രാഹുൽ ഓർമിപ്പിക്കുന്നു,
പദയാത്രകളുടെ
രാഷ്ട്രീയ ചരിത്രങ്ങൾ
രാഹുൽ ഓർമിപ്പിക്കുന്നു, പദയാത്രകളുടെ രാഷ്ട്രീയ ചരിത്രങ്ങൾ
ബ്യൂറോക്രസി, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ നിന്ന് സമ്പൂര്‍ണ വിധേയത്വമാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. സാമ ഭേദ ദാന ദണ്ഡങ്ങളുപയോഗിച്ച് രാഷ്ട്രീയ എതിര്‍ ശബ്ദങ്ങളെ ഇവര്‍ വരുതിക്കുനിര്‍ത്തുന്നു. നാം പ്രതീക്ഷിക്കാത്ത വ്യക്തികളും, കൂട്ടായ്മകളുമൊക്കെ നിശ്ശബ്ദമാകുന്നത് ഇന്ന് ആശ്ചര്യത്തിനു വകയില്ലാത്തതായി മാറിക്കഴിഞ്ഞു. അദാനി ലോകത്തിലെ രണ്ടാമത്തെ അതി സമ്പന്നനായി മാറുന്ന, ശതകോടീശ്വരന്‍മാരുടെ എണ്ണം ശതഗുണീഭവിക്കുന്ന ഇന്ത്യയില്‍ അതിദരിദ്രരുടെ പട്ടികക്ക് അനുദിനം വലിപ്പമേറുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രസക്തമാകുന്നത്. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി എഴുതുന്നു.
21 Sep 2022, 09:50 AM
പദയാത്രകള്‍ തീര്‍ത്ത രാഷ്ട്രീയമുന്നേറ്റങ്ങളുടെ ആവേശചരിത്രങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന് ഏറെ പറയാനുണ്ട്. ശാരീരികവും, മാനസികവുമായ അര്‍പ്പണം നേതാക്കളില്‍ നിന്ന് കാല്‍നടയാത്രകള്‍ ധാരാളമായി ആവശ്യപ്പെടുന്നുണ്ട്. പ്രാതിനിധ്യ സ്വഭാവത്തോടെ രാജ്യം നീളെ ഭാരത് ജോഡോ യാത്ര സഞ്ചരിക്കുന്നു. ഇതിന് നേതൃത്വം നല്‍കുന്നതിലൂടെ സഹനമാര്‍ഗ്ഗം രാഷ്ട്രീയ ആയുധമാക്കുന്ന 21ാം നൂറ്റാണ്ടിലെ ആദ്യ പൊതുനേതാവായി രാഹുല്‍ ഗാന്ധി അടയാളപ്പെട്ടു കഴിഞ്ഞു.
ബി.ജെ.പി അനുവര്‍ത്തിച്ചു പോന്നിരുന്ന തന്ത്രം, രാഹുല്‍ഗാന്ധി തങ്ങള്‍ക്കു ചേര്‍ന്ന ഒരു രാഷ്ട്രീയ എതിരാളിയേ അല്ല എന്നായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ അതു വലിയ പരിഹാസത്തിനു വഴിമാറി. പ്രതിപക്ഷ പാര്‍ട്ടി നിരകളിലും അതേറ്റു പിടിക്കാന്‍ നേതാക്കള്‍ മുന്നോട്ടുവന്നു. ഇതു വിശ്വസിച്ചും, ആവര്‍ത്തിച്ചും കോണ്‍ഗ്രസിന്റെ പടി പലരും വിട്ടിറങ്ങി. എന്നാല്‍ ഭാരത്‌ജോഡോ യാത്രയുടെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ അടക്കം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങളുമായി രംഗത്തുവന്നു. ഈ പ്രകോപനത്തിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ട്.
ദീര്‍ഘദൂര പദയാത്രകള്‍ എല്ലാകാലത്തും കാല ദേശാന്തര വ്യത്യാസമില്ലാതെ വലിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. യാത്രാനായകര്‍ രാഷ്ട്രീയ പ്രതാപം തിരിച്ചു പിടിക്കുകയും പരിവേഷമുയര്‍ത്തുകയും ചെയ്ത നിരവധി അനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. ചിയാങ്ങ്കൈഷക്കിന്റെ നേതൃത്വത്തില്‍ ദേശീയവാദി ഭരണകൂടം ചൈന ഭരിക്കുന്ന കാലത്തായിരുന്നു 1931ല്‍ മാവോസേതൂങ്ങ് സോവിയറ്റ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകൂടവും, കമ്യൂണിസ്റ്റുകളും തമ്മില്‍ രൂക്ഷമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട അക്കാലത്ത് ചിയാങ്ങ്‌കൈഷക്കിന്റെ ഉരുക്ക് മുഷ്ടിക്കുമുന്നില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ക്കു ജിവന്‍ വെടിയേണ്ടി വന്നു. അണികളുടെ രോഷം മുന്‍ നിര്‍ത്തി കമ്യൂണിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി ചേര്‍ന്ന് മാവോയെ സ്ഥാനത്തു നിന്ന് നീക്കുകയുണ്ടായി. 4000 മൈല്‍ ദൂരം താണ്ടിയ ലോംഗ്മാർച്ച് 1934 ഒക്ടോബര്‍ 16 ന് ആരംഭിക്കുമ്പോള്‍ മാവോ സേതൂങ്ങ് അതില്‍ പങ്കെടുക്കുന്ന പല നേതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നു. ലോംഗ് മാര്‍ച്ചിനിടയില്‍ സിയാങ് നദിക്കു സമീപമുള്‍പ്പടെ പതിനായിരങ്ങളുടെ ജീവന്‍ ഹോമിച്ച പോരാട്ടങ്ങളില്‍ മാവോ വഹിച്ച നേതൃപരമായ പങ്ക് അദ്ദേഹത്തെ എതിരാളികളില്ലാത്ത വിധം വീണ്ടും അനിഷേധ്യനാക്കി. തനിക്കു നഷ്ടപ്പെട്ടതെല്ലാം ലോംഗ് മാര്‍ച്ചിനിടിയില്‍ മാവോ തിരികെപ്പിടിച്ചു.
1949ല്‍ ചിയാങ്ങ്‌കൈഷക്ക് സ്ഥാനഭ്രഷ്ടനായതു മുതല്‍ 1976ല്‍ മരിക്കുന്നതു വരെ മാവോ ചൈനയെ നയിച്ചതു പില്‍ക്കാല ചരിത്രമാണ്.
1930 മാര്‍ച്ച് 12ന് സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385 കിലോമീറ്റർ മാര്‍ച്ച് ഇന്ത്യന്‍ സ്വാതന്ത്രസമര രംഗത്തു വരുത്തിയ ആവേശം വിവരണാതീതമാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ രാജ്യം മുഴുവന്‍ ഇതിനു പ്രതിധ്വനി തീര്‍ത്തു.

4260 കിലോമീറ്റര്‍ താണ്ടിയ ഭാരത യാത്രക്ക് എസ്.ചന്ദ്രശേഖര്‍ തുടക്കമിട്ടത് 1983 ജനുവരി ആറിനായിരുന്നു. ഗ്രാമങ്ങളില്‍ രാപാര്‍ത്തും സംഭാവനകള്‍ സ്വീകരിച്ചും മുന്നേറിയ യാത്ര, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, മതമൈത്രി, പട്ടികജാതി-വര്‍ഗ അഭിവൃദ്ധി എന്നിവ പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തി. ഭാരതയാത്രാ ട്രസ്റ്റും, ശാഖകളും സ്ഥാപിച്ച ചന്ദ്രശേഖര്‍ പിരിഞ്ഞുകിട്ടിയ പണം അതിലൂടെ ചെലവഴിച്ചു. കോണ്‍ഗ്രസിനു ബദലാവാന്‍ തുനിഞ്ഞിറങ്ങിയ ചന്ദ്രശേഖറിനെ അല്‍പ്പം വൈകിയാണെങ്കിലും കാലത്തിന്റെ ഘടികാരസൂചികള്‍ ലക്ഷ്യത്തിലെത്തിച്ചു. 1991 നവംബർ 10ന് എസ്. ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിനകത്തും, പുറത്തും ദീര്‍ഘ ദൂര പദയാത്രകള്‍ തീര്‍ത്ത ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ തിരിയാന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്ന് നിസ്സംശയം പറയാം.
ദേശവ്യാപകമായി ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കളും, രാജ്യം മുഴുവന്‍ നടന്നു തീര്‍ക്കാന്‍ കഴിവുളളവരും വിവിധ പാര്‍ട്ടികളിലുണ്ട്. എന്നാല്‍ ഇവ രണ്ടും സമ്മേളിക്കുന്ന ഇന്ത്യയിലെ ശുഷ്‌ക്കം പേരുകളിലൊന്നാണ് രാഹുല്‍ഗാന്ധി. അതിലുപരിയായി സംഘപരിവാറിനെതിരായ പോരാട്ടത്തിലെ രാഷ്ട്രീയ സത്യസന്ധതയും, വിശ്വസ്തതയുമാണ് രഹുലിന്റെ എറ്റവും വലിയ മൂലധനം. കേന്ദ്രഭരണവും, ആര്‍.എസ്.എസുമായി രാഹുല്‍ എവിടെയെങ്കിലും സന്ധി ചെയ്തതായി അദ്ദേഹത്തിന്റെ തീവ്രവിമര്‍ശകര്‍ പോലും ഇന്നേ വരെ ആരോപിച്ചിട്ടില്ല. 75 പിന്നിട്ട അമ്മക്കും, തനിക്കുമെതിരെ ഇ.ഡി ചോദ്യം ചെയ്യുന്ന വേള മുതല്‍ ക്രൂരപരിഹാസങ്ങള്‍ക്കുമുന്നില്‍ വരെ കടുത്തഭാഷയിലുള്ള തന്റെ വിമര്‍ശനങ്ങള്‍ക്കു രാഹുല്‍ ഗാന്ധി കുറവു വരുത്തിയിട്ടില്ല.

2024ല്‍ ബി.ജെ.പിക്കെതിരെ ഐക്യനിര രൂപപ്പെടുത്തുന്ന ചര്‍ച്ചകള്‍ പ്രതിപക്ഷ നിരയില്‍ വ്യാപകമായി കേള്‍ക്കാറുണ്ട്. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച പാര്‍ട്ടികളുടെ നിര വലിയ നിരാശ നല്‍കുന്നു. ജെ.എം.എം, ടി.ഡി.പി, ജെ.ഡി.എസ്, ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിവസേന, അകാലിദള്‍,ബി.ജെ.ഡി, ജനതദള്‍ (യു) എന്നിങ്ങനെ പട്ടിക നീണ്ടതാണ്. മുന്‍കൂട്ടി കൂടിയാലോചിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമായിരുന്നു എന്നു പ്രസ്താവിച്ച മമതബാനര്‍ജി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയേയും, അനുബ്രത മണ്ഡലിനെയും അറസ്റ്റുചെയ്ത കേന്ദ്ര ഏജന്‍സികളെ നിശിതമായി വിമര്‍ശിച്ച മമത പക്ഷെ, ഇതൊന്നും മോദിയുടെ അറിവോടെയല്ല എന്ന ഗുഡ്സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രിക്ക് നല്‍കാന്‍ മറന്നില്ല. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ പദവിക്കായി മത്സരിക്കുന്ന കെജ്രിവാളിന് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ മിക്കതിനോടും യോജിപ്പാണ്. ആര്‍.ജെ.ഡി, എന്‍.സി.പി, ഡി.എം.കെ തുടങ്ങിയ യു.പി.എ സഖ്യകക്ഷികള്‍ ഒഴികെ മിക്ക പാര്‍ട്ടികളും ചിലപ്പോഴെങ്കിലും വെടിനിര്‍ത്തുന്ന പ്രവണത പുലര്‍ത്തുന്നു. രാഹൂല്‍ഗാന്ധി സംഘ് വിരുദ്ധ ജനമനസ്സുകളുടെ പ്രതീക്ഷയാകുന്ന സാഹചര്യമവിടെയാണ്.

സംവാദങ്ങളിലും, വിമര്‍ശനങ്ങളിലും, എന്തിന്, വാർത്താസമ്മേളനങ്ങളില്‍ പോലും വിശ്വാസമില്ലാത്ത ഭരണമാണ് ഇന്ത്യയെ നയിക്കുന്നത്. ബ്യൂറോക്രസി, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ നിന്ന് സമ്പൂര്‍ണ വിധേയത്വമാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. സാമ ഭേദ ദാന ദണ്ഡങ്ങളുപയോഗിച്ച് രാഷ്ട്രീയ എതിര്‍ ശബ്ദങ്ങളെ ഇവര്‍ വരുതിക്കുനിര്‍ത്തുന്നു. നാം പ്രതീക്ഷിക്കാത്ത വ്യക്തികളും, കൂട്ടായ്മകളുമൊക്കെ നിശ്ശബ്ദമാകുന്നത് ഇന്ന് ആശ്ചര്യത്തിനു വകയില്ലാത്തതായി മാറിക്കഴിഞ്ഞു. അദാനി ലോകത്തിലെ രണ്ടാമത്തെ അതി സമ്പന്നനായി മാറുന്ന, ശതകോടീശ്വരന്‍മാരുടെ എണ്ണം ശതഗുണീഭവിക്കുന്ന ഇന്ത്യയില്‍ അതിദരിദ്രരുടെ പട്ടികക്ക് അനുദിനം വലിപ്പമേറുകയാണ്. ജീവല്‍പ്രശ്‌നങ്ങള്‍ക്ക് ഹിജാബിലും, ഹലാലിലും, ലവ് ജിഹാദിലും, മുത്തലാഖിലും മുക്കികളയാവുന്നതിനെക്കാള്‍ രൂക്ഷത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. യാഥാര്‍ത്ഥ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ജനസമൂഹത്തിന് ഇന്നു വേണ്ടത് ഒരു നായകനാണ്. സത്യസന്ധതയും, വിശ്വസ്തതയും അവര്‍ രാഹുലില്‍ കാണുന്നുണ്ട്. ജനക്കൂട്ടം അതിനു തെളിവാണ്. കാലം ആ മനുഷ്യനെയും, അയാളുടെ ആശയത്തെയും, രാജ്യത്തെയും വിജയതീരമണയിക്കുമെന്നുതന്നെ പ്രത്യാശിക്കുന്നു.
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പി.ബി. ജിജീഷ്
Mar 25, 2023
4 Minutes Read