റേഷൻ കിറ്റാണ് വിജയി, ശബരിമല സ്വാധീനിക്കുന്നത് 8.6 ശതമാനത്തെ

റേഷൻ കിറ്റ് അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളാണ് ഏറ്റവും കൂടുതൽ പേരെ സ്വാധീനിക്കുന്നത്; 62.9 ശതമാനം. വികസന പ്രവർത്തനങ്ങൾ 17.5 ശതമാനത്തെയും ശബരിമല വിഷയം 8.6 ശതമാനത്തെയും സ്വാധീനിക്കുമെന്ന് ട്രൂ കോപ്പി തിങ്ക്​ പ്രീ​ പോൾ സർവേയിൽ കണ്ടെത്തി.

Election Desk

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് വിഷയം ഏത് മുന്നണിയെ തുണയ്ക്കും എന്നതിനെക്കുറിച്ച് പ്രധാന കണ്ടെത്തലുകളാണ് ട്രൂ കോപ്പി തിങ്ക് പ്രീ പോൾ സർവേയിലുള്ളത്.

റേഷൻ കിറ്റ് അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളാണ് ഏറ്റവും കൂടുതൽ പേരെ സ്വാധീനിക്കുന്നത്; 62.9 ശതമാനം. വികസന പ്രവർത്തനങ്ങൾ 17.5 ശതമാനത്തെയും ശബരിമല വിഷയം 8.6 ശതമാനത്തെയും സ്വാധീനിക്കുമെന്ന് സർവേയിൽ കണ്ടെത്തി.

ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ഇടപെടൽ 2.8 ശതമാനത്തെ മാത്രമാണ് സ്വാധീനിച്ചത്.

ഭരണത്തിന്റെ അവസാന കാലത്ത് പ്രതിപക്ഷ നേതാവ് ഉയർത്തിയ പ്രധാന ആരോപണങ്ങൾ വോട്ടർമാരിൽ കാര്യമായ സ്വാധീമുണ്ടാക്കിയിട്ടില്ലെന്ന് സർവേയിൽ വ്യക്തമായി.

പിൻവാതിൽ നിയമന വിവാദം 5.3 ശതമാനത്തെയും പൗരത്വ ഭേദഗതി നിയമം 1.2 ശതമാനത്തെയും ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം 0.7 ശതമാനത്തെയുമാണ് സ്വാധീനിച്ചത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഇന്ധന വിലവർധനവ് 0.8 ശതമാനത്തെ മാത്രമാണ് സ്വാധീനിക്കുന്നത്.

പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന പൊലീസ് വകുപ്പിന്റെ നടപടികൾക്കെതിരായ പ്രതിഷേധം വോട്ടർമാരിൽ ഒരു ചലനവുമുണ്ടാക്കിയില്ലെന്നാണ് സർവേ നൽകുന്ന സൂചന. 0.2 ശതമാനം പേർ മാത്രമാണ് പൊലീസ് നയം വോട്ടിങ്ങിനെ ബാധിക്കുക എന്ന് അഭിപ്രായപ്പെട്ടത്.

റേഷൻ കിറ്റ് അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ എൽ.ഡി.എഫിനെ സഹായിക്കുമെന്ന് 81.1 ശതമാനം പേർ അഭിപ്രായപ്പെട്ടു. വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫിന് തുണയാകുമെന്ന് 62.7 ശതമാനവും യു.ഡി.എഫിനെ സഹായിക്കുമെന്ന് 31.3 ശതമാനവും അഭിപ്രായപ്പെട്ടു.
ശബരിമല വിഷയം ഏറ്റവും കൂടുതൽ തുണയ്ക്കുക യു.ഡി.എഫിനെയാണ്; 48.5 ശതമാനം. എൽ.ഡി.എഫിനെ 28 ശതമാനവും എൻ.ഡി.എയെ 17.7 ശതമാനവും പിന്തുണക്കും.

പിൻവാതിൽ നിയമന വിവാദം യു.ഡി.എഫിന് സഹായകമാകുമെന്ന് 60.1 ശതമാനവും എൽ.ഡി.എഫിന് ഗുണകരമാകുമെന്ന് 25.2 ശതമാനവും എൻ.ഡി.എക്ക് സഹായകമാകുമെന്ന് 8.7 ശതമാനവും പറയുന്നു.

Comments