മൂന്ന് ഡിസംബറുകള്‍ക്കിടയിലെ
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ
ഒരു ലിപ്‌സ്റ്റിക്ക്
മൂന്ന് ഡിസംബറുകള്‍ക്കിടയിലെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ലിപ്‌സ്റ്റിക്ക്
മകളെ ചേര്‍ത്തു പിടിക്കാനാവാത്തവിധം അവള്‍ വിദൂരത്തായിരുന്നു. കാലം ജീവിതാനുഭവങ്ങള്‍കൊണ്ട് കരുത്തു നല്‍കിയ മനസ്സുമായി ഇന്നത്തെ യുവത സഞ്ചരിക്കുന്നുവല്ലോ. ഞാന്‍ ആത്മാവില്‍ ആനന്ദിച്ചു. മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ലോകത്ത് ഈയിടെ കണ്ട കാഴ്ചയില്‍ അമ്മയുടെ ഒക്കത്തു നിന്ന് ഊര്‍ന്നിറങ്ങുന്ന ഒരു വയസ്സുകാരിയുണ്ട്. മുഖത്തെ കുഞ്ഞുമാസ്‌ക് അവള്‍ക്ക് അസ്വസ്ഥതയേ ആകുന്നില്ല: 2019 ഡിസംബറില്‍ ദുബായ് വിമാനത്താവളത്തില്‍നിന്ന് ഈ ഡിസംബര്‍ വരെയുള്ള ഒരു ഓര്‍മസഞ്ചാരം
21 Dec 2021, 12:37 PM
പെനെലോപ് കാണാന്‍ കൗതുകമുള്ള ഫിലിപ്പീനി പെണ്‍കുട്ടിയായിരുന്നു.
ഡ്യൂട്ടി ഫ്രീയിലെ സ്റ്റാഫിന്റെ പ്രത്യേക യൂണിഫോം അവള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. നെയിം ബാഡ്ജിലെ പെനെലോപ് എന്ന പേര് കണ്ണിലുടക്കിയപ്പോള്‍ ആ പേര് വിളിച്ചുതന്നെ സംസാരിക്കാനാണ് എനിക്ക് തോന്നിയത്.
ഡിസ്‌പ്ലേ ഷെല്‍ഫില്‍ നിന്ന് ഞാന്‍ ചൂണ്ടിക്കാണിച്ച ലിപ്സ്റ്റിക്ക് ഷെയ്ഡ്‌സ് എല്ലാം മടി കൂടാതെ എടുത്ത് എന്റെ കൈത്തണ്ടയില്‍ അവള്‍ വരച്ചുകാണിച്ചു. അടുപ്പിച്ചു വരച്ച പല ഷെയ്ഡില്‍ നിന്നും ചുണ്ടുകള്‍ക്ക് ഏറ്റവും യോജിച്ച ഒരെണ്ണം അവള്‍ തന്നെ പറഞ്ഞുതന്നു.
എന്നോടൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.
ഏറെ പ്രിയമുള്ള ഡോള്‍സി ആൻറ് ഗബ്ബാന എന്റെ ദേഹത്ത് അടിപ്പിച്ചപ്പോള്‍ അത് എന്നെ സംബന്ധിച്ച് ഒരു പ്രകോപനകാരണവും ആയി. ചുറ്റുവട്ടത്തൊന്നു കണ്ണോടിച്ചിട്ട് ചേര്‍ന്നുനിന്ന് ചെവിയില്‍ ഞാന്‍ പിറുപിറുത്തു; 'വര്‍ഷങ്ങളായി ഗന്ധം എന്നത് അറിയുന്നേയില്ല. അത് ഇല്ലാത്തതിന്റെ വിഷമം നന്നായുണ്ട്. അതൊക്കെ മനസ്സിലാക്കണമെങ്കില്‍ അനുഭവിക്കുക തന്നെ വേണം'.
കുറ്റം പറയുന്നില്ല, അനുഭവിക്കാത്തത് ആരെങ്കിലും മനസ്സിലായെന്ന് പറഞ്ഞാലും അത് ശുദ്ധനുണയാണ്.

മക്കളുടെ ഫോണ്‍ അപ്പോള്‍ വന്നു. അവര്‍ക്ക് വിന്‍കാര്‍ണിസ് വൈന്‍ വേണം. ആഘോഷരാവില്‍ നക്ഷത്രങ്ങള്‍ തിളങ്ങുമ്പോള്‍ കണ്ണുകള്‍ ഒപ്പം പുഞ്ചിരിക്കണം.
2019 ഡിസംബറിലെ ആ തിരക്കുപിടിച്ച സായാഹ്നത്തില്‍ ഒഴുകിനീങ്ങുന്ന വിവിധ രാജ്യക്കാരോടൊപ്പം ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ട ഗേറ്റിലേക്ക് വേഗം നടക്കുകയായിരുന്നു. എന്റെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ പെനെലോപ് പൊതിഞ്ഞുതന്ന ലിപ്സ്റ്റിക്കും ഒരു കാലത്ത് എന്നെ ഉന്മാദലഹരിയിലാഴ്ത്തിയ ആ പെര്‍ഫ്യൂമും ഉണ്ടായിരുന്നു. വരും നാളുകളില്‍ കണ്ണുകള്‍ കൊണ്ട് സംവദിക്കുന്ന ഒരു കാലം വരുമെന്നോ ഗന്ധമില്ലാത്ത അവസ്ഥയിലൂടെ മനുഷ്യര്‍ കടന്നുപോകുമെന്നോ അറിയാതെ കൈത്തണ്ടയിലെ ലിപ്സ്റ്റിക്ക് പാടുകള്‍ അമര്‍ത്തി തുടച്ചു നീങ്ങവേ ഒരു കാഴ്ച കണ്ടു.
ഒരു കൂട്ടം ആളുകള്‍, (അവര്‍ ഹോങ്കോങ്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം) മാസ്‌ക് ധരിച്ചു വേഗത്തില്‍ നീങ്ങുന്നു. പെട്ടെന്നുള്ള വിചാരങ്ങളില്‍ അവരെല്ലാവരും രോഗികളും ഇമ്യൂണിറ്റി കുറഞ്ഞവരും ആണെന്നുതോന്നി. അതിന് പല കാരണങ്ങളും അപ്പോള്‍ത്തന്നെ കണ്ടെത്തി. മനുഷ്യസഹജമായ അനാവശ്യചിന്തകളില്‍ അപ്പോള്‍ ത്തന്നെ ലജ്ജ തോന്നി ആ വിചാരം പിന്‍വലിച്ച് കൊച്ചിയിലെ ഡോക്ടര്‍ മൂന്നുവര്‍ഷം മുന്‍പ് പറഞ്ഞത് ഓര്‍ത്തെടുത്തു; 'ഈ നഗരത്തില്‍ ജീവിക്കാന്‍ ഏറ്റവും യോഗ്യത ഉള്ള ആളാണ് നിങ്ങള്‍. പൂര്‍ണമായും ഗന്ധം അറിയുന്നില്ലാത്ത ഈ സ്ഥിതിയില്‍ മലീമസമായ വായുവോ മറ്റ് ദുഷിപ്പ് ഗന്ധങ്ങളോ നിങ്ങളെ ഇനി ശല്യം ചെയ്യില്ലല്ലോ. കൂടെക്കൂടെയുള്ള അല്ലര്‍ജിക്ക് പരിഹാരമായി മുഴുവന്‍ സമയം മാസ്‌ക് ധരിച്ച് തല ഉയര്‍ത്തിപ്പിടിച്ചു നടക്കൂ. ചെറുപ്പക്കാരനും ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ താമസക്കാരനും ആയ ഡോക്ടര്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. മാസ്‌ക് ധരിച്ച എന്റെ രൂപം സങ്കല്പത്തില്‍ ഒരു സ്ട്രെച്ചറില്‍ പച്ച പുതപ്പിട്ട് ആരോ തള്ളിക്കൊണ്ട് പോകുന്നിടത്തോളം വരെ എത്തി.
ആഹ്ലാദകരമായ അവധിക്കാലത്തിനുശേഷം മടങ്ങിപ്പോയ ഭര്‍ത്താവ് മാര്‍ച്ച് 22ന് വീണ്ടും നാട്ടിലെത്തി. അപ്പോഴേക്കും കൊറോണക്കെതിരായ ജാഗ്രതാ പോര്‍ട്ടല്‍ 'ദിശ 'സജീവമായി കഴിഞ്ഞിരുന്നു.

ഒരിക്കലും തോന്നാത്തൊരു അതിജീവന വീര്യവുമായി ഞാന്‍ അടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് പാഞ്ഞു. വരാന്‍ പോകുന്ന 28 ദിവസത്തെ ക്വാറന്റയിന്‍ കഴിച്ചുകൂട്ടാനുള്ള സാധനങ്ങളുമായി വേഗം വീട്ടിലെത്തി. സാനിറ്റൈസറും സോപ്പും ബ്ലീച്ചിങ് പൗഡറും ആയിരുന്നു അക്കൂട്ടത്തില്‍ കൂടുതല്‍. ഏത് പ്രലോഭന സാധ്യതക്കു മുന്‍പിലും വേണ്ടുന്നതൊന്നിലേക്കു കണ്ണും മനസ്സും ചുരുങ്ങും എന്നുള്ള ജീവിതത്തിന്റെ പാഠം അവിടെനിന്ന് പഠിച്ചുതുടങ്ങി.
ലോകത്തെ മുഴുവന്‍ ജാഗ്രതയിലാക്കിയ സൂക്ഷ്മാണുവിന്റെ വാഹകരാവുമോ വിദേശത്തുനിന്നുള്ളവര്‍ എന്ന ജാഗ്രതയില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് നല്‍കിയ വെളുത്ത ചരടുള്ള പച്ച മാസ്‌കില്‍ ആദ്യത്തെ മാസ്‌ക് ധാരി വീടിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
പിന്നീടുള്ള ദിവസങ്ങള്‍ ഒരു ഇലയനക്കത്തിന്റെ ജാഗ്രത പോലും ശ്രദ്ധിക്കുന്ന വിധത്തില്‍ മനുഷ്യജീവിതം വീടിന്റെ ഉള്ളകങ്ങളില്‍ ഒതുങ്ങിനിന്നു.
ഭീതിയാണ് എവിടെയും. ഉറങ്ങിപ്പോയ നഗരം. ജനാലകള്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍. കൈയില്‍ നേരിട്ട് പണം വാങ്ങാന്‍ അറയ്ക്കുന്ന മനുഷ്യര്‍. പാരസ്പര്യവും സഹവര്‍ത്തിത്തവും സ്വയംരക്ഷക്കുമുന്നില്‍ അപ്രത്യക്ഷമായി. ഭയം അതിന്റെ എല്ലാ ഭാവങ്ങളിലും മനുഷ്യജീവിതത്തെ ബാധിച്ചിരിക്കുന്നു.
എനിക്ക് ഏറ്റവും ആവശ്യമായിരുന്ന ഒന്നിനെ മനസുകൊണ്ട് ഉള്‍ക്കൊള്ളാതിരുന്നപ്പോള്‍ അത് സ്വാഭാവികമായ ഒരു ആവരണമായി കാലം പ്രഖ്യാപിച്ചുവോ.
2020 ഡിസംബര്‍
ഡല്‍ഹിയില്‍ നിന്ന് മകള്‍
(ഏറെ നാളത്തെ ഓണ്‍ലൈന്‍ ക്ലാസിനുശേഷം അവള്‍ കാമ്പസിലേക്കു മടങ്ങിപ്പോയിരുന്നു)
അമ്മേ,
അന്ന് പെട്ടെന്നൊരു ദിവസം നഗരം വിട്ടുപോന്നപ്പോള്‍ ജനല്‍പാളികളില്‍ ഒന്ന് ചേര്‍ത്തടക്കാന്‍ പറ്റാതെ പോയി.
ബിസ്‌ക്കറ്റ് പാട്ടകളും, അലമാരകളും പരിശോധിക്കാന്‍ അവര്‍ പഴുതുകളിലൂടെ നുഴഞ്ഞുകയറി.
മനുഷ്യരുടെ പാര്‍പ്പിടങ്ങളുടെ അകശേഷിപ്പുകളില്‍ അവര്‍ മൃഷ്ടാന്നഭോജനം കണ്ടെത്തി.
കുറച്ചുകാലത്തേക്ക് അവര്‍ക്ക് പാര്‍പ്പിടങ്ങള്‍ സ്വന്തമായി കിട്ടി.
മേശ, കസേര, അലമാരകള്‍, കൗതുകമുള്ളൊരു ലോകം.
ശൈത്യത്തിനു ചൂട് പകര്‍ന്ന ബ്ലാങ്കറ്റുകളില്‍ എലികള്‍ കിടന്നുറങ്ങി.
അയ്യോ ... നശിപ്പിച്ചോ അത്?
സൂര്യനും ചന്ദ്രനും താരാപഥങ്ങളുമുള്ള നീല കംഫോര്‍ട്ടര്‍. വര്‍ഷങ്ങളുടെ ചൂട് ഉള്ളില്‍ പേറുന്നത് , ആ നല്ല അയല്‍ക്കാര്‍ സമ്മാനിച്ചത്.
എന്റെ വ്യഥ അവിടെയും പുറത്തുവന്നു.
സൂര്യനും ചന്ദ്രനും താരാപഥങ്ങളും എലികള്‍ക്കും പാറ്റകള്‍ക്കും, പിന്നെ എല്ലാവര്‍ക്കും ഉള്ളതാണ് അമ്മാ. ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതരാണ്.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഊര്‍ജ്ജം കെട്ടടങ്ങി പതിഞ്ഞ ശബ്ദത്തില്‍ അവള്‍ വിളിച്ചു. നഗരം ചിതയുടെ ചാരം ഭിത്തിമേല്‍ പുരട്ടി തുടങ്ങിയിരിക്കുന്നു. എങ്ങോട്ട് നോക്കിയാലും ഭയപ്പെടുത്തുന്ന മൂകത.
ഞങ്ങള്‍ വരുന്നു. എന്റെ കൂടെയുള്ള കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാനാവില്ല. അവിടെ എല്ലാവരും രോഗബാധിതരാണ്.
നിരവധി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അപ്പാര്‍ട്ടുമെൻറ് സമുച്ചയത്തില്‍ അവര്‍ക്കായി പതിനാല് ദിവസത്തെ താമസത്തിനായി വീട് തിരഞ്ഞു. പരിചയമുള്ളവരോട് ചോദിച്ചു.
ബുദ്ധിമുട്ടായിരുന്നു എല്ലാവര്‍ക്കും.
ഇക്കാലത്ത് വീട് തന്നില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം. ഞാന്‍ പ്രതീക്ഷിക്കാതെ എന്റെ സ്‌നേഹിത താക്കോല്‍ നീട്ടി.
ശുശ്രുഷയുടെയും സ്‌നേഹത്തിന്റെയും ദിനങ്ങള്‍
അന്നൊരു നാള്‍ ഞാന്‍ നഗരത്തിലേക്കിറങ്ങി. ഒരു പാട് നാളുകള്‍ക്കുശേഷമാണ് വീട് വിട്ടിറങ്ങുന്നത്.
പല തരത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
വീട്ടില്‍ നിന്നിറങ്ങി മെട്രോയില്‍ നഗരത്തിലോട്ട് ഒരു യാത്ര. ഈ നഗരത്തിന്റെ ഭാഗമായി തീര്‍ന്ന ആദ്യനാളുകളില്‍ ‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്നു പറഞ്ഞ് പ്രതീക്ഷകള്‍ തന്ന മെട്രോയില്‍ തന്നെ.
ഒരു ബോഗിയില്‍ രണ്ടോ മൂന്നോ പേര്‍ മാത്രം. ക്ലേശകാലത്തും സഞ്ചാരികള്‍ക്ക് യാത്രാമധുരം നിഷേധിക്കാത്ത മെട്രോ. വേഗത്തില്‍ നീങ്ങുന്ന കാഴ്ചകള്‍ക്കൊപ്പം മാസ്‌കിനുള്ളില്‍ നിന്ന് നിശ്വാസങ്ങളുടെ വീര്‍പ്പുമുട്ടല്‍. കണ്ണാടിച്ചില്ലില്‍ കാഴ്ചകള്‍ക്ക് മങ്ങല്‍. ഹൃദയത്തിനുള്ളില്‍ ഉരുവിടാത്ത വാക്കുകളുടെ പരിഭവം.
അടഞ്ഞു കിടക്കുന്ന ഷട്ടറുകളുടെ, തുരുമ്പു പിടിച്ച താഴുകളുടെ, നിര്‍മാണ സാമഗ്രികളുടെ ഇടയില്‍ കൂടി തല നീട്ടുന്ന പച്ചപ്പിന്റെ പൊടിപ്പുകള്‍. പേരറിയാ ചെടികള്‍, നാടറിയാ കിളികള്‍!
മനുഷ്യര്‍ നടന്നുതെളിഞ്ഞ വഴികള്‍ പിന്നെയും പച്ചപ്പ് തിരിച്ചു പിടിച്ചു. പട്ടണ പ്രാന്തങ്ങളിലെ മണ്ണ് പറയുന്നു, ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നമുക്ക് ഉറങ്ങാം. അവര്‍ നടന്നുതുടങ്ങിയാല്‍ പച്ചപ്പിന്റെ പുതപ്പ് നീക്കപ്പെടും.
എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയിരുന്നു അപ്പോഴേക്കും. പട്ടിനും പൊന്നിനും ഒക്കെയായി ജനം എത്തിയിരുന്ന ഇടങ്ങള്‍. സ്വപ്നങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍. പ്രതീക്ഷകളുടെ പൂത്തിരി കത്തിച്ചു തീയതികളില്‍ മുഹൂര്‍ത്തങ്ങളില്‍ ജീവിതങ്ങളെ ഒരുക്കിയ സ്ഥലങ്ങള്‍. എല്ലാം അടഞ്ഞു തന്നെ കിടക്കുന്നു.
അന്നേദിവസം വില്‍പന അനുവദിക്കപ്പെട്ടിരുന്ന കണ്ണടക്കടയിലേക്കു ഞാന്‍ നടന്നു. ഒരു സമയം ഒരാള്‍ക്ക് മാത്രം പ്രവേശനം.
മെട്രോ തൂണിലെ ഇലപ്പച്ചകള്‍ നോക്കി ഊഴത്തിനായി കാത്തുനില്‍ക്കുമ്പോള്‍ മനുഷ്യരല്ലാത്ത നഗരവാസികളെ ഒന്ന് സങ്കല്‍പ്പിച്ചുനോക്കി. അതില്‍ ഗോഡൗണില്‍ നിന്ന് പട്ടിന്റെ ചെറു കഷണങ്ങള്‍ കൊണ്ട് ജാക്കറ്റ് തുന്നാന്‍ പദ്ധതിയിടുന്ന മൂഷിക ദമ്പതികളെയും ഹോട്ടലുകളിലെ കമിഴ്ത്തിയിട്ട കസേരകള്‍ നോക്കി നെടുവീര്‍പ്പിടുന്ന ശ്വാനന്മാരെയും കണ്ടു.
ചിതലുകളും ഉറുമ്പുകളും ഇത് തങ്ങള്‍ക്കുള്ള സമയമാണെന്ന് ഓര്‍മിപ്പിച്ച് പിടി തരാതെ ഓടി.
മരണത്തിന്റെ ദൂതുകളും വൈറസുകളും വിചാരങ്ങളുടെ നിയന്ത്രണരേഖക്കപ്പുറത്ത് മാറി നിന്നു. (അതൊക്കെ ഓര്‍ത്താല്‍ എനിക്ക് നടത്തിയെടുക്കാനുള്ള കാര്യങ്ങളില്‍ നിന്ന് ഞാന്‍ പിന്മാറും.)
അടുത്തത് എന്റെ ഊഴമാണെന്ന് കണ്ണടക്കടയിലെ സെയില്സ്മാൻ അറിയിച്ചു.
പ്രതീക്ഷിച്ചതുപോലെ കണ്ണട ചില്ലുകള്‍ മാറ്റി. കാഴ്ചയുടെയും വായനയുടെയും മേഖലകള്‍ തരം തിരിച്ചപ്പോള്‍ കൂടുതല്‍ നാണയങ്ങള്‍ കൊടുത്ത് കാഴ്ചയുടെ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് വായനയുടെ വിശാലഭൂമി ഉറപ്പിച്ചു.
തിരിച്ചിറങ്ങിയപ്പോള്‍ കൂടുതല്‍ പ്രത്യാശ തോന്നി. ഈ ക്ളേശകാലത്ത് ഭൂമുഖം മുഴുവന്‍ വാക്സിനേറ്റഡ് ആകുന്നിടം വരെ മനഃസമാധാനമില്ലാതെ കാത്തിരിക്കുവാനുള്ളതാകയാല്‍ കൂട്ടിന് കൂടുതല്‍ നന്നായി കൂടെ ചേരാന്‍ കണ്ണുകളുണ്ടല്ലോ എന്ന പ്രത്യാശ.
അതിനാലാവണം മെട്രോയില്‍ ഇരിക്കുമ്പോഴും ഒരു കുളമ്പടി ശബ്ദത്തില്‍ ഞാന്‍ ആയിരുന്നത്
എനിക്ക് വേണ്ടുന്നത് നേടി തിരിച്ചുവരുന്നതുപോലെ.
2021 നവംബറില്‍ രാജസ്ഥാനിലെ
സലാവാസ് എന്ന ഗ്രാമത്തില്‍ നിന്ന് മകള്‍ വിളിക്കുന്നു.
എന്തുവേണം ഇവിടെ നിന്ന്?
പഠനത്തിന്റെ ഭാഗമായി ക്രാഫ്റ്റ് ക്ലസ്റ്ററില്‍ ആയിരുന്നു അവള്‍.
ആവശ്യസമയത്ത് വീട് നല്കി സഹായിച്ച എന്റെ സ്‌നേഹിതക്കായി ബന്ദ്നി സാരി വാങ്ങിച്ചപ്പോള്‍ അവള്‍ അറിയിച്ചു, ഈ തുണിയില്‍ നിറയെ കെട്ടുകളാണ്. മെല്ലെ പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ നിന്ന് നക്ഷത്രങ്ങള്‍ പോലെ ഡിസൈന്‍സ് കാണാനാകും. കയ്യില്‍ കിട്ടിയ സാരിയില്‍ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രക്കൂട്ടം. ക്ലേശകാലത്ത് അഭയം നല്‍കിയതിലും ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്ന് അവള്‍ പറയുന്നു.

മകളെ ചേര്‍ത്തു പിടിക്കാനാവാത്തവിധം അവള്‍ വിദൂരത്തായിരുന്നു. കാലം ജീവിതാനുഭവങ്ങള്‍കൊണ്ട് കരുത്തു നല്‍കിയ മനസ്സുമായി ഇന്നത്തെ യുവത സഞ്ചരിക്കുന്നുവല്ലോ. ഞാന്‍ ആത്മാവില്‍ ആനന്ദിച്ചു.
മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ലോകത്ത് ഈയിടെ കണ്ട കാഴ്ചയില്‍ അമ്മയുടെ ഒക്കത്തു നിന്ന് ഊര്‍ന്നിറങ്ങുന്ന ഒരു വയസ്സുകാരിയുണ്ട്. മുഖത്തെ കുഞ്ഞുമാസ്‌ക് അവള്‍ക്ക് അസ്വസ്ഥതയേ ആകുന്നില്ല.
കൊറോണയുടെ ആദ്യകാലങ്ങളില്‍ അനുഭവിച്ച സാമൂഹ്യപരമായ ഒറ്റപ്പെടുത്തല്‍, അതിനോടനുബന്ധിച്ച ഭ്രഷ്ട് എന്ന് വിളിക്കാവുന്ന അവസ്ഥകള്‍ ഒക്കെ ഏറെ പേരെ നൊമ്പരപ്പിച്ചിട്ടുണ്ട്.
ഞാന്‍ സ്വപ്നം കാണുന്ന കൊറോണരഹിത ലോകത്തില്‍ മാനവരാശി മൊത്തം കൈമാറുന്ന ക്ഷമയുടെയും നന്ദിയുടെയും കുറിപ്പുകളുണ്ട്. കാലചക്രത്തിന്റെ തിരിവിനിടയില്‍ കൂടി കടന്നു കൂടി മനുഷ്യനെ വിടാതെ പിന്തുടരുന്ന ഈ വൈറസ് കവര്‍ന്നെടുത്ത ഒരോ ആത്മാവിനോടുമുള്ള സ്വാന്തനമുണ്ട്. തകര്‍ച്ചയിലും അപമാനത്തിലും മുറിവേറ്റ ഹൃദയങ്ങളോട് കണ്ണുകള്‍കൊണ്ടൊരു സ്‌നേഹസല്ലാപമുണ്ട്.
വര്‍ഷം വാതില്‍ പൂട്ടുന്ന ഡിസംബറില്‍ പെനെലോപ് പൊതിഞ്ഞു തന്ന ലിപ്സ്റ്റിക്ക് ഞാന്‍ എടുത്തുനോക്കി. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ് ഉപേക്ഷിക്കാറായിരിക്കുന്നു. മനുഷ്യസമൂഹം അതിജീവനവും അടിസ്ഥാന ജീവിതാവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം എന്നിവയിലേക്ക് കണ്ണുതുറക്കുകയും എല്ലാവരും ഒരേ ചിന്തയില്‍ എരിയുകയും ചെയ്ത ലോകചരിത്രത്തിലെ ഈ കാലം വിസ്മൃതിയില്‍ ആണ്ടുപോകാതിരിക്കുവാന്‍ വാക്കുകളില്‍ ഞാനിവിടെ പകര്‍ത്തിവെക്കട്ടെ .
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
സുധീഷ് കോട്ടേമ്പ്രം
Nov 02, 2022
8 Minutes Read