ആശാലത

പെണ്ണും പൗരിയും

ഒന്നുകിൽ കാൽപനിക ഏകാകിനിയുടെ വിങ്ങലുകളായി, അല്ലെങ്കിൽ അന്യവൽകൃതയായ ഒരുവളുടെ പ്രതിഷേധമായി സ്ത്രീകവിതയുടെ ഭാഷ നിലകൊണ്ടു. ഈ രണ്ടു നിലകളോടുമുളള വ്യക്തമായ അകലമാണ് ആശാലതയുടെ ആഖ്യാനഭാഷയെ വേറിട്ടതാക്കുന്നത്.

മൂന്നു ദശാബ്ദങ്ങളായി പല മട്ടിൽ കവിതയിൽ പെരുമാറുന്ന ഒരാളെ ഒട്ടാകെ വായിച്ചു തയ്യാറാക്കിയ ഒന്നല്ല ഈ ലേഖനം എന്നാദ്യമേ പറയട്ടെ. 90-കൾക്കു ശേഷം രൂപപ്പെട്ട മലയാളത്തിലെ സ്ത്രീകവിതയുടെ പാരമ്പര്യത്തോട്, രാഷ്ട്രീയത്തോട് സദാ സംവാദസന്നദ്ധമായ ഒരിടത്തു നിന്നാണ് ആശാലതയുടെ വരവ്. സ്വയം മറന്നു നടക്കല്ലേയെന്നും മയങ്ങിവീഴരുതെന്നും കരുതൽക്കാവലായി, ഖരമായ വാക്കുകളിലൂന്നി നല്ലൊരു ദൂരം നടന്നു കഴിഞ്ഞ ഒരു എഴുത്തുകാരിയുടെ വ്യതിരിക്തതകളെ സമകാലികമായി നിർവചിക്കാൻ എളുപ്പമല്ല. എന്നാൽ അതിനെ അവഗണിക്കുന്നത് പലപ്പോഴും എഴുത്തിൽ അവർ ഏറെയായി നേരിടുന്ന തമസ്‌കരണത്തെ ഫലത്തിൽ ന്യായീകരിക്കലായി മാറുകയും ചെയ്യും.

സുഗതകുമാരിയിലൂടെ ഒ.വി. ഉഷ, ലളിത ലെനിൻ, വിജയലക്ഷ്മി മുതലായവരിലേക്കു പടർന്നു കിടക്കുന്ന ആത്മപ്രതിഫലനാത്മകമായ വൈകാരികകവിത ഒരു സവിശേഷമായ ആഖ്യാനകേന്ദ്രത്തെ മലയാള കവിതയിൽ നിർമിച്ചെടുത്തിട്ടുണ്ട്.

കടൽപ്പച്ച എന്ന ആദ്യസമാഹാരത്തിൽ നിന്ന്​ എല്ലാ ഉടുപ്പും അഴിക്കുമ്പോൾ എന്ന രണ്ടാം സമാഹാരത്തിലേക്ക് എത്തുമ്പോൾ മലയാളകവിതയിൽ ഒരു ഡിജിറ്റൽ യുഗം വളരെ സജീവമായിക്കഴിഞ്ഞിരുന്നു. മുഖ്യധാരാ അച്ചടിമാസികകളിൽ പുതുകവികൾക്ക്​ പരമ്പരാഗത കവികളേക്കാൾ പ്രാധാന്യമേറി. ഡിജിറ്റൽ പ്രതലത്തിൽ കവിതയെന്ന പോലെ കാവ്യചർച്ചകളും ഗണ്യമായ ഇടം നേടി. കവിതാബ്ലോഗുകളും ഓൺലൈൻ പോർട്ടലുകളും ഫേസ്ബുക്ക് പോലുള്ളവയിലെ കവിതാഗ്രൂപ്പുകളും എല്ലാം ചേർന്ന് കവിതയെ വിശേഷപരിഗണനയോടെ പരിചരിച്ച ഇക്കാലത്തും ആശാലതയുടെ ഒറ്റവഴിനടത്തം അദൃശ്യപ്പെട്ടുകിടന്നു. ആധുനികകവിതയുടെ പുഷ്‌കലകാലത്ത് സ്ത്രീകവിതയുടെ ആദ്യസ്വരങ്ങളായി പ്രത്യക്ഷപ്പെട്ടവരിൽ നിന്നുള്ള തുടർച്ചകളേക്കാൾ ഇടർച്ചകളാണ് എന്നതിനാൽ തന്നെ ഈ കവിത ഫലത്തിൽ കാവ്യപഠനങ്ങളിലെ വെറും പട്ടികപ്പേരുകളിലൊന്നായി സാമാന്യവൽക്കരിക്കപ്പെട്ടു. പലപ്പോഴും പ്രധാനപ്പെട്ട നിരൂപകരുടെ പട്ടികയിൽ നിന്നു പോലും പുറത്തായി. ഇതെല്ലാം ചേർന്നാണ് ഒരു കവിയുടെ അനന്യതയെ, സ്വന്തം നിയോജകമണ്ഡലത്തെ ഒരു പക്ഷേ രൂപപ്പെടുത്തുക.

സുഗതകുമാരിയിലൂടെ ഒ.വി. ഉഷ, ലളിത ലെനിൻ, വിജയലക്ഷ്മി മുതലായവരിലേക്കു പടർന്നു കിടക്കുന്ന ആത്മപ്രതിഫലനാത്മകമായ വൈകാരികകവിത ഒരു സവിശേഷമായ ആഖ്യാനകേന്ദ്രത്തെ മലയാള കവിതയിൽ നിർമിച്ചെടുത്തിട്ടുണ്ട്. ബാലാമണിയമ്മ വരെയുള്ളവരുടെ കാരുണ്യം നിറഞ്ഞതും അഹിംസാത്മകവുമായ സ്വരത്തെ ഉദാരമാനവികതയുടെ ഘടനയിൽ മനസ്സിലാക്കിയാൽ ഈ വിച്​ഛേദം മനസ്സിലാക്കാൻ കഴിയും. സമഷ്ടിചേതനയെ ചേർത്തുവെച്ചുകൊണ്ടുള്ള ആത്മപ്രകാശനമാണവിടെ എന്നതിനാൽ കാല്പനിക അഹത്തിന്റെ ഘടനയിലേക്കുള്ള വഴികൾ അധികം തുറക്കപ്പെട്ടില്ല. സുഗതകുമാരിക്കവിതകളുടെ ഭാവലോകങ്ങളുടെ മൃദുതരളതകൾ, ഹരിതസങ്കീർത്തനങ്ങൾ, പെൺവഴികൾ ഈ തുടർച്ചയിലല്ലെങ്കിലും വേറിട്ട ഒരു ‘അഹ'ത്തെ തുടച്ചുമിനുക്കിയെടുത്തു. പ്രണയിനിയും വിഷാദവതിയും വിരഹിണിയും അഭയാർത്ഥിയുമായി ‘അവൾ' ഏറെ നിറഞ്ഞു. വിജയലക്ഷ്മിയിലത്​വ്യാപ്തിയോടെ നിർവചിക്കപ്പെട്ടു. സാവിത്രി രാജീവൻ ഇതേ ഘട്ടത്തിൽ നിന്ന്​സ്വീകരിച്ച വേറിട്ട വഴി, സ്ത്രീ എന്ന സംവർഗത്തെ തന്നെ രാഷ്ട്രീയമായി, ഭൗതികമായി കണ്ടെടുക്കാനാവുമെന്നതിലേക്കുള്ള കൈചൂണ്ടിയായിരുന്നു. വേറിട്ടൊരു ഭാഷയ്ക്കായുള്ള ശ്രമം അവർ തുടങ്ങിവെയ്ക്കുന്നുമുണ്ട്. പ്രഭാഷണപരമായ നാടകീയതയിലൂടെ രാഷ്ട്രത്തോടും ചരിത്രത്തോടും പുരുഷനോടും അധികാരത്തോടുമുള്ള സംവാദമായി കവിതയെ മാറ്റാനുള്ള ശ്രമം ഉണ്ടാക്കിയെടുക്കാനാണവർ ശ്രമിച്ചത്. ഭാഗവതം, മൃഗശിക്ഷകൻ, കൗസല്യ, തച്ചന്റെ മകൾ തുടങ്ങിയ കവിതകളിലൂടെ വിജയലക്ഷ്മിയും ഈ വഴികളിലേക്കെത്തുന്നുണ്ട്. എങ്കിലും ആത്മപ്രതിഫലന സ്വഭാവത്തോടെയുള്ള വൈകാരികമായ സ്വരം വിട്ടുപോകാത്തതിനാൽ ഫലത്തിൽ സ്‌ത്രൈണതയെ അകം ലോകങ്ങളിൽത്തന്നെയാണ് പരിചരിച്ചത്.

സ്ത്രീകൾ പൊരുതിമുന്നേറിയ ചരിത്രം പൂർവാധികം പുനർവായിക്കപ്പെടുകയും വീണ്ടെടുക്കുകയും ചെയ്യുന്ന സമകാലികതയിൽ മലയാളത്തിലെ ഏതെങ്കിലും സ്ത്രീകവിയെക്കുറിച്ചുള്ള പരാമർശം തികച്ചും ജാഗരൂകതയോടെ ചെയ്യേണ്ടതാണ്.

സ്ത്രീയുടെ അനുഭവലോകങ്ങളും സർഗാത്മകതയും രാഷ്ട്രീയമായി സ്വരൂപിച്ചു സമർത്ഥിക്കപ്പെടുന്നത് പിന്നെയും തൊട്ടടുത്തു വരുന്ന ഒരു നിര കവികളിലൂടെയാണ്. പറ്റസ്വഭാവത്തോടെയും എഴുത്തിന്റെ സമൃദ്ധിയിലൂടെയും പെൺകവിത എന്നു എല്ലാ അർത്ഥത്തിലും വിളിക്കാവുന്ന ഈ ചരിത്രഘട്ടത്തിൽ ആശാലത ഉൾപ്പടെ ഒട്ടേറെപ്പേരുണ്ട്. വി.എം.ഗിരിജ, അനിത തമ്പി, റോസ് മേരി, എം.ആർ. രാധാമണി, ഗീത ഹിരണ്യൻ, കവിത ബാലകൃഷ്ണൻ, റോസി തമ്പി, മ്യൂസ് മേരി, വി.കെ. ഹേമ, അലക്സി സൂസൻ ചെറിയാൻ, റോഷ്‌നി സ്വപ്ന, ബിലു സി. നാരായണൻ, രാധാമണി അയിങ്കലത്ത്, മാധവി മേനോൻ, അമൃത, ഇന്ദിര അശോക്, രജനി മന്നാടിയാർ, ജെനി ആൻഡ്രൂസ്, ശ്രീദേവി എസ്. കർത്ത, മാധവി മേനോൻ, മോളി, ബിന്ദു കൃഷ്ണൻ, ഗിരിജ പാതേക്കര, ബി. സന്ധ്യ, കണിമോൾ, ആര്യാംബിക (പട്ടിക അപൂർണം) എന്നിങ്ങനെ ഒട്ടേറെ കവികൾ ഈ ഭാഗത്തെ വിപുലവും വൈവിദ്ധ്യമുള്ളതുമാക്കി തീർത്തു (ഇതേതുടർന്നുവന്ന അടുത്ത ഒന്നോ രണ്ടു നിര എഴുത്തുകാരും ഇന്നിവിടെയുണ്ട്). മേൽപ്പറഞ്ഞവരെല്ലാം ഒരേപോലെ സ്ത്രീപക്ഷസ്വഭാവത്തോടെ എഴുതുന്നു എന്നു പറയാനാവില്ലെങ്കിലും മലയാളത്തിലെ സ്ത്രീകവികൾ എന്നു തികച്ചും പേരിട്ടു വിളിക്കാവുന്ന തരത്തിൽ കവിതയിൽ മുന്നേറിയവരാണ്. അതിനോടകം പെണ്ണെഴുത്തിനെ സംബന്ധിച്ച ചർച്ച ധാരാളമായി പൊതുമണ്ഡലത്തിൽ കടന്നുവരുന്നുണ്ട്. ഒപ്പം നാടകങ്ങളും സ്ത്രീമുന്നേറ്റ രാഷ്ട്രീയപ്രവർത്തനങ്ങളും സമൂഹത്തെ ചലനാത്മകമാക്കുന്നു. സ്ത്രീപക്ഷ സൈദ്ധാന്തികതയുമായി ബന്ധപ്പെട്ട ധാരാളം വിദേശകൃതികൾ വിവർത്തനങ്ങളായി രൂപം കൊള്ളുന്നു. സ്ത്രീപക്ഷ രാഷ്ട്രീയത്തിലൂന്നിയ സാഹിത്യ, കലാസംസ്‌കാരത്തിനായുള്ള ആരായൽ കേരളത്തിൽ പലയിടങ്ങളിലായി രൂപം കൊള്ളുന്നു. മാനുഷി, അന്വേഷി, ബോധന, പ്രചോദന, സഹജ തുടങ്ങിയ അനേകം സ്ത്രീവിമോചനസംഘടനകളുടെ പ്രവർത്തനങ്ങളിലൂടെ സ്വരൂപിക്കപ്പെട്ട ഊർജ്ജപ്രസരണം ഒരു പരിധിവരെ ഇവയെ സ്വാധീനിച്ചിട്ടുണ്ട്.

ലളിത ലെനിൻ, ഒ.വി. ഉഷ, വിജയലക്ഷ്മി

രണ്ടായിരാമാണ്ടോടെയൊക്കെ സിലബസിലും മറ്റും സ്ത്രീരചനകൾ സവിശേഷമായ പഠനവിഷയമാകുന്നതും സർവകലാശാലകളിൽ സ്ത്രീപഠനവകുപ്പുകൾ കടന്നുവരുന്നതുമെല്ലാം ചേർന്ന് പൊതുമണ്ഡലത്തിൽ സവിശേഷപ്രാധാന്യമുള്ള ഒരു ജ്ഞാനവിഷയമായിത്തന്നെ സ്ത്രീവാദം തിരിച്ചറിയപ്പെടാനിടയാക്കി. സാഹിത്യനിരൂപണത്തിലും സർഗാത്മകരചനകളിലുമെല്ലാം സ്ത്രീകൾ പൊരുതിമുന്നേറിയ ചരിത്രം പൂർവാധികം പുനർവായിക്കപ്പെടുകയും വീണ്ടെടുക്കുകയും ചെയ്യുന്ന സമകാലികതയിൽ മലയാളത്തിലെ ഏതെങ്കിലും സ്ത്രീകവിയെക്കുറിച്ചുള്ള പരാമർശം തികച്ചും ജാഗരൂകതയോടെ ചെയ്യേണ്ടതാണ്. അത്രമേൽ ബഹുസ്വരവും സംവാദാത്മകവുമാണ് സമകാലിക സ്ത്രീരചനകൾ എന്നതുകൊണ്ടു കൂടിയാണത്.

ഒറ്റയ്ക്കൊരുവളായി ഈ കവിതയിലെ ആഖ്യാനസ്വരത്തെ നിങ്ങൾക്കു കേൾക്കാനാവില്ല. എന്നാലത് പതിവു സംഘസ്വരത്തിലേക്കു ഉച്ചമാകാനോ മുഴക്കമാകാനോ മടിക്കുന്നുമുണ്ട്.

