truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Could not retrieve the oEmbed resource.
ravimenon

Music

കല്‍പ്പന തുന്നിയ
പട്ടുറുമാല്‍

കല്‍പ്പന തുന്നിയ പട്ടുറുമാല്‍

23 May 2020, 06:41 PM

രവി മേനോന്‍

കയ്യില്‍ ഒരു കെട്ട് പുസ്തകങ്ങളുമായി തിടുക്കത്തില്‍ പത്രസ്ഥാപനത്തിന്റെ പടി കയറി വരുന്ന കാനേഷ് പൂനൂരിനെ ധിക്കാരപൂര്‍വം തടഞ്ഞുനിര്‍ത്തി എന്റെ ചോദ്യം: ""എന്താണ് സാര്‍ ഈ ചീരണിയും റൂഹും മൗത്തും?''

അന്ധാളിച്ചു പോയിരിക്കണം പാവം കാനേഷ്. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് വിചിത്രമായ ചോദ്യവുമായി മുന്നില്‍. അതും ഔചിത്യലേശമില്ലാതെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കാനേഷ് പകച്ചുനിന്നപ്പോള്‍, ഓര്‍മ്മയില്‍ നിന്ന്  ഒരു പാട്ടിന്റെ വരികള്‍ മൂളി ഞാന്‍:  "ഏതോ സുബര്‍ക്കത്തില്‍  സ്വര്‍ണത്താമര മഞ്ചത്തില്‍/ ചിരിയുടെ ചീരണി ബെച്ചു നീ സുല്‍ത്താനേകുമ്പോള്‍ / റൂഹിലെരിയിച്ച ചന്ദനത്തിരി ഗന്ധത്തില്‍/ ഹൂറീ ഞാന്‍ മൗത്തായ മോഹത്തിന്‍  ജാറം മൂടുന്നു..' പതിനാലാം രാവ് (1979) എന്ന ചലച്ചിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി ജയചന്ദ്രന്‍ വിഷാദമധുരമായി പാടിയ ""പനിനീര് പെയ്യുന്നു  പതിനാലാം രാവില്‍ പനിമതി'' എന്ന പാട്ടിന്റെ അനുപല്ലവി. ""എനിക്കേറെ പ്രിയപ്പെട്ട പാട്ടാണ്. എപ്പോള്‍ കേട്ടാലും മനസ്സില്‍ അജ്ഞാതമായ  വിഷാദം നിറയ്ക്കുന്ന പാട്ട്. അതിലെ ആ മൂന്ന് വാക്കുകള്‍ മാത്രം ഇന്നും പിടിതന്നിട്ടില്ല.  എഴുതിയ ആളെ എന്നെങ്കിലും നേരില്‍ കാണുമ്പോ  ചോദിക്കണം എന്നുറച്ചിരുന്നു. ഇപ്പോഴാണ് അവസരം ഒത്തുവന്നത്. പറഞ്ഞുതന്നാലും....''

