ജനിതക മാറ്റം വരുത്തിയ
ഭക്ഷണത്തിനുവേണ്ടി ഒരു ബിൽ;
അരുചികരമായ ചില സംശയങ്ങൾ
ജനിതക മാറ്റം വരുത്തിയ ഭക്ഷണത്തിനുവേണ്ടി ഒരു ബിൽ; അരുചികരമായ ചില സംശയങ്ങൾ
ജനിതക മാറ്റം വരുത്തിയ ഭക്ഷണവുമായി ബന്ധപ്പെട്ട ബില്ലിൽ പ്രതികരണം അറിയിക്കാനുള്ള തീയതി, വിദഗ്ധരുടെ സമ്മർദങ്ങളെ തുടർന്ന് ഫെബ്രുവരി അഞ്ചിലേക്ക് നീട്ടിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാക്കിയ ഈ ബില്ല് വാസ്തവത്തില്‍ ഉപഭോക്താക്കള്‍ക്കുവേണ്ടിയല്ലെന്നും മറിച്ച് വലിയ ഭക്ഷ്യ- കാര്‍ഷിക വ്യവസായങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്നും സംശയമുയർന്നുകഴിഞ്ഞു
29 Jan 2022, 02:41 PM
നമ്മുടെ ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ഗുണവും നിശ്ചയിക്കുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ എന്ന, ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. 2011-ലാണിത് സ്ഥാപിതമായത്. ഭക്ഷ്യസുരക്ഷാ നിയമം 2006 നടപ്പിലാക്കാനുള്ള ഒരു ഏജന്‍സിയായാണിത് പ്രവര്‍ത്തിച്ചുവരുന്നത്. ഭക്ഷണത്തിലുണ്ടാകുന്ന കീടനാശിനികൾ, ഓര്‍ഗാനിക് ഭക്ഷണം, ജനിതകമാറ്റം വരുത്തിയ ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഇവരുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് ജനിതക മാറ്റം വരുത്തിയ ഭക്ഷണ (ജി.എം. ഭക്ഷണം) വുമായി ബന്ധപ്പെട്ട ബില്‍. ഇത് 2021 നവംബര്‍ 15-നാണ് പുറത്തിറങ്ങിയത്.
ജനങ്ങള്‍ക്കും ഭക്ഷ്യവ്യവസായികള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കുമൊക്കെ പ്രതികരിക്കാനുള്ള അവസാന ദിവസം ജനുവരി 15 ആയിരുന്നു. എന്നാല്‍ ഏറെ വിവാദമായ ജി.എം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ചെറിയ സമയത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പാടില്ലെന്നും സംസ്ഥാനങ്ങളുമായും ജനങ്ങളുമായും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള ആവശ്യം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും സംഘടനകളും മുന്നോട്ടുവെക്കുകയുണ്ടായി. ആഷ- കിസാന്‍ സ്വരാജ് എന്ന ദേശീയ കാര്‍ഷിക-ഭക്ഷ്യസുരക്ഷാ കൂട്ടായ്മ ഈ ബില്‍ എല്ലാ ഭാഷകളിലേയ്ക്കും തര്‍ജമ ചെയ്യണമെന്നും പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അവസാന തീയതി ഫെബ്രുവരി അഞ്ചിലേയ്ക്ക് നീട്ടി എന്നല്ലാതെ മറ്റൊരു മാറ്റവും ഭക്ഷ്യസുരക്ഷാ അതോറിറ്റി സ്വീകരിച്ചിട്ടില്ല.
പ്രശ്‌നമെന്താണെന്നുവെച്ചാല്‍ ജി.എം. ഭക്ഷണത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള പുതിയ പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ജി.എം. ഭക്ഷണം കൂടുതല്‍ കഴിക്കുന്ന അമേരിക്കയില്‍ ഫുഡ് അലര്‍ജി വ്യാപകമാണ്. ഇത്രയും ഭക്ഷണവൈവിധ്യവും കൃഷിയുമുള്ള ഇന്ത്യയെ പോലൊരു രാജ്യത്ത് ജി.എം. ഭക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഇത് നമ്മുടെ ഭക്ഷണ വൈവിധ്യം ഇല്ലാതാക്കുമെന്നും, ബി.ടി. വഴുതനങ്ങ, ജി.എം. കടുക് എന്നിവയ്ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സമയത്ത് പല വിദഗ്ധരും പറയുകയുണ്ടായി. അവയ്ക്ക് താത്കാലികമായി അനുമതി നിഷേധിക്കപ്പെടുകയും ചെയ്തു.
എന്നാലിപ്പോള്‍, ജി.എം. ഭക്ഷണത്തിനുള്ള മാനദണ്ഡവുമായി ഒരു ബിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റി വെച്ചിരിക്കുകയാണ്. ഇത് വായിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം ഇങ്ങനെയൊരു ബില്‍ പാസായാല്‍ മറ്റുള്ള രാജ്യങ്ങളില്‍ അനുമതി കിട്ടിയ ഏത് ജി.എം. ഭക്ഷണവും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതി നേടാന്‍ കഴിയും എന്നാണ്. രസകരമായ കാര്യമെന്തെന്നുവെച്ചാല്‍, പ്രധാനമന്ത്രി ഈയിടെയായി ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യം കൃഷിയെ രാസവസ്തുക്കളുടെ പരീക്ഷണശാലയില്‍ നിന്ന് പുറത്തുകൊണ്ടുവരണം എന്നാണ്.
എന്നാല്‍ ജി.എം. ഭക്ഷണവുമായി ബന്ധപ്പെട്ട ജൈവ-രാസ പരീക്ഷണങ്ങള്‍ കൂട്ടുന്ന തരത്തിലാണ് ഈ പുതിയ ബില്‍ രൂപകല്‍പന ചെയ്തരിക്കുന്നത്. പ്രകൃതിയില്‍ സ്വാഭാവികമായിട്ടില്ലാത്ത ജൈവ- രാസ നിര്‍മിതിയാണ് ഇത്തരം പരീക്ഷണശാലകളില്‍ നടക്കുന്നത്.

ജി.എം. ഭക്ഷണത്തെക്കുറിച്ചുള്ള നിരവധി ശാസ്ത്രീയ പഠനങ്ങളില്‍ നിന്ന് പുറത്തുവരുന്നൊരു കാര്യം ഇവയ്ക്ക് മനുഷ്യരില്‍ ആരോഗ്യ തകരാറുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ്. പ്രധാനമായും ശരീരത്തിന്റെ പ്രതിരോധശേഷി, പ്രത്യുല്‍പാദന ആരോഗ്യം, പ്രധാനപ്പെട്ട അവയവങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനം എന്നിവയെയൊക്കെയാണ് ഇത്തരം ഭക്ഷണം ബാധിക്കുക എന്ന് ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായി ജി.എം. ഉണ്ടാക്കുന്ന പ്രക്രിയയകളും ഇതില്‍നിന്നുണ്ടാകുന്ന വിഷ ഉത്പന്നങ്ങളും ഇതിന്റെ കൂടെ കൂട്ടിച്ചേര്‍ക്കുന്ന വിവിധ രാസവസ്തുക്കളും എല്ലാം ചേര്‍ന്നാണ് ഇത്തരം ആരോഗ്യത്തകരാറുകളുണ്ടാക്കുന്നതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരെത്തുന്നത്. ജി.എം. ഭക്ഷണം വേണ്ടെന്ന് പറയുന്ന കൂടുതല്‍ ഉപഭോക്താക്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണുള്ളത്. അതിനുകാരണം ഇവര്‍ ജി.എം. ഭക്ഷണത്തെക്കുറിച്ച്, നല്ല ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണെന്നതാണ്.
ഭക്ഷ്യസുരക്ഷയ്ക്കായുള്ള ബിൽ 2005-ല്‍ പാര്‍ലമെന്റില്‍ ചര്‍ക്കുവന്നപ്പോള്‍ രണ്ടുതവണ അംഗങ്ങള്‍ ജി.എം. ഭക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഭക്ഷ്യവ്യവസായികളുടെ ജി.എം. ഭക്ഷണത്തിലുള്ള താത്പര്യം അന്നുതൊട്ടേ ചര്‍ച്ചാവിഷയമായിരുന്നു. 2006 ഫെബ്രുവരിയിലാണ് പാര്‍ലമെന്റിന്റെ അഗ്രികള്‍ച്ചര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ ബില്‍ മേശപ്പുറത്ത് വെച്ചത്. അവരുടെ നിര്‍ദേശമായിരുന്നു ഭക്ഷ്യ അതോറിറ്റിയെ ഭക്ഷ്യസുരക്ഷാ അതോറിറ്റി എന്ന് വിളിക്കണമെന്ന്. മാത്രവുമല്ല, ഇത് ആരോഗ്യ മന്ത്രാലയത്തിനുകീഴില്‍ വരണമെന്നതും ഈ കമ്മിറ്റിയുടെ നിര്‍ദേശമായിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ പെപ്‌സി, നെസ്‌ലെ, മോൺസാന്റോ തുടങ്ങിയ കമ്പനികള്‍ നമ്മുടെ ഭക്ഷണശീലങ്ങളെയും വ്യവസ്ഥകളെയും മാറ്റിയെടുക്കുന്നത് ചര്‍ച്ചയായിരുന്നു. ഓര്‍ഗാനിക് ഭക്ഷണത്തിന്റെ പ്രത്യേകതകളും അന്ന് ചര്‍ച്ച ചെയ്തിരുന്നു. എന്നിരുന്നാലും ബില്ല് പാസായപ്പോള്‍ ജി.എം. ഭക്ഷണവും ഓര്‍ഗാനിക് ഭക്ഷണവും ഒരു സെക്ഷനില്‍ (സെക്ഷന്‍ 22) തന്നെ കൊണ്ടുവന്നു.
അതിനുശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭക്ഷ്യസുരക്ഷാ അതോറിറ്റി കൂടുതല്‍ പ്രാധാന്യം കൊടുത്തത് ഓര്‍ഗാനിക് ഭക്ഷണത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കായിരുന്നു. നിയമവിരുദ്ധമായി ജി.എം. ഭക്ഷണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിനെ നിയന്ത്രിക്കാന്‍ അതോറിറ്റി കാര്യമായൊന്നും ചെയ്തില്ല. ഒടുവില്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി ജി.എം. ഭക്ഷണത്തെ നിയന്ത്രിക്കാനുള്ള ബില്ല് അവതരിപ്പിച്ചു. അതിനോട് പ്രതികരിക്കാന്‍ രണ്ടുമാസത്തെ സമയം മാത്രം നല്‍കിക്കൊണ്ടാണിത് ചെയ്തത്. കോവിഡ് മഹാമാരിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഇടയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ഇത്തരത്തിലൊരു ബില്ല് കിട്ടിയാല്‍ വായിച്ച് മനസ്സിലാക്കി പ്രതികരിക്കാന്‍ ഏറെ സമയമെടുക്കും. അപ്പോള്‍ പിന്നെ ഇംഗ്ലീഷില്‍ മാത്രം പ്രസിദ്ധീകരിച്ച ഈ ബിൽ എത്ര പേര്‍ കണ്ടിട്ടുണ്ടാകം?
ഭക്ഷ്യസുരക്ഷാ അതോറിറ്റി കൊണ്ടുവന്ന ഈ ബില്ലില്‍ രണ്ടുതരം ജി.എം. ഭക്ഷണത്തെ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഈ രണ്ട് വിഭാഗത്തിനും എങ്ങനെയാണ് സുരക്ഷാ പഠനങ്ങള്‍ നടത്തുന്നതെന്ന് ബില്ലില്‍ പറഞ്ഞിട്ടുമില്ല. ബില്ലില്‍ കൊടുത്തിട്ടുള്ള അനുബന്ധത്തില്‍ നിന്ന് മനസ്സിലാകുന്നത് ജി.എം. ഭക്ഷണത്തിനുള്ള മറ്റു രാജ്യങ്ങളിലെ അനുമതി ഇവിടെ പരിഗണിക്കും എന്നാണ്. മാത്രവുമല്ല, ഭക്ഷ്യസുരക്ഷാ അതോറിറ്റിയില്‍ ഇത് പരിശോധിക്കാനുള്ള വിദഗ്ധരും ഇല്ല. അതുകൊണ്ടുതന്നെ എങ്ങനെ ഇവിടെ ജൈവസുരക്ഷാ പഠനങ്ങള്‍ നടത്തുമെന്നത് വ്യക്തമല്ല. പൊതുജനങ്ങള്‍ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ ഇടപെടാനുള്ള യാതൊരു സുതാര്യമായ പ്രവര്‍ത്തനരീതികളും ഇതില്‍ പ്രതിപാദിക്കുന്നില്ല. അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ജി.എം. ഭക്ഷണമോ ഉത്പന്നങ്ങളോ മാര്‍ക്കറ്റില്‍ കണ്ടെത്താനുള്ള സജീവമായ ഒരു ഇടപെടലിനെക്കുരിച്ചും ബില്ലില്‍ സൂചനകളില്ല. ജി.എം. പരിശോധിക്കുന്ന പരീക്ഷണശാലകളില്‍ 0.01% വരെ ജി.എം. സാന്നിധ്യം പരിശോധിക്കാമെന്നിരിക്കെ, ഒരു ജി.എം. ഉത്പന്നത്തിന്റെ അനുവദനീയമായ അളവ് 1% ആയാണ് വച്ചിരിക്കുന്നത്. ഇത് ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് യാതൊരു പ്രധാന്യവും കൊടുക്കാത്ത സമീപനത്തിന്റെ സൂചനയായി വേണം കരുതാന്‍. മൊത്തത്തില്‍ നോക്കുമ്പോള്‍ പരിമിതമായ രീതിയിലെങ്കിലും ജി.എം. ഉത്പന്നങ്ങളെ നിയന്ത്രിച്ചിരുന്ന ജനറ്റിക് എന്‍ജിനീയറിങ് അപ്രൈസല്‍ കമ്മിറ്റിയുടെ നിയന്ത്രണ സംവിധാനങ്ങളെ വരെ ശോഷിപ്പിക്കുന്ന രീതിയാണ് ഈ ബില്ലിലുള്ളത്.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം പൊതുജനാരോഗ്യ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് പ്രധാന ഉത്തരവാദി എങ്കിലും ജി.എം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നയത്തെക്കുറിച്ചോ അവരുടെ പങ്കാളിത്തത്തെക്കുറിച്ചോ യാതൊന്നും ബില്ലില്‍ പറയുന്നില്ല. സംസ്ഥാനങ്ങളും ജി.എം. ഭക്ഷണത്തിന്റെ കാര്യത്തില്‍ തങ്ങളുടെ എതിര്‍പ്പോ ഉത്കണ്ഠയോ നേരത്തെ പലപ്പോഴായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്. കേരള സര്‍ക്കാര്‍ ഇതുവരെയും ജി.എം. വിളകള്‍ക്കോ ഭക്ഷണത്തിനോ അനുമതി നല്‍കിയിട്ടില്ല.
ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാക്കിയ ഈ ബില്ല് വാസ്തവത്തില്‍ ഉപഭോക്താക്കള്‍ക്കുവേണ്ടിയല്ലെന്നും മറിച്ച് വലിയ ഭക്ഷ്യ- കാര്‍ഷിക വ്യവസായങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്നും തന്നെയേ ഇപ്പോള്‍ കരുതാന്‍ കഴിയൂ. ജി.എം. വിളകള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ജി.എം. ഭക്ഷണത്തിന് അനുമതി കൊടുക്കുന്ന രീതി ഭാവിയില്‍ ജി.എം. വിളകള്‍ക്കുമുള്ള അനുമതിയിലേയ്ക്ക് നീങ്ങാവുന്നതുമാണ്. ഇത് തന്ത്രപരമായ ഒരു ഇടപെടലാണ്. സംസ്ഥാന സര്‍ക്കാരുകളും പൊതുജനങ്ങളും ഇത് തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ അതോറിറ്റി ഭക്ഷ്യവ്യവസായികളുടെ ബിസിനസ്സിനെയാണോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ജനങ്ങളുടെ സുരക്ഷ അപ്പോള്‍ ആരുടെ ഉത്തരവാദിത്തമാണ്? ഉപഭോക്താക്കളുടെ സുരക്ഷയില്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് താല്‍പര്യമുണ്ടെങ്കില്‍ കുറേക്കൂടി ശക്തമായ രീതിയിലുള്ള ഒരു മുന്‍കരുതല്‍ നയമാണ് അവര്‍ എടുക്കേണ്ടിയിരുന്നത്.
ഇന്ത്യയിലെ ഭക്ഷ്യവ്യവസായം ലോകത്ത് മൂന്നാം സ്ഥാനത്തുനിൽക്കുന്ന ഭക്ഷ്യവ്യവസായമാണ്. രണ്ടുവര്‍ഷമായി കൂടുതല്‍ വളര്‍ച്ച നേടിയ ഒരു വ്യവസായവുമാണിത്. രാജ്യത്തെ ഏറ്റവും ലാഭകരമായ ഒരു വ്യവസായമായും ഭക്ഷ്യ വ്യവസായം മാറിക്കൊണ്ടിരിക്കുന്നു. 2021-ല്‍ 645.8 ബില്യണ്‍ യു.എസ്. ഡോളറായിരുന്നു ഈ മേഖലയുടെ വരുമാനം. ഭക്ഷ്യോത്പാദനത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. ചൈനയാണ് ഏറ്റവും മുന്നില്‍. അതിന്റെ തൊട്ടുപിറകെ ഇന്ത്യയാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഒന്നാമതെത്താനും സാധ്യതയുണ്ട്. ഇതാണെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഇന്ത്യയില്‍ ഉയര്‍ന്ന നിലയിലാണ്. 2020-ല്‍ ഇന്ത്യ ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളില്‍ 19 ശതമാനവും അമേരിക്കയില്‍ നിന്നായിരുന്നു.
ഇന്ത്യയുടെ ഭക്ഷ്യസംസ്‌കരണ വ്യവസായവും ഏറെ വലുതാണ്. ഇന്ത്യയുടെ ജി.ഡി.പി.യുടെ 1.5 ശതമാനം ഈ മേഖലയില്‍ നിന്നാണ്. കോവിഡ് മഹാമാരിയില്‍ പല മേഖലകളും തകര്‍ന്നപ്പോഴും ഭക്ഷ്യസംസ്‌കരണ വ്യവസായം വളരുകയാണുണ്ടായത്. ഈ മേഖലയ്ക്ക് ഇനിയും വികസന സാധ്യതകളുണ്ട്. സംസ്‌കരിച്ച ഭക്ഷണവും പാക്കേജ് ചെയ്ത ഭക്ഷണവും കഴിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയുമാണ്. പ്രത്യേകിച്ചും പ്രതിരോധശേഷിക്കുവേണ്ടിയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ കഴിക്കുന്ന പ്രവണത കൂടിവരുന്നു. ഭക്ഷ്യ വ്യവസായത്തിലേയ്ക്ക് പുറത്തുനിന്നുള്ള നിക്ഷേപം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ഇത്തരം സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. ജി.എം. കലര്‍ന്ന ഭക്ഷണസാധനങ്ങൾ സംസ്‌കരിച്ച ഭക്ഷണത്തിലെത്തിയാല്‍ അത് തിരിച്ചറിയാന്‍ പോലും സാധിക്കാതെ വരും. അതുകൊണ്ടുതന്നെ കുറേക്കൂടി ശക്തമായ നിയന്ത്രണങ്ങള്‍ ജി.എം. ഭക്ഷണത്തില്‍ കൊണ്ടുവരാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാകേണ്ടതുണ്ട്.
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
സംഗമേശ്വരന്‍ മാണിക്യം
Dec 14, 2022
5 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Nov 24, 2022
5 Minutes Read
എതിരൻ കതിരവൻ
Oct 29, 2022
6 Minutes Read
ധന്യ പി.എസ്.
Oct 28, 2022
6 Minutes Read