Artificial Dalit Intelligence
മനുഷ്യനിലെ യന്ത്രത്തെ
മറികടക്കാം
Artificial Dalit Intelligence: മനുഷ്യനിലെ യന്ത്രത്തെ മറികടക്കാം
വംശീയതയുടെയും ജാതിയുടെയും മറ്റ് അനവധി വിവേചനങ്ങളുടെയും ക്രൂരമായ പ്രയോഗങ്ങളെ നേരിടാന്‍ ദളിത് വിഭാഗങ്ങളും ഭിന്നശേഷിക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും നിര്‍മിത ബുദ്ധിയുടെ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിശകലനം ചെയ്യുന്ന, പൂര്‍ണമായും കാഴ്ചശക്തിയില്ലാത്ത ഒരു ഗവേഷക വിദ്യാര്‍ഥിയുടെ വേറിട്ട അന്വേഷണമാണിത്. ഡിജിറ്റല്‍ രംഗത്തുള്ള ഹിന്ദുത്വത്തിന്റെ മുന്നേറ്റം തടയാന്‍ ദളിത് അനുഭവങ്ങളും ചിന്തയും അന്വേഷണങ്ങളും സമരങ്ങളുമെല്ലാം നിര്‍മിത ബുദ്ധിയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു
15 Sep 2020, 02:55 PM
ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS), ബിഗ് ഡാറ്റ (BD), ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (AI) എന്നിവയുടെ ഫലപ്രദമായ ഉപയോഗമാണ് 2018 ഏപ്രില്‍ രണ്ടിന് ദളിത് ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിക്കാൻ പ്രധാന കാരണം എന്ന് യു.എസ് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ ഹൊറൈസണ്‍ എന്ന ദളിത് ഐ.ടി. പ്രൊഫഷണല്‍ സംഘം പറയുന്നു. യു.എസ്, യു.കെ, ആസ്‌ത്രേലിയ, മിഡിലീസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം വിദേശ ദളിത് പ്രവര്‍ത്തകരുടെ ഒരു എന്‍.ജി.ഒ ശ്രംഖലയാണത്. അതിന്റെ സ്ഥാപകനായ ദിലീപ് മഹാസ്‌കെ (Deelip Mhaske) പറയുന്നത്, ‘ദളിതര്‍ക്ക് ഇനി ഒരു രാഷ്ട്രീയ സ്ഥാപനവുമായും ബന്ധമുണ്ടാകേണ്ടതില്ല എന്ന് ഈ ഭാരതബന്ദ് അസന്നിഗ്ദമായി തെളിയിക്കുന്നു' എന്നാണ്. AI, GIS, സമൂഹമാധ്യമങ്ങള്‍ എന്നിവ സ്വീകരിച്ച് ദളിത് രാഷ്ട്രീയത്തിന് ഒരു പുതിയ യുഗം ആരംഭിക്കാവുന്നതാണ്' എന്നുതന്നെ അദ്ദേഹം തീര്‍ത്തു പറഞ്ഞു. വ്യത്യസ്ത ജീവിതസാഹചര്യങ്ങളും താല്‍പര്യങ്ങളും രൂപങ്ങളുമുള്ള ദളിത് ഗ്രൂപ്പുകളെ ദേശീയമായി അണിനിരത്തുന്നതില്‍ അല്‍ഗോരിതങ്ങള്‍ നിര്‍വഹിച്ച പങ്ക് അദ്ദേഹം കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.
2015 മുതല്‍ ഇന്ത്യയിലുടനീളമുള്ള ദളിത് ആക്റ്റിവിസ്റ്റുകളുടേയും ചിന്തകരുടേയും എഴുത്തുകാരുടേയും ഒരു സമൂഹമാധ്യമ ശ്രൃംഖല സൃഷ്ടിക്കാന്‍ തങ്ങളുടെ അല്‍ഗോരിതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. പൊതുവായി ലഭ്യമായ ദശലക്ഷക്കണക്കിന് ഡാറ്റകളെ പ്രത്യേകരീതികളില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ദളിത് പ്രശ്‌നങ്ങളേയും ചലനങ്ങളേയും സംഭവങ്ങളെയും നിരന്തരം സമൂഹമാധ്യമങ്ങളുടെ ഫ്രന്റ്‌ലയറുകളില്‍ കൊണ്ടുവരാന്‍ തങ്ങളുടെ അല്‍ഗോരിതങ്ങള്‍ക്ക് സാധിച്ചു എന്ന് മഹാസ്‌കെ അവകാശപ്പെടുന്നു. സമൂഹമാധ്യമ സ്ഥാപനങ്ങളില്‍നിന്ന് പ്രസക്തമായ ഡാറ്റകള്‍ വാങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു ലക്ഷം ഡോളര്‍ വരെ ഈ സംഘം ചെലവഴിച്ചു. പൂര്‍ണമായും നിയമപരമായ സാധുതയിലൂടെ തന്നെയാണ് സംഘം ഡാറ്റ ശേഖരിച്ചത്. വിവരചോര്‍ച്ചയുടെ കേന്ദ്രങ്ങളായ കേംബ്രിഡ്ജ് അനലറ്റിക്ക പോലെയുള്ള വിവാദസ്ഥാപനങ്ങളെ എല്ലാ പ്രവര്‍ത്തനഘട്ടത്തിലും വിട്ടുനിര്‍ത്തി. 59 പേജുള്ള ‘Social Media and Dalit Atrocities : A report on social media strategy for Dalit Advocacy group' എന്ന പ്രബന്ധം അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 100 നിയോജകമണ്ഡലങ്ങളുടെ രാഷ്ട്രീയ പരിതാവസ്ഥയെ നിര്‍ണയിക്കുവാനുള്ള ശേഷി ദളിതര്‍ക്കുണ്ടെന്നും അത് സാക്ഷാല്‍ക്കരിക്കുവാന്‍ നിര്‍മിതബുദ്ധികളും വിവരബാങ്കുകളുമെല്ലാം അനിവാര്യമാണെന്നും സമര്‍ത്ഥിക്കുന്നു. GIS ന്റെ ഉപയോഗം സോഷ്യല്‍ മാപ്പിങ്ങിന് പുതിയ ചില സാധ്യതകള്‍ തുറന്നുതരുന്നുണ്ടെന്നും ഒരു വിമോചന പ്രക്ഷോഭത്തില്‍ അത് ആദ്യമായി പ്രയോഗിച്ചത് ഈ ഭാരത് ബന്ദിന്റെ സാഹചര്യത്തിലാണെന്നും ആ റിപ്പോര്‍ട്ട് പറയുന്നു.
AI എന്ന വിമോചന വാഹകം
ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും നയരൂപീകരണങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ദളിതര്‍ക്കിടയില്‍ തന്നെ ശാക്തീകരണം സാധ്യമാക്കുന്നതിനും സാമൂഹ്യമാധ്യമ തന്ത്രങ്ങള്‍ ഉപകരിക്കുമെന്ന് ഈ സംഘം പറയുന്നു. ഇത്തരം സാമൂഹ്യമാധ്യമ തന്ത്രങ്ങളുടെ പിയര്‍-റ്റു-പിയര്‍ (peer-to-peer) ടാര്‍ജറ്റിനു വേണ്ടിയുള്ള ട്രയല്‍ റണ്ണായിട്ടാണ് ദളിത് ഭാരത് ബന്ദിനെ അവര്‍ കണ്ടിരുന്നത്. അംബേദ്ക്കറിന്റെ 127ാം ജന്മവാര്‍ഷികത്തില്‍ ഈ സംഘം ന്യൂയോര്‍ക്കിലെ നാഷന്‍സ് ജനറല്‍ അസംബ്ലി ഹാളില്‍ വെച്ച് ഒരു ഐ.ടി. സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയിലേയും മറ്റിടങ്ങളിലേയും ജാതിപ്രശ്‌നങ്ങളെ നിര്‍മൂലനം ചെയ്യുവാന്‍ നിര്‍മിത ബുദ്ധിയെ പ്രാപ്തമാക്കുന്ന പ്രൊജക്റ്റില്‍ ഐ.ബി.എം, മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുന്നതിനായിരുന്നു ഈ സമ്മേളനം.
ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ ഹൊറൈസണിനു പുറമേ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദളിത് റൈറ്റേസ്, ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ ദളിത് സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക്, അംബേദ്ക്കര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങി നിരവധി അംബേദ്ക്കര്‍ ഫോറങ്ങള്‍ ജാതിപ്രശ്‌നത്തെ നേരിടാന്‍ AI ഉപയോഗിക്കുന്നതിനെ കുറിച്ച് വ്യാപകമായി ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.

നിര്‍മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെയും അല്‍ഗോരിതങ്ങളുടെ ദിശയിലൂടെയും ദളിത് ചിന്ത വികസിക്കുകയാണെങ്കില്‍ 2030കളോടെ തന്നെ ഇന്ത്യന്‍ സമൂഹം സമൂലമായ പരിവര്‍ത്തനത്തിനു വിധേയമാകുമെന്നാണ് മഹാസ്‌കെ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ കരുതുന്നത്. പൊതുവായ എല്ലാ കാര്യങ്ങളിലും സുതാര്യമായ ഇടപെടലുകളുണ്ടാകുമെന്നും കുറ്റകൃത്യങ്ങള്‍ കുറയുമെന്നും ഭരണകൂടാധികാരം പരിമിതപ്പെടുമെന്നും വ്യക്തിയും കുടുംബവും സ്വത്തുക്കളും പൊതുവേദികളിലേക്ക് സാന്ദ്രീകരിക്കപ്പെടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ദളിതര്‍ തങ്ങളുടെ സ്വത്വത്തിന്റേയും അസ്ഥിത്വത്തിന്റെയും ഭാഗമായി സ്വീകരിച്ചാല്‍ ചൈനക്കു ശേഷം ലോകത്തെ രണ്ടാമത്തെ ശക്തിയായിരിക്കും അവര്‍. ദളിതര്‍ക്കു മാത്രമല്ല രണ്ടാം പദവിയിലുള്ള എല്ലാ മനുഷ്യര്‍ക്കും AI വിമോചന വാഹകമായിരിക്കും.
വിമോചിപ്പിക്കപ്പെടുന്ന നിര്‍മിത ബുദ്ധി
മനുഷ്യചരിത്രം ഉപകരണങ്ങളുടേയും യന്ത്രങ്ങളുടേയും ലോകങ്ങളെ പിന്നിലാക്കിയതുപോലെ ഇന്ന് സാങ്കേതികതയുടെ ലോകത്തേയും പിന്നിടുകയാണ്. അല്‍ഗോരിതങ്ങളില്‍ അധിഷ്ഠിതമായ പുതിയ വസ്തുക്കളും അതിന്റെ ക്രമങ്ങളും അവയുടെ വ്യവസ്ഥകളും ഇന്ന് മനുഷ്യചരിത്രത്തെ നിര്‍ണയിച്ചുതുടങ്ങിയിരിക്കുന്നു. മനുഷ്യന്റെ ബൗദ്ധിക പ്രക്രിയകളെ അനുകരിക്കാനും സങ്കീര്‍ണമായ സ്വയംതിരുത്തല്‍ ജോലികള്‍ ചെയ്യാനുമുള്ള കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളുടെ പൊട്ടന്‍ഷലിനെയാണ് നിര്‍മിത ബുദ്ധി എന്ന് പണ്ടു വിളിച്ചിരുന്നത്. സാങ്കേതികവിദ്യക്ക് നിര്‍മിത ബുദ്ധി കീഴ്‌പ്പെട്ടിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് നിര്‍മിത ബുദ്ധി സാങ്കേതികതയില്‍ നിന്ന് വലിയ അളവില്‍ മോചിതമായിക്കൊണ്ടിരിക്കുകയും അല്‍ഗോരിതങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പ് സാധ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മുമ്പ് സാങ്കേതികവിദ്യയിലൂടെ മനുഷ്യന്‍ നല്‍കുന്ന ഡാറ്റകള്‍ക്കനുസരിച്ചാണ് സിസ്റ്റങ്ങളില്‍ അല്‍ഗോരിതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ ഇന്ന് അല്‍ഗോരിതങ്ങള്‍ സാങ്കേതികവിദ്യയിലൂടെ സ്വയം ഡാറ്റകള്‍ കണ്ടെത്തുകയും സ്വന്തം മാനദണ്ഡങ്ങളില്‍ ബുദ്ധിമാനായി തീരുകയും ചെയ്യുന്നു. രൂപകാത്മകമായി പറഞ്ഞാല്‍ നിര്‍മിത ബുദ്ധിക്ക് തങ്ങളുടെ മനോധര്‍മ്മമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശക്തി കൈവരുന്നു എന്നര്‍ത്ഥം. അലക്‌സ പോലെയുള്ള പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ മുതല്‍ ലാബോ പോലെയുള്ള ശാസ്ത്രജ്ഞര്‍ വരെയുള്ള നിര്‍മിത ബുദ്ധികള്‍ ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഉറവിടങ്ങളില്‍ നിന്ന് ഡാറ്റകള്‍ സംഭരിക്കുകയും വിശകലനം ചെയ്യുകയും മാത്രമല്ല ആ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രോഗ്രാം ചെയ്തിട്ടില്ലാത്ത സാഹചര്യങ്ങളില്‍ പോലും സ്വതന്ത്ര നിഗമനങ്ങളില്‍ എത്തിച്ചേരുവാനും പുതിയ തലമുറയില്‍ പെട്ട നിര്‍മിത ബുദ്ധികള്‍ക്ക് സാധിക്കും. ഇന്ന് സ്മാര്‍ട്ട് ഫോണുകളിലും വിനോദ പ്ലാറ്റ്‌ഫോമുകളിലും ആശുപത്രികളിലും ഗതാഗതമേഖലയിലും ബഹിരാകാശത്തു പോലും തങ്ങള്‍ക്ക് എന്തെല്ലാം സാധ്യതകളുണ്ടെന്നു വരെ സ്വയം കണ്ടെത്തുവാനും പ്രവചിക്കുവാനും നിര്‍മിത ബുദ്ധിക്കു സാധിക്കുന്നു.
