർത്തിയുള്ളതാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോഗ മാതൃകകൾ. 

പുതിയ പാർലമെൻറ്​ മന്ദിരത്തിന്റെ മാതൃക

പ്രതീകങ്ങളെ മുൻനിർത്തി മിഥ്യാഖ്യാനങ്ങളെ നിർമിക്കുക എന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ അഭിവാജ്യ തന്ത്രമാണ്. ആഗോളതലത്തിൽ തന്നെയിങ്ങനെയാണ്. വിഗ്രഹാരാധനയ്ക്ക് വലിയ പ്രാമുഖ്യമുള്ള ഇന്ത്യ പോലുള്ള രാജ്യത്തിൽ പ്രതീകങ്ങളെ രാഷ്ട്രീയ മുന്നേറ്റത്തിനായി ബി.ജെ.പി ഫലപ്രദമായി തന്നെ ഉപയോഗിച്ചിട്ടുണ്. പ്രതീകങ്ങളെ മുൻനിർത്തിയാണ്  ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിൽ ഒരു സ്വാധീനശക്തിയായതു തന്നെ. സമീപകാലത്തു തമിഴ് നാട്ടിൽ ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ദ്രാവിഡ ദൈവമെന്നു സങ്കല്പിക്കുന്ന മുരുകന്റെ ‘വേൽ പ്രതീകമാക്കി ‘വേൽ  യാത്ര’ സംഘടിപ്പിക്കുയുണ്ടായി. തമിഴ് നാട്ടിൽ ഇതിനു മുമ്പ് നടത്തിയ ഗണേശ യാത്ര ഒരു വൻപരാജയമായതുകൊണ്ടാണ് മുരുകന്റെ വേൽ തന്നെ ബി.ജെ.പി മതാത്മക ബോധത്തെ സ്പർശിക്കാൻ ഉപയോഗപ്പെടുത്തിയത്. തമിഴ് നാട്ടിലെ ദലിത് സംഘടനയായ ‘കറുപ്പർകൂട്ടം’  മുരുകന്​ അപകീർത്തികരമായ കീർത്തനം ആലപിച്ചു എന്നാരോപണം ഉന്നയിച്ചാണ്​​ വികാരങ്ങളെ ഇളക്കിവിടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ‘വേൽ യാത്ര’ നടത്തിയത്. പക്ഷെ ഈ യാത്രയ്ക്കും ദ്രാവിഡ മനസ്സിനെ സ്പർശിക്കാൻ കഴിഞ്ഞില്ല.

ഉത്തരേന്ത്യൻ പ്രതീകങ്ങളെയും ഉത്സവാഘോഷങ്ങളെയും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറക്കുമതി ചെയ്തിട്ടു വർഷങ്ങളായെങ്കിലും പൊതുജനമനസ്സിൽ ഒരു സ്ഥാനവും ലഭിച്ചില്ല എന്നതുമാത്രമല്ല അവർ ലക്ഷ്യം വെച്ചിരുന്ന  ഹിന്ദു വിശ്വാസികളുടെ ഇടയിൽ പോലും ഒരനക്കവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

ദ്രാവിഡരാജ്യത്തെ ഏതു നിലയിലും ബി.ജെ.പി യുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ വലയിൽ കൊണ്ടുവരാനുള്ള ശ്രമം വളരെ മുമ്പേ തുടങ്ങിയിരുന്നു. തമിഴ് നാട്ടിൽ അധികാരത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞാൽ ദക്ഷിണേന്ത്യ  മുഴുവനും രാഷ്ട്രീയമായി സംഘ്പരിവാറിന്റെ സ്വാധീനമേഖലയായി വികസിപ്പിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ബി.ജെ.പി ഉപയോഗപ്പെടുത്തുന്ന ശ്രീരാമന്റെയും  അയോദ്ധ്യയുടെയും പ്രതീകങ്ങൾക്ക് തമിഴ്നാട്ടിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ സ്വാധീനം കുറവാണ്. ഉത്തരേന്ത്യൻ പ്രതീകങ്ങളെയും ഉത്സവാഘോഷങ്ങളെയും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറക്കുമതി ചെയ്തിട്ടു വർഷങ്ങളായെങ്കിലും പൊതുജനമനസ്സിൽ ഒരു സ്ഥാനവും ലഭിച്ചില്ല എന്നതുമാത്രമല്ല അവർ ലക്ഷ്യം വെച്ചിരുന്ന  ഹിന്ദു വിശ്വാസികളുടെ ഇടയിൽ പോലും ഒരനക്കവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