പിതൃമേധാവിത്തത്തിനെതിരായ ഒരു മാധ്യമ/വിനിമയ ഭാഷ കൈകാര്യം ചെയ്യുന്ന ഏതൊരു കവിയും സ്ത്രീകവിതയുടെ ലേബലിനകത്ത്​ സ്വയം തിരിച്ചറിയണമെന്നില്ല. തങ്ങൾ പെണ്ണെഴുത്തുകാരികളല്ല എന്ന 80കളിലെ ചില കഥാകാരികളുടെ കലഹം നമുക്കോർക്കാം. ഓരോരുത്തരും തങ്ങളുടെ നില്പിടം സംബന്ധിച്ച സൂക്ഷ്മവും കൃത്യവുമായ നിലപാട് വെച്ചു പുലർത്തുന്ന സാഹിത്യമണ്ഡലത്തിൽ തന്റെ എഴുത്തു മാധ്യമത്തിലൂടെ, കവിതയിലൂടെ ആശാലത എവിടെയാണ് പ്രതിഷ്ഠ നേടുന്നത്? സമകാലികരായ മറ്റുള്ളവരിൽ നിന്നും തന്റെയിടം തിരഞ്ഞെടുത്തതിന്റെ വഴികളെന്തെല്ലാം? കവിതയിലും വിവർത്തനത്തിലും സംസ്‌കാരചിന്തകളിലും നവസാമൂഹികചലനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഒരുപോലെ വ്യവഹരിക്കുന്ന ഒരാളെന്ന നിലയ്ക്ക് അവരുടെ എഴുത്തിന്റെ രാഷ്ട്രീയം എളുപ്പത്തിൽ ലഘുവായി വ്യാഖ്യാനിക്കാനാവില്ല. ബഹുശാഖിയായ വൃക്ഷത്തിന്റെ സാദ്ധ്യത- ഒരേ സമയം അതു പലതും മറയ്ക്കുകയും ചിലതു എത്തിത്തൊടുകയും ചെയ്യുന്നുണ്ട്. കലയുടെയും സംസ്‌കാരികപ്രവർത്തനത്തിന്റെയും ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയുമെല്ലാം പിന്നാമ്പുറങ്ങളിലേക്കുള്ള വഴികൾ തെളിഞ്ഞുകിടക്കുന്ന ഈ കവിതകൾ അരികുകളെത്തന്നെ തെളിച്ചെടുക്കുകയാണ്. ഓരങ്ങളിൽ നിൽക്കുന്നത്, പെണ്ണ് എന്ന തന്മയെ ഊന്നി മാത്രമല്ല; പലതരം കോയ്മകളാൽ ഭ്രഷ്ടരാക്കപ്പെട്ടവരുടെ ഇടം കയ്യാളുന്ന ഒരാൾ എന്ന നിലയ്ക്കാണ്. അതിനാൽ ഒറ്റയ്ക്കൊരുവളായി ഈ കവിതയിലെ ആഖ്യാനസ്വരത്തെ നിങ്ങൾക്കു കേൾക്കാനാവില്ല. എന്നാലത് പതിവു സംഘസ്വരത്തിലേക്കു ഉച്ചമാകാനോ മുഴക്കമാകാനോ മടിക്കുന്നുമുണ്ട്. സൂക്ഷ്മമായ ഈ സ്വരസ്ഥാനം ആശാലതയുടെ കവിതകളെ സംബന്ധിച്ചു പ്രധാനമാണ്. തന്റെ മൗലികമായ സ്വസ്ഥാനം, മുദ്ര, ഇടം ‘വർക്കത്തുകെട്ടതാറാവി'ലെ (വൈലോപ്പിള്ളി) താറാക്കുഞ്ഞിനെപ്പോലെ തെല്ലു വൈകിയെങ്കിലും തിരിച്ചറിയുന്ന കവി, പെണ്ണിൽ നിന്നും പൗരിയിലേക്കുള്ള ആളൊഴിഞ്ഞ ഒരു വഴിയിലാണ്. ‘മുന്നം കരുതാതരയന്നത്തിൻ മുട്ടപൊരുന്നിയ' അമ്മത്താറാവിനും ചിറകൊതുക്കി വഴികൊടുക്കുവാനേ ഇവിടെ നിർവാഹമുള്ളു!

സാവിത്രി രാജീവൻ

പതിവു സ്ത്രീകവിതയിലെ ആത്മപ്രതിഫലനത്തിന്റെ വൈകാരികപ്രവാഹം ഇവിടെ നാം കണ്ടുമുട്ടുന്നില്ല. ഓരങ്ങളിലെങ്കിലും കീഴടങ്ങൽ രോദനമോ പ്രതിഷേധവിലാപമോ അല്ല എന്നതും നമുക്കറിയാം. പ്രാപഞ്ചികതയുടെ ഏറ്റവും ഉപരിതലത്തിൽ നിന്നുകൊണ്ടും അവ നമ്മോടു സംസാരിച്ചെന്നുമിരിക്കും. മൂർത്തമായ അധികാരപ്രത്യക്ഷങ്ങളോട് മൂർത്തമായിത്തന്നെ അവ കലഹിക്കുന്നു. പുതിയ അഭിരുചികളും പുതുവഴക്കങ്ങളും പുതിയ സമീപനസമവാക്യങ്ങളും ആഖ്യാനപരമായി തേടുന്ന ഈ കവിത ആശ്രമപ്രാന്തത്തിലെ ഉള്ളിണങ്ങിയ പേടമാനല്ല!

ഭാഷണാത്മകം

പ്രതിഭാഷണത്തിന്റ സാധ്യതകൾ നിരന്തരം ഉപയോഗിക്കുന്ന കവിതകളാണിവ. ഉദാസീനതയുടെയും വികല്പത്തിന്റെയും മേമ്പൊടിയിൽ ഈ പ്രതിഭാഷണങ്ങൾ ആവർത്തിക്കുന്ന സംവാദങ്ങളായി നമുക്കു തോന്നാം. ഇടയക്കിടെ പ്രമേയപരമായി കടന്നു വരുന്ന പ്രകൃതിയുടെ നേർസാന്നിദ്ധ്യങ്ങളിൽ പോലും എന്തിന് ജീവജന്തുജാലങ്ങളിൽ പോലും നാവൊഴിയാതുള്ള പേച്ചും പറച്ചിലുകളുമുണ്ട്. പിറുപിറുക്കൽ, ഏറ്റുപറച്ചിൽ, മുറുമുറുക്കൽ, ചിലപ്പുകൾ, റിപ്പോർട്ടിംഗ്, കമന്ററി, തർക്കം, വഴക്ക് ഒക്കെ അവിടെയുണ്ട്. ഉറക്കത്തിനും സ്വപ്നത്തിനുമകത്തുള്ള മൂളക്കങ്ങളും മുരളലുകളും പോലുമുണ്ട്. ഇതിനർത്ഥം ഈ കവിത കാതുകൊണ്ടു മാത്രം വായിക്കേണ്ടതെന്നല്ല തന്നെ. അവ നടുനായകസ്ഥാനത്തു നിന്നുള്ള ഉദീരണങ്ങളോ വെളിപാടുകളോ അല്ല തന്നെ; നടുവിൽനിന്നുള്ള അകലമറിയുന്ന ഒരിടത്തു തന്നെയാണീ പ്രതിഭാഷണം രൂപപ്പെടുന്നത്. മുമ്പുസൂചിപ്പിച്ച ഏകാത്മകമായ ആഖ്യാനസ്വരത്തെ കവിതയുടെ കേന്ദ്രത്തിൽ നിന്നും പടിയിറക്കാനുള്ള ശ്രമമായിത്തന്നെ ഇതിനെ കാണാം. കേന്ദ്രത്തിലെ ഒരുവൾക്കു പകരം നിൽക്കുന്ന പൗരിയെ, ബഹുജനമായി വിപുലപ്പെടുത്തിയെടുക്കുകയാണ് ഈ കവിതകൾ. ഈ പൗരി അകത്തുനിന്ന് അകത്തേക്കു നോക്കുന്നതിനു പകരം പുറത്തേക്കും വശങ്ങളിലേക്കും എല്ലാം നോക്കുന്നു. ആയതിനാൽ പല ഘടനകൾ ചേർന്ന കലർപ്പുകളുടെ ഒരിടമാണ് ആശാലതയുടെ കവിത. ആഖ്യാനങ്ങളുടെ സംഘമേള/കാർണിവൽ എന്നു പറയുന്ന തരത്തിൽ എഴുത്തിന്റെ ഒരു "മേളാങ്കം' നാം ഈ കവിതയിൽ കാണുന്നു.

അഭിമാനമുള്ള പൗരിയായിത്തീരാൻ മലയാളിസ്ത്രീക്കു ഭാഷയുടെയും രചനാസങ്കേതങ്ങളുടെയും പ്രതിരൂപകല്പനകളുടെയും മഹാവിപിനങ്ങളിലൂടെ പിന്നെയും അലയേണ്ടിവരുന്നു

പൗരിയും സാക്ഷിയും

മാധ്യമീകൃതവും സാങ്കേതികവുമായ നവലോകവിനിമയം സൃഷ്ടിച്ചെടുത്ത പുതിയ ആഖ്യാനകേന്ദ്രത്തിലൂടെയാണ് ആശാലതയുടെ കവിതകൾ പലപ്പോഴും സംസാരിക്കുന്നത്. വെറും വെറുതേ എന്ന കവിതയിൽ പുതുകാല മമതകളെ പുരികം ചുളിച്ചാണു നോക്കുന്നത്. എങ്കിലും അനുഭവത്തിന്റെയും എഴുത്തിന്റെയും ഇടയിലെ നവസാങ്കേതികരീതികളെ, ആംഗ്യങ്ങളെ വരവു വെയ്ക്കുന്നതിലൂടെയാണ് അതിവൈകാരികമല്ലാത്ത ഈ പുതിയ ആഖ്യാനകേന്ദ്രത്തെ നിർമിച്ചെടുക്കുന്നത്.

പ്രതീക്ഷിക്കാത്തയിടങ്ങളിൽ വാക്ക് ഭൂമി പിളർന്ന ഗർത്തത്തിലേക്ക് നിലയറ്റ് വീഴുന്നു എന്നൊക്കെ വികാരം കൊള്ളുന്ന കവിത പോപ്കോൺ കൊറിച്ചുകൊണ്ടോ മറ്റോ വികാരരഹിതമായി എഴുതാമെന്ന് തെളിയിക്കാനെഴുതിയത്. ചില പദങ്ങളും രൂപകങ്ങളും ചേരുമ്പടി ചേർത്തുവെച്ചും സൂചകങ്ങൾ വരികൾക്കിടയിൽ കൊടുത്തും മിന്നിപ്പൊലിയുന്ന ഹൃദയമുദ്രകൾ, ഇമോജികൾ വാരിവിതറിയുമാണ് കൃത്യം നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഇങ്ങനെ എഴുതുന്നതാണ് രചനയുടെ സ്‌കില്ലെന്ന് ഇന്നലെ ക്ലാസെടുത്ത സാറു പറഞ്ഞു.

സുഗതകുമാരി, ബാലാമണിയമ്മ

‘പുലർച്ചേ മൂന്നേമുക്കാൽ മണിക്ക്', ‘വെർച്വൽ', ‘പ്ലാവില' എന്നിങ്ങനെ ഇനിയും അനേകം കവിതകളിൽ നിറയുന്ന എഴുത്തുലോകത്തെക്കുറിച്ചുള്ള സന്ദേഹങ്ങളും ഉപഹാസങ്ങളും ശ്രദ്ധിച്ചാൽ അതിനു നിലനിൽക്കുന്ന പാരമ്പര്യത്തോടുള്ള വിച്ഛേദം വായിച്ചെടുക്കാം. ‘മരങ്കൊത്തി' എന്ന വാക്കിനെപ്പറ്റിയുള്ള ഭാഷാപരമായ ആരായലാണ് പുലർച്ചെ മൂന്നേമുക്കാൽമണിക്ക്. മരങ്കൊത്തിയുടെ ങ്ക എന്ന ഭാഷാസന്ധി രാഷ്ട്രീയസന്ധിയായും മരംകൊത്തിയിലെ ക എന്ന ഖരം യുദ്ധഭാഷണമായും മാറുന്നതിലൂടെ ഭാഷ തന്നെ ഭാഷണവ്യവഹാരത്തിലേക്ക് തട്ടിമറിഞ്ഞു വീഴുന്നു. ഈ ആകുലത ‘വെർച്വലിൽ' കൂടുതൽ വളരുന്നു. വെർച്വൽ പെൺജയിലീന്നുള്ള റോസാക്കമ്പുകൊണ്ടോ ടക്, ടക് എന്ന ഇലക്​ട്രോണിക്​വാക്കുകൊത്തികൊണ്ടൊ ഒന്നും മതിലിനപ്പുറത്തെ ശ്രദ്ധ ക്ഷണിക്കാൻ കഴിയുന്നില്ല. എന്നാൽ ഒരു റോസാക്കമ്പോ വാക്കു കൊത്തിവെയ്ക്കാൻ ഭാഷയോ ഇല്ല താനും!

‘പ്ലാവില'യിൽ കോയ്മയ്ക്കു മുന്നിലെ ദാസ്യവും കീഴടങ്ങലുമായി ഭാഷ മാറിപ്പോകുന്നുണ്ട്. ഒരു വെറും ആടായി മെരുക്കപ്പെട്ടു കഴിയുമ്പോൾ ‘മ്..മ്..ഹേ' എന്നല്ലാതെ കരയാൻ കഴിയില്ല. അനുസരണയുള്ള ആട്, മെരുക്കപ്പെടുന്ന വീട്ടുമൃഗം. ആടായും പൂച്ചയായും പൂച്ചയായതു പിന്നെ പുലിയായും പകർന്നാടുന്ന ഈ സ്വഭാവം വേറൊരു സൂചനയിലേക്കു നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്. ‘കടൽപ്പച്ച’, ‘എല്ലാം ഉടുപ്പും അഴിക്കുമ്പോൾ’ എന്നീ സമാഹാരങ്ങളിൽ നിന്ന്​ പുതിയ കൃതിയിലേക്കു വരുമ്പോൾ ആഖ്യാനകേന്ദ്രത്തിൽ വന്നിട്ടുള്ള ആ മാറ്റം നാം വ്യക്തമായും തിരിച്ചറിയുന്നു. സ്ത്രീയുടെ ഇരിപ്പിടത്തെ ഇളക്കിച്ചലിപ്പിച്ചും പലപ്പോഴും ജന്തുജീവിലോകങ്ങളിലേക്കും ഭൂത, പ്രേത, യക്ഷി ജന്മങ്ങളിലേക്കു പറിച്ചു നട്ടും മറ്റൊരു സാധ്യതയെ അതു തേടുന്നു. സാംസ്‌കാരിക രൂപങ്ങളിൽ ഏറെ പരിചരിച്ചു മുഷിഞ്ഞ സ്ത്രീത്വത്തിൽ നിന്ന്​ അക്ഷമയോടെ പുറത്തു കടന്നു കൊണ്ടുതന്നെ, വെറും പൗരിയായ സ്ത്രീയുടെ മൗലികമായ പ്രതിസന്ധികളെ ഉന്നയിക്കാനുള്ള ശ്രമമായി ഇതിനെ കാണാം. അതിനവർ സ്വീകരിക്കുന്ന ധാർമികമായ ഇടം അധികാരത്തിനെതിരായ പ്രജയുടെ തന്നെ ഇടമാണ്. അതിലേക്കുള്ള സംഘർഷഭൂമികകളെ തെളിച്ചെടുക്കുക വഴി പലപ്പോഴും ആത്യന്തികമായി തന്റെ സ്ത്രീപരിഗണന തന്നെയാണവർ ഫലത്തിൽ ആവിഷ്‌കരിക്കുന്നതും.

എന്നാൽ അതിൽ മാത്രമായി ഒതുക്കിനിർത്താവുന്ന ഒന്നല്ല വിമോചനത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച പ്രതീക്ഷകൾ എന്നും കവി മനസ്സിലാക്കുന്നു. എല്ലായ്പ്പോഴും സ്ത്രീപുരുഷ ദ്വന്ദ്വങ്ങൾക്കകത്തു നിന്നുകൊണ്ട് ഗാർഹികത, ലൈംഗികത, സദാചാരം തുടങ്ങിയ പതിവുപ്രമേയങ്ങളെ മുൻനിർത്തിയുള്ള എഴുത്തിനു പകരം അവയെ വിപുലപ്പെടുത്തി നീട്ടിവായിക്കുന്ന, അധികാരിയുടെയും പ്രജയുടെയും ഇടങ്ങളായി അവയെ വരച്ചുതീർക്കുന്നു. അഭിമാനമുള്ള പൗരിയായിത്തീരാൻ മലയാളിസ്ത്രീക്കു ഭാഷയുടെയും രചനാസങ്കേതങ്ങളുടെയും പ്രതിരൂപകല്പനകളുടെയും മഹാവിപിനങ്ങളിലൂടെ പിന്നെയും അലയേണ്ടിവരുന്നു. അതിനുമുമ്പു തന്നെ താൻ വളരെ ദൂരം നടന്ന, വിശ്വാസ്യമെങ്കിലും ദൈർഘ്യമേറിയ മുഷിഞ്ഞ വഴി അവളുപേക്ഷിക്കുന്നു. പകരം പ്രതികവിതയുടെ പുതിയ വഴികൾ സ്വയം വരഞ്ഞെടുക്കുന്നു.

സ്ഥാപനസ്വഭാവമുളള സാഹിത്യത്തിൽ സ്വാതന്ത്ര്യത്തിന്റെ സാധ്യത അൽപ്പായുസ്സാണ്. സ്വാതന്ത്ര്യത്തിനായുള്ള പഴയ രൂപമാതൃകൾ, ആർക്കിടൈപ്പുകൾ ഫലിക്കുന്നില്ല. അവ മുൻകാലങ്ങളിൽ നിന്നും അവക്ഷിപ്തമായി ഊറിക്കൂടി ഉറച്ചുപോയതാവാം. പക്ഷേ എഴുത്തിനകത്തെ വിമോചനതൃഷ്ണകൾ അവയെ വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ, പുതുരൂപകങ്ങളെക്കൂടി ആനയിക്കുന്നു. മാർക്സിനെക്കുറിച്ചും മാക്സിം ഗോർക്കിയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും മാവോയെക്കുറിച്ചും പറഞ്ഞുകൊണ്ടുതന്നെ സമീപഭൂതകാലങ്ങളെ വലിച്ചുകീറി പറത്തുന്നു. ഫ്രോയ്ഡും ബുദ്ധനും ക്രിസ്തുവും കൃഷ്ണനും വരെയുള്ളവരിൽ നിന്നുള്ള ദൈവശാസ്ത്രപരവും ബൗദ്ധികവുമായ പ്രമേയങ്ങൾ ആവർത്തിച്ചു വരുന്ന ഈ രചനകൾ അധീശ ദെെവശാസ്ത്രപരവും ആൺലോകങ്ങളെക്കുറിച്ചുള്ള വിചാരണ തന്നെയായിത്തീരുന്നുണ്ട്. ആണുങ്ങളുടെ ലോകത്തിലേക്കുള്ള വെറും നോട്ടങ്ങളെന്നു നടിക്കുമ്പോഴും അവ അങ്ങനെയല്ല തന്നെ. അവിടേക്കു കയറിച്ചെന്നു തീൻമേശ മറിച്ചിട്ടു എല്ലാം വലിച്ചെറിഞ്ഞുടയ്ക്കാൻ പാകത്തിലുള്ള വിധ്വംസകതയെ ഈ ലീലാപരമായ നാട്യം ഉള്ളടക്കുന്നുണ്ട്. ഒപ്പം മറ്റൊരു സമാന്തരലോകത്തിനായുള്ള തൃഷ്ണകളും.മഴപെയ്യാൻ മുട്ടിനിൽക്കുമ്പോ ചുമ്മാ കാൾ മാർക്സ് എന്ന കവിത നോക്കൂ,

""ആകാശത്തൂടെ ദേ യഹോവ പോണൂ എന്ന് എന്റെയടുത്തു നിന്ന ഒരു കിളുന്ത് മാലാഖക്കൊച്ച് യഹോവേടെ താടി നര ഇത്ര പോരാ എന്ന് അപ്പുറത്തുനിന്ന് ഒരു വല്യമ്മ തിരുത്തി ശ്ശ്യോ! മ്മടെ കാറൽ മാർക്സോ എന്നു പുളകം കൊള്ളുന്നു ചെല്ലിച്ച പഴേ സഖാവ് (കാറലും കനപ്പു ചൊവേം ഒക്കെക്കാണും ഒന്നു രണ്ടു നൂറ്റാണ്ടു കഴിഞ്ഞില്ലേ?) അപ്പഴത്തേക്കും ഒരു കറുത്ത മേഘത്തിന്റെ മേൽ അങ്ങേര്ടെ താടീം ചുരുളൻ മുടീം ഒക്കെ ചിന്നിച്ചെതറിപ്പോയി''

താഴെ നിന്ന്​ എല്ലാം കണ്ടുനിൽക്കുന്ന സാക്ഷിയായി ഇവിടെ ആഖ്യാതാവു മാറുന്നു. ഓരങ്ങളിൽ സാക്ഷിയായവൾ കർത്താവായിത്തീരുന്ന സാധ്യതയാണീ കവിതകൾക്കുള്ളത്!

ഉറക്കം, വികല്പം, സ്വപ്നം

സംസ്‌കാരത്തിനകത്തെ ജാഗ്രത എന്നത് എക്കാലത്തെയും പ്രബുദ്ധതയുടെ ആശയമാണ്. കാലാകാലങ്ങളായി ഒരല്പം മുഷിയുമ്പോഴേക്കും നാം ഉദ്ധരിച്ചെടുക്കുന്ന ഒന്നാണ്. ആശാലതയുടെ കവിത സാംസ്‌കാരിക രാഷ്ട്രീയത്തെ നിരന്തരം പ്രശ്നവൽക്കരിക്കുന്നവയുമാണ്. അക്കാര്യത്തിലവർ 70 കളിലെ കാവ്യപാരമ്പര്യത്തെ ഒരു നിരന്തരസ്രോതസ്സായി സ്വീകരിക്കുന്നുണ്ട്. അതിലേറെ പ്രധാനം അത്തരം ഒരു കാവ്യാനുശീലനത്തിനകത്തു വിരുദ്ധോക്തിയായെന്നവണ്ണം ഈ കവിതകൾക്കകത്തു പലപ്പോഴും കടന്നു വരുന്ന ഉറക്കം, സ്വപ്നം, വികല്പം തുടങ്ങിയ പ്രതിപാദനങ്ങളാണ്. ഉറക്കത്തിനകത്തു അന്തമില്ലാതെ പെട്ടുപോയതിന്റെ വികല്പങ്ങളാണ് "റിപ് വാൻ വിങ്കിൾ'.
​ഉറക്കത്തിൽ സ്വപ്നത്തിൽ ചെസ് കളിയും വീഞ്ഞു കുടിയും. കാലത്തിനു മാറ്റമില്ല, സൂര്യൻ അതേപടി നിൽപ്പുണ്ട്. ചുകന്ന കോട്ടയിൽ കുറിക്കമ്പിനിക്കാരുടെ കൊടിപാറുന്നു. ഉണർന്നിരുന്നിട്ടും കാര്യമില്ലാത്ത വിധം കുറിക്കമ്പിനിക്കാർ കയ്യേറിയ ദേശത്തെക്കുറിച്ചുള്ള ഭയാശങ്കയുടെ നിഴൽ ഒരു സൂചനയായി മാത്രമാണവിടെ തെളിയുന്നത്. ആകാശത്തെ കറുത്ത മഴമേഘത്തിൽ, ചിതറിയലിയുന്ന കാൾമാർക്സിനെ കണ്ടുനിൽക്കുന്നവൾക്ക് താനൊരു വികല്പത്തിലാണെന്ന തോന്നലുണ്ട്. മഴമാറി വെയിലോ മഴവില്ലോ വരുമെന്ന പ്രതീക്ഷയിൽ (മഴപെയ്യാൻ മുട്ടി നിൽക്കുമ്പോ ചുമ്മാ കാൾ മാർക്സ്) തൂണിനു മറഞ്ഞുനിൽക്കുമ്പോൾ ആ ഒളിഞ്ഞുനോട്ടത്തിന് ഒരു അറസ്റ്റു പോലും വരുമെന്ന ആശങ്കയുണ്ട്. എന്നാലും മഴവില്ലു വരുമല്ലോ എന്ന പ്രതീക്ഷ തന്നെ പറഞ്ഞുവെയ്ക്കുന്നു!

"ഒറക്ക'ത്തിലെ മുക്കുന്നിമല ആൽപ്സ് ആയും കുടിച്ച കള്ള് വീഞ്ഞോ വേദകാലത്തെ സോമയോ ആയും മാറുന്നു. വീഞ്ഞായി ചുവന്നു പതയുന്ന വെള്ളവും സങ്കീർത്തനവും മൂന്നുവട്ടം കൂകുന്ന കോഴിയും എല്ലാം ചേർന്നു ബിബ്ലിക്കലായ സൂചനകളോടെ ആടിത്തുടങ്ങുന്ന സ്വപ്നം. അടർന്നു വീഴുന്ന നക്ഷത്രവും പൊടിഞ്ഞു തുണ്ടങ്ങളായ മഴവില്ലും. വിളർത്ത ചന്ദ്രനിൽ നിന്നിറങ്ങി താളത്തിലിളകുന്ന രോമത്തുടയും നഖവും തേറ്റയുമായി അടുത്തേക്കാഞ്ഞുവരുന്ന രൂപത്തെ ഭയത്തോടെ കാണുന്നു. യാഥാർത്ഥ്യത്തെ മിത്തിക്കലായ സ്വപ്നഭാവനകളാക്കി മാറ്റി അതേ സമയം ലീലാപരമായ ഉദാസീനതയോടെ, ചിലപ്പോഴെല്ലാം പരിഹാസത്തോടെ ആവിഷ്‌കരിക്കുന്നതാണ് നാമിവിടെ കാണുന്നത്.

ദൃശ്യത്തിന്റെ ശകലിതമാത്രകളായി അനുഭവങ്ങൾ ചിതറിക്കപ്പെടുന്നത് ആശാലതയുടെ മിക്ക ആഖ്യാനങ്ങളിലും കാണാം. പുതുകവിതയ്ക്കത്ത് ഭാഷാപരമായി സംഭവിച്ച വിച്ഛേദങ്ങളുടെ പൊതുസ്വഭാവം ഇവയ്ക്കുണ്ട്.

വ്യവസ്ഥയെ അതിന്റെ ദൈനംദിനസ്വഭാവത്തിലൂടെ വരച്ചിട്ടുകൊണ്ട് അതിനകത്തെ അധികാരത്തെ പുറത്തേക്കു വലിച്ചിടാൻ കഴിയുന്നു, ഇവിടെയെല്ലാം. ചെറുതന്മകളിൽ നിന്നുള്ള ആക്ഷേപങ്ങളോ ഉപഹാസങ്ങളോ കൊണ്ട് അവയിൽ ഒരു അട്ടിമറി നടത്തുന്നു. ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിലുള്ള വിഭ്രാമകതയിലാണ് "ജലപിശാച്' നിറഞ്ഞു നിൽക്കുന്നത്. വൃത്തി കലശലായ പേരമ്മയുടെ തിരോധാനം. വെള്ളത്തിനകത്തേക്കകത്തേക്കു നീന്തിമറഞ്ഞും മേലാകെ ഉരച്ചു കഴുകിയും കണ്ണുകൊണ്ടു കാണാൻ പറ്റാത്ത അണുക്കളെ വെള്ളത്തിൽ നിന്നു കണ്ടുപിടിച്ചു പ്രാകി കണ്ണുപൊട്ടിക്കുന്ന പേരമ്മയെ ആണ് കാണാതായത്. "തുണിയൊലമ്പുന്ന പോലെ വെള്ളത്തിക്കെടന്ന് തന്നത്താനെ മേലൊലമ്പിയെടുത്തും' എന്നിട്ടൊലമ്പിയത് പിഴിയുകയും ചെയ്യുന്ന അവിവാഹിതയായ പേരമ്മ സദാചാരഭീതിയ്ക്കകത്തു സ്വയം തളച്ചിട്ട പെൺജീവിതം തന്നെ! പേരമ്മയും ആഖ്യാതാവായ കുട്ടിയും തമ്മിൽ, കവിതയ്ക്കകത്തു പൊടിഞ്ഞു നിൽക്കുന്ന അഗമ്യകാമനയുടെ നിഗൂഢസൂചനകൾ കൂടിയാകുമ്പോൾ ഉടുതുണിയില്ലാതെ പുഴയുടെ നടുക്കായി മുളച്ചുനിന്ന പാറപ്പുറത്തേക്കു കേറിപ്പോയ പേരമ്മ വിഭ്രാമകമായ മായയായി തീരുന്നു. ഇടശ്ശേരിയുടെ "വിവാഹസമ്മാന'വുമായുള്ള പ്രമേയസമാന്തരതയെ മറികടക്കുന്നത് മേൽപ്പറഞ്ഞ രാഷ്ട്രീയധ്വനിയിലൂടെയാണ്.

ആകാശച്ചെരുവിലൂടെ രണ്ടു കുട്ടികൾ ഹാന്റിൽ ബാർകൊണ്ടു കൈകോർത്തു പാഞ്ഞു പോകുന്ന രണ്ടു സൈക്കിളുകളുടെ ഭാവനയും (സവാരി) ഇത്തരത്തിൽ നിഷ്‌കളങ്കമെന്നു തോന്നുന്ന അന്തരീക്ഷത്തിൽ ഭ്രമാത്മകതയുടെ കൗതുകം നിറച്ചുകൊണ്ട് എഴുതപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ പരമാവധിയുടെ ചക്രവാളങ്ങളെ തന്നെയാണ് ഇവിടെ അസാന്നിദ്ധ്യമാക്കുന്നതും. ശിശുസഹജമായ നിഷ്‌കളങ്കതയുടെയും നിസ്സഹായതയുടെയും വിധ്വംസകശേഷിയെയും മാന്ത്രികതകൊണ്ടു ആഖ്യാനം ചെയ്യുന്ന രചനാതന്ത്രം ‘കുഞ്ഞുവാച്ച്’,പിണക്കം’ എന്നീ കവിതകളിലുമുണ്ട്.

സ്വാതന്ത്ര്യം പാലിക്കുന്ന ക്രൂരമായ നിശ്ശബ്ദതയെ കുറിച്ചാണ് "പരോൾ സ്വാതന്ത്ര്യത്തോടു പറഞ്ഞത്' എന്ന കവിത പറയുന്നത്. സ്വാതന്ത്ര്യത്തോടുള്ള പ്രണയമാണയാളെ തടവറയിലെത്തിച്ചത്. പിന്നീടു പരോളിലൂടെ സ്വാതന്ത്ര്യം കിട്ടിയതും അതുകൊണ്ടുതന്നെ. പക്ഷേ എന്താണ് സ്വാതന്ത്ര്യം എന്ന മൗലികമായ ചോദ്യത്തെ ഒരു ബഷീറിയൻ നാടകീയതയിലൂടെ (മതിലുകൾ) മായക്കാഴ്ച്ചയാൽ ഉന്നയിക്കുന്നു. പ്ലാവില കാട്ടി വഴിതെളിച്ചു മെരുക്കപ്പെട്ട, അനുസരണപ്പെടുത്തിയ സ്വാതന്ത്ര്യം അവസാന തന്മയെപ്പോലും ചോർത്തി ആളിനെ ആടാക്കി മാറ്റുന്ന മായികത "പ്ലാവില'യിലുണ്ട്. പഠനത്തിനിടെ എവിടുന്നോ പ്രത്യക്ഷപ്പെട്ട അമ്മാമ്മ, വിലക്കപ്പെട്ട തോട്ടത്തിലേക്കുള്ള പ്രലോഭനവുമായി വന്നെത്തുന്നതും ഇതേ മാന്ത്രികതയുടെ തരംഗമായാണ് (ജാതിക്കാത്തോട്ടം). അതേ തുടർച്ചയിൽ "മാമ്പഴക്കാറ്റി'ൽ കൂനകൂട്ടിയിട്ട മാമ്പഴങ്ങളുടെ മേൽ കയറിനിന്ന് പാമ്പ് ആർത്തിയോടെ ഉലയൂതുമ്പോലെ ഊതിക്കൊണ്ടിരുന്നു.

കാഴ്ചകളും നോട്ടങ്ങളും

മേൽപ്പറഞ്ഞ കവിതകളെല്ലാം പ്രസരിപ്പിക്കുന്ന അപൂർവമായ മറ്റൊരു തലം കാഴ്ചയുടേതാണ്. കാഴ്ചയുടെ മായികതയും വികല്പവും പലപ്പോഴും വക്രീകരിക്കപ്പെട്ട യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അർത്ഥങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. വിജയന്റെയും അരവിന്ദന്റെയും മറ്റും കാർട്ടൂണുകളിലെ രാഷ്ട്രീയനോട്ടങ്ങൾക്കു സമാനമായ ഏങ്കോണിപ്പുള്ള കാരിക്കേച്ചറുകളായി ഇവിടെ കാണാം. സാമൂഹ്യശാസ്ത്രരചയിതാവും സഹൃദയനുമായ ഡോ. മാത്യു ജോസഫ് സി. ഇതു എടുത്തു പറയാറുള്ളത് ഓർക്കുന്നു.

കവിതയിൽ മലയാളി അനുശീലിച്ച പ്രതീകാത്മകവും ധ്വനിസാന്ദ്രവുമായ ഭാഷയ്ക്കു പകരം ദൈനംദിന ഭാഷയുടെ അതിസാധാരണത്വം കടന്നുവരുന്നു.

സമകാലിക ജീവിതത്തിൽ ദൃശ്യതയ്ക്കു കൈവന്നിട്ടുളള മേൽക്കോയ്മ നമ്മുടെ ബോധങ്ങളെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അത് അക്ഷരങ്ങളെത്തന്നെ പുറംകാഴ്ചകളായി, ലിപികളെ വരയപ്പെട്ട രൂപങ്ങളായി കാണാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അത്ഭുതമില്ല. ദൃശ്യത്തിന്റെ ശകലിതമാത്രകളായി അനുഭവങ്ങൾ ചിതറിക്കപ്പെടുന്നത് ആശാലതയുടെ മിക്ക ആഖ്യാനങ്ങളിലും കാണാം. പുതുകവിതയ്ക്കത്ത് ഭാഷാപരമായി സംഭവിച്ച വിച്ഛേദങ്ങളുടെ പൊതുസ്വഭാവം ഇവയ്ക്കുണ്ട്. കവിതയിൽ മലയാളി അനുശീലിച്ച പ്രതീകാത്മകവും ധ്വനിസാന്ദ്രവുമായ ഭാഷയ്ക്കു പകരം ദൈനംദിന ഭാഷയുടെ അതിസാധാരണത്വം കടന്നുവരുന്നു. ചിലപ്പോൾ അത് ഒരുപടികൂടിക്കടന്ന് ചുവരെഴുത്തുകളിലെ (Graffiti) തുറസ്സും വികടതയും കയ്യാളുന്നു. ഹിംസാത്മകമായ ഒരു അധിക്ഷേപച്ചിരി ഉള്ളിൽ കുറുക്കിവെച്ചുകൊണ്ട് ഈ കവിത നമ്മോടു പെരുമാറുന്നു. പരസ്യപ്പലകളിലും ചുവരെഴുത്തുകളിലും മറ്റുമുളള നിർദ്ദോഷവും നിസ്സംഗവുമായ ഒരു പുറംചട്ട അവയ്ക്കുണ്ട്. ഈ ഉദാസീനത അല്ലെങ്കിൽ നിസ്സാരത "അന്ന് ആദ്യമായിട്ട് ', "ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം' തുടങ്ങിയ കവിതകളിൽ കാണാം. അയയിൽ കിടന്ന അടിവസ്ത്രം കാറ്റത്തു പറന്ന് മഴയിൽ ഒലിച്ചു പോയതിനെക്കുറിച്ചാണ് ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം പറയുന്നത്.

""അറുപതുകളിലോ എഴുപതുകളിലോ എന്തോ ആരൊക്കെയോ അടിവസ്ത്രമുപേക്ഷിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് കേട്ടിട്ടേ ഇല്ലായിരുന്നു ....................................... പാവം! ലിംഗപദവി, ഭിന്നലൈംഗികത ന്യൂനപക്ഷം, എം.എസ്.എം. എന്നൊന്നും കേട്ടുകേൾവി പോലുമില്ല....''

ജനപ്രിയ സംസ്‌ക്കാരത്തിന്റെ മുഖ്യഘടകമായ ദൃശ്യപ്രതീതിയാണ് "ഇന്നലത്തെപ്പോലെ ഓർക്കുന്ന ദിവസം' എന്ന കവിതയുടെ പ്രത്യേകത. വലിയ സ്‌ക്രീനിലെ വൈഡ് ആംഗിൾ ദൃശ്യങ്ങളായി നോട്ടങ്ങളും കാഴ്ചകളും കവിതയിൽ പെരുമാറുന്നു. നീണ്ടുകിടക്കുന്ന പുഴ, അപ്പുറത്തു ചൂണ്ടയിടുന്ന പയ്യൻ, അവന്റെ മൂളിപ്പാട്ട്, അലക്കുകല്ലിൽ നിന്നും തെറിക്കുന്ന, ആകാശത്തേക്കുപറക്കുന്ന തുണികൾ, അക്കരെ കുരയ്ക്കുന്ന പട്ടി, വല്യമ്മായിയും പെൺകുട്ടിയും, ജലത്തിന്റെ ചില്ലുപായകളും എല്ലാം ചേർന്ന് ദൃശ്യത്തിന്റെ അനുസ്യൂതി പൂർത്തിയാക്കുന്നു. ‘മൊബൈൽ ടു മൊബൈൽ’, ‘ലോ ഡിസ്‌ക് സ്പേസ്’, ‘ഡിജിറ്റൽ ’, ‘സ്‌ക്രീനിലെ തടാകം’, ‘തൂക്കുപാലം’ തുടങ്ങി അനേകം കവിതകളിൽ അനുഭവങ്ങളെയും വസ്തുതകളെയും ഇങ്ങനെ മുറിച്ചെടുത്ത് ദൃശ്യവിതാനത്തിലേക്ക് പലതരം ചേരുവകളിലൂടെ കണ്ണിചേർക്കുന്ന രീതി കാണാം. നവസാങ്കേതികതയുടെയും ബിനാലെയുടെയും പെർഫോമൻസ് കവിതയുടെയും മറ്റുമായ കലയുടെ പുതിയകാലത്ത് പലതരം വായനക്കാരും പ്രേക്ഷകരും ആൾക്കൂട്ടവും ചേർന്നു പൂർത്തിയാക്കേണ്ട ഒന്നായി കല മാറുന്നു. നവസാങ്കേതികതയുടെ സാധ്യതകൾ കല പൂർണമായും ഉപയോഗിക്കുന്നു. വായന, വിനിമയം, സംവേദനം എന്നിവ വളരെയധികം പ്രശ്നവത്ക്കരിക്കപ്പെടുന്നു."സ്‌ക്രീനിലെ തടാക’ത്തിൽ ലാപ്ടോപ്പിലും ഫോണിലുമുളള പ്രകൃതിദൃശ്യങ്ങളാണ് വിഷയം.

ആശാലത

""വെയിലുകൊള്ളേണ്ട മഞ്ഞിൽ പനിപിടിക്കേണ്ട പൊടിയലർജ്ജിയിൽ മൂക്കു ചുമക്കേണ്ട, ചുമയ്ക്കേണ്ട വെറുതെ കളയേണ്ട സമയം .................................. വാതിൽപ്പടിയിൽ വന്നു വിളിക്കുന്നുണ്ട് പ്രകൃതി നിറഞ്ഞു നിൽക്കുന്നുണ്ടകത്തും ഇത്രയും പോരേ കവിതയ്ക്കു വിഷയം ഇനി ഞാൻ പരസ്യവാചകം ചൊല്ലിത്തരട്ടെ നീയതേറ്റു ചൊല്ലിയാൽ മതി''

"തൂക്കുപാല'ത്തിൽ മഞ്ഞനിറപ്പാടത്തെ "സോഫ്റ്റ് ഫോക്കസ്' കാണിച്ചുതരുന്നു കവി. നീലവാനവും ഭ്രമണം ചെയ്യുമവസാന നക്ഷത്രങ്ങളും ഫ്രീസ് ചെയ്ത ഫ്രെയിമിൽ കണ്ടെടുക്കുന്നു.
അനുഭവങ്ങളുടെ ആകത്തുകയായി വാക്കുകളും ഭാഷയെയും അതിലൂടെ വരയപ്പെടുന്ന വ്യക്തിയെയും കണ്ടുവരുന്ന രീതി ഇവിടെ തകർന്നു പോകുന്നു. ആഖ്യാനകർതൃത്വമായി തെളിയുന്ന ആത്മത്തെ സമഗ്രസത്തയായി പകർത്താനല്ല, പലവിധ ചേരുവകളുടെ പല നിറകലർപ്പുകളിൽ ചിതറിക്കാനാണ് ഈ കവിത ശ്രമിക്കുന്നത്.

താന്ത്രികപ്രതിരോധത്തിന്റെ ആഖ്യാനം

കവിതയ്ക്കകത്തെ വിഭ്രാമകത ഒരു രചനാസങ്കേതം എന്നതിൽക്കവിഞ്ഞ് ഉന്മാദം കലർന്ന ഉച്ചാടനത്തിന്റെ സ്വഭാവമായി ഇളകിയാടുന്ന ചില കവിതകൾ കൂടി ഈ കവിതകളിലുണ്ട്. കാളിപ്പാട്ട്, ഒടിവിദ്യ, പുകമഞ്ഞ്, വകുപ്പ് തുടങ്ങിയ രചനകളിലെ ആഭിചാരപരമായ കൺകെട്ടുകൾ അത്തരത്തിലുള്ളവയാണ്. പ്രചണ്ഡമായ താളപ്പെരുക്കത്തിലും മുറുക്കത്തിലും തീർത്ത ഭാഷാശയ്യ മന്ത്രവാദത്തിലേക്കും ബാധ കയറലിലേക്കും നമ്മെ എടുത്തെറിയുന്നു. അതുവരെയുള്ള "റിപ്പോർട്ടഡ് സ്പീച്ചി'ന്റെയും ആക്ഷേപഹാസ്യത്തിന്റെയും ടോൺ വകഞ്ഞുമാറ്റി ഭാഷയെ മുഷിവു നീക്കിയും ചുളിവുനിവർത്തിയും വെടിപ്പാക്കിയെടുക്കുന്നു. ഒരുപക്ഷേ കഥയിൽ എം.പി. നാരായണപിള്ള നെയ്തെടുത്ത മാജിക്കൽ റിയലസത്തിന്റേതായ മൂശയെ കവിതയിൽ കാലം തെറ്റിയെങ്കിലും ആശാലത ഏറ്റെടുക്കുന്നു (വകുപ്പ് എന്ന കവിതയിൽ ആ പേരു കടപ്പാടായി സൂചിപ്പിക്കുന്നുമുണ്ട്). സാമാന്യതയുടെ നിയമങ്ങളും പാറ്റേണുകളും ഇവിടെ കലങ്ങിമറിയുന്നു. പെരുകിയിറങ്ങി, കയറിമറിയുന്ന തിരകൾ പോലെ വാക്കുകൾക്കകം പുറം നുരയും പതയും കാണാനാവും. ചോറിലെ കാരമുള്ളായും ഉറക്കത്തിലെ മൂന്നുകാലുള്ള കാളക്കൂറ്റനായും വഴികളിൽ കാട്ടുകല്ലായും ഇല്ലാത്ത കടമ്പയായും നടത്തുന്ന ഒടിവിദ്യ കിരീടമണിഞ്ഞ ക്രൗര്യങ്ങളോടുള്ള പകരം തീർക്കലാണ്.

""സമാധാനം സ്ഥാപിക്കാനെന്നു പറഞ്ഞ് നീ കൊന്നുതിന്ന ആൾക്കാരുടേം പിള്ളയൂറ്റിക്കുടിച്ച പെണ്ണുങ്ങള്ടേം അത്രേം എണ്ണം കണക്കാക്കി കുനിച്ചു നിർത്തി ഞാൻ ഏത്തമിടീക്കും നിന്റെ തലച്ചോറിൽ ഒടിവിദ്യയുടെ പേടി നിറയ്ക്കും''

"കാളിപ്പാട്ടി'ൽ താന്ത്രികതയുടെ അന്തരീക്ഷം നിറഞ്ഞു കവിയുന്നു. ആദ്യഖണ്ഡം പെൺവിലക്കുകളെ ചൊല്ലിയാടുന്ന മട്ടിൽ എഴുതുന്നു. രണ്ടാം ഖണ്ഡത്തിൽ അനുഷ്ഠാനത്തിന്റെ താളത്തിൽ എതിർപക്കമായി ജ്വലിച്ചു പാടിയാടുന്നു. പകർന്നാട്ടങ്ങളൊക്കെയും വിലക്കുകളെ പറപറത്തുന്നു, സ്ത്രൈണതയുടെ പേലവങ്ങൾക്കു പകരം കടുപ്പത്തിന്റെ രൂപാന്തരം എടുത്തണിയുന്നു.

""യക്ഷിയായിപ്പറക്കും ഞാൻ പനങ്കുരലിലിരിക്കും ഞാൻ കള്ളുമോന്തിത്തെറി പറയും ഭരിക്കാൻ നീ വരുന്ന നേരം മുടിയേറ്റു കാളിയായ് നിൻ മുടിയെടുക്കും ഞാൻ''

"വകുപ്പി'ൽ മന്ത്രതന്ത്രങ്ങളിലൂടെയുള്ള ഉച്ചാടനത്തിനും വശീകരണത്തിനുമപ്പുറം പ്രതിരോധത്തിന്റെ സൂക്ഷ്മഭാവന കൂടി കലർന്നിരിക്കുന്നു. ഭരണകൂട വേട്ടയാടലുകളുടെയും അന്യായത്തടങ്കലുകളുടേതുമായ വർത്തമാനസാഹചര്യങ്ങളിൽ, പലരൂപങ്ങളിൽ പതുങ്ങി ഇരപിടിക്കാനെത്തുന്ന എതിരാളനു നാം കണ്ടു പരിചയിച്ച ഛായ തന്നെ! ഹിംസയെ നേരിടാൻ, സത്യത്തെ തിരഞ്ഞു കണ്ടെത്താൻ കവിത ഭാഷയെ തന്നെ പീഡിപ്പിക്കേണ്ടതായി വരുന്നു എന്ന ഒരു സങ്കല്പനം സിസെക്കിന്റേതായുണ്ട്. യഥാർത്ഥത്തിൽ യെൽഫ്രിഡോ യെൽനിക് പറഞ്ഞ ഒരു നിരീക്ഷണത്തെ എടുത്തു സൂചിപ്പിക്കുകയാണ് സിസെക് ചെയ്യുന്നത്. ശുദ്ധീകരണത്തിനായി നടത്തുന്ന അനുഷ്ഠാനങ്ങൾക്കു സമാനമാണ് ഈ കവിതയിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന കാരുണ്യരഹിതമായ, ആഖ്യാനപരവും ഭാഷാപരവുമായ ചര്യകൾ. ആയതിനാൽ ഭാഷ എന്നത് ചിത്രം, ഇൻസ്റ്റലേഷൻ, മന്ത്രവാദം തുടങ്ങിയ പലതുമായി മാറുന്നു.

ജനാധിപത്യവും പതിവു വിമോചനവും മാവോയിസവുമൊക്കെ ഒരു പെൺദൃഷ്ടിയുടെ വലയത്തിനകത്തേക്കു വലിച്ചിട്ട് അപ്രസക്തമാക്കുന്നതിലെ ധ്വനി കൂടി നാം ശ്രദ്ധിക്കുക

പ്രതിലോമകാരി

പഴയകാലത്തെ വിമോചനപരമായ രാഷ്ട്രീയസാംസ്‌കാരിക ബലങ്ങളെ ചരിത്രപാഠങ്ങളായി സ്വീകരിക്കുന്നത് ആശാലതയുടെ കവിതകളിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു രീതിയാണ്. നവോത്ഥാനം, ദേശീയത, മാർക്സിസം, ഗാന്ധിസം, 70 കളിലെ സാംസ്‌കാരികമുന്നണി എന്നിങ്ങനെ നിരനിരയായി അവ ധ്വനിപ്പിക്കപ്പെടുന്നുണ്ട് പലയിടത്തും. എന്നാൽ പലപ്പോഴും ഈ രാഷ്ട്രീയഭാവനയെ സ്വരൂപിച്ചുകൊണ്ട്, അവയെ മിമിക് ചെയ്തുകൊണ്ട് സല്ലാപാത്മകമായി കാവ്യഭാഷയെ മാറ്റിയെഴുതുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ തെന്നിത്തെറിച്ചും കൊഞ്ഞനം കുത്തിയും ആക്ഷേപിച്ചും നീങ്ങുന്നു. മറ്റു ചിലപ്പോൾ ആശയക്കുഴപ്പം തീർക്കുന്ന മട്ടിൽ ഔപചാരികമായി ആദരിച്ചുകൊണ്ടും അതേസമയം മുമ്പു സൂചിപ്പിച്ച ഏങ്കോണിപ്പു മാതൃകയിൽ അനാദരിച്ചുകൊണ്ടും നീങ്ങുന്നു. ഇതു വ്യത്യസ്തമായ ഒരു സാംസ്‌കാരിക പാഠം തീർക്കുന്നു. സമകാലികതയുടെ ചലനാത്മകമായ ദൈനംദിനങ്ങളിൽ ഇവ വെറും കെട്ടുകോലങ്ങളായിത്തീരുന്ന അവസ്ഥയെ കൂടി അതു ഉപദർശിക്കുന്നുണ്ട്. "മഴപെയ്യാൻ മുട്ടി നിൽക്കുമ്പോൾ...', "ക്വാണ്ടം തിയറി'യിൽ 3D യിലൂടെ കാണുന്ന ത്രിവർണക്കൊടി, "ഓഷ്​വിറ്റ്​സ്​ഒക്കെയും അതിന്റെ സഫലമായ ഉദാഹരണങ്ങളാണ്. പ്രബലതകളോടുള്ള ഈ അനാദരവ് അധികാരത്തെ തന്നെയാണ് ആത്യന്തികമായി ചോദ്യം ചെയ്യുന്നത്. അതിന്റെ പരമാവധിയാണ് പ്രതിലോമകാരി എന്ന കവിതയിലുള്ളത്. പൊതുസ്ഥലത്തു വളി വിട്ടതിനു പിടിക്കപ്പെട്ടയാളുടെ ആത്മഗതം പോലെയുള്ള വിദൂഷകഭാഷണത്തിൽ ബലങ്ങളെല്ലാം കലങ്ങിമറിയുന്നു. ബൗദ്ധികവരേണ്യതകൾക്കു നേരെ അസ്സൽ ഒരു ഭർർ....

""പൊതു സ്ഥലത്ത് വളിവിട്ടേനാണ് പിടിച്ചുകൊണ്ടുപോയത് ................................. ................................. ജനാധിപത്യംന്നോ മറ്റോ പറയണ എന്തോ ഒരു കുന്ത്രാണ്ടത്തിനെ തകർക്കാനാണത്രെ ഞാൻ വളിവിട്ടത് മാവോയിസ്റ്റാണോ എന്റെ പിന്നിലെന്നും ചോദിച്ചു സാറേ ആ പേരിൽ ആരേം എനിക്കറിഞ്ഞൂടാ പെരുമ്പാവൂരെ മാവൂട്ടിച്ചേട്ടനെ അറിയാം. അങ്ങേരെ ഇനിയിപ്പോ അങ്ങനെ എരട്ടപ്പേരു വിളിക്കുന്നുണ്ടോ ആവോ!''
(പ്രതിലോമകാരി)

ഭാഷാപരമായി നോക്കുമ്പോൾ ഈ രാഷ്ട്രീയം പ്രധാനമാണ്. കാരണം, ആഖ്യാനത്തിന്റെ പതിവില്ലാത്ത, സവിശേഷമായ ഒരു തിമിർപ്പ് (jouissance) നാമിവിടെ കാണുന്നു. സ്ത്രൈണതയുടെ അതിർവരമ്പുകളെ അത് ലംഘിക്കുന്നുണ്ട്. മറ്റൊരു തരത്തിൽ ജനാധിപത്യവും പതിവു വിമോചനവും മാവോയിസവുമൊക്കെ ഒരു പെൺദൃഷ്ടിയുടെ വലയത്തിനകത്തേക്കു വലിച്ചിട്ട് അപ്രസക്തമാക്കുന്നതിലെ ധ്വനി കൂടി നാം ശ്രദ്ധിക്കുക. "മാമ്പഴക്കാറ്റ്', "വെഷം' തുടങ്ങിയ കവിതകളിലൂടെ പാമ്പും ഹവ്വയും ആദവും പോലുള്ള പ്രതിഷ്ഠാപിതമായ പ്രാചീനമിത്തുകളെപ്പോലും തോണ്ടിപ്പരിഹസിക്കുന്നതും നാം കാണുന്നു. ചരിത്രത്തെ സമകാലികതയിലേക്കു വലിച്ചുനീട്ടി മിമിക് ചെയ്യുന്ന ഭാവന. "വെഷ'ത്തിൽ ആദം ചന്തയിൽ പോയപ്പോ ഹവ്വ തുണിയലക്കുന്നു. പാമ്പു വന്നപ്പോൾ "അങ്ങേരിവിടെയില്ല, പോയിട്ട് പാമ്പ് പിന്നെ വാ' എന്നാണ് ഹവ്വ പറഞ്ഞത്...സദാചാരവും പെണ്ണും തമ്മിലുള്ള ചിരപുരാതനസമസ്യയെ ഇത്രമേൽ കൊഞ്ഞനം കുത്തുന്ന രചന വേറെയില്ല!

എഴുത്ത് എന്ന രാഷ്ട്രീയപ്രമേയം

രചനയുടെ പ്രാരംഭകാലം മുതലേ എഴുത്തും അതിന്റെ സാങ്കേതികപദ്ധതികളും പ്രത്യശാസ്ത്രവും എല്ലാം ഈ കവിതകളിൽ തെളിഞ്ഞു കാണാം. പാഠാന്തരബന്ധങ്ങളായും ആഖ്യാനത്തിന്റെ രാഷ്ട്രീയമായും അവ കാണാം. എഴുത്തിനെ സാംസ്‌കാരിക സന്ദർഭങ്ങളുടെ നിർമിതിയായി തിരിച്ചറിയുന്ന ബോധം ആശാലതയിൽ ശക്തമാണ്. എഴുത്തിന്റെയും വായനയുടെയും പ്രക്രിയകൾ, സൗന്ദര്യബോധത്തിൽ പ്രവർത്തിക്കുന്ന വരേണ്യ/ കീഴാള അബോധങ്ങൾ മുതലായ കരുതലുകൾ അടിയടരായി ഇവിടെ പ്രവർത്തിക്കുന്നു. സാങ്കേതികമായ ഒരു രീതിപദ്ധതിയായിത്തന്നെ ഈ കവിതകളിൽ പാഠാന്തര (inter textual) സൂചനകൾ കടന്നുവരുന്നത് അതുകൊണ്ടാവാം. കാവ്യപാരമ്പര്യം/വായന അടിസ്ഥാന അനുഭവമുദ്രയായി പ്രതിഷ്ഠിക്കപ്പെടുമ്പോൾ യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനമായി എഴുത്തു നിലനിൽക്കുന്ന രീതിക്ക് ഇളക്കം തട്ടിയേക്കാം. ‘ദേവദാസ് അഥവാ ട്രാൻസ്മൈഗ്രേഷൻ ഓഫ് സോൾ’ എന്ന കവിതയിൽ ആവിഷ്‌ക്കാരത്തിനു വഴങ്ങാതെ സ്വയം കുതറിമാറി മറ്റെന്തെങ്കിലുമാവാൻ ശഠിക്കുന്ന അനുഭവമുണ്ട്. ശരത്ചന്ദ്രൻ എന്ന ബംഗാളി എഴുത്തുകാരൻ, ദേവദാസ് എന്ന മദ്യാസക്തനായ നായകൻ, പിന്നെ വായനക്കാരി, വായന എന്നിങ്ങനെ അസ്ഥിരപ്രതലങ്ങളിലൂടെ കവിതയുടെ കേന്ദ്രം മാറിമാറി വരുന്നു.

""ഞാൻ അവനല്ല, അവനല്ല'' എന്നു പറഞ്ഞുകൊണ്ട്, അയാൾ പേനയുന്തുന്നതിനനുസരിച്ച് പ്രേമരോഗിയായി കരഞ്ഞുകരഞ്ഞു ചാവാൻ ഞാനെന്താ അയാളുടെ ഡമ്മിയോ! എന്ന രോഷം വായനക്കാരിയെ തൊടുന്നേയില്ല. കാരണം കഥാപുസ്തകത്തിലെ കൈവിട്ടുപോയ കാമിനിയോ കൈവന്ന ദേവദാസിയോ അല്ല അവൾ. ഇവിടെ ചിതറിയ സ്വത്വങ്ങളായി, പലതരം പകർന്നാട്ടങ്ങളായി അവൾ സ്വയം കണ്ടെടുക്കുന്നു."ആറാമങ്കം', "നാരായണി' മുതലായ കവിതകളിലെ പാഠാന്തര സൂചനകൾ ലബ്ധപ്രതിഷ്ഠമായ കാവ്യസങ്കേതങ്ങളെ കുഴച്ചു മറിക്കുന്നു. "ആറാമങ്ക’ത്തിൽ പരിണാമഗുപ്തിയും കാലാനുക്രമണികതയും ആഭ്യന്തരപ്പൊരുത്തവും ഒക്കെച്ചേർന്ന ആഖ്യാനയുക്തിയെയാണ് കവി അട്ടിമറിക്കുന്നത്.

""കൊള്ളാവുന്നൊരു സ്വർണമോതിരം വിഴുങ്ങാത്തതിന് മീനിനെ മുഴുത്തൊരു തെറി പറഞ്ഞുകൊണ്ട് പാചകൻ അടുത്തതിന്റെ വയറുകീറുമ്പോൾ പെട്ടെന്ന് യവനിക പൊട്ടിവീണ് ആറാമങ്കത്തിൽ സ്‌ക്രിപ്റ്റിൽ പറയാത്തപോലെ നാടകം തീരുന്നു''
(ആറാമങ്കം)

"അങ്ങനെ അന്ന് ആദ്യമായിട്ട്' എന്ന കവിതയിലെ പാഠാന്തരബന്ധം ഉപഹാസപൂർവ്വമായാണ് എഴുതപ്പെടുന്നത്. പ്രഖ്യാതമായ രമണന്റെയും മദനന്റെയും ഇതിവൃത്തത്തിലൂടെ സഞ്ചരിച്ച് "അങ്ങനെയാണ് മലയാളസാഹിത്യത്തിൽ ഹോമോസെക്ഷ്വാലിറ്റി നടപ്പിൽ വന്നത്' എന്ന് ഉപസംഹരിക്കുന്നിടത്ത് അനുഭവങ്ങളുടെ ആധികാരികതയ്ക്ക് സാഹിത്യകോയ്മകളുമായുളള ബന്ധം പ്രശ്നവൽക്കരിക്കാനുളള ശ്രമം കാണാം. "നാരായണി'യിലും "കൃഷ്ണാ എനിക്കു നിന്നെ അറിയില്ല'യിലുമൊക്കെ പുരുഷാധിപത്യമൂല്യങ്ങളെ നുള്ളിയും ചുരണ്ടിയും എടുത്തുകാണിക്കുവാനുളള സന്ദർഭങ്ങളായി ഇന്റർടെക്സച്ച്വാലിറ്റിയെ ഉപയോഗിക്കുന്നു. സ്ത്രീത്വത്തെക്കുറിച്ചുളള പതിവുവൃത്തങ്ങളെ ഭേദിച്ച് ഉപഹാസം ചൊരിയുകയും ചെയ്യുന്നു.

ആഖ്യാനത്തിനകത്തെ പരിണാമഗുപ്തി എഴുത്തിന്റെ രാഷ്ട്രീയനിലപാടാകുന്ന രേഖീയമായ ആവിഷ്‌കാരരീതിയെ പലപ്പോഴായി ഈ കവിതകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. "പതിനാറായിരത്തെട്ടാമവൾ', "മൃഗശാലയ്ക്കു മുന്നിൽ കാത്തുനിൽക്കുന്നവൾ (മൂന്നു സാധ്യതകളടക്കം)' എന്നീ കവിതകളൊക്കെ ആഖ്യാനമെന്ന നിർമിതിയെത്തന്നെ കാട്ടിത്തരുന്നു. പതിവു പ്രതീക്ഷകളെ തകിടം മറിക്കുന്ന ട്വിസ്റ്റ് അവിടെ എഴുത്തിന്റെ ഭൗതികതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നു. ചന്ദ്രമതിയുടെയും മറ്റും കഥയിൽനിന്നു കഥാപാത്രങ്ങൾ ഇറങ്ങിനടക്കുമ്പോലെ, കവി കവിതയ്ക്കകത്തുനിന്ന് കഥാപാത്രങ്ങളെ ഉറ്റുനോക്കുന്നു, ഒളിഞ്ഞു നോക്കുന്നു. "രണ്ടു കോഴിക്കുഞ്ഞുങ്ങളി'ൽ പാലത്തിനക്കരെ സുരക്ഷിതരായി അവരെത്തിക്കാണുമെന്ന് കഥയുടെ ഒളിമൂലയിൽ നിന്നും ആഖ്യാതാവ് ആകാശത്തേക്ക് കൈ വീശിക്കാണിക്കുന്നുണ്ട്. പ്രണയസമാഗമത്തെ കാൽപനിക ഏകാത്മക ആഖ്യാനത്തിൽ നിന്നും പിടിച്ചിറക്കി, അതിന്റെ സർവസാധാരണതയെ പരത്തിവിരിച്ചു മൂന്നു സാദ്ധ്യതകളാക്കി കവി വിവരിക്കുന്നു. ആദ്യഖണ്ഡത്തിന്റെ രചനയിൽ നിന്നു കൊണ്ട് രണ്ടാംഖണ്ഡത്തിലേക്ക് ഒളിഞ്ഞു നോക്കുന്നു. ജനപ്രിയമായ ജീവിതവീക്ഷണത്തെയും പ്രണയപ്രതീക്ഷകളെയും പരിഹസിക്കുന്നു. പ്രണയത്തിലെ സ്ത്രീവിരുദ്ധത കൊണ്ടുവരാൻ ശ്രമിക്കുന്നു. എഴുത്തധികാരത്തിനകത്തു കവി സ്വയം സ്ഥാനപ്പെടുത്തി ഇടനില സ്വീകരിക്കുകയാണിവിടെ.

എഴുത്തിനകത്തെ കവിദൃഷ്ടി എഴുത്തിലേക്ക് കടന്നിടപെടുന്ന കവിതകളാണ്"മീൻ പൂച്ച എന്നിവർ', "വചനം', "രണ്ടുകോഴിക്കുഞ്ഞുങ്ങൾ' എന്നിവ. മീൻ വെട്ടിക്കൊണ്ടിരുന്നവൾ പൂച്ചകൾ പറ്റിക്കൂടി ചുറ്റിത്തിരിയുന്നതു കാണുന്നു. സ്ലീപ്പിംഗ് ബ്യൂട്ടിയെപ്പോലെ കിടന്ന ചട്ടിയിലെ ഒടുവിലത്തെ മീനിനെ കണ്ടപ്പോൾ അകാലത്തിൽ ചത്തു പോയ കവിത മീനായിപ്പിറന്നതാണ് എന്ന വിചാരത്തിൽപ്പെടുന്നു. പൂച്ചയോ? നിരൂപകനത്രെ! ഒന്നും ബാക്കിവെയ്ക്കാതെ, ഒറ്റച്ചാട്ടത്തിനത് വാലും ചെകിളയും പോലും ബാക്കി വെയ്ക്കാതെ അകത്താക്കി സ്വന്തം രൂപത്തിലേക്കു മടങ്ങി "ദീർഘനിരൂപണം എഴുതാൻ ലാപ്ടോപ്പിന്റെ മുന്നിലിരുന്നു!'

"വചന'ത്തിൽ ചെന്ന മല്ലികാർജ്ജുനൻ കേട്ടാലുമില്ലെങ്കിലും ചിലങ്കയണിഞ്ഞ് ഉടൽ മൂടിയ മുടി വെളുത്തിട്ടും പാടിക്കൊണ്ടേയിരിക്കുന്നവളെക്കുറിച്ചു പറയുന്നു.

""ഞാൻ വചനം മഹാവചനം നീ കേട്ടാലുമില്ലെങ്കിലും''

(മുൻപേ സൂചിപ്പിച്ച അധീശ ദൈവശാസ്ത്രബിംബങ്ങളോടുള്ള പ്രതികരണമായും ഇത്തരം കവിതകളെ കാണാം).

ഭരണകൂടവേട്ടയും മർദ്ദിത ജനജീവിതവും വളരെ സ്വാഭാവികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിന്റെ വിപര്യയം/ക്രമരാഹിത്യം എഴുത്തിലേക്കു പലതരം സൂചനകളായി കടന്നു വരുന്നുണ്ട്.

എഴുത്തിനെ സാംസ്‌കാരിക സന്ദർഭങ്ങളുടെ നിർമിതിയായി തിരിച്ചറിയുന്ന ബോധവും ആശാലതയിൽ ശക്തമാണ്. എഴുത്തിന്റെയും വായനയുടെയും പ്രക്രിയകൾ, സൗന്ദര്യബോധത്തിൽ പ്രവർത്തിക്കുന്ന വരേണ്യ/ കീഴാള അബോധങ്ങൾ മുതലായ കരുതലുകൾ അടിയടരായി ഇവിടെ പ്രവർത്തിക്കുന്നതു കാണാം. സാങ്കേതികമായ ഒരു രീതിപദ്ധതിയായിത്തന്നെ ഈ കവിതകളിൽ പാഠാന്തര (intertextual) സൂചനകൾ കടന്നുവരുന്നത് അതുകൊണ്ടാവാം. കാവ്യപാരമ്പര്യം/വായന അടിസ്ഥാന അനുഭവമുദ്രയായി പ്രതിഷ്ഠിക്കപ്പെടുമ്പോൾ യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനമായി എഴുത്തു നിലനിൽക്കുന്ന രീതിക്ക് ഇളക്കം തട്ടിയേക്കാം. പൂർവപാഠങ്ങളും പാഠാന്തരബന്ധങ്ങളും മുൻസമാഹാരങ്ങളിലെന്ന പോലെ ഈ കൃതിയിലും കടന്നു വരുന്നുണ്ട്. "ബുദ്ധനും ഞാനും നരിയും' എന്ന കവിത ഉദാഹരണം. പ്രശസ്തമായ ഇടശ്ശേരിക്കവിതയുടെ മൂല്യവിചാരങ്ങളിൽ നിന്നു വിട്ട് പല്ലും നഖവും കൊഴിച്ചെടുത്ത പുലിയെ വീട്ടുപൂച്ചയാക്കിത്തരാനാണ് കവി ബുദ്ധനോടു പറയുന്നത്. "പുലിക്കളി'യിൽ നേരെ തിരിച്ചു പുലിയെ പൂച്ചയാക്കുന്നു. ബ്യൂട്ടിപാർലറിലെ സൗന്ദര്യപരിചരണത്തിന്റെ ഭാഷയിലൂടെ, കുക്കറിഷോയിലെ പാചകറെസിപ്പിയുടെ ആഖ്യാനവടിവിൽ പ്രത്യക്ഷപ്പെടുന്ന സ്വത്വത്തിന്റെ വെച്ചുമാറ്റം ഈ കവിതയിലുണ്ട്. വെറും പൂച്ചയെ ചമയിച്ചൊരുക്കി പുലിയാക്കുന്നതിൽ കാലവിപര്യയത്തിന്റെ സൂചന അപ്പാടെയുണ്ട്.

ദേശരാഷ്ട്രഭാവനയിലെ പൗരിജീവിതം

ജീവിതം പോലെതന്നെ അറസ്റ്റും തടവും പരോളും ഈ കവിതകളിൽ ഏറെയുണ്ട്. വർത്തമാനരാഷ്ട്രീയസാഹചര്യങ്ങളും സാമൂഹികജീവിതവും ചേർന്നുന്നയിക്കുന്ന ഒരു കാഴ്ചപ്പാടിലാണ് അതിനുത്തരം കാണാനാവുക. ഭരണകൂടവേട്ടയും മർദ്ദിത ജനജീവിതവും വളരെ സ്വാഭാവികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിന്റെ വിപര്യയം/ക്രമരാഹിത്യം എഴുത്തിലേക്കു പലതരം സൂചനകളായി കടന്നു വരുന്നുണ്ട്.

"കഴുത്ത്' എന്ന കവിത നോക്കൂ. കഴുത്തും കത്തിയുമായുള്ള സംവാദവുമാണ് കവിത. മനുഷ്യത്വരഹിതമായ നിയമവ്യവസ്ഥയിലെ കാഫ്കെയൻ അന്തരീക്ഷത്തിലെ ഈ സംവാദം കുറ്റത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ വേവലാതിപ്പെടുന്നില്ല; മേലാവിൽ നിന്നുള്ള ഉത്തരവു മാത്രമാണ് പ്രധാനം. തൽക്കാലത്തേക്കെങ്കിലും ഉത്തരവു വന്നിട്ടില്ലാത്തതിനാൽ കൊല തൽക്കാലം നീട്ടിവെച്ചതുകൊണ്ട് കഴുത്ത് ഉറങ്ങാനായി തലയിണയിലേക്കു ചാരി. "കോടതി സമക്ഷ'ത്തിൽ ഇരയും വേട്ടക്കാരനും ഒറ്റുകാരനും ഒരാൾ തന്നെയാകുന്നുവെങ്കിൽ "സ്‌ക്രിപ്റ്റ് റൈറ്ററി'ൽ അഞ്ച്​ കാമുകിമാരും ഒരു ഭാര്യയുമായി സാഹസികമായി ഒത്തൊപ്പിച്ചു പോകുന്നതിനിടയിൽ പ്രണയ/ദാമ്പത്യ ജീവിതത്തിന്റെ സ്‌ക്രിപ്റ്റ് എല്ലാം തകിടം മറിയുന്നു. പിന്നീടു ഹിമാലയം തേടി, ധ്യാനിച്ചിരിക്കാൻ ഒരു ഗുഹ തേടി യാത്രയിലാണ്! സമയത്തിന്റെ കൺകെട്ടിക്കളിമൂലം ജീവപര്യന്തത്തടവിനിടയിൽ അനുവദിച്ച പരോളിന്റെ ഓരോ സെക്കന്റിലും വഴുതിപ്പോയ സുഹൃദ്സമാഗമത്തെയാണ് "ജീവപര്യന്തം' പറയുന്നത്. ഒടുവിൽ തിരിച്ചു തടവുമുറിയിലേക്കുള്ള യാത്രയിൽ ഓടുന്ന തീവണ്ടിയിൽ നിന്നും ഇരുട്ടിലേക്ക് എടുത്തുചാടി. പരോളിലിറങ്ങിയ ആൾ സ്വാതന്ത്ര്യത്തോടു കാട്ടുന്ന ഉൽക്കടമായ സൗഹൃദത്തോടും പ്രണയത്തോടും സ്വാതന്ത്ര്യം കാട്ടുന്ന ഉദാസീനത കാലവിപര്യയം തന്നെ! (പരോൾ സ്വാതന്ത്ര്യത്തോടു പറഞ്ഞത്)

ആശാലത

"നാടോടിക്കഥ'യിൽ അതിർത്തിരാജ്യങ്ങളിലെ രണ്ടു മരങ്ങളുടെ പ്രണയം എല്ലാത്തരത്തിലും വിലക്കപ്പെട്ടതിനെത്തുടർന്ന് അവർ വേരുകളിലേക്കു മടങ്ങി ഭൂമിയുടെ ഗർഭത്തിനുള്ളിലെ ആദിമജലത്തിൽ ചെന്നു പറ്റി, ഇരുമീനുകളായി മാറുന്നു. സമയത്തിന്റെ കൺകെട്ടിക്കളി "കുഞ്ഞുവാച്ചി'ലും "പതിനെട്ടാമത് വയസ്സി'ലും കാണാം."വകുപ്പ്' സമ്പൂർണമായും തളച്ചു തടവിലിടാനുള്ള വകുപ്പാണ് വിസ്തരിക്കുന്നത്. "പാൻ ഓപ്റ്റിക്കോൺ' തുടങ്ങിയ കവിതകളിലെല്ലാം പറയുന്ന പോലെ പ്രണയവും ദേശവിരുദ്ധസാഹിത്യവുമെന്നല്ല, ക്രിയാത്മകമായ മനുഷ്യാവസ്ഥയേതും നിരീക്ഷണത്തിലാണ്! നിതാന്തമായ സർവെയിലൻസ് ആവിഷ്‌കാരപ്രശ്നം മാത്രമല്ല, പരമാധികാരത്തിന്റെ പ്രകടനവുമാണ്! പ്ലാവില എന്ന കവിതയിലും ‘ആട്ടിൻകുട്ടികൾ’ എന്ന കവിതയിലും നിരീക്ഷണം എപ്പോഴുമുണ്ട്. ആടുകൾ അനുസരണയോടെ നടന്നു മറുതെരുവു കടന്ന് അവരവരുടെ കല്ലിന്മേൽ തല വെച്ചു കിടക്കുന്നു, കഴുത്തുവെച്ചു കൊടുക്കുന്നു. "പാൻ ഓപ്റ്റിക്കോണി'ൽ മുറിയടച്ചിരുന്ന് എഴുതുന്നവളുടെ കടലാസിലേക്ക് നിരീക്ഷണക്യാമറയിലൂടെ ദൈവം നോക്കുന്നുണ്ട്.

""ഉടൽ കടൽ രതി തെറി (ചെറുപ്പക്കാര് പിള്ളേരോ മറ്റോ ആണെങ്കിൽ പിന്നേം) പോരാഞ്ഞ് ദൈവനിഷേധം രാജ്യദ്രോഹം അരാജകത്വം, അത്, ഇത് ഇനി ഇവളൊക്കെ വല്ല മാവോയിസ്റ്റോ മറ്റോ ആണോ എന്ന് ദൈവം ആറാമിന്ദ്രിയം കൊണ്ട് ആലോചിച്ചു.''

ദേശരാഷ്ട്രത്തിന്റെ അധീശരൂപങ്ങളോടുള്ള സംവാദങ്ങൾ ഈ സമാഹാരത്തിലെ ഏതെങ്കിലും കവിതകളിലെ ഒരു ഒറ്റ പ്രമേയമായി കണ്ടെടുത്തു വർഗീകരിക്കാനാവില്ല. അവ മിക്ക രചനകളിലും ഒരു അന്തർധാരയായി പ്രവർത്തിക്കുന്നു. ആശാലതയുടെ പുതിയ കവിതകളിൽ അത്തരം ആകാംക്ഷകളോ ഉത്ക്കണ്ഠകളോ ഭരിക്കാത്ത ഇടങ്ങൾ കുറവ്. അവ മുമ്പു സൂചിപ്പിച്ച പോലെ പെണ്ണിൽ നിന്നും പൗരിയിലേക്കുള്ള വഴികളായി തെളിഞ്ഞു കിടപ്പുണ്ട്. സമകാലികജീവിതത്തിലെ കോയ്മയുടെ സമവാക്യങ്ങളെ നേരിടുന്നതിൽ ഇതു സർവപ്രധാനമാണ് എന്നീ കവി തിരിച്ചറിയുന്നു. "ക്വാണ്ടംതിയറി', "ഉയിർപ്പു ഞായർ', "പ്രതിലോമകാരി', "പാൻ ഓപ്റ്റിക്കോൺ', "റിപ്പബ്ലിക്ക്', "വകുപ്പ്' തുടങ്ങി അനേകം കവിതകൾ ഇതു സ്പഷ്ടമായി ഉദാഹരിക്കുന്നു. ക്വാണ്ടം തിയറിയിൽ 3Dയിൽ തെളിഞ്ഞ ത്രിവർണക്കൊടിയും രാജ്യസ്നേഹം കൊണ്ടു ജൃംഭിച്ചുയർന്നു കൂറ്റൻ ബലൂണായി "ഝണ്ടാ ഊംചാ' എന്ന പാട്ടു പാടിത്തീരും മുമ്പേ അതിർത്തിയിലെ കമ്പിവേലിയിലുടക്കി സൗജന്യകോണ്ടവും അവശേഷിപ്പിക്കുന്നത് പ്രത്യയശാസ്ത്രവിമർശനം തന്നെ.

"ഉയിർപ്പു ഞായറി'ൽ കാപ്പിക്കൊഴിക്കാൻ പാലന്വേഷിച്ചപ്പോഴാണ് ഗോരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ പശുക്കൾക്ക് എല്ലാ ഞായറാഴ്ച്ചയും ശമ്പളത്തോടെ അവധിയാണെന്ന കാര്യം ഓർക്കുന്നത്! ‘റിപ്പബ്ലിക്ക്' ശുദ്ധ ആക്ഷേപഹാസ്യത്തിൽ ചാലിച്ചെഴുതിയ രാഷട്രീയകവിതയാണ്. സ്വാതന്ത്ര്യദിനത്തിൽ മൂവാറ്റുപുഴയിലെ കടാതിയുടെ സ്വന്തം ദേശീയപതാക ഉയർത്താനുള്ള മാവൂട്ടിച്ചേട്ടന്റെ ആലോചനയാണ് വിഷയം.

പെൺദൃഷ്ടി

മുമ്പു സൂചിപ്പിച്ച പോലെ നോട്ടത്തിന്റെ പല തലങ്ങൾ ഈ കവിതകളിലെമ്പാടും കാണാം. ഭൗതികവും മൂർത്തവുമായ ജൈവപ്രകൃതിയോടുള്ള ഇടപെടൽ ആദ്യകാലകവിതകളിൽ പ്രകടമാണ്. അത് ഇതുവരെയില്ലാത്ത സ്വാതന്ത്ര്യേച്ഛയും തുറസ്സും കൂടിയാണ്. ബന്ധനങ്ങളെക്കുറിച്ചും നിരാസങ്ങളെക്കുറിച്ചും മാഴ്കുന്നതിനുപകരം അത് ചിറകു വിരുത്തി പറന്ന് പുതിയ ആകാശങ്ങളെ കാട്ടിതരുന്നു. ഈ വിഛേദം സ്ത്രൈണപ്രതിരോധമായി പ്രകാശനമായി ആവിഷ്കരിക്കപ്പെടുകയാണ്"ഇന്നലത്തെപ്പോലെ ഓർക്കുന്ന ദിവസ'ത്തിൽ. അപ്പുറത്തെകടവിൽ ചൂണ്ടയിടുന്ന പയ്യനെ വല്യമ്മായിയുടെ വിലക്ക് ഓർക്കാതെ നോക്കിപ്പോകുകയാണിവിടെ. ഇന്നലത്തെപ്പോലെ ഓർത്തുപോകുന്ന ആ ദിവസത്തിൽ പെണ്ണിൽ നിന്ന് ആണിലേക്കുള്ള നോട്ടം മാത്രമല്ല നാം കാണുന്നത്. മരുഭൂമി പോലെയുള്ള മണൽപരപ്പിലുള്ളിലേക്കു വലിഞ്ഞ് ഇല്ലാതെയായിത്തീർന്ന പുഴയും കാണുന്നു. ഓർമ്മയുടെ സജീവത, ജൈവികത പ്രകൃതിയെ പിടിച്ചു നിർത്താൻ ആയുന്നു. ജലത്തിന്റെ ചില്ലുപായകളും അവയിൽ വീണ വെയിലും തുണിയലക്കുന്ന വല്യമ്മായിയും പുഴക്കുമീതെയുള്ള പച്ചത്തുരുത്തും നനഞ്ഞു കുതിർന്ന പെൺകുട്ടിയുടെ കിളുന്നുടലും ഒക്കെ ചേർന്നുണ്ടാകുന്ന സ്ത്രൈണപരിസ്ഥിതിയുടേതായ അന്തരീക്ഷം കവിതയിൽ മറ്റൊരു ജൈവമണ്ഡലമൊരുക്കുന്നു. അതിനാൽ അടക്കാൻ ശ്രമിച്ചിട്ടും പൊട്ടിപ്പുറപ്പെടുന്ന വെറുമൊരു പെൺനോട്ടത്തിന്റെ (Female gaze) ഓർമ മാത്രമല്ല ഈ കവിത. സർവ്വസാധാരണമായ ഒരു ദൈനംദിനാനുഭവത്തിൽ നിന്നോ ചര്യകളിൽ നിന്നോ ഹാബിറ്റാറ്റുകളിൽ നിന്നോ അതിസൂക്ഷ്മമായ രാഷ്ട്രീയബോധം തെളിയിച്ചെടുക്കാൻ കവിക്കു കഴിയുന്നു എന്നീ കവിത പറയുന്നു.

ഗാർഹികാദ്ധ്വാനമായോ സ്ത്രീശരീരത്തിനു നേർക്കുള്ള ലൈംഗികാതിക്രമണമായോ പെൺകാമനകളായോ ഒക്കെ മാത്രം അടയാളപ്പെട്ടു കിടന്ന പെണ്ണനുഭവപരിധികൾ സ്ത്രീകവിതയെ നിർവചിക്കാൻ മുമ്പു പര്യാപ്തമായിരുന്നു. എന്നാലിന്ന് അവ അത്തരം പരിസരത്തിൽ നിന്നുമുള്ള പുനരെഴുത്തുകളോ മായ്ച്ചെഴുത്തുകളോ ആവശ്യപ്പെടുന്നു

വളരെ സ്ഥൂലവും പ്രകടവുമായ സ്ത്രീപക്ഷസൂചനകളെ എഴുതുന്ന കവിതകളും ആശാലതയുടേതായുണ്ട്. "ഉടലി'ൽ പരീക്ഷണമേശമേൽ കിടക്കുന്ന, കുപ്പിയിലെ ലായനി മണക്കുന്ന ഒരു പച്ചത്തവളക്കു സമാനമായി കൈകാൽ പരത്തി മലച്ചുകിടക്കുന്ന ഒരു പെണ്ണിനെ കാണാം. "അനിഷ്ട സ്പർശങ്ങൾക്ക് പിഴച്ചുപോവുന്ന' ഉടലിന്റെ കിടപ്പിനെ നാണം കെട്ടതായി പറയുന്നു. പനിക്കോളിലേയ്ക്കു ഛർദ്ദിച്ച് ഒഴിച്ചുകളയേണ്ട ഒന്നായി കവിയതിനെ വെറുക്കുന്നു. ഈ കവിത പെണ്ണുടലിന്മേലുള്ള നായാട്ടും വാണിഭവും കേന്ദ്രമാക്കിയുള്ളതാണ്. "സവാരി'യിൽ സമാനമായ അവസ്ഥയുണ്ടെങ്കിലും (""ഉത്സവത്തിരക്കിൽ വിജൃംഭിച്ചു നിൽക്കുന്ന വൻശരങ്ങൾക്കിടയിൽപ്പെട്ട് കുഞ്ഞുടൽ ഗതി കിട്ടാതെനിക്ക്...'') മേഘത്തെയും ചന്ദ്രനെയും മറികടന്ന് ആകാശചാരിയാകാനുള്ള സാധ്യതകളിലേയ്ക്ക് നീളുന്നു. ഗാർഹികവൽക്കരിക്കപ്പെട്ട സ്ത്രീയുടെ രോഷം ‘(സാ)യുധപൂജ', "വിഭവവിശേഷം', "വിഷപര്യവസായി' തുടങ്ങിയ കവിതകളിലൊക്കെ കാണാം. കലിപ്പും വെറുപ്പും പകയും പുകയുന്ന വാക്കുകളെ പരിഹാസത്തോടെ ചുരുട്ടിയെറിയുന്നു കവി.

""ഒരു ദിവസം തിളയടക്കാനാവാതെ അടുക്കളപ്പാത്രത്തോളം പോന്ന ഈ അഗ്‌നിപർവ്വതം പുറത്തേക്ക് ചിതറും വരെ''

മാത്രമേ കൈപ്പുണ്യമാഹാത്മ്യം പുലരൂ എന്നവൾ തിരിച്ചറിയുന്നു. അവളുടെ സായുധപൂജ, കറിക്കത്തി, കുക്കർ, ഹാർപിക്, ചപ്പാത്തിപ്പലക, കുറ്റിച്ചൂല് മുതലായവ കൊണ്ടുതന്നെ. സഹികെട്ടാൽ ചുളിഞ്ഞ പുരികങ്ങളോടെ പറയാനുള്ള ചില തമാശകളാണീ രോഷങ്ങൾ എന്നാണ് കവി പറയുന്നത്.

""ചില നേരം സഹികെട്ടാൽ തമാശ പറയും കൂട്ടാൻ കലങ്ങൾ പോലും''

അടുക്കള എങ്ങനെ ഗാർഹികചൂഷണത്തിന്റെ വേദിയാവുന്നുവെന്ന ദൈനംദിന മൂർത്ത യാഥാർത്ഥ്യത്തെയാണ് കവി പുറത്തേക്ക് വലിച്ചിടുന്നത്. പെൺശരീരം അടുക്കളയും അടുപ്പുമാക്കി മാറ്റുന്ന ഫ്രഞ്ച് സ്ത്രീപക്ഷ നാടകവേദിയുടെ തീക്ഷ്ണതയെ ഇതോർമിപ്പിക്കുന്നു.

ഗാർഹികാദ്ധ്വാനമായോ സ്ത്രീശരീരത്തിനു നേർക്കുള്ള ലൈംഗികാതിക്രമണമായോ പെൺകാമനകളായോ ഒക്കെ മാത്രം അടയാളപ്പെട്ടു കിടന്ന പെണ്ണനുഭവപരിധികൾ സ്ത്രീകവിതയെ നിർവചിക്കാൻ മുമ്പു പര്യാപ്തമായിരുന്നു. എന്നാലിന്ന് അവ അത്തരം പരിസരത്തിൽ നിന്നുമുള്ള പുനരെഴുത്തുകളോ മായ്ച്ചെഴുത്തുകളോ ആവശ്യപ്പെടുന്നു. മേൽപ്പറഞ്ഞ "പെണ്ണനുഭവങ്ങൾ'ക്കു ഇന്നു പ്രസക്തി ഇല്ലാഞ്ഞല്ല തന്നെ; മറിച്ച് ആവിഷ്‌കാരത്തിൽ അവയ്ക്ക് പുതിയ സാധ്യതകൾ തേടേണ്ടതായുണ്ട് എന്നതു പിൽക്കാലരചനകളിൽ ഈ കവി തിരിച്ചറിയുന്നുണ്ട്. കോയ്മകൾക്കെതിരായ കീഴിടത്തിൽ പെണ്ണും പൗരിയുമായി പരസ്പരം ഇഴുകിച്ചേർന്ന് ഈ കവിതകളിലെ ആഖ്യാനകേന്ദ്രം പ്രവർത്തിക്കുന്നതിനെ പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. അതിലിരുന്നുകൊണ്ട് രൂക്ഷമായ ഇരുണ്ടചിരിയുടെ പരിണതമായ താത്വികപക്വത ഈ കവിതകളെ സവിശേഷമാക്കുന്നുണ്ട്. ആവേശകരമായ സ്ത്രീപക്ഷസ്വരങ്ങൾക്കു പകരം നിർമമവും നിസ്സംഗവുമായ നിരീക്ഷണത്തിന്റെ ധ്വനിസാന്ദ്രതകളാണ് ഇവിടെ കടന്നു വരുന്നത്.

"നല്ലപാതി'യിൽ പാതിയാകാശത്തിന്റെ ഉടമയായ സ്ത്രീ എന്ന സങ്കൽപനത്തെ തന്നെയാണ് ഉപഹാസപൂർവം പരിചരിക്കുന്നത്. ആകാശത്തിന്റെ പാതി തുറന്നു കിടക്കുന്നു, ഒന്നു തൊട്ടിട്ടു വരാൻ നിന്നവളെയാണ് ഈ കവിതയിൽ കാണുന്നത്. ഓഫീസിലെ പണിതീർക്കാൻ നിന്നും അടുക്കളപ്പണികഴിയാൻ കാത്തും നിന്നു നേരം വൈകി. പിന്നെ കുഞ്ഞിനെ ഉറക്കി, മേൽ കഴുകി ടെറസ്സിലെത്തുമ്പോഴേക്കും ഹോസ്റ്റൽ ഗ്രിൽ പോലെ അടയക്കപ്പെട്ട ആകാശപ്പകുതിയാണ് കണ്ടത്! തുറന്ന മറുപകുതിയിൽ കണ്ട മുഴുവൻ ചന്ദ്രൻ നിലാവു പൊഴിച്ചുകൊണ്ട് അങ്ങുമിങ്ങും ഉലാത്തുന്നു! ചിരിയിൽ നിന്നാണ് അനുഭവങ്ങൾക്കകത്തെ വക്രീകരിക്കപ്പെട്ട യാഥാർത്ഥ്യങ്ങളെ ആശാലത വലിച്ചുപുറത്തിടുന്നത്. അങ്ങനെയവ രണ്ടാമത്തെയോ മൂന്നാമത്തെയോ സൂചനകളിൽ മുനയുളള വാങ്മയങ്ങളായിത്തീരുന്നു.

ആശാലതയുടെ സമകാലികരചനകളിൽ നമുക്കു ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു സവിശേഷത, അതിലേക്കു വന്നു മുറ്റി നിൽക്കുന്ന അധീശവിരുദ്ധതയുടെ സൗന്ദര്യശാസ്ത്രമാണ്. പലതരം ഇരുണ്ടഹാസ്യങ്ങളും വാമൊഴിഭേദങ്ങളും പ്രതിഭാഷണങ്ങളും ആഖ്യാനപരമായി കൂടുതൽ മുന്നേറിയതായി നാം കാണുന്നു.

പ്രണയം ആശാലതയിൽ നിഷ്‌ക്കളങ്കവും അനുസ്യൂതവുമായ ഒരു ഒഴുക്കല്ല. അധികാര നിരപേക്ഷമല്ല അത്. ആണിനും പെണ്ണിനും വെവ്വേറെ ഇടങ്ങളും വെവ്വേറെ ഓർമകളും വെവ്വേറെ സ്വാതന്ത്ര്യവുമായി അത് ഈ കവിതയിൽ കണ്ടെടുക്കപ്പെടുന്നു. ആൺജയിലിന്റെ മുറ്റത്തുനിന്നും റോസാക്കമ്പിന്റെ അടയാളം കൊടുക്കുമ്പോൾ മാത്രം വിടരുന്ന സ്വപ്നമായി നാരായണിക്കതു മനസ്സിലാവുന്നു. അകന്നുപോയ ആകാശങ്ങളിൽ അവൾ പതിവുപോലെ അന്യവൽകൃതയും അസ്വതന്ത്രയുമായിത്തന്നെ തുടർന്നു. "മൊബൈൽ ടു മൊബൈൽ' എന്ന കവിതയിൽ പ്രണയനാട്യങ്ങളുടെ നിരാശ്രയമായ, ഹതാശമായ, ആൺ/പെൺ അവസ്ഥകളാണ്. "രാധ കൃഷ്ണനോടു പറയുന്നു' എന്ന കവിതയിലും പ്രണയത്തിലെ ആണധികാരത്തിന്റെ ബലതന്ത്രങ്ങളെ തിരിച്ചറിയുന്ന കാമുകിയെ കാണാം.

"ഓഫ് ദ റെക്കോഡി'ൽ രാത്രിവിരുന്നിൽ അധ്യാപകനൊപ്പം 12 ആൺകുട്ടികളും ഇടയിൽ വന്നു പെട്ട സഹപാഠിയായ പെൺകുട്ടിയും. ബലാൽസംഗികളുടെയും കൊലപാതകികളുമായ ആൺലോകത്തിന്റെ അക്രമാസക്തിയെ അങ്ങനെതന്നെ വിവരണാത്മകമാക്കി എഴുതുന്നു.

""പന്ത്രണ്ടാമതായിരുന്നു എന്റെ ഊഴം ബലാൽസംഗമൊന്നുമായിരുന്നില്ല അറിയാമല്ലോ, അവൾ ഇത്തിരി പെശകാണെന്ന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല പിന്നെ ഞാനായിട്ട് പെനിട്രേഷനൊന്നും നടക്കാത്തകൊണ്ട് കുറ്റവും ചെയ്തിട്ടില്ല പിന്നെന്തിനാ കുറ്റബോധം''

"തോക്കി'ൽ രാജാവിന്റെ പ്രതിമയിൽ അറിയാതെ കാഷ്ഠിച്ചതിനാൽ ക്രുദ്ധനായ രാജാവ് അലറി

""ഇങ്ങോട്ടിറങ്ങിവാടീ ഞാൻ നിന്നെ ബലാൽസംഗം ചെയ്തു മര്യാദ പഠിപ്പിച്ചുതരാം.''

രാജാവിന്റെ കാലുകൾക്കിടയിൽ നിന്നും യന്ത്രത്തോക്ക് ഉദ്ധരിച്ചു കിളി നുരുനുരാന്നു മുറിഞ്ഞു കീറിപ്പോയി.

ആശാലതയുടെ സമകാലികരചനകളിൽ നമുക്കു ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു സവിശേഷത അതിലേക്കു വന്നു മുറ്റി നിൽക്കുന്ന അധീശവിരുദ്ധതയുടെ സൗന്ദര്യശാസ്ത്രമാണ്. പലതരം ഇരുണ്ടഹാസ്യങ്ങളും വാമൊഴിഭേദങ്ങളും പ്രതിഭാഷണങ്ങളും ആഖ്യാനപരമായി കൂടുതൽ മുന്നേറിയതായി നാം കാണുന്നു. എഴുത്തിനകത്തേക്കു കയറിവരുന്ന ജനപ്രിയസംസ്‌കാരത്തിന്റെ ഹരങ്ങൾ, ഇലക്ട്രോണിക് ഭാവുകത്വത്തിന്റെയും മാധ്യമഭാഷയുടെയും കളർടോണുകൾ ഒക്കെ നാമിവിടെ കാണുന്നു. കവിതയെഴുത്തിന്റെ പ്രതിഷ്ഠാപിതമായ ഘടനയിൽ നിന്നും കവിതയെന്ന "വിശുദ്ധ'സങ്കല്പത്തിൽ നിന്ന്​ തെല്ലെങ്കിലും അകന്നുനിൽക്കാനും ആശാലത ശ്രമിക്കുന്നു. മലയാളത്തിലെ ആധുനിക ഉത്തരാധുനിക കവിതകളോടു പൊതുവായിത്തന്നെ പെൺകവിത നടത്തുന്ന സംവാദമായി ഈ മാറ്റങ്ങളെ കാണാം.

"റിപ്പബ്ലിക്കി'ൽ ദേശീയതയുടെ നേർക്കുള്ള ഒരു പെൺദൃഷ്ടി പ്രവർത്തിക്കുന്നുണ്ട്. ദേശീയതയെക്കുറിച്ചുള്ള പരിഭ്രമങ്ങളും ഭയഭക്തികളും പങ്കുവെയ്ക്കുന്ന നാട്ടിൻപുറത്തുകാരിയുടെ വാമൊഴിയിൽ കവിത വാർന്നു വീഴുന്നു. കോലഞ്ചേരിയിലേക്ക് ആശുപത്രിയിൽ പോകുന്നതെങ്ങനെയെന്നും പേഴയ്ക്കാപ്പള്ളീന്നു മീൻകാരൻ വരുന്നതെങ്ങനെയെന്നുമുള്ള വേവലാതികൾ...

""ചോദിച്ചപ്പം ഇതൊക്കെ രാജ്യകാര്യങ്ങളാടീ, പെണ്ണുങ്ങളതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല നീ വല്ല മീനും വെട്ടിക്കഴുകി കൂട്ടാൻ വെക്കാൻ നോക്ക് എന്നാ മാവൂട്ടിച്ചേട്ടൻ പറഞ്ഞത്. അല്ലേലും പൂച്ചക്കെന്താ പൊന്നുരുക്കണേടത്തു കാര്യം''

ആദ്യരണ്ടു സമാഹാരങ്ങളിലും"മഹാദേവിയക്കൻ മീൻ വെട്ടുന്നു' എന്ന കവിത സ്ത്രീയുടെ ദൈനംദിനപരമായ ജീവിതവേദാന്തത്തിന്റെ ദൃഷ്ടാന്തമായാണ് ഉരുത്തിരിയുന്നത്. ക്ഷുരസ്യധാരയാൽ അദ്വൈതം പഠിപ്പിക്കുകയും ജീവിതം അനശ്വരമെന്നു പറഞ്ഞു കനിവോടെ അതിനെ മോക്ഷപഥത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. മീൻ ചെകിളയും തലയും വാലും പട്ടിക്കും പൂച്ചയ്ക്കുമായി സമഷ്ടിവാദം പങ്കിട്ടും നൽകുന്നു. തിളച്ചുപാകമാകുന്ന വിഭവമാണിവിടെ വചനം!

ആധുനികതയിലും ആധുനികാനന്തരതയിലും മുഖ്യധാരാ ഭാവുകത്വത്തിന്റെ തുടർച്ചയോ അനുബന്ധങ്ങളോ മാത്രമായി മുദ്രകുത്തപ്പെട്ട സ്ത്രീരചനകൾ സൗന്ദര്യശാസ്ത്രപരമായി നേടിയ വ്യത്യസ്തതകളും ബഹുലതകളും വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല

"വെഷം', "ജാതിക്കാത്തോട്ടം', "പതിനാറായിരത്തെയെട്ടാമവൾ' മുതലായ രചനകളിൽ മിത്തിന്റെയും പുരാണങ്ങളുടെയും പാരമ്പര്യം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന, അഥവാ സ്ത്രീവിരുദ്ധതയുടെ സാംസ്‌കാരികചരിത്രം എത്രയോ പഴക്കമേറിയതെന്ന ധ്വനി പ്രവർത്തിക്കുന്നു!"ജാതിക്കാത്തോട്ടം' ഒന്നു നീട്ടിവായിച്ചാൽ അക്കാദമിക ഫെമിനിസത്തിന്റെ നേർക്കു "ഓ, എന്റെ ബുവ്വാ, എന്റെ ബട്‌ലർ' എന്നു തോണ്ടി ചിരിക്കുന്നതു കാണാം. "പ്രണയപാശം' വിവാഹത്തിന്റെ വ്യവസ്ഥാധികാരത്തിൻകീഴിൽ ഇഞ്ചിഞ്ചായി മരിക്കുന്ന സ്ത്രീയവസ്ഥയെ രൂക്ഷഹാസ്യത്തിൽ വരച്ചുകാട്ടുന്നു. "ചാരിത്ര്യബോധ'മാകട്ടെ പാപപുണ്യങ്ങളുടെയും ശാപ, മോക്ഷങ്ങളുടെയും അന്തരീക്ഷത്തിലെ സ്ത്രീപുരുഷബന്ധങ്ങളെ കൂർത്തമുനയുള്ള നർമത്തിൽ തൊടുക്കുന്നു. "മൃഗശാലയ്ക്കു മുന്നിൽ കാത്തുനിൽക്കുന്നവൾ (മൂന്നു സാധ്യതകളടക്കം)' ദീർഘമായ ആഖ്യാനകവിതയാണ്. മൂന്നു സാദ്ധ്യതകളിലും സ്ത്രീയുടെ നേർക്കുള്ള പൊതുദൃഷ്ടിയെ ശരവ്യമാക്കുന്നുണ്ട്.

ചുരുക്കത്തിൽ പലതരം ആഖ്യാനഭേദങ്ങളും പല തരം ജനാധിപത്യ പരിഗണനകളും പ്രവർത്തിക്കുന്ന ഒരു സൗന്ദര്യശാസ്ത്രത്തെയാണ് ഈ കവിതകൾ തേടുന്നത്. അതിനായി അവ പലതരം കലർപ്പുകളെയും ചേരുവകളെയും പരീക്ഷിക്കുന്നു. എഴുത്തിനകത്തെ അനുതാപസാന്ദ്രമായ താദാത്മ്യത്തെ സമ്പൂർണമായും കയ്യൊഴിയുന്നു. അത്തരത്തിൽ റിയലിസത്തിന്റെയും ഭ്രമാത്മകതയുടെയും അലിഗറികളുടെയും മിത്തീകരണങ്ങളുടെയും ഘടനകളെ കൂട്ടിക്കുഴച്ച് പുതിയ ശിൽപം പണിയുന്നു. എന്താണീ കവിതകൾ മുന്നോട്ടുവെയ്ക്കുന്ന ആഖ്യാനഭേദത്തിന്റെ പ്രസക്തി എന്ന ചോദ്യം പ്രധാനമാണ്. ആധുനികതയിലും ആധുനികാനന്തരതയിലും മുഖ്യധാരാ ഭാവുകത്വത്തിന്റെ തുടർച്ചയോ അനുബന്ധങ്ങളോ മാത്രമായി മുദ്രകുത്തപ്പെട്ട സ്ത്രീരചനകൾ സൗന്ദര്യശാസ്ത്രപരമായി നേടിയ വ്യത്യസ്തതകളും ബഹുലതകളും വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. ഉളളടക്ക കേന്ദ്രീകരണം ഒരു ബാധ്യതയായി വിശകലനങ്ങളിൽ നിറഞ്ഞുനിന്നു. സ്ത്രീയവസ്ഥയിലെ കീഴായ്മകളോടും പുരുഷാധിപത്യമൂല്യങ്ങളോടുമുളള അമർഷവും കയ്പ്പും നിറഞ്ഞ പ്രതികരണസ്വഭാവമുളള രചനകൾ പെരുകുകയും ചെയ്തിരുന്നു. ഒന്നുകിൽ കാൽപനിക ഏകാകിനിയുടെ വിങ്ങലുകളായി, അല്ലെങ്കിൽ അന്യവൽകൃതയായ ഒരുവളുടെ പ്രതിഷേധമായി സ്ത്രീകവിതയുടെ ഭാഷ നിലകൊണ്ടു. ഈ രണ്ടു നിലകളോടുമുളള വ്യക്തമായ അകലമാണ് ആശാലതയുടെ ആഖ്യാനഭാഷയെ വേറിട്ടതാക്കുന്നത്. മാത്രമല്ല, ജനപ്രിയമായിത്തീർന്ന സ്ത്രീപക്ഷകാഴ്ച്ചപ്പാടുകളിൽ നിന്നുള്ള അകലം തന്റെ കവിതകളുടെ രാഷ്ട്രീയോന്മുഖത്വം നിലനിർത്തുന്നതിന് അനിവാര്യമാവുകയും ചെയ്തു. ഇപ്രകാരം പലപ്പോഴും സ്ത്രീപക്ഷജ്ഞാനത്തിലേക്കുള്ള വിമർശനാത്മക ഇടപെടലായി വികസിക്കാൻ കരുത്തു നേടുന്നവയാണീ കവിതകൾ എന്നത് എടുത്തു പറയേണ്ടതാണ്. സർവോപരിയായി എല്ലാത്തരം അധീശതകളെയും ജനാധിപത്യത്തിന്റെ സർഗാത്മകഭാവനയാൽ നേരിടാനുള്ള വാസന ഈ കവിതകളിലെമ്പാടും നിറഞ്ഞു നിൽക്കുന്നു. അവയുടെ കേന്ദ്രത്തിലും പാർശ്വങ്ങളിലും അടിയിലും മുകളിലുമെല്ലാം നാം സ്ത്രീകളെ കാണുന്നു. മതിലു ചാടി ജാതിക്ക പറിക്കാനെത്തുന്ന അമ്മാമ്മയായും അസമയത്തു കുളിക്കാനിറങ്ങി കാണാതാവുന്ന പേരമ്മയായും പയ്യന്മാരെ നോക്കിയാൽ പിഴച്ചു പെറുമെന്നു പേടിപ്പിക്കുന്ന വല്യമ്മായിയായും ഒക്കെ ഇവരെല്ലാം നിരനിരയായി ഇവിടെയുണ്ട്! പ്രതിലോമകാരികളും സ്വപ്‌നാടകരും പതിനാറായിരത്തെട്ടാമവളുമായി, നാരായണിയും ഹവ്വയുമായി, പല പ്രകാരഭേദങ്ങളിൽ അവരുടെ നവഗാഥകൾ നാം കേൾക്കുന്നു ▮

റഫറൻസ് 1. ആശാലത, കടൽപ്പച്ച, ഹോം പേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 2001 2. ആശാലത, എല്ലാ ഉടുപ്പും അഴിക്കുമ്പോൾ, പാപ്പിറസ് ബുക്സ്, 2013 3. ഉഷാകുമാരി.ജി, ആശാലതയുടെ അഭിരുചികൾ, ഗ്രന്ഥാലോകം, 2014, ആഗസ്ത് 4. ബിജു കാഞ്ഞങ്ങാട്, തുടച്ചുമിനുക്കി ഭംഗി നോക്കി, സമകാലികമലയാളം, 2013 ജൂലായ്12 5. ശ്രീഹരി എ.സി, സ്ത്രീ ആഖ്യാനവും അതിജീവനവും, http://wtplive.in/ issue 7, 2020 ജൂൺ11 6. Slavoj Zizek, https://www.poetryfoundation.org/poetrymagazine/articles/70096/the-poetic-torture-house-of-language 7. എ.സി. ശ്രീഹരി, ഡോ.മാത്യൂ ജോസഫ് സി എന്നിവരുമായുള്ള സംഭാഷണം 8. സിമിത ലെനീഷ്, ആശാലതയുടെ പുകമഞ്ഞ് എന്ന കവിതയുടെ വായന, പോയട്രിയ ഫെയ്സ്ബുക് കൂട്ടായ്മ. 26.102020 https://m.facebook.com/story.php?story_fbid=156469259482675&id=108509157612019


ജി. ഉഷാകുമാരി

എഴുത്തുകാരി, സാമൂഹിക വിമർശക. പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ അസോസിയേറ്റ് പ്രൊഫസർ. ഉടൽ ഒരു നെയ്​ത്ത്​: സംസ്​കാരത്തിന്റെ സ്​ത്രീവായന, വയലറ്റുനാവിലെ പാട്ടുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments