കോവിഡാനന്തര ചികിത്സ അവകാശമാക്കണം;
ഒരു ബ്ലാക്ക് ഫംഗസ്
ബാധിതന്റെ അനുഭവക്കുറിപ്പ്
കോവിഡാനന്തര ചികിത്സ അവകാശമാക്കണം; ഒരു ബ്ലാക്ക് ഫംഗസ് ബാധിതന്റെ അനുഭവക്കുറിപ്പ്
കഴിഞ്ഞ അഞ്ചു മാസത്തോളം ബ്ലാക്ക് ഫംഗസ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയുടെ അനുഭവക്കുറിപ്പാണിത്. എ.പി.എല്‍ / ബി.പി.എല്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കോവിഡാനന്തര സൗജന്യ ചികിത്സ പരിമിതപ്പെടുത്തിയത് പ്രതിസന്ധികള്‍ക്കിടയിലെ നീതി നിഷേധമാണ്. നീണ്ടു നില്‍ക്കുന്ന, വലിയ സാമ്പത്തിക ബാധ്യതയായേക്കാവുന്ന കോവിഡാനന്തര രോഗങ്ങളെ കൂടുതല്‍ ഗൗരവമായി കണ്ട് അതിനെ കോവിഡ് പ്രതിരോധപദ്ധതിയുടെ തന്നെ ഭാഗമാക്കുകയും, ചികിത്സാ മാനദണ്ഡങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു.
1 Sep 2021, 10:29 AM
കേരളത്തില്‍ കോവിഡാനന്തര ചികിത്സക്ക് APL ക്യാറ്റഗറിയിലുള്ളവര്‍ക്ക് ചാര്‍ജ് ഈടാക്കും എന്നുള്ള സര്‍ക്കാരിന്റെ തീരുമാനം തികച്ചും നിര്‍ഭാഗ്യകരമാണ്. എങ്ങനെയാണ് APL/BPL വിഭാഗത്തില്‍ പെടുന്നതെന്നും ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രയോഗികപ്രശ്‌നങ്ങളും പലതവണ പൊതുമണ്ഡലങ്ങളില്‍ ചര്‍ച്ചയാകുകയും, സാധാരണകാര്‍ക്കുപോലും അറിവുള്ളതുമാണ്. APL കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സയും സേവനവും നിഷേധിക്കുന്നത്, കോവിഡ് പ്രതിസന്ധിക്കിടയിലെ നീതി നിഷേധം കൂടിയാണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് അടിസ്ഥാന പൊതുജനാരോഗ്യ സേവനങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കുമ്പോള്‍. നിലവിലെ സാഹചര്യമനുസരിച്ചു തന്നെ, കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സയ്ക്കുള്ള ചെലവ് സാധാരണക്കാര്‍ക്കു താങ്ങുവാന്‍ പറ്റുന്നതിലും കൂടുതലാണ്. ബ്ലാക്ക്ഫംഗസ് ഉള്‍പ്പെടെയുള്ള പോസ്റ്റ് കോവിഡ് ചികത്സകളെകുറിച്ച് സര്‍ക്കാര്‍വിജ്ഞാപനത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 4-5 മാസമായി ഡല്‍ഹിയിലും കേരളത്തിലും ബ്ലാക്ക്ഫംഗസിന് ചികില്‍സിയിലായിരിക്കുന്ന എന്റെ അനുഭവത്തില്‍, വരുമാനം, മെഡിക്കല്‍ ഫീസ്, ചികിത്സയുടെ ലഭ്യത, ഗുണനിലവാരം എന്നിവയുടെ പരസ്പരബന്ധം എത്ര സങ്കീര്‍ണ്ണമാണെന്ന് വിശകലനം ചെയ്യണമെന്ന് തോന്നി. ഇത് APL/BPL വിഭാഗങ്ങളുടെ പ്രശ്‌നം മാത്രമല്ല.