സമീപകാലത്തു തമിഴ് നാട്ടിൽ ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ദ്രാവിഡ ദൈവമെന്നു സങ്കല്പിക്കുന്ന മുരുകന്റെ ‘വേൽ പ്രതീകമാക്കി ‘വേൽ  യാത്ര’ സംഘടിപ്പിക്കുയുണ്ടായി

ജനകീയ പ്രശ്നങ്ങളെ ഏറ്റെടുത്ത്​ രാഷ്ട്രീയമായ സമരമുഖങ്ങൾ തുറക്കാനോ രാഷ്ട്രീയത്തെ  ആവിഷ്‌ക്കരിക്കാനോ കെല്പുള്ളതല്ല വലതുപക്ഷ രാഷ്ട്രീയം. സമൂഹത്തിലെ ഏറ്റവും ശ്രേണീബദ്ധവും പരമ്പരാഗതവും എന്നാൽ സാമൂഹിക മാറ്റങ്ങളോടും വിമുഖമായും നിൽക്കുന്നതാണ് വലതുപക്ഷ രാഷ്ട്രീയം. തീർത്തും ആശയദുർബലമായ രാഷ്ട്രീയത്തിന് പ്രതീകങ്ങളെയല്ലാതെ മറ്റൊന്നും അവലംബിക്കാനില്ല. ഇതിന്റെ പരിണിത ഫലമാണ് പ്രതീകങ്ങളെ അവലംബിച്ചുകൊണ്ടുള്ള രാഷ്ട്രീയ സംവേദനം. വംശസ്മൃതികളെ ഉണർത്തുന്നതോ പാരമ്പര്യത്തെ ഗൃഹാതുരവൽക്കരിക്കുന്നതോ ആയ പ്രതീകങ്ങളെയാണ് വലതുപക്ഷം കാഴ്ചവസ്തുവായി അവതരിപ്പിക്കുന്നത്. വൈകാരികമായി ജനതയ്ക്ക് അനുഭാവം തോന്നുന്നതും ഐക്യപ്പെടാൻ പ്രേരിപ്പിക്കുന്നതുമായ പ്രതീകങ്ങളെ വലതുപക്ഷം അരങ്ങേത്തേക്കു കൊണ്ടുവരാറുള്ളതാണ്. ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തന്റെ ഘട്ടത്തിലും ബ്രിട്ടീഷ് വിരുദ്ധ വികാരം ഇളക്കിവിടാൻ ഹൈന്ദവ പ്രതീകങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നു. 

ബി.ജെ.പി പ്രതീക രാഷ്ട്രീയത്തിന്റെ ഒരു പുതിയ അധ്യായമാണോ, ചോള രാജ്യാധികാരത്തിന്റെ ഓർമയുണർത്തുന്ന ‘സെങ്കോൽ’ പ്രതീകം പുതിയ പാർലമെൻറ്​ മന്ദിരത്തിൽ സ്ഥാപിക്കുന്നതുവഴി ലക്ഷ്യം വെയ്ക്കുന്നത്.  നരേന്ദ്ര മോദിയുടെ സങ്കല്പത്തിൽ നിർമിക്കപ്പെട്ട  പുതിയ പാർലമെന്റ് മന്ദിരം ഹിന്ദുത്വരാഷ്ട്രത്തിന്റെ അധികാരത്തെ എല്ലാ അർത്ഥത്തിലും പ്രതീകവല്കരിക്കുന്നതാണ്​.

ബി.ജെ.പി പ്രതീക രാഷ്ട്രീയത്തിന്റെ ഒരു പുതിയ അധ്യായമാണോ, ചോള രാജ്യാധികാരത്തിന്റെ ഓർമയുണർത്തുന്ന ‘സെങ്കോൽ’ പ്രതീകം പുതിയ പാർലമെൻറ്​ മന്ദിരത്തിൽ സ്ഥാപിക്കുന്നതുവഴി ലക്ഷ്യം വെയ്ക്കുന്നത്

പുതിയ പാർലമെന്റിന്റെ നിർമ്മാണത്തേക്കാൾ ഇപ്പോൾ വിവാദമായിരിക്കുന്നത് ഉദ്‌ഘാടന ചടങ്ങാണ്. ഭരണഘടനാപരമായി പുതിയ പാർലമെൻറ്​ മന്ദിരം ഉദ്‌ഘാടനം ചെയ്യേണ്ടത് റിപ്പബിക്കിന്റെ പ്രസിഡന്റായ ദ്രൗപതി മുർമുവാണ്. എന്നാൽ പ്രധാനമന്ത്രി വിഭാവനം ചെയ്തു നടപ്പാക്കിയ രാജ്യത്തിന്റെ പാർലമെന്ററി മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്നാണ് നരേന്ദ്രമോദിയുടെ നിലപാട്. നരേന്ദ്രമോദിക്ക് അത്തരമൊരു നിലപാടാണെങ്കിൽ കേന്ദ്ര കാബിനിറ്റിന്റെ അംഗീകാരമോ ബി.ജെ.പി എന്ന പാർട്ടിയുടെ പ്രത്യേകമായ സമ്മതത്തിന്റെ ആവശ്യമോ വരുന്നില്ല.

എല്ലാ പരിപാടികളെയും സംഭവബഹുലമാക്കുക- ഇവന്റിഫിക്കേഷൻ - എന്നതാണ് മോദി സർക്കാർ പിന്തുടരുന്ന ശൈലി. മുൻകൂട്ടി തയാറാക്കിയ തിരക്കഥക്കനുസരിച്ചാണ് ‘ഇവൻറ്​’ നടക്കുക. അതാണ് പ്രധാനമന്ത്രി ചിന്താമഗ്നനായിരിക്കുന്ന ചിത്രം വേണമെന്ന പ്ലാനിലെ ഒരു ഐറ്റത്തിന്റെ വിവരം  ചോർന്നു പുറത്തുവന്നത്. 

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ കളങ്കപ്പെടുത്തി എന്നാക്ഷേപം ഉന്നയിച്ച്​ ഇരുപതു പ്രതിപക്ഷ പാർട്ടികൾ ഉദ്‌ഘാടന ചടങ്ങ്​ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു. പക്ഷെ ഒരു കാര്യം വിസ്മരിക്കേണ്ടതില്ല. ഇന്ത്യൻ പ്രസിഡന്റിനെ റബർ സ്റ്റാമ്പാക്കിയ ചരിത്രത്തിന്​ ഇന്ദിരാഗാന്ധിയുടെ അധികാര ദുർവാഴ്ചാകാലത്ത്​ ഇന്ത്യ സാക്ഷ്യം വഹിച്ചതാണ്. ദൽഹി സംസ്ഥാന സർക്കാരിന്​ ഉദ്യോഗസ്ഥരുടെമേലുള്ള സുപ്രീം കോടതി അംഗീകരിച്ച ഭരണഘടനാപരമായ അധികാരം റദ്ദുചെയ്തു കൊണ്ടുള്ള മോദി സർക്കാരിന്റെ ഓർഡിനൻസ്,  അർദ്ധരാത്രി പ്രസിഡണ്ട് ഒപ്പിട്ടത് 1970-കളുടെ ആദ്യകാലത്തെ ഓർമിപ്പിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ഭരണഘടനാപരമായ പ്രശ്നവും ഗോത്ര വനിതകൂടിയായ ഇന്ത്യൻ പ്രസിഡന്റിനെ ഉദ്ഘടനത്തിന്​ ക്ഷണിക്കാത്തതിന്റെ നൈതിക ശൂന്യതയും ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന വേളയിലാണ് ഒരുപക്ഷെ ചർച്ചകളെ വഴിതിരിച്ചുവിടാൻ ‘സെങ്കോൽ’ ഒരു മുഖ്യ വിഷയമായി ബി.ജെ.പി കൊണ്ടുവന്നിരിക്കുന്നത്.

ദ്രാവിഡ പ്രതീകമാണ് ‘സെങ്കോൽ’ അഥവാ കേരളമുൾപ്പെടെ ദ്രാവിഡ പ്രദേശങ്ങളിൽ രാജാധികാരത്തിന്റെ ചിഹ്നമായ ‘ചെങ്കോൽ’. മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്ത പോലെ ബ്രിട്ടീഷ് രാജിൽ നിന്ന് സ്വതന്ത്ര ഇന്ത്യയായുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ജവഹർലാൽ നെഹ്‌റു സ്വീകരിച്ചതാണ് ചെങ്കോൽ. രാജഗോപാലാചാരിയുടെ നിർദേശപ്രകാരമാണ് ചെങ്കോൽ നിർമിച്ചത്. ചോള രാജാക്കന്മാർ മാത്രമല്ല പാണ്ഢ്യരും ചേരന്മാരും രാജ്യധികാരത്തിന്റെ പ്രതീകമായി ചെങ്കോൽ ഉപയോഗിച്ചിരുന്നു. ആട്ടിടയ സംസ്കാരത്തിൽ നിന്നാണ് അധികാര ചിഹ്നമായ ‘കോൽ’ വന്നതെന്നു കരുതപ്പെടുന്നു.  ‘കോലി’നു അധികാരിയായവൻ ‘കോൻ’. രാജാവിനെ  കേരളസംസ്കാരത്തിൽ ‘കോൻ’ എന്ന് വിളിച്ചിരുന്നു. രാജവാഴ്​ച കഴിഞ്ഞിട്ടും ചെങ്കോലും കിരീടവും അധികാര രൂപകങ്ങളായി തുടർന്നു. ചെങ്കോലിന്റെ തുഞ്ചത്ത്​ രാജ്യാധികാരത്തിന്റെ മുദ്രയാണുണ്ടാവുക. നെഹ്രുവിനു കൈമാറിയ ചെങ്കോലിന്റെ അറ്റത്തുള്ളത് നന്ദിയുടെ രൂപമാണ്. ശൈവ ചിഹ്നമാണ് മുദ്രാങ്കിതമായിരിക്കുന്നത്. ഹിന്ദു എന്ന ഏകീകൃത മതസ്വത്വമല്ല, തമിഴ് രാജവംശങ്ങളുടെ കാലത്തുണ്ടായിരുന്നത്. ശൈവരും വൈഷ്ണവരും ഭിന്നമതക്കാരായിരുന്നു.

ബ്രിട്ടീഷ് രാജിൽ നിന്ന് സ്വതന്ത്ര ഇന്ത്യയായുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ജവഹർലാൽ നെഹ്‌റു സ്വീകരിച്ചതാണ് ചെങ്കോൽ

ചരിത്രപരമായ അത്തരം സൂക്ഷ്മമായ വേർതിരിവുകൾ ഇതിന്റെ അവകാശികളായ പുതിയ ഭരണാധികാരികൾക്ക് പ്രധാനമല്ല. ഹിന്ദു പ്രതീകം എന്ന നിലയിൽ മാത്രമാണ് അവർ ഇതിനെ കാണുന്നത്. ഏകീകൃത ഹിന്ദുത്വ സാംസ്‌കാരിക ഭൂമികയിലേക്ക്​ ദക്ഷിണേന്ത്യൻ സംസ്കാരത്തെ സ്വംശീകരിക്കുകയാണ് ഉദ്ദേശ്യം. ഈ സ്വാംശീകരണത്തിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്  സാംസ്കാരികമായി ദക്ഷിണേന്ത്യയെ സംഘ് പരിവാറിനും രാഷ്ട്രീയമായി ബി.ജെ.പിയുടെ അധികാരരൂപമായ നരേന്ദ്ര മോദിക്കും അധീനമാക്കുക എന്നതാണ്. തികച്ചും ദ്രാവിഡമെന്ന്​ വിളിക്കാൻ പറ്റുന്നതല്ല, പ്രതീകാത്മകത മുഴുവനായും പരിഗണിക്കുമ്പോൾ, ഹിന്ദുത്വം സ്വാംശീകരിച്ച ദ്രാവിഡത്വം. അതിനാണ്​ ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

എല്ലാ പരിപാടികളെയും സംഭവബഹുലമാക്കുക ഇവന്റിഫിക്കേഷൻ (eventification) - എന്നതാണ് മോദി സർക്കാർ പിന്തുടരുന്ന ശൈലി. മുൻകൂട്ടി തയാറാക്കിയ തിരക്കഥക്കനുസരിച്ചാണ് ‘ഇവൻറ്​’ നടക്കുക. അതാണ് പ്രധാനമന്ത്രി ചിന്താമഗ്നനായിരിക്കുന്ന ചിത്രം വേണമെന്ന പ്ലാനിലെ ഒരു ഐറ്റത്തിന്റെ വിവരം  ചോർന്നു പുറത്തുവന്നത്. 

നെഹ്രുവിന്​ അധികാര കൈമാറ്റത്തിന്റെ ഭാഗമായി ലഭിച്ച ചെങ്കോൽ നെഹ്രുവിന്റെ ഊന്നുവടി എന്ന വ്യാജ ലേബൽ ചെയ്ത്​ അല്ലഹാബാദ് മ്യൂസിയത്തിൽ വെച്ചിരിക്കുകയായിരുന്നു എന്നാണ് ആഖ്യാനം. തമിഴ് നാട്ടിലെ ശൈവമഠത്തിന്റെ മേൽനോട്ടത്തിൽ നിർമിച്ച ‘സെങ്കോൽ’ ഇത്രയും കാലം അവഗണന  നേരിട്ടിരിക്കുകയായിരുന്നുവെന്ന്. ഇതാണ് ‘സെങ്കോലി’നെ പുനരധിവസിപ്പിക്കാനുള്ള ഒരു ന്യായം. ഈയൊരു ആഖ്യാനമാണ് പ്രചാരത്തിൽ. രാജ്യാധികാരത്തിന്റെ പ്രതീകമാണ് ചെങ്കോൽ എന്നത് പ്രകടമായ വസ്തുതയാണ്. ജനാധിപത്യത്തിൽ ചെങ്കോലല്ല, ഭരണഘടനയാണ് ജനങ്ങളുടെ പരമാധികാരത്തിന്റെ സ്രോതസ്സ്. ഭരണഘടനയുടേത് പ്രതീകാത്മക മൂല്യമല്ല. അതിലുള്ളത് ജീവനുള്ള വാക്കുകളാണ്. ഓരോ ഇന്ത്യക്കാരുടെയും ഭൗതിക യാഥാർഥ്യമാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും വ്യത്യസ്തതകളെയും ബഹുലതകളെയും ഒന്നിപ്പിക്കുന്നതും ഐക്യപ്പെടുന്നതും റിപ്പബ്ലിക്കിനെ പ്രത്യാശയോടെ നോക്കാൻ പ്രേരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടനയാണ്. ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എക്കാലവും ഭരണഘടനയിലെ സവിശേഷമായ മൂല്യങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി എന്നും ഊന്നിപറഞ്ഞിട്ടുള്ളവരാണ്. സഹകരണത്മക ഫെഡറലിസമാണെങ്കിലും സാമ്പത്തിക ഫെഡറലിസത്തിന്റെ പ്രാധാന്യമാണെങ്കിലും മൗലികാവകാശങ്ങളുടെ വിഷയമാണെങ്കിലും ഭാഷാ സ്വത്വത്തിന്റെ സവിശേഷ പ്രശ്നമാണെങ്കിലും ഭരണഘടനയാണ് ഭൗതികമായ ശക്തി. അത് പ്രതീകമല്ല. ഹിന്ദി ഭാഷ നിർബന്ധിതമാക്കുന്ന  സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, പ്രത്യേകിച്ചും, തമിഴ് നാട്, ഭാഷ എന്ന ഭൗതിക സ്വത്വത്തിനുവേണ്ടിയാണ് പോരാടുന്നത്. ഭാഷ പ്രതീകാത്മകമല്ല. ദ്രാവിഡ പ്രദേശങ്ങളുടെ ഭൗതിക സംസ്കാരവും അസ്തിത്വവും പ്രതീകാത്മകമല്ല.

വൈവിധ്യമാർന്ന സമ്മിശ്രത ഉൾക്കൊള്ളുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മതരാഷ്ട്രപരമായ ഏകീകരണത്തെ അതിന്റെ അസ്തിത്വത്തിലെ സഹജമായ പ്രേരണകൾക്കൊണ്ടുതന്നെ ചെറുത്തുനിൽക്കും. മതപരവും സാംസ്കാരികവുമായ ഒരേകീകൃത സ്വത്വം ഭൗതികാസ്തിത്വത്തിന്​ കാൽചങ്ങലയാകുമെന്ന ജനാധിപത്യവിവേകം ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെയും സിവിൽ സമൂഹത്തിനെയും ചെറുത്തുനിൽപ്പിന്റെ സവിശേഷ ഇടം കൂടിയായി മാറ്റുന്നു. 

Comments