മനുഷ്യന്‍ അപ്രസക്തനാകുമോ?
AI ഇന്ന് ലളിതവും സങ്കീര്‍ണവുമായ പല പ്രവര്‍ത്തനങ്ങളിലും മനുഷ്യന്റെ പങ്കാളിയായി തീരുന്നുണ്ട്. പുതിയ നിര്‍മിത ബുദ്ധികളുടെ നിര്‍മ്മാണത്തില്‍ പോലും ഇന്ന് നിര്‍മിത ബുദ്ധി മനുഷ്യന്റെ പങ്കാളിയാകുന്നു. മാത്രമല്ല, സ്വന്തം ഭാവി പ്രവചിക്കുവാന്‍ നിര്‍മിത ബുദ്ധികള്‍ക്ക് സാധിക്കുന്നു. തന്റെ സാധ്യതകളെ കൂടുതല്‍ വികസിപ്പിക്കുവാനും പരിമിതികളെ പരിഹരിക്കുവാനും ഏതെല്ലാം നിലയിലുള്ള പരിഷ്‌കരണങ്ങളാണ് തന്നില്‍ വരുത്തേണ്ടതെന്നും നിര്‍ദ്ദേശിക്കുവാനും മുന്നറിയിപ്പുകള്‍ നല്‍കുവാനും ഇന്നത്തെ നിര്‍മിത ബുദ്ധികള്‍ക്ക് സാധിക്കുന്നു. അടുത്തിടെ ഒരു ആളില്ലാ കടത്തുവള്ളം ബാഹ്യനിയന്ത്രണങ്ങളില്ലാതെ ഹെല്‍സിങ്കി തുറമുഖത്തിലൂടെ നയിക്കപ്പെട്ടിരുന്നു. ആയിരത്തിലധികം കപ്പലുകളേയും അവയുടെ സാങ്കേതിക ഘടകങ്ങളേയും സഞ്ചാര സാഹചര്യങ്ങളേയും റൂട്ട് ഒപ്റ്റിമൈസേഷനുകളേയും സമുദ്രവിജ്ഞാനത്തേയുമെല്ലാം വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരമൊരു അല്‍ഗോരിതം നിര്‍മിക്കപ്പെട്ടത്. അറ്റകുറ്റ പണികള്‍ മുന്‍കൂട്ടി തിരിച്ചറിയുവാനും സാധ്യമായവ സ്വയം പരിഹരിക്കുവാനും ഗൗരവമായവ റിപ്പോര്‍ട്ട് ചെയ്യുവാനും ഈ കപ്പലുകള്‍ക്ക് സാധിക്കുന്നു. ഓട്ടോമേറ്റീവ് ഷിപ്പിങ്ങിന്റെ വലിയ സാധ്യതകളാണ് ആ പരീക്ഷണം തുറന്നു തന്നത്. ഊര്‍ജനഷ്ടം വലിയ അളവില്‍ പരിഹരിക്കുവാന്‍ ഇത്തരം നിര്‍മിത ബുദ്ധികള്‍ സഹായകമാണ്.
നിര്‍മിത ബുദ്ധി ഇപ്പോഴും അതിന്റെ പ്രാഥമിക ദശയിലാണെന്ന് വിശദീകരിക്കുന്ന സാങ്കേതിക വിദഗ്ദര്‍ പക്ഷെ പ്രവചിക്കുന്നത് സമീപഭാവിയില്‍ തന്നെ നിര്‍മിത ബുദ്ധി മനുഷ്യനുമേല്‍ ആപേക്ഷികമായ ആധിപത്യം ചെലുത്തുമെന്നാണ്. എന്നിരുന്നാലും AI നിര്‍വഹിക്കുന്ന എല്ലാ ജോലികളിലും മനുഷ്യബുദ്ധിയുടെ അനുകരണം പ്രധാനമായി തുടരും. അതുകൊണ്ടു തന്നെ മാനവികതയ്‌ക്കെതിരെയുള്ള വെല്ലുവിളി സമീപഭാവിയില്‍ നടപ്പിലാകുവാന്‍ സാധ്യതയില്ല. നിര്‍മിത ബുദ്ധിയിലേക്ക് മാറ്റാന്‍ അപര്യാപ്തമായതും അപ്രധാനവുമായ ജോലികളും പ്രക്രിയകളും വംശനാശത്തിനു വിധേയമാകുവാന്‍ സാധ്യതയുണ്ട്. മനുഷ്യന്റെ പങ്കാളിത്തം ആവശ്യമില്ലാത്ത സ്വതന്ത്രമായ ഒരു പരിണാമത്തിലേക്കാണ് നിര്‍മിത ബുദ്ധി സഞ്ചരിക്കുന്നത്. നിര്‍മിത ബുദ്ധികള്‍ക്കിടയില്‍ തന്നെ സ്വാഭാവികമായി ഒരു മാല്‍സരികത രൂപപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.
നിര്‍മിത സംസ്‌കാരം അഥവ നിര്‍മിത ദളിത് ബുദ്ധി
ഭരണകൂടങ്ങളുടെ പൊതുനയരൂപീകരണങ്ങളിലും തീരുമാനമെടുക്കല്‍ പ്രക്രിയകളിലുമെല്ലാം ഇന്ന് വലിയ അളവില്‍ അല്‍ഗോരിതങ്ങള്‍ അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്. ഇത് ജനാധിപത്യത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ കാതലായ മാറ്റം സൃഷ്ടിക്കുന്നു. അല്‍ഗോഗ്രസി എന്ന നിലയില്‍ തന്നെ അത് ഇന്ന് വ്യവഹരിക്കപ്പെടുകയും ചെയ്യുന്നു. ലഭ്യമാകുന്ന ഡാറ്റകളോട് പൂര്‍ണാര്‍ത്ഥത്തില്‍ വസ്തുനിഷ്ഠമാകുന്ന അല്‍ഗോരിതങ്ങള്‍ പക്ഷെ സമൂഹത്തിലെ തെറ്റായ മുന്‍വിധികളേയും പ്രവണതകളേയും അനുകരിക്കുന്നു. ആഫ്രോ-അമേരിക്കന്‍ കമ്യൂണിറ്റികളിലെ നിര്‍മിത ബുദ്ധികളുടെ ഉപയോഗത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി യു.എസ്.എ. യിലെ പ്രധാന കോടതികളിലെ ക്രിമിനല്‍ കേസുകളില്‍ 2014 വരെ റിസ്‌ക്ക് സ്‌കോര്‍ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഒരാള്‍ കുറ്റവാളിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ ആ വ്യക്തി ഇനി കുറ്റം ചെയ്യാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് അളക്കുവാനായിരുന്നു ഈ നിര്‍മിത ബുദ്ധി ഉപയോഗിച്ചിരുന്നത്. ലക്ഷക്കണക്കിന് ഡാറ്റകള്‍ വിശകലനം ചെയ്തുകൊണ്ടാണ് അതിന്റെ അല്‍ഗോരിതം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മുന്‍കാല ക്രൈം റെക്കോര്‍ഡുകളില്‍ കുറ്റവാളികളായവരില്‍ കറുത്തവര്‍ഗക്കാര്‍ വലിയ ശതമാനമായിരുന്നു. അമേരിക്കയില്‍ നിലനിന്നിരുന്ന വിവേചന സംസ്‌കാരത്തിന്റെ ഫലമായിരുന്നു അത്. എന്നാല്‍ ഈ ഡാറ്റ പരിഗണിച്ച് ഈ സോഫ്റ്റ്‌വെയര്‍ കറുത്തവര്‍ഗക്കാരോട് കുറ്റകൃത്യത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള മുന്‍വിധി സൂക്ഷിക്കുന്നുണ്ടെന്ന് ഒരു കേസിന്റെ വിചാരണയില്‍ വ്യക്തമായി. ആ സംഭവത്തെ തുടര്‍ന്ന് അത്തരം നിര്‍മിത ബുദ്ധികളുടെ ഉപയോഗം കോടതിവ്യവഹാരങ്ങളില്‍ പരിമിതപ്പെടുത്തി.
ഇന്‍പുട്ട് ഡാറ്റകളില്‍ വേണ്ടത്ര പ്രതിനിധീകരിക്കാത്ത ജാതി-മത വിഭാഗങ്ങളുടെ കാര്യത്തില്‍ തെറ്റായ വര്‍ഗീകരണങ്ങള്‍ സാധാരണമാകും. മാത്രമല്ല, സിസ്റ്റം മോഡലുകളുടെ പരിമിതി മൂലം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ തവണ ഫോട്ടോ എടുത്ത, അല്ലെങ്കില്‍ നിരീക്ഷണത്തിന് ടാര്‍ജറ്റ് ചെയ്ത ഗ്രൂപ്പുകള്‍, അല്ലെങ്കില്‍ ഡാറ്റാ ബെയ്‌സുകളില്‍ അമിതമായി പ്രതിനിധീകരിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് അനുകൂലമായി പക്ഷപാതിത്തം സൃഷ്ടിക്കപ്പെടുന്നു. കമ്പ്യൂട്ടര്‍ മോഡലുകള്‍ മനുഷ്യപക്ഷപാതിത്തങ്ങളെ ആവര്‍ത്തിക്കുക മാത്രമല്ല പ്രചരിപ്പിക്കുകയും വലുതാക്കുകയും ചെയ്യുന്നു. സമൂഹം ഭാവിയില്‍ കൂടുതല്‍ നീതിയുക്തമായിത്തീര്‍ന്നാലും നിര്‍മിത ബുദ്ധിയുടെ വികാസത്തില്‍ നിന്ന് ആ വിവേചനത്തെ മാറ്റിനിര്‍ത്തുവാന്‍ ഏറെ പ്രയാസമായിരിക്കും. ഒരു മതവിഭാഗത്തിനെതിരെ വ്യവസ്ഥാപിതമായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ മോഡലിന് ചില വര്‍ഗീയ വ്യക്തികളേക്കാള്‍ വിനാശകരമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധിച്ചേക്കാം. സുതാര്യതയുടെ അഭാവം, ഡാറ്റകളുടെ ഭീമമായ ശേഖരം, അല്‍ഗോരിതത്തിന്റെ സങ്കീര്‍ണത, അല്‍ഗോരിതങ്ങളുടെ ബൗദ്ധികാവകാശം എന്നിവ കാരണം ഇത്തരം പ്രശ്‌നങ്ങള്‍ ബാഹ്യമായ നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുക അസാധ്യമാണ്. എങ്കിലും കമ്പ്യൂട്ടര്‍ മോഡലുകളുടെ രൂപകല്‍പ്പനയിലും ഉപയോഗത്തിലും ന്യായവും കൃത്യതയും തമ്മിലുള്ള ശരിയായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക പ്രോല്‍സാഹനങ്ങള്‍ മോഡല്‍ ഡിസൈനര്‍മാരെയും സംരംഭകരേയും കൂടുതല്‍ കൃത്യതയിലേക്ക് ചായാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുവാന്‍ കൂടുതല്‍ ന്യായത്തിലേക്ക് ചായ്ന്നുനില്‍ക്കുന്ന ഒരു നിര്‍മിത സംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്. ഇതിനെയാണ് നാം ഇന്ത്യന്‍ സാഹചര്യത്തില്‍ നിര്‍മിത ദളിത് ബുദ്ധി എന്നു വിളിക്കുന്നത്. സാമൂഹ്യസ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ AI ക്കു സാധിക്കുന്നുണ്ടെങ്കിലും സാമൂഹ്യാവസ്ഥയെ പരിവര്‍ത്തിപ്പിക്കാന്‍ അവ പര്യാപ്തമല്ല. അത്തരം പരിമിതികളെ കൂടെ മറികടക്കാനാണ് നിര്‍മിത ദളിത് ബുദ്ധി ശ്രമിക്കുന്നത്.
വേണം, അല്‍ഗോരിത സാക്ഷരത
അല്‍ഗോരിത മോഡലുകള്‍ ഇതിനകം ഇന്ത്യയില്‍ നിയമനിര്‍വഹണത്തിന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഈ രീതിയിലുള്ള പൊലീസിങ്ങിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടു പോയത്. മറ്റു പല സംസ്ഥാനങ്ങളും ദിശാസൂചിയായി അതിനെ കാണുകയും ചെയ്യുന്നു. ഡിജിറ്റലൈസ് ചെയ്ത ക്രിമിനല്‍ രേഖകള്‍ക്കിടയില്‍ ഒരു പൊരുത്തം കൊണ്ടുവരാന്‍ രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു. നാഷണല്‍ ക്രൈം ആന്റ് റെക്കോര്‍ഡ് ബ്യൂറോക്കും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അല്‍ഗോരിതം ഉപയോഗിക്കുന്നതിന് പ്രത്യേക പദ്ധതികളുണ്ട്. അതുപോലെ ഇന്ത്യന്‍ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ ബയോഡാറ്റകള്‍ ക്രമപ്പെടുത്തുവാനും റിക്യൂട്ട്‌മെന്റ് കാര്യക്ഷമമാക്കുവാനും വായ്പ അനുവദിക്കുവാനുമൊക്കെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിക്കുന്നു. ജുഡീഷല്‍ തീരുമാനങ്ങളെടുക്കുന്നതില്‍ നിലവില്‍ ഇന്ത്യയില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നില്ല. എങ്കിലും ഭരണഘടനയിലും കോടതിവിധികളിലും പീനല്‍കോഡിലുമെല്ലാം ട്രെയിനിങ് ലഭിച്ച മോഡലുകള്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വിപണിയില്‍ ലഭ്യമാണ്. അവ ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങുന്നതിനുമുമ്പുള്ള സമയമേ ഒരു പ്രതിരോധം സൃഷ്ടിക്കാന്‍ നമ്മുടെ മുന്നിലുള്ളൂ.
ശ്രീകൃഷ്ണ കമ്മിറ്റി നിര്‍ദ്ദേശിച്ച പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ (2018) നിര്‍മിത ബുദ്ധികള്‍ക്ക് വ്യക്തികത ഡാറ്റ ആക്‌സസ് ചെയ്യുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള അവകാശം നല്‍കുന്നു. കമ്പ്യൂട്ടര്‍ മോഡലുകള്‍ക്ക് തങ്ങളുടെ തീരുമാനങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യവുമില്ല. ആ ബില്ലിന് അല്‍ഗോരിതങ്ങള്‍ക്കുള്ളിലെ വൈരുധ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ സാധിച്ചിട്ടില്ല എന്നു പറയേണ്ടിവരും. കൂടുതല്‍ വിശാലമായ രൂപരേഖയോടുകൂടി ഒരു അല്‍ഗോരിത സുതാര്യതാ ബില്ല് ഇന്ത്യ കൊണ്ടുവരേണ്ടതുണ്ട്. ആ ബില്ലിലൂടെ അല്‍ഗോരിതങ്ങളും അതിന്റെ ഡാറ്റകളും ബാഹ്യമായ ഓഡിറ്റിങ്ങിനു വിധേയമാക്കുവാനും സാധ്യമാകുമ്പോഴെല്ലാം പൊതുപരിശോധനയ്ക്ക് ലഭ്യമാക്കുവാനും കഴിയേണ്ടതുണ്ട്. അല്‍ഗോരിതങ്ങളിലെ അന്ധസ്ഥലികള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അതിന്റെ പ്രവൃത്തിമണ്ഡലവും സമയമാനദണ്ഡങ്ങളും കൂടുതല്‍ ബഹുസ്വരമാക്കാനും സാധിക്കേണ്ടതുണ്ട്. അല്‍ഗോരിതങ്ങളുടെ കൊഗ്‌നറ്റീവ് സ്‌ക്കില്ലുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തേണ്ടതും നിരീക്ഷിക്കപ്പെടേണ്ടതുമുണ്ട്. പക്ഷപാതിത്തങ്ങള്‍ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും സെന്‍സറ്റീവ് ഡാറ്റകള്‍ ഉപയോഗിക്കാന്‍ സാഹചര്യങ്ങളുണ്ടാകേണ്ടതുണ്ട്. അതിനുവേണ്ടി നിര്‍മിത ബുദ്ധികളുടെ രൂപകല്‍പ്പനയില്‍ തന്നെ ഇളവുകള്‍ അനുവദിക്കപ്പെടണം. ഉപഭോക്താക്കള്‍ക്കിടയില്‍ അല്‍ഗോരിത സാക്ഷരത വര്‍ധിപ്പിക്കുവാനും സാധിക്കണം.

നിര്‍മിത ബുദ്ധികളിലെ പക്ഷപാതിത്ത നിലപാടുകള്‍ കുറക്കാന്‍ സഹായിക്കുന്ന അല്‍ഗോരിത ഗവേഷണങ്ങള്‍ ഔദ്യോഗികമായി പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സാമൂഹ്യപശ്ചാത്തലങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന നിര്‍മിത ബുദ്ധികള്‍ക്ക് ആത്മവിമര്‍ശന സാധ്യതകള്‍ ലഭ്യമാകണം. കൂടാതെ നിര്‍മിത ബുദ്ധിയില്‍ സമത്വനിയമങ്ങളും സ്വാതന്ത്ര്യനിയമങ്ങളും എങ്ങനെ ബാധകമാകുമെന്ന് വ്യക്തമാക്കുന്നതിന് അത്തരം നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരണം. ദളിത് വിവരാവകാശ പ്രവര്‍ത്തകനായ രാഘേഷ് കുമാര്‍ ഈ വിഷയത്തില്‍ പ്രൗഢമായ ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്. 2019 ഏപ്രിലില്‍ യു.എസ്. കോണ്‍ഗ്രസില്‍ അവതരിപ്പിച്ച അല്‍ഗോരിതം അക്കൗണ്ടബിലിറ്റി ആക്ടും 2017ല്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പാസാക്കിയ അല്‍ഗോരിതം ട്രാന്‍സ്പരസി ബില്ലും മാതൃകാരേഖകളാണ്. എന്നാലും അവ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും ഭിന്നവുമാണ്.
ജാതിയും നിര്‍മിത ബുദ്ധിയും
ജാതി എന്നത് മനുഷ്യനിര്‍മിത ആശയമാണ് (artificial idea). ജൈവികമോ മാനുഷികമോ ആയ ഒരു അടിത്തറയും അതിനില്ല. ജാതിയേക്കാള്‍ നിര്‍മിത സ്വഭാവമുള്ള ആശയങ്ങളെ, സങ്കല്‍പ്പങ്ങളെ, ബോധത്തെ, ചിന്തയെ കൊണ്ട് മാത്രമേ അതിനെ പിഴുതെറിയുവാന്‍ കഴിയൂ. ഇവിടെയാണ് അല്‍ഗോരിതങ്ങളുടെ ദര്‍ശനം നമ്മെ സഹായിക്കുക. ജൈവികമോ മാനുഷികമോ ആയ യാതൊരു അടിത്തറയുമില്ല എന്നതുകൊണ്ട് ജാതി ചരിത്രപരമാകാതിരിക്കുന്നില്ല. ഉപകരണങ്ങളുടേയും യന്ത്രങ്ങളുടേയും സാങ്കേതികതയുടേയും ചരിത്രം മനുഷ്യചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. അതുപോലെ മനുഷ്യന്റെ നിര്‍മിത ബുദ്ധിയുടെ ചരിത്രത്തിലാണ് നാം ജാതിയുടെ ചരിത്രപരതയെ കണ്ടെത്തേണ്ടത്. അല്ലാതെ ജാതിവ്യവസ്ഥ എന്നത് ഒരു പ്രത്യയശാസ്ത്ര പ്രവര്‍ത്തനം മാത്രമല്ല. മനുഷ്യരുടെ ബുദ്ധിപ്രവര്‍ത്തനത്തെ തന്നെ ഊര്‍ജ്ജമാക്കുന്ന ഒരു ഘടകം ജാതിയില്‍ ഉള്ളടങ്ങുന്നുണ്ട്.
ജാതിയെ കുറിച്ചുള്ള സാമൂഹ്യനിര്‍മിതി വാദത്തെ (social constructionism) തലതിരിച്ചുനിര്‍ത്തിയാല്‍ മാത്രമേ അതിന്റെ നിര്‍മിത സ്വഭാവം വ്യക്തമാകൂ. ജാതിവ്യവസ്ഥ എന്നത് ഒരു നിര്‍മിത സമൂഹമാണ് (artificial society). അത് സമൂഹത്തിന്റെ ജൈവികരൂപമോ മാനുഷികരൂപമോ അല്ല. ഇന്ത്യയില്‍ മനുഷ്യശ്രംഖലകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് ജാതിയുടെ സൂത്രവാക്യങ്ങളിലാണ്. എന്തുകൊണ്ടാണ് ഹിന്ദുത്വം ഡിജിറ്റല്‍ ഇന്ത്യയെ പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തിക്കാണിക്കുന്നത്? ഹിന്ദുത്വത്തിന് അതിവേഗം ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍മിത സ്വഭാവത്തെ തിരിച്ചറിയുവാന്‍ സാധിച്ചു എന്നാണത് തെളിയിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ അല്‍ഗോരിതം ജാതിയാണെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. നമുക്ക് ജാതിവിരുദ്ധമായ അല്‍ഗോരിതങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കണം. ദളിത് അനുഭവങ്ങളും ചിന്തയും അന്വേഷണങ്ങളും സമരങ്ങളുമെല്ലാം നിര്‍മിത ബുദ്ധിയില്‍ വളരെ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ദളിത് സമൂഹം ഒരു ഡിജിറ്റല്‍ സമുദായമായി സംഘടിക്കണം. അതിന്, പ്രാഥമികമായി ഡിജിറ്റല്‍ രംഗത്തുള്ള ഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്താനാകണം.
നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ ഒരു ദളിത് സമീപനം രൂപപ്പെടേണ്ട അനിവാര്യ സാഹചര്യം എന്താണ്. നമുക്കറിയാവുന്നതുപോലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ പോലും സാമ്പത്തികമായ നിലവാരത്തിനനുസരിച്ച് വിന്യസിക്കുവാനുള്ള അല്‍ഗോരിതങ്ങള്‍ ഇന്ന് ലഭ്യമാണ്. തീര്‍ത്തും ദരിദ്രനായ ഒരു ദളിതന്റെ ഫെയ്‌സ്ബുക്ക് ചുമരില്‍ കോടിക്കണക്കിന് വില വരുന്ന ഫ്‌ളാറ്റുകളുടേയും ലക്ഷക്കണക്കിന് വിലവരുന്ന കാറുകളുടേയും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തേണ്ട കാര്യമില്ലല്ലോ എന്നവര്‍ ചിന്തിക്കുന്നു. സോഷ്യല്‍ മീഡിയകളിലെ ഓണ്‍ലൈന്‍ ന്യൂസ് സ്ട്രീമുകളിലും ഈ പ്രവണത കാണാം. ഓട്ടോമേറ്റഡ് എഡിറ്റോറിയല്‍ അല്‍ഗോരിതമുപയോഗിച്ച് അവര്‍ക്ക് സമാന ചിന്താഗതിക്കാരായ വ്യക്തികളും ഗ്രൂപ്പുകളുമായി കാര്യക്ഷമമായി അടുക്കുവാന്‍ സാധിക്കുന്നു. ഇതുവഴി അവര്‍ അവരുടെ കാഴ്ചകളെ വര്‍ധിപ്പിക്കുന്ന എക്കോ ചേമ്പറുകളെ സൃഷ്ടിക്കുന്നു. അച്ചടി-ദൃശ്യ മാധ്യമങ്ങളെ പോലെ നിക്ഷ്പക്ഷതാനാട്യം പ്രകടിപ്പിക്കേണ്ട ബാധ്യത ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കില്ലാത്തത് അതുകൊണ്ടാണ്. അവര്‍ക്ക് മത-രാഷ്ട്രീയ-ലിംഗ പക്ഷപാദിത്തങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അംഗീകാരം ലഭിക്കുന്നു. വലിയ കാര്യക്ഷമതയുള്ള സോഷ്യല്‍മീഡിയാ കമ്പനികളെ ഉപയോഗിച്ചുകൊണ്ട് മാരകമായ ഫലങ്ങളുണ്ടാക്കുവാന്‍ ഇന്ത്യയില്‍ ഹിന്ദുത്വത്തിന് സാധിച്ചതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് സണ്‍സ്‌റ്റൈനിന്റെ പഠനം (2018) വ്യക്തമാക്കുന്നു.
അല്‍ഗോരിത വംശീയത
നിര്‍മിത ബുദ്ധിയുടെ രൂപകല്‍പ്പനയിലും മറ്റും വിവേചനാത്മകമായ സമീപനങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചില പ്രത്യേക പേരുകള്‍, പ്രത്യേക മുഖ സവിശേഷതകള്‍, ശിരോവസ്ത്രം, ചര്‍മത്തിന്റെ നിറം തുടങ്ങി ധാരാളം വിവരമാനദണ്ഡങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന അല്‍ഗോരിതങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. ഒരാളുടെ പോര്‍ട്രെയ്‌റ്റോ ഫ്രന്റ്‌ഷോട്ടോ മാത്രം ഉപയോഗിച്ച്, ഫേഷ്യല്‍ റെക്കഗ്‌നിഷനിലൂടെ അയാളിലെ അക്രമവാസന പ്രവചിക്കാനാകും എന്ന അവകാശവാദവുമായി അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള ഹാരിസ്ബര്‍ഗ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ രംഗത്ത് വന്നിരുന്നു. 80 ശതമാനം കൃത്യതയോടെ, ന്യൂറല്‍ നെറ്റ്‌വര്‍ക്ക് മോഡലുകള്‍ ഉപയോഗിച്ച് ‘പ്രഡിക്റ്റ് ക്രിമിനാലിറ്റി യൂസിങ് ഇമേജ് പ്രോസസിങ്' എന്ന അല്‍ഗോരിതമാണ് അവര്‍ നിര്‍മ്മിച്ചത്. ഈ അല്‍ഗോരിതത്തിലൂടെ സമൂഹത്തിലെ കുറ്റകൃത്യനിരക്ക് കുറയ്ക്കുവാന്‍ സഹായിക്കുമെന്നായിരുന്നു അവരുടെ വിശദീകരണം. സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും ഗൂഗ്‌ളില്‍ നിന്നുമെല്ലാം ഈ സോഫ്റ്റ്‌വെയറിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, ഈ പഠനത്തെ അല്‍ഗോരിത വംശീയതയുടെ ഉദാഹരണമായി കണ്ട് ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1700ലധികം IT ഗവേഷകര്‍ ഒരു തുറന്ന കത്ത് സര്‍വകലാശാലയ്ക്കു നല്‍കി. ഇത്തരമൊരു അല്‍ഗോരിതം സൃഷ്ടിച്ച ഗവേഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള AI വിദഗ്ദയായ കൃതിക ഡിസില്‍വ ആവശ്യപ്പെട്ടത്.
AI ഗവേഷണത്തിന്റെ ആസ്ഥാനമായ സാന്‍ഫ്രാന്‍സിസ്‌കോ തന്നെയാണ് ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ സോഫ്‌റ്റ്വെയറുകള്‍ ആദ്യം നിരോധിച്ച അമേരിക്കന്‍ നഗരവും. രഹസ്യനിരീക്ഷണത്തിന് ഈ അല്‍ഗോരിതം വഴിതുറക്കുന്നു എന്നാരോപിച്ച് സിവില്‍ റൈറ്റ്‌സ് സംഘടനകള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് അത്തരം അല്‍ഗോരിതങ്ങള്‍ നഗരഭരണകൂടം നിരോധിച്ചത്. അതുപോലെ ന്യൂയോര്‍ക്കില്‍ വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോകളില്‍ നിന്ന് നഗ്‌നചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഉണ്ടാക്കിയ ഡീപ് ന്യൂഡ് അല്‍ഗോരിതം വന്‍വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ പിന്‍വലിച്ചിരുന്നു. ആരുടേയും സമ്മതം കൂടാതെ അവരുടെ ഫോട്ടോകളില്‍ നിന്ന് നഗ്‌നചിത്രങ്ങള്‍ നിര്‍മിക്കാവുന്ന ഈ അല്‍ഗോരിതത്തിന്റെ വില 50 ഡോളര്‍ മാത്രമായിരുന്നു. വിനോദപരമായ ഉദ്ദേശ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഡെവലപ്പറായ ഏലിയാസ് ആല്‍ബര്‍ട്ടോ പറയുന്നു.
ആമസോണ്‍ തൊഴില്‍ അപ്ലിക്കേഷനുകള്‍ സ്‌ക്രീനിങ് ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ സംവിധാനം നിര്‍മിച്ചിരുന്നു. ആ നിര്‍മിത ബുദ്ധി എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടും നിരന്തരം സ്ത്രീകളെ അവഗണിക്കുന്നതായി പരാതികളുയര്‍ന്നപ്പോള്‍ ആമസോണിനത് നിര്‍ത്തിവെക്കേണ്ടിവന്നു. ചരിത്രപരമായ ഡാറ്റകള്‍ പുരുഷന്മാരെ കൂടുതല്‍ നിയമിക്കാന്‍ സാഹചര്യമുണ്ടാക്കുന്നു. അതുപോലെ ബ്രിട്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ രോഗികളുടെ പേരുവിവരങ്ങള്‍ മെഡിക്കല്‍ രേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്ന് തീരുമാനിച്ചു. രോഗങ്ങളെ കുറിച്ച് പഠിക്കുവാന്‍ രൂപപ്പെടുത്തിയ എക്‌സ്പര്‍ട്ട് സിസ്റ്റങ്ങള്‍ സമാന പേരുകളുള്ള രോഗികളുടെ രോഗവിവരങ്ങള്‍ പരസ്പരം താരതമ്യം ചെയ്യുന്നു, ഒരേ പ്രദേശത്തുള്ള വ്യക്തികളുടെ രോഗസാധ്യതകള്‍ കണക്കുകൂട്ടുന്നു, ഇത്തരത്തിലുള്ള ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. രോഗങ്ങളെ കുറിച്ച് പഠിക്കാന്‍ നിര്‍മിത ബുദ്ധി എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിക്കുക എന്ന് അതിന്റെ ഉല്‍പാദകര്‍ക്ക് പോലും പറയാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന വിവാഹാലോചനാ സൈറ്റുകളില്‍ പ്രയോഗിക്കപ്പെടുന്ന അല്‍ഗോരിതങ്ങള്‍ ദളിത് വിരുദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും ഭരണഘടനയിലെ സമത്വനിയമവുമായി അത് വൈരുധ്യത്തിലാകുന്നുണ്ടെന്നും വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു. Shaadi.Com ആയിരുന്നു ആരോപണവിധേയമായതില്‍ പ്രധാനി. വിവാഹപൊരുത്വവും ദാമ്പത്യസാധ്യതയും വിവാഹമോചന സാധ്യതയും കണക്കാക്കുന്ന അല്‍ഗോരിതങ്ങള്‍ ദളിത് വ്യക്തികള്‍ക്ക് ഏറ്റവും കുറഞ്ഞ മൂല്യമാണ് നല്‍കുന്നത്. സിസ്റ്റത്തില്‍ യാതൊരു പക്ഷപാതിത്തമില്ലന്നും ശാസ്ത്രീയമായ വസ്തുനിഷ്ഠത ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഷാഡി.കോമിന്റെ സാങ്കേതികവിദഗ്ദര്‍ ഉറപ്പുനല്‍കുകയും ചെയ്യുന്നു. നിലവില്‍ സമൂഹത്തിലുള്ള വിവാഹ രജിസ്‌ട്രേഷനുകളുടേയും കുടുംബപ്രശ്‌നങ്ങളുടേയും വിവാഹമോചന കേസുകളുടേയും ഡാറ്റകള്‍ വിശകലനം ചെയ്തുകൊണ്ടാണ് അത്തരം നിര്‍മിത ബുദ്ധികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഡാറ്റകള്‍ നിശ്ചയമായും സമൂഹത്തില്‍ ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന വിവേചനങ്ങളേയും പാര്‍ശ്വവല്‍ക്കരണത്തേയും ഇരട്ടിപ്പിക്കുന്ന ഘടകമായാണ് വര്‍ത്തിക്കുന്നത്. തൊഴിലവസര പോര്‍ട്ടലുകള്‍ മുതല്‍ പ്ലെയ്‌സ്‌മെന്റ് സൈറ്റുകള്‍ വരെയുള്ളവയിലും ഇത്തരത്തില്‍ ജാതിയധിഷ്ഠിതമായ അല്‍ഗോരിതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 2016 ജൂലൈയില്‍ നോര്‍ക്കെയെ മുന്‍നിര്‍ത്തി ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന പദവികളില്‍ കൂടുതല്‍ പ്രാതിനിധ്യവും പ്രാഗല്‍ഭ്യവുമുള്ളവര്‍ നിശ്ചയമായും മേല്‍ജാതി വിഭാഗങ്ങളായിരിക്കുമല്ലോ. ഈ ഡാറ്റ മാനദണ്ഡമായെടുത്തുകൊണ്ട് അത്തരം സോഫറ്റ്‌വെയറുകള്‍ താഴ്ന്ന ജാതിയിലുള്ളവരെ പിന്നിലേക്ക് മാറ്റിനിര്‍ത്തുന്നു. ഇവിടെയാണ് ദളിത് അല്‍ഗോരിതങ്ങളുടെയും ഡാറ്റകളുടേയും പ്രസക്തി.
സൊമാറ്റോ സ്വിഗ്ഗി പോലുള്ള ഭക്ഷണ വിതരണ സേവന കമ്പനികളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉയര്‍ന്ന ജാതിയിലുള്ളവര്‍ സ്വന്തം ജാതിയിലുള്ള തൊഴിലാളികളെ ആവശ്യപ്പെടുന്നു. ഓണ്‍ലൈനിലൂടെ ടാക്‌സി ബുക്ക് ചെയ്യുന്നവര്‍ ഡ്രൈവര്‍മാരുടെ ജാതി അന്വേഷിക്കുന്നു. ഇതിനെയെല്ലാം ഡാറ്റകളായി സ്വീകരിച്ച് സൂപ്പര്‍വൈസിങ് സോഫ്റ്റ്‌വെയറുകള്‍ തൊഴിലാളികളെ അതിനനുസരിച്ച് നിയോഗിക്കുന്നു. ഇതുപോലെ ലോണ്‍ എജിബിലിറ്റി കണ്ടീഷന്‍, വീഡിയോ ക്രൈം മോണിറ്ററിങ്, സ്മാര്‍ട്ട് എജ്യുക്കേഷന്‍ സിസ്റ്റം എന്നിവയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പാര്‍തീപ് അത്രി വിപുല പഠനം തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാലും അതിന് ജാതിയെ ഉള്‍ക്കൊള്ളുവാനുള്ള സമീപനമില്ലെങ്കില്‍ അത് നിശ്ചയമായും ജാതിപക്ഷപാതപരമാകും.
ഹിന്ദുത്വ സര്‍വൈലെന്‍സിങ് നേരിടാന്‍
വാസ്തവത്തില്‍ കൂടുതല്‍ ഇന്‍ക്ലൂസീവായ ഒരു സാമൂഹ്യക്രമം കൊണ്ടുവരുവാന്‍ നിര്‍മിത ബുദ്ധിക്ക് വിമോചന മുന്നേറ്റങ്ങളെ സഹായിക്കാനാകുമോ? കഴിയുമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. AIക്ക് വിദൂരമായും അജ്ഞാതമായും വ്യക്തികത രീതിയിലും പ്രവര്‍ത്തിക്കുവാന്‍ കഴിയും. ദളിത് മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രധാന കാര്യം ഇന്ത്യയുടെ വിദൂരത തന്നെയാണ്. അത്രമേല്‍ വൈവിധ്യം നിറഞ്ഞതും പരസ്പരം വൈരുധ്യം പുലര്‍ത്തുന്നതുമായ ജാതിസംസ്‌കാരമാണ് ഇന്ത്യയില്‍ ഓരോ പ്രദേശത്തും നിലനില്‍ക്കുന്നത്. ദളിത് വിമോചനത്തിന് ഐക്യപ്പെടുമ്പോള്‍ ദളിത് സമൂഹത്തിന്റെ ബഹുസ്വരതയെ കൈയ്യൊഴിയുവാനും സാധിക്കില്ല. ദളിത് രാഷ്ട്രീയത്തിന് ബഹുജന്‍ രാഷ്ട്രീയത്തിന്റെ പിന്തുണ അനിവാര്യമായിത്തീരുന്നത് അതുകൊണ്ടാണ്. ഈ സാഹചര്യത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അല്‍ഗോരിത പദ്ധതികള്‍ക്ക് സാധിക്കും.
ഉദാഹരണമായി ഇന്ന് സാഹിത്യരചയിതാക്കളെയും പഠിതാക്കളേയും വലിയ അളവില്‍ നിര്‍മിത ബുദ്ധികള്‍ സഹായിക്കുന്നുണ്ട്. ഭാഷ വിശകലനം ചെയ്യുവാനും സാഹിത്യഭാഷയുടെ സാധ്യത കണ്ടെത്തുവാനും സാഹിതീയ ഡാറ്റകള്‍ വിശകലനം ചെയ്യാനും വിവര്‍ത്തനം സുഗമമാക്കുവാനുമെല്ലാം നിര്‍മിത ബുദ്ധികള്‍ വലിയ സഹായം ചെയ്യുന്നു. AI സ്വന്തം നിലയില്‍ രചിച്ച കവിതകളെ മനുഷ്യരുടെ കവിതകളില്‍ നിന്ന് വേര്‍തിരിച്ചറിയുവാനാകില്ലെന്ന് സമീപകാലത്തെ ഒരു ഡ്യൂറിങ് ടെസ്റ്റ് തെളിയിച്ചതുമാണ്. ഈ സാധ്യതകളെയെല്ലാം അതിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പിടിച്ചുപറ്റുവാന്‍ വിമോചന ആശയങ്ങള്‍ക്ക് സാധിക്കണം. ഇന്ത്യയില്‍ ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുവാനാകുക തീര്‍ച്ചയായും ദളിത് സാഹിത്യത്തിനും ദളിത് ചിന്തയ്ക്കുമായിരിക്കും. കാരണം ഇന്ത്യയുടെ ചരിത്രപരമായ ഡാറ്റകളില്‍ സാര്‍വത്രികമായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ജാതിപ്രശ്‌നം എന്നത്.
ദളിത് മുന്നേറ്റങ്ങള്‍ നേരിടുന്ന മറ്റൊരു വലിയ പരിമിതി ഹിന്ദുത്വത്തിന്റെ സര്‍വൈലെന്‍സിങ്ങും പിടിച്ചുപറ്റലുകളുമാണ്. ഇതിനെയും മറികടക്കുവാന്‍ അല്‍ഗോരിതങ്ങളുടെ അജ്ഞേയത്വം സഹായകമാണ്. മാത്രമല്ല, ദളിത് എന്നത് എത്ര സാമുദായികമാണോ അത്ര അനുഭവാധിഷ്ഠിതവുമാണ്. വൈയക്തിക അനുഭവതലങ്ങളെ സാമുദായികമായി സംഘടിപ്പിക്കുന്നതില്‍ ദളിത് മുന്നേറ്റങ്ങള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. വൈയക്തിക ഡാറ്റകളേയും ചരിത്രപരമായ ഡാറ്റകളേയും ഒരേസമയം കണക്കിലെടുക്കുവാന്‍ നിര്‍മിത ബുദ്ധികള്‍ അനിവാര്യമാണ്. ദളിതരെ ഒരു സമുദായമായി സംഘടിപ്പിക്കുമ്പോള്‍ തന്നെ അതിലെ വ്യക്തികളുടെ വ്യക്തിത്വങ്ങള്‍ സംരക്ഷിക്കുവാന്‍ AI പ്രാപ്തമാണ്.
നിര്‍മിത ബുദ്ധിയുടെ സാഹചര്യങ്ങളുമായി വര്‍ഗസങ്കല്‍പം വലിയ അളവില്‍ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്. ഒരു കൂട്ടര്‍ പറയുന്നത്, മുന്‍കാലങ്ങളെ അപേക്ഷിച്ച് നിര്‍മിത ബുദ്ധിയുടെ യുഗമാണ് മാര്‍ക്‌സിനെ കൂടുതല്‍ മൂല്യവത്താക്കുന്നത് എന്നാണ്. എന്നാല്‍ മറ്റു ചിലര്‍ നിര്‍മിത ബുദ്ധിയെ നവലിബറല്‍ ചൂഷണത്തിന്റെ രൂപമായും കാണുന്നുണ്ട്. പക്ഷെ ജാതി എന്ന സംവര്‍ഗത്തിന് ഇപ്പോഴും നിര്‍മിത ബുദ്ധിയോട് സംവദിക്കുവാന്‍ സാധിച്ചിട്ടില്ല. അതുപോലെ പ്രത്യയശാസ്ത്ര തലത്തില്‍ ഇന്ത്യയിലെ ജാതിചോദ്യങ്ങളേയും വര്‍ഗചോദ്യങ്ങളേയും പരസ്പരം കൂട്ടിയിണക്കുന്നതില്‍ വലിയ പ്രതിസന്ധികളും വൈരുധ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അല്‍ഗോരിതങ്ങളുടെ തലത്തില്‍ എല്ലാ വൈരുധ്യങ്ങളേയും വ്യത്യസ്തതകളേയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു മുന്നേറ്റത്തില്‍ പരസ്പരം ഐക്യപ്പെടാന്‍ ജാതി-വര്‍ഗ സംവര്‍ഗങ്ങള്‍ക്ക് ധാരാളം സാധ്യതകളുണ്ട്.
ദളിതരെ നിശ്ശബ്ദരാക്കുന്ന പ്രയോഗങ്ങള്‍
ഈ നിലയിലുണ്ടായ ചില പഠനങ്ങള്‍ പരിചയപ്പെടുന്നത് ഉചിതമായിരിക്കും. ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള, ജാതി എന്ന വിഷയം ഉള്‍ക്കൊള്ളുന്ന വാക്‌മേയങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഗവേഷണ പ്രൊജക്റ്റ് അന്റോണിയോ ഫിലിപ്പ് ഫോണ്‍സെക്ക, സോഹോം ബാന്‍ഡോപാധ്യായ, ജോര്‍ജ്ജ് ലൂക്ക എന്നിവരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ലേറ്റൻറ് ഡിറിക്ലെറ്റ് അലോക്കേഷനും (Latent Dirichlet allocation - LDA) വേഡ് ഡിസ്ട്രിബ്യൂട്ട് വെയ്ക്കിളുകളും (VD) രണ്ട് ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ലെയറുകളും (NNL) 4d ഫോര്‍മാറ്റിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഡിസ്റ്റിബ്യൂട്ടുകളും (SD) ഉള്‍ക്കൊള്ളുന്ന അത്യാധുനിക അല്‍ഗോരിത മിശ്രിതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കമ്പ്യൂട്ടര്‍ അനാലിസിസാണ് അവര്‍ നടത്തിയത്. അതിലൂടെ അവര്‍ക്ക് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രധാന പത്രങ്ങളുടെ, 2016-2017 വര്‍ഷങ്ങളിലെ ഡാറ്റ ആര്‍ക്കൈവുകളിലൂടെ നിഷ്പ്രയാസം സഞ്ചരിക്കാന്‍ സാധിച്ചു. ഇത്രയധികം ഡാറ്റകളിലൂടെ ഒരേ മാനസിക-ബുദ്ധി നിലവാരമുപയോഗിച്ച് കടന്നുപോകുക എന്നത് മനുഷ്യന് അസാധ്യമായ കാര്യമാണ്. 1996ല്‍ മാധ്യമപ്രവര്‍ത്തകനായ ബി.എന്‍. യൂനിയാല്‍ ഇത്തരമൊരു പഠനം മാന്വല്‍ശേഷി ഉപയോഗിച്ച് നടത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന് കുറഞ്ഞ കാലയളവിലുള്ള വളരെ കുറച്ച് ഡാറ്റകളെ മാത്രമേ വിശകലനം ചെയ്യാന്‍ സാധിച്ചുള്ളൂ.
ഡാറ്റകളില്‍ നിന്ന് പദങ്ങളുടെ ഉപയോഗത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പാറ്റേണ്‍ വേര്‍തിരിച്ചെടുക്കുക, തുടര്‍ന്ന് ആ പാറ്റേണുകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വ്യാഖ്യാനിക്കുക എന്നിവയായിരുന്നു കമ്പ്യൂട്ടര്‍ അനാലിസിസിന്റെ രീതിശാസ്ത്രം. ഈ രീതിശാസ്ത്രത്തിന് പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ആദ്യം കംപ്രസീവ് വെബ് സ്ട്രാപ്പിങ് എഞ്ചിനുകള്‍ ഉപയോഗിച്ച് പത്രപ്പതിപ്പുകള്‍ ശേഖരിച്ചു. ഉള്ളടക്കങ്ങളിലേക്ക് എച്ച്.ടി.എം.എല്‍ കോഡുകള്‍ കടത്തിവിടുകയും പ്രാഥമിക ക്ലീനിങ്ങ് പ്രോസസുകള്‍ നിര്‍വഹിക്കുകയും ചെയ്തു. സ്റ്റോക്ക് വേഡുകള്‍ ഉപയോഗിച്ച് സാധ്യതാ വാചകങ്ങള്‍ മുന്‍കൂട്ടി പ്രോസസ് ചെയ്തു. പദജോടികള്‍ തിരിച്ചറിയുന്നതിന് ബിഗ്രാം അല്‍ഗോരിതങ്ങള്‍ പ്രയോഗിച്ചു. അതില്‍ നിന്ന് ലഭിച്ച ടെക്സ്റ്റുകളില്‍ നിന്ന് വേഡ് വെക്ടറുകള്‍ നിര്‍മിച്ചു. പദങ്ങള്‍ക്കിടയിലുള്ള ആപേക്ഷികമായ സമീപസ്ഥത കണക്കാക്കുന്ന പ്രോബബിലിസ്റ്റിക് നടപടികളിലൂടെ ‘വേഡ് എംബെഡിങ്സ്’ എന്ന് പൊതുവെ വിളിക്കാറുള്ള എന്‍.പി.എല്‍ ടെക്‌നിക്കുകള്‍ പ്രയുക്തമാക്കി. വാക്യഘടനാ മൂല്യത്തേക്കാള്‍ പദങ്ങളുടെ അര്‍ത്ഥപരമായ മൂല്യം പിടിച്ചെടുക്കാന്‍ ഈ ടെക്‌നിക്കുകള്‍ ഉപകരിക്കും. സവിശേഷമായി ഓരോ വാക്കിനോടും ബന്ധപ്പെട്ടിരിക്കുന്ന വേഡ് വെക്ടറുകളില്‍ നിന്ന് യൂക്ലിഡിയന്‍ വെക്ടറുകള്‍ ഉപയോഗിച്ച് അര്‍ത്ഥപരമായി സമാനതയുള്ള വാക്യങ്ങള്‍ രചിക്കുവാനുള്ള അല്‍ഗോരിതങ്ങള്‍ നിര്‍മിച്ചെടുക്കുന്നു.
വെക്ടര്‍ നിഘണ്ടു എക്‌സ്ട്രാക്റ്റ് ചെയ്തുകഴിഞ്ഞാല്‍ ക്യുമുലേറ്റീവ് പ്രോബബിലിറ്റി ഡിസ്റ്റിബ്യൂഷന്‍ കണക്കാക്കി ജാതി എന്ന തീമിലേക്ക് അതിനെ സാന്ദ്രീകരിക്കുന്നു. അങ്ങനെ ലഭിച്ച വാക്കുകള്‍ തമ്മിലുള്ള ബന്ധങ്ങളെ വാക്യഘടനയ്ക്കപ്പുറത്ത് ലിങ്കുകളിലൂടെ പരസ്പരം ബന്ധിപ്പിച്ച് നെറ്റുവര്‍ക്കുകളുണ്ടാക്കുന്നു. രണ്ട് പദങ്ങള്‍ തമ്മിലുള്ള ലിങ്കുകളുടെ തൂക്കത്തെ ഒരു വിഷയമായി കണക്കാക്കാം. ഒരു വിഷയം അതിലെ പദബന്ധത്തിന് വാര്‍ത്തകളിലുള്ള പ്രയോഗസാധ്യതകളുടെ ആകെത്തുകയെ പ്രതിനിധീകരിക്കുന്നു. സ്ലൈഡ് വിന്റോകളിലൂടെ വിഷയങ്ങളെ പരസ്പരം താരതമ്യം ചെയ്യുകയും പരസ്പരം സമന്വയിക്കുകയും ചെയ്യാം. ഇതിലൂടെ വാര്‍ത്തയുടെ ആഖ്യാനസ്വഭാവം പിടിച്ചെടുക്കാം. രാഷ്ട്രീയം, വിവാദം, അക്രമം, നീതി, മതം, കുടുംബം, കൃഷി, വിദ്യാര്‍ത്ഥി, കോടതി, വിനോദം, കല, സെലിബ്രിറ്റി, സ്‌പോര്‍ട്‌സ്, ഫിലിം, തുടങ്ങി ജാതിയുമായി ബന്ധപ്പെട്ട 25ഓളം വിഷയങ്ങളെ ഇത്തരത്തില്‍ അപഗ്രഥിക്കുവാന്‍ ഈ കമ്പ്യൂട്ടര്‍ അനാലിസിസിനു സാധിച്ചു. കൂടുതല്‍ ശക്തമായ സാങ്കേതിക പിന്തുണയും ധൈഷണിക നിക്ഷേപവും ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വിഷയങ്ങളെ അഭിമുഖീകരിക്കുവാന്‍ സാധിക്കുമായിരുന്നു എന്ന് ഗവേഷകസംഘം പറയുന്നു.
വളരെ യാന്ത്രികമെന്നോ സാങ്കേതികമെന്നോ തോന്നാവുന്ന ഈ പഠനത്തിലൂടെ അവര്‍ക്ക് സാമൂഹ്യ അശാന്തിയും താഴ്ന്ന ജാതിക്കാരോടുള്ള അക്രമവും തമ്മിലുള്ള ബന്ധം വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കുവാന്‍ സാധിച്ചു. ഇത് കേവലം സ്റ്റാറ്റിസ്റ്റിക്‌സിന്റെ സാമാന്യവല്‍ക്കരണത്തിലൂടെയുള്ള കണ്ടെത്തലുകളല്ല. മറിച്ച് ഓരോ ഒറ്റപ്പെട്ട വിശേഷസംഭവങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യവും പാരസ്പര്യവും അല്‍ഗോരിത പഠനത്തില്‍ ലഭ്യമാകുന്നു. ഉദാഹരണത്തിന്, ഈ പഠനത്തിലൂടെ ജാതീയ അതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ പത്രങ്ങള്‍ ഇരകളുടെ വ്യക്തിപരമായ സ്വത്വവും അവരുടെ ജീവിതസാഹചര്യങ്ങളും മറച്ചുപിടിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇരകളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നതില്‍ പത്രങ്ങള്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും പരമാവധി പൊലീസിനേയും ഉദ്യോഗസ്ഥരേയും മറ്റും ഉദ്ധരിക്കുവാനാണ് പത്രങ്ങള്‍ ശ്രമിക്കുന്നതെന്നും കണ്ടെത്തി. ദളിതരെ നിഷ്‌കളങ്കര്‍, അജ്ഞര്‍, ദരിദ്രര്‍, ഇരകള്‍, കുറ്റവാളികള്‍, യാത്ര ചെയ്യാത്തവര്‍, നല്ല ഭക്ഷണം കഴിക്കാത്തവര്‍, നല്ല ദാമ്പത്യമില്ലാത്തവര്‍ എന്നീ നിലകളില്‍ മാത്രമാണ് പത്രങ്ങള്‍ അവതരിപ്പിക്കുന്നത് എന്നും തിരിച്ചറിഞ്ഞു. ദളിതര്‍ നേരിട്ട ഏകപക്ഷീയമായ അതിക്രമങ്ങളെ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഘര്‍ഷങ്ങളായാണ് പത്രങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അത് ജാതിവിഭാഗങ്ങള്‍ തമ്മിലുള്ള വിടവുകളും പിളര്‍പ്പുകളും വര്‍ധിപ്പിക്കുവാനും ജാതിപ്രശ്‌നത്തെ ഒരു വര്‍ഗീയപ്രശ്‌നമായി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും കണ്ടെത്തി. ബ്രാഹ്മണര്‍ എല്ലായ്‌പ്പോഴും പുരോഗതിയുമായും നിയമവുമായും സംസ്‌കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു, ദളിതര്‍ എപ്പോഴും അക്രമങ്ങളും സംഘര്‍ഷങ്ങളും പ്രയാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു., ഇങ്ങനെയൊരു ചിഹ്നശാസ്ത്രമാണ് പത്രങ്ങള്‍ പ്രയോഗിക്കുന്നത്. മൊത്തത്തില്‍ പത്രങ്ങള്‍ നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ സൃഷ്ടിക്കുകയും ശ്രേഷ്ഠതയേയും അപഹര്‍ഷതയേയും കുറിച്ചുള്ള ധാരണകളെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്ന് അവര്‍ വിലയിരുത്തി.
ഇത്തരം കണ്ടെത്തലുകളിലൂടെ എങ്ങനെയാണ് പത്രങ്ങള്‍ ദളിതരുടെ ശബ്ദത്തേയും ഏജന്‍സിയേയും നിശബ്ദീകരിക്കുന്നത് എന്ന് സമര്‍ത്ഥിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. തുടര്‍ന്ന് ന്യൂസ് റൂമുകള്‍ക്ക് വേണ്ടി ഒരു ദളിത് വാര്‍ത്താനയം മുന്നോട്ടുവെക്കാനും അവര്‍ക്ക് കഴിഞ്ഞു. കമ്പ്യൂട്ടര്‍ വിശകലനങ്ങള്‍ക്ക് ഗുണപരമായ വശങ്ങളേയും പഠനവിധേയമാക്കാന്‍ സാധിക്കുമെന്നതിന്റെ വലിയൊരു മാതൃകയാണിത്. കീവേഡ് പ്രോസസര്‍, ഉള്ളടക്ക വിശകലന സിസ്റ്റം, കമ്പ്യൂട്ടേഷണല്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ ലാങ്കേജ് പ്രോസസിങ് എന്നീ മേഖലകളില്‍ നിലവിലുള്ള അല്‍ഗോരിതങ്ങളും അവര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിച്ചു. ഇന്ത്യന്‍ സാഹിത്യം ജാതിപ്രശ്‌നത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് പഠിക്കുന്നതില്‍ കമ്പ്യൂട്ടര്‍ അനാലിസിസിനെ ആശ്രയിക്കുവാനാകുമോ എന്നറിയുവാനുള്ള ഒരു ട്രയല്‍ പഠനമായിരുന്നു ഇത്. അതില്‍ അവര്‍ വിജയിക്കുകയുണ്ടായി. സാഹിത്യപാഠങ്ങളില്‍ പ്രയോഗിക്കാന്‍ സാധിക്കുന്ന സിവില്‍ കൊഹെറന്‍സ് മെഷര്‍മെന്റ് എന്ന അല്‍ഗോരിതം അവര്‍ക്ക് കണക്കാക്കുവാന്‍ സാധിച്ചു.
ഓണ്‍ലൈന്‍ ഹിന്ദുത്വവും ഓണ്‍ലൈന്‍ ദളിത് വ്യവഹാരങ്ങളും തമ്മില്‍
സെന്റിമെന്റല്‍ അനലൈസര്‍ ഉപയോഗിച്ച് സാഹിത്യപാഠങ്ങളെയും ഇത്തരത്തില്‍ പഠനവിധേയമാക്കാന്‍ ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. ambedkar.org, jaibhim.co.in, utharakalam.com, navayan.com, dalitica.org, dalitindia.com, anbedkar.blogspot.in, samatha.in, ambedkaree.com, dalit-waz.com തുടങ്ങിയ ദളിത് വെബ് പോര്‍ട്ടലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാഹിതീയമായ ഭാഷയുടെ പ്രകടനസ്വഭാവം കണക്കാക്കുവാന്‍ ambedkar.org തന്നെ നടത്തിയ പഠനമാണിതില്‍ ഏറ്റവും പ്രധാനം. സെന്റിമന്‍സ് അനലൈസര്‍ സ്വാഭാവിക ഭാഷാ പ്രോസസറുകള്‍ ഉപയോഗിച്ച് ചില പ്രത്യേക പ്രമേയങ്ങളിലുള്ള അഭിപ്രായഖനനം സാധ്യമാക്കുന്നു. പ്രതിനിധി പദങ്ങളേയും വിഷയപദങ്ങളേയും പ്രമാണപദങ്ങളേയും വേര്‍തിരിച്ചറിയുന്ന ടിയോണ്‍ സിസ്റ്റങ്ങളാണ് ഈ പഠനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മള്‍ട്ടീ-ഇന്‍സ്‌പെക്ട് ബൂട്ട് സ്ട്രാപ്പിങ് ഉപയോഗിച്ചുകൊണ്ട് പദങ്ങള്‍ക്കിടയില്‍ പെറ്റീ ഐഡന്റിഫിക്കേഷന്‍ സാധ്യമാക്കി. അതുപോലെ 700 പോസിറ്റീവ് വികാരങ്ങളും 700 നെഗറ്റീവ് വികാരങ്ങളും തിരിച്ചറിയാനാവുന്ന മൂവിങ് കോര്‍പ്പസുകളും പ്രയോഗിച്ചു.
ഓണ്‍ലൈന്‍ ഹിന്ദുത്വവും ഓണ്‍ലൈന്‍ ദളിത് വ്യവഹാരങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന, ആഴത്തിലുള്ള പ്രത്യയശാസ്ത്ര ഭിന്നതയെ സൈദ്ധാന്തീകരിക്കുവാന്‍ സാധിച്ചു എന്നതാണ് ഈ പഠനത്തിന്റെ പ്രസക്തി. രോഹിത് ചോപ്രയുടെ ‘ഇന്ത്യയിലെ സാങ്കേതികവിദ്യയും ദേശീയതയും: കൊളോണിയലിസം മുതല്‍ സൈബര്‍സ്‌പെയ്‌സ് വരെയുള്ള സാംസ്‌കാരിക ചര്‍ച്ചകള്‍' എന്ന പ്രബന്ധത്തിലെ ടെക്‌നോ കള്‍ച്ചറല്‍ ഹിന്ദുത്വം എന്ന ആശയത്തിനു വസ്തുനിഷ്ഠത പ്രധാനം ചെയ്യാന്‍ ഈ പഠനത്തിനു സാധിച്ചു. അതുപോലെ പ്രമോദ് കെ. നായരുടെ ‘ഡിജിറ്റല്‍ ദളിത്: സൈബര്‍ട്ടേണിറ്റി ആന്റ് സൈബര്‍സ്‌പെയ്‌സ്' എന്ന പ്രബന്ധത്തില്‍ നല്‍കിയ സ്ഥിതിവിവര കണക്കുകള്‍ക്ക് കോളിറ്റീവായ ഒരു വിശദീകരണം നല്‍കാനും ഈ പഠനത്തിനു കഴിഞ്ഞു.
സ്മാര്‍ട്ട് ശുചിത്വപദ്ധതിയില്‍ ഉപയോഗിക്കുന്ന നിര്‍മിത ബുദ്ധി എങ്ങനെയാണ് സാമൂഹ്യവസ്തുക്കളോടും ചരിത്രവസ്തുതകളോടും ഇടപെടുന്നത് എന്ന് ഗവേഷണാത്മകമായി പഠിക്കുവാന്‍ മാളവിക പ്രസാദും വിദുഷി മാര്‍ദയും ശ്രമിച്ചിട്ടുണ്ട്. ശുചീകരണപ്രവര്‍ത്തനത്തിനു വേണ്ടിയുള്ള നിര്‍മിത ബുദ്ധി എങ്ങനെയെല്ലാമാണ് രൂപകല്‍പ്പന ചെയ്യപ്പെടുന്നതെന്നും എങ്ങനെയാണ് സ്വയംവികസനത്തിനു തയ്യാറാക്കപ്പെട്ടതെന്നും അന്വേഷിച്ച് അത് എങ്ങനെയാണ് ഇന്ത്യയിലെ ശുചിത്വ പ്രവര്‍ത്തനത്തിന്റെ അടിത്തറയായിട്ടുള്ള ജാതിയേയും ലിംഗഭേദത്തേയും ബാധിക്കുന്നത് എന്ന് കണ്ടെത്താനാണ് അവര്‍ ശ്രമിച്ചത്. മാലിന്യവിവരങ്ങളുടെ ശേഖരണവും നിരീക്ഷണവും വിശകലനവുമെല്ലാം നിര്‍വഹിക്കുന്നതില്‍ ഇന്ന് AI വിജയകരമായ പങ്കുവഹിക്കുന്നു. സെന്‍സറുകളിലൂടെ ഇന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ നാളത്തെ നിര്‍മിത ബുദ്ധിയുടെ സ്വഭാവങ്ങളേയും രൂപവല്‍ക്കരണത്തേയും വികസനത്തേയും നിര്‍ണയിക്കും എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഈ ഡാറ്റകള്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു, അത് എവിടെനിന്നു വരുന്നു, ഏതു തരം സ്ഥിതിവിവര കണക്കുകളും നിരീക്ഷണമാനദണ്ഡങ്ങളും വിശകലനരീതികളുമാണ് പ്രയോഗിക്കപ്പെടുന്നത്, ഏത് മേഖലകളാണ് കൂടുതല്‍ കാര്യക്ഷമമാക്കുന്നത്, അതിന്റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുക തുടങ്ങി ധാരാളം ചോദ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് നിര്‍മിത ബുദ്ധിയുടെ ഭാവി നിശ്ചയിക്കപ്പെടുക. അതില്‍ ജാതിപരമായ സാമൂഹ്യാസ്ഥിത്വം നിര്‍ണായകമായി ഇടപെടുമെന്നത് തീര്‍ച്ചയാണ്.
ദര്‍ശനങ്ങള്‍
1. ജാതി, ലിംഗം, വര്‍ഗം തുടങ്ങിയവയെല്ലാം സമൂഹത്തിന്റെ ആന്തരിക വര്‍ഗീകരണങ്ങളാണ്. അതിനെ പൊളിച്ചുമാറ്റാന്‍ ബാഹ്യമായ, അരിത്ത്മാറ്റിക്കലായ (arithmetic) ചിന്ത കൊണ്ട് സാധിക്കില്ല. ഇവിടെയാണ് അല്‍ഗോരിതാത്മകമായ ചിന്തയുടെ പ്രസക്തി. വാസ്തവത്തില്‍ ഇവ രണ്ടും ഗണിതപരമായ യുക്തിയുടെ രണ്ടു രൂപങ്ങളാണ്. അരിത്ത്മാറ്റിക് എന്നത് ബാഹ്യമായ വ്യത്യാസങ്ങള്‍ക്കുമേല്‍ തുടരുന്ന സംഖ്യകളുടെ അനന്തമായ ശ്രേണിയാണ്. എന്നാല്‍ അല്‍ഗോരിതമാകട്ടെ ആന്തരികമായ വ്യത്യാസങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കോഡിന്റെ സിങ്കുലാരിറ്റിയാണ്. ഇത്തരത്തിലുള്ള ഒരു അല്‍ഗോരിതാത്മക ചിന്തയും എഴുത്തും വിജ്ഞാനവും രാഷ്ട്രീയവും നമുക്ക് കണ്ടെത്തുവാനാകുക ഫ്രഞ്ച് തത്വചിന്തകനായ ഗീല്‍സ് ദല്യൂസിലാണ് (Gilles Deleuze). അദ്ദേഹത്തിന്റെ ‘വ്യത്യാസങ്ങളും ആവര്‍ത്തനങ്ങളും' (Difference and Repetition) എന്ന കൃതിയില്‍ ഇത്തരമൊരു ചിന്തയ്ക്ക് ആശ്രയിക്കാവുന്ന ഒരു മെറ്റാ ഫിസിക്‌സ് വികസിപ്പിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തിലും അല്‍ഗോരിതാത്മകമായ ചിന്തയുടെ പൂര്‍വരൂപം നമുക്ക് കണ്ടെത്താം. പക്ഷെ അത് വ്യത്യാസങ്ങള്‍ക്കു പകരം വൈരുധ്യാത്മകമായ രീതികളിലേക്ക്, പിരിയന്‍ കോവണി പോലെയുള്ള ചില ചിന്താമാതൃകകളിലേക്ക് ഋജുവായിപ്പോകുകയാണ് ചെയ്തത്.
2. മനുഷ്യന്റെ ജൈവികമായ ബൗദ്ധികതയെ സാങ്കേതികവല്‍ക്കരിക്കുവാന്‍ നമുക്ക് സാധിക്കുന്നതുപോലെ നിര്‍മിത ബുദ്ധിയുടെ സാങ്കേതികതയെ ജൈവികവല്‍ക്കരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. സൈബോര്‍ഗിയന്‍ ചിന്തയുടെ ലിബറല്‍ വീക്ഷണത്തിലല്ല ഇതു സാധ്യമാകേണ്ടത്. നമ്മുടെ ചിന്തയുടെ മാതൃകകളേയും പരിപ്രേഷ്യങ്ങളേയും പരിവര്‍ത്തിപ്പിച്ചുകൊണ്ട് നിര്‍മിത ബുദ്ധിയുടെ ഉപയോഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുവാന്‍ നമുക്ക് സാധിക്കണം. മനുഷ്യന്റെ ഇതുവരെയുള്ള സാമൂഹ്യപരിണാമം മനസിനേയും ബോധത്തേയും കേന്ദ്രീകരിച്ചുകൊണ്ടാണ് നടപ്പിലാക്കപ്പെട്ടത്. ബുദ്ധിയെയും ചിന്തയെയും ആശ്രയിക്കുന്ന ഒരു സാമൂഹ്യപരിണാമ പ്രക്രിയക്കുവേണ്ടി നാം നിലകൊള്ളേണ്ടതുണ്ട്. ഇതിന്റെ ഒരു ഏജന്‍സിയായാണ് നിര്‍മിത ബുദ്ധിയുടെ അല്‍ഗോരിത സംസ്‌കാരത്തെ നാം ഉള്‍ക്കൊള്ളേണ്ടത്.
3. സൈബോര്‍ഗിയന്‍ ചിന്ത പറയുന്നത്, മനുഷ്യന്റെ ജൈവിക-ജനിതക പരിണാമം അവസാനിച്ചുവെന്നും ഇനി ശരീരത്തെ സാങ്കേതിക പരിണാമത്തിന് വിട്ടുകൊടുക്കണമെന്നുമാണ്. മറ്റു ചിലര്‍ പറയുന്നത് മനുഷ്യന്റെ സാമൂഹ്യചരിത്രത്തില്‍ നിന്ന് മോചിതമായി സാങ്കേതികത സ്വന്തം നിലയില്‍ ചരിത്രം സൃഷ്ടിക്കാന്‍ ആരംഭിക്കുന്നു എന്നുമാണ്. ഈ രണ്ട് വീക്ഷണങ്ങള്‍ക്കും ശാസ്ത്രീയമായ സാധ്യതകള്‍ ഉണ്ടായെന്നു വരാം. പക്ഷെ അതില്‍ നിന്ന് വിട്ടുപോകുന്നത് രാഷ്ട്രീയപരമായ ഒരു സമീപനമാണ്. മനുഷ്യന്‍ എന്ന ഗണം കേവലം ജൈവികമോ മനുഷ്യന്റെ ഗുണം കേവലം സാമൂഹികമോ അല്ല. മനുഷ്യന്‍ ഗണപരമായും ഗുണപരമായും ഒരു രാഷ്ട്രീയമൃഗമാണ്. ആ ഘടകം നിലനില്‍പ്പിന്റെ ഒരു ഘട്ടത്തിലും നാം കൈയ്യൊഴിയുവാന്‍ പാടില്ല. സൈബോര്‍ഗിയന്‍ ചിന്തയോട് ധാര്‍മികവും നൈതികവും തത്വചിന്താപരവുമായ വീക്ഷണങ്ങളില്‍ പ്രതികരിക്കുവാനാണ് പൊതുവെ ബുദ്ധിജീവികള്‍ ശ്രമിക്കുന്നത്. അതില്‍ നിന്ന് ഭിന്നമായി ഒരു രാഷ്ട്രീയസമീപനം രൂപപ്പെടുത്തുവാനാണ് നാം ശ്രമിക്കേണ്ടത്. പക്ഷെ അത് നവമാധ്യമങ്ങള്‍ ഭരണകൂടങ്ങളായിത്തീരുമോ എന്നൊക്കെയുള്ള ആശങ്കകളിലോ കണ്‍ട്രോളിങ് സൊസൈറ്റി പോലെയുള്ള പരികല്‍പ്പനകളിലോ തങ്ങിക്കിടക്കുവാനും പാടില്ല. കൃത്യമായും ഡാറ്റയുടെ, വിജ്ഞാനത്തിന്റെ തലത്തിലുള്ള രാഷ്ട്രീയമായി തന്നെ അതു ഏറ്റെടുക്കപ്പെടേണ്ടതുണ്ട്.
4. ലോകത്തില്‍ വിജ്ഞാനത്തിന്റെ വിപണിമൂല്യം 65 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് സര്‍ച്ച് ബിസിനസുകളിലാണ്. വിജ്ഞാനത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ വിപണിമൂല്യം (40000 കോടി ഡോളര്‍) ലഭിക്കുന്ന നവമാധ്യമ പ്രതലമാണ് ഗൂഗ്ളിേൻറത്. സ്വന്തമായി ഒരു ഉല്‍പന്നവുമില്ലാതെ സൈബര്‍ സ്‌പെയ്‌സിനെ ചൂഷണം ചെയ്തുമാത്രം പ്രവര്‍ത്തിക്കുന്ന പുതിയതരം മധ്യവര്‍ത്തിയായ കുത്തകയാണ് ഇവര്‍. വിജ്ഞാനത്തെ വിവരങ്ങളായി ചുരുക്കിയെടുക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. പരമമായ ജ്ഞാനം ചുമക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാതെയായി. വിജ്ഞാനഭാരമല്ല ലഘുവായ വിജ്ഞാനമാണ് ഇന്ന് ഏവരും ആഗ്രഹിക്കുന്നത്. ഇവിടെയാണ് ജ്ഞാനത്തിന്റെ സമഗ്രതയെ തിരിച്ചുപിടിക്കുവാനും അതേസമയം അതിനെ വിവരങ്ങളായി സൂക്ഷിക്കുവാനും സാധിക്കുന്ന ഒരു സാധ്യതയായി അല്‍ഗോരിതങ്ങള്‍ കടന്നുവരുന്നത്. വിജ്ഞാനബന്ധങ്ങളെ നിര്‍മിച്ചെടുക്കുന്നതില്‍ കേവലമോ ആപേക്ഷികമോ ആയ യുക്തികള്‍ക്കു പകരം ശ്രംഖലാപരമായ യുക്തികള്‍ക്ക്, സമഗ്രയുക്തികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്. ഒരു വിജ്ഞാനത്തെ അതിന് സാധ്യമായ എല്ലാ ദിശകളിലേക്കും ചിതറിത്തെറിച്ച് ബന്ധങ്ങളുണ്ടാക്കുവാന്‍ പ്രാപ്തിയുള്ള ഇന്റര്‍നെറ്റ് ബോട്ടിന്റെ മാതൃകയിലുള്ള ചിന്താക്രമമാണ് നാം രൂപപ്പെടുത്തേണ്ടത്. ഒരു വിജ്ഞാനത്തില്‍ ചരിത്രബന്ധങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അനേകം ഇടനിലകളും ഇടര്‍ച്ചകളും വിച്ഛേദങ്ങളും വിഭജനങ്ങളും എല്ലാം ചേര്‍ന്നിട്ടാണ്. അതൊന്നും ചിലപ്പോള്‍ കാര്യ-കാരണ ബന്ധങ്ങളിലൂന്നിയ കേവലയുക്തിയിലൂടെ മനസിലാക്കുവാന്‍ സാധിക്കണമെന്നില്ല. നാനാദിശകളിലേക്കു ഒഴുകിപ്പോകുന്ന ഒന്നാണ് വിജ്ഞാനത്തിന്റെ ചരിത്രബന്ധങ്ങള്‍. ഒരു മൈക്രോ പ്രോസസറിന്റേതു പോലുള്ള ഒരു സമഗ്രയുക്തിയായിരിക്കും ചരിത്രത്തെ യാഥാര്‍ത്ഥ്യബോധത്തില്‍ തിരിച്ചറിയുവാന്‍ നമ്മെ സഹായിക്കുക
5. സൂഫികള്‍ പറയുന്നത് മനുഷ്യന്‍ ജൈവികമായി തന്നെ ഒരു യന്ത്രമാണെന്നാണ്. തന്റെയുള്ളില്‍ പ്രോഗ്രാം ചെയ്തുവെച്ച പരിപാടികള്‍ക്കനുസരിച്ച് മാത്രമേ അവന്‍ പ്രതികരിക്കുന്നുള്ളൂ. മനുഷ്യന് ആത്മീയമായ പ്രവര്‍ത്തനങ്ങളിലൂടെ അവന്റെ ഈ യന്ത്രാത്മകതയെ മറികടക്കുവാന്‍ സാധിക്കേണ്ടതുണ്ട്. പ്രതിപ്രവര്‍ത്തനമല്ലാത്ത പ്രതികരണമായി ലോകത്തോട് പെരുമാറുക. അപ്പോള്‍ നിങ്ങള്‍ യന്ത്രമല്ലാതെയായിത്തീരും. യന്ത്രമല്ലാതെയാകുമ്പോള്‍ നിങ്ങള്‍ മനുഷ്യരാകുന്നു. ഇങ്ങനെ മാനുഷികതയ്ക്ക് അതില്‍ തന്നെയുള്ള യന്ത്രാത്മകതയെ മറികടക്കുവാനുള്ള ഒരു സാധ്യതയാണ് അല്‍ഗോരിതങ്ങള്‍ തുറന്നു തരുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ശരീരത്തിന്റെ തന്നെ യാന്ത്രികതയെ വലിയ അളവില്‍ മറികടക്കാന്‍ AI നമ്മെ പ്രാപ്തമാക്കുന്നു.
അല്‍പം വ്യക്തിപരമായി പറഞ്ഞാല്‍ എന്നെ പോലെ ഭിന്നശേഷിക്കാരായ വ്യക്തികളെ ശാരീരിക വെല്ലുവിളി അതിജീവിക്കുവാന്‍ പ്രാപ്തമാക്കുന്നതില്‍ നിര്‍മിത ബുദ്ധികള്‍ വഹിക്കുന്ന പങ്ക് അത്രമേല്‍ സുദീര്‍ഘമാണ്. പുസ്തകം വായിക്കാനും ഇതുപോലെയുള്ള ലേഖനങ്ങള്‍ എഴുതുവാനും സ്വതന്ത്രമായി സഞ്ചരിക്കുവാനും സമത്വത്തോടെ സാമൂഹിക ഇടപെടലുകള്‍ നടത്തുവാനും AI ഞങ്ങളെ പ്രാപ്തമാക്കുന്നു. അതിനു പിന്നില്‍ ധാരാളം സാങ്കേതിക പ്രവര്‍ത്തകരുടേയും ഭാഷാഗവേഷകരുടേയും സംരംഭകരുടേയുമെല്ലാം വലിയ അധ്വാനമാണ് നിറഞ്ഞിരിക്കുന്നത്. ഉപഭോക്താക്കള്‍ മാത്രമായല്ല ഉല്‍പാദകരായി കൂടെ ഭിന്നശേഷിക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഏഴാമത്തെ വയസില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട മൈക്രോസോഫ്റ്റ് എഞ്ചിനീയറായ സാകിബ് ഷൈഖാണ് ചിഹ്നങ്ങളും രേഖകളും വായിച്ചെടുക്കാവുന്നതും കറന്‍സിയും ഉല്‍പന്നങ്ങളും തിരിച്ചറിയാവുന്നതും സുഹൃത്തുക്കളുടെ മുഖഭാവങ്ങള്‍ മനസിലാക്കാവുന്നതും വ്യാഖ്യാനിക്കാവുന്നതുമായ ‘seeing' എന്ന AI വികസിപ്പിച്ചത്. ഇങ്ങനെ ഭിന്നശേഷി സമൂഹം അവരുടെ സ്വത്വത്തിന്റെയും അസ്ഥിത്വത്തിന്റെയും ഭാഗമായി നിര്‍മിത ബുദ്ധികളെ ഉള്‍ക്കൊള്ളുന്നു. ദളിത് സമൂഹവും ഇത്തരത്തില്‍ ഒരു ഡിജിറ്റല്‍ സമുദായമായി സംഘടിക്കണം. ഭിന്നശേഷി സമൂഹത്തേയും ദളിത് സമൂഹത്തേയും സാമാന്യവല്‍ക്കരിക്കുന്നതില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകാം. ഭിന്നശേഷിക്കാരനായ ഒരു വ്യക്തി ജീവിതത്തില്‍ ഉടനീളം അനുഭവിക്കുന്ന ശാരീരികമായ അവഗണനകളേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും ഒരു ദളിതന്‍ അനുഭവിക്കുന്ന ജാതീയ അവഗണനകള്‍.
കുറിപ്പ്:
ambedkar.org : Sentiment Analysis of Dalit Web Portals : Bioinfo publication - Volume 7, Issue 1 : 2015
Abhinjan Raj : The Remaking of War; Machine-learning set to usher in a whole new era of intelligent warfare: firstpost.com, 16.03.2020
Anand A. Sreevatsan, A. Tara Porevala : An Overview of the Smart Cities Mission in India : cprindia.org : 06.09.2018
Antonio Filipe Fonseca, Oshhom Bandyopadhyay, Jorge Louca : Cast in the news : A computational analysis of Indian Newspapers : orcid.org : 23.12.2019
Bennitt Callman : AI, GIS, big data helped in successful Bharat Bandh on April 2 : APP news - 17/04/2018
Malavika Prasad, Vidushi Marda : Interrogating smartness : A case study on the cast and gender blind spots of the smart sanitation project in Pune, India : article19.org :
Marda Vidushi : Artificial Intelligence policy in India : A framework for engaging the limits of Data-Driven decision- Making ; Philoosphical Transactions of the Royal Society : doi.org : 10.09.2018
Mattio Pasquinelli: the Abnormal Mind in the Age of Machine Intelligence : academia.edu : 12.01.2018
Niti Aayog : National Strategy for Artificial Intelligence : niti.gov.in.writereaddata.files. : 2018
Nipunika Sachdeva : Infographic ; Artificial intelligence - from World Domination to inclusive education: feminisminindia.com 16.07.2020
Lerman j. : Big data and Its Exclusions : stanfordlawreview.org : 2018
Pardeep Attri : Digital Discrimination is a Reality - Why shaadiDotCom's cast based matches : velivada.com :
Rakesh Kumar : India needs to bring an Algorithm transparency bill to combat bias : SpeakingIndia.com : 09.09.2019
Sukhayl Niyazov : Karl Marx in the ai age ; Will ai validate Karl Marx : Areo Magazine : മെയ് 2018
ശ്രീകുമാര്‍ ടി.ടി, ഗോപാലകൃഷ്ണന്‍ എസ്. : ദൈവമാകാന്‍ ശ്രമിക്കുന്ന മനുഷ്യന്‍: truecopythink.com : 22.05.2020
മലയാളം വാര്‍ത്ത: നഗ്‌നചിത്രങ്ങള്‍ക്കായി ആപ്പ് : പരക്കെ വിമര്‍ശനം, പിന്‍വലിച്ച് നിര്‍മ്മാതാക്കള്‍ : malayalamnewsdaily.com 28.06.2020
മാതൃഭൂമി വാര്‍ത്ത : മുഖം നോക്കി ക്രിമിനലാണോ എന്നു പറയുന്ന സോഫ്റ്റ്‌വെയറിനെതിരെ പ്രതിഷേധം: 25.06.2020
ഉമർ തറമേൽ
15 Sep 2020, 04:10 PM
മികച്ച ലേഖനം. Arithmetic സാങ്കേതിക ലോകക്രമത്തെ അൽഗോരിതം കൊണ്ട് മാറ്റിപ്പണിയാവുന്ന, നിർമിത ബുദ്ധി (AI)തത്വത്തിന്റെ sabaltan കാഴ്ചപ്പാടുകൾ ആണ് ഈ കിടിലൻ അവലോകനം. കല്പിത് സമൂഹം (imagined communities )ആയി നിര്മിച്ചെടുക്കപ്പെട്ട ജനതയ്ക്ക്മേൽ ഉണ്ടാക്കപ്പെട്ട ഏതു ചരിത്ര നിർമിതിയെയും അപനിര്മിക്കാനും പ്രതിരോധിക്കാനും നൈതികമായി പുനർ ക്രമീകരിക്കാനും നിർമിത ബുദ്ധി യുടെ ഈ അൽഗോരിത വ്യവസ്ഥയ്ക്ക് ആവും എന്ന ഒരു ശാസ്ത്ര തത്വത്തെ ഈ അവലോകനം മുന്നോട്ട് വെക്കുന്നു. എന്റെ ഈ പ്രിയ ശിഷ്യനു എല്ലാ ഭാവുകങ്ങളും.
രാംദാസ് കടവല്ലൂര്‍
Mar 16, 2023
5 minute read
രാംനാഥ് വി.ആർ.
Mar 14, 2023
10 Minutes Read
വി.കെ. ശശിധരന്‍
Mar 13, 2023
8 minutes read
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
ഷാജു വി. ജോസഫ്
Feb 02, 2023
20 Minutes Read
ധന്യ പി.എസ്.
Oct 28, 2022
6 Minutes Read
റിദാ നാസര്‍
Jun 21, 2022
12 Minutes Read
PJJ Antony
16 Sep 2020, 10:12 AM
Informative, relevant, unconventional and liberating too.