സഖാവ് വി.എസിന്റെ ഒരു നൂറ്റാണ്ടിന്റെ പോരാട്ട ജീവിതം നിശ്ചലമായി. ജനങ്ങളുടെയാകെ കണ്ണും കരളും നെഞ്ചിലെ പനിനീരുമായി മാറിയ അപൂർവ്വമായൊരു ജനകീയതയുടെ ചരിത്രമെഴുതിച്ചേർത്തുകൊണ്ടാണ് വി.എസ് വിട പറഞ്ഞത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എ.കെ.ജിയുടെ ഇടപെടലുകളോടും മുൻകൈകളോടുമാണ് വി.എസിന്റെ സമരോത്സുക ജീവിതത്തെ താരതമ്യപ്പെടുത്താൻ കഴിയുക. ജനങ്ങളുടെ ജീവിതത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്ന ഒന്നിനോടും വിട്ടുവീഴ്ച ചെയ്യാത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആദർശപ്രതിബദ്ധതയിലാണ് വി.എസിന്റെ ജീവിതത്തെയും സമരത്തെയും അടയാളപ്പെടുത്താനാവുക. ചരിത്രപരമായ കാരണങ്ങളാൽ നിശ്ശബ്ദരാക്കപ്പെട്ടവരുടെയും ജീവിതം അവകാശപ്പെടാനറിയാത്ത ചൂഷിതരുടെയും മർദ്ദിതരുടെയും ശബ്ദവും സമരനായകനുമായി മാറുകയായിരുന്നു വി.എസ് തന്റെ ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തിലൂടെ.
ജാതിജന്മിത്വത്തിന്റെ വിവേചനങ്ങൾക്കെതിരെ ആത്മാഭിമാനത്തിന്റെ അരഞ്ഞാണമൂരി ആഞ്ഞടിച്ച ബാലനിൽ നിന്നുതുടങ്ങി, ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നു വിളിച്ചുപറഞ്ഞ്, ദിവാൻ ഭരണത്തിന്റെ പീരങ്കിക്കുഴലുകളെ വാരിക്കുന്തമുയർത്തി കടന്നാക്രമിച്ച പുന്നപ്ര -വയലാറിലെ രണോത്സുക യൗവ്വനമായി ജ്വലിച്ചുനിന്നതാണ് വി.എസിന്റെ ജീവിതം. തൊഴിലാളികളെയും കുട്ടനാട്ടിലെ കർഷകതൊഴിലാളികളെയും ഉശിരൻ വിപ്ലവവർഗമായി സംഘടിപ്പിച്ച് അവകാശ പോരാട്ടങ്ങളുടെ രണഭൂമികളിലേക്ക് നയിച്ച കമ്യൂണിസ്റ്റ് രാഷ്ട്രീയബോധത്തിന്റെ ഒരിക്കലും കീഴടങ്ങാത്ത സമരസേനാനിയാണ് സഖാവ് വി.എസ്.

അദ്ദേഹത്തിന്റെ മരണത്തോടെ അവസാനത്തെ കമ്യൂണിസ്റ്റും പോയല്ലോ എന്ന് രാജീവ് ചന്ദ്രശേഖരന്മാർക്ക് ആശ്വസിക്കാനാവില്ല. അങ്ങനെയുള്ള ശതകോടീശ്വരന്മാർ കമ്യൂണിസ്റ്റുകാരുടെ അവസാനം ആഗ്രഹിക്കുന്നത് സ്വാഭാവികം. അതവരുടെ വർഗപരവും അധീശത്വപരവുമായ താൽപര്യമാണ്. എന്നാൽ, അവർ ഓർമ്മിക്കേണ്ടത് ചരിത്രം ഓരോ കമ്യൂണിസ്റ്റിനെയും സൃഷ്ടിക്കുന്നത് രാജീവ് ചന്ദ്രശേഖരന്മാരുടെ വർഗം ഈ ഭൂമിയിലുണ്ടാക്കിയ ചൂഷണവും അനീതികളും അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടം ഏറ്റെടുക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ്. മനുഷ്യരെ അടിമകളും അധമരുമാക്കി അധികാരം കൈയാളുന്നവർ അറിയേണ്ടത്, ചൂഷണവും മർദ്ദനവും നിലനിൽക്കുന്ന കാലത്തോളം വി.എസിന്റെ ആശയവും പ്രസ്ഥാനവും നിലനിൽക്കുകതന്നെ ചെയ്യുമെന്നാണ്. അത് അംബാനിമാരുടെയും അദാനിമാരുടെയും അധികാരവ്യവസ്ഥയെയും, പിന്നാക്കക്കാരെയും ദലിതരെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന ബ്രാഹ്മണ്യാധികാരത്തെയും ചോദ്യം ചെയ്തു കൊണ്ടേയിരിക്കും.
വി.എസിനെ മുസ്ലീം വിരുദ്ധനായും ഹിന്ദു വിരുദ്ധനായുമൊക്കെ ചിത്രീകരിക്കുന്നവർ കേരളത്തിന്റെ മതേതര രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ നവോത്ഥാനത്തിന്റെയും തൊഴിലാളിവർഗപോരാട്ടങ്ങളുടെയും ചരിത്രമറിയാത്തവരാണ്.
മുതലാളിത്തം ഭൂമിയിൽ സൃഷ്ടിച്ച അനീതിക്കും അസമത്വങ്ങൾക്കുമെതിരായ പോരാട്ടത്തെ ജീവവായുവായി കണ്ട കമ്യൂണിസ്റ്റായിരുന്നു വി.എസ്. ഓരോ മലയാളിക്കും വി.എസിന്റെ ജീവിതവും പോരാട്ടങ്ങളും കരുത്തും സമരാവേശവും പകർന്നുനൽകിക്കൊണ്ടേയിരിക്കും. വി.എസ് അനശ്വരനായി തലമുറകളുടെ മനസ്സിൽ ജീവിച്ചുകൊണ്ടേയിരിക്കും. അതേ, വി.എസ് അനശ്വരനായി കോർപ്പറേറ്റ് ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരായ പോരാട്ടങ്ങളായി തുടരുകതന്നെയായിരിക്കും. വി.എസ് എന്ന കമ്യൂണിസ്റ്റ് ജീവിതത്തിൽനിന്ന് തലമുറകൾ, നീതിയ്ക്കും സമത്വത്തിനും വേണ്ടിയുള്ള പാഠങ്ങൾ പഠിച്ചുകൊണ്ടേയിരിക്കും.
വി.എസിനെ മുസ്ലീം വിരുദ്ധനായും ഹിന്ദു വിരുദ്ധനായുമൊക്കെ ചിത്രീകരിക്കുന്നവർ കേരളത്തിന്റെ മതേതര രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ നവോത്ഥാനത്തിന്റെയും തൊഴിലാളിവർഗപോരാട്ടങ്ങളുടെയും ചരിത്രമറിയാത്തവരാണ്. ആ മഹാമുന്നേറ്റങ്ങളുടെ ചരിത്രഗതിയിൽ സ്വാതന്ത്ര്യസമരസേനാനിയായി, തൊഴിലാളി- കർഷക അവകാശങ്ങൾക്കുവേണ്ടിയും സാമൂഹ്യവിവേചനങ്ങൾക്ക് എതിരായും വി.എസ് നടത്തിയ ഐതിഹാസിക ഇടപെടലുകളെയും കുറിച്ച് അജ്ഞരാണവർ.

സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ അവശേഷിക്കുന്ന അവസാനത്തെ കണ്ണിയാണ് വി.എസിന്റെ വേർപാടോടെ ഇല്ലാതായത്. 1964-ൽ അവിഭക്ത പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളാണ് സഖാവ് വി.എസ്. ആ 32 പേർ ആന്ധ്രയിലെ തെനാലിയിൽ യോഗം ചേർന്നാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവകരമായ തുടർച്ച നിലനിർത്താനും പ്രസ്ഥാനത്തെ കയ്യടക്കുന്ന തിരുത്തൽവാദ നേതൃത്വത്തെ പിഴുതെറിയാനുമായി സി.പി.ഐ (എം) രൂപീകരിക്കുന്നത്. ഈ ചരിത്രസംഭവങ്ങളിലെല്ലാം പങ്കാളിയായ ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും തലമുതിർനേതാവിനെയാണ് വി.എസിന്റെ മരണത്തോടെ നഷ്ടമായത്.
സഖാവിന്റെ സഖാവ്
പി. കൃഷ്ണപിള്ളയുമായുള്ള ബന്ധമാണ് വി.എസിനെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് എത്തിക്കുന്നത്. ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന വി.എസ് തന്റെ ജ്യേഷ്ഠൻ നടത്തിയിരുന്ന തയ്യൽക്കടയിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നാണ് ബ്രിട്ടീഷ് കയർഫാക്ടറിയിൽ ജോലിക്ക് പോകുന്നത്. അടിമസമാനമായ അവസ്ഥയായിരുന്നു കയർഫാക്ടറിയിൽ. ചൂഷണത്തിനും മുതലാളിമാരുടെ മർദ്ദനസംവിധാനങ്ങൾക്കുമെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കി മാറ്റാൻവി.എസ് ശക്തമായി ശ്രമിച്ചു.
മാർക്‌സിസത്തിലും അത് മുന്നോട്ടുവെക്കുന്ന സാമൂഹ്യവികാസത്തെ സംബന്ധിച്ച വീക്ഷണങ്ങളിലും അടിയുറച്ച വിശ്വാസമാണ് വി.എസിനെ പാവങ്ങളുടെ പടത്തലവനാക്കി മാറ്റിയത്.
ഈ സന്ദർഭത്തിലാണ് പി. കൃഷ്ണപിള്ളയെ കണ്ടുമുട്ടുന്നതും 17 വയസ്സ് മാത്രം പ്രായമുള്ള വി.എസിനെ കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കുന്നതും. കായൽ രാജാക്കന്മാരുടെയും ജന്മിമാരുടെയും കീഴിൽ മൃഗതുല്യമായി പണിയെടുത്ത് ജീവിക്കേണ്ടിവരുന്ന ദലിത് വിഭാഗത്തിൽപ്പെട്ട കർഷകതൊഴിലാളികളിൽ ആത്മബോധവും അവകാശബോധവും വളർത്തിയത് വി.എസിന്റെ ഇടപെടലുകളാണ്. കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ് കേരളത്തിൽ ഉശിരൻ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന കർഷകതൊഴിലാളി യൂണിയന് അടിത്തറയിട്ടത്. ജാതിമേധാവിത്വവും ജന്മിത്വവും കുട്ടനാട്ടിലെ പാവപ്പെട്ട മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും അടിച്ചമർത്തിയിരുന്നു. ഇതിൽ നിന്ന് അവരെ മോചിപ്പിച്ച് അവകാശബോധമുള്ള മനുഷ്യരാക്കി മാറ്റിയത് വി.എസിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടപെടലുകളായിരുന്നു.
1940-ൽ സഖാവ് കൃഷ്ണപിള്ളയാണ് വി.എസിന് പാർട്ടി അംഗത്വം നൽകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം കോഴിക്കോട്ടായിരുന്നു. 1943-ലെ ആ സമ്മേളനത്തിൽ വി.എസ് പ്രതിനിധിയായിരുന്നു. 1946-ൽ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി പുന്നപ്ര വയലാറിലെ തൊഴിലാളികൾ വാരിക്കുന്തമുയർത്തി ദിവാൻ സി.പിയുടെ കിരാതഭരണത്തെ വെല്ലുവിളിച്ചു. അതിന്റെ ഭാഗമായി പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞ വി.എസിനെ പോലീസ് പിടിച്ചുകൊണ്ടുപോയി പൂഞ്ഞാർ പോലീസ് സ്റ്റേഷനിലും പാല ഔട്ട് പോസ്റ്റിലും ഭീകര മർദ്ദനങ്ങൾക്കിരയാക്കി. ഇടിയൻ നാരായണൻപിള്ള എന്ന സബ് ഇൻസ്‌പെക്ടർ വി.എസിന്റെ കണങ്കാലിൽ ബയണറ്റ് കുത്തിയിറക്കി. മരിച്ചുവെന്നു കരുതി ചാക്കിൽ കെട്ടി സഖാവ് വി.എസിനെ കുറ്റിക്കാട്ടിൽ എറിയുകയായിരുന്നു. അതിന് പോലീസിനെ സഹായിച്ച കോലപ്പനെന്ന കള്ളനാണ് വി.എസ് മരിച്ചിട്ടില്ല എന്നും ശ്വാസമുണ്ടെന്നും തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. ഒരുപക്ഷെ പുന്നപ്ര- വയലാർ സമരത്തിൽ ലോക്കപ്പ് മർദ്ദനം മൂലം രക്തസാക്ഷിയാവേണ്ട വി.എസിന്റെ പുനർജന്മമായിരുന്നു അത്. മരണത്തിനുപോലും കീഴടങ്ങിക്കൊടുക്കാത്ത പോരാട്ടവീര്യമാണ് വി.എസിന്റേത്.

തിരിച്ചടികളും വി.എസും
മാർക്‌സിസത്തിലും അത് മുന്നോട്ടുവെക്കുന്ന സാമൂഹ്യവികാസത്തെ സംബന്ധിച്ച വീക്ഷണങ്ങളിലും അടിയുറച്ച വിശ്വാസമാണ് വി.എസിനെ പാവങ്ങളുടെ പടത്തലവനാക്കി മാറ്റിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും സോഷ്യലിസത്തിനും കമ്യൂണിസത്തിനും അതുണ്ടാക്കിയ തിരിച്ചടികളും സൈദ്ധാന്തികമായി വിശകലനം ചെയ്ത് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഭാവി തന്നെയാണ് മനുഷ്യരാശിയുടെയും നിലനിൽപിന്റെ അടിസ്ഥാനമെന്ന് വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ വി.എസ് എഴുതിയിട്ടുണ്ട്. അതിൽപലതും രണ്ട് വാള്യങ്ങളിലായി സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഇതെഴുതുയാൾ വി.എസിനെ ശ്രദ്ധിച്ച് വായിക്കുന്നത് സോവിയറ്റ് യൂണിയനിൽ ഗോർബച്ചോവ് തുടങ്ങിവെച്ച ഗ്ലാസ്‌നോസ്റ്റ്- പെരിസ്‌ട്രോയിക്ക വിവാദപരമായി ചർച്ച ചെയ്യപ്പെടുന്ന 1980-കളുടെ അവസാനത്തിലാണ്. പൊതുവെ സി.പി.ഐയും സി.പി.എമ്മുമെല്ലാം ഗോർബച്ചോവിന്റെ പരിഷ്‌കാരങ്ങളുടെ ആദ്യ ഘട്ടത്തെ സോഷ്യലിസത്തെ പരിഷ്‌കരിക്കാനും റഷ്യൻ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മുരടിപ്പുകൾ പരിഹരിക്കാനുമുള്ള നടപടികളായിട്ടാണ് കണ്ടത്.
രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സഖാവ് വർഗീസിന്റെ നിഷ്ഠൂര കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾക്കുവേണ്ടി പ്രക്ഷോഭങ്ങളും നിയമനടപടികളും ആരംഭിച്ചത്. കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാനാവശ്യമായ ശക്തമായ ഇടപെടലാണ് വി.എസ് നടത്തിയത്.
സി.പി.എസ്.യുവിന്റെ 28-ാം പാർട്ടി കോൺഗ്രസിൽ ഗോർബച്ചോവ് അവതരിപ്പിച്ച റിപ്പോർട്ട് ലോകമെമ്പാടുമുള്ള മാർക്‌സിസ്റ്റുകൾക്കിടയിൽ വലിയ ആശങ്ക പരത്തിയിരുന്നു. അതിനെ ശരിവെക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് സോവിയറ്റ് യൂണിയനിലുണ്ടായത്. 1980-കളുടെ അവസാനമിറങ്ങിയ ചിന്തയുടെ മെയ്ദിന പതിപ്പിലോ ഒക്ടോബർ വിപ്ലവപതിപ്പിലോ ആണെന്നാണ് ഓർമ്മ, ഗോർബച്ചോവിന്റെ പരിഷ്‌കാരങ്ങളെ ശക്തമായി വിമർശിച്ച് ബി.ടി. രണദിവെയുടെയും വി.എസിന്റെയുമൊക്കെ ലേഖനങ്ങൾ വന്നത്. സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥ ഇല്ലാതാക്കുംവിധം ഗോർബച്ചോവിന്റെ പരിഷ്‌കാരങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പായിരുന്നു ആ ലേഖനങ്ങളിലേത്. അമേരിക്കയുടെ നേതൃത്വത്തിൽ നവലോകക്രമം ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയിലാണ് സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ഇല്ലാതാക്കപ്പെടുന്നത്.
സോഷ്യലിസ്റ്റ് വ്യവസ്ഥ നേരിട്ടിരുന്ന വൈരുദ്ധ്യങ്ങളെയും പ്രശ്‌നങ്ങളെയും ശരിയായി മനസ്സിലാക്കാതെ ഗോർബച്ചോവ് മുതലാളിത്ത പരിഹാരങ്ങൾ തേടിപ്പോയി എന്നായിരുന്നു ആ ലേഖനങ്ങളിലെ വിമർശനം. സോഷ്യലിസം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ദാർശനികവും പ്രായോഗികവുമായ പരിപാടിയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയികയുമെല്ലാം, കടുത്ത മുതലാളിത്ത പരിഷ്‌കാരങ്ങളായിരുന്നു. ദൂരവ്യാപകമായ സോഷ്യലിസ്റ്റ് നവീകരണത്തിനും തെറ്റുതിരുത്തലിനുമുള്ള വഴികളാരായാനുള്ള ഗോർബച്ചോവിന്റെ സൈദ്ധാന്തിക ഉൾക്കാഴ്ചയില്ലായ്മയെ വി.എസ് തന്റെ ലേഖനത്തിൽ വിമർശനവിധേയമാക്കുന്നുണ്ട്. തന്റെ തെറ്റായ നിലപാടുകൾക്കെതിരായി ലെനിനെയും മാർക്‌സിനെയുമൊക്കെ ഉദ്ധരിച്ച ഗോർബച്ചോവിന്റെ വഞ്ചനാപരമായ സമീപനങ്ങളെയും ലേഖനം വിശകലനം ചെയ്യുന്നു. കൂടുതൽ ജനാധിപത്യം, കൂടുതൽ സോഷ്യലിസം എന്നെല്ലാമുള്ള പ്രത്യയശാസ്ത്ര സങ്കീർണത സൃഷ്ടിച്ച് മൂർത്തമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു ഗോർബച്ചോവിസ്റ്റുകൾ എന്നാണ് വി.എസ് ആ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചത്.
ദേശീയവും സാർവദേശീയവുമായ സംഭവവികാസങ്ങളെയും സോഷ്യലിസത്തിന്റെ ഭാവിയെയുമെല്ലാം സംബന്ധിച്ച സൈദ്ധാന്തികവും രാഷ്ട്രീയവുമായ നിരന്തര അന്വേഷണങ്ങളും പഠനങ്ങളും വി.എസ് നടത്തിയിരുന്നു.

വർഗീസ് വധവും വി.എസും
21-ാം തിയ്യതി വൈകീട്ട് എ.കെ.ജി പഠനഗവേഷണകേന്ദ്രത്തിൽ വി.എസിനെ അവസാനമായി കാണാനായെത്തിയ ആയിരങ്ങളുടെ തിക്കിലും തിരക്കിലും നിൽക്കുമ്പോൾ മനസ്സിലൂടെ കടന്നുപോയത് വി.എസിന്റെ ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളാണ്. വ്യക്തിപരമായി സഖാവ് വി.എസുമായി നേരിട്ട് സംസാരിക്കുന്നത് കമ്യൂണിസ്റ്റ് വിപ്ലവകാരി വർഗീസിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തെ സംബന്ധിച്ച പോലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തൽ വന്ന ഘട്ടത്തിലാണ്. രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം കേരള സമൂഹത്തിലാകെ ചർച്ച ചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചെന്ന് ഞാനും എം. ശിവശങ്കരനും നേരിട്ടു കണ്ട് സംസാരിക്കുന്നത്.
സഖാവ് എം.എ. ബേബിയായിരുന്നു വി.എസിനെ കാണാൻ ഞങ്ങളോട് പറഞ്ഞതും അതിനുള്ള അവസരമൊരുക്കിത്തന്നതും. പ്രിയങ്കരരായ ഭാസുരേന്ദ്രബാബുവും ടി.എൻ. ജോയിയുമെല്ലാം ബേബി സഖാവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വി.എസിനെ കണ്ട് സംസാരിക്കണമെന്ന നിർദ്ദേശം വന്നത്. രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സഖാവ് വർഗീസിന്റെ നിഷ്ഠൂര കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾക്കുവേണ്ടി പ്രക്ഷോഭങ്ങളും നിയമനടപടികളും ആരംഭിച്ചത്. കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാനാവശ്യമായ ശക്തമായ ഇടപെടലാണ് ആ കാലത്ത് വി.എസ് നടത്തിയത്.
ആഗോളവൽക്കരണം സൃഷ്ടിച്ച പുതിയ സാമൂഹ്യവൈരുധ്യങ്ങളുടേതായ വസ്തുനിഷ്ഠ സാഹചര്യമാണ് വി.എസിന്റെ പോരാട്ടങ്ങളെ നിർണ്ണയിച്ചത്.
പോരാട്ടനാളുകൾ
1990-കളിൽ ആരംഭിച്ച ആഗോളവൽക്കരണനയങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയിലും സാമൂഹ്യജീവിതത്തിലും അത്യന്തം പ്രതിലോമപരമായ ആഘാതങ്ങളാണ് സൃഷ്ടിച്ചത്. അതിന്റെ ഫലമായിരുന്നു രാഷ്ട്രീയരംഗത്തെ ക്രിമിനൽവൽക്കരണവും മാഫിയാവൽക്കരണവും. അതേപോലെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും വർഗീയവൽക്കരിക്കുന്ന മതതീവ്രവാദ ശക്തികളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അക്രമാസക്തമായ കടന്നുവരവും കേരളീയ സാമൂഹ്യജീവിതത്തെ അസ്വസ്ഥകരമാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരും വനംകയ്യേറ്റക്കാരും പൊതുമുതൽകയ്യടക്കാൻ കച്ചകെട്ടിയിറങ്ങിയ നാടനും വിദേശികളുമായ കുത്തകകളും സെക്‌സ് റാക്കറ്റുകളും അവയവ കച്ചവടക്കാരും ഭീഷണമായ മാനങ്ങളിൽ ഉയർന്നുവന്നു. ഇവർക്കെല്ലാമെതിരായ ശക്തമായ പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് നിർണ്ണായകമായ ഇടപെടലാണ് സഖാവ് വി.എസ് നടത്തിയത്.
ആഗോളവൽക്കരണം സൃഷ്ടിച്ച പുതിയ സാമൂഹ്യവൈരുധ്യങ്ങളുടേതായ വസ്തുനിഷ്ഠ സാഹചര്യമാണ് വി.എസിന്റെ പോരാട്ടങ്ങളെ നിർണ്ണയിച്ചത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മനുഷ്യരാശിയെയാകെ വേട്ടയാടുന്ന ചരിത്രസന്ധിയെ കൂടിയാണ് ആഗോളവൽക്കരണകാലമെന്നത്. ഭൗമതാപനവും വരൾച്ചയും വനശോഷണവുമൊക്കെ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രതിസന്ധിയെ ആഴത്തിൽ തിരിച്ചറിഞ്ഞുകൊണ്ടുള്ള മനുഷ്യരാശിയുടെ അതിജീവനത്തിന് വനം ഉൾപ്പെടെയുള്ള പ്രകൃതിയുടെ സംരക്ഷണം പ്രധാനമാണെന്ന ബോധ്യത്തിൽനിന്നുള്ള പ്രതിരോധങ്ങളാണ് വി.എസ് തീർക്കാൻ ശ്രമിച്ചത്. അതിലേറ്റവും പ്രധാനമായിരുന്നു മതികെട്ടാൻ മല സംരക്ഷിക്കാനുള്ള വി.എസിന്റെ സാഹസിക ഇടപെടലുകൾ.

മതികെട്ടാൻ മലയിലേക്ക്, സാഹസികമായി…
ശാന്തൻപാറയിൽ നിന്ന് 11 കിലോമീറ്റർ ദൂരെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കേരളത്തിന്റെ നിബിഢ വനമേഖലയാണ് മതികെട്ടാൻ മല. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ 8000 ഏക്കറിലധികം വരുന്ന വനപ്രദേശം. അപൂർവ്വ സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ. തമിഴ്‌നാട്ടിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ തടഞ്ഞുനിർത്തി താഴ്‌വരയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഈ വനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. എല്ലാവിധ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപ്പറത്തിയാണ് ഒരു കൂട്ടം മാഫിയ ഈ വനപ്രദേശം കയ്യേറാൻ നോക്കിയത്. ഈ വനമേഖല ഇല്ലാതായാൽ തമിഴ്‌നാട്ടിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ തടഞ്ഞുനിർത്താൻ കഴിയില്ല. കേരളത്തിൽ ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ഭാവിതലമുറയുടെ ദാഹജലത്തെ വരെ ഇല്ലാതാക്കുന്നതാണ് ഈ കൈയേറ്റം. ഈ ചോലവനത്തെ സംരക്ഷിച്ചില്ലെങ്കിൽ കേരളം തന്നെ ഊഷരമാകും. ഈയൊരു തിരിച്ചറിവാണ് വി.എസിനെ മതികെട്ടാൻ ചോല വനത്തിന്റെ ഉൾത്തുടിപ്പുകളിലേക്ക് നടന്നുകയറാൻ പ്രേരിപ്പിച്ചത്. പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധമായ പ്രതിബദ്ധതയുടെ ഉൾപ്രേരണയിലാണ് 80 വയസ്സുകഴിഞ്ഞ വി.എസ് കുണ്ടും കുഴിയുമുള്ള, കൂർത്ത കല്ലുകൾ മുഴച്ചുനിൽക്കുന്ന വനപാതയിലൂടെ നടന്നുനീങ്ങിയത്.
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ വകവെക്കാതെയായിരുന്നു, കാനനപാതയിലൂടെ ഉദ്ധതമായ ശിരസ്സുമായി കാട്ടുകൊള്ളക്കാർക്കെതിരെ അദ്ദേഹം കടന്നുചെന്നത്. മലയടിവാരത്തെ വെള്ളാരപ്പാറയിലെത്താൻ ജീപ്പിലൂടെ ഒരു മണിക്കൂർ സഞ്ചരിച്ചാൽ ആരോഗ്യവാനായ ഏതൊരാളുടെയും നട്ടെല്ല് ഒടിഞ്ഞുപോകും. അതീവ അപകടകരമായ 15 ഓളം ഹെയർപിൻ വളവുകൾ. കിഴക്കാംതൂക്കായ പാത. ആർക്കും പേടി തോന്നുന്ന വഴിയിലൂടെയാണ് വി.എസ് മതികെട്ടാനിലെത്തിയത്. ഒരു കല്ലിൽനിന്ന് മറ്റൊരു കല്ലിലേക്ക് ചാടിച്ച് ചാടിച്ച് മാത്രമാണ് ജീപ്പ് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞത്. വഴിയിലെല്ലാം വി.എസിനെ തടയാൻ കയ്യേറ്റ മാഫിയ പലതരം തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. പലയിടത്തും കാട്ടുപാതയിൽ കിടങ്ങുകൾ കുഴിച്ചിരുന്നു. മരത്തടികളും ഉരുളൻകല്ലുകളും നീക്കിയിട്ട് തടസ്സങ്ങളുണ്ടാക്കിയിരുന്നു. മലയരയർ എന്ന വ്യാജേന അമ്പും വില്ലുമായി വി.എസിനെ ഭീഷണിപ്പെടുത്താനും ക്രിമിനൽസംഘം ആളുകളെ വിട്ടിരുന്നു.
മതികെട്ടാൻ മലയിലെ വെള്ളാരപ്പാറ കോളനിയിലെത്തിയപ്പോൾ സകല ആധുനിക സൗകര്യങ്ങളോടും കൂടി മാസങ്ങളായി അവിടെ താമസിക്കുന്നവർ വി.എസിനോട്, തങ്ങൾ ആദിവാസികളാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് നോക്കിയത്. വി.എസിനോടൊപ്പമുള്ള പത്രപ്രവർത്തകരാണ് പരിഷ്‌കൃത ഭാഷയിൽ സംസാരിക്കുന്ന ഇവർ ആദിവാസികളല്ലെന്നും വനംമാഫിയകൾ കൊണ്ടുവന്ന് താമസിപ്പിച്ച ക്രിമിനലുകളാണെന്നും തിരിച്ചറിഞ്ഞത്.
മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾക്കും ഭൂമി കയ്യേറ്റങ്ങൾക്കുമെതിരായി വി.എസ് സർക്കാർ സ്വീകരിച്ച നടപടികളും മാഫിയോക്രസിക്കും നിയമവിരുദ്ധശക്തികൾക്കുമെതിരായ ശക്തമായ ഇടപെടലുകളായിരുന്നു
എന്തായിരുന്നു വി.എസ് കണ്ട കാഴ്ച?.
മതികെട്ടാൻ മലയിലെ താഴ്ഭാഗത്തുള്ള വനങ്ങളാകെ വെട്ടിവെളുപ്പിച്ചിരിക്കുന്നു. കയ്യേറ്റക്കാർ ഡയനാമിറ്റുകൊണ്ട് തകർത്ത കൂറ്റൻമരത്തിന്റെ ഹൃദയം തകർക്കുന്ന കാഴ്ചയും വി.എസിന് കാണാൻ കഴിഞ്ഞു. വനത്തിൽ ജെ.സി.ബി വെച്ച് കിലോമീറ്ററുകളോളം നീളത്തിൽ 20 അടിയിലേറെ വീതിയിൽ റോഡുകൾ പണിതുകൊണ്ടിരിക്കുന്നു. ഇതെല്ലാം സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ സഹായത്തോടു കൂടിയായിരുന്നു. കേരളത്തിന്റെ വനഭൂമി സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ ധീരവും ഉജ്ജ്വലവുമായ ഇടപെടലായിരുന്നു മതികെട്ടാനിലേത്.
മറയൂരിൽ വി.എസ്
മറയൂരിലെ ചന്ദനമരങ്ങൾ സംരക്ഷിക്കാനുള്ള വി.എസിന്റെ ഇടപെടലും വനം- ചന്ദന മാഫിയകളെ നിലയ്ക്കുനിർത്താനുള്ള ഉജ്ജ്വലമായ ജനകീയ ഇടപെടലായിരുന്നു. ഒരു ലക്ഷത്തിൽപരം ചന്ദനമരങ്ങളുണ്ടായിരുന്ന മറയൂരിൽ 2005 ജനുവരി 30 ആകുമ്പേഴേക്കും 57,500 ആയി കുറഞ്ഞുവെന്ന് ആ കാലത്ത് പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചു. ചന്ദന മാഫിയകളുമായി അടുത്തബന്ധം പുലർത്തുന്ന യു.ഡി.എഫ് സർക്കാരിലെ ഉന്നതരുടെ സഹായത്തോടു കൂടിയാണ് റവന്യൂ ഭൂമിയിലെയും പട്ടയസ്ഥലത്തെയും സ്വകാര്യ പുറമ്പോക്ക് സ്ഥലങ്ങളിലെയും ചന്ദനമരങ്ങൾ നഷ്ടപ്പെട്ടത്. ഇതിന്റെ ഒരു കണക്കും അധികൃതരുടെ കൈവശമുണ്ടായിരുന്നില്ല. ഭീകരമായൊരു ക്രിമിനൽ സംഘമായിരുന്നു ചന്ദനക്കൊള്ളയ്ക്ക് പിറകിൽ.
ഒരു ടൺ ചന്ദനത്തിനു മാത്രം മാഫിയകളുടെ കൈകളിലെത്തുന്നത് 22 ലക്ഷം രൂപയാണ്. പണം ഒഴുകിമറയുന്ന ഭീകരമായൊരു ബിസിനസ്സാണ് ചന്ദനക്കൊള്ളയും ചന്ദനതൈല നിർമ്മാണവും. അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ സഹായത്തോടെ വലിയൊരു ക്രിമിനൽസംഘം സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു. മറയൂരിൽ ചന്ദനക്കള്ളക്കടത്ത് സംഘം നടത്തിയ 50-ലേറെ ആക്രമണങ്ങളിൽ 30-ലേറെ യുവാക്കൾ മരിച്ചതായി ആ കാലത്ത് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വനംവകുപ്പിന്റെ വാഹനങ്ങൾ തകർക്കുകയും നിരവധിപേരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കോഴിക്കോട് ജില്ലയിലെ ജീരകപ്പാറ വനംകൊള്ളയ്‌ക്കെതിരായ ജനകീയ പ്രക്ഷോഭത്തിന് ആത്മവിശ്വാസം പകർന്ന് വി.എസ് ആ വനമേഖലയും സന്ദർശിച്ചിരുന്നു.

സ്ത്രീപക്ഷ വി.എസ്
ഉന്നത രാഷ്ട്രീയ നേതൃത്വവും മാഫിയകളും ചേർന്ന് നടത്തുന്ന വനംകൊള്ളകൾക്കെതിരായ പ്രതിരോധം വളർത്തിക്കൊണ്ടുവരുന്നതിന് വി.എസിന്റെ ഇടപെടലുകൾ സഹായിച്ചുവെന്നത് ചരിത്രം. മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾക്കും ഭൂമി കയ്യേറ്റങ്ങൾക്കുമെതിരായി വി.എസ് സർക്കാർ സ്വീകരിച്ച നടപടികളും മാഫിയോക്രസിക്കും നിയമവിരുദ്ധശക്തികൾക്കുമെതിരായ ശക്തമായ ഇടപെടലുകളായിരുന്നു
റിയൽ എസ്റ്റേറ്റ് ബിസനസ്സും സ്വർണ കള്ളക്കടത്തും ചേർന്നുകൊണ്ടാണ് കോഴിക്കോട് ഐസ്‌ക്രീം പാർലർ കേസ് ഉൾപ്പെടെയുള്ള പെൺവാണിഭ സംഘങ്ങളും സെക്‌സ് റാക്കറ്റുകളും കേരളമാകെ വളർന്നുവന്നത്. സൂര്യനെല്ലി സംഭവം കേരളത്തിന്റെ സാമൂഹ്യ മനഃസ്സാക്ഷിയെ പിടിച്ചുലച്ച, ഉന്നതർ പങ്കാളികളായ കേസായിരുന്നു. വിതുര, തോപ്പുംപടി തുടങ്ങി നിരവധി സെക്‌സ് റാക്കറ്റുകൾ ആ കാലത്ത് ഉയർന്നുവന്നു. ഇത്തരം ക്രിമിനൽസംഘങ്ങൾക്കും പെൺകുട്ടികളുടെ ജീവിതത്തെ തകർക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കൾക്കുമെതിരെ വി.എസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരായി മുഖ്യമന്ത്രിയെ നിലയിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ വി.എസ് ശ്രദ്ധിച്ചു. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പ്രതിപക്ഷനേതാവെ നിലയ്ക്കും മുഖ്യമന്ത്രിയെ നിലയിലും അദ്ദേഹം എടുത്ത നിലപാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടും.

വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീർണതയ്ക്കും വർഗീയശക്തികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പര്യായപദമാണ് ഇന്ന് മലയാളിയെ സംബന്ധിച്ച് വി.എസ്. സംഘടിതമായ കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അടിത്തറയിൽ നിന്ന് ആഗോളവൽക്കരണം തീക്ഷ്ണമാക്കിയ അഴിമതിക്കും ഭരണരംഗത്തെ ക്രിമിനൽവൽക്കരണത്തിനും പരിസ്ഥിതി തകർക്കുന്ന നയങ്ങൾക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ദലിത്- ന്യൂനപക്ഷ മർദ്ദനങ്ങൾക്കുമെല്ലാമെതിരായ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിലൂടെയാണ് മാറുന്ന ലോകത്തിന്റെയും സമൂഹത്തിന്റെയും സമരനായകനായി വി.എസ് മാറിയത്. ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവും സഖാവുമായി വി.എസിനെ ഹൃദയത്തിലേറ്റിയത്.