ബ്ലാക്ക്ഫംഗസ് (mucormycosis) പ്രമേഹരോഗികളിലും രോഗപ്രതിരോധ ശേഷിയില്ലാത്ത മറ്റു വ്യക്തികളിലും, കോവിഡ് ചികിത്സയുടെ പാര്‍ശ്വഫലങ്ങളിലൊന്നായും, ജീവന്‍തന്നെ അപകടപ്പെടുത്തുന്ന ഒരു രോഗമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ രോഗത്തിനുള്ള ചികിത്സ ഇപ്പോഴും സങ്കീര്‍ണ്ണവും നിരവധി ശസ്ത്രക്രിയകള്‍ ഉള്‍പെടുന്നതും ഒപ്പം ചെലവേറിയ മരുന്നുകള്‍ ആവശ്യമുള്ളതുമാണ്. 2021 ജൂണില്‍ പ്രസിദ്ധീകരിച്ച ബി.ബി.സി-യുടെ മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ 4,300 ലധികം ആളുകള്‍ ഈ രോഗം ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. അതിനോടൊപ്പം തന്നെ മരണനിരക്ക് 50% ല്‍ കൂടുതലാണെന്നുള്ളത് ഭീതിയുളവാക്കുന്നതുമാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലെ കാലതാമസവും രോഗികളിലും മെഡിക്കല്‍ സംവിധാനങ്ങളിലുമുള്ള അവബോധമില്ലായ്മയും മരണനിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍, ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാകുവാനും തക്കസമയത്ത് ചികിത്സതേടുവാനാവുന്ന വിധത്തില്‍ ജില്ലാടിസ്ഥാനത്തില്‍ Help Desk തുടങ്ങുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
മുമ്പ് സൂചിപ്പിച്ചതുപോലെ, നിലവില്‍ ബ്ലാക്ക്ഫംഗസ് ചികിത്സക്കുള്ള മരുന്നുകളുടെ വില വളരെ കൂടുതലാണ്. ചികിത്സയുടെ ഭാഗമായുള്ള വിവിധ ഘട്ടങ്ങള്‍ക്കും പല ശസ്ത്രക്രിയകള്‍ക്കും വിധേയമായതിന്റെ അടിസ്ഥാനത്തിലുള്ള എന്റെ അനുഭവത്തില്‍, Amphotericin B ഇന്‍ജെക്ഷന്‍ (വില Rs. 7000-8000 ), Isavuconazole (വില Rs.21500 for 7 capsules), Posaconazole (വില Rs. 5400 for 10 tablets) എന്നിങ്ങനെയുള്ള മരുന്നുകളാണ് ഈ രോഗത്തിന്റെ തോതനുസരിച്ചു മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം മെഡിസിന്റെ വിലയോടൊപ്പംതന്നെ ഈ മരുന്നുകളുടെ ലഭ്യതക്കുറവും ഓരോ ഘട്ടത്തിലും രോഗികളെയും മെഡിക്കല്‍ സംഘത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആവശ്യമായ ഈ മരുന്നുകളുടെ അഭാവത്തില്‍, അനുബന്ധമായ മരുന്നുകള്‍, കുറഞ്ഞ കാലയളവില്‍ ഫലപ്രദമാണെങ്കിലും കൂടുതല്‍ പാര്‍ശ്വഫലങ്ങളുള്ളവ, നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഇത് വൃക്കകളുടെ തകരാറുള്‍പ്പെടെ പലവിധ അനുബന്ധരോഗങ്ങളും വരുത്തുവാന്‍ സാധ്യതയുണ്ടെന്ന് പല ഡോക്ടര്‍മാരും സൂചിപ്പിച്ചിട്ടുണ്ട്. പലവിധത്തില്‍ പല ഘട്ടത്തില്‍, പലരിലൂടെയും ഉത്തരവാദിത്തപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നിര്‍ദ്ദിഷ്ട മരുന്നുകള്‍ സംസ്ഥാനത്ത് വലിയ തോതില്‍ ലഭ്യമായിട്ടില്ല. ശ്രദ്ധിക്കാം, പെട്ടെന്ന് പരിഹരിക്കാം എന്നുള്ള ഉറപ്പിന്മേല്‍ മിക്ക രോഗികളും പ്രതീക്ഷയോടെ കടന്നു പോയികൊണ്ടിരിക്കുന്ന നാളുകള്‍. ഇത്തരം ഉറപ്പുകളെല്ലാം, മെഡിസിന്‍ എത്തിയിരിക്കുന്നു, ലഭ്യമായിരിക്കുന്നു എന്നുള്ള മീഡിയ വാര്‍ത്തയില്‍ ചുരുങ്ങുന്നു. യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള മെഡിസിന്‍ ലഭ്യമായോ എന്നത് മറ്റൊരു വിഷയമാണ്. അതിന്റെ യാഥാര്‍ഥ്യവും അനുബന്ധ പ്രശ്‌നങ്ങളും മാധ്യമങ്ങളില്‍ വരാറില്ല.
ഉദാഹരണമായി, 20 കിടപ്പുരോഗികളില്‍ പല കേസുകളിലും /രോഗികള്‍ക്കും ഒരു ദിവസം 2 -3 ഡോസ് /കുപ്പി (vial) കുത്തിവയ്പ്പ് (Amphotericin b) ആവശ്യമാണെങ്കിലും, ആശുപത്രികള്‍ക്ക് 10 വയല്‍ മാത്രം ലഭിക്കുകയും ചില രോഗികള്‍ക്ക് മാത്രം മരുന്ന് ലഭിക്കുകയും/ മൂന്നു ടോസിന് പകരം ഒരു ഡോസുമാത്രം കൊടുത്തും, മരുന്നുകളുടെ കുറവ് പരിഹരിക്കപ്പെട്ടതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു.
APL/BPL പദവി പരിഗണിക്കാതെ ബ്ലാക്ക്ഫംഗസിന് ഒന്നോ രണ്ടോ മാസത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള ചികിത്സയാണു നിര്‍ദ്ദേശിക്കുന്നത്. കാരണം, രോഗം വളരെ മൂര്‍ച്ഛിച്ച അവസ്ഥയിലാണ് കൂടുതല്‍ രോഗികളും ചികിത്സതേടുന്നത്. പല രോഗികളും ഒന്നിലധികം ശസ്ത്രക്രിയകള്‍ക്കും , നിരവധി ഡയഗ്‌നോസ്റ്റിക് അനാലിസിസിനും, മറ്റ് അനുബന്ധ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കും വിധേയമാകേണ്ടിവരുന്നുണ്ട്. കോവിഡാനന്തര ചികിത്സകളില്‍, ഇത്തരത്തിലുള്ള രോഗങ്ങളുടെ സങ്കീര്‍ണതകളും ചിലവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങളിലെ അപര്യാപ്തതകള്‍ കാരണം രോഗികള്‍ക്ക് രോഗ നിര്‍ണയത്തിനും, ശസ്ത്രക്രിയകള്‍ക്കും തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് വേണ്ടിയും നിരവധി മരുന്നുകളും മറ്റു അവശ്യയിനങ്ങളും (ഉദാഹരണമായി, ഇന്‍സുലിന്‍ സ്ട്രിപ്പുകള്‍, ഡേറ്റോള്‍, സൂചികള്‍, കയ്യുറകള്‍, PPE Kit തുടിങ്ങിയവ ) പുറത്ത് നിന്ന് വാങ്ങേണ്ടിവരുന്നു. കൂടാതെ, രക്തപരിശോധനകള്‍ക്കും, MRI/സ്‌കാന്‍ ചെയ്യുന്നതിനും പുറത്തെ ഏജന്‍സികളെ ആശ്രയിക്കേണ്ടിയും വരുന്നു.
ബി.പി.എല്‍ കുടുംബത്തിന് അവരുടെ ഇന്‍ഷുറന്‍സില്‍ നിന്ന് ഈ മരുന്നുകള്‍ ലഭിച്ചേക്കാം, പക്ഷെ APL കുടുംബം ഇതിന് പണം നല്‍കണം. ഡോക്ടര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും sympathetic ആണെങ്കിലും, അവര്‍ നിസ്സഹായരാണ്. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേക്ഷവും മെഡിക്കേഷന്‍ 2-3 മാസത്തേക്ക് തുടരേണ്ടിവരുന്നതാണ് കൂടുതല്‍ കേസുകളും. ആവറേജ് ചെലവ് ഈ ഒരു രോഗത്തിനുതന്നെ ഒരു മാസത്തില്‍ അമ്പതിനായിരത്തില്‍ കൂടുതലാണ്. പ്രധാനമരുന്നായ Isavuconazole വില 7 കാപ്സ്യൂളുകള്‍ക്ക് ന് Rs. 21500 ആണെങ്കില്‍, ഒരു ദിവസം തന്നെ കുറഞ്ഞത് Rs. 9,000 (300 mg / 3 capsules) ആവും. നിലവില്‍ Isavuconazole ആണ് FDA (U.S. Food and Drug Administration) അംഗീകരിച്ചിട്ടുള്ളതും എന്നാല്‍ നിലവില്‍ ഇവിടെ ലഭ്യതയില്ലാത്തതും. ഇതിനോടൊപ്പം അനുബന്ധ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ വേറെയും. കര്‍ശനമായ ഫോളോ അപ്പും തുടര്‍ചികിത്സകളുമാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ചിലവേറിയ മരുന്നുകള്‍ക്ക് പുറമെ, റെഗുലറായുള്ള രക്ത പരിശോധന, ആവശ്യമെങ്കില്‍ സ്‌കാനിംഗ്, MRI എന്നിവയും ഇതിനോടൊപ്പം ചെയ്യേണ്ടതുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ എല്ലാവരും (APL/BPL) മരുന്നുകളും അനുബന്ധ ടെസ്റ്റുകളും സ്വന്തം ചെലവില്‍ വാങ്ങണം/ചെയ്യണം. അവരുടെ സാമ്പത്തിക ശേഷിക്ക് അപ്പുറം കുടുംബാങ്ങളുടെ ചികിത്സക്കുവേണ്ടി പണം ചിലവഴിക്കേണ്ടിവരുന്ന നിരവധി കുടുംബങ്ങളാണ് നമുക്ക് ചുറ്റും: ജോലി നഷ്ടപ്പെട്ടവര്‍, വിദേശത്ത് നിന്ന് മടങ്ങിയവര്‍, ദിവസവേതനക്കാര്‍, ഓട്ടോ-ബസ്-ടാക്‌സി ഡ്രൈവേഴ്‌സ്, മത്സ്യത്തൊഴിലാളികള്‍, ചെറുകിട/ നാമമാത്ര കര്‍ഷകര്‍ അങ്ങനെ അങ്ങനെ... നമ്മുടെ ചുറ്റുവട്ടത്തുള്ള ഭൂരിപക്ഷം പേരും.

മിക്ക മെഡിക്കല്‍ കോളേജുകളിലും, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും കൂട്ടായ്മയില്‍ സൗജന്യമായി ഭക്ഷണവും ഭാഗികമായി അവശ്യസാധനങ്ങളും നല്‍കാറുണ്ട്. നിരവധി രോഗികളും/ കൂട്ടിരിക്കുന്നവരും ഈ സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മെഡിക്കല്‍ കോളേജുകളുടെ മുന്നില്‍ ഭക്ഷണം മേടിക്കാനുള്ള നീണ്ട ക്യൂ മൂന്നുനേരവും കാണാം. എന്തുകൊണ്ടാണ് ഈ ക്യൂ?. രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവിലുള്ള ഭക്ഷണം പോലും പ്രാപ്തമല്ലാത്തതിനാലാണ് ഇത്. 10 രൂപ പോലും അവര്‍ക്ക് പ്രധാനമാണ്. രോഗികളുടെ കുടുംബാംഗങ്ങള്‍ ബസ് ചാര്‍ജ് ലാഭിക്കാന്‍ വളരെ ദൂരം നടന്നു രാവിലെ 6 മണിക്ക് മുമ്പുതന്നെ ആശുപത്രിയില്‍ എത്തിച്ചേരുന്നുണ്ട്. അവരില്‍ പലരും ഈ APL/BPL ക്യാറ്റഗറിയിലുള്‍പ്പെടുന്നവരാണ്.
മൂന്നാം തരംഗം നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം തയ്യാറെടുപ്പുകളില്‍ കോവിഡ് കഴിഞ്ഞുള്ള രോഗ ചികിത്സകളും ഉള്‍പെടുന്നുണ്ടോ? എത്ര ഹോസ്പിറ്റലുകളില്‍ ചികിത്സകള്‍ ലഭ്യമാണ്? അതോ വാക്‌സിനേഷനും കോവിഡ് ടെസ്റ്റും മാത്രമാണോ?. മരുന്നുകളുടെ ലഭ്യത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വിലകൂടിയ മരുന്നുകള്‍ക്ക് സബ് സിഡി വേണമെന്ന ആവശ്യവും സര്‍ക്കാരിന്റെ ശ്രേദ്ധയില്‍ പെടുത്തിയിട്ടുണ്ടായിരുന്നു. നിലവില്‍, ബ്ലാക്ക്ഫംഗസിനുള്ള ചികിത്സയും പരിമിതമായി മാത്രം ലഭ്യതയുള്ള മരുന്നുകളും സംസ്ഥാനത്തെ ചുരുക്കം ചില ആശുപത്രികളിലും (സ്വകാര്യ ആശുപത്രികളിലുള്‍പ്പടെ) മെഡിക്കല്‍ സ്റ്റോറുകളിലും മാത്രമേ ലഭ്യമാകൂ. കേരളത്തിലെ എത്ര ഡോക്ടര്‍മാര്‍ക്ക് ബ്ലാക്ക്ഫംഗസിനെ കുറിച്ചുള്ള ധാരണയുണ്ട്? ഇപ്പോഴും ആദ്യം കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ പലരിലുമുണ്ടാവാറുണ്ട്, ഒപ്പം ബോധപൂര്‍വമായ അകലവും പാലിക്കാറുണ്ട് (ഇതില്‍ ഡോക്ടര്‍മാര്‍, അയല്‍വാസികള്‍, കുടുംബക്കാര്‍, സുഹൃത്തുക്കള്‍, പോലീസുകാര്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ളവരുമുണ്ട്).
കോവിഡാനന്തര കേസുകളുടെ സങ്കീര്‍ണതയും, വില-ലഭ്യത-വാങ്ങുവാനുള്ള ശേഷി, സോഷ്യല്‍ ബോയ്ക്കോട്ടിങ് തുടങ്ങിയ പ്രതിസന്ധികള്‍ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയും ദിവസംതോറും കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയുമാണ്. പല മരുന്നുകളുടെയും ലഭ്യതക്ക് കേന്ദ്ര-സംസ്ഥാന ഏകോപനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും ആവശ്യമാണ്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കോവിഡ്, പോസ്റ്റ് കോവിഡ് മരുന്നുകള്‍ക്കൊപ്പം ബ്ലാക്ക്ഫംഗസിനുള്ള മരുന്നിനും ജിഎസ്ടി ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ മരുന്നുകള്‍ക്ക് ( ഉദാഹരണമായി-ലഭ്യമായുള്ള Posaconazole ഗുളികകള്‍ക്ക്) ജിഎസ്ടി ഇപ്പോഴും ചുമത്തുന്നു. ഫെയര്‍ പ്രൈസ് (Fair Price) മെഡിക്കല്‍ സ്റ്റോറില്‍ Rs. 471.42 ആണ് ടോട്ടല്‍ GST ഈടാക്കിയിരിക്കുന്നത്.
രോഗികളായുള്ളവര്‍/രോഗികളുടെ കുടുബാംഗങ്ങള്‍ ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ചിലവുകളും കണ്ടെത്തേണ്ടതുണ്ട് : മറ്റു ജില്ലകളില്‍നിന്ന് വളരെ ദൂരെയുള്ള ആശുപത്രിയിലേക്കുള്ള യാത്രാച്ചിലവ്, ഭക്ഷണം, താമസം, ഉയര്‍ന്ന വിലയുള്ള മരുന്നുകള്‍, ശസ്ത്രക്രിയകള്‍ക്കും ഫോളോ അപ്പ് പരിശോധനകള്‍ക്കും ആവശ്യമായ മെറ്റീരിയല്‍സിനുമുള്ള ചിലവുകള്‍ തുടങ്ങിയവ. ഇതിനോടൊപ്പം തന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ മറ്റ് പല രോഗങ്ങള്‍ക്കുമുള്ള ചികിത്സാ ചെലവുകളും. ഇത്തരമൊരു സാഹചര്യത്തില്‍ എ.പി.എല്‍ കുടുംബങ്ങള്‍ കോവിഡാനന്തര ചികിത്സയ്ക്ക് ഫീസ് നല്‍കണമെന്ന് സര്‍ക്കാരിന് എങ്ങനെ തീരുമാനിക്കാനാവും. രോഗികളുടെയും കുടുംബത്തിന്റെയും മെഡിക്കല്‍ അടിയന്തരാവസ്ഥ നേരിടാനുള്ള പ്രതിസന്ധികളില്‍, ഇത് വരുമാന സ്രോതസ്സായി കണക്കാക്കുന്നതിനുപകരം മരുന്നുകളുടെയും ട്രീറ്റ്‌മെറ്റിന്റെയും ലഭ്യതയും അവയുടെ ഉപയോഗം എല്ലാ രോഗികള്‍ക്കും ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
കേന്ദ്ര ഗവണ്‍മെന്റ് തലത്തില്‍ വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിലെ ബജറ്റ് കുറയ്ക്കുന്ന പശ്ചാത്തലത്തില്‍, ഈ മേഖലകളിലെ കേരള സര്‍ക്കാറിന്റെ ഇടപെടല്‍ ശരിക്കും അഭിനന്ദനമര്‍ഹിക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, കോവിഡ് ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍, മരുന്നുകളടക്കം ഉറപ്പുവരുത്തുകയാണെങ്കില്‍ കോവിഡ്, കോവിഡാനന്തര ചികിത്സകളില്‍ മികച്ച ഫലങ്ങള്‍ കാണാന്‍ കഴിയമെന്നുറപ്പാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ടീം നിലവിലെ പരിമിതമായ സൗകര്യങ്ങളില്‍നിന്നുകൊണ്ടു തന്നെ രോഗികള്‍ക്ക് നല്ല ചികിത്സയും പരിചരണവും നല്‍കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നിയിരുന്നു. ഇതൊരു മാജിക്കല്‍ റിയലിസമായിട്ടാണ് തോന്നിയത്.
ഈ പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ കോവിഡാനന്തര രോഗികളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതിനുപകരം സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തുകയും മെഡിക്കല്‍ ടീമിന് മികച്ച ചികിത്സ നടത്തുവാനുള്ള എല്ലാവിധ ഭൗതീക സാഹചര്യങ്ങളും, ഒപ്പം ആധുനികവുമായ ചികിത്സാരീതികളും ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാരില്‍നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് "പാവപെട്ടവര്‍ക്കുവേണ്ടിയുള്ള' ഒരു ദയാവായ്പിന്റെ അടിസ്ഥാനത്തിലാവരുത്, പകരം ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്തുന്നതും മഹാവ്യാധിയെ അതിജീവിക്കുന്നതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ളതിന്റെ അടിസ്ഥാനത്തിലാവണം. APL പദവി കാരണം ആശുപത്രി കിടക്കയ്ക്കും മറ്റുകാര്യങ്ങള്‍ക്കും പണമടക്കുവാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുമ്പോള്‍, ആശുപത്രികളിലെ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ രോഗികളും കൂടെനില്‍ക്കുന്നവരും കൂടുതല്‍ ഡിമാന്‍ഡിങ് ആകുവാന്‍ സാധ്യതകാണുന്നു. ഇത് ഒരുപക്ഷെ അസുഖകരമായതും സംഘര്‍ഷഭരിതവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായേക്കാം. കോവിഡ് ജനങ്ങളുടെമേലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ അത്രയേറെയാണ്.
ഇവിടെ സൂചിപ്പിച്ച വിവിധ ഘടകങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള അപര്യാപ്തമായ അറിവുകള്‍ പലപ്പോഴും ജനവിരുദ്ധ നയതീരുമാനങ്ങളിലേക്കാണ് പോകുന്നത്. സാമൂഹികമായി ഒഴിവാക്കപ്പെട്ടുകൊണ്ടിരുക്കുന്ന കമ്മ്യൂണിറ്റികളുടെ പങ്കും പ്രാതിനിധ്യവും ഇത്തരം സാഹചര്യത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കോവിഡിന് ശേഷമുള്ള രോഗ സങ്കീര്‍ണതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ചില്ലിക്കാശും പാവങ്ങള്‍ക്ക് (അവര്‍ APL ആണെങ്കിലും) പ്രധാനമാണ്, അവരെ മറ്റൊരു കടക്കെണിയിലേക്ക് തള്ളിവിടരുത്. ഇത്തരത്തില്‍ കഷ്ടപ്പെടുന്ന ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ വ്യവസ്ഥാപിതവും ശക്തവുമായ തുടര്‍ നടപടികള്‍ കൈക്കൊള്ളണം. അല്ലാതെ, ഈ മഹാവ്യാധിയുടെ പ്രതിസന്ധിഘട്ടത്തില്‍ , ഇത് ഖജനാവിലേക്കു പണം സമ്പാദിക്കാനുള്ള അവസരമായി ഭരണകൂടം കാണരുത്. കോവിഡ് മുന്നോട്ടു വയ്ക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ കേരളം വളരെ മുന്നിലാണെന്ന തിരിച്ചറിവില്‍ തന്നെ, സര്‍ക്കാരിന്, APL വിഭാഗത്തിന് ബാധ്യതയാകുന്ന ഇത്തരത്തിലുള്ള തീരുമാനം ഒഴിവാക്കാന്‍ കഴിയുകയാണെങ്കില്‍ അത് വലിയൊരു വിഭാഗമാളുകള്‍ക്കും പ്രയോജനം ചെയ്യുകയും പ്രതീക്ഷ നല്‍കുകയും ചെയ്യും.

മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്. ജെ.എന്‍.യു. സർവകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
പിങ്കി റ്റെന്നിസൺ
Nov 18, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
അലി ഹൈദര്‍
Sep 23, 2022
15 Minutes Watch
റിദാ നാസര്‍
Aug 10, 2022
4 minutes Read