ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിക്കാൻ സഹായകരമായ രാഷ്ട്രീയ അടവുനയമാണ് മധുരയിൽ വിജയകരമായി സമാപിച്ച സി.പി.ഐ (എം) 24- മത് പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ചത്. വർഗമുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയ ബഹുജന പ്രക്ഷോഭങ്ങളിലൂടെ സി.പി.ഐ-(എം)-യെ ശക്തിപ്പെടുത്തുക, ഇടതുപക്ഷ ഐക്യത്തിലും, ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ഐക്യത്തിലും കേന്ദ്രീകരിക്കുക എന്നതാണ് രാഷ്ടീയ അടവുനയത്തിന്റെ സത്ത.
കോർപ്പറേറ്റ് – ഹിന്ദുത്വ വർഗീയ- നവ ഫാഷിസ്റ്റ് ശക്തികളുടെ നിയന്ത്രണത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറന്തള്ളണമെന്ന് പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. തൊഴിലാളി - കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ വർഗസമരങ്ങളും ബഹുജന സമരങ്ങളും ശക്തിപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തിലാണ് ഈ ലക്ഷ്യം നേടാൻ സാധിക്കുക. പകരം സ്ഥായിയായ തൊഴിലും, അന്തസ്സോടെ ജീവിക്കാൻ പര്യാപ്തമായ മിനിമം കൂലിയും, കാർഷിക ചരക്കുകൾക്ക് ആദായവിലയും ഉറപ്പുവരുത്തുന്ന ജനകീയ സർക്കാറിനെ അധികാരത്തിലെത്തിക്കണം.
സാമ്രാജ്യത്വ- വർഗീയ- നവ ഫാഷിസ്റ്റ് ശക്തികളോട് വിട്ടുവീഴ്ച ചെയ്യാത്ത, ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറൽ തത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന, തൊഴിലാളികളുടെയും കർഷകരുടെയും വർഗതാല്പര്യങ്ങൾക്കായി പോരാടുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ (എം)- യുടെ സ്വതന്ത്രമായ സംഘടനാശക്തിയും രാഷ്ട്രീയ സ്വാധീനവും വർദ്ധിപ്പിക്കുന്നതിലൂടെയാണ് ഈ ലക്ഷ്യം നേടിയെടുക്കാനാവുക.

ഇന്ത്യയിലെ കാർഷിക പ്രശ്നത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ അടവുനയം മുന്നോട്ടുവെക്കുന്ന കടമകൾ സംബന്ധിച്ച വിലയിരുത്തലാണ് ഈ ലേഖനത്തിലെ മുഖ്യ പ്രതിപാദ്യം.
വർഗസമരങ്ങളുടെ
വിജയം
തങ്ങളുടെ ജീവിതോപാധികളെ കടന്നാക്രമിക്കുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ഒരു ദശകക്കാലത്തിനുള്ളിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭവും, തൊഴിലാളി പ്രക്ഷോഭങ്ങളും, തൊഴിലാളി- കർഷക ഐക്യവും, ദേശീയ രാഷ്ട്രീയത്തെ നിർണ്ണായകമായി സ്വാധീനിച്ചു. 2014, 2019 വർഷങ്ങളിലെ ലോക്സഭാ തെരെഞ്ഞെടുപ്പുകളിൽ സ്വന്തമായി ഭൂരിപക്ഷം നേടിയ ബി.ജെ.പി 2024- ൽ കേവല ഭൂരിപക്ഷം ലഭിക്കാതെ 240 സീറ്റുകളിലേക്ക് ചുരുങ്ങിയത് ഈ പ്രക്ഷോഭങ്ങളുടെയും അമിതാധികാര – വർഗീയ കുറ്റകൃത്യങ്ങൾക്കെതിരായ ബഹുജന രോഷത്തിന്റെയും, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രൂപപ്പെടുത്തിയ ഇന്ത്യ മുന്നണി എന്ന കൂട്ടായ്മയുടെയും കരുത്തിലാണ്. വർഗസമരങ്ങൾ - പ്രത്യേകിച്ച്, ഐതിഹാസികമായ ഡൽഹി കർഷക പ്രക്ഷോഭം- ജനങ്ങളിൽ വളർത്തിയെടുത്ത കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയമാണ് ബി.ജെ.പിക്ക് മുഖ്യമായും തിരിച്ചടിയായത്.
തങ്ങളുടെ ജീവിതോപാധികളെ കടന്നാക്രമിക്കുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ഒരു ദശകക്കാലത്തിനുള്ളിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭവും, തൊഴിലാളി പ്രക്ഷോഭങ്ങളും, തൊഴിലാളി- കർഷക ഐക്യവും, ദേശീയ രാഷ്ട്രീയത്തെ നിർണ്ണായകമായി സ്വാധീനിച്ചു.
ജർമനി, ഫ്രാൻസ്, ഗ്രീക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ 24- മത് സി.പി.ഐ (എം) പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്കയച്ച സന്ദേശത്തിൽ കോർപ്പറേറ്റ് ചൂഷണത്തിനെതിരെ ഇന്ത്യയിൽ ഉയർന്നുവന്ന വർഗസമരങ്ങളെ – പ്രത്യേകിച്ച് കർഷക പ്രക്ഷോഭം - അതിൽ സി.പി.ഐ- എം വഹിച്ച പങ്കിനെയും പരാമർശിച്ചത് ശ്രദ്ധേയമാണ്.
എന്നാൽ കോർപ്പറേറ്റ് നവ ഉദാരവൽക്കരണ നയങ്ങളെ പൊതുവേ പിന്തുണക്കുകയാണ് പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ എന്നതാണ് വസ്തുത. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനായി സ്വതന്ത്രമായോ ഇതര പ്രതിപക്ഷ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ചോ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും അതിൽ ജനങ്ങളെയാകെ അണിനിരത്താനും ഇന്ത്യ മൂന്നണി എന്ന പ്രതിപക്ഷ കൂട്ടായ്മയിലെ മുഖ്യ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയ്യാറല്ല. കോൺഗ്രസ് ഉദാരവൽക്കരണ - കോർപ്പറേറ്റ് നയങ്ങളെ തള്ളിപ്പറയുന്നില്ല. തൊഴിലാളിവിരുദ്ധമായ 4 ലേബർ കോഡുകൾ ലോക്സഭയിൽ പാസാക്കാൻ കോൺഗ്രസ് അംഗങ്ങളും വോട്ട് ചെയ്തു. മോദി സർക്കാർ സംസ്ഥാന സർക്കാറുകളോട് നടപ്പാക്കാൻ ആവശ്യപ്പെടുന്ന, രാജ്യത്തെ കാർഷിക വിപണികൾ കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് കൈമാറാൻ ലക്ഷ്യം വെക്കുന്ന, മൂന്നു കർഷക നിയമങ്ങളെക്കാൾ അപകടകരമായ കാർഷിക വിപണി സംബന്ധിച്ച ദേശീയ നയ ചട്ടക്കൂട് (NPFAM) 2019- ലെ ലോക്സഭാ തെരെഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്ന നിർദ്ദേശമാണ്.

രാജ്യത്തിന്റെ നിലനിൽപ്പിനും ജനങ്ങളുടെ ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന ബിജെപി- ആർ.എസ്.എസ് ഹിന്ദുത്വ വർഗീയതക്കും നവ ഫാഷിസ്റ്റ് പ്രവണതക്കുമെതിരെ വ്യാപകമായ ജനാധിപത്യ - മതനിരപേക്ഷ ഐക്യത്തിനായി കോൺഗ്രസ്സുമായി സഹകരിക്കുമ്പോൾ തന്നെ ആ പാർട്ടിയുടെ കോർപ്പറേറ്റ് വർഗ വികസന നയങ്ങളും തൊഴിലാളി- കർഷക ജനവിഭാഗങ്ങളുടെ വർഗതാല്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം സി.പി.ഐ (എം) തുറന്നുകാട്ടുകയും ഇടതുപക്ഷ ജനാധിപത്യ ബദൽ നയം ഉയർത്തിപ്പിടിക്കുകയും വേണമെന്ന് രാഷ്ട്രീയ അടവുനയം വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും കാർഷിക വിപ്ലവത്തിന്റെ ആദ്യപടിയായ സമഗ്രമായ ഭൂപരിഷ്ക്കരണം നടപ്പിലാക്കാനോ ഭൂകേന്ദ്രീകരണം അവസാനിപ്പിക്കാനോ ഭരണവർഗം തയ്യാറായിട്ടില്ല.
തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, കടക്കെണി, കർഷക ആത്മഹത്യ എന്നിവക്ക് കാരണമായ, അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് മിനിമം കൂലിയും മിനിമം വിലയും നിഷേധിക്കുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്നവരും എന്നാൽ കോർപ്പറേറ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുന്ന ബി.ജെ.പിക്കും, കോൺഗ്രസിനും, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കും വോട്ടുചെയ്യുന്നവരുമായ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളി - കർഷക ബഹുജനങ്ങളെ ആകർഷിച്ച് കോർപ്പറേറ്റ് വിരുദ്ധ - സാമ്രാജ്യത്വ വിരുദ്ധ ബഹുജന മുന്നണിയിൽ അണിനിരത്തുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് സി.പി.ഐ (എം )-ക്കും ഇതര ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഉള്ളത്.
കാർഷിക പ്രശ്നം
എന്ന രാഷ്ട്രീയ പ്രശ്നം
ലോക മുതലാളിത്തം നേരിടുന്ന കടുത്ത വ്യവസ്ഥാ പ്രതിസന്ധി നവ- ഉദാരവൽക്കരണം അതിന്റെ അന്ത്യഘട്ടത്തിലാണെന്നാണ് വ്യക്തമാക്കുന്നു. അതത് രാജ്യങ്ങളിൽ രൂപപ്പെടുന്ന വിപ്ലവകുഴപ്പ കാലഘട്ടം കോർപ്പറേറ്റ് ചൂഷണം അവസാനിപ്പിച്ച്, കർഷകരുടെയും തൊഴിലാളികളുടെയും വിമോചനത്തിനായുള്ള രാഷ്ട്രീയ- സാമൂഹ്യ വിപ്ലവത്തിലേക്ക് മുന്നേറാനും നിലവിലുള്ള കാർഷിക ഉല്പാദന ബന്ധങ്ങളിൽ മാറ്റം വരുത്താനും സാഹചര്യമൊരുക്കും.
മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനമാണ് മാർക്സിസത്തിന്റെ സത്ത. ഇന്ത്യയിലെ മുഖ്യമായ രാഷ്ട്രീയ പ്രശ്നം കാർഷിക പ്രശ്നമാണെന്ന് സി.പി.ഐ- എം പരിപാടി ഊന്നിപ്പറയുന്നു. പാർട്ടി പരിപാടിയുടെ ഉള്ളടക്കമായ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ ഹൃദയം കാർഷിക വിപ്ലവമാണ്. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും കാർഷിക വിപ്ലവത്തിന്റെ ആദ്യപടിയായ സമഗ്രമായ ഭൂപരിഷ്ക്കരണം നടപ്പിലാക്കാനോ ഭൂകേന്ദ്രീകരണം അവസാനിപ്പിക്കാനോ ഭരണവർഗം തയ്യാറായിട്ടില്ല. 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവെ (NFHS) പ്രകാരം രാജ്യത്തെ 47.8% ഗ്രാമീണ കുടുംബങ്ങളും ഭൂരഹിതരാണ്. 20% ഭൂഉടമകളുടെ കൈവശത്തിലാണ് 82% കൃഷിഭൂമിയും.

കാർഷിക പ്രതിസന്ധി മൂലം ഭൂമി നഷ്ടപ്പെട്ട കർഷകർ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യുന്ന പ്രവണത രൂക്ഷമാകുന്നു. അതേ സമയം കൃഷിയിലേക്ക് തിരികെ മടങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ കാർഷിക മേഖലയുടെ പങ്ക് 2017-18 ൽ 44.1% എന്നത് 2023-24 ൽ 46.1% ആയി വർദ്ധിച്ചതായി 2023-24 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. കാർഷിക മേഖലയോടുള്ള ആശ്രിതത്വം കഴിഞ്ഞ ആറു വർഷത്തിൽ 2% വർദ്ധിച്ചു. അതേ കാലയളവിൽ, തൊഴിലെടുക്കുന്നവരുടെ എണ്ണം വ്യാവസായിക ഉല്പാദന മേഖലയിൽ 0.7%വും സേവനമേഖലയിൽ 1.4% വും കുറഞ്ഞു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കാർഷിക മേഖലയിൽ 2017-18 ൽ 73.2% ആയിരുന്നത് 2023-24 ൽ 76.9% ആയി ഉയർന്നു.
ഒന്നാമത്തെയും രണ്ടാമത്തെയും മോദി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കോർപ്പറേറ്റ് വികസന നയങ്ങൾ കൃഷിയിൽ നിന്ന് വ്യാവസായിക ഉല്പാദന – സേവന മേഖലകളിലേക്ക് തൊഴിൽശക്തിയെ മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് സാരം. കാർഷിക പ്രതിസന്ധി രൂക്ഷമാക്കുന്ന ഈ വൈരുദ്ധ്യമാണ് രാജ്യവ്യാപകമായി ബി.ജെ.പിയുടെ തകർച്ചയ്ക്ക് മുഖ്യ കാരണമാകാൻ പോകുന്നത്. അത് തിരിച്ചറിയാൻ കോൺഗ്രസിനും ഉദാരവൽക്കരണ നയങ്ങളെ പിന്തുണക്കുന്ന പ്രതിപക്ഷ നിരയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല.
കാർഷിക പ്രതിസന്ധി രൂക്ഷമാകുന്നതാണ് രാജ്യവ്യാപകമായി ബി.ജെ.പി യുടെ തകർച്ചയ്ക്ക് മുഖ്യ കാരണമാകാൻ പോകുന്നത്.
വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാകുമ്പോഴും ഗ്രാമീണ തൊഴിലാളികളുടെ കൂലിനിരക്ക് 0.4% കുറവ് രേഖപ്പെടുത്തി. രാജ്യത്താകെ കർഷക തൊഴിലാളികളുടെ കൂലിനിരക്ക് വർദ്ധന കേവലം 0.2% മാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം 2021- ൽ 5563 കർഷക തൊഴിലാളികൾ ആത്മഹത്യ ചെയ്തു. 2022- ൽ അത് 6087 ആയി വർദ്ധിച്ചു. മോദി സർക്കാർ അധികാരത്തിൽ വന്ന 2014- നും 2022- നും ഇടയിൽ 1,00,474 കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്തു. ബി.ജെ.പി ഭരണത്തിൽ പ്രതിദിവസം 31 കർഷകരാണ് ജീവൻ ത്യജിക്കുന്നത്. 82 കോടി ജനങ്ങളും (68%) സൗജന്യ റേഷനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 2024-ലെ ആഗോള വിശപ്പ് പട്ടിക (Global Hunger Index) പ്രകാരം 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്.
കാർഷിക പ്രതിസന്ധിയുടെ മുഖ്യ കാരണങ്ങളിൽ ഒന്ന്; കാർഷിക ഉല്പാദനച്ചെലവിൽ വരുന്ന ക്രമാതീത വർദ്ധനവാണ്. സർക്കാർ സബ്സിഡി പിൻവലിക്കുകയും വിത്ത്, വളം, കീടനാശിനി അടക്കമുള്ള കാർഷിക ഉല്പാദനോപാധികളുടെ ഉല്പാദനത്തിനായി കോർപ്പറേറ്റ് കമ്പനികളെ പ്രോൽസാഹിപ്പിക്കുകയുമാണ്.

രണ്ട്; ഉല്പാദനച്ചെലവിനനുസൃതമായി കാർഷിക ചരക്കുകളുടെ വില വർദ്ധിക്കുന്നില്ല; പകരം വിലക്കുറവ് നേരിടുന്നു. ഉല്പാദനച്ചെലവിന് 50% അധികം ആദായവില (MSP@C2+50%) അടിസ്ഥാനമാക്കി മിനിമം താങ്ങുവില നിയമം നടപ്പിലാക്കൻ യൂണിയൻ സർക്കാർ തയ്യാറല്ല.
മൂന്ന്; കാലാവസ്ഥാ വ്യതിയാനവും ഇതര കാരണങ്ങളാലും ഉണ്ടാകുന്ന വിളനഷ്ടത്തിന് പര്യാപ്തമായ ഇൻഷൂറൻസ് പരിരക്ഷ കർഷകർക്ക് ലഭ്യമല്ല; പ്രധാനമന്ത്രി വിള ഇൻഷൂറൻസ് പദ്ധതി കർഷകർക്കല്ല പരിരക്ഷ നല്കുന്നത്. ശരാശരി 25% വാർഷിക ലാഭമാണ് കമ്പനികൾ നേടുന്നത്.
നാല്; യൂണിയൻ സർക്കാറിന്റെ കാർഷിക വായ്പാ നയം, കർഷകരെക്കാൾ കാർഷിക ബിസിനിസ് കമ്പനികൾക്കാണ് വായ്പ ലഭ്യമാക്കുന്നത്. അമിത പലിശ ഈടാക്കുന്ന സ്വകാര്യ വായ്പയെടുക്കാൻ നിർബന്ധിതരാകുന്ന കർഷകർ കടക്കെണിയിൽ അകപ്പെടുകയാണ്. എന്നാൽ 2014-15 മുതൽ 2023-24 വരെ വൻകിട കമ്പനികളുടെ 17.64 ലക്ഷം കോടി രൂപയുടെ കടമാണ് എഴുതിതള്ളിയത്.
ഏറ്റവും കൂടുതൽ തൊഴിൽ ശക്തിയുള്ളതും ഭൂരിപക്ഷം ജനങ്ങളുടെ ജീവിതോപാധിയും കൃഷിയാണ്. എന്നിട്ടും കൃഷിയിലും അനുബന്ധ മേഖലകളിലും പൊതുനിക്ഷേപം നിരന്തരമായി വെട്ടിക്കുറക്കുന്നു.
ഏറ്റവും കൂടുതൽ തൊഴിൽ ശക്തിയുള്ളതും ഭൂരിപക്ഷം ജനങ്ങളുടെ ജീവിതോപാധിയും കൃഷിയാണ്. എന്നിട്ടും കൃഷിയിലും അനുബന്ധ മേഖലകളിലും പൊതുനിക്ഷേപം നിരന്തരമായി വെട്ടിക്കുറക്കുന്നു. യൂണിയൻ ബജറ്റിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കും 2019- ൽ 5.44% വിഹിതം ഉണ്ടായിരുന്നത് 2024- ൽ 3.15%-മായി. ഭക്ഷ്യ- രാസവള സബ്സിഡികളും നിരന്തരം ഗണ്യമായി വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ വിഹിതം 86,000 കോടി രൂപ മുൻ വർഷങ്ങളിലേക്കാൾ കുറവാണ്. കേവലം 45 ദിവസമാണ് തൊഴിൽ ലഭ്യമാകുന്നത്. നിയമം അനുശാസിക്കുന്ന, വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പാക്കണമെങ്കിൽ 1,60,000 കോടി രൂപ വകയിരുത്തണം.
ഗവേഷണ മേഖലയിലെ വിഹിതവും തുച്ഛമാണ്.
പരിസ്ഥിതി ലോല മേഖലകളിൽ വനങ്ങളും വന്യമൃഗ സാങ്കേതങ്ങളും കയ്യടക്കാനും ധാതുസമ്പത്ത്- വനവിഭവ- ജല ചൂഷണത്തിനായി വ്യാവസായിക പശ്ചാത്തല സംവിധാനങ്ങളും ഖനികളും സ്ഥാപിക്കാനും കോർപ്പറേറ്റ് കുത്തകകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും നിലവിലുള്ള ചട്ടങ്ങളിലും നിയന്ത്രണങ്ങളിലും ഉദാരമായി ഇളവുകൾ അനുവദിക്കുകയാണ്. വനമേഖലയും വിഭവങ്ങളും ചുരുങ്ങുന്ന സാഹചര്യത്തിൽ വന്യമൃഗ ശല്യം മൂലം ജീവനാശവും കൃഷിനാശവും രൂക്ഷമാകുന്നു. ആദിവാസികളും, വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരും വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകരും കടുത്ത വെല്ലുവിളി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം കർഷകരുടെ സാമ്പത്തിക സുരക്ഷക്ക് ഭീഷണയിയാകുമ്പോഴും ഇൻഷൂറൻസ് പരിരക്ഷ ലഭ്യമല്ല.

മുതലാളിത്ത ഭൂഉടമസ്ഥരും, വൻകിട തോട്ടമുടമകളും, കരാറുകാരും, ധനിക കച്ചവടക്കാരും, റിയൽ എസ്റ്റേറ്റുകാരും, സ്വകാര്യ ഹുണ്ടികക്കാരും ഉൾപ്പെടുന്ന ഗ്രാമീണ ധനിക കൂട്ടുകെട്ട് ഒരു ഭാഗത്തും കർഷക തൊഴിലാളികളും ദരിദ്ര- ഇടത്തരം കർഷകരും, ഗ്രാമീണ തൊഴിലാളികളും ഉൾപ്പെടുന്ന ഗ്രാമീണ ദരിദ്ര വിഭാഗങ്ങൾ മറുഭാഗത്തുമായുള്ള വൈരുദ്ധ്യം നിലനിൽക്കുന്നു.
ഭൂരാഹിത്യം, കൃഷിഭൂമിയുടെ കേന്ദ്രീകരണം, തൊഴിലില്ലായ്മ, അപര്യാപ്തമായ കൂലി, ഗ്രാമീണ ദാരിദ്ര്യം, പാർപ്പിടം, കുടിവെള്ളം, റേഷൻ വിതരണം, വിദ്യാഭ്യാസ –ആരോഗ്യ സേവനങ്ങളുടെ അപര്യാപ്തത, ജാതി- ലിംഗ അടിച്ചമർത്തൽ, അതിക്രമങ്ങൾ എന്നിവയെല്ലാം ഗ്രാമീണ ദരിദ്രരുടെ മൂർത്തമായ ജീവിതപ്രശ്നങ്ങളാണ്. അവ മുൻനിർത്തി പ്രാദേശിക സമരങ്ങൾ വളർത്തിയെടുത്തുകൊണ്ടാണ്, ജാതി മേൽക്കോയ്മയും പണക്കൊഴുപ്പും ആയുധബലവും പോലീസ്- ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗപ്പെടുത്തി ഭരണവർഗ രാഷ്ട്രീയമേധാവിത്വം നിലനിർത്തുന്ന ഗ്രാമീണ ധനിക കൂട്ടുകെട്ടിനെ ദുർബലപ്പെടുത്താനും രാഷ്ട്രീയമായി പരാജയപ്പെടുത്താനും സാധിക്കുക. അതിനായി ട്രേഡ് യൂണിയനും കർഷക - കർഷക തൊഴിലാളി സംഘടനകളും സംയുക്തപ്രവർത്തനം നടത്തണം. സംസ്ഥാന- ജില്ല- പ്രാദേശിക തലത്തിൽ പതിവായി കൂടിയാലോചന നടത്തുകയും സമരസമിതികൾ രൂപീകരിച്ച് ഇടതുപക്ഷ, ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ വികസിപ്പിക്കുകയും വേണം. ഈ ദിശയിൽ ഗ്രാമീണ മേഖലയിലെ വർഗസമരങ്ങൾ ശക്തിപ്പെടുത്താൻ സി.പി.ഐ- എം ജാഗ്രതയോടെ പ്രവർത്തിക്കണം.
പഞ്ചാബിലെ അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേന എന്നീ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയിൽ നിന്നു പുറത്തുവന്നത് ഭരണവർഗങ്ങളിലെ ഏറ്റുമുട്ടലുകൾ തുറന്നുകാട്ടുന്നു.
ഒരുഭാഗത്ത് ധനിക കർഷകരടക്കമുള്ള കർഷക ജനസാമാന്യമാകെയും മറുഭാഗത്ത് കാർഷിക ചരക്ക് വിപണിയിലും, വിത്ത്, വളം അടക്കമുള്ള ഉല്പാദനാപാധികളുടെ വിപണിയിലും മൂല്യവർധിത വ്യവസായങ്ങളിലും, ബ്രാൻഡഡ് ഉപഭോക്തൃ വിപണിയിലും മേധാവിത്വമുള്ള കോർപ്പറേറ്റ് - ബഹുരാഷ്ട്ര കുത്തക ശക്തികളും തമ്മിലുള്ള വൈരുദ്ധ്യവും മൂർച്ഛിക്കുകയാണ്. കരാർ കൃഷിയിലൂടെ കൃഷിഭൂമി കയ്യടക്കി വൻകിട കാർഷികോൽപാദനം അടിച്ചേൽപ്പിക്കുന്ന കൃഷിയുടെ കോർപ്പറേറ്റവൽക്കരണമാണ് ലക്ഷ്യം. ഒരു വിഭാഗം മുതലാളിത്ത ഭൂഉടമസ്ഥരുടെയും മുതലാളിത്ത കർഷകരുടെയും താല്പര്യങ്ങളും കോർപ്പറേറ്റ് അഗ്രി ബിസിനിസ് താല്പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ശക്തമാണ്.
പഞ്ചാബിലെ അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേന എന്നീ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയിൽ നിന്നു പുറത്തുവന്നത് ഭരണവർഗങ്ങളിലെ ഏറ്റുമുട്ടലുകൾ തുറന്നുകാട്ടുന്നു.
കാർഷിക വികസനം
എന്ന അജണ്ട
കാർഷിക മേഖലയിലെ മുതലാളിത്ത വികസനം രാജ്യത്തെല്ലായിടത്തും ഒരേ പോലെയല്ല പുരോഗമിക്കുന്നത്. ഏത് മൂർത്തമായ മുദ്രാവാക്യം എടുത്താലും, ഒരേ തീവ്രതയിൽ രാജ്യവ്യാപകമായി കർഷക സമരങ്ങൾ ഉയർത്തികൊണ്ടുവരാൻ പ്രയാസമാണ്. കഴിഞ്ഞ 78 വർഷത്തിനകം രാജ്യത്താകെ ഫ്യൂഡൽ ഭൂ-ബന്ധങ്ങൾ നിയമം മൂലം പരിഷ്ക്കരിക്കുകയോ ഭൂ-പരിധി നിയമങ്ങൾ നടപ്പിലാക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഭൂമിയുടെ ജന്മാവകാശം സർക്കാരിൽ നിക്ഷിപ്തമായി. 15 ഏക്കറാണ് ഒരു കുടുംബത്തിന് കൈവശം വെക്കാൻ നിയമപരമായി സാദ്ധ്യമായ ഭൂപരിധി. തലമുറകൾ മാറുകയും സ്വത്തവകാശം കൈമാറുകയും ചെയ്യുന്നതുമൂലം പ്രതിശീർഷ ഭൂപരിധി കേവലം 0.67 ഏക്കറായി ചുരുങ്ങി.
കേരളത്തിൽ കൃഷി ചെയ്യുന്നതിൽ 82%-വും നാണ്യ വിളകളാണ്. അവ വാങ്ങുന്നത് ബഹുരാഷ്ട്ര കമ്പനികൾ അടക്കമുള്ള വൻകിട കോർപ്പറേറ്റ് വ്യവസായ – വ്യാപാര സ്ഥാപനങ്ങളോ അവയുടെ ഇടത്തട്ടുകാരോ ആണ്. ന്യായ വില നൽകാതെ അവ കർഷകരെ കൊള്ളയടിക്കുന്നു. കൃഷി ലാഭകരമല്ല. കൃഷിഭൂമി തരിശിടുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഗ്രാമങ്ങളിൽ നിന്ന് പുതിയ തലമുറ പലായനം ചെയ്യുന്നതുമൂലം കൃഷി ചെയ്യാൻ ആളില്ലാത്തതും കൃഷിഭൂമി പാട്ടത്തിന് നൽകുന്നതിനിടയാക്കുന്നു.

കൃഷിഭൂമി പാട്ടത്തിനെടുത്തുള്ള വൻകിട കൃഷി വ്യാപകമാകുന്നു. പ്രാദേശിക സവിശേഷതകൾ, ഉൽപാദനോപാധികളുടെ ലഭ്യത, വിപണിവില തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണം ഏകവിള കൃഷി വ്യാപകമാണ്. വിവിധ വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്. ഈ പശ്ചാത്തലത്തിൽ വിള അടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിക്കേണ്ടതും അതത് വിളകൾ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്. കൃഷിയിലെ മുതലാളിത്ത വികാസം മൂലം കാർഷിക രീതികളിലും ഉല്പാദനബന്ധങ്ങളിലും വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും നവീനമായ സംഘടനാരൂപങ്ങൾ വികസിപ്പിക്കാനും കർഷക പ്രസ്ഥാനത്തിനും കർഷക തൊഴിലാളി - ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും സാധിക്കണം. അതിലൂടെ മാത്രമേ കർഷകരെ വ്യാപകമായി സമരങ്ങളിൽ അണിനിരത്താനും ഗ്രാമീണ മേഖലയിലെ സാമൂഹ്യ- രാഷ്ട്രീയ ബന്ധങ്ങളിൽ മാറ്റം വരുത്താനുമുള്ള കരുത്താർജ്ജിക്കാൻ സി.പി.ഐ- എമ്മിനും കർഷക- കർഷക തൊഴിലാളി- ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും സാധിക്കുകയുള്ളൂ.
നവ ഉദാരവൽക്കരണ മുതലാളിത്വത്തിന് കീഴിൽ ചെറുകിട കർഷകർക്ക് നിലനിൽക്കാനാവില്ല. ശാസ്ത്ര സാങ്കേതികവിദ്യകളും ആധുനിക ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തി ഉല്പാദനക്ഷമത ഉയർത്താനും ഉല്പാദനചെലവ് കുറയ്ക്കാനും ഉയർന്ന അളവിൽ ഉല്പാദനം സാദ്ധ്യമാക്കാനും വൻകിട കാർഷികോല്പാദനം അനിവാര്യമാണ്. എന്നാൽ കാർഷിക ബിസിനിസ് കമ്പനികൾ കരാർ കൃഷിയിലൂടെ വൻകിട കാർഷികോല്പാദനം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുക. ചെറുകിട കർഷകർ ഭൂമി നഷ്ടപ്പെട്ടു പാപ്പരാവുകയും കടക്കെണിയിലകപ്പെട്ട് ആത്മഹത്യ ചെയ്യാനോ കൂലിത്തൊഴിലാളികളായി പലായനം ചെയ്യാനോ നിർബന്ധിതരാവുന്നു. ചെറുകിട കർഷകരെ പാപ്പരീകരിച്ചും അവരെ ഇല്ലാതാക്കിയുമാണ് കൃഷിയുടെ കോർപ്പറേറ്റ്‍വൽക്കരണത്തിലൂടെ വൻകിട കാർഷികോല്പാദനം നടപ്പിലാവുക.
ചെറുകിട കർഷകരെ പാപ്പരീകരിച്ചും അവരെ ഇല്ലാതാക്കിയുമാണ് കൃഷിയുടെ കോർപ്പറേറ്റ്‍വൽക്കരണത്തിലൂടെ വൻകിട കാർഷികോല്പാദനം നടപ്പിലാവുക.
ഈ കോർപ്പറേറ്റ് കടന്നാക്രമണത്തിൽ നിന്ന് ചെറുകിട കർഷകരെയും കാർഷിക തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ബദൽ ഇടതുപക്ഷ ജനാധിപത്യ കാർഷിക വികസനമാണ്. കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ നേതൃത്വത്തിൽ ഉല്പാദക സഹകരണ സംഘങ്ങളും ഉപഭോക്തൃ സഹകരണ സംഘങ്ങളും രൂപീകരിച്ച് സഹകരണ കൃഷിയിലൂടെ കൃഷിഭൂമി കൂട്ടിയോജിപ്പിച്ച്, വൻകിട കാർഷികോല്പാദനം സാദ്ധ്യമാക്കുകയാണ് പ്രധാനം. അതിൽ വ്യക്തിഗത കർഷകർക്ക് കൃഷിഭൂമിയിലുള്ള ഉടമസ്ഥതാവകാശം നിയമപരമായി സംരക്ഷിക്കാൻ അതത് സംസ്ഥാന സർക്കാരുകളെ നിർബന്ധിതമാക്കേണ്ടതുണ്ട്. അതിനായി ചെറുകിട കർഷകരെയും വിള അടിസ്ഥാനത്തിലുള്ള കർഷക കൂട്ടായ്മകളെയും അണിനിരത്തി സമരങ്ങൾ വളർത്തിയെടുക്കണം.
കാർഷിക ചരക്കുകൾ അസംസ്കൃത വസ്തുക്കളെന്ന നിലയിൽ വൻകിട കോർപ്പറേറ്റ് വ്യവസായങ്ങൾക്കോ അവയുടെ ഇടത്തട്ടുകാർക്കോ കൈമാറേണ്ട സ്ഥിതി മറികടക്കേണ്ടതും നിർണ്ണായകമാണ്. വിള അടിസ്ഥാനമാക്കി മൂല്യ വർദ്ധനവിനുള്ള ആധുനിക വൻകിട കാർഷിക വ്യവസായങ്ങൾ സ്ഥാപിക്കാൻ ഉല്പാദക സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സർക്കാറുകൾ പിന്തുണ നൽകണമെന്നും കോർപ്പറേറ്റ് അഗ്രി ബിസിനിസ് കമ്പനികൾക്ക് കാർഷിക വായ്പ നൽകുന്നത് അവസാനിപ്പിച്ച്, യൂണിയൻ സർക്കാർ കർഷകരുടെ ഉല്പാദക സഹകരണ സംഘങ്ങൾക്ക് വായ്പ നൽകണമെന്നും കർഷക പ്രസ്ഥാനങ്ങൾ ആവശ്യപ്പെടണം.

മൂല്യവർധിത ഉപഭോക്തൃ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് വിപണിയും, ഉപഭോക്തൃ ഉൽപ്പന്ന വിപണനത്തിലൂടെ ലഭിക്കുന്ന മിച്ചത്തിന്റെ ഓഹരി പ്രാഥമിക ഉല്പാദകർക്കുള്ള അധികവരുമാനത്തിനായി ലഭ്യമാക്കാൻ കോർപ്പറേറ്റ് കാർഷിക വ്യവസായ - വിപണന കമ്പനികളെ ബാധ്യതപ്പെടുത്തുന്ന നിയമനിർമ്മാണവും ഇടതുപക്ഷ ജനാധിപത്യ വികസന ബദൽ നയത്തിൽ ഉൾപ്പെടുന്നു. ബി.ജെ.പി മുന്നോട്ടുവെക്കുന്ന കയറ്റുമതി കേന്ദ്രീകൃത വികസന നയത്തിന് പകരം ആഭ്യന്തരമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന സർക്കാർ പിന്തുണയോടെയുള്ള ആധുനിക കാർഷിക വികസനത്തിലൂന്നിയ വികസനനയമാണ് ഇന്ത്യൻ സാഹചര്യത്തിൽ സി.പി.ഐ- എം മുന്നോട്ടുവെക്കുന്നത്.
ഭൂ- പരിഷ്ക്കരണാനന്തര കാർഷിക പരിഷ്ക്കാരങ്ങളും അതിനായുള്ള വർഗസമരങ്ങളും സമയബന്ധിതമായി ഏറ്റെടുക്കാൻ സാധിക്കാതെ വന്നതാണ് രാജ്യത്താകെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലടക്കം ഇടതുപക്ഷവും സി.പി.ഐ- എമ്മും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അടിസ്ഥാന കാരണമായത്. നവ ഉദാരവൽക്കരണ പരിഷ്ക്കാരങ്ങൾ രാജ്യത്താകെ അടിച്ചേൽപ്പിച്ച ഘട്ടത്തിലാണ് ഇടതുപക്ഷം പ്രതിസന്ധി നേരിട്ടത് എന്നത് രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ളതാണ്. അടിസ്ഥാന വർഗങ്ങളെ അണിനിരത്തി ഇടതുപക്ഷ ജനാധിപത്യ ബദൽ വികസന നയങ്ങൾക്കായി പോരാടുകയും അതത് സംസ്ഥാനനങ്ങളിൽ അധികാരത്തിൽ വരുന്ന ഘട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യ ബദൽ കാർഷിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ കോർപ്പറേറ്റ് ശക്തികളും അവയുടെ ആഞ്ജാനുസരണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥപ്രഭുത്വവും ഉയർത്തുന്ന തടസ്സങ്ങളെ തട്ടിമാറ്റാൻ കർഷക കർഷക തൊഴിലാളി വർഗങ്ങളെയാകെ രാഷ്ട്രീയമായി അണിനിരത്താനും പാർട്ടി തയ്യാറാവണം. അതിനു സാധിക്കാതെ വന്നാൽ കാർഷിക പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ബി.ജെ.പിയടക്കമുള്ള ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയ, പിന്തിരിപ്പൻ ശക്തികൾ സ്വാധീനിക്കുന്ന അപകടകരമായ സ്ഥിതിയാണ് ഉണ്ടാവുക. അതിനെതിരെ ജാഗ്രത പാലിക്കാൻ സി.പി.ഐ- എമ്മിനു സാധിക്കണം.
സ്ത്രീകൾക്കും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും, ദലിതരും ഉൾപ്പെടുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമിയിൽ അവകാശം ഉറപ്പുവരുത്തണം.
ഭൂ- കേന്ദ്രീകരണം ഇല്ലാതാക്കി കാർഷിക ബന്ധങ്ങളിൽ ജനാധിപത്യപരമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് രാഷ്ട്രീയ അടവുനയം ആവശ്യപ്പെടുന്നു. സ്ത്രീകൾക്കും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും, ദലിതരും ഉൾപ്പെടുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമിയിൽ അവകാശം ഉറപ്പുവരുത്തണം. കാർഷിക ചരക്കുകൾക്ക് ആദായകരമായ മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുകയും വിളകളുടെ സംഭരണം ഉറപ്പുവരുത്തുകയും വേണം. കർഷക ജനസമാന്യത്തെ കടക്കെണിയിൽ നിന്ന് സ്വതന്ത്രമാക്കി കാർഷിക ചെലവിനുള്ള വായ്പ ഉദാരമായി ലഭ്യമാകുന്ന നയം നടപ്പിലാക്കണം. കർഷക തൊഴിലാളികൾക്ക് മിനിമം കൂലിയും സാമൂഹ്യ സുരക്ഷയും വർദ്ധക്യകാല പെൻഷനും ലഭ്യമാക്കാനുള്ള നിയമനിർമാണമുണ്ടാകണം. അതിനായി കോർപ്പറേറ്റ് നയങ്ങൾ തിരുത്താനാവശ്യപ്പെട്ട് രാജ്യവ്യാപകമായി സമരങ്ങൾ ശക്തിപ്പെടുത്തണം.
ജാതിവ്യവസ്ഥ ഇല്ലാതാക്കാനും എല്ലാ വിധത്തിലുള്ള ജാതിചൂഷണവും അടിച്ചമർത്തലും ഇല്ലാതാക്കാനും ബദൽനയം വ്യവസ്ഥ ചെയ്യുന്നു. പൊതുവിതരണ സംവിധാനം സാർവത്രികമാക്കുകയും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എല്ലാ പൗരരുടെയും അവകാശമാക്കുകയും ചെയ്യുന്നു.

കൃഷിയുടെ ആധുനികീകരണത്തിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്തി സോഷ്യലിസമാണ് ബദൽ എന്ന സന്ദേശം വ്യാപകമായി ജനങ്ങളിൽ എത്തിക്കാൻ സാധിക്കുന്നതിലൂടെ മാത്രമേ യുവതലമുറയെ രാഷ്ട്രീയമായി ആകർഷിക്കാനും പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ സ്വാധീനത്തിലെ ദൌർബല്യങ്ങൾ അതിജീവിക്കാനും കഴിയൂ.
കൃഷിച്ചെലവിന്റെ 50% അധികരിച്ച മിനിമം താങു വിലയും വിള സംഭരണവും ഉറപ്പുവരുത്തുന്ന നിയമനിർമ്മാണം എന്ന കർഷക പ്രസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കോർപ്പറേറ്റ് അഗ്രി ബിനിസിസ് ശക്തികൾ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ തയ്യാറല്ല. ഭരണഘടന പ്രകാരം സംസ്ഥാന സർക്കാരുകളുടെ വിഷയമായ കൃഷി കയ്യടക്കി, രാജ്യത്താകെയുള്ള കാർഷിക വിപണികളും ഗ്രാമീണ ചന്തകളും കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറിക്കൊടുക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. കോർപ്പറേറ്റ് ശക്തികൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും മുന്നിൽ ആർ.എസ്.എസും ബി.ജെ.പിയും മുട്ടിലിഴയുകയാണ്.
ഇറക്കുമതി നികുതി ഇല്ലാതാക്കി അമേരിക്കൻ കാർഷിക ചരക്കുകൾ ഇന്ത്യൻ വിപണിയിൽ കുന്നുകൂട്ടാൻ അനുവദിച്ചാൽ ഇന്ത്യൻ കർഷകർക്ക് നിലനിൽക്കാനാവില്ല.
കാർഷിക ചരക്കുകളുടെ മേലുള്ള ഇറക്കുമതി നികുതി പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നു. അമേരിക്കയിൽ കാർഷിക മേഖലയിലുള്ള തൊഴിൽ ശക്തി കേവലം 2.6% ആണ്. ഇന്ത്യയിൽ 46.1%വും. അമേരിക്കയിൽ വൻതോതിൽ സർക്കാർ സബ്സിഡിയോടെ വൻകിട കാർഷികോല്പാദനമാണ് നിലവിലുള്ളത്. തന്മൂലം കുറഞ്ഞ ഉല്പാദനച്ചെലവിൽ ഉയർന്ന ഉല്പാദന ക്ഷമതയോടെ വൻതോതിൽ കാർഷിക ചരക്കുകൾ ഉല്പാദിപ്പിക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരു കർഷകന് 500 ഡോളർ (43,500 രൂപ) സർക്കാർ സബ്സിഡി ലഭിക്കുമ്പോൾ വികസിത മുതലാളിത്ത രാജ്യങ്ങളിൽ ശരാശരി 80,000 ഡോളർ (6,96,000 രൂപ) ലഭിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇറക്കുമതി നികുതി ഇല്ലാതാക്കി അമേരിക്കൻ കാർഷിക ചരക്കുകൾ ഇന്ത്യൻ വിപണിയിൽ കുന്നുകൂട്ടാൻ അനുവദിച്ചാൽ ഇന്ത്യൻ കർഷകർക്ക് നിലനിൽക്കാനാവില്ല. അതിനെതിരെ കർഷകരെയും തൊഴിലാളികളെയും ബഹുജനങ്ങളെയാകെയും അണിനിരത്തി വൻ പ്രക്ഷോഭം വളർത്തിയെടുക്കാൻ കർഷക പ്രസ്ഥാനവും സി.പി.ഐ- എമ്മും മുൻകൈ എടുക്കും.
ബി.ജെ.പി നയിക്കുന്ന യൂണിയൻ സർക്കാർ കാർഷിക- വ്യാവസായിക മേഖലയെ തകർക്കുമ്പോൾ തൊഴിലാളികളുടെയും കർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ബദൽ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിജയകരമായി നടപ്പിലാക്കുന്നത്. അസംഘടിത മേഖലയിൽ തൊഴിലാളികൾക്ക് രാജ്യത്തെ ഏറ്റുവും ഉയർന്ന പ്രതിദിന വേതനനിരക്ക് ലഭിക്കുന്നത് കേരളത്തിലാണ്. കേരളം 764.30 രൂപ, ഗുജറാത്ത് 241.90 രൂപ. (സ്രോതസ്- റിസേരവ് ബാങ്ക് ഓഫ് ഇന്ത്യ- 2024). നെൽകർഷകർക്കും ഏറ്റവും ഉയർന്ന വരുമാനം കേരളത്തിലാണ് ലഭിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പാശ്ചാത്തല സൗകര്യങ്ങൾ, ക്രമസമാധാനപാലനം തുടങ്ങി യൂണിയൻ സർക്കാർ എജൻസികളുടെ എല്ലാ മാനദണ്ഡങ്ങളിലും ഒന്നാമത്തെ സംസ്ഥാനമാണ് കേരളം.

4 ലേബർ കോഡുകൾ നടപ്പാക്കുന്നതിനും, വൈദ്യതി, ഇൻഷൂറൻസ്, റയിൽവേ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവൽക്കരിക്കുന്നതിനും കൃഷിയുടെ കോർപ്പറേറ്റുവൽക്കരണത്തിനും എതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി 2025 മെയ് 20- ന് അഖിലേന്ത്യാ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും കർഷക തൊഴിലാളികളുടെയും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും ദേശീയ വേദികളും ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നു.
മെയ് 20-ലെ പ്രക്ഷോഭം വരാനിരിക്കുന്ന നിരന്തര സമരങ്ങളുടെ നാന്ദിയാണ്. 2020-21 ലെ ഐതിഹാസികമായ ഡൽഹി കർഷക സമരത്തെക്കാൾ ജനപങ്കാളിത്തമുള്ള രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളാണ് തൊഴിലാളി-കർഷക ഐക്യത്തിലൂടെ ഭാവിയിൽ വളർന്നുവരണ്ടത്. ഭൂമി, തൊഴിൽ, മിനിമം കൂലി, ന്യായവില, കടബാദ്ധ്യത, സാമൂഹ്യ സുരക്ഷ, ജാതി- ലിംഗ അതിക്രമങ്ങൾ എന്നീ മൂർത്തമായ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശങ്ങൾ നേടുന്നത് വരെ തുടരുന്ന നവീനമായ സമരരൂപങ്ങൾ ആവിഷ്ക്കരിക്കാൻ ട്രേഡ് യൂണിയനുകൾ, കർഷക പ്രസ്ഥാനം, കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ സംയുക്തമായി പ്രവരത്തിക്കണമെന്ന് രാഷ്ടീയ അടവുനയം നിർദ്ദേശിക്കുന്നു.

തൊഴിലാളി- കർഷക പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്യുന്ന പ്രക്ഷോഭങ്ങളെ ഗ്രാമീണതലത്തിൽ വലിയ പ്രചാരണം നൽകിയും ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തിയും വിജയിപ്പിക്കാൻ സി.പി.ഐ- എമ്മിനു സാധിക്കണം. പ്രാദേശികമായി പ്രക്ഷോഭങ്ങളെ വളർത്തിയെടുക്കുകയും ദേശീയ തലത്തിൽ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന സമരങ്ങളുമായി കൂട്ടിയോജിപ്പിച്ചു അഖിലേന്ത്യാ പ്രക്ഷോഭമായി വികസിപ്പിക്കാനുള്ള രാഷ്ട്രീയവീക്ഷണം വർഗ ബഹുജന സംഘടനാ പ്രവർത്തകരിൽ വളർത്തിയെടുക്കണം. അതിനായി ട്രേഡ് യൂണിയൻ, കർഷക –കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾ, സംസ്ഥാന- ജില്ല- ഗ്രാമീണ തലത്തിൽ കൂടിയാലോചന സംവിധാനം പതിവാക്കണം. സമരങ്ങളുടെ പങ്കാളിത്തവും പ്രഹരശേഷിയും രാജ്യവ്യാപക പ്രത്യാഘാതവുമാണ് കോർപ്പറേറ്റ് – ഹിന്ദുത്വ വർഗീയ – നവ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ അണിനിരക്കാനുള്ള ആത്മ വിശ്വാസവും സന്നദ്ധതയും ബഹുജനങ്ങളിൽ വളർത്തിയെടുക്കുക. ശക്തികേന്ദ്രങ്ങളിൽ നിന്ന് കേഡർമാരെയും വിഭവങ്ങളെയും കണ്ടെത്തി വിനിയോഗിച്ച് ദുർബലമേഖലകളിൽ ശക്തിയാർജ്ജിക്കണമെന്ന് രാഷ്ട്രീയ അടവുനയം നിർദ്ദേശിക്കുന്നു.
കോർപ്പറേറ്റ്- ഹിന്ദുത്വ വർഗീയ –നവ ഫാസിസ്റ്റ് വെല്ലുവിളിയെ ചെറുത്തു തോല്പിക്കാൻ ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യവും വളർത്തിയെടുക്കണ്ടത് അനിവാര്യമാണ്. തൊഴിലാളി- കർഷക ഐക്യം രാജ്യത്താകെ വളർത്തിയെടുക്കാനും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റം ഉറപ്പുവരുത്താനും അതാവശ്യമാണ്.
24- മത് പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ അടവു നയം എല്ലാ പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ ശക്തികളും വിമർശനപരമായി വിലയിരുത്തുമെന്നും ഫലപ്രദമായി നടപ്പിലാക്കാൻ സഹകരിക്കുമെന്നും പ്രതീക്ഷിക്കാം.