സൈനുൽ ആബിദ്​

കേരള ഇലക്ഷൻ ഒരു മാച്ചോ പ്രകടനം

ആത്യന്തികമായി ആണുങ്ങളുടെ മത്സരമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ.

ന്ത്യൻ ജനാധിപത്യത്തിന്റെ ഉറപ്പാണ് തെരഞ്ഞെടുപ്പ്. അതിലെ നിർണായകവും ആഘോഷവുമായ ഘടകമാണ് പ്രചാരണം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാലികമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ഡിസൈനറായ സൈനുൽ ആബിദ്. പലനിറ ചായങ്ങളുടെ ചുവരെഴുത്തു കാലത്തു നിന്ന് സിനിമാറ്റിക് ബി.ജി.എമ്മുള്ള വീഡിയോകളിലേക്കുള്ള പ്രചരണ രീതികളുടെ മാറ്റം ഒരു ഡിസൈനർ തന്റെ രാഷ്ട്രീയവും ചേർത്ത് പറയുന്നു.

കമൽറാം സജീവ്​: കേരളത്തിൽ ഒരു തെരഞ്ഞെടുപ്പിന്റെ കൂടി ഫലം വരികയാണ്. മലയാളിയുടെ രാഷ്ട്രീയ- രാഷ്ട്രീയേതര ബോധ്യങ്ങൾ സൂക്ഷ്മമായും കൗതുകകരമായും പ്രതിഫലിച്ച ഒരു പ്രചാരണമായിരുന്നു ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പി​ലേത്​. പ്രചാരണ കണ്ടന്റുകളുടെ ഡിസൈനർ എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ചുള്ള ആദ്യകാല ഓർമകൾ എന്തൊക്കെയാണ്?

സൈനുൽ ആബിദ്: പിൽക്കാലത്തെ ഡിസൈനർ ജീവിതത്തിന് കുറെതരത്തിൽ സഹായകമായ കാര്യങ്ങളാണ് ആദ്യകാലത്തെ തെരഞ്ഞെടുപ്പുപ്രചാരണത്തെക്കുറിച്ച് ഓർക്കുമ്പോൾ തെളിഞ്ഞുവരുന്നത്. വഴിനീളെയുള്ള ചുവരെഴുത്തുകൾ, കംപ്യൂട്ടർ ഇല്ലാത്ത കാലത്തെ വ്യത്യസ്ത നിറങ്ങൾ, ടൈപ്പോഗ്രഫി, മുദ്രാവാക്യങ്ങൾ, നോട്ടീസുകൾ, പോസ്റ്ററുകൾ എന്നിവ അവഗണിച്ച് വീട്ടിൽനിന്ന് പതിനഞ്ച് കിലോമീറ്റർ അപ്പുറമുള്ള സ്‌കൂളിൽ ബസിൽ പോകാൻ കഴിയില്ലായിരുന്നു. നാട്ടിലെ ലഭ്യമായ എല്ലാ ആർട്ടിസ്റ്റുകളും നിർബന്ധമായും പങ്കെടുക്കേണ്ടിയിരുന്ന പൊളിറ്റിക്കൽ ബിനാലെ ആയിരുന്നു അക്കാലത്തെ തെരഞ്ഞെടുപ്പുകൾ. സാമ്പത്തികമായ ആകർഷണങ്ങൾക്കപ്പുറം ഒരു രാഷ്ട്രീയ പ്രബുദ്ധത അതിൽ വർക്ക് ചെയ്യാറുണ്ടായിരുന്നു. ചുവരായ ചുവരുകളും പോസ്റ്റുകളായ പോസ്റ്റുകളും മാസങ്ങൾക്കുമുമ്പ് ബുക്ക് ചെയ്യുകയായിരുന്നു പതിവ്. സ്വന്തം വീടിന്റെ മതിലാണെങ്കിൽ പോലും വീട്ടുകാർക്ക് അതിൽ വലിയ അവകാശങ്ങളൊന്നും ഉണ്ടാവാറില്ല.

