അവസാനത്തെ ഗാന്ധി, തോറ്റവസാനിച്ചു കൂടാ എന്നതുകൊണ്ടാണിത്

മഹാവിജയങ്ങളുടെ കൊടുമുടിയിലല്ല, തോറ്റവരുടെ ജാഥയിലാണ് രാഹുൽ ഗാന്ധിയെ ഞാനാദ്യമായി കാണുന്നത്. ഒടുവിൽ കാണുമ്പോൾ അയാൾ ആ ജാഥ നയിക്കുകയായിരുന്നു. തോൽവി അയാൾക്ക് ഒരവസ്ഥയാണ്, സംഭവമല്ല. എങ്കിലും ആ തോറ്റ മനുഷ്യൻ എനിക്ക് ഹീറോയാണ്. കല്ലേറും കാൽവരിയും കടന്ന് മൂന്നാം നാൾ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നത്, വേദനിക്കുന്നവരുടെ മിശിഹ ഇങ്ങനെയവസാനിക്കരുത് എന്ന അപാരമായ ആഗ്രഹം എനിക്കുളളതു കൊണ്ടാണ്.

ലപ്പുറത്തെ ഒരു സർക്കാർ സ്‌കൂളിന്റെ മുറ്റത്തുവന്ന് ഒരീസം രാഹുൽ ഗാന്ധി ചോദിച്ചു, ‘ഇവിടെയാരാണ് എന്റെ പ്രസംഗം ട്രാൻസ്​ലേറ്റ്​ ചെയ്യാൻ പോവുന്നത്?' പെ​ട്ടെന്നുള്ള ചോദ്യമാണ്. ഇങ്ങനൊക്കെപ്പറഞ്ഞാൽ ആരു വരാനാണ്! അങ്ങനേ ചിന്തിച്ചു നിൽക്കുമ്പോഴാണ് ഒരു പെൺകുട്ടി ആൾക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റുനിന്നത്. ആരവങ്ങൾക്കിടയിലൂടെ അവൾ മുമ്പോട്ട് നടന്നു കയറിയ കാഴ്ച ഇപ്പോഴും എന്റെ ഓർമയിലുണ്ട്. അവളുടെ പേര് സഫ. പിറ്റേന്നത്തെ വാർത്തകൾ മുഴുവൻ അവളെക്കുറിച്ചായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തി ഒരു കുട്ടി എന്ന തലക്കെട്ടിൽ അവൾ.
പക്ഷേ അവളെക്കണ്ട് ഞെട്ടാത്ത ഒരാൾ അന്നവിടെ ഉണ്ടായിരുന്നു. അത്ഭുതാദരങ്ങളുള്ള കണ്ണുകൾ കൊണ്ട് അവളെ നോക്കാത്ത ഒരാൾ, ഒരേയൊരാൾ. അവളെ ഭാഷ പഠിപ്പിച്ചവരോ അവളുടെ അമ്മയപ്പന്മാരോ ആയിരുന്നില്ല അത്. അരാണ് മുമ്പോട്ടു വരുന്നത് എന്ന ചോദ്യവുമായി കൂസലില്ലാതെ നിന്ന ആ മനുഷ്യൻ ഇപ്പോഴും എന്റെ കണ്ണുകളിലുണ്ട്. അവൾ മുന്നോട്ട് നടന്നടുക്കുമ്പോൾ, വേദിയിലേക്ക് കയറിവരുമ്പോൾ, അവൾ മിണ്ടുമ്പോൾ ഒക്കെ ഞാനയാളെത്തന്നെ നോക്കുകയായിരുന്നു. ഒരത്ഭുതവും അയാളിലുണ്ടായില്ല. അന്നോളമുള്ള തന്റെ പ്രസംഗത്തിന്റെ റിഥം പരിഭാഷപ്പെടുത്തുന്ന കുട്ടിക്കുവേണ്ടി അയാൾ മാറ്റിയതുമില്ല. എന്നെ അമ്പരപ്പിച്ചു കളഞ്ഞത് സഫയല്ല, രാഹുലാണ്.

സഫയെപ്പോലുള്ള കിടിലൻ കുട്ടികൾ തിങ്ങിനിറഞ്ഞ പള്ളിക്കൂടങ്ങളാണ് നമ്മുടേത്. നാമത് പക്ഷേ തിരിച്ചറിഞ്ഞിട്ടില്ല, അഥവാ അറിഞ്ഞാലും നമ്മളതംഗീകരിക്കില്ല. അതുകൊണ്ടാണ് സഫ നമ്മളിൽ അമ്പരപ്പുണ്ടാക്കുന്നത്. ഇതാ ഒരു സഫ എന്നു പറഞ്ഞ് നാം കണ്ണുതള്ളുന്നത് നാമിന്നോളം കൊടുക്കാൻ തയ്യാറാകാഞ്ഞ അവസരങ്ങളുടെ - നാമിന്നോളം കയറ്റി ഇരുത്താഞ്ഞ സ്റ്റേജുകളുടെ മുന്നിൽ താടിക്ക് കൈ കൊടുത്തിരിപ്പുള്ള എത്ര സഫമാരുണ്ടെന്നോ. ഈ നമ്മൾക്കിടയിൽ വന്നാണ്, ആരാണ് ഇങ്ങോട്ടെഴുന്നേറ്റു വരിക എന്ന് രാഹുൽ ഗാന്ധി ചോദിച്ചത്. അതൊരൊന്നൊന്നര ചോദ്യമാണ്. മുന്നിലെ കുഞ്ഞുങ്ങളിൽ ഒരാൾക്ക് തന്റെ പ്രസംഗം തർജ്ജമ ചെയ്യാൻ കഴിയും എന്ന ഉറച്ച വിശ്വാസമാണ് അയാളെ നയിച്ചത്. ആ ബോധ്യത്തിനാണ് എന്റെ കൈയ്യടി. നാമുയരേണ്ടത് ആ ബോധ്യത്തിലേക്കാണ്. നമ്മുടെ കുട്ടികൾ കുട്ടികളല്ല എന്ന ബോധ്യത്തിലേക്ക്.
ഇതുവരേയും നമുക്കുയരാൻ കഴിയാത്ത ഇത്തരം ബോധ്യങ്ങളുടെ ഗാന്ധിയാണ് എനിക്ക് രാഹുൽ. ഒരു ജനാധിപത്യ രാജ്യത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ വേണ്ട മൂലധനം പക്ഷേ ഇതൊന്നുമല്ല. അതെന്താണ് എന്നല്ലേ ? മൂലധനം തന്നെ ആൾബലം, വോട്ട്, പ്രചാരണ പദ്ധതികൾ, അധികാരം എല്ലാത്തിനും പിന്നിൽ അതാണ്, മൂലധനം. എല്ലാ പാർട്ടികളുടെയും കൈയ്യിൽ അതുണ്ട്. ഉണ്ട് എന്നോ ഉണ്ടായിരുന്നു എന്നോ പറയാം. അതിലേതാണ്ടും ഓഡിറ്റ് ചെയ്യാപ്പെടാത്ത പണമാണ് താനും. കള്ളപ്പണമെന്നോ കൊള്ളപ്പണമെന്നോ ഒക്കെ അതിനെ വിളിക്കാം. ഈ കള്ളമുതലാണ് - ഈ കൊള്ളമുതലാണ് പാർട്ടി, അഥവാ പാർട്ടിയെ വാഴിക്കുന്ന പ്രവർത്തന മൂലധനം. ഈ മുതൽ എന്ന് തീരുന്നോ അന്ന് മുതൽ ആ പാർട്ടി വട്ടപ്പൂജ്യമാണ്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നറിയുന്നവർ ഓട്ടക്കാലണ എന്ന് വിളിക്കും.

നരേന്ദ്ര മോദി മന്ത്രിസഭ അധികാരത്തിൽ വന്നശേഷം നോട്ട് നിരോധിച്ചത് എന്തിനായിരുന്നു എന്ന് നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? താത്വികമായ ഒരുത്തരമല്ല ഞാൻ പ്രതീക്ഷിക്കുന്നത്. ഏതു ഭാഷയിൽ പറഞ്ഞാലും എല്ലാ ഉത്തരങ്ങളുടെയും സംക്ഷിപ്തരൂപം, രാഹുൽ ഗാന്ധി എന്ന ഓട്ടക്കാലണയെ ഉണ്ടാക്കാൻ എന്നതാണ്. നോട്ട് നിരോധനം ഉന്നം വെച്ചത് ഇന്ത്യയിലെ പൊളിറ്റിക്കൽ പാർട്ടികളുടെ മൂലധനത്തെയായിരുന്നു. വെളുപ്പിക്കാനാവാത്ത പണത്തെക്കുറിച്ച് ഇപ്പാർട്ടികൾക്കൊന്നും ഒരക്ഷരം മിണ്ടാനാവില്ലെന്ന് മോദിക്കറിയാം. മിണ്ടിയാൽ അവർ കള്ളപ്പണക്കാരാവും. അങ്ങനെ ഒരൊറ്റ നോട്ട് നിരോധനം കൊണ്ട് ബി.ജെ.പി ഇതര രാഷ്ട്രീയപ്പാർട്ടികളെല്ലാം ദരിദ്രവൽക്കരിക്കപ്പെട്ടു, എസ്‌പെഷലി കോൺഗ്രസ്. പിന്നീടിങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ കണ്ടത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമല്ല, ധനികനും ദരിദ്രനും തമ്മിലുള്ള പോരാട്ടമാണ്.

മോദിഭാരതത്തിന്റെ കഥ കോടികളൊഴുക്കി ബി.ജെ.പി രാജ്യം പിടിച്ച കഥയാണ്. കോൺഗ്രസിന്റെ ഓട്ടക്കീശയിൽ ഒന്നുമില്ലായിരുന്നു. രാജകീയ പ്രചാരണക്കൊഴുപ്പിന്റെ രൂപത്തിലായാലും വിതരണം ചെയ്യപ്പെട്ട പാരിതോഷികങ്ങളുടെയും കിഴികളുടെയും രൂപത്തിലായാലും പ്രവർത്തിച്ചത് പണം മാത്രമാണ്. കോൺഗ്രസ് എം.എൽ.എമാരെ കോടികളൊഴുക്കി ബി.ജെ.പി വാങ്ങുന്നു, പല സംസ്ഥാനങ്ങളിലും അനീതി നടക്കുന്നു എന്നൊക്കെയുള്ള മുറവിളികൾ സത്യത്തിൽ ബാലിശമാണ്. അങ്ങനെ വാങ്ങാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ അവരല്പം കാത്തിരിക്കേണ്ടി വരും എന്ന് മാത്രമേയുള്ളൂ. മാസങ്ങൾക്കപ്പുറം ഈ പണം പുതിയ എം.എൽ.എമാരെ ഉണ്ടാക്കാൻ പ്രവർത്തിക്കുക തന്നെ ചെയ്യും. നോട്ടു നിരോധനത്തിന് ശേഷമുള്ള ബി.ജെ.പി പഴയ ബി.ജെ.പിയല്ല, നോട്ടു നിരോധനത്തിന് ശേഷമുള്ള കോൺഗ്രസ് പഴയ കോൺഗ്രസല്ലാത്തത് പോലെ.

സത്യസന്ധത - ആത്മാർത്ഥത ഇതൊന്നും വേവുന്ന കലമല്ല ഇന്ത്യൻ പൊളിറ്റിക്‌സ്. ആണെന്നാണ് രാഹുൽ ഗാന്ധിയുടെ തോന്നൽ. കരിമ്പൂച്ചകൾക്കിടയിലൂടെ നൂണ്ട് ചെന്ന് തന്റെ നേരെ കൈ നീട്ടുന്ന മനുഷ്യരെ അയാൾ തൊടുന്നത് കണ്ട് ഞാൻ ചിരിച്ചിട്ടുണ്ട്. അവരുടെ കൈകളിൽ വെച്ചു കൊടുക്കേണ്ടത് നിങ്ങളുടെ ദരിദ്രവൽക്കരിക്കപ്പെട്ട കൈയ്യല്ല രാഹുൽ. നിങ്ങളവരെ നോക്കി കൈ വീശുമ്പോൾ, അവർ കാണുന്നത് ‘ഇല്ലാ - തരാനൊന്നുമില്ല' എന്ന മറുപടിയാണ്. നിങ്ങൾ ഒരോട്ടക്കാലണയാണ് എന്ന് തിരിച്ചറിഞ്ഞാൽ നിങ്ങളെയുപേക്ഷിച്ച് അവർ ധനികന്റെ അപ്പക്കഷണം തിന്നാൻ പോകും. അഞ്ചപ്പത്തെ അയ്യായിരമാക്കി നിങ്ങൾ വിളമ്പുമായിരിക്കും, അതെന്താവാനാണ് രാഹുൽ. അത് നിങ്ങളുടെ വട്ടമേശയ്ക്ക് ചുറ്റുമിരിക്കുന്നവരുടെ വിശപ്പ് പോലും മാറ്റില്ല, ഒരു ദിവസം അവരും പോകും. അപ്പോൾ നിങ്ങൾ എന്തു ചെയ്യും?

അപ്പോൾ നിങ്ങളെന്തു ചെയ്യുമെന്ന് എനിക്കറിയാം. വിജയത്തിന്റെ വീരഗാഥയല്ല എനിക്ക് രാഹുൽ ഗാന്ധി. വൻ തോൽവികളുടെ ഒടേതമ്പുരാനാണ് നിങ്ങൾ. നിഷ്‌കളങ്കമായി, നിസ്സംഗമായി ഇങ്ങനെ നിൽക്കുമെന്നല്ലാതെ നിങ്ങളെന്തു ചെയ്യാനാണ്. സെവൻത് ഡേ എന്ന മലയാളം പടത്തിൽ നായകന്റെ ഒരു ഡയലോഗുണ്ട്, തോറ്റുപോയവരാണ് എന്റെ ഹീറോസ് എന്ന്. ‘കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്. you see the irony, dont you ...?' എന്ന ഡയലോഗ്. കർണനെയും നെപ്പോളിയനെയും ഭഗത് സിംഗിനെയും ഞാൻ കണ്ടിട്ടില്ല. എപ്പോഴും തോറ്റുപോയ ഒരാളേ എന്റെ കൺവെട്ടത്തുള്ളൂ. രാഹുൽ, അതു നിങ്ങളാണ്. മഹാവിജയങ്ങളുടെ കൊടുമുടിയിലല്ല, തോറ്റവരുടെ ജാഥയിലാണ് രാഹുൽ ഗാന്ധിയെ ഞാനാദ്യമായി കാണുന്നത്. ഒടുവിൽ കാണുമ്പോൾ അയാൾ ആ ജാഥ നയിക്കുകയായിരുന്നു. തോൽവി അയാൾക്ക് ഒരവസ്ഥയാണ്, സംഭവമല്ല. എങ്കിലും ആ തോറ്റ മനുഷ്യൻ എനിക്ക് ഹീറോയാണ്. കല്ലേറും കാൽവരിയും കടന്ന് മൂന്നാം നാൾ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നത്, വേദനിക്കുന്നവരുടെ മിശിഹ ഇങ്ങനെയവസാനിക്കരുത് എന്ന അപാരമായ ആഗ്രഹം എനിക്കുളളതു കൊണ്ടാണ്.

കാമുകിക്കുള്ള കത്തിൽ ഞാനൊരിക്കലെഴുതിയിട്ടുണ്ട്, പ്രേമം രാഹുൽ ഗാന്ധിയെപ്പോലെയാണെന്ന്. ഒരു പേടിയുമില്ലാതെ, ഏതാഴക്കടലിലേക്കും എടുത്തുചാടും അതെന്ന്. എത്ര പേർ നോക്കിക്കണ്ണുരുട്ടിയാലും ഏത് മതിലും ചാടിക്കടക്കുമെന്ന് പ്രേമം ശരിക്കും രാഹുൽ ഗാന്ധിയെപ്പോലെയാണ്. കൂടെയുള്ളവർ മറുകണ്ടം ചാടുമ്പോഴും ശുഭാപ്തി വിശ്വാസം കൈവിടാതെ പൊരുതും. തോൽക്കുമെന്നറിഞ്ഞു കൊണ്ടുതന്നെ ചെയ്യുന്ന നൂറായിരം കാര്യങ്ങളുണ്ട് പ്രേമത്തിൽ. അരസികർക്ക് ബോറെന്ന് തോന്നുന്ന ആയിരം സാഹസങ്ങളുണ്ട് പ്രേമത്തിൽ പ്രേമത്തിൽ പെടുമ്പോൾ തോന്നുന്ന ഒരു കനം കുറയലുണ്ട്.

കുഞ്ഞുകുഞ്ഞുങ്ങളോട് മിണ്ടിപ്പറഞ്ഞിരിക്കാനും, നമ്മോടിഷ്ടമുള്ളവരെ നെഞ്ചോട് ചേർത്ത് പിടിക്കാനും കഴിയും വിധം നേർപ്പിക്കപ്പെടൽ. ഇതുകൊണ്ടൊന്നുമല്ല പ്രേമം രാഹുലിനെപ്പോലെയാണെന്ന് ഞാനുറപ്പിച്ചത്. പ്രേമം വയസ്സാവുന്തോറും വീര്യം കൂടുന്ന ഒരത്ഭുത മരുന്നായതുകൊണ്ടാണത്. ഇനിയും ഒരമ്പത് കൊല്ലം കഴിഞ്ഞാലും അതിങ്ങനെ ജീൻസും ടീ ഷർട്ടുമിട്ട് സോൾട്ട് ആൻഡ് പെപ്പറായി അനുസരണക്കേടുകാട്ടി അലയുമെന്ന തോന്നൽ കൊണ്ടാണത്. അനുസരണക്കേടുകളെ നിങ്ങളെന്തു ചെയ്യും? നാടുകടത്തും, വീട്ടുതടങ്കലിലിടും, ദുരഭിമാനക്കൊലയ്ക്ക് വിധിക്കും എന്നൊക്കെയുള്ള ഉത്തരങ്ങളാണ് പ്രേമത്തിന് പറയാനുണ്ടാവുക. രാജ്യത്തിനുമതെ. അപ്പോൾ രാഹുൽ എന്തു ചെയ്യും? അപ്പോൾ രാഹുൽ എന്തു ചെയ്യുമെന്ന് എനിക്കറിയാം. എനിക്കും നിങ്ങൾക്കും ഇക്കാഴ്ചകൾ പുതിയതാണ്, അയാൾക്കു പക്ഷേ അല്ല.
തോക്കു കണ്ടിട്ടുണ്ടോ നിങ്ങൾ, ഒരു കൈത്തോക്കെങ്കിലും.

ദൂരെ ദൂരെ ഒരു പടക്കം പൊട്ടിയാൽ കരയുന്ന കുട്ടിക്കാലത്ത് ചെവി തുളപ്പിച്ച് പൊട്ടിയ അങ്ങനൊരു തോക്കിന്റെ തുമ്പത്ത് കിടന്നു പിടഞ്ഞ മുത്തശ്ശി നിങ്ങൾക്കുണ്ടോ? പാതിയിൽ മുറിഞ്ഞുപോയ മുത്തശ്ശിയുടെ കഥ, വാത്സല്യം, അങ്ങനെയെന്തെങ്കിലും? തന്റെ ചോര ഒഴുകിയ മുറ്റത്തുകൂടെ പിൽക്കാലം നടക്കുമ്പോൾ, മരണത്തിന്റെ ഭാഷയിൽ മുത്തശ്ശി ആ കുട്ടിയോട് പറഞ്ഞത് എന്തായിരിക്കും. സൂക്ഷിക്കണം എന്നല്ലാതെ മറ്റെന്താവാനാണ്. ഒരറ്റത്ത് വേട്ട തുടരുമ്പോൾ നിരായുധനായ ഇര എങ്ങനെ സൂക്ഷിക്കാനാണ്. നിങ്ങളാദ്യം കൊന്നത് അവന്റെ മുത്തശ്ശിയെയാണ്. പിന്നെക്കൊന്നത് അച്ഛനെയാണ്. കൂട്ടിപ്പിടിച്ചു കരയാൻ പോലും കിട്ടാതെ ചിതറിത്തെറിച്ചു പോയ അച്ഛന്റെ ഉടൽ തികട്ടി വരാത്ത എത്രയുറക്കങ്ങളുണ്ടാകും അയാൾക്ക്. നഷ്ടങ്ങളുടെ ഗാന്ധിയാണ് എനിക്ക് രാഹുൽ, വേദനകളുടെ ഗാന്ധി.
ബ്രെഹ്തിന്റെ ഒരു പ്രയോഗമുണ്ട്, കടുവകളെ ഞാൻ വെട്ടിച്ചു പോന്നു. സിംഹങ്ങളേയും ഞാൻ മറികടന്നു. ഇപ്പോൾ എന്നെ തിന്നുന്നത് മൂട്ടകളാണ് എന്ന്. തോൽവി രാഹുൽ ഗാന്ധിക്കു പുതിയതല്ല. കടുവകളേയും സിംഹങ്ങളേയും മറികടന്നാണ് അയാൾ ഇത്ര ദൂരം നടന്നത്. ഇനി മൂട്ടകൾക്ക് ചെയ്യാനുള്ളതല്ലേ, നിങ്ങളത് ചെയ്താലും. രാഹുൽ, തോൽവികൾക്ക് നിങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് എനിക്കറിയാം. വിജയത്തിന് മുമ്പിൽ നിങ്ങൾ എങ്ങനെയായിരിക്കുമെന്ന് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പ് എന്തുകൊണ്ടാണ് എന്നല്ലേ, അവസാനത്തെ ഗാന്ധി തോറ്റവസാനിച്ചു കൂടാ എന്നതുകൊണ്ടാണത്.

Comments