കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ (Special Intensive Revision) ഭാഗമായുള്ള അന്തിമ പട്ടികകൾ പുറത്തുവന്നു കഴിഞ്ഞു. വോട്ടർ പട്ടികയുടെ ശുദ്ധീകരണം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതായി ഇലക്ഷൻ കമ്മീഷൻ അവകാശപ്പെടുന്ന എസ് ഐ ആറിനെ കുറിച്ച് രാജ്യത്തെമ്പാടും നിരവധി പരാതികൾ ഉന്നയിക്കപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗത്തിൽ പെട്ടവരുടെയും പ്രതിപക്ഷ വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാന ആരോപണം. വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയിലെ പാളിച്ചകളെ കുറിച്ചും നിരവധി വിമർശനങ്ങളുണ്ട്. കോടിക്കണക്കിന് പേർ ഭാഗമാവുന്ന എന്യുമറേഷൻ പ്രക്രിയ പിഴവുകളില്ലാതെ നിർവഹിക്കാൻ ആവശ്യമായ സമയമനുവദിച്ചില്ലെന്നും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും ഇലക്ഷൻ കമ്മീഷനെതിരെ ആക്ഷേപങ്ങളുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണം 3 കോടിയിലധികമാണ്. കേരളത്തിൽ മാത്രം നീക്കം ചെയ്യപ്പെട്ടത് 7.92 ലക്ഷം (3.22%) പേരാണ്. തമിഴ്നാട്ടിൽ 11.5 % പേർ (70 ലക്ഷം പേർ) നീക്കം ചെയ്യപ്പെട്ടു. സംസ്ഥാനങ്ങളിൽ ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേരുകൾ നീക്കം ചെയ്യപ്പെട്ടത് (13.40%). കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഒഴിവാക്കപ്പെട്ടത് ആന്തമാൻ നിക്കോബാർ ദ്വീപുകളിലാണ് - (16.87%). ജനുവരി 6-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഉത്തർപ്രദേശിൽ നീക്കം ചെയ്യപ്പെട്ടത് 2.89 കോടി വോട്ടർമാരായിരുന്നു. ഇവരിലെത്രപേർ വോട്ടർ പട്ടികയിൽ നിന്ന് അന്തിമമായി നീക്കം ചെയ്യപ്പെടുമെന്നറിയാൻ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന ഏപ്രിൽ വരെ കാത്തിരിക്കണം.

പശ്ചിമബംഗാളിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഇലക്ഷൻ കമ്മീഷനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിലിടപെട്ട് തീരുമാനമെടുക്കാൻ സുപ്രീം കോടതിയ്ക്ക് സിവിൽ ജഡ്ജിമാരെയും വിരമിച്ച ന്യായാധിപരെയും നിയോഗിക്കേണ്ടി വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തൃണമൂൽ കോൺഗ്രസിൻറെ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മമത ബാനർജി ആരോപിക്കുകയുണ്ടായി. എസ് ഐആർ കരട് പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഡൽഹിയിലെ ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ മമത നേരിട്ടെത്തി തെളിവുകൾ നൽകിയതും സുപ്രീംകോടതിയിൽ നേരിട്ട് കേസ് വാദിച്ചതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നല്ലോ. ഉത്തര ബംഗാളിലെ ആയിരക്കണക്കിന് ആദിവാസി ചായത്തോട്ട തൊഴിലാളികളുടെയും രാജ്ബംശി സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെയും പേരുകൾ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയോ, അല്ലെങ്കിൽ “പരിശോധനയ്ക്ക് വിധേയമായത്” (Adjudication) എന്ന വിഭാഗത്തിൽ അന്യായമായി ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും തൃണമൂൽ ആരോപിക്കുന്നു. ഇവരുടേതുൾപ്പടെ 60 ലക്ഷം പേരുടെ വോട്ടവകാശത്തിൽ ഇനിയും സുപ്രീം കോടതി നിയോഗിച്ച 501 ജുഡീഷ്യൽ ഓഫീസർമാർ തീർപ്പ് കൽപ്പിക്കേണ്ടതുണ്ട്. പ്രതിദിനം 1000 കേസുകൾ ഒരു ജുഡീഷ്യൽ ഓഫീസർ കൈകാര്യം ചെയ്താൽ പോലും ഇതിന് 12 ദിവസമെടുക്കും. ഇതെങ്ങനെ സാധ്യമാവും എന്ന ചോദ്യവും നിലനിൽക്കുന്നു. ബംഗാളിലും ഉത്തർപ്രദേശിലും ഒഴിവാക്കപ്പെടുന്നവരുടെ അന്തിമ കണക്കുകൾ കൂടി ചേർക്കുമ്പോൾ, 6 കോടി പേരെങ്കിലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാനാണ് സാധ്യത.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ തുടർന്ന് ബീഹാറിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടത് 65 ലക്ഷം പേർക്കായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളും ദലിതുകളും ആദിവാസികളുമായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ഒഴിവാക്കപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തമിഴ്നാട്ടിലും സമാനമായ പാറ്റേൺ ദൃശ്യമാണ്. വോട്ടർ പട്ടികയിൽ നിന്ന് പുരുഷൻമാരെ അപേക്ഷിച്ച് ലക്ഷക്കണക്കിന് സ്ത്രീകൾ അധികമായി നീക്കം ചെയ്യപ്പെട്ടുവെന്നതും കരട് പട്ടികയിൽ നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണവും (ASD ലിസ്റ്റ്) അന്തിമ പട്ടികയിൽ നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണവും തമ്മിലുള്ള ഭീമമായ അന്തരവും എസ് ഐആർ പ്രക്രിയയിലെ ഘടനാപരമായ പിഴവുകളിലേക്ക് വെളിച്ചം വീശുന്നു.

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ, മുഴുവൻ രേഖകളും സമർപ്പിച്ചവരെയും കൂട്ടത്തോടെ ഒഴിവാക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങളുടെ സങ്കീർണ്ണത; പൗരത്വം, ജനനം എന്നിവ തെളിയിക്കാൻ ആവശ്യമായ രേഖകളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ, കൃത്യമായ നിർദേശങ്ങളുടെ അഭാവം എന്നിവയെല്ലാം എന്നിവയെല്ലാം എസ് ഐ ആർ പ്രക്രിയയെ ദുരൂഹവും ആശങ്കാജനകവുമാക്കി. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിൻ്റെ ഭാഗമായി ചെയ്യേണ്ടിയിരുന്ന “മാപ്പിങ്” പ്രക്രിയ (2002/2003 ലെ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കൽ) അനാവശ്യവും ആയാസപൂർണവുമായിരുന്നു. അന്ന് വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ വിവരങ്ങൾ നൽകേണ്ടതുണ്ടായി.
ഈ നടപടിക്രമം പ്രായമായവർ, നിരക്ഷരർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, പലതവണ താമസം മാറിയവർ, അനാഥർ, ചേരികളിൽ താമസിക്കുന്നവർ, വിവാഹത്തെ തുടർന്ന് താമസം മാറിയ സ്ത്രീകൾ, തൊഴിൽ സംബന്ധമായി മറ്റുസംസ്ഥാനങ്ങളിലോ വിദേശത്തോ പോയവർ തുടങ്ങി കോടിക്കണക്കിന് പേർക്ക് പൂർത്തിയാക്കുവാൻ പ്രയാസമായി. തൊഴിലിൻ്റെ ഭാഗമായി സ്ഥലത്തുണ്ടാകാതിരുന്നവർക്ക് എന്യൂമറേഷൻ ഫോം സ്വീകരിക്കാനും കഴിയാതെ പോയി. ഫോം സമർപ്പിക്കാനാകാതെയോ ആവശ്യമായ രേഖകൾ നൽകാനാകാതെയോ വോട്ടർ പട്ടികയിൽ നിന്ന് പുറത്താവുകയോ ഹിയറിങ്ങിന് നോട്ടീസ് ലഭിക്കുകയോ ചെയ്തവർ ഓരോ സംസ്ഥാനത്തും ലക്ഷക്കണക്കിനുണ്ടായിരുന്നു. ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരായി രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൻ്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
മാപ്പിങ് നടത്താനാകാത്തവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും പലർക്കും നോട്ടീസ് ലഭിച്ചില്ല. നോട്ടീസ് ലഭിച്ചവരിൽ പലർക്കും നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഹിയറിങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയി. വിദേശത്തുള്ളവരുടെ കാര്യത്തിൽ ബന്ധുക്കൾക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുവദിക്കാനുള്ള തീരുമാനം പോലും വളരെ വൈകിയാണ് സ്വീകരിച്ചത്. കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വലിയ പ്രക്രിയയ്ക്കു വേണ്ടത്ര സാവകാശം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല.

ഫോം 7 ദുരുപയോഗം ചെയ്ത് വോട്ടർമാരുടെ പേരുകൾ നീക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണവും ശക്തമായി. 2026 ലെ റിപ്പബ്ലിക് ദിനത്തിൽ പത്മശ്രീ സ്വീകരിച്ച ഗുജറാത്തിലെ ജുനാഗഢിൽ നിന്നുള്ള ജനകീയ കലാകാരൻ ഹാജി റാംകഡുവിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത് സ്ഥലത്തെ ബിജെപി കൗൺസിലറായിരുന്നു. അദ്ദേഹത്തിന്റെ ആധാർ കാർഡിലെയും വോട്ടർ ഐഡി കാർഡിലെയും പേരുകളിൽ ചെറിയ വ്യത്യാസമുണ്ടെന്ന കാരണമാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. ഔദ്യോഗിക രേഖകളിൽ സാധാരണയായി കാണുന്ന ഇത്തരം ചെറിയ വ്യത്യാസങ്ങൾ പോലും വോട്ടവകാശം നിഷേധിക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് വിമർശനം. വിവാഹിതയായ സ്ത്രീകൾക്ക് പേരിലുണ്ടാവുന്ന മാറ്റങ്ങൾ വിനയായി മാറി.
രാജസ്ഥാനിൽ, വെറും 974 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ച ഹവാമഹൽ മണ്ഡലത്തിൽ മുസ്ലിം വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കാൻ സമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ചില സ്ഥലങ്ങളിൽ ഫോം 7 ഉപയോഗിച്ച് വോട്ടർമാരെ നീക്കം ചെയ്യാനുള്ള ആയിരക്കണക്കിന് അപേക്ഷകൾ ഒരേ വ്യക്തി തന്നെ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഫോം ഏഴ് വ്യാപകമായി ദുരുപയോഗിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നോബൽ ജേതാവ് അമർത്യ സെൻ, വിരമിച്ച നേവൽ മേധാവി അരുൺ പ്രകാശ്, സൈനിക ഉദ്യോഗസ്ഥൻ ശശികാന്ത് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖർക്ക് പോലും ഹിയറിങ്ങിന് നോട്ടീസ് ലഭിച്ച സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നല്ലോ. തിരുത്തലുകൾക്കും പരാതികൾക്കും അനുവദിച്ചിരിക്കുന്നത് വെറും രണ്ടാഴ്ച മാത്രമാണെന്നത് മറ്റൊരു പരിമിതിയായി. എസ് ഐ ആർ പ്രക്രിയയുടെ സമ്മർദ്ദം കാരണം നിരവധി ബൂത്ത് ലെവൽ ഓഫീസർമാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

രക്തരഹിതമായ രാഷ്ട്രീയ വംശഹത്യയെന്ന് വോട്ടർ പട്ടിക പരിഷ്കരണത്തെ വിമർശിച്ചുകൊണ്ട് പറക്കാല പ്രഭാകർ വിശേഷിപ്പിച്ചപ്പോൾ നെറ്റിചുളിച്ചവരുണ്ടായിരുന്നു. രാജ്യത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരും ദലിത് വിഭാഗങ്ങളിൽപെട്ടവരും വോട്ടർ പട്ടികയിൽ നിന്നും കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ടതിൻ്റെ വാർത്തകൾ നമ്മുടെ മുമ്പിലുണ്ട്.
കേരളത്തിൽ ഏതാണ്ട് 9 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്നും പുറത്തുപോയിരിക്കുന്നത്. ഒരു അസംബ്ലി മണ്ഡലത്തിൽ ശരാശരി 6400 പേർ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ,തിരുവനന്തപുരം ജില്ലയിൽ മാത്രം 3.2 ലക്ഷം പേർ വോട്ടർ പട്ടികയ്ക്കു പുറത്താണ്. വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലായി ആകെ നീക്കം ചെയ്യപ്പെട്ടത് 1.6 ലക്ഷം വോട്ടുകളാണ്. ഇവരിൽ പകുതിയോളം പേരെ ന്യൂമറേഷൻ പ്രക്രിയയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്രെ (Untraceable). തൃശ്ശൂർ ജില്ലയിലെ തൃശൂർ ഒല്ലൂർ അസംബ്ലി മണ്ഡലങ്ങളിലും ഏതാണ്ട് 25000 പേരോളം വോട്ടർ പട്ടികക്ക് പുറത്തായിട്ടുണ്ട്. മറ്റൊരിടത്തും നടന്നിട്ടില്ലാത്ത അസ്വാഭാവികങ്ങളായ ഈ പുറത്തുപോകലുകൾ സംഭവിച്ചിട്ടുള്ളത് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും തൃശൂർ ലോക്സഭാ മണ്ഡലത്തിലുമാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചതിനു പുറകിൽ അവിടെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി ചേർത്ത വ്യാജ വോട്ടുകളായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു. തിരുവനന്തപുരത്ത് അത്തരമൊരു തന്ത്രം ബിജെപി പയറ്റിയിരുന്നുവോ എന്ന് സംശയിക്കണം ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വോട്ടു ചേർത്ത നിരവധി പേർ തെരഞ്ഞെടുപ്പിനു ശേഷം സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കണം. ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും വ്യാജവോട്ടുകൾ വഴി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നിരുന്നല്ലോ. അവയിൽ നിന്നും വ്യത്യസ്തമായി വോട്ടവകാശമുള്ളവരെ വെട്ടി നീക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുക എന്ന ഭരണകൂടതന്ത്രത്തിൻ്റെ ഭാഗമാവുകയാണ് ഇലക്ഷൻ കമ്മീഷൻ ചെയ്യുന്നത്.

പൗരത്വ നിർണയവും എസ് ഐ ആറും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇലക്ഷൻ കമ്മീഷൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും ആത്യന്തികമായി ഈ പ്രക്രിയ പൗരത്വം നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനമായാണ് മാറിക്കൊണ്ടിരിക്കുന്നത്. ബംഗാളിൽ മാർച്ച് 1 ന് നടത്തിയ പ്രസംഗത്തിലൂടെ ബിജെപിയുടെ യഥാർത്ഥ ലക്ഷ്യങ്ങളെന്തെന്ന് അമിത്ഷാ മറയില്ലാതെ വിശദീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായിരിക്കുന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ നാടുകടത്തുമെന്നാണ് മഥുരാപൂരിലെ റാലിയിൽ വച്ച് ഷാ പ്രഖ്യാപിച്ചത്. നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്നുമാണ് അമിത്ഷാ പ്രഖ്യാപിച്ചത്. രാജ്യത്തെ ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിക്കുക മാത്രമല്ല, പൗരത്വം കൂടി ഇല്ലാതാക്കുകയെന്നതാണ് എസ്ഐആറിൻ്റെ ലക്ഷ്യമെന്ന് അമിത് ഷായുടെ വാക്കുകൾ വ്യക്തമാക്കുന്നു.