സൈനുൽ ആബിദ്​ ഡിസെെൻ ചെയ്ത പോസ്റ്ററുകൾ

നിലപ്പലകയുള്ള ചില കടകളുടെ രണ്ടാംനില ചുവരിൽ പണ്ടത്തെ ചുവരെഴുത്ത് കാലത്തിന്റെ ശേഷിപ്പു പോലെ അപൂർവമായി ചിലയിടങ്ങളിൽ ഇപ്പോഴും മായാതെയുണ്ട്. ചിഹ്നം മാറി, മുന്നണി മാറി, നിറങ്ങൾ മാറി, എന്തിന് സ്ഥാനാർഥി പോലും ജീവിച്ചിരിപ്പില്ലാത്ത ഇത്തരം ചുവരെഴുത്തുകൾ ഇന്നുകാണുമ്പോൾ വളരെ കൗതുകകരമാണ്. ഫ്‌ളക്‌സുകളും ഡി.ടി.പിയുമൊക്കെ വരുന്നതിനുമുമ്പ് തടിച്ചട്ടയിൽ തീർത്ത തുണിഫ്രെയിമുകളിൽ ഡിസ്റ്റംബറിന്റെയും സ്‌റ്റൈനറിന്റെയും മിക്‌സിൽ കട്ട് കളറുകളിലായിരുന്നു പ്രചാരണ ബോർഡുകൾ തയ്യാറാക്കിക്കൊണ്ടിരുന്നത്. നേരിട്ട് കാൻവാസിൽ എഴുതുന്നതിന്റേതായ എല്ലാ സവിശേഷതകളും കംപ്യൂട്ടർ ഡിസൈൻ വന്നതോടെ ഇല്ലാതായി.

മലയാളികളുടെ ഓർമയിൽ പലതരം ചിഹ്‌നങ്ങളുണ്ടായിരിക്കും. താങ്കളുടെ ഓർമയിലുള്ള ഒരു ചിഹ്‌നം ഏതാണ്?

കലപ്പയേന്തിയ കർഷകനായിരുന്നു ഓർമയിലെ ഏറ്റവും ആകർഷിച്ച ‘നമ്മുടെ ചിഹ്നം'. അതിന്റെ കറുപ്പ് നിറങ്ങളിലുള്ള ഡീറ്റെയിൽസ് വിദഗ്ധരായ ആർടിസ്റ്റുകൾക്കുമാത്രം സാധ്യമായ ഒന്നായിരുന്നു. റോസ്, മഞ്ഞ നിറങ്ങളിലുള്ള അഭ്യർത്ഥന നോട്ടീസുകൾ, കോളാമ്പി കെട്ടിയ ജീപ്പിലൂടെ പറന്നുയരുന്നതും കുട്ടികൾ അതെടുക്കാൻ കലപില കൂട്ടി ഓടിയെത്തുന്നതൊക്കെ വർണാഭമായ ഓർമകളാണ്.

രണ്ടാമത്തേത് രാഷ്ട്രീയമായ ഓർമകളാണ്. നേതാക്കന്മാരുടെ പ്രസംഗം കേൾക്കാൻ പോകുന്നത് മുതിർന്നവരുടെ ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായിരുന്നു. പ്രസംഗം കഴിഞ്ഞശേഷം, നീണ്ട ബാറ്ററി ടോർച്ചുവെളിച്ചത്തിൽ തോർത്തുമുണ്ട് തലയിൽ ചുറ്റി രാഷ്ട്രീയം ചർച്ച ചെയ്തുള്ള തിരിച്ചുവരവുകൾ പുതുതലമുറയ്ക്ക് അത്ര എളുപ്പം മനസിലാകുന്ന വിഷ്വലുകളല്ല. "സന്ദേശം' എന്ന സിനിമയിൽ, സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് പുലർച്ചെ ലോറിയിൽ തിരിച്ചുവരുന്ന ജയറാമിനെയൊക്കെ അത്തരത്തിൽ അസോസിയേറ്റ് ചെയ്യാം. പൊരിവെയിലത്തുള്ള തെരുവുനാടകങ്ങൾ, സ്ഥാനാർഥിയെക്കുറിച്ചുള്ള മെലഡി അപദാനങ്ങൾ എന്നിവയൊക്കെ അക്കാലത്തെ പ്രധാന പ്രചാരണ മെറ്റീരിയലുകളായിരുന്നു.

ഡിസൈനിൽ എൽ.ഡി.എഫ് / യു.ഡി.എഫ് വ്യത്യാസമുണ്ടോ? അതായത്, ഡിസൈൻ ആവശ്യപ്പെടുന്നവരുടെ അഭിരുചി വ്യത്യാസം എങ്ങനെയാണ്? രാഷ്ട്രീയവും അഭിരുചിയും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?

കുറച്ചുമുമ്പുവരെ എൽ.ഡി.എഫ്- യു.ഡി.എഫ് / മറ്റുപാർട്ടികൾ... ഇവരുടെ ഡിസൈനുകൾ ചിഹ്നം മറച്ചു പിടിച്ചാലും മനസ്സിലാകുമായിരുന്നു. ക്രമേണ കാഴ്ചയിലെ പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾ ഇല്ലാതായി. ദൈനംദിന ജീവിതത്തിലെ ഹൈപ്പർ റിയലിസം പോസ്റ്ററുകളിലും വന്നു. പൊളിറ്റിക്കൽ കണ്ടന്റുകൾ ഇല്ലാതായി. മുദ്രാവാക്യം മാറി ടാഗ്‌ലൈനുകളായി. അമേരിക്കയിലും മറ്റും പൊളിറ്റിക്കൽ പോസ്റ്ററുകൾ രാഷ്ട്രീയ കണ്ടന്റുകളാൽ സമൃദ്ധമാണ്. 2008ൽ ഒബാമയുടെ കാമ്പയിൻ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ പ്രചാരണമായിരുന്നു. കൃത്യമായ ഇടവേളകളിൽ അവർ പ്രചാരണത്തിന്റെ തീം മാറ്റിക്കൊണ്ടിരുന്നു. ‘HOPE’ എന്ന നാലക്ഷരവും നാല് കട്ട് കളറുകളിൽ തീർത്ത ഒബാമയുടെ ഗ്രാഫിക്കൽ തലപ്പടവും അന്നേവരെയുള്ള സകല പൊളിറ്റിക്കൽ കാമ്പയിനുകളെയും നിഷ്പ്രഭമാക്കി. അമേരിക്കയ്ക്ക് പ്രതീക്ഷകളുടെ നിറം കൊടുത്തു. സെപ്തംബർ 11 നുശേഷം നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കൻ ദേശീയതയെ ബൂസ്റ്റ് ചെയ്യാൻ അന്ന് സെനറ്ററായിരുന്ന ഒബാമ ഉപയോഗിച്ച ‘YES WE CAN' എന്ന സ്ലോഗൻ അമേരിക്കയിൽ കൊടുങ്കാറ്റ് തീർത്തു. ഒടുവിൽ പ്രസിഡന്റ് ഒബാമയുടെ ഷിക്കാഗോയിലെ വിടവാങ്ങൽ പ്രസംഗം അവസാനിക്കുന്നത് ആ വാക്ക് വെച്ചായിരുന്നു; ‘YES WE CAN'.

പുറത്തുനടക്കുന്ന കാമ്പയിനുകളിലെ ഇത്തരം കൺസിസ്റ്റൻസികളൊന്നും ഇവിടെ നടപ്പിലായിട്ടില്ല. നിറത്തിലും, ടൈപ്പിലും, ടെക്സ്റ്റിലുമൊക്കെയുള്ള ഐക്യരൂപവും ലാളിത്യവും ഭാവിയിൽ നമ്മുടെ പ്രചാരണങ്ങളിലും നടപ്പിലാകുമായിരിക്കും. എങ്കിലും, ഇവിടെ, മുദ്രാവാക്യങ്ങളിൾ ഒരു ഇടതുമേൽക്കൈ ഉണ്ട് എന്നുപറയാം. 'എൽ.ഡി.എഫ് വരും, എല്ലാം ശരിയാവും' എന്ന മുദ്രാവാക്യത്തിൽ എത്ര രാഷ്ട്രീയമുണ്ട് എന്നറിയില്ലെങ്കിലും അത് ജനകീയമായിരുന്നു. 2021 ലെ 'ഉറപ്പാണ് എൽ.ഡി.എഫ്'' പഴയതിനെ അപേക്ഷിച്ച് അൽപ്പം കൂടി നിലവാരമുള്ളതും ശക്തവുമാണ്. എൽ.ഡി.എഫ് അവരുടെ മുഴുവൻ കാമ്പയിനിലും ഈ സ്ലോഗൻ സമർത്ഥമായി സന്നിവേശിപ്പിച്ചു.

ചുവരെഴുത്തുകളുടേയും കളർ പേപ്പർ അരങ്ങുകളുടേയും പ്രചാരണകാലത്തുനിന്ന് ഡിജിറ്റൽ പ്രിന്റ് കളർ പോസ്റ്ററുകളുടെ കാലമെത്തുമ്പോൾ എന്തൊക്കെ സാധ്യതകളാണ് ഒരു ഡിസൈനർക്ക് മുന്നിലുള്ളത്?

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായവർക്കുവേണ്ടി വിനിമയം ചെയ്യപ്പെടുന്നതായിരിക്കണം ഇലക്ഷൻ പ്രചാരണത്തിനുപയോഗിക്കുന്ന ഏത് ആശയവും. രണ്ടുതരത്തിൽ കാമ്പയിൻ ചെയ്യാം; തിങ്കിങ്ങിന് പ്രാധാന്യം കൊടുത്തും ഫീലിങ്ങിന് പ്രാധാന്യം കൊടുത്തും. തിങ്കിങ്ങ് സൊസൈറ്റിയെ സ്വാധീനിക്കണമെങ്കിൽ ധാരാളം ഡാറ്റ വേണ്ടിവരും, സമയവും. വലിയ റിസൾട്ട് കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് കരുണയുടെയും കായികക്ഷമതയുടെയും ഒരു മത്സരമല്ലെങ്കിൽ കൂടി പലപ്പോഴും തെരഞ്ഞെടുപ്പുകളിൽ ഇമോഷൻസ് ആണ് കൂടുതൽ വർക്ക് ചെയ്യുകയും റിസൾട്ട് ഉണ്ടാക്കിത്തരികയും ചെയ്യുക. ‘Dzain' എന്ന പേരിലുള്ള ഞങ്ങളുടെ സ്ഥാപനം സമർത്ഥരായ ഡിസൈനേഴ്‌സും, കോപ്പിറൈറ്റേഴ്‌സും ടൈപ്പോഗ്രാഫേഴ്‌സും അടങ്ങിയ ടീമാണ്. ഇലക്ഷൻ ഡിസൈൻ സമയബന്ധിതമായി തീർക്കേണ്ട ജോലിയാണ്. കോർഡിനേഷൻ വലിയ ഒരു ഘടകമാണ്. കഴിഞ്ഞ 20 വർഷമായി ഇലക്ഷനുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്യുന്നു. ഒരു സീസണൽ വർക്കും കൂടിയാണല്ലോ ഇത്. ഇലക്ഷന് മാസങ്ങൾക്കുമുമ്പേ നമ്മുടെ വർക്ക് ആരംഭിക്കും. സ്ഥാനാർഥികളും പാർട്ടിക്കാരും ഞങ്ങളെ ബന്ധപ്പെടാറുണ്ട്. മുമ്പ് തൊണ്ണൂറ് ശതമാനം മുഖം വരുന്ന തരത്തിലുള്ള പോസ്റ്ററുകളായിരുന്നു അധികവും. വെളുക്കനെ ചിരിക്കുന്നതും. ഇപ്പോൾ അതൊക്കെ മാറി. സ്വാഭാവിക നോട്ടങ്ങളും ചിരികളുമൊക്കെ പോസ്റ്ററിൽ വന്നു. സ്റ്റുഡിയോ ബാക്ഗ്രൗണ്ട് വിട്ട് കൂടുതൽ ഓർഗാനിക് ആയ ബാക്ക്ഗ്രൗണ്ടുകൾ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. ആൾക്കൂട്ടവും ചായപ്പീടികയും, വായനശാലയുമൊക്കെ പശ്ചാത്തലമാകുന്നു. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ മറ്റുസമയങ്ങളിൽ ചെയ്യുന്ന ഒരു ബ്രാൻഡിംഗ് എക്‌സർസൈസിന്റെ ഒരു എക്സ്റ്റൻഷൻ മാത്രമാണ് ഇലക്ഷൻ.

പോസ്റ്ററുകൾ കൂടുതൽ സിനിമാറ്റിക്കായിട്ടുണ്ട് ഇപ്പോൾ. പോസ്റ്ററുകൾക്കായി ഫോട്ടോ ഷൂട്ടുകളും നടക്കാറുണ്ട്. അതുപോലെത്തന്നെയാണ് വിഡിയോകളും. കൃത്യമായ സ്‌ക്രിപ്റ്റിങ്ങുള്ള വീഡിയോകളാണ്. ഏത് മീഡിയമാണ് കൂടുതൽ എഫക്റ്റീവ്?

ലെങ്തി ആവാത്തതും വ്യത്യസ്തവുമായ ഏത് മെറ്റീരിയലും ഇഫക്ടീവ് ആണ്. ദീർഘമായോ, എങ്കിലത് റിജക്ട് ചെയ്യപ്പെടും. വളരെ ചെറിയ ആയുസ്സ് മാത്രമേ എല്ലാ ഇലക്ഷൻ പ്രചാരണ മെറ്റീരിയലുകൾക്കുമുള്ളൂ. മനുഷ്യർക്കാണെങ്കിൽ വളരെ കുറച്ച് സമയവും. ഈ രണ്ട് യാഥാർഥ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന, എന്നാൽ പൊളിറ്റിക്കലായ ഒരു സൃഷ്ടി ക്ലേശകരമാണ്.
സ്മാർട്ട് ഫോണുകളുടെ വരവോടെ പരമ്പരാഗതരീതി ഒരു വിധമെല്ലാം മാറി. കൈപ്പിടിയിലൊതുങ്ങുന്ന ആ ഡിവൈസ് ആണ് പലപ്പോഴും ജയപരാജയങ്ങളെപ്പോലും നിശ്ചയിക്കുന്നത്. ഒരു സ്ഥാനാർഥിയുടെ വർക്ക് തുടങ്ങുന്നത് ഫോട്ടോഷൂട്ടിൽ കൂടിയാണ്. ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് ഫോട്ടോഷൂട്ട് തുടങ്ങും. ഫോട്ടോഷൂട്ട് എടുത്ത് വെക്കുന്നവരുടെ മൂന്നിൽ രണ്ടുപേർക്കും സീറ്റ് കിട്ടാറില്ല എന്നതാണ് വാസ്തവം. സിനിമാ പോസ്റ്ററിൽ സമീപകാലത്ത് വന്ന മാറ്റങ്ങൾ ഇലക്ഷൻ പോസ്റ്ററുകളിലേക്കും വന്നിട്ടുണ്ട്.
നമ്മൾ ഹീറോയിൽ കാണുന്ന അതിമാനുഷികത മുഴുവൻ നമ്മുടെ സങ്കൽപ്പത്തിൽ നിന്നുണ്ടാവുന്നതല്ലല്ലോ. മത്സരിക്കുന്ന ഒരാളെക്കുറിച്ചുള്ള പേർസെപ്ഷൻ ജനങ്ങളിൽ മാറ്റേണ്ടിവരുമ്പോൾ റിയൽ ആകാതിരിക്കുക എന്നതിനാവും പ്രാഥമിക പരിഗണന. ഉദാഹരണത്തിന് ഒരു കോൺഗ്രസ് സ്ഥാനാർഥി ഖദർ വേണ്ട എന്ന് വെക്കുമ്പോൾ കോൺഗ്രസിൽ അയാൾ വ്യത്യസ്തനാണ് എന്നാണ് പറയാതെ പറഞ്ഞ് സ്ഥാപിക്കുന്നത്.

വീഡിയോകൾ പ്രിന്റഡ് മെറ്റീരിയലുകളെ അപേക്ഷിച്ച് കുറച്ചുകൂടി ഇന്ററാക്ടീവ് ആകുന്നുണ്ട്. സ്വന്തം പാർട്ടിക്കാരുടേതാണെങ്കിൽ കൂടി വോട്ടേഴ്‌സിന്റെ ടെസ്റ്റിമോണിയൽസിനൊക്കെ പ്രാധാന്യം കൊടുക്കുന്നുണ്ട്. സെക്കന്റുകൾ കൊണ്ട് ലക്ഷങ്ങളിലേക്കെത്താനാകുന്നു എന്നതൊക്കെ അതിന്റെ സോഷ്യൽ മീഡിയാ സാധ്യതകളിൽ ചിലത് മാത്രമാണ്.

നൂറ്റാണ്ട് പഴക്കമുള്ള പാർട്ടികൾ (സി.പി.എം, കോൺഗ്രസ്, മുസ്ലിംലീഗ്) ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ പ്രചാരണം നടത്തുന്നു. ജനക്കൂട്ടങ്ങളുടെയും ജാഥകളുടെയും പഴയ കാലം സോഷ്യൽ മീഡിയയിലെ വെർച്വൽ റിയാലിറ്റിയിൽ എങ്ങനെ പ്രതിഫലിക്കുന്നു?

ഓരോ പാർട്ടിയുടെയും പ്രചാരണ രീതികളിൽ വ്യത്യാസമുണ്ട്. കേഡർ പാർട്ടികൾക്ക് അവരുടേതായ കേഡർ ചിട്ടകളുണ്ട്. നമ്മളത് ഉപയോഗിക്കുന്നത് ശരിയാണോ, അങ്ങനെ എഴുതിയാൽ പ്രശ്നമാകില്ലേ തുടങ്ങിയ കൺസേൺസ് ഉണ്ടാവും. ഡിസൈനർ എന്ന രീതിയിൽ ഇവരെല്ലാം ആ സ്വാതന്ത്ര്യം തന്നിട്ടുണ്ട്.
എവിടെ നിർത്തണം, എവിടെ എഡിറ്റ് ചെയ്യണം എന്ന ബ്രേക്ക് ഇല്ലാത്തതാണ് പല പാർട്ടികളുടെ പ്രചാരണ ഉപകരണങ്ങളിലെ പ്രശ്നങ്ങൾ. വ്യത്യസ്തമായി പ്രസന്റ് ചെയ്തെടുക്കാനുള്ള പാർട്ടിയിലെ യൂത്തിന്റെ ആഗ്രഹം തെരഞ്ഞെടുപ്പ് ചുമതലയുള്ള പാർട്ടി പ്രമുഖനിലേക്കെത്തുമ്പോൾ പാരമ്പര്യത്തിന്റെ പേരിൽ റദ്ദ് ചെയ്യപ്പെടും. വെടിവെച്ചാൽ മാത്രം പോര ‘ഠോ' എന്ന് പറയണം, കൂടെ പുകയും വരുത്തണം എന്നതാണ് രീതി. പ്രകടന പത്രികയൊക്കെ ആ രീതിയിൽ ആരെങ്കിലും വായിക്കുന്നുണ്ടാവുമോ?

സീരിയസായി എഴുതപ്പെട്ട്, എന്നാൽ ആരും വായിക്കാത്ത രണ്ടാമത്തെ നീണ്ട ടെക്സ്റ്റ് പ്രകടന പത്രികയായിരിക്കും. ആദ്യ സ്ഥാനം പത്രങ്ങളിലെ എഡിറ്റോറിയലുകൾ കൊണ്ടുപോകും. വലിപ്പം കൂടിയതും ഗ്രേ ഏരിയയുമാണ് പ്രശ്നം. പകരം വലിപ്പം കുറിച്ച് ചിത്രങ്ങളുടെയും ഇല്ലസ്ട്രേഷന്റെയും ഹൈലൈറ്റുകളുടെയും സഹായത്താൽ പ്രസന്റേഷനും ലേ ഔട്ടും വ്യത്യസ്തമാക്കിയാൽ കുറെ വോട്ടർമാർ അത് വായിക്കും. തിരഞ്ഞെടുപ്പുകൾ കുറച്ചുകൂടി രാഷ്ട്രീയമാവും.

ജനക്കൂട്ടങ്ങളും ജാഥകളും ഇന്നും പരമ്പരാഗതമായി തന്നെ നടക്കുന്നുണ്ട്. കോവിഡ് കാലമായിട്ടുപോലും നമ്മളതു കണ്ടു, അതിന്റെ പരിണതി അനുഭവിക്കുകയുമാണ്. സോഷ്യൽ മീഡിയ പങ്കാളിത്തങ്ങളിലും ഈ ആൾക്കൂട്ടം എണ്ണപ്പെടുന്നില്ലേ? ലൈക്കുകളും ഡിസ് ലൈക്കുകളും വ്യൂവേഴ്സും കമന്റ്സുമൊക്കെ ജാഥയായും ആൾക്കൂട്ടങ്ങളായും മുദ്രാവാക്യങ്ങളുമൊക്കെ വിർച്വൽ രൂപങ്ങൾ തന്നെയല്ലേ?

സ്ഥാനാർഥികളുടെ ആണത്ത പ്രദർശനം ഇത്തവണ പ്രചാരണത്തിലെ ഒരു പ്രത്യേകതയായിരുന്നു. തൃത്താലയിലെ സി.പി.എം സ്ഥാനാർഥി എം.ബി. രാജേഷ് കാലൻകുടയും ചൂടി ജീപ്പിൽനിന്നിറങ്ങുന്ന ദൃശ്യം ഉദാഹരണം.

ആത്യന്തികമായി ആണുങ്ങളുടെ മത്സരമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ. ഒരു പാട്രിയാർക്കൽ macho show ആയാണ് കൊണ്ടാടപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. സി.പി.എമ്മിലെ എം.ബി. രാജേഷിനെ മൃദുഭാഷിയും സിംപിളുമായാണ് നമ്മൾ കാണാറുള്ളത്. രാജേഷിന്റെ രാജേഷത്വം എങ്ങനെ മാറ്റാം എന്ന ചിന്തയിൽ നിന്നായിരിക്കാം, അദ്ദേഹത്തെ കാലൻകുടയും ചൂടിപ്പിച്ച് ജീപ്പിൽനിന്നിറങ്ങുന്ന ദൃശ്യത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാകുക. ഇത്തരമൊരു സൂപ്പർ ഹീറോ പരിവേഷം രാജേഷിന് ചേരുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമേ ആവുന്നില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ ഇത്തരം വീഡിയോകൾ ഒരു ട്രെൻഡ് ആകുന്നത് നമ്മൾ കണ്ടതാണ്. സ്ലോമോഷനിൽ നടന്നു വരുന്ന സൂപ്പർ ആണൊരുത്തൻ, പശ്ചാത്തലത്തിൽ വിജയ് പടത്തിലെ മാസ് BGM കൾ. എന്തുകൊണ്ടാണ് പേരിനുപോലും ഒരു സ്ത്രീ സ്ഥാനാർഥിയുടെ ഇത്തരം വീഡിയോ ഇറങ്ങാത്തത്? കാരണം നേരത്തെ പറഞ്ഞതുപോലെ ഇലക്ഷൻ ആണുങ്ങളുടെ ഘോഷയാത്രയാണ്. ആർമി, ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ തുടങ്ങിയ സംജ്ഞകളൊക്കെ ഇത്തരത്തിൽ ആണധികാരപ്രയോഗങ്ങളാണ്.

ബാർബർ ഷോപ്പിലും, ചായക്കടയിലും, പഞ്ചായത്ത് കലുങ്കിലുമിരുന്ന് രാഷ്ട്രീയം പറയുന്നത് മുഴുവൻ ആണുങ്ങളാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ അഭിപ്രായം ആരായാൻ മൈക്കുമെടുത്ത് ചാനലുകാരൻ അടുക്കളയിൽ കയറുന്നത്. അടുക്കളയിൽ നിന്ന് ആ സ്ത്രീക്ക് പറയേണ്ടി വരുന്നത് പിണറായി വിജയൻ താൻ ഇടപെടുന്ന വീട്ടിലെ ആളെ രക്ഷിച്ചു എന്നാണ്. വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുന്നതിലൂടെ സ്ത്രീ വീട്ടിനകത്തുതന്നെ എന്ന് ഊട്ടിയുറപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതുപോലത്തെ മൈക്കുമായാണ് ഒരാൾ ശൈലജ ടീച്ചറോട് കുക്കിങ്ങിനെക്കുറിച്ച് ചോദിക്കുന്നത്.

പുരുഷൻമാർക്ക് പെൻഷൻ കൊടുക്കും എന്ന് ഒരു പ്രകടന പത്രികയിലും വരാത്തതെന്താണ്? വീട്ടമ്മമാർക്ക് പെൻഷൻ എന്നു പറയുമ്പോൾ തങ്ങളുടെ വർക്കിനെ വാല്യൂ ചെയ്യുന്നു എന്ന താൽക്കാലിക ലാഭം മാത്രമേ വീട്ടമ്മമാർക്കുണ്ടാവുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, ഓപ്പൺ വോട്ടിന് കൊണ്ടുപോയി തിരിച്ച് വീട്ടിലെത്തിച്ച് കിടത്തപ്പെടുന്ന ആളുടെ വാല്യൂ മാത്രമേ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കിട്ടുന്നുള്ളൂ എന്നുസാരം.

ലതിക സുഭാഷ് തല മുണ്ഡനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേഷണം ഉണ്ടാക്കിയ കാമ്പയിൻ ഇംപാക്റ്റ് എന്താണ്?

ലതിക സുഭാഷ് ഒരു പ്രതീകമാണ്. മുടി എന്നതിനെ ലോകം സ്ത്രീയുമായി എങ്ങനെ കണക്ട് ചെയ്ത് പ്രതീകവൽക്കരിച്ചോ അതേമുടിയെ ഒരു ടൂൾ ആയി ഉപയോഗിക്കുകയായിരുന്നിവിടെ. താൻ ഡിസർവ് ചെയ്തത് പാർട്ടി തനിക്ക് നിഷേധിച്ചു എന്ന കാരണത്താൽ ആണുങ്ങളുടെ രാഷ്ട്രീയത്തിനു മുന്നിൽ അവരത് വടിച്ചു കളഞ്ഞു. വല്ലാത്ത ഒരു പ്രതിഷേധമായിരുന്നു അത്. ഒരു പക്ഷെ വർഷങ്ങൾ കഴിഞ്ഞാൽ ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ വിദ്യാർഥികൾ ഓർത്തെടുക്കുക ലതികാ സുഭാഷിന്റെ ഈ പ്രതിഷേധത്തിലൂടെയായിരിക്കാം. അത്രയ്ക്ക് പവർഫുൾ ആയിരുന്നു ആ പ്രതിഷേധം. എത്ര മാന്യമായാണ് അവർ അതിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിച്ചത്!
സത്യത്തിൽ ലതികാ സുഭാഷ് ഇന്നും ഇന്നലെയുമൊന്നുമല്ല ടാർഗറ്റ് ചെയ്യപ്പെടുന്നത്. മലമ്പുഴയിൽ മത്സരിക്കുമ്പോൾ വി.എസ്. അവരെക്കുറിച്ച് പറഞ്ഞത് കേരളം മറന്നിട്ടില്ല. സ്ത്രീകളെ, അവർ സ്ത്രീകളാണ് എന്ന് സമൂഹം ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. നിയമസഭയിൽ പോലും, ശൈലജ ടീച്ചർക്ക് പെണ്ണുഭരിച്ചാൽ എന്താ കുഴപ്പമെന്ന് ചോദിച്ചുകൊണ്ടേയിരിക്കേണ്ടത് അതുകൊണ്ടാണ്. ജെൻഡറായി അല്ലാതെ പൊളിറ്റിക്കലായി അവരെ കാണാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ബിന്ദു കൃഷ്ണക്ക് കരയേണ്ടി വരുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയമായി വിമർശിക്കേണ്ടിടത്തു പോലും 'ആട്ടക്കാരി അഴിഞ്ഞാട്ടക്കാരി' എന്ന വ്യംഗ്യത്തിലുള്ള റോക്ക് സ്റ്റാർ, കോവിഡ് റാണി എന്നീ പരിഹാസങ്ങൾ ശൈലജ ടീച്ചറെപോലെയുള്ള ഒരാൾക്കുപോലും സീനിയറായ നേതാവിൽ നിന്ന് നേരിടേണ്ടി വരുന്നത്.

ഹിന്ദുവേട്ട എന്ന് പറഞ്ഞുള്ള പടുകൂറ്റൻ ഹോർഡിംഗുകൾ - എൻ.ഡി.എ യുടെ - കേരളം മുഴുവൻ ഈ തെരഞ്ഞെടുപ്പ് കാലത്ത് റോഡരികിൽ നിരന്നിരുന്നു. പരസ്യമായ വർഗീയ പരസ്യം ആദ്യമായിട്ടായിരിക്കും ഇത്ര ഭീമാകാരമായി കേരളം കാണുന്നത്. രാഷ്ട്രീയ മനസ്സുള്ള ഒരു ഡിസൈനർക്ക്, ആർടിസ്റ്റിന് ആ ഹോർഡിംഗ് കണ്ടപ്പോൾ എന്താണ് തോന്നിയത്?

ഉള്ളിലുള്ളത് ഒതുക്കി വേറൊരാളായി അഭിനയിച്ച് സമൂഹത്തിന് എത്രകാലം ഇങ്ങനെ കപടമായി ജീവിക്കാനാകും? സോഷ്യൽ മീഡിയയിലുള്ളതുപോലെ ഒരു വെർച്വൽ/ അനോണിമസ് സ്വഭാവം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഒരു പരിധി വരെയെങ്കിലും മലയാളിയുടെ വർഗീയത ഹോർഡിംഗിൽ കയറാത്തത്. ഔട്ട്‌ഡോർ പബ്ലിസിറ്റി മാത്രമല്ലല്ലോ തിരഞ്ഞെടുപ്പ് പ്രചാരണായുധങ്ങൾ. സോഷ്യൽ മീഡിയയിൽ എന്താണ് അവസ്ഥ? മീഡിയാ സ്‌പേസുകളിൽ?. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്‌ഫോൺ പെനട്രേഷൻ ഉള്ള സ്ഥലവും കൂടിയാണ് കേരളം എന്നതും ഇതോടുചേർത്ത് വായിക്കണം.

വർഗീയമായ ഒരിടത്ത് എത്തിച്ചേരാതെ അവിടെ ഏതെങ്കിലും രാഷ്ട്രീയ ചർച്ച തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നുണ്ടോ? ന്യൂസ് ഫീഡുകളിൽ കമന്റ്‌സ് മുഴുവനും വർഗീയമല്ലേ? വാർത്തകളോട് പ്രതികരിക്കുന്നവർ സ്പർധ വളർത്തുന്നതോ അധിക്ഷേപകരമായുള്ളതോ ആയ പരാമർശങ്ങൾ പാടില്ല എന്ന് ഡിസ്‌ക്ലേമർ ആയി കൊടുക്കാറുണ്ട്. ഏതെങ്കിലും മീഡിയ ഇത് പാലിക്കാറുണ്ടോ? അത്തരം അധിക്ഷേപങ്ങൾ ഫിൽട്ടർ ചെയ്യാറുണ്ടോ? ന്യൂസ് അവറിന്റെ ഇടവേളകളിൽ നായർ മാട്രിമോണിയിലേക്കും, മുസ്‌ലിം മാട്രിമോണിയിലേക്കും സ്വിച്ച് ചെയ്യുന്നതും കൂടിയാണ് നമ്മുടെ മീഡിയാ സ്‌പേസുകൾ.
ബി. ഗോപാലകൃഷ്ണന്റെ പള്ളീലച്ചനോടുള്ള ആ ഉത്‌ബോധനം കേട്ടിട്ടുപോലും ആർക്കും ഒന്നും തോന്നാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. ഏറിയും കുറഞ്ഞും എല്ലാ പാർട്ടിക്കാരും തെരഞ്ഞെടുപ്പുകളിൽ വർഗീയതയെ ഉപയോഗിക്കുന്നുണ്ട്.


സൈനുൽ ആബിദ്​

ഡിസൈനർ. മലയാളത്തിലടക്കം പ്രമുഖ പത്രങ്ങളുടെ രൂപകൽപന നിർവഹിച്ചു. നിരവധി പുസ്തകങ്ങളുടെ കവർ ഡി​സൈനും ചെയ്​തിട്ടുണ്ട്​.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments