truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
uthara case

Law

ലംഘിക്കാൻ
മാത്രമായി ഒരു നിയമം

ലംഘിക്കാൻ മാത്രമായി ഒരു നിയമം

ജനാധിപത്യമര്യാദയുടെ ലംഘനം ഏറ്റവും  കൂടുതല്‍ നടക്കുന്നത് കുടുംബങ്ങളിലാണ്. ഗാര്‍ഹിക പീഡനത്തിന് ഇന്ത്യയില്‍ മൂന്നാം റാങ്കുണ്ട് നമ്മുടെ നാടിന്. സ്ത്രീധനരഹിത കേരളത്തിലെത്താന്‍ നമ്മള്‍ ഇനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. സ്വന്തം കഴിവില്‍ പരിപൂര്‍ണ വിശ്വാസമുള്ളവരും, പരാശ്രയികളുമല്ലാത്ത, ഒരു പുതുപെണ്‍തലമുറയ്ക്ക് മാത്രമേ ആത്യന്തികമായി    വിവാഹവും സ്ത്രീധനവും തമ്മിലള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ സാധിക്കൂ.

13 Aug 2020, 06:14 PM

രാധിക പദ്​മാവതി

എന്റെ തിരുവനന്തപുരം, നിന്റെ ജീവിതസര്‍വകലാശാലയില്‍ നിന്നാണ് എനിക്ക് ബിരുദം കിട്ടിയിട്ടുള്ളത്. നിന്റെ നഗരത്തില്‍ വെച്ചാണ് ഞാന്‍ മനുഷ്യനില്‍നിന്ന് കൃമി ആയി മാറിപ്പോയത്. അന്നേരം ഞാന്‍ കാഫ്കയുടെ മെറ്റമോര്‍ഫോസിസ് വായിച്ചിട്ടുണ്ടായിരുന്നില്ല. സദാ ചിലച്ചുകൊണ്ടിരുന്നു എന്റെ മനസ്സിനോട് നീ അടങ്ങിയിരിക്കാന്‍  പറഞ്ഞില്ലെങ്കിലും, എല്ലാ ജീവിതവൈരുദ്ധ്യങ്ങള്‍ക്കിടയിലും ബാലന്‍സ് ചെയ്തു നടക്കാന്‍ നീ എന്നെ പഠിപ്പിച്ചു. സ്ത്രീധനം എന്ന ഏര്‍പ്പാട് കല്യാണത്തിന് മാല പോലെ, വിളക്ക് പോലെ, മന്ത്രകോടി പോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്ന് നീ പറഞ്ഞപ്പോള്‍, ഞാന്‍ നിന്നോട് തര്‍ക്കിച്ചു. കോഴിക്കോട്ടേ എന്റെ സുഹൃത്തു ക്കളുടേയോ, ബന്ധുക്കളുടെയോ കല്യാണങ്ങളില്‍ സ്ത്രീധനത്തിന് ഒരു റോളും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ പറഞ്ഞ നേരം ‘കാനാ മൂന അറിയാത്തവള്‍' എന്ന് തമിഴില്‍ നീ എന്നെ കളിയാക്കി.
സത്യം അതായിരുന്നു, എനിക്കൊന്നുമറിയില്ലായിരുന്നു. അതുകൊണ്ടല്ലേ, കൊല്ലമിത്ര കഴിഞ്ഞിട്ടും  തിരുവനന്തപുരത്ത് ഞാന്‍ പണിയെടുത്ത  വക്കീല്‍ ഓഫീസിലെ ചില സംഭാഷണങ്ങ ള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നത്. എന്തോ ഒരു കേസിന്റെ ആവശ്യത്തിന് വന്നവരായിരുന്നു അവര്‍.
ഒന്നാമന്‍: ‘അന്തസ്സായി ബാങ്കില്‍ പണിയെടുക്കുന്ന എന്റെ ചെറുക്കന് വെറും 70 പവനും 20 ലക്ഷവും, കൊള്ളാം, സെക്രട്ടേറിയറ്റിലെ ഒരു പ്യൂണിന് ഇതിനെക്കാള്‍ കിട്ടുമല്ലോ എന്നുപറഞ്ഞ് ഞാനപ്പേഴേ ആ ആലോചന വേണ്ടെന്നുവെച്ചു’.

അവിടെ കൂടിയിരുന്ന മുഖമില്ലാത്ത മറ്റ് മനുഷ്യരെല്ലാം തന്നെ  അയാള്‍ പറഞ്ഞത്  തലയാട്ടിയും, മൂളിയുമൊക്കെ ശരിവെക്കുന്നുണ്ടായിരുന്നു.
കല്യാണത്തിന് വിളിക്കാന്‍ വരുന്ന പയ്യന്റെ വീട്ടുകാരോട്, എന്തുകിട്ടും എന്നത് പതിവുചോദ്യമായിരുന്നു, തിരുവനന്തപുരത്ത്. അധികം വൈകാതെ സ്ത്രീധനം എന്നത് തിരുവനന്തപുരത്ത്  മാത്രമുള്ള  ഒരേര്‍പ്പാടല്ല എന്നും, തൃശ്ശൂരും, കൊല്ലത്തും, കോഴിക്കോട്ടും, ചെന്നൈയിലും, ഹൈദരാബാദിലും, മുംബൈയിലും, ഡല്‍ഹിയിലും, ലുധിയാനയിലും അങ്ങിനെ അങ്ങിനെ ഞാന്‍ കേട്ടിട്ടില്ലാത്തതും, സഞ്ചരിച്ചിട്ടില്ലാത്തതുമായ ഇന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ അങ്ങോളമിങ്ങോളമുള്ള ഒന്നാണെന്നും എനിക്ക് മനസ്സിലായി. 

ജാതി, നിറം, സൗന്ദര്യം...

ആധുനിക ഇന്ത്യയില്‍ എന്തൊക്കെയാണ് സ്ത്രീധനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍? ജാതി, മതം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, സൗന്ദര്യം, നിറം ( പെണ്ണി​ന്റെ മാത്രം), അച്ഛന്റെയും ആങ്ങളമാരുടെയും വരുമാനം, സഹോദരിമാര്‍ക്ക് കൊടുത്ത സ്ത്രീധനത്തുക തുടങ്ങി പണവുമായി ബന്ധപ്പെട്ട പല അന്വേഷണങ്ങളും ഇന്നും ഇന്ത്യന്‍ വിവാഹങ്ങളുടെ മുന്നോടിയായി നടക്കുന്നു. ജാതക ചേര്‍ച്ചക്കുപകരം, രക്തഗ്രൂപ്പ്, ജനിതകരോഗ നിര്‍ണയം തുടങ്ങിയവ കല്യാണത്തിനുമുമ്പ് കണ്ടെത്തുന്ന രീതി 22ാം നൂറ്റാണ്ടിലെങ്കിലും ഇന്ത്യയില്‍ ഉണ്ടാവുമോ? ആര്‍ക്കറിയാം. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് പണം ചെലവാക്കാന്‍ മടിക്കുന്ന, അച്ഛനമ്മമാര്‍ പോലും മകളുടെ കല്യാണം ഒരു മിനി ഉത്സവമാക്കി മാറ്റുന്നു. കുറെ വര്‍ഷങ്ങളായി (കോവിഡിനുമുമ്പുവരെ) കേരളത്തില്‍  ഇടത്തരക്കാരായ എല്ലാ മതക്കാരുടെയും കല്യാണത്തോടനുബന്ധിച്ച് നടക്കുന്ന പല ചടങ്ങുകളും ഉത്തരേന്ത്യയില്‍ നിന്ന് കടം കൊണ്ടതാണ്. സ്വര്‍ണ കടക്കാരും, തുണി കച്ചവടക്കാരുമെല്ലാം കാലാകാലങ്ങളായി ഇറക്കുമതി ചെയ്യുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, വളരെ എളുപ്പം ചെലവാക്കപ്പെടുന ഒരു ഇടമായി മാറിയിരിക്കുന്നു, കേരളത്തിലെ കല്യാണ വ്യവസായം. കിലോക്കണക്കിന് സ്വര്‍ണവും പണവുമായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ മകള്‍, വീണ്ടും പണം

വേണമെന്ന ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ആവശ്യം സ്വന്തം വീട്ടില്‍ അവതരിപ്പിക്കുന്ന നേരത്ത് സംഗതി മാറുന്നു. അധിക ഡിമാന്റ് താങ്ങാന്‍ വയ്യാത്ത  ഇടത്തരം  അച്ഛനമ്മമാരെപോലെ തന്നെ പ്രയാസപ്പെടുന്നു, കല്യാണവ്യവസ്ഥയില സ്ത്രീധനതുക നേരം വൈകിയിട്ടും കൊടുക്കാന്‍ പറ്റാത്ത  സാമ്പത്തികശേഷി കുറഞ്ഞ അച്ഛനമ്മമാര്‍. 
ആണ്‍കുട്ടികളെ പണം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രമായും, പെണ്‍കുട്ടികളെ ബാധ്യതയുമായി കണക്കാക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഉല്‍പ്പന്നമായിരുന്നു ഒരുകാലത്ത് ഉത്തരേന്ത്യന്‍ ക്ലിനിക്കുകളില്‍ചിലയിടത്ത് കണ്ട ചുവരെഴുത്തുകള്‍: 'ഇന്ന് 500 രൂപ ചെലവാക്കൂ, ഭാവിയില്‍ അഞ്ച് ലക്ഷം രൂപ ലാഭിക്കൂ' എന്നത്. ലോകത്തിലെ മുഴുവന്‍ സാമ്പത്തിക വിദഗ്ധന്‍മാരും ഈ തിരിച്ചറിവിന്റെ മുമ്പില്‍തോറ്റുപോയിക്കാണും.
അങ്ങനെ രാജ്യം മുഴുവന്‍ പ്രചാരണം കിട്ടിയ, ഭ്രൂണത്തില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുന്ന ഏര്‍പ്പാടിന് ഇന്നും അവസാനമായിട്ടില്ല.

സ്ത്രീധനത്തിന്റെ ഹിന്ദുവല്‍ക്കരണം

പുരാതന റോമിലും, യൂറോപ്പിലെ പലയിടത്തും സ്ത്രീധനം എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കാര്യമാണ്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ യൂറോപ്പില്‍ ഇല്ലാതായ ഒന്ന്, ഇന്നും ചുമക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യയെ കൂടാതെ പാക്കിസ്ഥാനും, ബംഗ്ലാദേശും, ഇറാനും, വടക്കന്‍ ആഫ്രിക്കയുമുണ്. സ്ത്രീധനമരണത്തിന്റെ കണക്ക് വിവര പട്ടികയില്‍ പക്ഷെ, ഇന്ത്യ മറ്റു രാജ്യങ്ങളെ പുറന്തള്ളുന്നു. മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്ന സ്ത്രീധനത്തെ പറ്റി പക്ഷേ പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച്, ഇന്ത്യയെ കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ പേര്‍ഷ്യന്‍ പണ്ഡിതന്‍ അല്‍ബറൂനിയുടെ പുസ്തകങ്ങളില്‍ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍  വിവാഹസമയത്ത് പുരുഷന്‍ സ്ത്രീക്ക് സമ്മാനം കൊടുക്കുന്ന പുരാതന ഭാരതീയ രീതികളെക്കുറിച്ച് അല്‍ബറൂണി പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടുതാനും.
1956ല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ വന്ന  ഭേദഗതിക്കുശേഷമാണ് ഹിന്ദു സ്ത്രീകള്‍ക്ക്  പാരമ്പര്യ സ്വത്തില്‍ അവകാശം കിട്ടിയത്. അതുവരെ വിവാഹസമയത്ത്  കിട്ടുന്ന സമ്മാനങ്ങളിലും പണത്തിലും തീര്‍ന്നുപോകുന്ന ഒന്നായിരുന്നു ഹിന്ദു സ്ത്രീയുടെ പാരമ്പര്യ സ്വത്തിന്‍മേലുള്ള അവകാശം.
ഇന്നും ഹിമാചല്‍പ്രദേശിലും ഇന്ത്യയുടെ മറ്റു ചിലയിടങ്ങളിലും ഹിന്ദു സക്‌സഷന്‍ ആക്ട് നടപ്പില്‍ വരുത്തിയ ഭേദഗതി അനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉര്‍ സുല ശര്‍മ എന്ന ഒരു സ്ത്രീവാദി നടത്തിയ പഠനങ്ങളില്‍ പറയുന്നു. സ്ത്രീകളുടെ പാരമ്പര്യസ്വത്തില്‍ മേലുള്ള അവകാശം വിവാഹ സമയത്ത് നല്‍കുന്ന സ്ത്രീധനത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നാണ് തന്റെ പഠനങ്ങളിലൂടെ അവര്‍ മനസ്സിലാക്കിയത്. 
എന്നാല്‍ കേരളം പോലെ, പുരോഗമന ജീവിതരീതി അവകാശപ്പെടുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി അംഗീകരിക്കുന്നതോടൊപ്പം, അതിനുബദലായി നടന്നുകൊണ്ടിരുന്ന  സ്ത്രീധനം എന്ന സമ്പ്രദായത്തെ പൂര്‍വാധികം ശക്തിയേടെ കൂടെ കൂട്ടുകയും ചെയ്തു. ആദ്യമൊക്കെ ഒരു ബ്രാഹ്മണിക്കല്‍ രീതി മാത്രമായിരുന്ന സ്ത്രീധന സമ്പ്രദായം വൈകാതെ ഹിന്ദുമതത്തിലുള്ള എല്ലാ ജാതിക്കാരും ഏറെറടുത്ത് പ്രായോഗികവല്‍ക്കരിച്ചു.

മേരി റോയി കേസ് വിധിയും ക്രിസ്ത്യന്‍ വിവാഹങ്ങളും

‘എന്റെ അമ്മ' എന്ന ലേഖനത്തില്‍ അരുന്ധതി റോയ് പറയുന്നു; ‘എന്റെ അച്ഛന്‍ പുകവലിക്കില്ലായിരുന്നു, അദ്ദേഹം ഒരു മദ്യപാനിയും ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം സ്ഥിരമായി തന്റെ  ഭാര്യയെ തല്ലാറു ണ്ടായിരുന്നു'. ഭര്‍ത്താവിന്റെ ശാരീരിക പീഡനങ്ങളില്‍ ചോരയൊലിപ്പിച്ചു നിന്നിരുന്ന മേരി റോയിയുടെ ചിത്രം  മകള്‍ വായനക്കാര്‍ക്ക് കാണിച്ചുതന്നു. അങ്ങനെത്തെ ഒരു ഭര്‍ത്താവിനെ ഉപേക്ഷിക്കുക എന്നല്ലാതെ മേരി റോയിക്കുമുമ്പില്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. തന്റെ രണ്ടു മക്കളുമായി അച്ഛന്‍ പണിത ഊട്ടിയിലെ കോട്ടേജില്‍ താമസിക്കാനെത്തിയ മേരി റോയിക്ക് അത്ര നല്ല സ്വീകരണം അല്ലായിരുന്നു സഹോദരന്മാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്. 
ട്രാവന്‍കൂര്‍ ക്രിസ്ത്യന്‍ സക്‌സഷന്‍ ആകട് എന്നപേരില്‍ 1916ല്‍ നിലവില്‍വന്ന ക്രിസ്ത്യന്‍ പിന്തുടര്‍ ച്ചവകാശനിയമം കൈയിലടുത്തുകൊണ്ടായിരുന്നു സഹോദരന്മാര്‍ മേരി റോയിയോട് വീടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീക്ക് പാരമ്പര്യ സ്വത്തില്‍  അവളുടെ സഹോദരന്  ലഭിക്കുന്ന അവകാശത്തിന്റെ  കാല്‍ഭാഗം ഷെയറോ, 5000 രൂപയോ ഇതില്‍  ഏറ്റവും കുറവ് ഏതാണ്, അതിനാണ് അര്‍ഹത ഉണ്ടായിരുന്നത്. സമാന അനുഭവസ്ഥര്‍ ആയ രണ്ടു സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് ഭരണഘടനാവിരുദ്ധമായ ഈ നിയമത്തെ മേരി റോയി ചോദ്യംചെയ്തു. 1986ല്‍ സുപ്രീംകോടതിയില്‍ നിന്ന്  മേരി റോയിക്ക് അനുകൂലമായ ലഭിച്ച  ഈ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രധാന  വിധികളില്‍ ഒന്നാണ്. എന്നാല്‍ ഇതേ മേരി റോയ് തന്നെ പറയുന്നു, ഈ വിധിക്കനുസരിച്ചല്ല കേരളത്തിലെ ഒട്ടുമിക്ക ക്രിസ്ത്യന്‍ വിവാഹങ്ങള്‍ ഇന്നും നടക്കുന്നതെന്ന്. കുടുംബകോടതിയില്‍ കേസ് നടത്തിയ  സമയത്തൊക്കെ  ക്രിസ്ത്യന്‍ സ്ത്രീകള്‍ പറയാറുണ്ടായിരുന്നു , വിവാഹനിശ്ചയ സമയത്ത് ഭര്‍ത്താവിന് നല്‍കിയ സ്ത്രീധനം മാത്രമാണ് ഇന്നും തങ്ങള്‍ക്ക് കുടുംബസ്വത്തില്‍ മേലുള്ള അവകാശമെന്ന. വിദ്യാഭ്യാസമുള്ള അന്തരീക്ഷത്തില്‍നിന്ന് വരുന്നവരാണ് ഈ സ്ത്രീകളില്‍ പലരും എന്നതുകൂടി ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുക. 
വിവാഹനിശ്ചയം സമയത്ത് ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കും നല്‍കുന്ന സ്ത്രീധനത്തുക തിരിച്ചു കിട്ടാന്‍ കേസ് നടത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്, കാരണം ഈ  സ്ത്രീധന കൈമാറ്റ സമയത്ത് സാക്ഷികള്‍ക്കോ  ഫോട്ടോഗ്രാഫര്‍ക്കോ മൂന്നാമതൊരാള്‍ക്കോ പ്രവേശനമില്ല. ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും കോടതികള്‍ എടുക്കാറുള്ളത് എന്ന് തീര്‍ത്തു പറയാനും വയ്യ. 
ഇസ്‌ലാം മതവിശ്വാസപ്രകാരം വിവാഹസമയത്ത്  പുരുഷന്‍  മെഹര്‍ നല്‍കിയാല്‍ മാത്രമേ, ആ വിവാഹ കരാര്‍ പൂര്‍ണമാകുന്നുള്ളൂ. എന്നാല്‍ ഇന്ന് പെണ്‍വീട്ടുകാരില്‍ നിന്ന് വലിയൊരു തുക സ്ത്രീധനം വാങ്ങി അതില്‍ നിന്ന് ഒരു തുക  മെഹര്‍ കൊടുക്കുന്ന പുരുഷന്മാര്‍ ധാരാളമുണ്ടെന്ന് അഭിഭാഷ കൂടിയായ ഒരു ഇസ്‌ലാം മത വിശ്വാസിയുടെ സാക്ഷ്യപ്പെടുത്തല്‍. നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നും സ്ത്രീധനം വിവാഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും മത, ദൈവ വിശ്വാസികള്‍ എന്ന് സ്വയം കരുതുന്നവരില്‍ ഒരു നല്ല ശതമാനം ആള്‍ക്കാരും സ്ത്രീധനത്തെ പിന്തുണയ്ക്കുന്നു.

സ്ത്രീധന നിരോധന നിയമം എന്തിന്?

1961 നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം ആയിരിക്കും ഒരു പക്ഷേ, പ്രത്യക്ഷവും പരോക്ഷവുമായി
ഏറ്റവും കൂടുതല്‍ ലംഘിക്കപ്പെടുന്ന ഇന്ത്യന്‍ നിയമം. സ്ത്രീധനം കൊടുക്കുന്നവനും വാങ്ങുന്നവനും ശിക്ഷിക്കപ്പെടുന്നു എന്നതുകൊണ്ടാവാം, അധികം പരാതികള്‍ ഈ നിയമത്തിന്റെ ബലത്തില്‍  കോടതികളില്‍ എത്താത്തത്. സ്ത്രീധനം കൊടുക്കുന്ന ആളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്ന രീതിയില്‍ ഒരു ഭേദഗതി വരണമെന്ന് 1983ല്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി  നല്‍കിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല. സ്ത്രീധനം കൊടുക്കുന്ന ആള്‍ക്കും വാങ്ങുന്ന ആള്‍ക്കും നിശ്ചയിച്ച ആറു മാസത്തെ തടവ് അഞ്ച് വര്‍ഷമായി ഉയര്‍ന്നെങ്കിലും ഈ നിയമമനുസരിച്ചുള്ള സ്ത്രീധന പീഡന  പരാതികളുടെ എണ്ണം ഇന്നും വളരെകുറവാണ്. രണ്ടുതവണ ഭേദഗതി നടത്തിയ സ്ത്രീധന നിരോധന നിയമം കൊണ്ട് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് കാര്യമായ മെച്ചമുണ്ടായിട്ടില്ല.
സ്ത്രീധനം ആവശ്യപ്പെടുന്നതും, പത്രങ്ങളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ സ്ത്രീധനത്തെ കുറിച്ച് പരാമര്‍ശമുള്ള പരസ്യങ്ങള്‍ നല്‍കുന്നതും തെറ്റാണെന്ന് ഈ നിയമത്തില്‍ പറയുന്നുണ്ട്. പരസ്യം നല്‍കുന്ന ആള്‍ മാത്രമല്ല പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന്റെ പ്രിന്ററും പബ്ലിഷറും വരെ ശിക്ഷിക്കപ്പെടണമെന്ന വ്യവസ്ഥ ഭേദഗതിയിലൂടെ ഡൗറി പ്രൊഹിബിഷന്‍ നിയമത്തില്‍ വന്നെങ്കിലും എന്തുമാറ്റമാണ് ആ ഭേദഗതി കൊണ്ട് ഉണ്ടായത് ? 2020ല്‍ പോലും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ  സാമ്പത്തിക ഭദ്രതയും  വിവാഹത്തിലൂടെ ലഭിക്കാന്‍ സാധ്യതയുള്ള സാമ്പത്തികനേട്ടങ്ങളും പരോക്ഷമായി വെളിപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മാട്രിമോണിയല്‍ പരസ്യങ്ങള്‍ പലപ്പോഴും തയ്യാറാക്കുന്നത്.
1984ല്‍ വന്ന ഭേദഗതി പ്രകാരം കല്യാണത്തിന് സമ്മാനമായി കിട്ടിയ വസ്തുക്കളുടെ ഒരു ലിസ്റ്റ് വരനും വധുവും സൂക്ഷിച്ചുവെക്കണം. ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ ഇതില്‍ ഒപ്പിടണം. ആരാണ് ഈ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍, എന്താണ് അദ്ദേഹത്തിന്റെ അധികാരപരിധി? ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇന്നും അറിയാത്ത കാര്യമാണിത്. ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ സഹായിക്കാന്‍ അഞ്ച് അംഗങ്ങള്‍ അടങ്ങിയ സാമൂഹികക്ഷേമ ജീവനക്കാരുടെ ഉപദേശകസമിതി നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്, ഇതില്‍ തന്നെ രണ്ടുപേര്‍ സ്ത്രീകളായിരിക്കണം. 59 കൊല്ലം പഴക്കമുള്ള സ്ത്രീധന നിരോധന നിയമം ഇന്നും ശൈശവദശയിലാണ്. പൊതുജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ ഇത്തരം നിയമങ്ങള്‍ക്ക് മുന്നോട്ടുപോക്ക് സാധ്യമല്ല എന്നാണ്  ഭരിക്കുന്നവര്‍ പറയുന്നത്.

ഇന്ത്യ, സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടം പിടിച്ച രാജ്യം

1983ലെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പഠനങ്ങളില്‍ കണ്ട വിവരങ്ങളുണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്താണ് 1983ല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 498ന് എ എന്നൊരു അനുബന്ധം കൂടി കൂട്ടിചേര്‍ത്തത്. സെക്ഷന്‍ 498 എ, ഇന്ത്യന്‍ പീനല്‍ കോഡ്. ഭര്‍ത്താവോ ബന്ധുക്കളോ വിവാഹിതയായ ഒരു സ്ത്രീയെ പണത്തിനുവേണ്ടി ക്രൂരമായി ഉപദ്രവിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും       ലഭിക്കാവുന്ന കുറ്റമാണ്. ക്രൂരത എന്നതിന് വലിയൊരു നിര്‍വചനമാണിവിടെ നല്‍കുന്നത്. സ്ത്രീധനത്തിന് വേണ്ടി (പണവും, ആഭരണങ്ങളും ഭൂമിയും ഇതില്‍പ്പെടുന്നു) ഒരു സ്ത്രീയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയാണെങ്കിലും ഇത്തരം ക്രൂരത നേരിടാന്‍ വയ്യാതെ അവര്‍ ആത്മഹത്യ ചെയ്യുകയാണെങ്കിലും സെക്ഷന്‍ 498 എ പ്രകാരം കേസെടുക്കാം.
സ്ത്രീധന നിരോധന നിയമത്തിലെ പോരായ്മകളെ ഒരു പരിധിവരെ പരിഹരിക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 498 ലെ കൂട്ടിച്ചേര്‍ക്കലിന് കഴിഞ്ഞു. പക്ഷേ, ഒരു സ്ത്രീ സംരക്ഷണ നിയമം എന്നതിനപ്പുറത്തേക്ക്  ഒരു ആയുധമായി പ്രസ്തുത നിയമം മാറിയ സാഹചര്യം ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉണ്ടായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍. ഭര്‍ത്താവിനോടും അയാളുടെ ബന്ധുക്കളോടും   പക തീര്‍ക്കാന്‍ ഒരു അവസരമായി 498 എ കേസുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ സുപ്രീംകോടതി വീണ്ടും ചില മാര്‍ഗനിര്‍ദേശങ്ങളുമായി വന്നു: ഈ സെക്ഷന്‍ പ്രകാരമുള്ള ഉടന്‍ അറസ്റ്റ് പാടില്ലെന്നുമാത്രമല്ല, ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിക്കാനും പറ്റും. അങ്ങിനെ സ്ത്രീധന പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഈ നിയമത്തിന് ഇന്ന്  വേണ്ടത്ര ഫലം ഇല്ലാതായി. യഥാര്‍ത്ഥ ഇരയ്ക്ക് വീണ്ടും നീതി നിഷേധത്തിന്റെ  നാളുകള്‍.
ഇന്ത്യന്‍ എവിഡന്‍സ് ആക്ട് സെക്ഷന്‍ 304 ബി പ്രകാരം വിവാഹത്തിന്റെ ആദ്യ ഏഴ് വര്‍ഷത്തിനുള്ളില്‍, ഒരു സ്ത്രീ സംശയാസ്പദമായ സാഹചര്യത്തില്‍ മരിക്കുയാണെങ്കില്‍ അതൊരു സ്ത്രീധന മരണം ആയി കണക്കാക്കാം. സ്ത്രീധന നിരോധന നിയമത്തില്‍ സ്ത്രീധനത്തെ നിര്‍വച്ചിരിക്കുന്ന അതേ അര്‍ത്ഥത്തില്‍ ഈ നിയമവും എടുത്തിരിക്കുന്നു. എഴു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിക്കുക. പക്ഷേ ഇവിടെ  വിജയത്തിന്റെ കനി ആസ്വദിക്കാന്‍  ഇരയായ സ്ത്രീ ജീവനോടെ ഇല്ല എന്നുമാത്രം. 2005 നിലവില്‍വന്ന ഗാര്‍ഹിക പീഡന സംരക്ഷണ നിയമം മാത്രമാണ് കുറച്ചെങ്കിലും ഇരയായ സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്ന്. 2005ല്‍ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഒരു സര്‍വേ നടത്തിയിരുന്നു, അതനുസരിച്ച് 15 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള ഇന്ത്യന്‍ സ്ത്രീകളില്‍ 33.5 ശതമാനം പേര്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നു എന്ന് കണ്ടെത്തി. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പഠനങ്ങള്‍ പറയുന്നത്, ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ഗാര്‍ഹികപീഡനം ആണെന്നാണ്. ഇതേ വിഷയത്തില്‍ ലണ്ടന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആയ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍, സ്ത്രീ സുരക്ഷയില്‍ ഇന്ത്യ ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ് എന്നും സ്ത്രീകളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യം ഇന്ത്യയാണെന്നും വിലയിരുത്തുന്നു.

ഗാര്‍ഹിക പീഡന സംരക്ഷണ നിയമം

ഗാര്‍ഹിക പീഡനം ഇന്ത്യയില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല. ലോകത്തിലെ മുഴുവന്‍ സ്ത്രീജനസംഖ്യയുടെ 35 ശതമാനം പേര്‍ ഗാര്‍ഹിക പീഡനത്തിനോ ലൈംഗിക പീഡനത്തിനോ ഇരയാകുന്നുണ്ട്. ഗാര്‍ഹിക പീഡനത്തില്‍ വേട്ടക്കാരന്‍ ചിലപ്പോള്‍ ഭര്‍ത്താവ്, മറ്റുചിലപ്പോള്‍ മുന്‍ ഭര്‍ത്താവ്, കാമുകന്‍, അടുത്ത ബന്ധുക്കള്‍, ചിലപ്പോഴെങ്കിലും അപരിചിതനായ ഒരാളും ആയേക്കാം. പീഡന സംരക്ഷണ നിയമങ്ങള്‍ പീഡനത്തെ നിര്‍വഹിച്ചിരിക്കുന്നത് വെറും ശാരീരിക പീഡനമായി മാത്രമല്ല, മാനസിക പീഡനങ്ങളും സാമ്പത്തിക ചൂഷണങ്ങളും , ലൈംഗിക പീഢനങ്ങളും  വാക്കുകൊണ്ടുള്ള വേദനിപ്പിക്കലുമെല്ലാം  ഉള്‍പ്പെടുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ നിയമസംരക്ഷണത്തില്‍ പരാതിക്കാരിക്ക്  കഴിയാം എന്നതാണ് ഈ നിയമത്തിന്റെ വലിയൊരു സാധ്യത. എന്നാല്‍ അവിടെ അവള്‍ സുരക്ഷിതയല്ല എന്നുവരികില്‍ മറ്റൊരിടത്തേക്ക് വാടകയ്ക്ക് താമസിക്കാന്‍ അവള്‍ക്ക് അവകാശമുണ്ട്, അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കേണ്ടത് ഭര്‍ത്താവിന്റെ നിയമപരമായ ബാധ്യതയാണ്. സാമ്പത്തികമായ
സംരക്ഷണവും കുട്ടികളുടെ കസ്റ്റഡിയും ആവശ്യപ്പെടാന്‍ പരാതിക്കാരിയായ സ്ത്രീക്ക് ഈ നിയമത്തിലൂടെ  സാധിക്കും. ഭര്‍ത്താവുമാത്രമാകണമെന്നില്ല, പരാതിയില്‍ പ്രതിസ്ഥാനത്ത് വരേണ്ടത്. വിവാഹം കഴിക്കാതെ തന്നെ ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്ന സ്ത്രീക്ക് സുഹൃത്തായ പുരുഷനില്‍നിന്ന് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷണം ആവശ്യപ്പെടാം. പ്രതിസ്ഥാനത്ത്  ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ സ്ത്രീകളെയും ഉള്‍പ്പെടുത്താം, ഈ നിയമം അടിസ്ഥാനപ്പെടുത്തി നല്‍കുന്ന പരാതിയില്‍. ക്ഷമിക്കാനും  സഹിക്കാനും പൊലീസ് ഇരയെ ഉപദശിക്കാറുണ്ട് എന്ന് ഇരകളായ സ്ത്രീകള്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ്.  എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങളില്‍ കുറച്ചെങ്കിലും സ്ത്രീക്ക് പ്രയോജനപ്പെടുന്നത് ഗാര്‍ഹിക പീഡന സംരക്ഷണ നിയമം മാത്രമാണ്. 

വിചിത്രമായ ഒരു സംഗതി, ഈ നിയമം നിലവില്‍ വന്നശേഷവും ഇന്ത്യയില്‍ ഗാര്‍ഹിക പീഡനനിരക്ക് കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഓരോ വര്‍ഷവും ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഓരോ ഒമ്പതു മിനിറ്റിലും ഒരു ഇന്ത്യന്‍ സ്ത്രീ ഗാര്‍ഹിക പീഡനത്തിനിരയാകുന്നു എന്ന് ഈ മേഖലയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ കണക്കും വിവരവും മാത്രമാണ് പുറംലോകം അറിയുന്നത്. എന്നാല്‍ വീട്ടുകാരെയും, സമൂഹത്തെയും, ചിലപ്പോഴൊക്കെ പ്രതിയായ ഭര്‍ത്താവിനെ തന്നെയും ഭയന്ന് പീഡനവിവരം ഒളിച്ചു വെക്കുന്ന സ്ത്രീകളുടെ എണ്ണം, നിയമസുരക്ഷ  ആവശ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിന്റെയും മുകളില്‍ നില്‍ക്കുന്നു.

കുടുംബം എന്ന വില്ലന്‍

സാമ്പ്രദായിക കുടുംബസംവിധാനത്തില്‍  തൃപ്തിപ്പെട്ട്, അതിനകത്തെ എല്ലാ ജനാധിപത്യവിരുദ്ധ ഏര്‍പ്പാടുകളോടും പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ജനിതകപാഠങ്ങളാണ് ഇന്ത്യന്‍ സ്ത്രീയുടെ ശാപം...ഇതുതന്നെയാണ് സ്ത്രീധനത്തിന്റൈ കാര്യത്തിലും സംഭവിക്കുന്നത്.
സ്ത്രീധനത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിവാഹത്തിന് മാത്രമേ താന്‍ തയ്യാറാകു എന്ന് ഓരോ പെണ്‍കുട്ടിയും പറഞ്ഞുതുടങ്ങട്ടെ, അന്നുമാത്രമേ സ്ത്രീധനമെന്ന നൂറ്റാണ്ടുകളുടെ മുഷിഞ്ഞ മണമുള്ള വിഴുപ്പില്‍നിന്ന് ഇന്ത്യക്ക് മോചനം സാധ്യമാകൂ. നിലവില്‍ ഇന്ത്യയില്‍ പ്രാബല്യത്തിലുള്ള സ്ത്രീധന നിയമങ്ങള്‍ക്ക് ധാരാളം പോരായ്മകളുണ്ട്. എന്നാല്‍ പൊതുജനപങ്കാളിത്തം ഇല്ലാത്തത് കൊണ്ടാണ് നിയമം ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ പറ്റാത്തത്  എന്ന ഭരണകൂടത്തിന്റെ പറച്ചിലില്‍ നേരിയ വാസ്തവമുണ്ടുതാനും. ജനാധിപത്യമര്യാദയുടെ ലംഘനം ഏറ്റവും  കൂടുതല്‍ നടക്കുന്നതും കുടുംബങ്ങളിലാണ്. ഗാര്‍ഹിക പീഡനത്തിന് ഇന്ത്യയില്‍ മൂന്നാം റാങ്കുണ്ട് നമ്മുടെ നാടിന്.  സ്ത്രീധനരഹിത കേരളത്തിലെത്താന്‍ നമ്മള്‍ ഇനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. സ്വന്തം കഴിവില്‍ പരിപൂര്‍ണ വിശ്വാസമുള്ളവരും, പരാശ്രയികളുമല്ലാത്ത, ഒരു പുതുപെണ്‍തലമുറയ്ക്ക് മാത്രമേ ആത്യന്തികമായി    വിവാഹവും സ്ത്രീധനവും തമ്മിലള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ സാധിക്കൂ.