kanesh
കാനേഷ്  പൂനൂർ

ഇത്തവണ കാനേഷ് ഹൃദയം തുറന്നു  ചിരിച്ചു. പേര് ചോദിച്ചു പരിചയപ്പെട്ട ശേഷം  എന്റെ ചോദ്യത്തിന് ക്ഷമാപൂര്‍വം മറുപടി നല്‍കി അദ്ദേഹം: ""ചീരണി എന്നാല്‍  അരിയും ശര്‍ക്കരയും മറ്റും ചേര്‍ത്തു തയ്യാറാക്കി വിശേഷാവസരങ്ങളില്‍ വിതരണം ചെയ്യുന്ന  ഒരു മധുരപദാര്‍ത്ഥം. ചിരിയുടെ ചീരണി വെച്ച് പ്രണയപൂര്‍വം കാമുകനേകുകയാണ് ഇവിടെ കാമുകി. റൂഹ് എന്ന  അറബി വാക്കിന്  ജീവന്‍ എന്നര്‍ത്ഥം. മൗത്തായ എന്ന് വെച്ചാല്‍ മൃതമായ, അല്ലെങ്കില്‍ ജീവച്ഛവമായ....'' ഒരു നിമിഷം നിര്‍ത്തി കാനേഷിന്റെ ചോദ്യം. ""മതിയോ?'' ചിരിച്ചുകൊണ്ട് തലയാട്ടി ഞാന്‍. പിന്നെ ഇഷ്ടഗാന  രചയിതാവിന്റെ കൈപിടിച്ച് കുലുക്കി. ""മാപ്പിളപ്പാട്ടുകള്‍ നൂറുകണക്കിന് ഉണ്ടായിട്ടുണ്ടാകും മലയാള സിനിമയില്‍. അധികവും കെസ്സുപാട്ടുകളും തമാശ കലര്‍ന്ന പാട്ടുകളും. അല്ലെങ്കില്‍ ഒപ്പനപ്പാട്ടുകള്‍. മിക്കവയും ഹിറ്റുകളാണ് താനും. എങ്കിലും നിങ്ങളുടെ പാട്ടോളം  മനസ്സിനെ സ്പര്‍ശിച്ചവ അപൂര്‍വം. രചനയോ  സംഗീതമോ ആലാപനമോ ഏതാണ്  മുന്നില്‍ നില്‍ക്കുന്നതെന്ന് പറയുക വയ്യ. മൂന്നും ഒന്നിനൊന്ന് മെച്ചം.  ജയചന്ദ്രന്റെ ആലാപനം എത്ര ഹൃദ്യം.  ഒരു നേര്‍ത്ത ഗദ്ഗദം ഇല്ലേ ആ ശബ്ദത്തില്‍ എന്ന് തോന്നും ചിലപ്പോള്‍....'' 
വേദന കലര്‍ന്ന ഇശല്‍ 
അതായിരുന്നു കാനേഷുമായുള്ള ആദ്യ കൂടിക്കാഴ്ച. പിന്നീട് അതേ പത്രസ്ഥാപനത്തില്‍  ഞങ്ങള്‍ സഹപ്രവര്‍ത്തകരായി. മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ആ ""സഹജീവന''ത്തെ അവിസ്മരണീയമാക്കിയത്  ""വര്‍ത്തമാന''ത്തിന്റെ ചാലപ്പുറം ഓഫീസില്‍  ഒരുമിച്ചു ചെലവഴിച്ച സംഗീതരാവുകളാണ്. പാട്ടും കവിതയും സിനിമയും പത്രപ്രവര്‍ത്തനവുമെല്ലാം വിഷയങ്ങളായി വന്നു നിറഞ്ഞ കൂട്ടായ്മകള്‍. ഇന്നും  അപൂര്‍വമായി കാനേഷ് ഫോണ്‍ ചെയ്യുമ്പോള്‍  കാതില്‍ മുഴങ്ങുക പതിനാലാം രാവിലെ ആ പാട്ടു തന്നെ.

''മാപ്പിളപ്പാട്ടുകള്‍ നൂറുകണക്കിന് ഉണ്ടായിട്ടുണ്ടാകും മലയാള സിനിമയില്‍. അധികവും കെസ്സുപാട്ടുകളും തമാശ കലര്‍ന്ന പാട്ടുകളും. അല്ലെങ്കില്‍ ഒപ്പനപ്പാട്ടുകള്‍. മിക്കവയും ഹിറ്റുകളാണ് താനും. എങ്കിലും നിങ്ങളുടെ പാട്ടോളം  മനസ്സിനെ സ്പര്‍ശിച്ചവ അപൂര്‍വം.''

ഒരിക്കലും കേട്ടു മതിവരാത്ത പാട്ട്. ജയചന്ദ്രന്‍ അതിലും മികച്ച ഗാനങ്ങള്‍ പാടിയിരിക്കാം; രാഘവന്‍ മാഷ് അതിലും ഗംഭീരമായ പാട്ടുകള്‍ സ്വരപ്പെടുത്തിയിരിക്കാം. എങ്കിലും വേദന കലര്‍ന്ന പുതിയൊരു ഇശല്‍ മൂളി പിടയെ വിളിക്കുന്ന ആ പൈങ്കിളിയുടെ ശബ്ദത്തിലെ വിരഹം  ഇന്നും മനസ്സിനെ ആര്‍ദ്രമാക്കുന്നു. 

വരികളില്‍ മാറ്റങ്ങളോടെ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ കടന്നുവരുന്നുണ്ട് ""പതിനാലാം രാവി''ല്‍  ആ ഗാനം. അത്തര്‍  വില്‍ക്കാന്‍ വരുന്ന ഒരു ചെറുപ്പക്കാരന്‍ (അന്തരിച്ച നടന്‍ രവിമേനോന്‍ അവതരിപ്പിച്ച കഥാപാത്രം), ഒരു പാവം പെണ്‍കുട്ടിയില്‍ (ഊര്‍മ്മിള ) അനുരക്തനാകുന്നതും, അവര്‍ ഒരുമിക്കും മുന്‍പ് രണ്ടാം കെട്ടുകാരനായ ധനാഢ്യന്‍  (സലാം കാരശ്ശേരി ) അവളെ കല്യാണം കഴിച്ചു കൊണ്ടുപോകുന്നതുമാണ് സിനിമയുടെ കഥ. കാമുകിയെ നഷ്ടപ്പെട്ട  വേദനയില്‍ കാമുകന് പാടാന്‍ ഒരു പാട്ട് വേണം.

Remote video URL

കഥാസന്ദര്‍ഭത്തിന്റെ വികാരതീവ്രത ഉള്‍ക്കൊണ്ടു തന്നെ നിമിഷങ്ങള്‍ക്കകം കാനേഷ്  പാട്ടെഴുതി: "പനിനീര് പെയ്യുന്നു പതിനാലാം രാവില്‍ പനിമതി, പിടയെ വിളിക്കുന്നു പുതിയൊരു ഇശല്‍ മൂളി പൈങ്കിളി...'    ഗാനത്തിന്റെ പല്ലവി മാത്രം നിലനിറുത്തി ആഹ്ലാദാന്തരീക്ഷമുള്ള മറ്റൊരു  ഗാനം കൂടി  ജയചന്ദ്രന് വേണ്ടി  അതേ  പടത്തില്‍ എഴുതി  കാനേഷ്.  കൂടുതല്‍ പ്രിയപ്പെട്ടത് വിഷാദഗാനം തന്നെ. എനിക്ക് മാത്രമല്ല, പാടിയ ജയചന്ദ്രനും, സംഗീതം പകര്‍ന്ന രാഘവന്‍ മാഷിനും. 

"അകതാരില്‍ സൂക്ഷിച്ചോരാശ തന്‍ അത്തര്‍ തൂവിപ്പോയ്, കല്‍പ്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്, മാണിക്യവും മുത്തും കോര്‍ത്തു തീര്‍ത്ത മണിമാല, മാറിലണിയിക്കും മുന്‍പേ വീണു ചിതറിപ്പോയ്...' -- വികാരജീവിയായ ഒരു നിരാശാകാമുകന്റെ ആത്മഗീതം. ഭാസ്‌കരന്‍ മാസ്റ്റര്‍ക്കേ ഇത്രയും മനോഹരമായ വരികള്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയൂ എന്ന് വാശിയോടെ വാദിച്ച സംഗീത പ്രേമിയായ ഒരു സുഹൃത്തിനെ ഓര്‍മ്മവരുന്നു. ""പലര്‍ക്കും അറിയില്ല ആ പാട്ട് ഞാന്‍ എഴുതിയതാണെന്ന്.''-- കാനേഷ് പറഞ്ഞു. ""എങ്കിലും പരാതിയില്ല. ഇത്ര കാലത്തിനു ശേഷവും എന്റെ പാട്ട് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ ഉണ്ട് എന്നറിയുമ്പോള്‍ സന്തോഷം. കണ്ണടച്ച് തുറക്കും മുന്‍പ് പാട്ടുകള്‍ ചുണ്ടില്‍ നിന്നും മനസ്സില്‍ നിന്നും മാഞ്ഞുപോകുന്ന കാലമല്ലേ?''
സൗഹൃദങ്ങളുടെ സുല്‍ത്താന്‍ 
കൗതുകരമാണ് കാനേഷിന്റെ  സിനിമാ യാത്രകള്‍.   ഗാനരചയിതാവാകുക എന്ന മോഹം പണ്ടേയുണ്ട്  ഉള്ളില്‍. പക്ഷെ യാദൃച്ഛികമായി  പാട്ടെഴുതാന്‍ അവസരം  ഒത്തുവന്നപ്പോള്‍ അദ്ദേഹം  ശുപാര്‍ശ ചെയ്തത് ആത്മസുഹൃത്തിന്റെ പേരാണ്.

IMG20200523183557.jpg
കാനേഷ്  പൂനൂർ

കാനേഷിന്റെ  സുമനസ്സ് അങ്ങനെ മലയാള സിനിമക്ക്  പ്രതിഭാധനനായ ഒരു പാട്ടെഴുത്തുകാരനെ സമ്മാനിക്കുന്നു: പൂവച്ചല്‍ ഖാദര്‍.

എന്തുകൊണ്ട് സ്വയം ആ ക്ഷണം സ്വീകരിച്ചില്ല  എന്ന ചോദ്യത്തിന് സൗമ്യമായ  പുഞ്ചിരിയാണ് കാനേഷിന്റെ  മറുപടി. സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേക്കാള്‍ വില കല്പിക്കുന്ന നന്മ നിറഞ്ഞ ഒരു  കോഴിക്കോടന്‍ മനസ്സുണ്ട്  ആ ചിരിയില്‍. പൂവച്ചല്‍ പിന്നീട് നൂറു കണക്കിന് സിനിമകള്‍ക്ക് പാട്ടെഴുതി.  എങ്കിലും സിനിമാപ്രവേശത്തിന് നിമിത്തമായ സുഹൃത്തിനെ ഒരിക്കലും മറന്നില്ല പൂവച്ചല്‍. ഇന്നും ആത്മസുഹൃത്തുക്കളാണ് ഇരുവരും. വൈകിയാണെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവില്‍  സിനിമാഗാനരചനക്കുള്ള അവസരം കാനേഷിനെയും തേടിയെത്തുക തന്നെ ചെയ്തു. എഴുതിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും, അവയിലൊന്ന്  നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആസ്വാദകമനസ്സുകളില്‍ ജീവിക്കുന്നു എന്നത് സംതൃപ്തിയും സന്തോഷവും പകരുന്ന കാര്യം. 1970 കളുടെ അവസാനം ചലച്ചിത്ര ഗാനങ്ങള്‍ അര്‍ത്ഥരഹിതമായ ജല്പനങ്ങളും സംഗീതം ശബ്ദഘോഷവുമായി മാറിക്കൊണ്ടിരുന്ന നാളുകളിലാണ് , വിഷാദസാന്ദ്രമായ ആ പാട്ട് എങ്ങുനിന്നോ വന്നു മലയാളികളുടെ ഹൃദയം കീഴടക്കിയത്.  ഇന്നുമില്ല അതിന്റെ ആസ്വാദ്യതയ്ക്ക്  മങ്ങല്‍.

ഭാസ്‌കരന്‍ മാസ്റ്റര്‍ക്കേ ഇത്രയും മനോഹരമായ വരികള്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയൂ എന്ന് വാശിയോടെ വാദിച്ച സംഗീത പ്രേമിയായ ഒരു സുഹൃത്തിനെ ഓര്‍മ്മവരുന്നു. ""പലര്‍ക്കും അറിയില്ല ആ പാട്ട് ഞാന്‍ എഴുതിയതാണെന്ന്.''-- കാനേഷ് പറഞ്ഞു.

പത്രപ്രവര്‍ത്തനത്തില്‍ നിന്ന്  പാട്ടെഴുത്തിലേക്ക് കടന്നു വന്നയാളാണ് താമരശ്ശേരിക്കടുത്ത് പൂനൂര്‍ സ്വദേശിയായ കാനേഷ് .  ജേര്‍ണലിസം  ഉപവിഷയമായി എടുത്തു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം എ. എം കുഞ്ഞിബാവ, പി. കെ മുഹമ്മദ്, പുത്തൂര്‍ മുഹമ്മദ് എന്നിവരുടെ പ്രോത്സാഹനത്തോടെ ചന്ദ്രിക വാരികയുടെ പത്രാധിപ സമിതിയില്‍ ഇടം നേടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടൊരു ഘട്ടത്തില്‍ വാരികയുടെ പൂര്‍ണ ചുമതല ഏറ്റെടുക്കേണ്ടിയും  വന്നു. സാഹിത്യവും  സംഗീതവും സൗഹൃദങ്ങളുമെല്ലാം ചേര്‍ന്ന് അവിസ്മരണീയമാക്കിയ  കാലം.  സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എം. മുകുന്ദന്റെ ഈ ലോകം അതിലൊരു മനുഷ്യന്‍, ബഷീറിന്റെ ഓര്‍മ്മയുടെ അറകള്‍, പൊറ്റെക്കാടിന്റെ നോര്‍ത്ത് അവന്യൂ തുടങ്ങിയ പ്രസിദ്ധ നോവലുകളൊക്കെ അക്കാലത്തു ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ബാലകൃഷ്ണന്‍ മാങ്ങാട്, വിനയന്‍, എം. എന്‍ കാരശ്ശേരി, യു. കെ കുമാരന്‍, വൈശാഖന്‍, പി.കെ പാറക്കടവ്, സാറാ ജോസഫ്, വി. ആര്‍ സുധീഷ്, ടി. വി കൊച്ചുബാവ, എ. പി കുഞ്ഞാമു തുടങ്ങി നിരവധി യുവ  എഴുത്തുകാര്‍. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സാഹിത്യ നിരൂപണവും സലാം കാരശ്ശേരിയുടെ സിനിമാ നിരൂപണവും അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട പംക്തികളായിരുന്നു. ""ആദ്യ കാലത്ത് വാരികയില്‍ രേഖാചിത്രങ്ങള്‍ വരച്ചിരുന്നവരിലൊരാള്‍  ഐ. വി ശശിയാണ്. അന്ന് സിനിമയില്‍ ആര്‍ട്ട് ഡയറക്ടരും അസോസിയേറ്റുമായിരുന്ന ശശി ചെന്നൈയില്‍ നിന്ന് ഇടയ്ക്കു നാട്ടില്‍ വരുമ്പോള്‍ ഞാനുമായി കമ്പനി കൂടാനെത്തും. സിനിമയുടെ അണിയറക്കഥകള്‍ പങ്കുവച്ച് ഞങ്ങള്‍ കോഴിക്കോട് നഗരപ്രാന്തങ്ങളില്‍  കറങ്ങി നടക്കും..'' കാനേഷ് പൂനൂര്‍ ഓര്‍ക്കുന്നു.

എം. എന്‍ കാരശ്ശേരി
എം.എന്‍. കാരശ്ശേരി,  സലാം കാരശ്ശേരി, പൂവച്ചല്‍ കാദര്‍

പ്രശസ്ത നടി വിജയനിര്‍മ്മല "കവിത' എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത് അക്കാലത്താണ്. ശശിയായിരുന്നു  മുഖ്യ പ്രചോദനം. പാട്ടെഴുതുന്നത് ഭാസ്‌കരന്‍ മാഷാണെങ്കിലും  പടത്തിലെ  നായിക കവയിത്രി ആയതിനാല്‍ പശ്ചാത്തലത്തില്‍ ചേര്‍ക്കാന്‍ കുറച്ചു കവിതകള്‍ കൂടി വേണം. ശശി ഇക്കാര്യം പറഞ്ഞപ്പോള്‍ ഗാനരചയിതാവായി പൂവച്ചലിന്റെ പേര്‍ നിര്‍ദേശിക്കാന്‍ ഇരുവട്ടം  ആലോചിക്കേണ്ടി വന്നില്ല കാനേഷിന്. സിനിമക്ക് വേണ്ടി ചില കവിതാ ശകലങ്ങള്‍ എഴുതിക്കൊണ്ട് അങ്ങനെ പൂവച്ചല്‍ ഗാനരചയിതാവായി  അരങ്ങേറുന്നു. തൊട്ടുപിന്നാലെ ശശിയുടെ തന്നെ ശുപാര്‍ശയില്‍  കാറ്റ് വിതച്ചവന്‍ എന്ന സിനിമയ്ക്ക് കൂടി പൂവച്ചല്‍ പാട്ടെഴുതി -- മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു ജൈത്രയാത്രയുടെ തുടക്കം.

G20200523183616.jpg
ജയചന്ദ്രന്‍ , രാഘവന്‍ മാഷ്, കാനേഷ്  പൂനൂർ

നിഴലേ നീ സാക്ഷി 
ആറു വര്‍ഷം കഴിഞ്ഞാണ് ""പതിനാലാം രാവിലൂടെ'' പാട്ടെഴുത്തുകാരനായി കാനേഷിന്റെ അരങ്ങേറ്റം.  അതിനു മുന്‍പേ ബി. പി മൊയ്തീന്‍ നിര്‍മിക്കാനിരുന്ന നിഴലേ നീ സാക്ഷി എന്ന  പടത്തിനു വേണ്ടി ഗാനങ്ങള്‍  എഴുതാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചതാണ്. സീമ നായികയായി തുടക്കം കുറിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു അത്. സംവിധായകന്‍  ബേബി. കാനേഷ് രചിച്ച "കവിതയ്ക്ക് കരിനീലക്കണ്ണുകള്‍' എന്ന് തുടങ്ങുന്ന പാട്ട് രാഘവന്‍ മാഷ് കമ്പോസ് ചെയ്‌തെങ്കിലും പടം മുടങ്ങി. പിന്നീടാണ്, എം. എന്‍ കാരശ്ശേരി തിരക്കഥയെഴുതി ശ്രീനി സംവിധാനം ചെയ്ത പതിനാലാം രാവ്. സുഹൃത്തായ എം. എന്‍ കാരശ്ശേരി അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ  നിര്‍മാതാവ് സലാം കാരശ്ശേരിയോടു പാട്ടെഴുത്തുകാരനായി കാനേഷിന്റെ   പേര് നിര്‍ദേശിക്കുകയായിരുന്നു. ""പതിനാലാം രാവി''ല്‍ മറ്റ് രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു ഗാനരചയിതാക്കളായി --  പൂവച്ചലും (അഹദോന്റെ തിരുനാമം) പി. ടി അബ്ദുറഹ്മാനും  (പെരുത്ത് മൊഞ്ചുള്ളോരുത്തി).

ചെന്നൈയിലാണ് റെക്കോര്‍ഡിംഗ്.  രണ്ടു കാരശ്ശേരിമാര്‍ക്കും പി. എ ബക്കറിനുമൊപ്പം സിനിമാ നഗരത്തില്‍ ചെലവഴിച്ച നാളുകള്‍  മറക്കാനാവില്ല. ""കെ ജി ജോര്‍ജും ബക്കറും ചെന്നൈയില്‍ അടുത്തടുത്ത ഫ്‌ളാറ്റുകളിലാണ്  താമസം. ബക്കറിന്റെ ചുവന്ന വിത്തുകള്‍ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്  ലഭിച്ച വിവരം അറിയുന്നത് അവിടെ വച്ചാണ്. ഗംഭീരമായ ആഘോഷമുണ്ടായി. ആദം അയൂബും പൂവച്ചല്‍ ഖാദറും ഒക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഏറെ വൈകി. ഉറക്കം പിടിച്ചു തുടങ്ങിയപ്പോളാണ് നാട്ടില്‍ നിന്ന് ഫോണ്‍: സലാം കാരശ്ശേരിയുടെ മൂത്ത  പെങ്ങള്‍ മരിച്ചു. ഞങ്ങള്‍ എല്ലാം എണീറ്റിരുന്നു. വാര്‍ത്തയുടെ നടുക്കത്തില്‍ പൂവച്ചല്‍ തല കറങ്ങി വീഴാന്‍ പോയി. ആരൊക്കെയോ ചേര്‍ന്ന് പിടിച്ചത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. സലാമിനും എം. എന്‍ കാരശേരിക്കും പെട്ടെന്ന് നാട്ടില്‍ പോയേ  പറ്റൂ. എന്നാല്‍ ടാക്‌സി വിളിക്കാന്‍ കാശില്ല. ബക്കര്‍ പണത്തിനായി പല വാതിലുകളും മുട്ടി. ഒടുവില്‍ അദ്ദേഹം നിര്‍മിച്ച ഓളവും തീരവും എന്ന പടത്തിലെ നായിക ഉഷാനന്ദിനിയാണ് മൂവായിരം രൂപ സംഘടിപ്പിച്ചു കൊടുത്തത്..''

പില്‍ക്കാലത്ത് സിനിമക്ക് വേണ്ടി കാനേഷ് എഴുതിയ പാട്ടുകളില്‍ മധുചന്ദ്രലേഖയിലെ മനസ്സില്‍ വിരിയുന്ന മലരാണ് സ്‌നേഹം (സംഗീതം എം. ജയചന്ദ്രന്‍)  ശ്രദ്ധേയമായിരുന്നു. പഴശിരാജയിലെ ആലമടങ്കലമൈത്തവനല്ലേ   എന്ന മുസ്ലിം പശ്ചാത്തലത്തിലുള്ള പാട്ടും ഏറെ അഭിനന്ദനങ്ങള്‍ നേടിയെടുത്തു. സിനിമക്ക് പുറമേ സീരിയലുകള്‍ക്കും ആല്‍ബങ്ങള്‍ക്കും വേണ്ടി പാട്ടെഴുതുന്ന തിരക്കില്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചില്ല കാനേഷ്. ചന്ദ്രിക വാരികക്ക് പുറമേ, വര്‍ത്തമാനം ഗള്‍ഫ് പതിപ്പിന്റെയും സംഗീതിക വാരികയുടെയും സാംസ്‌കാരിക പൈതൃകം മാസികയുടെയും  പത്രാധിപത്യം വഹിച്ചു അദ്ദേഹം. ഇടയ്ക്കു കുറെ നാള്‍ ഉപജീവനാര്‍ത്ഥം ഗള്‍ഫില്‍. 

കാനേഷ് ഇന്നും ഇടയ്‌ക്കൊക്കെ വിളിക്കും. ചിലപ്പോള്‍ പുതിയൊരു പാട്ടെഴുതിയതിന്റെ ആഹ്ലാദം പങ്കുവെക്കാന്‍; അല്ലെങ്കില്‍ പാട്ടെഴുത്തിന് അവസരം ഒത്തുവരാത്തതിന്റെ നിരാശയുമായി. ""എന്തിന് നിരാശനാകണം കാനേഷ് ഭായ്?'' ഞാന്‍ ചോദിക്കും. ""കല്‍പ്പന തുന്നിയ ആ പട്ടുറുമാല്‍ പാട്ടിന്റെ വരികളിലേ പിഞ്ഞിപ്പോയിട്ടുള്ളൂ. സംഗീത പ്രേമികളുടെ മനസ്സില്‍ ഇന്നും പുതുമണം മാറാത്ത പ്രണയാനുഭൂതിയായി  നിലനില്‍ക്കുന്നു അത്...''

 

ചിത്രം: പതിനാലാം രാവ്,  
സംഗീതം: കെ.  രാഘവന്‍,  
നിര്‍മ്മാണം: സലാം കാരശ്ശേരി
പാടിയത്: പി.  ജയചന്ദ്രന്‍
രചന: കാനേഷ് പൂനൂര്‍
 


പനിനീര് പെയ്യുന്നു പതിനാലാം രാവില്‍  പനിമതീ
പിടയെ വിളിക്കുന്നു പുതിയൊരിശല്‍ മൂളി പൈങ്കിളി
എന്നുള്ളിലെന്നാലോ മാരിക്കാര്‍ വന്നു മൂടുന്നു
അമ്പേറ്റ പോലെയെന്‍ ഖല്‍ബിലെ കിളി കേഴുന്നു

ഏതോ സുബര്‍ക്കത്തില്‍ സ്വര്‍ണത്താമര മഞ്ചത്തില്‍
ചിരിയുടെ ചീരണി ബെച്ചു നീ സുല്‍ത്താനേകുമ്പോള്‍
റൂഹിലെരിയിച്ച ചന്ദനത്തിരി ഗന്ധത്തില്‍
ഹൂറീ ഞാന്‍ മൗത്തായ മോഹത്തിന്‍ ജാറം മൂടുന്നു

അകതാരില്‍ സൂക്ഷിച്ചോരാശ തന്‍ അത്തര്‍ തൂവി പ്പോയ്
കല്‍പന തുന്നിയ പട്ടുറുമ്മാലും പിഞ്ഞിപ്പോയ്
മാണിക്യവും മുത്തും കോര്‍ത്തു തീര്‍ത്ത മണിമാലാ
മാറിലണിയിക്കും മുമ്പേ വീണു ചിതറിപ്പോയ്

 

  • Tags
  • #Mappila songs
  • #Malayalam Songs
  • #Ravimenon
  • #Bird Song
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ജൗഹർ.എം.

23 Jul 2021, 09:51 AM

ഇത്ര നിഷ്കളങ്കനായ ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. തന്നെ തേടിവന്ന അവസരങ്ങൾ മറ്റുള്ളവർക്ക്‌ വെച്ച്‌ നീട്ടിയ ഒരു പച്ച മനുഷ്യൻ

വി. എ. കബീർ

28 May 2020, 08:00 PM

ചീരണി പേർഷൃനിൽനിന്ന് മലയാള ത്തിലേക്ക് വി രുന്ന് വന്ന പദമാണ്. മധുര മെന്ന് അർഥമുള്ള ഷീരീൻ എന്ന പദം. മാപ്പിള മാർ അത് പ്റയോഗിക്കുക ദർഗകളിലെ ഉറൂസിൽ നേർച്ച നല്കുംപോൾ പകരം ലഭിക്കുന്ന മധുരത്തിന്- നൈവേദൃം-- ആണ്. കാനേഷ് നല്ല ഒരു കഥാക്റ്ത്ത് കൂടിയാണ്. അധികം എഴുതിയിട്ടില്ലെന്നേയുള്ളൂ.. ആപ് കാ മർസി പോലൂള്ള കഥകൾ മറക്കില്ല.

Mdk

27 May 2020, 06:09 PM

വളരെ വിശദമായി ഹക്കീം സാഹിബ്‌ എന്ന Kanesh ഒരു എത്തി നോട്ടം mr Ravi Menon ന്റെ തൂലികയിൽ വായിച്ചപ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു. കോഴിക്കോട് പിന്നീടു സൗദ് അറേബ്യ Jeddah, Yanbu, ഇപ്പോൾ കോഴിക്കോട് നിന്നും അദേഹത്തിന്റെ സൗഹൃദം വളരെ എളുമായോട് പങ്കു വെക്കുവാൻ അവസരം കിട്ടിയത് എന്നെന്നും ഓർക്കാൻ രസമുള്ള അനുഭവം ആയിരുന്നു. ഒരായിരം ആശംസകൾ.

ഹനീഫ് ബംബ്രാണി

27 May 2020, 02:02 PM

കനേഷ്ക്കയും ഞാനും എന്റെ ഭാര്യയയും വേറെ പാട്ട്ക്കാരുടെ ഒരു ടീം തന്നെ 2010 ൽ ഖത്തറിലേക്ക് ഒരു. പ്രോഗ്രാമിന് പോയിരുന്നു അന്നാണ് ആദ്യമായി കാനേഷ്ക്കയെ കാണുന്നത് അപ്പോൾ ഞാൻ വിജാരിച്ചു ഒരു അഹങ്കാരമൊ ജാഡയൊ കാണിക്കാത്ത സതാരണക്കാരനിൽ സതാരണക്കാരൻ ഇയാൾ ആരാണ് ഇയാളായിരിക്കുമോ ഈ പരിപാടി നടത്തുന്നത് എന്തായാലും പരിജയപെടാം എന്ന് കരുതി അന്ന് ആ കൂട്ടത്തിൽ വിദ്യാധരൻ മാസ്റ്ററും ഉണ്ടായിരുന്നു പിന്നീടാണ് ആ പാവം വലിയ മനുഷ്യനെ പരിജയപ്പെടുന്നത് ചെറിയവനെന്നോ വലിയവനെന്നോ വകതിരിവ് കാണിക്കാതെ എല്ലാവരോടും വളരെ സൗമ്യനായി. പെരുമാറുന്ന ഒരു വ്യക്തിത്വമാണ് കാനേഷ്ക്ക

ഫസൽ കൊടുവള്ളി

26 May 2020, 11:14 PM

എന്റെ പാട്ടെഴുത്തു വഴിയിൽ ഗുരുസ്ഥാനീയൻ, പാട്ടുകൾക്ക് പ്രശംസയും പ്രോത്സാഹനവും തരുന്ന നന്മ മനസ്.മിഴിയകലുമ്പോൾ ഹൃദയമകലാതിരിക്കാൻ പരിഭവിക്കുന്ന സ്നേഹിതൻ, ഇഷ്ടത്തോടെ ഞാൻഒരു പാട് ,കൂടെ നടന്നിട്ടുണ്ട്, എന്നെയറിഞ്ഞിട്ടുണ്ട്... നന്മകൾ

Fajeesh Nilambur

26 May 2020, 11:54 AM

ഞാൻ പരിചയപ്പെട്ട ഗാന രചയിതാക്കളിൽെ വെച്ച് ഏറ്റവും സൗമ്യനും, ശാന്ത സ്വഭാവക്കാനുമായ പ്രിയ വ്യക്തിത്വം ശ്രീ കാനേഷ് പുനൂർ. സൗഹൃദങ്ങൾക്ക് പ്രായ വ്യതയാസം ഇല്ലാതെ വിലകൾപിക്കുന്ന പ്രിയ എഴുത്തുകാരൻ. എന്നും മനസ്സിൽ മായാതെ നിൽക്കുന്ന വരികളുടെ ഭാവനാ പാടവ ത്തിന് മുൻപിൽ ഈ വിനീതന്റെ കൂപ്പുകൈ.

ജാഫർ ഷാ, ലക്ഷദ്വീപ്

26 May 2020, 01:46 AM

കാനേഷ് പൂനുർ എന്ന മഹത്തായ കാലാകാരന്റെ സുഹൃത്ത് വലയത്തിൽ പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ലക്ഷദ്വീപ് കാരനായ എനിക്ക് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം വളരെ ഇഷ്ടമാണ്. താങ്കൾ അദ്ദേഹത്തെ കുറിച്ച് വിശദമായി വിവരിച്ചതിൽ വളരെയധികം സന്തോഷം.👏🏻👏🏻💖

Jafar Shah, Lakshadweep

26 May 2020, 01:28 AM

Excellent

കടവനാട് മുഹമ്മദ്.

25 May 2020, 09:29 PM

ഫാറൂഖ് കോളേജിലെ മെയിൻ ഹോസ്റ്റലിൽ, 1964 പ്രീഡിഗ്രി ബാച്ചിലെ, ആരാലും അറിയപ്പെടാത്ത ഹക്കീം എന്നൊരു നാണം കുണുങ്ങി പയ്യൻ മനസ്സിലേക്കോടി വരുന്നു!!

Mohammed abdurahiman. Konari

25 May 2020, 09:23 PM

Very nice and nostalgic. And my favourite song of youthful days.

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
pushpavathi-

Life Sketch

പുഷ്പവതി

രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീര്‍ത്തുമാണ് സംഗീതലോകത്ത് നിലനില്‍ക്കുന്നത്

Nov 17, 2022

15 Minutes Read

lata mangeshkar

Memoir

 ടി.എന്‍. സീമ 

ടി.എന്‍ സീമയുടെ ലതാ മങ്കേഷ്‌ക്കര്‍

Feb 06, 2022

4 Minutes Read

Lata Mangeshkar

Memoir

അനു പാപ്പച്ചൻ

പാട്ടുകൾ കൊണ്ട് കാലത്തെ നിർണയിച്ച ലതാ മങ്കേഷ്കർ

Feb 06, 2022

4 Minutes Read

Lata Mangeshkar

Memoir

വിവ: ബിന്ദു കൃഷ്​ണൻ

ഹൃദയമേ, നീ കണ്ണീർ വാർക്കരുത്

Feb 06, 2022

3 Minutes Read

Vidyadharan

Music

വിദ്യാധരന്‍

കല്‍പ്പാന്തകാലത്തോളം വിദ്യാധരന്‍

Jan 05, 2022

56 Minutes Watch

e2

Interview

വി.ടി. മുരളി

രാഗമറിയുന്നതെന്തിന് പാട്ടറിയാൻ?

Nov 05, 2021

58 Minutes Watch

vm kutty vt murali

Obituary

വി.ടി. മുരളി

വി.എം. കുട്ടി എന്ന് കേട്ടനാള്‍ മുതലാണ് ഞാന്‍ മാപ്പിളപ്പാട്ടുകളെയും കേട്ടുതുടങ്ങിയത്

Oct 15, 2021

6 Minute Read

vm kutty

Obituary

ഡോ. ഉമര്‍ തറമേല്‍

വി.എം. കുട്ടി: മാപ്പിളപ്പാട്ടിനെ ആധുനിക ജനകീയ ഗാനശാഖയാക്കിയ കലാകാരൻ

Oct 13, 2021

7 Minutes Read

Next Article

പൗരന്റെ കുരിശുമരണം ഓര്‍മ്മയിലെ ഉയര്‍ത്തെഴുന്നേല്‍പ്പുകളും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster