വി.ഡി. സതീശൻ

‘പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക്
​വർഗീയത പറഞ്ഞ് കയ്യടി നേടാൻ ശ്രമിക്കുന്നു’

കെ- റെയിൽ പദ്ധതി, പാറമട ഖനനം, സമുദായ സംഘടനകളുടെ വർഗീയ നിലപാട്​, സാമൂഹിക നീതിയുടെ രാഷ്​ട്രീയം എന്നീ വിഷയങ്ങളിൽ നിലപാട്​ വ്യക്​തമാക്കുകയാണ്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ

മനില സി. മോഹൻ: വൻകിട വികസന പദ്ധതികളും അതിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലും പരിസ്ഥിതി നശീകരണവും എക്കാലത്തും കേരളം ചർച്ച ചെയ്തിട്ടുണ്ട്. ആയിരങ്ങളെ കുടിയിറക്കി പതിനായിരക്കണക്കിനു കോടി രൂപ ചിലവിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കെ- റെയിൽ പദ്ധതി ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ അതിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. എന്നിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. പാറമടകളുടെ ദൂരപരിധി കുറയ്ക്കാനുള്ള നീക്കങ്ങളും വിവാദമുയർത്തിക്കഴിഞ്ഞു. വികസനം എന്ന ആശയത്തോടും, കെ- റെയിൽ പോലുള്ള വൻകിട പദ്ധതികളോടും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താങ്കളുടെ നിലപാട് എന്താണ്? രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ കെ- റെയിലിനെതിരെ വ്യക്തമായ നിലപാട് പരസ്യമായി പറഞ്ഞിരുന്നു.

വി.ഡി. സതീശൻ: സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ എന്ത് വികസനം നടത്തിയാലും അത് സന്തുലിതമാണെങ്കിൽ പ്രതിപക്ഷം സ്വാഗതം ചെയ്യും. സപ്പോർട്ട് ചെയ്യും. പക്ഷേ പാരിസ്ഥിതികമായ നാശങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങളോട് ഞങ്ങൾക്ക് വിയോജിപ്പുണ്ട്. അതാത് സമയങ്ങളിൽ ആ നിലപാട് പ്രഖ്യാപിക്കാറുമുണ്ട്. ഉദാഹരണത്തിന് അതിരപ്പള്ളി പദ്ധതി. അത് വേണ്ട എന്ന് നേരത്തേ തന്നെ യു.ഡി.എഫ്. നിലപാടെടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തന്നെ കാര്യങ്ങളെല്ലാം പരിശോധിച്ച് ചർച്ച ചെയ്ത് അതിരപ്പള്ളിയിലെ നിലപാട് ഞങ്ങൾ പ്രഖ്യാപിച്ചതാണ്. സന്തുലിതമായ, സുസ്ഥിരമായ വികസനമാണ് ഉണ്ടാവേണ്ടത് എന്നാണ് യു.ഡി.എഫിന്റെ നിലപാട്.

കെ-റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഡോ.എം.കെ.മുനീർ അദ്ധ്യക്ഷനായ ഒരു പത്തംഗ കമ്മിറ്റിയെ യു.ഡി.എഫ്. ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത യു.ഡി.എഫ്. യോഗം ചർച്ച ചെയ്ത് ഈ വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം രൂപീകരിക്കും.

പാറമടയുടെ കാര്യമെടുത്താൽ, കഴിഞ്ഞ എൽ.ഡി.എഫ്. ഗവൺമെൻറ്​അനിയന്ത്രിതമായി പാറമടകൾ അനുവദിക്കുകയും പ്രവർത്തനാനുമതി നൽകുകയും ചെയ്തിരുന്നു. എല്ലാ നിയന്ത്രണങ്ങളും മറികടന്നു കൊണ്ടാണ് എൽ.ഡി.എഫ് അത് ചെയ്തത്. അതിനോട് ഞങ്ങൾക്ക് യോജിപ്പില്ല എന്നു മാത്രമല്ല, ശക്തമായി എതിർക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ വേറെയും ഒരുപാട് വിഷയങ്ങളുണ്ട്. പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ ഇപ്പോൾ കോവിഡ് മൂലമുള്ള പരിമിതികൾ വലിയ തടസമാണ്. എങ്കിലും അത്തരം വിഷയങ്ങളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അത്തരം പദ്ധതികളുമായി മുന്നോട്ടു പോകാൻ ഗവൺമെന്റിനെ അനുവദിക്കില്ല. അതിനുള്ള ജാഗ്രതയും ശ്രദ്ധയും ഞങ്ങൾ പുലർത്തുന്നുണ്ട്.

ഒരുപാട് ആളുകളെ -അവരുടെ താമസത്തെയും ജീവിതോപാധികളെയുമെല്ലാം- വല്ലാതെ ബാധിക്കുന്ന പദ്ധതിയാണ് എന്നതാണ് കെ-റെയിൽ പദ്ധതിയുടെ ഒരു വശം. ഇത്രയധികം തുക മുടക്കുമ്പോൾ അതനുസരിച്ചുള്ള റിട്ടേൺ, പ്രയോജനം കേരളത്തിന് ഉണ്ടാകുമോ എന്നത് മറ്റൊരു വശം. ഈ പദ്ധതി മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിക്കണം. / Illustration: keralarail.com

കെ-റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഡോ.എം.കെ.മുനീർ അദ്ധ്യക്ഷനായ ഒരു പത്തംഗ കമ്മിറ്റിയെ യു.ഡി.എഫ്. ചുമതലപ്പെടുത്തിയിരുന്നു. അവർ കേരളത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം ശേഖരിക്കുകയും ചെയ്തു കഴിഞ്ഞു. കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത യു.ഡി.എഫ്. യോഗം ചർച്ച ചെയ്ത് ഈ വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം രൂപീകരിക്കും. അതു കൊണ്ടാണ് ഈ വിഷയത്തിൽ ഞാൻ നേരത്തേ ഒന്നും പറയാതിരുന്നത്. ഇക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കുമ്പോൾ പദ്ധതിയുടെ എല്ലാ വശങ്ങളും നമ്മൾ പരിഗണിക്കേണ്ടതുണ്ട്. വികസനം എന്ന aspect ആണ് ഒന്ന്. ഒരുപാട് ആളുകളെ -അവരുടെ താമസത്തെയും ജീവിതോപാധികളെയുമെല്ലാം- വല്ലാതെ ബാധിക്കുന്ന പദ്ധതിയാണ് എന്നതാണ് മറ്റൊരു വശം. ഇത്രയധികം തുക മുടക്കുമ്പോൾ അതനുസരിച്ചുള്ള റിട്ടേൺ, പ്രയോജനം കേരളത്തിന് ഉണ്ടാകുമോ എന്നത് മറ്റൊരു വശം. ഈ പദ്ധതി മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിക്കണം. ഇതെല്ലാം കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൊണ്ടുള്ള ഒരു നിലപാട് അടുത്ത ആഴ്ച തന്നെ യു.ഡി.എഫ്. പ്രഖ്യാപിക്കും.

മതനിരപേക്ഷതയെ എതിർക്കാനും പരസ്യമായി വർഗീയ നിലപാട് സ്വീകരിക്കാനും ആളുകൾ കുറച്ചെങ്കിലും ഭയപ്പെടുന്ന സ്ഥിതി നേരത്തേ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് സമുദായ സംഘടനകൾ - നേതാക്കളും പ്രവർത്തകരും പൊതു സംവാദ വേദികളിലെ വക്താക്കളുമെല്ലാം - പച്ചയായി വർഗീയതയും അപര വിദ്വേഷവും പറയാൻ മടിക്കുന്നില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതൊരു കുറ്റമായി കാണുന്നവർ പോലുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലുമടക്കം അവരുടെ വാദങ്ങൾക്ക് വലിയ ഇടവും ദൃശ്യതയും കിട്ടുകയും ചെയ്യുന്നു. വർഗീയ സംഘടനകൾ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ ശത്രുക്കളായി കാണുന്ന സ്ഥിതിയുമുണ്ട്. അതിനെ നേരിടാൻ, നെഹ്‌റുവിയൻ ലെഗസിയും മറ്റും അവകാശപ്പെടുന്ന കോൺഗ്രസ്സിനും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനും എന്ത് പദ്ധതിയാണ് കയ്യിലുള്ളത്?

വളരെയധികം പ്രസക്തമായ ചോദ്യമാണിത്. ഞാൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തിൽ തന്നെ വളരെ വ്യക്തമായി ഒരു നിലപാട് പറഞ്ഞിരുന്നു. യു.ഡി.എഫാകട്ടെ, കോൺഗ്രസ്സാകട്ടെ, ഈ മതേതര നിലപാടിൽ വെള്ളം ചേർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. അത് ഭൂരിപക്ഷ വർഗീയതയുടെ കാര്യമായാലും ന്യൂനപക്ഷ വർഗീയതയുടെ കാര്യമായാലും. രണ്ടിനെയും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. സൗകര്യത്തിനു വേണ്ടി തിരഞ്ഞെടുപ്പുകാലത്ത് ഒരു നിലപാട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റൊരു നിലപാട് എന്ന രീതി ഉണ്ടാവില്ല. തിരഞ്ഞെടുപ്പിന്റെ സമയത്തായാലും അതിനു ശേഷമായാലും വർഗീയതയോടുള്ള നിലപാടിൽ ഒരു വ്യത്യാസവും പാടില്ല. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി, വർഗീയതയെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുക എന്നതാണ് ഞങ്ങളുടെ ആശയം.

ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നൻ എന്ന പേരിൽ സിനിമയെടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോളേക്കും ഇവിടെ വർഗീയമായ ചേരിതിരിവുണ്ടായി

ചോദ്യത്തിൽ ചൂണ്ടിക്കാണിച്ചത് തീർത്തും ശരിയാണ്. നേരത്തേ ഇവിടെ മതേതരത്വത്തെ എതിർക്കാൻ ഭയപ്പെട്ടിരുന്നവർ ഇപ്പോൾ പച്ചയ്ക്ക് വർഗീയത പറയുന്നു. ഒരു ഉദാഹരണം പറയാം. 33 കൊല്ലം മുൻപാണ് ഐ.വി.ശശിയും ടി.ദാമോദരനും ചേർന്ന് മലയാളത്തിൽ 1921 എന്ന സിനിമയെടുത്തത്. അന്ന് കേരളത്തിലെ എല്ലാ ജാതിമത വിഭാഗങ്ങളിൽ പെട്ടവരും പോയി ആ സിനിമ കണ്ടു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ആ സിനിമ അന്ന് കേരളം വേറൊരു തലത്തിൽ ചർച്ച ചെയ്തില്ല. ഇപ്പോൾ ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നൻ എന്ന പേരിൽ സിനിമയെടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോളേക്കും ഇവിടെ വർഗീയമായ ചേരിതിരിവുണ്ടായി. 33 കൊല്ലം കൊണ്ട് കേരളത്തിനുണ്ടായ ഈ മാറ്റം വളരെ shocking ആയ കാര്യമാണ്. ഈ 33 കൊല്ലത്തിനിടയിൽ കേരളത്തിന്റെ മതേതര മനസ്സിന് മങ്ങലേറ്റിട്ടുണ്ട് എന്നത് സത്യമാണ്. അപകടകരമായ വിധം മങ്ങലേറ്റിട്ടുണ്ട്. വലിയൊരു അസ്വസ്ഥതയിലേക്ക് കേരളം പോകുന്ന സ്ഥിതിയുണ്ട്. വർഗീയമായ ഭിന്നിപ്പ് കൂടുതൽ വർധിച്ചുവരുന്നു.

Photo: NFAI, Twitter

പണ്ടൊക്കെ സമുദായ സംഘടനകളുടെ നേതാക്കൾ പോലും സംസാരത്തിൽ ഒരു മതേതര സ്വഭാവം പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നു. സമുദായ സംഘടനകൾക്കൊന്നും ഞാൻ എതിരല്ല. സമുദായ സംഘടനകൾ നേരത്തേയും ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ആ സംഘടനകളെല്ലാം അതാത് സമുദായത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, വളരെ പ്രയാസമനുഭവിക്കുന്ന ആളുകളെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനങ്ങളും, സമുദായത്തിനകത്തെ പുരോഗമന പ്രവർത്തനങ്ങളുമൊക്കെയാണ് നടത്തിക്കൊണ്ടിരുന്നത്.
പക്ഷേ ഇപ്പോൾ പല സമുദായ സംഘടനാ നേതാക്കളും- എല്ലാവരും എന്ന് ഞാൻ പറയുന്നില്ല- പച്ചയ്ക്ക് വർഗീയത പറഞ്ഞ് കയ്യടി നേടാൻ ശ്രമിക്കുകയാണ്. കേരളത്തിന്റെ മണ്ണിലും കുടിവെള്ളത്തിലും വിഷം കലക്കുന്നതു പോലുള്ള നടപടിയാണത്. ഇക്കാര്യത്തിൽ രാഷ്ട്രീയ ലാഭത്തിനോ വോട്ടിനോ വേണ്ടിയല്ലാതെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ബാധ്യതയാണ്. യു.ഡി.എഫ്. ആ ബാധ്യത നിറവേറ്റാനുള്ള നിലപാടുകൾ എക്കാലത്തും സ്വീകരിക്കുന്നുണ്ട്. അതിൽ വെള്ളം ചേർക്കുന്ന നടപടികളൊന്നും യു.ഡി.എഫോ കോൺഗ്രസോ സ്വീകരിക്കില്ല.

ഒരു സമൂഹം പരിഷ്‌കൃതവും പ്രബുദ്ധവുമാണോ എന്നു വിലയിരുത്തേണ്ടത് ആ സമൂഹം സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്.

മതനിരപേക്ഷത ഉൾപ്പെടെയുള്ള സാമൂഹികനീതി ഉറപ്പുവരുത്തുന്നതിൽ യുവജന സംഘടനകൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഒരു സമൂഹം പരിഷ്‌കൃതവും പ്രബുദ്ധവുമാണോ എന്നു വിലയിരുത്തേണ്ടത് ആ സമൂഹം സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്. നമ്മളൊരു പരിഷ്‌കൃതസമൂഹമാണോ എന്നു സംശയം തോന്നുന്ന രീതിയിലേക്ക് കേരളം മാറിയിട്ടുണ്ട്.

ഞാനൊക്കെ വിവാഹം ചെയ്യുന്ന കാലത്ത്, സ്ത്രീധനം വേണമെന്ന് പറയാൻ പോലും ആളുകൾ പേടിച്ചിരുന്നു. അന്നും സ്ത്രീധനം വാങ്ങുന്നവർ ഉണ്ടായിരുന്നിരിക്കാം. എങ്കിലും സ്ത്രീധനത്തെക്കുറിച്ച് പരസ്യമായി പറയുന്നത് നാണക്കേടായി മലയാളികൾ കരുതിയിരുന്നു എന്നതാണ് സത്യം. പക്ഷേ ഇന്ന് പലരും സ്ത്രീധനമായി ഇത്ര ലക്ഷം രൂപ കിട്ടി, ബെൻസ് കാർ കിട്ടി എന്നൊക്കെ അഭിമാനത്തോടെ വലിയ കാര്യമായി പറയുന്ന സ്ഥിതിയാണ്.

യുവജന സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ധീരമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളം പിൽക്കാലത്ത് ഒരു പുരോഗമന സമൂഹമായി അറിയപ്പെട്ടത്. ബഹുജന പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് യുവജന സംഘടനകൾ, മുഴുവൻ സമയവും കക്ഷിരാഷ്ട്രീയ പ്രവർത്തനം മാത്രം നടത്തുന്നവരായി മാറാതെ സാമൂഹിക വിഷയങ്ങളും ഏറ്റെടുക്കണം. അതു കൊണ്ടാണ് ഞാൻ മുൻകയ്യെടുത്ത് "മകൾക്കൊപ്പം' എന്ന ക്യാംപെയിൻ തുടങ്ങിയത്. തിരുവനന്തപുരത്ത് എന്റെ ഓഫീസിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹെൽപ് ലൈനും തുടങ്ങി. എല്ലാ സംഘടനകളും ഇത്തരം പ്രവർത്തനം ഏറ്റെടുക്കണം.

പ്രത്യേകിച്ച് സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവർത്തനം ആവശ്യമാണ്. കല്യാണം നടത്തി കടക്കെണിയിലായ വീട്ടുകാരുടെ കഷ്ടപ്പാടും, വീട്ടിലേക്കു മടങ്ങി വരുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഓർത്താണ് പല കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. അവർക്ക് സംരക്ഷണത്തിന്റെ കുട ചൂടിക്കൊടുക്കാനും, അവഹേളനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ചെറുത്തുനിൽക്കാൻ അവർക്ക് ധൈര്യം പകരാനും സംഘടനകൾക്ക് കഴിയണം. യു.ഡി.എഫും കോൺഗ്രസും അതിന് മുൻപന്തിയിൽ തന്നെയുണ്ടാവും. ▮

Comments