  • Tags
  • #Dowry
  • #Radhika Padmavathi
  • #Hindu code
  • #Criminal law
  • #Law
  • #Sooraj
  • #snakebite murder case
  • #Uthra Murder
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Sivakala

14 Oct 2021, 10:12 AM

Parayunnathellam valare shariyane

Haneefa

14 Oct 2021, 08:38 AM

ശാസ്ത്രീയമായ അക്ഷരാഭ്യാസമില്ലാത്ത ഒരു നാട്ടിലെ ആളുകളുടെ ആശയ വിനിമിയത്തിനു മാത്രമായുള്ള സംസാരത്തിൽ ഒട്ടും തന്നെ സാഹിത്യ പരമോ വ്യാകരണപരമോ ആയ ഗുണങ്ങളുണ്ടാകാൻ സാധ്യതയില്ല എന്നിരിക്കെ സ്ത്രീധന സമ്പ്രദായമടക്കമുള്ള സകല സാമൂഹിക തിന്മകളും അടിസ്ഥാനപരമായ സാമൂഹിക വ്യവസ്ഥയുടെ ഗുരുതരമായ തകരാരിന്റെ സ്വാഭാവികമായ പ്രതിഫലനമാേയേ കാണാനാകൂ. സ്ത്രീകൾക്ക് ഒന്നു ശ്വസിക്കാനെങ്കിലുമുള്ള ഒരവകാശം പോലും അംഗീകരിക്ക പ്പെടാത്ത, തീർത്തും പുരുഷാധിപത്യ പ്രവണത അടക്കിവാഴുന്ന ഒരു സാമൂഹ്യക്രമത്തിൽ എത്രയോ പിന്നിലായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയമാണെന്നു തോന്നിപ്പോകുന്നു ഈ വിഷയം.

അനിൽ യേശുദാസൻ

27 Jun 2021, 05:33 PM

വളരെ വ്യക്തമായ വിലയിരുത്തൽ... വളരെ സ്‌നേഹം നിറഞ്ഞ നന്ദി 🌸

Soumya Noble

22 Jun 2021, 11:02 AM

Well said

ഷഫീഖ് അറക്കൽ

27 Aug 2020, 12:48 PM

സ്ത്രീധനം വാങ്ങുന്ന പുരുഷന്മാരെ ആൺവേശ്യകളെന്നാണ് മാധവികുട്ടി വിശേഷിപ്പിഷിട്ടുള്ളത്. സ്ത്രീധനം കൊടുത്തും വാങ്ങിയുമുള്ള വിവാഹങ്ങളുടെ ക്ഷണം ബഹിഷ്‌ക്കരിക്കുന്നപ്രവണതസമൂഹത്തിൽ ഉയർന്നുവരേണ്ടതാണ്. സ്ത്രീധനം

ഷറഫ് പഴേരി, അബഹ

24 Aug 2020, 08:31 AM

നല്ല ലേഖനം

ലിനി പത്മ

23 Aug 2020, 01:22 PM

കൃത്യവും വ്യക്തവുമായ കുറിപ്പ് 👍👍

supreme court

Law

പി.ബി. ജിജീഷ്

ഭരണഘടനാകോടതി, 'ഭരണകൂടകോടതി' ആയി മാറുന്നുവോ?

Aug 08, 2022

18 Minutes Read

 Delhi Lens

Gender

Delhi Lens

കേരളത്തിലെ ആണുങ്ങളോടാണ്, ഹരിയാനയില്‍ നിന്നൊരു കത്തുണ്ട്...

Jul 17, 2022

6 Minutes Read

Dileep Case

Crime against women

ശ്യാം ദേവരാജ്

വാസ്തവത്തില്‍ സര്‍ക്കാരിനെതിരെയാണോ വിചാരണക്കോടതിക്കെതിരെയാണോ അതിജീവിതയുടെ ഹര്‍ജി

May 26, 2022

12 Minutes Read

Criminal Procedure (Identification) Bill

Law

പ്രമോദ് പുഴങ്കര

നമ്മുടെ ശരീരവും ഇനി ഭരണകൂട നിരീക്ഷണത്തിലായിരിക്കും

Mar 31, 2022

11 Minutes Read

raman

Opinion

പ്രമോദ് പുഴങ്കര

അഡ്വ. ബി. രാമൻ പിള്ളക്കെതിരായ അന്വേഷണം: പൊതുബോധത്തിന്റെ കൈയടി നേടാനുള്ള പ്രഹസനം

Feb 22, 2022

10 Minutes Read

Media One ban

Media

അഡ്വ.ഹരീഷ് വാസുദേവന്‍

മീഡിയ വണ്‍ കേസ്​: ലംഘിക്കപ്പെട്ട നിയമതത്വങ്ങൾ

Feb 09, 2022

12 Minutes Read

petition

Gender

കെ.വി. ദിവ്യശ്രീ

സ്ത്രീധന പരാതി: ആര്‍ക്ക് കൊടുക്കണം, എങ്ങനെ കൊടുക്കണം?

Oct 26, 2021

10 Minutes Read

manila c mohan

Editorial

മനില സി.മോഹൻ

വധം വിധിച്ചില്ല നീതിപൂര്‍വ്വം കോടതി

Oct 14, 2021

5 Minutes Watch

Next Article

അവസാനത്തെ ശ്വാസം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster