ഭാഷ, വേഷം, ഭക്ഷണം, വിശ്വാസം, ആചാരങ്ങള്‍, കലാവിഷ്‌കാരങ്ങള്‍, മിത്തുകള്‍, പുരാവൃത്തങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും 'മലബാര്‍ മുസ്ലിംകള്‍ക്ക്' തദ്ദേശീയമായ ഒരു സാംസ്‌കാരിക അസ്തിത്വം നില നിന്നിരുന്നു.
9 Sep 2022, 10:43 AM
സലാം പറയുന്ന മാവേലി!
പൂക്കളത്തിന് ചുറ്റും ബിസ്മിയും ഹംദും ചൊല്ലിയുള്ള ഒപ്പന, മാപ്പിള കോല്‍ക്കളി. സ്‌കൂള്‍, കോളജ് ഓണാഘോഷത്തില്‍ മക്കനയണിഞ്ഞ പെണ്‍കുട്ടികളുടെ നൃത്തം. സാദിഖലി തങ്ങളുടെ ഓണപ്പാട്ടും പാണക്കാട് കുടുംബത്തിന്റെ ഓണാശംസകളും. ഈ വര്‍ഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില ദൃശ്യങ്ങളാണിവ. ഈ ചിത്രങ്ങള്‍ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ഇതിനോടകം സംഭവിച്ച മാറ്റത്തിന്റെ പ്രത്യക്ഷങ്ങളാണ്.
എണ്‍പതുകളോടെ കേരളത്തില്‍ വലിയ തോതിലുള്ള അറബ്വല്‍ക്കരണം സംഭവിച്ചിട്ടുണ്ടായിരുന്നു. പ്രാദേശികമായ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് കൊണ്ടുള്ള തദ്ദേശിയ ഇസ്ലാമിന്ന് മേല്‍ ഗ്ലോബല്‍ ഇസ്ലാമിസത്തിന്റെ അധിനിവേശം "മാപ്പിള ഇസ്ലാമിനെ' പതുക്കെ അപ്രത്യക്ഷമാക്കിയിരുന്നു. ഈ നാട്ടിലെ സംസ്‌കാരങ്ങളുമായി നൂറ്റാണ്ടുകളായി ആദാന പ്രദാനം നടത്തിയായിരുന്നു "മലബാര്‍ ഇസ്ലാം' അതിന്റെ സാംസ്‌കാരിക സ്വത്വം രൂപപ്പെടുത്തിയത്. അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിംകളില്‍ നിന്നും ലോകത്തെ ഇതര മുസ്ലിംകളില്‍ നിന്നും വ്യതിരിക്തമായ ഒരു സംസ്‌കാരമായിരുന്നു.
ഭാഷ, വേഷം, ഭക്ഷണം, വിശ്വാസം, ആചാരങ്ങള്‍, കലാവിഷ്‌കാരങ്ങള്‍, മിത്തുകള്‍, പുരാവൃത്തങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും "മലബാര്‍ മുസ്ലിംകള്‍ക്ക്' തദ്ദേശീയമായ ഒരു സാംസ്‌കാരിക അസ്തിത്വം നില നിന്നിരുന്നു. എന്നാല്‍ ആഗോളവല്‍കരണം, ഗള്‍ഫ് കുടിയേറ്റം, ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജാഗരണം, പുനരുദ്ധാനവാദ സലഫിസത്തിന്റെ സ്വാധീനം, തുടങ്ങിയ പല കാരണങ്ങളാല്‍ ശക്തിപ്പെട്ട പ്യൂരിറ്റനിസം സാംസ്‌കാരികമായ അറബിവല്‍കരണം ത്വരിതപ്പെടുത്തി. മാപ്പിള മലബാറിനെ അറബിവത്കരിക്കുന്നതില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രധാന മുസ്ലിം സംഘടനകള്‍ക്കും ഏറിയും കുറഞ്ഞുമുള്ള പങ്കുണ്ട്.
ഈ ഘട്ടത്തില്‍ ഇസ്ലാമിക പ്രഭാഷകരുടെ പ്രഭാഷണ വിഷയങ്ങള്‍ കേന്ദ്രീകരിച്ചത് മുസ്ലിംകളുടെ സാംസ്‌കാരികമായ ഏകതയെ ഊന്നിപ്പറയാനാണ്. ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലിംകള്‍ക്ക് ഒരേ ഒരു സംസ്‌കാരമേ പാടുള്ളൂ, തദ്ദേശീയമായ ആദാന പ്രദാനങ്ങളിലൂടെ സംഭവിച്ച സാംസ്‌കാരികമായ കലര്‍പ്പുകള്‍ ഇസ്ലാമിന്റെ മൗലികതയെ തകര്‍ക്കുന്നു എന്ന ആശയമാണ് പ്രഭാഷണ വേദികളില്‍ നിന്ന് ഉയര്‍ന്നത്.
കേരള മുസ്ലിംകളില്‍ സാര്‍വ്വത്രികമായ സാരിയും പ്രായമായ സ്ത്രീകള്‍ ധരിച്ച പെണ്‍കുപ്പായവും തട്ടവും മാറി തല്‍സ്ഥാനത്ത് പര്‍ദ്ദയും ഛാദര്‍ പോലുള്ള നീളന്‍ ശിരോവസ്ത്രവും കടന്നു വന്നത് വളരെ പെട്ടെന്നാണ്. വ്യാപകമായി ഉണ്ടായില്ലെങ്കിലും അറബികളുടെ നീളന്‍ കുപ്പായവും തൊപ്പിയും മുസ്ലിം പുരുഷന്മാരും അണിയാന്‍ തുടങ്ങി. തലപ്പാവും തൊപ്പിയും നിരുത്സാഹപ്പെടുത്തിയ സലഫികളും പിന്നീട് അത് അണിയുന്നതാണ് നാം കാണുന്നത്.
മതപരമായ മഹത്വം കല്‍പ്പിക്കപ്പെട്ടാണ് ഈ വേഷ മാറ്റം, വിശിഷ്യാ പര്‍ദ്ദ വ്യാപകമായതെങ്കില്‍ അറബ് സംസ്‌കാരത്തോടുള്ള ആരാധനയുടെ പേരിലാണ് തീന്‍മേശയിലെ മാറ്റങ്ങള്‍. ഇന്ന് കേരളത്തിന്റെ ഏത് മുക്കു മൂലകളിലും കുഴിമന്തിയും കബ്‌സയും കബാബും മജ്ബൂസും മറ്റനേകം അറബ് വിഭവങ്ങളും സുലഭമായി. വേഷത്തില്‍ സംഭവിച്ച പരിണാമങ്ങളെയും രുചികളില്‍ വന്ന മാറ്റങ്ങളെയും നിഷേധാത്മകമായി കാണേണ്ടതില്ല എന്ന അഭിപ്രായമാണ് ഈ ലേഖകന്. പര്‍ദ്ദ ഒരാള്‍ക്ക് കംഫര്‍ട്ട് ആയി തോന്നുന്നുവെങ്കില്‍ അതണിയാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. കെന്റക്കി ചിക്കണും പാസ്തയും പോലെ നമ്മുടെ തീന്‍മേശയിലെത്തിയ വിദേശി രുചികളാണ് കുഴിമന്തിയും കബ്സയും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്ന ആ രുചികളും എതിര്‍ക്കപ്പെടേണ്ടതല്ല. എന്നാല്‍ സാരി മത വിരുദ്ധമാണെന്ന് ഫത്വ നല്‍കി അതുപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും മതപരമായ കാരണങ്ങള്‍ നിരത്തി പര്‍ദ്ദ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും
അംഗീകരിക്കാനാകില്ല. പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സാരിയോ അവനവന്/ അവളവള്‍ക്ക് ഇഷ്ടമുള്ള മറ്റു വേഷമണിയാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം.
തൊണ്ണൂറുകളോടെ മത രംഗത്തെ തീവ്രത ഏറ്റവും രൂക്ഷമായി തീര്‍ന്നു. പോകെ പോകെ, സാംസ്കാരിക ബഹുത്വത്തെ അസഹിഷ്ണുതയോടെ കാണുന്ന സ്ഥിതി അതിവേഗം പ്രചരിപ്പിക്കപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ താരങ്ങളായ തീവ്ര മത പ്രഭാഷകര്‍, കടുത്ത പ്യൂരിറ്റന്‍ വാദങ്ങളാണ് അഴിച്ച് വിട്ടത്. നമ്മള്‍/ അന്യര്‍ എന്ന ഒരു ദ്വന്ദം മുസ്ലിം ചെറുപ്പക്കാരുടെ മനസ്സില്‍ അവര്‍ സൃഷ്ടിച്ചു. അന്യ മതസ്ഥരോട് ചിരിക്കരുത്, മറ്റ് മതക്കാരായ ഡോക്ടറെ സമീപിക്കരുത്, അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കരുത്, അവരുടെ ആരാധനാലയങ്ങള്‍ക്ക് സംഭാവന ചെയ്യരുത്, അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുത്, ആഘോഷത്തിന്റെ ഭാഗമായ ഭക്ഷണം കഴിക്കരുത്, ആഘോഷ വേളകളില്‍ ആശംസ നേരരുത്, മറ്റ് മതക്കാര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യരുത് എന്ന് തുടങ്ങി നമ്മുടെ സെക്യുലര്‍ ഫാബ്രിക്കിന് മാരകമായ പ്രഹരമേല്‍പ്പിക്കുന്ന "ഹറാം' (നിഷിദ്ധ) ഫത്വാക്കാരുടെ കേളീ രംഗമായി ഇസ്ലാം മത പ്രഭാഷണ വേദികള്‍. മാത്രമല്ല, സിനിമയും സംഗീതവും അടക്കം മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന എല്ലാ കലാവിഷ്‌കാരങ്ങളോടും വിനോദങ്ങളോടും നിഷേധാത്മക സമീപനമാണിവര്‍ പുലര്‍ത്തിയത്.

മനുഷ്യര്‍ സാമൂഹിക സഹവര്‍ത്തനത്തിന് വേണ്ടി കണ്ടെത്തിയ മികച്ച മാര്‍ഗമാണ് ആഘോഷങ്ങള്‍. പല വിഭാഗങ്ങളായി ചിതറപ്പെട്ട മനുഷ്യരെ വിഭാഗീയതകള്‍ മറന്ന് ഒരുമിക്കാനാണ് ആഘോഷങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. നാം കൊണ്ടാടുന്ന ഒട്ടുമിക്ക ആഘോഷങ്ങളും ഏതെങ്കിലും മത പശ്ചാത്തലമുള്ളവയാണ് എന്നത് ഒരു വാസ്തവമാണ്. ഓണവും വിഷുവും ഈദും ക്രിസ്മസുമെല്ലാം മതപരമായ വിശ്വാസങ്ങളും ആചാരങ്ങളുമായി പിണഞ്ഞ് നില്‍ക്കുന്നവയാണ്. എന്നാല്‍ ആഘോഷങ്ങള്‍ക്ക് മതപരമല്ലാത്ത, സാമൂഹിക പ്രധാനമായ ഒരു തലവുമുണ്ട്. ഏത് ആഘോഷമായാലും അതിന്റെ മതപരമായ വശങ്ങള്‍ അതാത് മത വിശ്വാസികള്‍ക്ക് പ്രസക്തമാണ്. എന്നാല്‍ സാമൂഹ്യ വശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രസക്തമാണ്. സാമൂഹിക ഒരുമയിലേക്ക് നയിക്കുന്ന ആഘോഷ പരിപാടികള്‍, ഭക്ഷ്യ വിഭവങ്ങള്‍, സമ്പര്‍ക്കങ്ങള്‍, വിനോദങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ സാംസ്‌കാരിക പ്രധാനമായ വശങ്ങളാണ്.
നൂറ്റാണ്ടുകളായി കേരളത്തില്‍ ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം ആഘോഷിക്കുന്നുണ്ട്. അതിന്റെ സാമൂഹികവും സാംസ്‌കാരിക പ്രധാനവുമായ തലങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുത്ത് പോരുകയും ചെയ്തിരുന്നു. തൊണ്ണൂറുകള്‍ വരെ അതില്‍ പങ്കെടുക്കാമോ ഇല്ലയോ എന്ന ഒരു ചര്‍ച്ച തന്നെ മലബാര്‍ മുസ്ലിംകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം ഓണ സദ്യയും ക്രിസ്മസ് കേക്കും വരെ "ഹറാം' ആയി പ്രഖ്യാപിക്കപ്പെട്ടു. ഓണാശംസ നേരുന്നതും സദ്യയുണ്ണുന്നതും പൂക്കളം ഒരുക്കുന്നതുമെല്ലാം വിമര്‍ശന വിധേയമാകുകയും അതിനെ പിന്തുണയ്ക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യാന്‍ തുടങ്ങി.
ഓണം അതിന്റെ മതപരമായ ചിട്ടകളോടെ ആഘോഷിക്കുന്ന മലയാളികള്‍ നന്നേ കുറവാണ്. മറിച്ച് കേരളത്തിന്റെ സാംസ്‌കാരിക ഉത്സവമായാണതിനെ കാണുന്നത്. സ്റ്റേറ്റ്, ഓണം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉല്‍സവമാക്കിയതോടെ അതിന്റെ പുരാവൃത്തങ്ങള്‍ക്കും മിത്തുകള്‍ക്കുമെല്ലാം മത നിരപേക്ഷമായ ഒരു മാനം വരുകയും ചെയ്തു.
മിത്തുകളെ ചരിത്ര യാഥാര്‍ത്ഥ്യമായി കാണാത്തേടത്തോളം അതിന്ന് കാല, ദേശ സഞ്ചാരത്തിലൂടെ പുതിയ അര്‍ത്ഥങ്ങള്‍ വന്നു ചേരും. മാനുഷരെല്ലാരും ഒന്നാണെന്ന മഹത്തായ ഭാവനയെ മാവേലി മിത്തിലൂടെ പുനരാവിഷ്‌കരിക്കുന്നതില്‍ മതപരമായ വിലക്കുകള്‍ കൊണ്ടു വരേണ്ട കാര്യമില്ല. ഇനി മതപരമായ ശുദ്ധിവാദം കൈക്കൊള്ളുന്നവര്‍ക്ക് ഓണാഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കാം; ആഘോഷിക്കുന്നവരെ ഭ്രഷ്ടരാക്കാന്‍ മുതിരാതിരുന്നാല്‍ മതി.
മനുഷ്യര്‍ക്ക് കേവല യുക്തിയില്‍ മാത്രം ജീവിക്കാനാകില്ല. സങ്കല്‍പ്പവും മിത്തും ഭാവനകളുമെല്ലാം, ഭൗതിക ജീവിതത്തിലെ സന്തോഷവും സഫലമാകാത്ത മോഹങ്ങളുടെ സായൂജ്യവും അനുഭവിക്കാന്‍ മനുഷ്യര്‍ തന്നെ കണ്ടുപിടിച്ച വഴികളാണ്. എല്ലാ മതങ്ങള്‍ക്കും അവരവരുടെ പുരാവൃത്തങ്ങളും ഐതീഹ്യങ്ങളും ഭാവനകളും ഉണ്ട്. അതിനെ പോസിറ്റീവ് ആയി സമീപിക്കാവുന്നതെയുള്ളൂ. അങ്ങനെ സാധിക്കാത്തവര്‍ക്ക് മറ്റുള്ളവരെ വിധിക്കാതെയിരിക്കുകയും നിഷിദ്ധ ഫത്വകളുമായി ഇറങ്ങാതിരിക്കുകയും ചെയ്യാം.
ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ സംസ്‌കരങ്ങളുമായും സഹ ജീവിതം സാധിക്കണം. ബഹുസ്വര സംസ്‌കാരം കൊടുക്കല്‍ വാങ്ങലുകളുടെ സംസ്‌കാരമാണ്. ഓരോ മത വിഭാഗവും തങ്ങളുടെ മതക്കാര്‍ക്ക് വേണ്ടി പ്രത്യേകം മതില്‍ കെട്ടി മറച്ച് ഒന്ന് മറ്റൊന്നുമായി സമ്പര്‍ക്കപ്പെടുന്നത് തടഞ്ഞാല്‍ ഫലത്തില്‍ ബഹുസ്വരത എന്ന ആശയം ഇല്ലാതാകും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഘോഷിക്കാനും ആഹ്ലാദിക്കാനുമുള്ള സ്വാഭാവിക മോഹങ്ങളെ അടക്കി വെച്ചാണ് മലയാളികള്‍ ജീവിച്ചത്. വിലക്കുകള്‍ നീങ്ങി ആഘോഷിക്കാനുള്ള അവസരം കൈവന്നപ്പോള്‍ എല്ലാം മറന്ന് അസ്വദിക്കാന്‍ വെമ്പുകയായിരുന്നു അവര്‍. ഏകശരി വാദവും ശുദ്ധിവാദവും സ്വയം പുനപരിശോധിക്കാനുള്ള അവസരമായി കോവിഡ് കാലം മാറിയതും ഫത്വകള്‍ വില വെക്കാതെ കളത്തിലിറങ്ങാന്‍ അവര്‍ക്ക് പ്രേരണയായിട്ടുണ്ടാകാം. "മുടക്ക് പ്രഭാഷകര്‍ക്ക്' തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം കേരളത്തിലെ മുസ്ലിം സമൂഹം മാറിക്കഴിഞ്ഞു. സ്ത്രീകളാണ് ഈ മാറ്റത്തിന്റെ പതാക വാഹകര്‍ എന്നാണു ഇക്കഴിഞ്ഞ ഓണക്കാല അനുഭവങ്ങള്‍ വിളിച്ചറിയിക്കുന്നത്.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
എം. ലുഖ്മാൻ
Dec 31, 2022
6 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read
കെ.പി. ജയകുമാർ
Dec 17, 2022
10 Minutes Read
സെബിൻ എ ജേക്കബ്
Nov 14, 2022
3 Minute Read