യുദ്ധകാലത്തെ സമാധാന വിചാരം:
ഗാന്ധിയുടെ അഹിംസാത്മക
യുദ്ധങ്ങള്‍
യുദ്ധകാലത്തെ സമാധാന വിചാരം: ഗാന്ധിയുടെ അഹിംസാത്മക യുദ്ധങ്ങള്‍
27 Feb 2022, 12:55 PM
റഷ്യ-ഉക്രൈന്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയും നേരിട്ടുള്ള യുദ്ധത്തിലേക്കും ഉക്രൈനിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം ശക്തമാകുകയും, ലോകരാഷ്ട്രങ്ങളില്‍ ഒന്ന് പോലും ഉക്രൈനിന് സൈനിക സഹായം നല്‍കാന്‍ തയ്യാറാകാതിരിക്കുകയും യുദ്ധത്തില്‍ ഉക്രൈനിന്റെ പരാജയം പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. ആത്യന്തിക പോരാട്ടമെന്ന നിലയില്‍ സ്വന്തം ജനതയെ ആയുധ സജ്ജരാക്കി നിര്‍ത്തിയിരിക്കുകയാണ് ഉക്രൈന്‍ ഭരണകൂടം. അധിനിവേശ സൈന്യത്തില്‍ നിന്നും സ്വയംപ്രതിരോധിക്കാന്‍ ഉക്രൈന്‍ ജനങ്ങള്‍ക്ക് ആയുധം കയ്യില്‍വെക്കാനുള്ള നിയമപരമായ അവകാശം നല്‍കിക്കൊണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉക്രൈന്‍ പാര്‍ലമെന്റ് നിയമം പാസാക്കുകയുണ്ടായി.
യുദ്ധം രാഷ്ട്ര ശരീരത്തിലും മനുഷ്യ മനസ്സുകളിലും ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കുന്നവയാണെന്ന് അനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെടുമ്പോഴും ആയുധമല്ലാതെ മറ്റൊരു പോംവഴികളും കണ്ടെത്താന്‍ മനുഷ്യന് സാധിക്കുന്നില്ലെന്നത് ദുഃഖകരമായ സംഗതിയാണ്. സര്‍വ്വ സജ്ജരായി എത്തുന്ന അധിനിവേശ സൈന്യത്തെ ആയുധമെടുത്ത് പ്രതിരോധിക്കുന്ന തദ്ദേശീയ ജനതയുടെ ചിത്രം ധീരതയുടെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ യുദ്ധവേളകളില്‍ അധിനിവേശ സൈന്യത്തെ അഹിംസാത്മകമായി എങ്ങിനെ പ്രതിരോധിക്കാം എന്നത് യുദ്ധവിരുദ്ധ/സമാധാന പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്.
അഹിംസ എന്നത് ഒരു ജീവിത രീതിയായി തിരിച്ചറിയുന്ന ഗാന്ധിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതകാലത്ത് പല വേളകളിലും ഈയൊരു വെല്ലുവിളിയെ നേരിടേണ്ടി വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോള്‍ നടന്ന ബോയര്‍ യുദ്ധത്തില്‍ ആംബുലന്‍സ് ടീം അംഗമായി പ്രവര്‍ത്തിച്ചുകൊണ്ട് മുറിവേറ്റ സൈനികരെ ശുശ്രൂഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയായിരുന്നു ഗാന്ധിയും കൂട്ടരും ചെയ്തത്. എന്നാലതേ സമയം, തന്റെ അഹിംസ ദുര്‍ബലരുടേതല്ലെന്നും ധീരരുടെ അഹിംസയാണ് താന്‍ അനുഷ്ഠിക്കുന്നതെന്നും പ്രഖ്യാപിച്ച ഗാന്ധി ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയുണ്ടായി എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.
1935ല്‍ ഫാസിസ്റ്റ് ഇറ്റലി എബിസീനിയയ്ക്ക് മേല്‍ ആക്രമണം നടത്തിയപ്പോള്‍ ഗാന്ധി തന്റെ എതിര്‍പ്പ് രേഖപ്പെടുത്തുകയുണ്ടായി. ആയുധബലം കുറഞ്ഞ എബിസീനിയ അഹിംസാത്മക മാര്‍ഗ്ഗം സ്വീകരിക്കുകയാണെങ്കില്‍ ആയുധബലം കൂടിയ ഇറ്റലിക്ക് നേരെ എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് അദ്ദേഹം അക്കാലത്ത് മറുപടി എഴുതി:
""എബിസീനിയ അഹിംസാത്മക മാര്‍ഗ്ഗം സ്വീകരിക്കുകയാണെങ്കില്‍ തങ്ങളുടെ പക്കലുള്ള അല്‍പമാത്രമായ ആയുധങ്ങള്‍പോലും വലിച്ചെറിയേണ്ടതുണ്ട്. അവര്‍ക്ക് അതിന്റെ ആവശ്യകത ഉണ്ടായിരിക്കരുത്. അഹിംസാത്മക എബിസീനിയ തങ്ങളുടെ ആയുധങ്ങള്‍ വലിച്ചെറിഞ്ഞ് ഇറ്റലിക്കെതിരെ യുദ്ധം നടത്താതിരിക്കുകയും ഇച്ഛാപൂര്‍വ്വം അവരുമായി നിസ്സഹകരണം നടത്തുകയും ചെയ്താല്‍ ഇറ്റലിക്ക് അവരെ കീഴടക്കാന്‍ കഴിയില്ല. കേവലം അവരുടെ ഭൂമി മാത്രമേ പിടിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. കേവലം ഭൂമി പിടിച്ചെടുക്കുക മാത്രമല്ല ഇറ്റലിയുടെ ലക്ഷ്യമെന്നും അവിടുത്തെ ജനങ്ങളെ കീഴടക്കുകയാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാധിതമാക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഇറ്റലി ആര്‍ക്കെതിരെ യുദ്ധം ചെയ്യും?'' (കലക്ടഡ് വര്‍ക്‌സ് ഓഫ് മഹാത്മാഗാന്ധി, വോള്യം 68, പേജ് 28).

രണ്ടാം ലോകയുദ്ധകാലത്ത് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പ്രായോഗികതയെ സംബന്ധിച്ച് വലിയ ചോദ്യങ്ങള്‍ ഉയരുകയുണ്ടായി. ജര്‍മ്മനിയുടെയും ജാപ്പാന്റെയും സൈന്യത്തെ അഹിംസാത്മ രീതിയില്‍ എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ കത്തുകളുടെയും ടെലഗ്രാമുകളുടെയും രൂപത്തില്‍ ഗാന്ധിയെ തേടിയെത്തി. "ഹരിജന്‍ ബന്ധു'വിലും മറ്റുമായി അക്കാലത്ത് എഴുതിയ നിരവധി ലേഖനങ്ങളിലൂടെ ഗാന്ധി തന്റെ ആശയങ്ങള്‍ ലോകത്തിന് മുന്നില്‍ വെച്ചു.
ഗാന്ധി എഴുതി;
""നിങ്ങള്‍ അഹിംസയുടെ ഖഡ്ഗവുമായി സജ്ജരായി നില്‍ക്കുകയാണെങ്കില്‍ ലോകത്തിലെ ഒരു അധികാരത്തിനും നിങ്ങളെ വശപ്പെടുത്തുവാന്‍ കഴിയില്ല. പരാജയപ്പെടുന്നവനെയും വിജയിക്കുന്നവനെയും അത് ഉയരങ്ങളിലേക്കെത്തിക്കുന്നു'' (ഹരിജന്‍ ബന്ധു, 9-6-1946)
അധികാരത്തിന്റെ ആത്യന്തിക വേരുകള്‍ കുടികൊള്ളുന്നത് ഭരണാധികാരികള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന സഹകരണമാണെന്നും, ഈ സഹകരണം നല്‍കാന്‍ ജനങ്ങള്‍ വിസമ്മതിക്കുന്നതോടെ എത്ര ബലവത്തായ ഭരണകൂടവും പരാജയം രുചിക്കേണ്ടിവരുമെന്നും ഗാന്ധി ഉറച്ചുവിശ്വസിച്ചു.
സ്വേച്ഛാപൂര്‍വ്വം ഏറ്റെടുക്കുന്ന കഷ്ടസഹനങ്ങള്‍ എതിരാളികളുടെ ഹൃദയങ്ങളെ സ്വാധീനിക്കപ്പെടാതെ പോകില്ലെന്നും ധീരത, നൈര്‍മ്മല്യം എന്നീ മനോവൃത്തിയാല്‍ പ്രേരിതമാക്കപ്പെടുന്ന അഹിംസ ഏത് കഠിനഹൃദയത്തെയും അലിയിക്കാന്‍ പര്യാപ്തമായവയാണെന്നും ഉള്ള ദാര്‍ശനിക ബോധത്തിന്മേലായിരുന്നു ഗാന്ധി തന്റെ അഹിംസാ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്.
വിദേശാക്രമണത്തെ അഹിംസാത്മകമായി പ്രതിരോധിക്കുന്നത് സംബന്ധിച്ച ഒരു സുരക്ഷാ പദ്ധതി ഒരു രാജ്യവും നാളിതുവരെ സ്വീകരിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും സമാധാനവാദികളായ ഗവേഷകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആലോചനകളില്‍ ഇത് കടന്നുവന്നിരുന്നുവെന്നതും അത്രതന്നെ വാസ്തവമാണ്. രണ്ടാം ലോകയുദ്ധ കാലത്ത് ജാപ്പാന്‍ ഇന്ത്യയ്ക്ക് മേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ എങ്ങിനെ പ്രതിരോധിക്കണമെന്നത് സംബന്ധിച്ച് 1942 ഏപ്രില്‍ മാസത്തില്‍ അലഹബാദില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ച നടക്കുകയുണ്ടായി. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പ്രമേയം അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ കരടിലൂടെ ഗാന്ധി തന്റെ ചിന്തകള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചു.
ജാപ്പാനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കുകയാണെങ്കില്‍ ഹിന്ദുസ്ഥാനിലെ ജനങ്ങള്‍ അഹിംസാത്മക നിസ്സഹകരണം നടത്തുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ പദ്ധതികള്‍ അക്കമിട്ട് നിരത്തി.
1. ആക്രമണകാരികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ കീഴടങ്ങരുത്, അവരുടെ യാതൊരു ഉത്തരവുകളും മാനിക്കരുത്.
2, അവരില്‍ ഒരു പ്രതീക്ഷയും സൂക്ഷിക്കരുത്, പ്രലോഭനങ്ങള്‍ക്ക് വഴങ്ങുകയുമരുത്. അവരുമായി വിദ്വേഷം സൂക്ഷിക്കുകയോ അഹിതം പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.
3. അവര്‍ കൃഷി സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയാണെങ്കില്‍ മരിക്കേണ്ടിവന്നാല്‍ പോലും ജനങ്ങള്‍ അതിന് അനുവദിക്കരുത്.
4. അവര്‍ രോഗബാധിതരാണെങ്കില്‍, ദാഹംകൊണ്ട് വലയുകയാണെങ്കില്‍, സഹായം അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് നിഷേധിക്കുവാന്‍ പാടുള്ളതല്ല.
5. ബ്രിട്ടീഷ്-ജാപ്പാനീസ് സൈന്യങ്ങള്‍ ഏറ്റുമുട്ടുന്നിടങ്ങളില്‍ ഈ രീതിയിലുള്ള നിസ്സഹകരണം നിരര്‍ത്ഥകവും അനാവശ്യവുമായിരിക്കും.
അധിനിവേശ സൈന്യം പ്രദേശം കയ്യടക്കുംമുമ്പ് "ചുട്ടെരിച്ച് പിന്‍വാങ്ങുക' എന്ന നയത്തിന് ഗാന്ധിയുടെ പ്രമേയത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അലഹബാദ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഈ പ്രമേയത്തിന്മേല്‍ രാജേന്ദ്ര പ്രസാദും ജവാഹര്‍ലാല്‍ നെഹ്രുവും ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
അതേസമയം, പ്രമേയങ്ങളിലും ലേഖനമെഴുത്തിലും മാത്രമായി തന്റെ ചിന്തകള ഒതുക്കി നിര്‍ത്താന്‍ ഗാന്ധി തയ്യാറായിരുന്നില്ല. ബര്‍മ്മ വഴി ഇന്ത്യയിലേക്ക് കടക്കാനിരുന്ന ജാപ്പാനീസ് സൈന്യത്തെ അഹിംസാത്മകമായി പ്രതിരോധിക്കുന്നതിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുന്നതിനും മറ്റുമായി ഗാന്ധിയുടെ താല്‍പ്പര്യപ്രകാരം മീരാബെഹന്‍ ഒറീസ്സയിലെത്തി. ഉത്കല്‍ കോണ്‍ഗ്രസ് മീരാബെഹന്റെ യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തു.
ഒറീസ്സയിലെത്തിയ മീരാബെഹന്, സാമ്രാജ്യത്വ യുദ്ധം എങ്ങിനെയാണ് മനുഷ്യ ജീവന് ഇരുമ്പ്-കല്‍ക്കരി പോലുള്ള ധാതുക്കളെക്കാളും കുറഞ്ഞ മൂല്യം നിശ്ചയിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിച്ചു. ഒറീസ്സയിലെ വിശാലമായ തീരപ്രദേശങ്ങളെയും കാര്‍ഷിക ഭൂമിയെയും ജനങ്ങളെയും ശത്രുസൈന്യത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തുകൊണ്ട്, ബ്രിട്ടീഷ് സൈന്യം ബീഹാര്‍-ഒറീസ്സ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന സ്റ്റീല്‍ നഗരമായ ജംഷെഡ്പൂരിനെയും കല്‍ക്കരി ഖനികേന്ദ്രങ്ങളായ താല്‍ചേര്‍, ധന്‍ബാദ് എന്നിവയെയും സംരക്ഷിക്കുന്നതിനായി തമ്പടിച്ചിരിക്കുകയായിരുന്നു. ജംഷെഡ്പൂരിലേക്ക് നയിക്കുന്ന റോഡുകളെ വനങ്ങളിലിരുന്ന് സംരക്ഷിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ തന്ത്രം.
വിദേശ ആക്രമണവേളയില്‍ എന്തൊക്കെ സംഭവിക്കാം എന്നതിനെക്കുറിച്ച്, ബ്രിട്ടീഷ് നാവികസേനയുടെ അഡ്മിറലിന്റെ പുത്രിയായ, മീരാബെഹന്‍ വളരെ സൂക്ഷ്മമായിത്തന്നെ ഗാന്ധിക്ക് എഴുതി.
ബ്രീട്ടീഷ് സൈനികരാല്‍ ഉപേക്ഷിക്കപ്പെട്ട, ഒറീസ്സയിലെ ദരിദ്ര നാരായണന്മാരോടൊപ്പം സഞ്ചരിച്ച് അവരുടെ മനസ്സറിഞ്ഞ് അവര്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അക്കമിട്ട് എഴുതി.
1. ജാപ്പാന്‍ സൈന്യം, വീട്, ഭൂമി, മറ്റ് ജംഗമ വസ്തുക്കള്‍ എന്നിവ ആവശ്യപ്പെടുകയാണെങ്കില്‍ അഹിംസാത്മക രീതിയില്‍ ദൃഢതാപൂര്‍വ്വം അതിനെ എതിരിടുക.
2. ജാപ്പാനികള്‍ക്ക് വേണ്ടി അടിമപ്പണി ചെയ്യരുത്.
3. ജാപ്പാനികളുടെ കീഴില്‍ യാതൊരുവിധത്തിലുമുള്ള ഔദ്യോഗിക ജോലികളും ചെയ്യരുത്.
4. ജാപ്പാനികളില്‍ നിന്നും ഒന്നും വാങ്ങരുത്.
5. അവരുടെ പണം സ്വീകരിക്കരുത്. ഭരണം സ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങളില്‍ യാതൊരുവിധ സഹകരണവും പാടുള്ളതല്ല.
ഇതോടൊപ്പം തന്റെ സന്ദേഹങ്ങളും മീരാബെഹന്‍ പങ്കുവെച്ചു;
1. പ്രതിരോധം ദീര്‍ഘകാലം തുടരേണ്ടിവരുമ്പോള്‍ എന്ത് സംഭവിക്കും?
2. പാലങ്ങളും കനാലുകളും ബ്രിട്ടീഷുകാര്‍ തകര്‍ക്കുകയും അവ പിന്നീട് പുനര്‍നിര്‍മ്മിക്കേണ്ടി വരികയും ചെയ്യുന്ന വിഷയത്തില്‍ എന്തുചെയ്യണം?
3. ഭാരതീയ സൈനികര്‍ ആക്രമണകാരികളായ ജാപ്പാനീസ് സൈന്യത്തോട് ചേരുകയാണെങ്കില്‍ അവരോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കണം?
4. ബ്രിട്ടീഷ് ഭരണം തകര്‍ന്നതിന്‌ശേഷം കറന്‍സിയുടെ കാര്യത്തില്‍ എന്തുചെയ്യണം?
5. ഉപേക്ഷിക്കപ്പെടുന്ന ആയുധങ്ങളുടെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത്?

അതേസമയം, മുറിവേല്‍ക്കപ്പെടുന്ന ശത്രുസൈന്യത്തോട് കാരുണ്യപൂര്‍വ്വം പെരുമാറേണ്ടതുണ്ടെന്നും അവര്‍ക്കുള്ള ശുശ്രൂഷ നല്‍കാന്‍ ജാപ്പാനീസ് സൈന്യത്തിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കാന്‍ യാതൊരു മടിയും ആവശ്യമില്ലെന്നും ഉള്ള കാര്യത്തില്‍ മീരാബെഹന് സംശയമൊന്നും ഉണ്ടായിരുന്നില്ല. യുദ്ധ ഭൂമിയില്‍ ഉപേക്ഷിക്കപ്പെടുന്ന ആയുധങ്ങള്‍ ശേഖരിച്ച് കടലിലൊഴുക്കണമെന്നായിരുന്നു അവരുടെ മറ്റൊരു നിലപാട്.
മീരാബെഹന്റെ മേല്‍സൂചിപ്പിച്ച കത്തിന്, 1942 മെയ് 31ാം തീയ്യതി വിശദമായ മറുപടി തന്നെ ഗാന്ധി നല്‍കുകയുണ്ടായി.
ഈ കത്തില്‍, മീരാബെഹനില്‍ നിന്ന് വ്യത്യസ്തമായി ഗാന്ധിക്ക് പറയാനുണ്ടായിരുന്നത്, ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കരുതെന്നും ജനങ്ങള്‍ സ്വന്തം സുരക്ഷാ ഉത്തരവാദിത്തം അവരുടേതായ രീതിയില്‍ ഏറ്റെടുക്കണമെന്നും അതിന് അവര്‍ക്ക് പരിശീലനം നല്‍കുക മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം എഴുതി. ജാപ്പാന്‍ സൈനികരുമായി സമ്പൂര്‍ണ്ണമായ നിസ്സഹകരണമാണ് നമ്മുടെ രീതിയെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുക എന്ന കടമയാണ് കോണ്‍ഗ്രസിന് നിവര്‍ത്തിക്കാനുള്ളത് എന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ അഹിംസാത്മക പ്രതിരോധത്തിന്റെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന, "ലിബര്‍ട്ടി' മാസികയില്‍ 1940ല്‍ ഗാന്ധി എഴുതി;
""പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ഈ ദര്‍ശനത്തില്‍ ആധുനിക യുഗത്തില്‍ നീറോവില്‍ പോലും ഹൃദയമുണ്ടെന്ന വിശ്വാസം അടങ്ങിയിരിക്കുന്നു. ഒരു പ്രകാരത്തിലുമുള്ള ഹിംസാത്മ പ്രതിരോധവും കൂടാതെ, സ്ത്രീകളുടെയും പുരുഷന്മാരുടെയും അനന്തമായ നിരകള്‍ മൃത്യൂവിന് മുന്നില്‍ സമര്‍പ്പണം ചെയ്യുക എന്ന ദൃശ്യം അയാളുടെ മേല്‍ സ്വാധീനം ചെലുത്താതിരിക്കില്ല. ഇതിന്റെ സ്വാധീനം നീറോയില്‍ ഉണ്ടായില്ലായെങ്കില്‍ അയാളുടെ സൈനികരിലെങ്കിലും സംഭവിക്കാതെ തരമില്ല. യുദ്ധച്ചൂടില്‍ മനുഷ്യന്‍ വര്‍ഷങ്ങളോളം പരസ്പരം കൊല്ലാം, അവരെ സംബന്ധിച്ചിടത്തോളം ഇത് കൊല്ലാനും കൊല്ലപ്പെടാനുമുള്ള സന്ദര്‍ഭമാണ്. എന്നാല്‍ നിങ്ങള്‍ ആരെയാണോ കൊല്ലാന്‍ പോകുന്നത് അയാളുടെ കൈകള്‍ കൊണ്ട് മരിക്കുന്നതില്‍ അപകടമൊന്നിമില്ലായെങ്കില്‍ പ്രതിരോധശൂന്യരും നിരായുധരുമായ ജനങ്ങളെ സദാകാലം കൊന്നൊടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. സ്വയം ലജ്ജിതരായി നിങ്ങള്‍ തോക്ക് താഴെയിടാതെ നിര്‍വ്വാഹമില്ല'' (പ്യാരേലാല്‍, 'പൂര്‍ണ്ണാഹുതി', പുസ്തകം 4, അനുബന്ധം 1, പേജ് 512).
ഗാന്ധിക്ക് തന്റെ അഹിംസാത്മക പ്രതിരോധ പദ്ധതിക്ക് പ്രായോഗിക രൂപം നല്‍കുന്നതിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച കര്‍മ്മ പരിപാടികള്‍ രൂപപ്പെടുത്തുന്നതിന് മുന്നെ തന്നെ അദ്ദേഹത്തിന്റെ അറസ്റ്റ് നടക്കുകയും ദീര്‍ഘകാലത്തോളം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുകയും ചെയ്തു.
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
കെ. സഹദേവന്‍
Nov 10, 2022
16 Minutes Watch
കെ. സഹദേവന്‍
Nov 05, 2022
10 Minutes Read
കെ. സഹദേവന്‍
Sep 13, 2022
2 Minutes Read
കെ. സഹദേവന്‍
Sep 09, 2022
6 Minutes Read