ശബരിമലയിൽ ദളിത് മേൽശാന്തി; ദേവസ്വം മന്ത്രി എന്തു പറയുന്നു?

2021 സീസണിലേക്കുള്ള ശബരിമല മേൽശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തിൽ മലയാളി ബ്രാഹ്‌മണർക്കു മാത്രമേ ശബരിമല / മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാൻ കഴിയൂ എന്നാണ് ദേവസ്വം വ്യവസ്ഥ ചെയ്യുന്നത്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തിൽ ജാതീയ വിവേചനം പാടില്ലെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. ദേവസ്വം ശാന്തിനിയമനങ്ങളിൽ മലയാള ബ്രാഹ്‌മണർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടില്ല എന്ന കാര്യവും കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. എന്നിട്ടും ശബരിമല മേൽശാന്തി തസ്തിക ബ്രാഹ്‌മണ സംവരണമായി തുടരുന്നതിനെതിരെ മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച രണ്ട് അവർണ വിഭാഗക്കാർ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ, ഇതുസംബന്ധിച്ച ദേവസ്വം മന്ത്രിയുടെയും സർക്കാറിന്റെയും നിലപാട് നിർണായകമാകുന്നു

ജാതീയമായ അധീശത്വത്തെ തകർത്ത് ജനാധിപത്യ സംവിധാനത്തിലേക്ക് കേരളം സഞ്ചരിച്ചെത്തുന്നത് നവോത്ഥാനത്തിന്റെ സന്ദർഭത്തിലാണ്. എന്നാൽ നവോത്ഥാനാനന്തരവും ബ്രാഹ്‌മണിക് മൂല്യവ്യവസ്ഥ രൂപപ്പെടുത്തിയ ജന്മസിദ്ധമായ വിശുദ്ധി - അശുദ്ധി സങ്കൽപങ്ങൾ നിലനിൽക്കുന്നുവെന്നു പറയുമ്പോൾ ചിലർക്കെങ്കിലും അവിശ്വസനീയമായി തോന്നിയേക്കാം. പുറമേക്ക് അത്ര പ്രകടമാകാതെ ജാതീയമായ ശ്രേണീക്രമങ്ങളും അതുണ്ടാക്കിയ അധീശത്വവ്യവസ്ഥയും ശക്തമായി തന്നെ തുടർന്നിരുന്നുവെന്നതിന് സമകാല അനുഭവങ്ങൾ സാക്ഷി.

അത്തരം അനുഭവങ്ങളെ പ്രശ്‌നവത്കരിക്കാൻ ശ്രമിക്കുമ്പോൾ രണ്ടുവിധം പ്രതിരോധങ്ങൾ ഉയർന്നുവരാറുണ്ട്. ജാതിയുമായി ബന്ധപ്പെട്ട് വ്യക്തികൾ അനുഭവിക്കുന്ന പരിഗണനകളോ വിവേചനങ്ങളോ ആചാരത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ ന്യായീകരിക്കുക എന്നതാണ് ഒന്നാമത്തെ പ്രവണത. രണ്ടാമതായി, ജാതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും അതുമായി ബന്ധപ്പെട്ട് ഉയരുന്ന സംവാദങ്ങളെയും നിസ്സാരവത്കരിക്കുകയോ അവഗണിക്കുകയോ ചെയത് വിവേചനങ്ങളെ, അതുണ്ടാക്കുന്ന വ്യവസ്ഥയെ ആ നിലയിൽ തന്നെ തുടരാൻ അനുവദിക്കുക എന്നതാണ്. ഇവയിൽ ഒന്നാമത്തെ വാദത്തിന്റെ വക്താക്കൾ തീവ്രവലതുപക്ഷത്തെ പിൻപറ്റുന്നവരാണെങ്കിൽ രണ്ടാമത്തെ മാർഗം സ്വീകരിക്കുവരിലധികവും പുരോഗമന രാഷ്ട്രീയം പിൻതുടരുന്നവരാണ്. ഇരു വാദങ്ങളും ഫലത്തിൽ സവർണ ബ്രാഹ്‌മണിക് താത്പര്യങ്ങൾ നിലനിർത്താൻ സഹായിക്കുന്നതും അതുവഴി ശ്രേണീകൃതമായ അസമത്വത്തെ ദൃഢീകരിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ചില തീർപ്പുകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന താൽപര്യങ്ങളെപ്പോലും അട്ടിമറിക്കുന്നതാണ്. തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തി നിയമനം സംബന്ധിച്ച വ്യവസ്ഥകൾ ചോദ്യം ചെയ്യപ്പെടേണ്ടത് ഈയൊരു പശ്ചാത്തലത്തിൽ വളരെ പ്രധാനമാണ്.

ശബരിമല മേൽശാന്തി നിയമനം

2021 സീസണിലേക്കുള്ള ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ജൂൺ ഒന്നിനാണ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള നീട്ടിയ കാലാവധി 2021 ജൂലൈ 9ന് അവസാനിച്ചു. മലയാളി ബ്രാഹ്‌മണർക്കു മാത്രമേ ശബരിമല / മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാൻ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്. ജാതീയമായ സാമൂഹ്യവിഭജനങ്ങളെയും ബ്രാഹ്‌മണിക് അധികാരങ്ങളെയും ഉറപ്പിക്കുന്ന ഈ നിബന്ധനയിലൂടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെപ്പോലും മറികടന്ന് ബ്രാഹ്‌മണരുടെ ജാതി / ജന്മ ശ്രേഷ്ഠതയെ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.

ശബരിമല /മാളികപ്പുറം മേൽശാന്തിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നിന്ന്​

സിജിത്ത് ടി.എൽ., വിജീഷ് പി.ആർ., സി.വി. വിഷ്ണുനാരായണൻ തുടങ്ങി അവർണ വിഭാഗങ്ങളിൽ നിന്നുള്ള ശാന്തിക്കാർ ഈ വർഷം ശബരിമല മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ തൃശൂർ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തിയായ സിജിത്ത് സംസ്‌കൃതത്തിൽ രണ്ട് എം.എ. ബിരുദം നേടിയിട്ടുണ്ട്. സി.വി. വിഷ്ണുനാരായണനും സംസ്‌കൃത സാഹിത്യത്തിൽ ബിരുദാനനന്തര ബിരുദധാരിയാണ്. വിജീഷും സംസ്‌കൃതത്തിൽ ബിരുദമുള്ളയാളാണ്. ശബരിമല മേൽശാന്തി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ടി.ആർ. രാജേഷ് മുഖേന സിജിത്തും വിജീഷും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഡ്വ.ബി.ജി. ഹരീന്ദ്രനാഥ് മുഖേന സി.വി.വിഷ്ണുനാരായണൻ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ മുൻപിലെത്തിയിട്ടുണ്ട്.

എൻ.ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസ്

ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും വിധികൾക്കെതിരായതും പ്രസ്തുത വിധികളെ മുൻനിർത്തി ദേവസ്വം ബോർഡുതന്നെ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് വിരുദ്ധവുമാണ്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തിൽ ജാതീയ വിവേചനം പാടില്ലെന്ന് എൻ.ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിൽ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും അർത്ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിട്ടുണ്ട്.

ബ്രാഹ്‌മണിക് അധികാരങ്ങൾ രൂപപ്പെടുത്തിയ ജന്മമഹത്വം എന്ന സങ്കല്പവും ഭരണഘടനാ മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു യഥാർത്ഥത്തിൽ ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസ്. ഈഴവ സമുദായത്തിൽ ജനിച്ച കെ.എസ്. രാകേഷിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിൽ ശാന്തിയായി നിയമിച്ചതിനെതിരെ മലയാള ബ്രാഹ്‌മണനായ, ശിവഭക്തൻ എന്നവകാശപ്പെട്ട എൻ. ആദിത്യൻ നൽകിയ ഹർജിയാണ് നീണ്ട ഒൻപതു വർഷത്തെ നിയമപോരാട്ടങ്ങൾക്കു കാരണമായത്.

1992 ലാണ് കേസിനാസ്പദമായ വിജ്ഞാപനം പുറത്തിറങ്ങിയത്. 299 അപേക്ഷ ദേവസ്വത്തിന് ലഭിക്കുകയും 234 പേർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു. അഭിമുഖത്തിൽ പങ്കെടുത്തവരിൽ നിന്ന് 54 പേരെ ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. നിയമനത്തിന് അർഹത ലഭിച്ചവരിൽ 31ാം റാങ്കുകാരനായിരുന്നു കെ.എസ്. രാകേഷ്. ഈഴവ സമുദായത്തിൽ നിന്നുള്ള പറവൂർ ശ്രീധരൻ തന്ത്രിയുടെ മകനാണ് അദ്ദേഹം. രാകേഷിന് നിയമനം ലഭിച്ചത് പറവൂരിലെ നീറിക്കോട് ശിവക്ഷേത്രത്തിലാണ്. (കൊങ്ങോർപ്പിള്ളി നീറിക്കോട് ശിവക്ഷേത്രം, ആലേങ്ങാട് വില്ലേജ്, എറണാംകുളം). തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള താരതമ്യേന ചെറിയ ഒരു ക്ഷേത്രമായിരുന്നു ഇത്.

ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾ ശിവക്ഷേത്രത്തിൽ കടന്ന് പൂജ ചെയ്യുന്നത് ഭക്തൻ എന്ന നിലയ്ക്കുള്ള തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. മലയാള ബ്രാഹ്‌മണരല്ലാത്ത ആരും അതിനു മുൻപ് ആ ക്ഷേത്രത്തിൽ പൂജ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശാന്തിക്കാരൻ മലയാള ബ്രാഹ്‌മണനായിരിക്കണമെന്നും ക്ഷേത്രം പിൻതുടരുന്ന മാമൂൽ (usage) അതാണെന്നുമായിരുന്നു ഹർജ്ജിയിൽ വിശദീകരിച്ചിരുന്നത്. ഈഴവ സമുദായത്തിൽപ്പെട്ട രാകേഷ് പൂജ ചെയ്യുന്നത് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹർജ്ജിക്കാരൻ ആരോപിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങൾ കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് ശിവക്ഷേത്രത്തിൽ പൂജ ചെയ്യാൻ അവർണന് അധികാരമില്ലെന്നാരോപിച്ചു കൊണ്ടുള്ള ഒരു കേസ് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്നതെന്നുകൂടി ഓർക്കണം. കേരള നവോത്ഥാനത്തെ സംബന്ധിച്ച മഹത്വവത്കരണങ്ങൾ (glorified narratives) തകർന്നു പോകുന്ന സന്ധി കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

രാകേഷ് അബ്രാഹ്‌മണനായതിനാൽ അദ്ദേഹത്തെ ശാന്തിയായി നിയമിക്കുന്നതിനെതിരെ വേഴപ്പറമ്പുമനയിലെ കാരണവർ കത്തു നൽകിയിരുന്നതായും കോടതി രേഖകളിൽ കാണാം. കേസിനെ തുടർന്ന് ശാന്തിനിയമനം സ്റ്റേ ചെയ്യപ്പെട്ടു. രാകേഷിന് പകരം ശ്രീനിവാസൻ പോറ്റിയെ ക്ഷേത്രത്തിലെ താൽകാലിക ശാന്തിയായി നിയമിക്കുകയും ചെയ്തു. ഹൈക്കോടതി സിങ്കിൾ ബഞ്ച് രാകേഷിന്റെ നിയമനം സ്റ്റേ ചെയ്തതിനൊപ്പം കേസ് ഡിവിഷൻ ബഞ്ചിനു കൈമാറി. ജസ്റ്റിസുമാരായ കെ.തോമസ്, കെ. ഉഷ, കെ. ഷൺമുഖം എന്നിവരുടെ ബഞ്ചാണ് കേസ് കേട്ടത്.

രാകേഷിന്റെ നിയമനം 1950 ലെ തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 24, 31 വകുപ്പുകളുടെ ലംഘനമാണ് എന്ന വാദത്തിന്റെ സാധുതയാണ് കോടതി ആദ്യം പരിശോധിച്ചത്. നിയമത്തിന്റെ 24, 31 വകുപ്പുകളിൽ പറയുന്ന usage അഥവാ കീഴ്‌വഴക്കം എന്ന പദത്തിന് യാതൊരു പ്രയോഗസാധുതയും ശാന്തി നിയമനക്കാര്യത്തിലില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. ഭരണഘടനയുടെ അനുഛേദം 15 (1), 16 (2) എന്നിവയുടെ വെളിച്ചത്തിലാണ് കോടതി ഈ തീർപ്പിലെത്തിയത്.

usage അഥവാ കീഴ്‌വഴക്കത്തിന് യാതൊരു പ്രയോഗസാധുതയും ശാന്തി നിയമനക്കാര്യത്തിലില്ലെന്ന് വ്യക്തമാക്കുന്ന 1995- ലെ കേരള ഹൈക്കോടതി വിധിയിലെ പ്രസക്തഭാഗം.

മലയാള ബ്രാഹ്‌മണർ മാത്രമേ പൂജ ചെയ്യാവൂ എന്ന ഹർജിക്കാരന്റെ വാദം ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകളിൽ വ്യക്തമാക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നതും ഈ വിധിന്യായത്തിൽ പരിശോധിക്കപ്പെട്ടിരുന്നു. ജാതികളുടെ ആചാരങ്ങളെ മതാചാരമായി പരിഗണിക്കുക സാധ്യമല്ല. ഒരു മതത്തിനകത്ത് അത്യന്താപേക്ഷിതവും (essential) അവിഭാജ്യവുമായ (Integral part) പ്രാക്റ്റീസുകൾക്കു മാത്രമേ മേൽപ്പറഞ്ഞ അനുച്ഛേദങ്ങളുടെ സംരക്ഷണം ലഭിക്കൂ എന്ന് നിരവധി കോടതി വിധികളെ ഉദ്ധരിച്ച് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വ്യക്തമാക്കി. മാത്രമല്ല മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ ഒരു മതാവകാശവും ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും എൻ. ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിൽ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ദേവസ്വം ശാന്തിനിയമനങ്ങളിൽ മലയാള ബ്രാഹ്‌മണർക്ക് പ്രത്യേക സംവരണമൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്ന കാര്യം ആദിത്യൻ കേസിൽ കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നതാണ്, എന്നിട്ടും ശബരിമല മേൽശാന്തി തസ്തിക ഇപ്പോഴും നൂറു ശതമാനം ബ്രാഹ്‌മണ സംവരണമായി തുടരുന്നു.

ദേവസ്വം ബോർഡിന്റെ തന്ത്രവിദ്യാ പാഠശാല

ദേവസ്വം ബോർഡിന്റെ ആരംഭകാലത്തു തന്നെ ശാന്തിക്കാരായി ജാതിഭേദമില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഇക്കാര്യം ആദിത്യൻ കേസിലെ വിധിന്യായത്തിൽ ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്തു പറഞ്ഞിരുന്നു. 7.5.1969 ലാണ് ജാതിയുടേയോ സമുദായത്തിന്റേയോ പേരിൽ വിവേചനം നടത്താതെ താൽപര്യമുള്ള എല്ലാവരേയും തന്ത്രവിദ്യ അഭ്യസിപ്പിച്ച് ശാന്തിക്കാരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കി അംഗീകാരം നൽകിയത്. പദ്ധതിയുടെ ഭാഗമായി തിരുവല്ലയിൽ ശ്രീരാമകൃഷ്ണ മഠത്തിനു കീഴിൽ തന്ത്രവിദ്യാ പാഠശാലയും ആരംഭിച്ചിരുന്നു. പത്തുപേരായിരുന്നു ആദ്യ പഠിതാക്കളായി എത്തിയത്. അതിൽ നായർ വിഭാഗത്തിൽ നിന്ന് നാലുപേരും ഈഴവ വിഭാഗത്തിൽ നിന്ന് മൂന്നുപേരും ബ്രാഹ്‌മണരിൽ നിന്ന് ഒരാളും പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ടുപേരും ഉണ്ടായിരുന്നു. പന്തളം സ്വദേശി പരമു, തൃശ്ശൂർ സ്വദേശി സുബ്രഹ്‌മണ്യൻ എന്നിവരാണ് ദളിത് വിഭാഗത്തിൽ നിന്ന് പ്രവേശനം നേടിയത്. ഇരുവരേയും പിന്നീട് ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസിയായിരുന്ന സ്വാമി വ്യോമകേശാനന്ദയായിരുന്നു സ്‌കൂളിന്റെ ഡയറക്ടർ. താഴ്മൺ കണ്ഠരര് ശങ്കരര്, മഹേശ്വര ഭട്ടതിരിപ്പാട് (കീഴുക്കാട്ട് ഇല്ലം) എന്നീ തന്ത്രിമാർ സ്‌കൂളിന്റെ കമ്മിറ്റി അംഗങ്ങളായിരുന്നു.

എൻ. ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലെ പ്രസക്ത ഭാഗങ്ങൾ

1969 മുതൽ അബ്രാഹ്‌മണരായ മനുഷ്യർ പൂജാപഠനം വിജയകരമായി പൂർത്തീകരിച്ച് പുറത്തിറങ്ങിയിരുന്ന ചരിത്രംകൂടി പരിഗണിച്ചുകൊണ്ടാണ് ബ്രാഹ്‌മണരെ മാത്രമേ ശാന്തി ജോലികളിൽ പരിഗണിക്കാവൂ എന്ന ആദിത്യന്റെ വാദത്തെ കോടതികൾ തള്ളി കളഞ്ഞത്. മന്ത്രതന്ത്രവിധികളും അവശ്യം വേണ്ട വേദജ്ഞാനവുമുള്ള അപേക്ഷകരെ മലയാള ബ്രാഹ്‌മണരല്ലാത്തതുകൊണ്ടു മാത്രം ഒഴിവാക്കിയാൽ അത് ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാലിന്റേയും പതിനാറിന്റേയും ലംഘനമാകുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ദേവസ്വംബോർഡിലെ ആദ്യ ദളിത് ശാന്തി

തിരുവല്ലയിൽ ദേവസ്വം തന്ത്രവിദ്യാ പാഠശാലയിൽ നിന്ന് പഠിച്ചിറങ്ങിയ പരമുശർമയാണ് ദേവസ്വം ബോർഡിനു കീഴിൽ ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ ദളിതൻ. അച്യുതമേനോൻ മുഖ്യമന്ത്രിയും പ്രാക്കുളം ഭാസി ദേവസ്വംബോർഡ് പ്രസിഡന്റുമായിരുന്ന കാലത്താണ് ദേവസ്വത്തിൽ ആദ്യമായി അവർണ വിഭാഗക്കാർ ശാന്തിക്കാരായി നിയമിതരാകുന്നത്. പത്തിയൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ മേൽശാന്തിയായിട്ടാണ് പരമുശർമയ്ക്ക് ആദ്യ നിയമനം ലഭിച്ചത്. അവിടെ അദ്ദേഹത്തിന് നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് സ്വദേശമായ മുടിയൂർകോണം ധർമ്മശാസ്താക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 12 വർഷം ശാന്തിക്കാരനായി തുടർന്ന അദ്ദേഹം പിന്നീട് ശ്രീകാര്യം പരീക്ഷയെഴുതി ( ഇപ്പോഴത്തെ സബ് ഗ്രൂപ്പ് ഓഫീസർ) ഓഫീസറായി. ആ സ്ഥാനത്തിരുന്നാണ് 1996-ൽ അദ്ദേഹം വിരമിച്ചത്.

പരമുശർമ. ദേവസ്വം ബോർഡിനു കീഴിൽ ശാന്തിയായി നിയമനം ലഭിച്ച ആദ്യ ദളിതൻ

ആദിത്യൻ കേസിൽ കക്ഷി ചേർന്നിരുന്ന ശ്രീനാരായണ ധർമപരിപാലന യോഗം (എസ്​.എൻ.ഡി.പി യോഗം) തന്ത്രവിദ്യ അഭ്യസിച്ച അവർണരെ ശാന്തിക്കാരാകുന്നതിൽ നിന്നും തടയുന്നത് ആർട്ടിക്കിൾ 17 ന്റെ ലംഘനമാണെന്നും അയിത്താചരണമാണെന്നും വാദിച്ചിരുന്നു. യോഗ്യതയുമുള്ള അവർണ സമുദായാംഗങ്ങളെ അവർക്കർഹതപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്ന ദേവസ്വം അധികാരികൾ അയിത്താചരണ നിരോധന നിയമപ്രകാരമുള്ള ശിക്ഷക്ക് അർഹരാണ്.
ആദിത്യൻ കേസിൽ വിധി പ്രഖ്യാപിച്ച് കേരള ഹൈക്കോടതി നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന ഭരണഘടനയുടെ സത്തയെ വൈകാരികമായി ഉയർത്തിപ്പിടിക്കുന്നതാണ്. ഭരണഘടനയുടെ പ്രധാന ആപ്ത ഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയ കാലം തിരിച്ചു വരില്ലെന്ന് ഉറപ്പുവരുത്തലാണെന്നും, ജാതി എന്നത് ഭാവിയിൽ സാമൂഹ്യശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഫോസിൽ മാത്രമായിത്തീരണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നു.

ഭരണഘടനയുടെ പ്രധാന ആപ്ത ഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയ കാലം തിരിച്ചു വരില്ലെന്ന് ഉറപ്പുവരുത്തലാണെന്ന്​ സൂചിപ്പിക്കുന്ന ഹൈകോടതി വിധിയിലെ ഭാഗം

അബ്രാഹ്‌മണ സമുദായത്തിൽ ജനിച്ച രാകേഷിന്റെ നിയമനം ഹൈക്കോടതി ശരിവയ്ക്കുകയും ഈ വിധി സമാനമായ എല്ലാ ക്ഷേത്രനിയമനങ്ങൾക്കും ബാധകമാണെന്നു എന്നു തീർപ്പുകൽപ്പിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ 1996 ൽ ഹർജിക്കാരൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചുവെങ്കിലും ജസ്റ്റിസുമാരായ എസ്.രാജേന്ദ്രബാബു, ദുരൈ സ്വാമി രാജു എന്നിവരുടെ ബഞ്ച് അപ്പീൽ തള്ളികയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പൂർണ്ണമായി ശരിവക്കുന്നതായിരുന്നു 2002 ലെ സുപ്രീം കോടതി നടപടി.

വിധിയുടെ അനന്തര ഫലങ്ങൾ

ദേശീയ- അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു ആദിത്യൻ കേസിൽ സുപ്രീംകോടതി നടത്തിയത്. ദേശീയ മാധ്യമങ്ങളും സാമൂഹ്യശാസ്ത്രജ്ഞരും വിധിയെക്കുറിച്ച് എഴുതി. കേരളത്തിലെ ക്ഷേത്രശാന്തി നിയമനക്കേസുകളെക്കുറിച്ച് പഠിച്ച ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ ജിൽസ് ടരാബൗട്ട് Filing Religion. State, Hinduism, and Courts of Law എന്ന പുസ്തകത്തിലെ Birth vs Merit: kerala Temple Priests and the Courts എന്ന അധ്യായത്തിൽ ഡെക്കാൺ ഹെറാൾഡ് നൽകിയ വാർത്തയിലെ പരാമർശം ഉദ്ധരിച്ച് വളരെ പഴയ ആചാരത്തിനേറ്റ കനത്ത പ്രഹരമായി ആദിത്യൻ കേസ് വിധിയെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവാദങ്ങളൊന്നും തന്നെ ബ്രാഹ്‌മണ്യത്തെയും അതുണ്ടാക്കിയ ജന്മശ്രേഷ്ഠതാ സങ്കൽപങ്ങളെയും തകർക്കാൻ പോന്നതായിരുന്നില്ല. നിയമപരവും അക്കാദമികവുമായ എല്ലാ വിമർശനങ്ങൾക്കും മുകളിൽ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ബ്രാഹ്‌മണ്യം ഇപ്പോഴും നിലയുറപ്പിച്ചു നിൽക്കുന്നു എന്നതാണ് സമകാല യാഥാർത്ഥ്യം.
കോടതിയുടെ 2002 ലെ വിധിയെ തുടർന്ന് പ്രസ്തുത കോടതി വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടി നിയമസഭാ സമിതികൾക്കു മുൻപിലും സർക്കാരിനും പിന്നാക്ക സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

വളരെ വർഷങ്ങൾ നീണ്ട സമ്മർദങ്ങൾക്കൊടുവിൽ 2014 ൽ മാത്രമാണ് ഈ വിഷയത്തിൽ വ്യക്തമായ ഒരു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. 29/04/2014 ൽ നം.19128/ദേവ.2/2013/ ആർ.ഡി ഉത്തരവിൽ മേൽ നടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വങ്ങളോട് സർക്കാർ ആവശ്യപ്പെടുന്നതായിരുന്നു ഉത്തരവ്. ഉത്തരവിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
‘പൂജാരി ഉൾപ്പെടെയള്ള ദേവസ്വം ബോർഡ് നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്നത് 3/10/2012 -ലെ അപ്പീൽ സിവിൽ നം . 6965/96 കേസ്സിൽ ബഹു . സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. വിധി പകർപ്പ് ഉള്ളടക്കം ചെയ്യുന്നു . ടി കേസ്​ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിക്കുന്നതാകയാൽ മറ്റ് ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കണമെന്ന് നിയമസഭാ മുൻപാകെയും അല്ലാതെയും സ്വകാര്യവ്യക്തികളും മറ്റും സർക്കാരിനോട് വളരെ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിയമോപദേശം നേടുകയും ബഹു. സുപ്രീം കോടതിവിധി എല്ലാ ദേവസ്വം ബോർഡുകൾക്കും ബാധകമാണെന്നുള്ള നിയമോപദേശം ലഭിച്ചിട്ടുള്ളതുമാണ്. ആയതിനാൽ ശാന്തി മുതലായ തസ്തികകളിലെ നിയമനം ജാതിപരിഗണന കൂടാതെ എല്ലാ ദേവസ്വ ബോർഡുകളിലും നടപ്പിലാക്കുന്നതിന് സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട് . ഇക്കാര്യത്തിൽ അടിയന്തിരമായി തുടർനടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം കമ്മീഷണർമാരെ അറിയിക്കുന്നു'

ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് പുറത്തിറങ്ങിയ ഈ ഉത്തരവിന്റെ വെളിച്ചത്തിൽ ദേവസ്വങ്ങൾ പിന്നീട് തുടർനടപടി സ്വീകരിക്കുകയുണ്ടായി. അതിനു ശേഷം കേരള ദേവസ്വം റിക്രൂട്ട്‌മെൻറ്​ ബോർഡ് ബില്ല് 2015, നിയമസഭ പാസാക്കിയിരുന്നു. പുതിയ റിക്രൂട്ട്‌മെൻറ്​ ബോർഡ് നടത്തിയ എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 62 പേരെ ശാന്തിക്കാരായി നിയമിക്കാൻ ശുപാർശ ചെയ്തു. ഇതിൽ ആറുപേർ പട്ടിക വിഭാഗത്തിൽ നിന്നടക്കം 36 പേർ പിന്നാക്കവിഭാഗങ്ങളിൽ നിന്നായിരുന്നു. ഈ 36 പേരിൽ 16 പേർ ഓപ്പൺ മെറിറ്റ് വിഭാഗത്തിലാണ് നിയമിതരായത് എന്ന വസ്തുത യോഗ്യത സംബന്ധിച്ച എല്ലാ സവർണ വാദങ്ങളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്. പിന്നീട് കൊച്ചിൻ ദേവസ്വംബോർഡും ഇതേ മാതൃകയിൽ നിയമനം നടത്തി. എന്നാൽ ശബരിമല മേൽശാന്തി നിയമനത്തിൽ മാത്രം മലയാള ബ്രാഹ്‌മണൻ തന്നെ വേണമെന്ന നിയമവിരുദ്ധമായ നിർബന്ധം ദേവസ്വം ബോർഡ് തുടരുകയാണ്.

മലയാള ബ്രാഹ്‌മണൻ ഒരു കൃ​ത്രിമ വർഗം

മേൽശാന്തി നിയമന വിഷയത്തിൽ ശബരിമലയിലെ ബ്രാഹ്‌മണിക് താത്പര്യങ്ങളെ നിലനിർത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടത്തുന്ന ദേവസ്വം ബോർഡിനെയാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. പ്രത്യക്ഷത്തിൽ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ തന്നെ, ആന്തരികമായി ബ്രാഹ്‌മണദാസ്യം ദേവസ്വം നിലപാടുകളിൽ നിറയുന്നുണ്ട്. ദേവസ്വം ബോർഡ് സ്വീകരിക്കുന്ന പുരോഗമന നിലപാടുകൾ മാത്രമാണ് മാധ്യമങ്ങളും പൊതുസമൂഹവും ഇക്കാലയളവിൽ ചർച്ച ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങളുടെ സവർണ്ണ മനോഭാവം കൂടി വെളിപ്പെടുന്ന സന്ദർഭങ്ങളായി ദേവസ്വത്തിലെ ജാതി പ്രശ്‌നത്തെ കാണാം. ദേവസ്വത്തിലെ ജാതി വിവിവേചനവും വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടവുമൊന്നും മുഖ്യധാരാ പത്രങ്ങളിൽ വാർത്തയാകാറില്ല.

യദു കൃഷ്ണൻ

2017 ഒക്ടോബർ ഒൻപതിനാണ് തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിൽ ദളിത് വിഭാഗത്തിൽ ജനിച്ച യദുകൃഷ്ണൻ ശാന്തിയായി ചുമതലയേൽക്കുന്നത്. യദുകൃഷ്ണന്റെ നിയമനം നവോത്ഥാനത്തിന്റെ ഫലവും തുടർച്ചയുമായി ആഘോഷിക്കാൻ ദേവസ്വം ബോർഡും സർക്കാരും മാധ്യമങ്ങളും വലിയ താത്പര്യം കാണിച്ചിരുന്നു.
‘താന്ത്രിക വിധിപ്രകാരം പൂജ പഠിച്ച യോഗ്യതയുള്ളവരെ ജാതി പരിഗണിക്കാതെ ശാന്തിക്കാരാക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. താന്ത്രിക വിധിയിൽ പ്രാവീണ്യമില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തിൽ പൂജയ്ക്ക് നിയമിക്കപ്പെടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ രീതി മാറണം. അറിവുള്ളവരെ നിയമിക്കണം, ദേവസ്വം ശാന്തി നിയമനത്തിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമാക്കണം എന്നിങ്ങനെയുള്ള താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ദേവസ്വം ബോർഡ് ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് ഇത്.' (ദേശാഭിമാനി). ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്.
എന്നാൽ വകുപ്പു മന്ത്രിയായിരുന്ന കടകംപള്ളിയുടെ പ്രസ്താവനയ്ക്ക് എതിരായ നടപടികളാണ് ദേവസ്വം ബോർഡിൽ അതേ സമയം സംഭവിച്ചുകൊണ്ടിരുന്നത് എന്നതാണ് വസ്തുത.

യദുകൃഷ്ണൻ അടക്കമുള്ളവരുടെ നിയമനം നടക്കുന്നതിന് രണ്ടുമാസം മുൻപ് 20.7.2017ൽ ശബരിമല മേൽശാന്തി നിയമനത്തിനുള്ള വിജ്ഞാപനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. സി.വി.വിഷ്ണുനാരായണൻ എന്ന അവർണ സമുദായത്തിൽ ജനിച്ച ശാന്തിക്കാരന്റെ അപേക്ഷ പരിഗണിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറായില്ല. വിഷ്ണുനാരായണൻ കേസിൽ ആദിത്യൻ കേസിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാനാണ് ദേവസ്വം ശ്രമിച്ചത്. ആദിത്യൻ കേസ് വിധി സ്ഥിരം ശാന്തിക്കാരെ സംബന്ധിച്ചാണെന്നും, ശബരിമലയിലേത് ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണെന്നുമായിരുന്നു അന്ന് ദേവസ്വം നിലപാട്.

സി.വി.വിഷ്ണുനാരായണൻ

ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാൻ ബ്രാഹ്മണർക്കു മാത്രമേ അർഹതയുള്ളൂ എന്ന നിലപാട് ദേവസ്വം പ്രഖ്യാപിച്ചത് രണ്ടായിരത്തിനു ശേഷം മാത്രമാണ്. സി.വി.വിഷ്ണുനാരായണന്റെ ഗുരു മാത്താനം വിജയൻ തന്ത്രികൾ 1979ൽ ശബരിമല മേൽശാന്തി ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. മാത്രമല്ല ആദിത്യൻ കേസ് വിധിയിൽ സ്ഥിരമെന്നോ താത്കാലികമെന്നോ ഉള്ള വിഭജനങ്ങളൊന്നും സുപ്രീംകോടതി പരാമർശിക്കുന്നില്ല എന്നോർക്കണം. ദേവസ്വം ശാന്തി നിയമനങ്ങളിൽ ബ്രാഹ്‌മണർക്കു പ്രത്യേകിച്ച് സംവരണമൊന്നുമില്ലെന്നും ജാതിവിവേചനം പാടില്ലെന്നും സുപ്രീംകോടതി വിധിച്ച ശേഷം സ്ഥിരനിയമനങ്ങൾക്കു മാത്രം ജാതിവിവേചനം കാണിക്കില്ലെന്ന നിലപാടാണ് ദേവസ്വംബോർഡ് തുടരുന്നത്. ശബരിമല പോലുള്ള പ്രധാനക്ഷേത്രങ്ങളിലെ ‘താൽക്കാലിക' ശാന്തി നിയമനങ്ങളിൽ നൂറു ശതമാനം ബ്രാഹ്‌മണ സംവരണം തുടരുമെന്ന ബോർഡ് തീരുമാനം ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോഴും വ്യക്തമല്ല. ദേവസ്വം നിയമത്തിലെ കീഴ്‌വഴക്കം/ usage എന്ന വാക്ക് ശാന്തി നിയമനത്തിലെ ജാതിയെ ഒരു നിലക്കും സാധൂകരിക്കുന്നതല്ലെന്ന വ്യക്തമായ ഉത്തരവ് നിലനിൽക്കെത്തന്നെ ശബരിമലയിൽ ആചാരങ്ങളും കീഴ് വഴക്കങ്ങളും പിൻതുടരുക മാത്രമാണ് ചെയ്യുന്നതെന്നാണ് ദേവസ്വംബോർഡ് പറയുന്നത്.

2018-ൽ ശബരിമല ദേവസ്വത്തിലെ മേൽശാന്തി നിയമനത്തിന് നൽകിയ അപേക്ഷ നിരസിച്ചു കൊണ്ട് വിഷ്ണുനാരായണന് ലഭിച്ച അറിയിപ്പ്.

മേൽപറഞ്ഞ വിതണ്ഡവാദങ്ങളേക്കാൾ വിചിത്രമായ വാദങ്ങളാണ് മലയാള ബ്രാഹ്‌മണൻ എന്ന പദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് 2017ൽ ഉയർത്തിയത്. കേരളത്തിൽ സവർണരിലെ ബ്രാഹ്‌മണ ജാതികളെ സൂചിപ്പിക്കാനാണ് മലയാള ബ്രാഹ്‌മണൻ എന്ന പദം ഉപയോഗിക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ മലയാള ബ്രാഹ്‌മണൻ എന്നത് ജാതിയെയല്ല പ്രത്യേക വർഗ്ഗത്തെ (Particular Class) സൂചിപ്പിക്കുന്ന പദമാണെന്നാണ് സർക്കാർ പ്രതിനിധി കോടതിയിൽ സ്വീകരിച്ച നിലപാട്. ആരാണ് മലയാള ബ്രാഹ്‌മണർ? മലയാള ബ്രാഹ്‌മണരിൽ ഏതെല്ലാം ജാതിക്കാർ ഉൾപ്പെടും? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമന്വേഷിക്കേണ്ടി വരുന്നത് ഈ ഘട്ടത്തിലാണ്.

നാഗം അയ്യയുടെ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ മലയാള ബ്രാഹ്‌മണർ എന്ന പദം കാണുന്നുണ്ട്. സ്‌കൂളുകളെപ്പറ്റി പരാമർശിക്കുമ്പോൾ ടി.കെ.വേലുപ്പിള്ള മലയാള ബ്രാഹ്‌മണൻ എന്നു പ്രയോഗിച്ചു കാണുന്നുണ്ട്. മലബാർ ഗസറ്റീയറിൽ ‘മലബാർ ബ്രാഹ്‌മണൻ' എന്ന പ്രയോഗമുണ്ട്. എന്നാൽ മലബാർ ഗസറ്റിയർ രണ്ടാം പുസ്തകം വിവർത്തനം ചെയ്ത കെ.സി. മാനവിക്രമൻ രാജ മലബാർ ബ്രാഹ്‌മണന് മലയാള ബ്രാഹ്‌മണൻ എന്നു തർജ്ജമ ചെയ്തിരിക്കുന്നു. ഇതാകട്ടെ നമ്പൂതിരിമാരെ ഉദ്ദേശിച്ചാണുതാനും. ‘മലയാള ബ്രാഹ്‌മണർക്കു സാധാരണമായിട്ടുള്ള പേർ നമ്പൂതിരി എന്നാകുന്നു' എന്നാണ് വിവർത്തനത്തിൽ പറയുന്നത്.
‘മലയാള ബ്രാഹ്‌മണരായ നമ്പൂതിരിമാർക്കു പുറമേ പട്ടന്മാർ, എമ്പ്രാന്തിരിമാർ ഇങ്ങനെ പറയപ്പെടുന്ന രണ്ടു ബ്രാഹ്‌മണവർഗ്ഗവും വളരെക്കാലമായി മലയാളത്തിൽ കൂടിയേറി പാർത്തു വന്നിട്ടുണ്ട് . ഇവരും നമ്പൂതിരിമാരും തമ്മിൽ കാഴ്ചയിലും ആചാര നടപടികളിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട് . ഇതിൽ പട്ടന്മാർ കിഴക്കൻ ജില്ലകളിൽനിന്നും എമ്പ്രാന്തിരിമാർ കർണ്ണാടക രാജ്യത്തിൽനിന്നും അല്ലെങ്കിൽ തുളു രാജ്യത്തിൽനിന്നും ആണ് മലയാളത്തിലേക്കു വന്നു ചേർന്നിരിക്കുന്നത്' എന്ന്​ പുസ്തകത്തിൽ വിശദീകരിച്ചു കാണാം. എമ്പ്രാന്തിരിമാർ തുളു ബ്രാഹ്‌മണരാണ് എന്ന് ശബ്ദതാരാവലി പറയുന്നു. മലയാള ബ്രാഹ്‌മണരെക്കുറിച്ച് ശബ്ദതാരാവലി വിശദീകരിക്കുന്നില്ലെങ്കിലും നമ്പൂതിരി ഒരു മലയാള ബ്രാഹ്‌മണവിഭാഗമാണെന്നു പറയുന്നുണ്ട്. വസ്തുതകൾ ഇതായിരിക്കെ നമ്പൂതിരി എമ്പ്രാന്തിരി, പോറ്റി തുടങ്ങിയവരെ ഇപ്പോൾ ‘മലയാള ബ്രാഹ്‌മണൻ’ എന്ന കൃത്രിമ വർഗമാക്കിയിരിക്കുയാണ് ദേവസ്വം ബോർഡ് ചെയ്തിരിക്കുന്നത്. പൂജാ സമ്പ്രദായത്തിലും ആഗമങ്ങളിലും വ്യത്യാസമുള്ളതിനാൽ മറുനാട്ടിലെ ബ്രാഹ്‌മണരാരും ശബരിമല ക്ഷേത്രത്തിൽ അപേക്ഷകരായി എത്തില്ലെന്നിരിക്കെ, കേരളത്തിലെ അവർണശാന്തിക്കാർ ശബരിമല / മാളികപ്പുറം ക്ഷേത്രങ്ങളിൽ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷിക്കുന്നതു തടയുക എന്നതു മാത്രമാണ് ഈ ക്ലാസിഫിക്കേഷന്റെ ഏകലക്ഷ്യം. ചരിത്രത്തേയും സാമൂഹ്യനീതിയേയും ഒരുപോലെ വെല്ലുവിളിക്കുന്ന ദേവസ്വം ബോർഡിന്റെ ‘മലയാള ബ്രാഹ്‌മണ വർഗസിദ്ധാന്തത്തെ' തളളിപ്പറയാൻ പുരോഗമ സർക്കാരിനും വർഗരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്കും ബാധ്യതയുണ്ട്. ബ്രാഹ്‌മണവാദത്തിന് ആശയാടിത്തറയൊരുക്കാനുള്ള കേന്ദ്രങ്ങളായി കോടതി വ്യവഹാരങ്ങൾ മാറുന്നില്ല എന്ന് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്നവർ ഉറപ്പു വരുത്തണം.

മാത്താനം വിജയൻ തന്ത്രികൾ

ദളിതനെ ശാന്തിയായി നിയമിച്ചത് ചരിത്രപരമായ തീരുമാനമെന്നു പ്രഖ്യാപിച്ച് വാർത്തയിൽ ഇടം നേടുകയും അതേസമയം മലയാള ബ്രാഹ്‌മണർ വർഗ്ഗമാണെന്നു വാദിക്കുകയും ചെയ്യന്നത് ഇരട്ടത്താപ്പാണ്. ഈ നില ദേവസ്വംബോർഡും സർക്കാരും അവസാനിപ്പിച്ചേ തീരൂ. സംഘപരിവാർ രാഷ്ട്രീയത്തിന് വേരോട്ടം നൽകുന്ന ഈ തീരുമാനം ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളെയും കേരളത്തിന്റെ നവോത്ഥാനചരിത്രത്തേയും റദ്ദുചെയ്യുന്നതാണ്. ഇതേ കാലഘട്ടത്തിലാണ് തൊണ്ണൂറ്റിയഞ്ചു ശതമാനം ജീവനക്കാരും സവർണ്ണരായ ദേവസ്വം ബോർഡുകളിൽ പത്തു ശതമാനം സവർണ്ണ സംവരണം ഏർപ്പെടുത്തി ഉത്തരവായത് എന്നതുകൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

കാരാണ്മയും ദളിത്- പിന്നാക്ക ശാന്തിക്കാരും

അവർണ വിഭാഗത്തിൽപ്പെട്ട ശാന്തിക്കാരേയും കഴകക്കാരേയും നിയമിക്കുന്നതിലൂടെ സവർണ സമുദായംഗങ്ങൾക്ക് അവരുടെ പാരമ്പര്യത്തൊഴിലുകൾ പോലും നഷ്ടപ്പെടുകയാണ് എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി നടന്നിരുന്നു. ദേവസ്വം ബോർഡിൽ സവർണ്ണ സംവരണം നടപ്പാക്കാൻ ഈ പ്രചരണം കൂടി കാരണമായിട്ടുണ്ട്.
സവർണ്ണർക്ക് പാരമ്പര്യതൊഴിലുകൾ നഷ്ടപ്പെടുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമായിരുന്നു എന്നതാണ് വസ്തുത. ക്ഷേത്രസംബന്ധിയായ തൊഴിലുകളിൽ നിന്ന് പാരമ്പര്യ അവകാശികളും സവർണ്ണരും പിൻമാറുന്ന സാഹാചര്യം എന്താണെന്ന് കടകംപള്ളി സുരേന്ദ്രൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സവർണ്ണ തൊഴിൽ നഷ്ടം എന്ന പ്രചരണത്തെക്കുറിച്ച് അദ്ദേഹം ദേശാഭിമാനിക്കു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നത് കാണാം:
‘സവർണ സമുദായക്കാർക്ക്)തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കകൾക്കൊന്നും ഒരടിസ്ഥാനവുമില്ല. ഇപ്പോഴും ക്ഷേത്രങ്ങളിൽ ആവശ്യത്തിന് ശാന്തിക്കാരെ ലഭിക്കാനില്ലെന്നാണ് ഈ രംഗത്തുള്ളവർ തന്നെ പറയുന്നത്. നമ്പൂതിരിമാരുൾപ്പെടെ പരമ്പരാഗതമായി ശാന്തിവൃത്തി ചെയ്യുന്ന സമുദായങ്ങളിലെ പുതിയ തലമുറ അമ്പലവാസികളാവാൻ തയ്യാറാവുന്നില്ല എന്നതാണ് യാഥാർഥ്യം. അവർ ഉയർന്ന വിദ്യാഭ്യാസം നേടി ഉന്നത യോഗ്യതകളുമായി മറ്റ് തൊഴിൽ രംഗത്ത് പ്രതിഭ തെളിയിക്കുന്നവരാണ്. പ്രൊഫഷണൽ രംഗത്ത് മികവുതെളിയിച്ച് പുതിയ മേഖലകൾ കണ്ടെത്തുകയാണവർ '.

മുൻ ദേവസ്വം മന്ത്രിയുടെ ഈ നിരീക്ഷണം വസ്തുതാപരമായി ശരിയാണെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ദേവസ്വം ക്ഷേത്രങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ തെളിഞ്ഞു വരും. നിരീക്ഷിച്ചാൽ കാണാനാവും. പാരമ്പര്യ അവകാശികൾ കാരാണ്മ ഉപേക്ഷിക്കുന്ന സംഭവങ്ങൾ തന്നെ ഉദാഹരണം.
ആദിത്യൻ കേസിലെ എതിർ സത്യവാങ്ങ്മൂലത്തിൽ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുന്നത് കാരാണ്മ , നോൺ- കാരാണ്മ എന്നിങ്ങനെ രണ്ടു രീതിയിലാണ് എന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ കാര്യത്തിൽ കാരാണ്മ എന്നാൽ ഒരു പ്രത്യേക കുടുംബത്തിന് ഒരു ക്ഷേത്രത്തിൽ പാരമ്പര്യമായി നിലനിൽക്കുന്ന അവകാശമാണ്. പാരമ്പര്യ അവകാശിയായ കുടുംബത്തിലെ കാരണവർ നിർദ്ദേശിക്കുന്ന ആളെ ദേവസ്വം ശാന്തിയായി നിയമിക്കുന്നതാണ് കാരാണ്മ ശാന്തി നിയമനത്തിന്റെ രീതി. നോൺ- കാരാണ്മ ശാന്തി പോസ്റ്റുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ / അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തുക.

കാരാണ്മ ശാന്തിക്കാരനായി ജോലിയിൽ പ്രവേശിച്ചയാളാണ് കവി വിഷ്ണുനാരായണൻ നമ്പൂതിരി. അധ്യാപന ജോലിയിൽ നിന്ന്​ വിരമിച്ച ശേഷമാണ് കവി തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കാരാണ്മ മേൽശാന്തിയായത്. ശ്രീവല്ലഭക്ഷേത്രത്തിൽ കാരാണ്മ ശാന്തിക്ക് അവകാശമുള്ള അഞ്ച് ഇല്ലങ്ങളിലൊന്നായ ശീരവള്ളി ഇല്ലത്തെ അംഗമായിരുന്നു അദ്ദേഹം. ഇത്തരത്തിൽ കാരാണ്മ അവകാശം നിലനിൽക്കുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. ശാന്തിക്കാരാകാൻ കാരാണ്മ കുടുംബത്തിൽപ്പെട്ട ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. താരതമ്യേന ചെറുതും അപ്രശസ്തങ്ങളുമായ ക്ഷേത്രങ്ങളിലെ കാരാണ്മ പല കുടുംബങ്ങളും കൈയ്യൊഴിയുകയും ദേവസ്വത്തിന് തിരിച്ചേൽപ്പിക്കുകയും ചെയ്യുകയാണിപ്പോൾ.

2021 ഏപ്രിൽ 27ലെ ഗസറ്റ് വിജ്ഞാപനത്തിൽ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കിഴക്കൊമ്പ് ക്ഷേത്രത്തിലെ കാരാണ്മ അവകാശി കുടുംബം ഒഴിവാക്കുന്നതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ കാരാണ്മ അവകാശികൾ കൈയ്യൊഴിയുന്ന കാലത്താണ് ആർക്കും കാരാണ്മയോ പാരമ്പര്യ അവകാശമോ ഇല്ലാത്ത ശബരിമല, മാളികപ്പുറം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികകൾ ‘മലയാള ബ്രാഹ്‌മണർ' എന്ന പ്രത്യേക വിഭാഗം കുത്തയാക്കി വച്ചിരിക്കുന്നത്.

എറണാംകുളത്തെ കിഴക്കൊമ്പ് ക്ഷേത്രത്തിലെ കാരാണ്മ അവകാശി കുടുംബം ഒഴിവാക്കുന്നതു സംബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനം

ചില ക്ഷേത്രങ്ങളിൽ ദളിത് പിന്നാക്ക ശാന്തിക്കാരെ നിയമിക്കുകയും മറ്റു ചിലയിടങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തുകയും ചെയ്യുന്നതിനു പിന്നിലെ താൽപര്യം വ്യക്തവും കൃത്യവുമാണ്. വരുമാനവും പദവി മൂല്യങ്ങൾ കുറവുള്ള ക്ഷേത്രങ്ങളിൽ ശാന്തി ചെയ്യാൻ ബ്രാഹ്‌മണ സമുദായങ്ങളിൽ നിന്നും ആളുകളെ ലഭിക്കാത്ത സാഹചര്യമുണ്ട്. ആ ഒഴിവിലേക്കാണ് ഇപ്പോൾ ദളിത് / പിന്നാക്ക ശാന്തിക്കാരെ നിയമിക്കപ്പെടുന്നത്. പ്രധാനക്ഷേത്രങ്ങളിലേക്ക് അബ്രാഹ്‌മണർ നിയമിക്കപ്പെട്ട സംഭവങ്ങൾ അപൂർവ്വമായേ ഉണ്ടായിട്ടുള്ളൂ. അവിടെയെല്ലാം സംഘടിതമായ എതിർപ്പിലൂടെ അവരെ പുറത്താക്കാൻ ബ്രാഹ്‌മണ്യവും ഹിന്ദുത്വ സംഘടനകളും കൈകോർത്തിട്ടുമുണ്ട്.ആലപ്പുഴ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിയായി സുധികുമാർ അബ്രാഹ്‌മണനായിരുന്നു. അദ്ദേഹത്തെ ക്ഷേത്രം ശാന്തിയായി നിയമിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങൾ ഓർക്കുക. സമൂഹത്തിൽ ബ്രാഹ്‌മണരുടെ അധീശത്വവും അതുണ്ടാക്കുന്ന പൗരോഹിത്യാധികാരങ്ങളും സ്ഥാപിക്കാനും നിലനിർത്താനും സഹായിക്കുന്ന അധികാരസ്ഥാനങ്ങളെ ഭരണഘടനാ മൂല്യങ്ങളെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ബ്രാഹ്‌മണിസം കൈയ്യടക്കുന്നു. സമൂഹത്തിൽ ബ്രാഹ്‌മണിക് അധികാരങ്ങളെയും മേൽക്കോയ്മയേയും നിലനിർത്താനുതകുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.

പിന്നാക്ക പൗരോഹിത്യവും സംഘ്പരിവാർ അജണ്ടയും

കേരളത്തിൽ പിന്നാക്ക വിഭാഗക്കാർക്ക് ശാന്തി പരിശീലനം നൽകുന്നതിൽ ഹിന്ദുത്വ ശക്തികൾ ഇപ്പോൾ വച്ചു പുലർത്തുന്ന പ്രത്യേക താത്പര്യം സൂക്ഷ്മമായി അപഗ്രഥിക്കപ്പെടേണ്ടതാണ്. ജിൽസ് ടരാബൗട്ട് അദ്ദേഹത്തിന്റെ പഠനത്തിൽ ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന തന്ത്രവിദ്യാ പഠനക്ലാസുകളെക്കുറിച്ചും അവർ നടത്തിയ "പാലിയം വിളംബരം 'എന്ന പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ അബ്രാഹ്മണരായ തന്ത്രിമാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത് സംഘപരിവാറാണെന്ന പ്രചരണം ഇപ്പോഴും ശക്തമാണ്. എന്നാൽ ഈ വാദത്തിന് ചരിത്രപരമായി സാധുതയില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തന്നെ അവർണ്ണർ ക്ഷേത്രാരാധനയിൽ അവകാശം സ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ആറാട്ടുപുഴ വേലായുധപണിക്കരായിരുന്നു അത് തുടങ്ങി വച്ചത്. ദളിത് സന്ന്യാസിയായ ഓമലും വിഗ്രഹം സ്ഥാപിച്ച് ആരാധന നടത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ഈ വഴിയിലെ നാഴികക്കല്ലാണ്. ഗുരുവിന് ശേഷം അവർണ്ണ വിഭാഗങ്ങൾ സംഘടിതമായി തന്നെ സ്വന്തം ക്ഷേത്രങ്ങൾ സ്ഥാപിച്ച് ആരാധന നടത്താൻ ആരംഭിച്ചിരുന്നു. നാരായണ ഗുരുവിന്റെ അനുയായിയായിരുന്ന ശങ്കരൻ പരദേശിയാണ് അക്കാലത്ത് ക്ഷേത്ര പൂജാദി കാര്യങ്ങൾ അവർണ്ണരെ പരിശീലിപ്പിച്ചിരുന്നത്. ആ പരമ്പരയിൽ നിന്ന് തന്ത്രവിദ്യ അഭ്യസിച്ചവരുടെ പിൻഗാമികളാണ് കേരളത്തിലെ അവർണ്ണശാന്തിക്കാരിൽ ഭൂരിഭാഗവും. പിന്നീട് ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസിമാരും അവർണ്ണരെ ക്ഷേത്രാരാധനങ്ങൾ നടത്താൻ പരിശീലനം നൽകിയിരുന്നു. ദേവസ്വം തന്ത്ര പാഠശാലയുടെ ചുമതലയേറ്റെടുത്തത് ശ്രീരാമകൃഷ്ണ മിഷനായിരുന്നുവെന്ന് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. സംഘ്പരിവാർ കേരളത്തിൽ സജീവമാകുന്നതിനു അരനൂറ്റാണ്ടു മുൻപു തന്നെ അവർണ്ണശാന്തിക്കാർ പൗരോഹത്യം ഏറ്റെടുക്കുകയും കേരളത്തിലെമ്പാടും സ്വന്തം ക്ഷേത്രങ്ങൾ സ്ഥാപിച്ച് നിത്യപൂജകൾ മുതൽ ഉത്സവങ്ങളും പ്രതിഷ്ഠകളും വരെ നിർവഹിച്ചു വരികയും ചെയ്തിരുന്നു.ഈ വസ്തുതകൾ മുഴുവൻ റദ്ദുചെയ്തുകൊണ്ടാണ് അവർണ്ണ ശാന്തിക്കാർക്കു മേൽ സംഘ് രാഷ്ട്രീയം അവകാശമുന്നയിക്കുന്നത്.

കേരളത്തിലെ ആദ്യകാല ആർ.എസ്.എസ്. നേതാവായ പി. മാധവൻ ക്ഷത്രിയ സമുദായക്കാരനായിരുന്നു. നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച് തന്ത്ര പൂജകൾക്ക് അധികാരമില്ലാതിരുന്ന മാധവൻ തന്ത്രവിദ്യ പഠിക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് പിന്നാക്ക വിഭാഗങ്ങളിൽ വേരോട്ടമുണ്ടാക്കാനുള്ള എളുപ്പവഴിയായി ഈ മേഖലയെ മനസ്സിലാക്കുകയും ചെയ്തു. 1975 മുതൽ കെ.കേളപ്പൻ സ്ഥാപിച്ച ക്ഷേത്ര സംരക്ഷണ സമിതി വഴി അതിനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘ് രാഷ്ട്രീയം നടത്തിയിരുന്നു. ക്ഷേത്രപൂജാ സമ്പ്രദായങ്ങളെ ഏകീകരിക്കുന്നതിനു വേണ്ടി 1987 ൽ ആലുവ അദ്വൈതാശ്രമത്തിൽ ഒരു യോഗം വിളിച്ചു ചേർക്കാൻ ഇവർക്കു സാധിച്ചു. അക്കാലത്ത് പ്രശസ്തരായ പല തന്ത്രിമാരും ശാന്തിക്കാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസ്തുത പരിപാടിയിൽ പൂജകൾ ചെയ്തത് പിന്നാക്ക വിഭാഗങ്ങളിലെ തന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നുവെന്ന് പിൽക്കാലത്ത് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിക്കു ശേഷം സംഘ്പരിവാർ നടത്തിയ ആസൂത്രിതമായ പ്രവർത്തനങ്ങളിലൂടെ അവർണ്ണതന്ത്രിമാർക്ക് അവകാശപ്പെടാനുണ്ടായിരുന്ന നവോത്ഥാനപാരമ്പര്യം ഏതാണ്ട് പൂർണ്ണമായി മായ്ച്ചു കളയുകയും പി.മാധവനെ കേന്ദ്രീകരിച്ച് പുതിയൊരു ചരിത്രം നിർമ്മിച്ചെടുക്കുകയും ചെയ്തു. പി.മാധവൻ സ്ഥാപിച്ച ആലുവ തന്ത്രവിദ്യാപീഠം, സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടു കൂടി അല്പകാലം മുൻപുവരെ അവിടെ അവർണ്ണ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്ന് ഓർക്കുക. അവർണ്ണ സമുദായത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാൻ സാധിക്കാത്ത വിധം പ്രവേശന മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് തന്ത്രവിദ്യാപീഠവും തങ്ങളുടെ സവർണ്ണ താത്പര്യങ്ങളും മേധാവിത്തവും നിലനിർത്തിപ്പോന്നത്.

"കർമ്മം കൊണ്ട് ബ്രാഹ്മണരാകാം' എന്ന പ്രഖ്യാപനവുമായി 1987 ൽ നടന്ന "പാലിയം വിളംബരം' സംഘ്പരിവാർ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് സൂക്ഷ്മ നോട്ടത്തിൽ വെളിപ്പെടും. ബ്രാഹ്മണ്യമാണ് സർവ്വശ്രേഷ്ഠമാണെന്നു പരോക്ഷമായി പറഞ്ഞു വയ്ക്കുന്നതാണ് കർമ്മ ബ്രാഹ്മണ്യവാദത്തിന്റെ കാതൽ. അതുതന്നെയാണ് പാലിയം പരിപാടിയും ലക്ഷ്യമാക്കിയത്.

അരുവിപ്പുറം പ്രതിഷ്ഠയെ മുൻനിർത്തികൊണ്ട് ശ്രീനാരായണ ഗുരു മുന്നോട്ടു വച്ച ഈഴവശിവ സങ്കല്പത്തിന് നേർവിപരീതമായ വാദമാണ് കർമ്മബ്രാഹ്മണ്യം എന്നു കാണാം. കീഴാളരുടെ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ ക്ഷേത്രാരാധനയിൽ അവകാശം സ്ഥാപിക്കാനാണ് നവോത്ഥാനം ശ്രമിച്ചതെങ്കിൽ ആ സ്വത്വത്തെ ബ്രാഹ്മണികവത്കരിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. നവോത്ഥാനഘട്ടത്തിനു ശേഷം വന്ന അവർണ്ണ ക്ഷേത്രങ്ങൾക്കു പുറമേ തൊള്ളായിരത്തി എഴുപതുകളിൽ സർക്കാർ ക്ഷേത്രങ്ങളിൽ പോലും ശാന്തിക്കാരായി അവർണ്ണർ നിയമിക്കപ്പെട്ടിരുന്നുവെന്ന വസ്തുത നിലനിൽക്കേ , ചരിത്രത്തെ അട്ടിമറിച്ചുകൊണ്ട് അവർണ്ണ പൗരോഹിത്യത്തിന്റെ അവകാശം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് സംഘ്പരിവാർ നടത്തുന്നത്. അതിലവർ ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല കോടതിവിധിയുടെ പശ്ചാത്തലത്തിൽ അവർണ്ണ ശാന്തിക്കാരിൽ ചിലർ നടത്തിയ പ്രസ്താവനകളിൽ സംഘ്പരിവാർ അജണ്ടയുടെ വിജയം കാണാനാകും.

‘ഞങ്ങൾക്കും സർക്കാർ വക ക്ഷേത്രങ്ങളിൽ ഒന്ന്.. '

തിരുവിതാംകൂറിൽ അവർണരുടെ ക്ഷേത്രപ്രവേശനവാദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലം പി.കെ.ബാലകൃഷ്ണൻ നാരായണഗുരു ആന്തോളജിയിൽ വിശകലനം ചെയ്തിട്ടുണ്ട്. ക്ഷേത്രപ്രവേശന വാദത്തെ ശക്തിപ്പെടുത്തിയത് സി.വി.കുഞ്ഞിരാമനാണെന്ന് അദ്ദേഹം പറയുന്നു. സർക്കാർ വക ക്ഷേത്രങ്ങളിൽ പ്രവേശനമനുവദിക്കാനായി പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈഴവ മെമ്പർമാർ സർക്കാരിരിൽ സമ്മർദ്ദം ചെലുത്തണമെന്നുള്ളതായിരുന്നു സി.വി.യുടെ ആവശ്യം. സർക്കാർ നടത്തുന്ന ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുക്കൾ എന്ന് അംഗീകരിക്കപ്പെടുന്ന എല്ലാവർക്കും അവകാശമുണ്ട് എന്ന യുക്തിയെ മുൻനിർത്തിയാണ് ‘ഞങ്ങൾക്കും സർക്കാർ വക ക്ഷേത്രത്തിൽ ഒന്ന്.. ' എന്ന അവകാശവാദത്തിലേക്ക് സി.വി യും കൂട്ടരും എത്തിച്ചേർന്നത്. പൗരാവകാശത്തെ സംബന്ധിച്ച ബോധ്യങ്ങളാണ് ഈ ചിന്തക്കു പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നു കാണാം.

പൗരോഹിത്യാധികാരത്തിനു വേണ്ടിയുള്ള സമരങ്ങളിൽ അവർണർ പങ്കാളികളായിട്ട് നൂറ്റാണ്ടുകളായി. ഇപ്പോഴും ആവശ്യപ്പെടുന്ന നീതി അവർണ വിഭാഗങ്ങൾക്കു ലഭിച്ചിട്ടില്ല. അതേസമയം ഇന്ത്യയിൽ ശക്തിപ്പെട്ടു കഴിഞ്ഞ ഹിന്ദുത്വ രാഷ്ട്രീയം അവർണ മുന്നേറ്റങ്ങളെ നെടുകേയും കുറുകേയും പിളർത്തി ഏതാണ്ട് തകർത്തുകളഞ്ഞിരിക്കുകയാണ്. അവർണരിൽ തന്നെയുള്ള ഒരു വിഭാഗം നവ സവർണരാകാൻ ശ്രമിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ അവർണരുടെ പൗരോഹിത്യാധികാര വാദത്തിന് പ്രതിലോമകരമായ പരിണിതിയ്ക്ക് സാധ്യതകളുണ്ട്. അതുകൊണ്ടു തന്നെ ഏറെ ജാഗ്രതയോടെയും പ്രത്യയശാസ്ത്രപരമായ തെളിച്ചത്തോടെയും വേണം ഈ വിഷയത്തെ സമീപിക്കേണ്ടത്.

അവർണർക്കു വേണ്ടത് ബ്രാഹ്‌മണ്യത്തിലേക്കുള്ള പരകായപ്രവേശമല്ല, മറിച്ച് അവർണസ്വത്വം നിലനിർത്തിക്കൊണ്ടുത്തന്നെ പൗരോഹിത്യത്തിലും വിഭവങ്ങളിലും പ്രാതിനിധ്യവും പങ്കും ലഭിക്കുക എന്നതാണ്. സംവരണക്രമം പാലിച്ചുകൊണ്ടുള്ള നിയമന രീതിയിലേക്ക് ദേവസ്വങ്ങൾ കടക്കുന്നതോടെ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റവും ഇതുതന്നെയാണ് . പുരാണങ്ങൾക്കോ സ്മൃതികൾക്കോ ഹിന്ദു പുനരുദ്ധാരണവാദികൾ നൽകുന്ന അവസരവാദപരമായ വ്യാഖ്യാനങ്ങളുടെ പുറത്തല്ല, മറിച്ച് ഭരണഘടന നൽകുന്ന സംവരണാവകാശത്തിന്റേയും തുല്യസംരക്ഷണത്തിന്റേയും ബലത്തിലും അന്തസ്സിലുമാണ് അവർണർ സർക്കാർ വക ക്ഷേത്രങ്ങളിലെ ശാന്തിജോലികളിൽ അവകാശവാദമുന്നയിക്കുന്നത്.

ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആ അവകാശം നൽകാൻ സർക്കാരിനും ദേവസ്വംബോർഡിനും ബാധ്യതയുണ്ട്. ശബരിമല ഒരു സ്വതന്ത്ര ബ്രാഹ്‌മണ നാട്ടുരാജ്യമല്ലെന്ന് ഭരണാധികാരികൾ മനസ്സിലാക്കിയേ തീരൂ. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ സ്ത്രീകളെ ശാന്തിക്കാരായി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്ന ഈ കാലത്തും ശബരിമലയിലെ ശാന്തിക്കാരനായി ബ്രാഹ്‌മണർ മാത്രം മതിയെന്നുള്ള സർക്കാർ തീരുമാനം മുഴുവൻ മലയാളികൾക്കും അപമാനകരവും ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്.


Comments