പുലാക്കാട്ട് രവീന്ദ്രൻ / Photo: Wikimedia Commons

മലയാള കവിതയുടെ വ്യത്യസ്തമായ ആനന്ദധാര

പുലാക്കാട്ട് രവീന്ദ്രന്റെ കവിത വായിച്ചും പഠിപ്പിച്ചുമുള്ള അനുഭവത്തിലൂടെ സഞ്ചരിക്കുകയാണ് കഥാകൃത്തും അധ്യാപകനുമായ വി.ആർ. സുധീഷ്

ലനല്ലൂരിലെ സാഹിത്യസമിതിയുടെ ഒരു ക്യാമ്പിൽ 40 വർഷങ്ങൾക്കുമുൻപ്
പുലാക്കാട്ട് രവീന്ദ്രനെ വളരെ ദൂരെനിന്നുകണ്ട വിദൂരമായരോർമ കൂടെയുണ്ട്.
പിന്നീട് കോളേജ് ക്ലാസിൽ ഗരുഡ ധ്വനി എന്ന കാവ്യസമാഹാരം പഠിപ്പിച്ചപ്പോഴാണ് ആ കവിതയുടെ ജ്വലനമറിഞ്ഞത്.
ഈയിടെ കേരള സാഹിത്യ അക്കാദമി പുലാക്കാട്ടിന്റെ സമ്പൂർണ കവിതകൾ പ്രസിദ്ധീകരിച്ചു. ആ കവിതകളിലൂടെ കടന്നുപോയപ്പോൾ എന്നിലുണ്ടായ അത്ഭുതത്തിനതിരില്ല.
അന്ധനും വിഷാദാവാനുമായി 25 വർഷങ്ങൾക്കുമുൻപ് ലോകം വെടിഞ്ഞ
പുലാക്കാട്ടിനെ ഇന്ന് എത്ര പേർ ഓർമിക്കുന്നു എന്നെനിക്ക് നിശ്ചയം പോരാ.

കാല്പനികതയുടെ ഇളംവെയിൽ പരന്ന പുലാക്കാട്ടിന്റെ കവിതകളിൽ മണ്ണും വിണ്ണും വിസ്തൃതമായി ശോഭിച്ചു. ജീവിതത്തിന്റെ ആരോഹണവും അവരോഹണവും ഈ കവിയെ പോലെ സൂക്ഷ്മത്തിൽ പറഞ്ഞുതന്നവർ ചുരുക്കമായിരിക്കും.‘ആരോഹണം’ നോക്കൂ

‘‘ഒന്നിലും നിൽപ്പുറയ്ക്കാത്തോരൊന്ന് അമ്മിഞ്ഞപ്പാൽച്ചുണ്ടാൽക്കൊഞ്ചും രണ്ട് മൂക്കീരൊലിപ്പിരിക്കും മൂന്ന് നാവിന്മേൽ നാടാകെത്തെണ്ടും നാല് പള്ളിക്കൂടത്തിലെ ബെഞ്ചിലഞ്ച് ഇങ്ങനെയിങ്ങനെ നാളേറെച്ചെല്ലുമ്പോ- ഴീരേഴുലകമേ പുല്ലെന്ന നാട്യത്തിലിരുപത് മൂപ്പെത്തും മുപ്പത് കൽപ്പിക്കും നാൽപത് വമ്പറ്റോരൻപത് പിറുപിറുക്കന്നോരറുപത് പഴുതുകൾ വീണോരെഴുപത് മൺ പൊത്തുമെൺപത് തൊണ്ണൂറ് നൂറ് വെണ്ണീറ്''

പിച്ചവെപ്പ് മുതൽ വെണ്ണീറായ് ഒടുങ്ങുന്നതുവരെയുള്ള ജന്മാരോഹണവും ജൈവിക ക്ഷയവും നടുക്കത്തോടെയാണ് ഈ കവിതയിൽ നാം അനുഭവിക്കുന്നത്. ധ്വനിസാന്ദ്രമായി കാവ്യശിൽപത്തെ സംഗ്രഹിക്കുന്ന രചനാതന്ത്രമുണ്ട് പുലാക്കാട്ടിന്. ഇളം വെയിലും പോക്കുവെയിലും നക്ഷത്രപരാഗവും പകൽ പൂരവും നിറഞ്ഞ പുലാക്കാട്ടിന്റെ കവിതകളിൽ മലയാള കവിതയുടെ വ്യത്യസ്തമായ ആനന്ദധാര മേളിക്കുന്നുണ്ട്.

സ്വക്ഷേത്രം എന്ന കവിതയിൽ അദ്ദേഹം എഴുതി:

‘‘സ്വന്തമാമൊരു വീടില്ലാത്ത ദുഃഖമേ നീയി - ന്നെന്നുള്ളിൽ പൊട്ടിച്ചോരു മാകാശമാകുന്നല്ലോ''

‘പൊട്ടിച്ചോരുന്ന ദുഃഖത്തിന്റോരാകാശം' പുലാക്കാട്ട് കവിതയിൽ കാണിച്ചുതന്നു.
‘ഒരോറ്റക്കതിരോനേ പൊലിപ്പിച്ചെടുക്കാനൊരുകോടി നക്ഷത്രം ധൂർത്തടിക്കുന്ന രാത്രി'- കുടമാറ്റം എന്ന കവിതയിൽ പറയുന്നതുപോലെ ഒരു കോടി നക്ഷത്രത്തെ ധൂർത്തടിച്ച് പൊലിപ്പിക്കുന്ന കതിരോന്റെ മാന്ത്രികപ്പൊലിമ പുലാക്കാട്ടിന്റെ കവിത പറഞ്ഞുതരുന്നു. അഞ്ച് പതിറ്റാണ്ട് മുൻപ് പാടി നടന്നിട്ടുണ്ട് പുലാക്കാട്ടിന്റെ ഈ പ്രേമവചനങ്ങൾ. എന്റെ ഓർമയിലേക്ക് ആ വരികൾ മൂളി എത്തുന്നു:

‘‘ഒക്കത്തു നീർക്കുടമേന്തി വന്നെത്തുന്ന തെക്കു പടിഞ്ഞാറൻ കാറ്റേ കണ്ടുവോ നീ പോരും പോരലിലെങ്ങാനാ കർഷകപ്പെൺകൊടിയാളെ?’’



കവിതക്കുള്ള 1990 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സ്വീകരിച്ചപ്പോൾ

നഷ്ടസൗഭാഗ്യങ്ങളും ഗൃഹാതുരതയും സ്‌നേഹനൈരാശ്യവും ആവർത്തിച്ചുവരുന്നുണ്ട് ഈ കാവ്യലോകത്തിൽ. മണ്ണിലടിഞ്ഞു കിടക്കുന്ന വെയിലിനെ, നിലാവിനെ ലാളിച്ച അന്ധ നേത്രങ്ങൾക്കപ്പുറത്തെ ദീർഘനിരീക്ഷണങ്ങൾ അസാധാരണം.
‘രാത്രിയും പകലും മുറിയുന്ന ദിക്കിൽ സന്ധ്യ ചുവന്നു ചുവന്നൊലിപ്പൂ' എന്നെഴുതിയ ഈ കാവ്യ വെളിച്ചത്തെ കാണാതെ പോകരുത്. അനായാസമായ കൽപ്പനാ സിദ്ധികൊണ്ട് അനുഗ്രഹിക്കപ്പെട്ട പുലാക്കാട്ടിന്റെ കവിതകളിലൂടെയുള്ള തീർത്ഥാടനം കൊണ്ട് ധന്യമായി എന്റെ രാപ്പകലുകൾ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


വി. ആർ. സുധീഷ്

കഥാകൃത്ത്, അധ്യാപകൻ. വംശാനന്തര തലമുറ, വിമത ലൈംഗികം, തെരഞ്ഞെടുത്ത കഥകൾ, മലയാളത്തിന്റെ പ്രണയകഥകൾ (എഡിറ്റർ), മദ്യശാല (എഡിറ്റർ) തുടങ്ങിയവ പ്രധാന കൃതികൾ

Comments