ഇടതുനേതാക്കളേ, ഇടികൊണ്ട് തുപ്പിയ അവരുടെ ചോര നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ട്

ഇതൊക്കെ നടക്കുമ്പോൾ എവിടെയാണ് പിണറായി വിജയനെന്ന ദുരധികാരിയെ ഇപ്പണിക്ക് നിയോഗിച്ച പാർട്ടി? എന്തുകൊണ്ടാണ് പാർട്ടി ഇതിലിടപെടാത്തത്? കോവിഡ് കാലത്ത് ജനങ്ങളുടെ നിത്യജീവിതത്തിനു മുകളിൽ അഴിഞ്ഞാടാൻ വേട്ടപ്പട്ടികളെപ്പോലെ ഇറക്കിവിട്ട പൊലീസ് പിന്നെയങ്ങോട്ട് തിരികെക്കയറിയിട്ടില്ല. ഒരു പൊതുജനാരോഗ്യപ്രശ്നത്തെ നേരിടാൻ പൊലീസിനെ നിയോഗിക്കുന്ന നടപടി ആ സർക്കാർ എത്രമാത്രം ജനാധിപത്യവിരുദ്ധമായാണ് കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന നിരപരാധികളായ രണ്ടു ചെറുപ്പക്കാരെ അതിഭീകരമായി മർദ്ദിച്ച സംഭവം, അതിന്റെ നാൾവഴികളും നികൃഷ്ടമായ തിരക്കഥയും വെളിപ്പെടുന്തോറും കേരളത്തിൽ നിലനിൽക്കുന്ന മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ
കീഴിലുള്ള പൊലീസ് ഭീകരതയുടെ ജനാധിപത്യവിരുദ്ധക്രൗര്യം വെളിപ്പെടുത്തുകയാണ്. ഒപ്പം ഇത്രയൊക്കെ പരസ്യമായൊരു മനുഷ്യാവകാശ ലംഘനത്തിനോട് എത്ര കൗശലപൂർവമായ തട്ടിപ്പിലൂടെയാണ് ആഭ്യന്തരവകുപ്പ് പ്രതികരിക്കുന്നതെന്നും കാണാം. മർദ്ദനത്തിനിരയായ സഹോദരങ്ങളിലൊരാൾ ആക്രമിച്ചപ്പോൾ ഇപ്പോൾ സസ്പെൻഷനിലുള്ള ഒരു പൊലീസുകാരൻ തിരിച്ചടിച്ചു എന്നാണ് സസ്‌പെൻഷൻ ഉത്തരവിലെ സാഹിത്യം! തീർന്നില്ല എസ്.ഐയും സി.ഐയും അടക്കമുള്ളവർ മർദ്ദിച്ചതായോ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായോ ഒരു വിവരവും ആഭ്യന്തര വകുപ്പിനില്ല, മറിച്ച് അവർ ഈ അടികലശൽ തടയാൻ നടപടിയെടുത്തില്ല എന്നാണ്, അങ്ങനെ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കി പോലും! ആഹാ ! അപ്പോൾ തങ്ങളെ മർദ്ദിച്ചവരുടെ പേരുകളും അതിനൊപ്പം നിങ്ങൾക്കത് കിട്ടേണ്ടത് തന്നെയെന്നു പറഞ്ഞുകൊണ്ട് അതിന് കൂട്ടുനിന്നവരുമായ എല്ലാ പൊലീസുകാരേയും മാനനഷ്ടത്തിലൊതുക്കിക്കളഞ്ഞു.

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് മർദനമേറ്റ വിഷ്ണു, വിഗ്നേഷ് എന്നീ സഹോദരങ്ങൾ

നിരപരാധിയായൊരു ബാങ്ക് ജീവനക്കാരനെ വ്യാജപരാതിയിൽ അതിഭീകരമായി മർദ്ദിച്ച കേസിൽ 18 ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീർപ്പാക്കിയ നിശാന്തിനി ഐ.പി.എസ്. എന്ന ഉദ്യോഗസ്ഥയാണ് ഈ മർദ്ദനക്കേസ് അന്വേഷിക്കുന്നത്. അവർക്കെതിരെ ഒരു നടപടിയും ഇന്നുവരെ സർക്കാർ എടുത്തുമില്ല. ഈ വകുപ്പിന് പിണറായി വിജയനെക്കാൾ നല്ല മന്ത്രിയെ കിട്ടാനില്ല!

ഒരാളെ മർദ്ദിക്കുകയും ശാരീരികമായി ആക്രമിക്കുകയുമൊക്കെ ചെയ്‌താൽ ഈ നാട്ടിൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള കുറ്റം ചുമത്തി കേസെടുക്കണം. എന്നാൽ കേരള പൊലീസിൽ അതൊന്നുമില്ല. ആളുകൾ ബഹളം കൂട്ടിയാൽ അവരൊരു തട്ടിപ്പന്വേഷണം നടത്തും, കുറച്ചുകാലം കഴിഞ്ഞാൽ ആചാരവെടിയോടെ കുറ്റാരോപിതരെ തിരിച്ചെടുക്കും. എന്തുകൊണ്ടാണ് കിളികൊല്ലൂർ സംഭവത്തിൽ കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളനുസരിച്ച് കേസെടുക്കാത്തത്? ഔദ്യോഗികാധികാരം ദുരുപയോഗം ചെയ്ത നിരപരാധികളായ പൗരന്മാരെ കള്ളക്കേസിൽ കുടുക്കി, അതിഭീകരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത പൊലീസുകാരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാത്തത്? പൊലീസുകാരല്ല ഇത്തരമൊരു സംഭവത്തിൽ കുറ്റാരോപിതരെങ്കിൽ ഇങ്ങനെയാണോ പൊലീസ് അതിനെ സമീപിക്കുക? സ്വന്തം വകുപ്പിന് കീഴിൽ ഇത്തരം മനുഷ്യാവകാശലംഘനങ്ങളും നിയമവാഴ്ചയുടെ ലംഘനങ്ങളും നിത്യേന നടക്കുമ്പോൾ എവിടെയാണ് മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി? എന്താണയാൾ മിണ്ടാതിരിക്കുന്നത്?

എത്ര ദയനീയമാണ് കേരളത്തിലെ സി.പി.എം എന്ന കക്ഷിയുടേയും ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളുടേയും അധികാരവിധേയത്വ പരിണാമം എന്നതിന്റെ അമ്പരപ്പിക്കുന്ന സാക്ഷ്യമാണ് ഈ സംഭവം. ആഗസ്റ്റ് 25 നു നടന്ന ഈ സംഭവത്തിൽ ഇത്രയും ഭീകരമായ മർദ്ദനത്തിനിരയായ സ്വന്തം പാർട്ടി സഖാവ് പറഞ്ഞത് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ പൊലീസ് നൽകിയ കള്ളക്കഥ കേട്ട് വാലും ചുരുട്ടി പോയി അവർ. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞിട്ടിപ്പോൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ വിഷയം വെളിച്ചത്തുവരികയും പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് ചെറിയ മൂളക്കം പോലും അവിടെനിന്നും കേൾക്കുന്നത്.

Photo: Shafeeq Thamarassery

മയക്കുമരുന്ന് കേസിൽ നിന്നെയും കഞ്ചാവ് വീട്ടിൽ നിന്നും എടുത്തെന്ന് കാണിച്ച് നിന്റെ അമ്മയേയും വരെ അകത്തിടുമെന്നാണ് മർദ്ദിക്കവേ ഒരു പൊലീസുകാരൻ ഭീഷണിപ്പെടുത്തിയത് എന്നാണ് പറയുന്നത്. കേരളം മുഴുവൻ മയക്കുമരുന്ന് വേട്ടയ്ക്കും ലഹരിവിരുദ്ധ വേട്ടയ്ക്കുമിറക്കിയ പൊലീസ് സേനയാണിതെന്നോർക്കണം.

ഇതൊക്കെ നടക്കുമ്പോൾ എവിടെയാണ് പിണറായി വിജയനെന്ന ദുരധികാരിയെ ഇപ്പണിക്ക് നിയോഗിച്ച പാർട്ടി? എന്തുകൊണ്ടാണ് പാർട്ടി ഇതിലിടപെടാത്തത്? കോവിഡ് കാലത്ത് ജനങ്ങളുടെ നിത്യജീവിതത്തിനു മുകളിൽ അഴിഞ്ഞാടാൻ വേട്ടപ്പട്ടികളെപ്പോലെ ഇറക്കിവിട്ട പൊലീസ് പിന്നെയങ്ങോട്ട് തിരികെക്കയറിയിട്ടില്ല. ഒരു പൊതുജനാരോഗ്യപ്രശ്നത്തെ നേരിടാൻ പൊലീസിനെ നിയോഗിക്കുന്ന നടപടി ആ സർക്കാർ എത്രമാത്രം ജനാധിപത്യവിരുദ്ധമായാണ് കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. എന്നിട്ടും പൊലീസിന്റെ ത്യാഗകഥകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഞെളിഞ്ഞുനിന്നു. അയാൾക്ക് ചുറ്റും വളർത്തിയെടുത്ത അധികാരസൗഭാഗ്യങ്ങളുടെയും അഴിമതിയുടെയും പെറുക്കിത്തീനികളും പാർട്ടിക്കകത്തും പുറത്തുമായി നടത്തുന്ന പ്രചാരണവാഴ്ത്തുകളിലും തിരുവായ്‌ക്കെതിർവായില്ലാത്ത വിധത്തിൽ എന്തെങ്കിലും നൊട്ടിനുണയാൻ എവിടെയെങ്കിലും തങ്ങൾക്കും കിട്ടുമെന്ന ഉറപ്പും പ്രതീക്ഷയുമുള്ള തൊമ്മികളെ നിറച്ചുവെച്ച പാർട്ടികമ്മറ്റികളിലും ജനവിരുദ്ധതയുടെ പൊലീസ് ഭീകരതയും അതിന്റെ നടത്തിപ്പുകാരനായ വിജയനും സാധൂകരിക്കപ്പെട്ടു.

പിണറായി വിജയൻ / Photo: Wikimedia

കേരളത്തിലെ പൗരന്മാരെ തെരുവുകളിൽ നിന്നും ഇടിമുറികളിലേക്കും കൊലയറകളിലേക്കും പൊലീസ് തൂക്കിയെടുത്തെറിയുമ്പോൾ എവിടെയാണ് കമ്യൂണിസ്റ്റ് പാർട്ടി?

പൊലീസിനെ മാറ്റാൻ പറ്റില്ല, അയ്യോ ആവോ ഇതൊരു ബൂർഷ്വാ ഭരണഘടനയല്ലേ എന്നൊക്കെയുള്ള പതിവ് അളിഞ്ഞ ന്യായങ്ങൾ വിജയന്റെ
കടന്നൽ പി.ആർ. സംഘങ്ങൾ ഇറക്കുന്നുണ്ട്. പൊലീസിന്റെ ജനാധിപത്യവത്ക്കരണം ഒരു ഇടതുപക്ഷ അജണ്ടയാണ്. സാമാന്യമായി പൗരാവകാശങ്ങളെ ബഹുമാനിക്കുന്നൊരു പൊലീസിനെ സൃഷ്ടിക്കാൻ വിപ്ലവമൊന്നും ഉണ്ടാകേണ്ടതില്ല. പൊലീസ് പരിപൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിഷയമാണ്. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം സുതാര്യമാക്കാനും സ്റ്റേഷൻ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഏതുസമയത്തും ലഭ്യമാക്കാനും വേണ്ട സംവിധാനമുണ്ടാക്കാത്തത് സംസ്ഥാന സർക്കാർ അതിനു തയാറാകാത്തതുകൊണ്ടാണ്. കേരള പോലീസിനെ ജനാധിപത്യവത്ക്കരിക്കാനുള്ള എന്തൊക്കെ നിർദ്ദേശങ്ങളാണ് ഇടതുമുന്നണിക്ക്, വിശിഷ്യാ സി.പി.എമ്മിനുള്ളത്? അതിൽ ഏതൊക്കെ നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാരിന് നടപ്പാക്കാൻ കഴിയാത്തത്? എന്തൊക്കെ നടപടികൾ ഇക്കാര്യത്തിൽ ചെയ്യാനാകും എന്നതു പരിശോധിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാനും പൊതുജനാഭിപ്രായമടക്കം ക്ഷണിച്ചുകൊണ്ടുള്ള എന്തെങ്കിലും പദ്ധതി സർക്കാരിനോ മുന്നണിക്കോ ഉണ്ടോ? ഇതൊന്നും ചെയ്യാതെ വെറുതെ പായാരം പറയുന്നത് ശുദ്ധ തട്ടിപ്പാണ്.

Paramvir Singh Saini vs. Baljit Singh [SLP (CRIMINAL) No.3543 of 2020] കേസിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നൽകിയ നിർദ്ദേശം എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ്. എന്തുകൊണ്ടാണ് കേരള സർക്കാർ ഇത് നടപ്പിലാക്കാത്തത്? സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ തടസം ബ്രിട്ടീഷ് കൊളോണിയൽ ഭരണമോ ഇന്ത്യൻ ഭരണഘടനയോ ആണോ? കമ്യൂണിസവും മാർക്സിസവും പോയിട്ട് ലിബറൽ ജനാധിപത്യത്തിന്റെ പ്രതിബദ്ധത പോലും ജനങ്ങളോടില്ലാത്ത സമഗ്രാധിപത്യ കാമിയായൊരു ദുരധികാരവൃന്ദമാണ് വിജയനും അയാൾക്ക് ചുറ്റുമുള്ള സംഘവും എന്നതുകൊണ്ടാണ് ഇതൊന്നും നടപ്പാക്കാത്തത്.

പൊലീസ് സ്റ്റേഷനുകളിലെ മർദ്ദനം തടയാനുള്ള കൃത്യമായ നീക്കമായാണ് സിസിടിവി ക്യാമറവെക്കാനുള്ള ഉത്തരവിൽ കോടതി എണ്ണിപ്പറഞ്ഞു വ്യക്തമാക്കിയത്. സുപ്രീം കോടതി അതിനുള്ള നിർദേശങ്ങൾ ഇങ്ങനെ നൽകുന്നു; 1) പൊലീസ് സ്റ്റേഷന്റെ ലോക്കപ്പ് അടക്കമുള്ള എല്ലാ ഭാഗങ്ങളും ഇതിൽ ഉൾപ്പെടണം. കെട്ടിടവും അതിന്റെ വളപ്പുമടക്കം ഒരു ഭാഗം പോലും ഇതിൽ നിന്നും ഒഴിവാക്കാൻ പാടില്ല. 2) രാത്രി ദൃശ്യങ്ങൾ record ചെയ്യാൻ കഴിയുന്ന night vision ക്യാമറകൾ വെക്കണം. ഇതിലെല്ലാം തെളിച്ചമുള്ള ദൃശ്യവും ശബ്ദവും പതിയുന്നുവെന്ന് ഉറപ്പാക്കണം. 3) ഇത്തരത്തിൽ record ചെയ്ത ദൃശ്യങ്ങൾ ചുരുങ്ങിയത് 18 മാസമെങ്കിലും സൂക്ഷിക്കണം. 4) ഈ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല SHO-വിനാണ്. 5) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതിന്റെ പ്രവർത്തനം ഉറപ്പുവരുത്താൻ ഉന്നതതല സമിതികളുണ്ടാകണം. ഇതിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, വനിതാ കമ്മീഷൻ അധ്യക്ഷ, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ, മേയർ, മുനിസിപ്പൽ/പഞ്ചായത് അധ്യക്ഷ എന്നിവർ അംഗങ്ങളായിരിക്കണം. പറയൂ, ഇത് നടപ്പിലാക്കാൻ വിജയന് തടസം നിൽക്കുന്ന സാമ്രാജ്യത്വശക്തികളെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയുടെ പരിമിതികളെയും കുറിച്ച് പറയൂ.

പിണറായി വിജയൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം

പൊലീസ് ഭീകരത ഭരിക്കുന്നവരുടെ രാഷ്ട്രീയ നിലപാടിനെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. കേരളത്തിലെ പോലീസ് ഭീകരത അത്തരത്തിലൊരു നിലപാടിന്റെ, വലതുപക്ഷ ഹിംസയുടെ രാഷ്ട്രീയ യുക്തിയെ, സമഗ്രാധിപത്യ ഭരണകൂടത്തെ ഇടതുപക്ഷനേതൃത്വത്തിലേക്ക് സംക്രമിപ്പിച്ച പിണറായി വിജയൻ പ്രതീകവത്കരിക്കുന്ന നേതൃത്വത്തിന്റെ നിലപാടുകൂടിയാണ്. ഈ കടുംകെട്ടിനേയും പാർട്ടിയെ വിഴുങ്ങിനിൽക്കുന്ന ഈ അധികാരവൃന്ദത്തെയും സാധ്യമാക്കുന്നതിന് അവർക്ക് ഇത്തരത്തിലുള്ള പൊലീസ് കൂടിയേ തീരൂ എന്നാണ് വാസ്തവം.

കേരള ഡി.ജി.പിയായും ജോലി ചെയ്ത എൻ.സി. ആസ്താന (ഇത് ആസ്താനയുടെ മറ്റ് വിഷയങ്ങളിലേ നിലപാടുകളോടുള്ള endorsement അല്ല) എഴുതുന്നു, "നിങ്ങളെ ഭരിക്കുന്നവരെ അറിയുക, ഭരിക്കുന്നവരുടെ താത്പര്യം സംരക്ഷിക്കുക, അവരുടെ ശത്രുക്കളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുക, പാവപ്പെട്ടവരേയും അധികാരരഹിതരായ നിസ്സഹായരെയും എക്കാലത്തും അടിച്ചമർത്തിനിർത്താനായി ക്രൂരമായി വേട്ടയാടുക എന്നതാണ് ഇന്ത്യയിലെ പൊലീസ് സമ്പ്രദായം. അക്രമികളോ ക്രൂരന്മാരായ പീഡകരോ ആക്കുന്ന സങ്കീർണ്ണമായ ഒന്നും പൊലീസിന്റെ പണിയിലില്ല. ഭരണാധികാരികളുമായുള്ള ഒട്ടിച്ചേരലും അധികാരത്തോടും പണത്തോടുമുള്ള അതിയായ ആഗ്രഹവും, ഈ അഭിന്നമായ ബന്ധത്തിൽനിന്നും ലഭിക്കുന്ന അധാർമ്മികതയുടെയും അഴിമതിയുടെയും ഒഴുക്കും അവരുടെ ഉപബോധത്തിലുള്ള എല്ലാ വൈകൃതങ്ങളെയും പുറത്തുകൊണ്ടുവരുന്നു. ഈ ഘടകങ്ങൾ തുടരുന്നിടത്തോളം പീഡനവും മർദ്ദനവും പൊലീസ് സേനയുടെ അവിഭാജ്യ ഭാഗങ്ങളായി തുടരും.'

അതായത് വിനായകനെന്ന ദളിത് യുവാവിനെ മുടിനീട്ടിവളർത്തിയതിന് മർദ്ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട, കസ്റ്റഡിയിലെടുത്ത മനുഷ്യരെ മർദ്ദിച്ചു കൊല്ലുന്ന, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ വമ്പു പറയുന്ന, അടിമുടി അഴിമതിയിൽ മുങ്ങിയ ഈ ജനാധിപത്യവിരുദ്ധ പൊലീസ് സംവിധാനത്തെ സാധ്യമാക്കുന്നത് ഭരണനേതൃത്വമാണ്.

മുഖ്യമന്ത്രിയുടെ മകളുടെയും പേരക്കുട്ടിയുടെയും സർക്കാർ അകമ്പടികളോടെയുള്ള ഉല്ലാസയാത്രക്ക് ന്യായം ചമയ്ക്കാൻ വിധിക്കപ്പെട്ടവരേ, പിണറായി വിജയൻറെ കുടുംബത്തിന് നേരെ ആക്രമണമെന്ന് നിലവിളിച്ചുകൊണ്ട് സായാഹ്ന ധർണ്ണയ്ക്ക് തിടുക്കപ്പെട്ടോടിയ സകല വിധേയന്മാരും അറിയണം, കേരളത്തിലെ തെരുവുകളിൽ വലിച്ചിഴക്കപ്പെട്ട മലയാളിയുടെ പൗരാവകാശങ്ങളും ആത്മാഭിമാനവും പൊലീസ് സ്റ്റേഷനുകളിലെ ഇടിമുറികളിലും ഇടനാഴികളിലും ഇടികൊണ്ട് തുപ്പിയ അവരുടെ ചോരയും നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ട്. വാഴ്ത്തുപാട്ടുകാർക്കും അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികൾക്കും സൗജന്യമായി കിട്ടുന്ന തൂവാലകളും വാസനത്തൈലങ്ങളുംകൊണ്ട് എത്രയൊക്കെ അമർത്തിത്തുടച്ചാലും ഈ കണക്കുകൾ കേരളം നിങ്ങളോട് തീർക്കുകതന്നെ ചെയ്യും. അതിനി എത്രകാലം വേണ്ടിവന്നാലും.

Comments