സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാന്‍ കൂട്ടാക്കാത്ത ഒരു സാമൂഹ്യ സാഹചര്യത്തില്‍ പോരാട്ടത്തിനിറങ്ങിയ ഷീന ജോസ് എന്ന വ്യക്തിയെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് മുന്നേറ്റങ്ങളില്‍ സജീവപങ്കാളിയും പല സന്ദര്‍ഭങ്ങളിലും നേതൃത്വപരമായ ഇടപെടല്‍ നടത്തുകയും ചെയ്ത ഷീനയുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയെക്കുറിച്ച ആലോചനകളുടെ ഉള്ളടക്കമാകേണ്ടതുണ്ട്
16 Nov 2020, 10:46 AM
സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാന്‍ കൂട്ടാക്കാത്ത ഒരു സാമൂഹ്യ സാഹചര്യത്തില്‍ പോരാട്ടത്തിനിറങ്ങിയ ഷീന ജോസ് എന്ന വ്യക്തിയെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഈ കുറിപ്പ്. നിറഞ്ഞ ചിരിയും നല്ല ധൈര്യവും സുവ്യക്തമാര്‍ന്ന രാഷ്ട്രീയബോധ്യവും മറയില്ലാത്ത പെരുമാറ്റവുംകൊണ്ട് ഏവരുടെയും മനസ്സുകവര്‍ന്ന, ഏവര്‍ക്കും സ്‌നേഹം പകര്‍ന്ന ഷീന ജോസ് വിട്ടുപിരിഞ്ഞശേഷം, അവരുടെ ഇടപെടലുകളുടെ ശക്തിയും പ്രഭാവവും സമൂഹമാധ്യമങ്ങളിലൂടെ നാം തിരിച്ചറിഞ്ഞു.
ഷീനയുടെ എക്കാലത്തെയും അടുത്ത കൂട്ടുകാരനും ജീവിതപങ്കാളിയുമായ സന്തോഷ്‌കുമാറും ഷീനക്കൊപ്പം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സുഹൃത്തുക്കളും പങ്കുവച്ച വിവരങ്ങളാണ് ഈ കുറിപ്പിനാധാരം. കേരളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് മുന്നേറ്റങ്ങളില്‍ സജീവപങ്കാളിയും പല സന്ദര്‍ഭങ്ങളിലും നേതൃത്വപരമായ ഇടപെടല്‍ നടത്തുകയും ചെയ്ത ഷീന ജോസിന്റെ പ്രവര്‍ത്തനങ്ങള്‍ വരും തലമുറയിലെ പോരാളികള്‍ക്ക് വഴികാട്ടുമെന്ന് ഉറപ്പാണ്.
മതത്തില്‍നിന്ന് പുറത്തേക്ക്
വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ നേതൃപാടവവും പഠനമികവും തെളിയിച്ചിരുന്ന ഷീന തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ലാറ്റിന്‍ കോണ്‍വെന്റ് എന്നറിയപ്പെട്ടിരുന്ന സെന്റ് ജോസഫ്സ് സ്‌കൂളിലായിരുന്നു പഠിച്ചത്. 1980ല്‍ സംസ്ഥാനത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് ഉള്ളൂര്‍ സ്മാരക സ്വര്‍ണമെഡല്‍, കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ ഗോമതി രാഘവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ സ്‌കൂള്‍ പഠന കാലത്ത് നേടി.
തൃശൂര്‍ സെന്റ് മേരീസ് കോളേജിലായിരുന്നു പ്രീഡിഗ്രി. കലാ- സാംസ്‌കാരിക പരിപാടികളുടെ സംഘാടകയായും കോളേജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡിലും അവര്‍ പ്രവര്‍ത്തിച്ചു. വിമല കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇടപെടുകയും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളുടെ യുവജന സംഘടനകളോട് മത്സരിച്ച് തോല്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ‘ഐക്കഫ്' പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളില്‍ സജീവമായി.
വിമല കോളേജിലെ ബൈബിള്‍ പഠനവുമായി ബന്ധപ്പെട്ട മികവിന് അവസാന വര്‍ഷം സ്വര്‍ണമെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. കെ.സി.വെ.എമ്മിന്റെ തൃശൂര്‍ രൂപത ജോയിന്റ് സെക്രട്ടറിയായിരുന്നു. വിശ്വാസിയായിരുന്നുവെങ്കിലും പിന്നീട് പുതിയ ആലോചനകളുടെ, ബോധ്യങ്ങളുടെ ഭാഗമായി 23ാമത്തെ വയസ്സില്‍ ഷീന മതവുമായുള്ള ബന്ധം വിച്ഛേദിച്ചു. ഡിഗ്രി തലം വരെ സയന്‍സ് വിഷയങ്ങളില്‍ പഠനം മുന്നോട്ടുകൊണ്ടുപോയ ഷീന ബിരുദാനന്തര ബിരുദത്തിന് മലയാളം തിരഞ്ഞെടുക്കുകയും 1985ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ ചേരുകയും ചെയ്തു.
മാനുഷിയും ചേതനയും
പട്ടാമ്പിയില്‍ പഠിക്കുന്ന കാലത്താണ് മാനുഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവരുടെ നാടക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സാറ ജോസഫ് എഴുതിയ ‘ബലിദാനം' എന്ന നാടകത്തില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് തൃശ്ശൂര്‍ ശ്രീകേരളവര്‍മ കോളേജിലേക്ക് മാറി. കേരളവര്‍മയില്‍ എത്തിയശേഷം മാനുഷിയിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കൊപ്പം കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് ഗ്രൂപ്പുകളില്‍ ഒന്നായ ചേതനയുടെ രൂപീകരണവും പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്.
1986ലാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പുകളില്‍ ഒന്നായ ചേതന രൂപം കൊള്ളുന്നത്. ചേതനയുടെ പ്രസിഡണ്ട് ആയിരുന്നു ഷീന ജോസ്. അക്കാലത്ത് തങ്കമണി സംഭവമടക്കം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ തെരുവില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.
കേരളവര്‍മ കേന്ദ്രീകരിച്ചുള്ള ഒരു ഗ്രൂപ്പ് എന്ന ആലോചന ഉണ്ടായിരുന്നെങ്കിലും ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും മറ്റും വിദ്യാര്‍ത്ഥികള്‍ സജീവമായി രംഗത്തെത്തിയതോടെ ചേതന ഒരു സ്വതന്ത്ര ഫെമിനിസ്റ്റ് ഗ്രൂപ്പ് എന്ന നിലയിലാണ് നിലവില്‍ വന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കാമ്പയിന, വസ്തുതാന്വേഷണ പഠനങ്ങള്‍, സമര പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍ ഇവയൊക്കെയായിരുന്നു ചേതനയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.
1990ല്‍ നടന്ന സ്വതന്ത്ര സ്ത്രീ സംഘടനകളുടെ ദേശീയ സമ്മേളന സംഘാടന പ്രവര്‍ത്തനങ്ങളാണ് ചേതനയുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ഇന്ത്യയുടെ പാരിസ്ഥിതികാവബോധത്തിന് പുതിയ ദിശാബോധം നല്‍കിയ 1987ല്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലും കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ ആണവ നിലയത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിലും, പൂയംകുട്ടിയടക്കമുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇടപെടലുകളിലെല്ലാം ഷീന പങ്കാളിയായിരുന്നു. ഏഴിമലയില്‍ നിന്ന് ബലിയാപാലിലേക്ക് നടത്തിയ ഐക്യദാര്‍ഢ്യ യാത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുതന്നെയാണ്.
ബദല്‍ മാധ്യമ ഇടപെടലുകളായ പാഠഭേദം, വാക്ക്, രംഗഭാഷ തുടങ്ങിയ മാഗസിനുകളുടെ പ്രവര്‍ത്തനങ്ങളിലും ഷീന വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 1990ലെ സ്ത്രീ സംഘടനകളുടെ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഷീന ജോസിന്റെ ഉത്തരവാദിത്വത്തില്‍ പെണ്ണെഴുത്ത് എന്ന പേരില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു മാസിക ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ആ ആലോചന മുന്നോട്ടുപോയില്ല.
‘ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍'
കേരളവര്‍മയിലെ പഠനശേഷം തൃശൂര്‍ ട്രെയിനിങ് കോളേജില്‍ നിന്ന് ബി.എഡ് പൂര്‍ത്തിയാക്കിയ ഷീന 1990ല്‍ മേരി റോയിയുടെ പള്ളിക്കൂടത്തില്‍ അദ്ധ്യാപികയായി. ഇതേ കാലഘട്ടത്തിലാണ് കോട്ടയത്ത് എലിസബത്ത്, ആശാലത, പ്രസന്ന, പി.ഇ. ഉഷ, അനില ജോര്‍ജ് എന്നിവരോടൊത്ത് സഹജയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സഹജ അക്കാലത്ത് സജീവമായി സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച ഫെമിനിസ്റ്റ് സംഘടനയായിരുന്നു.
സ്ത്രീ അവകാശങ്ങള്‍ക്കായുള്ള കാമ്പയിനുകള്‍, വസ്തുതാന്വേഷണ പഠനങ്ങള്‍, സമര പരിപാടികള്‍ തുടങ്ങി ചേതന മുന്നോട്ടു വച്ച പ്രധാന ആശയങ്ങളെല്ലാം സഹജ മുന്നോട്ടുകൊണ്ടു പോയി. സൂര്യനെല്ലി കേസ് അടക്കം ഒരുപാട് ലൈംഗികാക്രമണക്കേസുകളില്‍ ഈ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്ത്രീ അവകാശങ്ങള്‍ക്കായി നിലകൊണ്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദമായി നില്‍ക്കുമ്പോള്‍ ഫെമിനിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ ചൂലുമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ചര്‍ച്ച ചെയ്യപ്പെടുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
1990കള്‍ക്കുശേഷം സജീവ പ്രവര്‍ത്തകരുടെ അഭാവത്തില്‍ ചേതനയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും പതിയെ നിന്നുപോവുകയും ചെയ്തിരുന്നു. മേരി റോയിയുടെ സ്‌കൂളിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച പിന്നീട് വിവാദമായി മാറിയ ‘ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍' എന്ന നാടകത്തിന്റെ പിന്നണി പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു ഷീന ജോസ്.
1992ല്‍ പി.എസ്.സി നിയമനം വഴി ഷീന ജോസ് ദേശമംഗലം ഹൈസ്‌കൂളില്‍ നിയമിതയായി. ഇക്കാലത്ത് കുട്ടികള്‍ക്കിടയില്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ എങ്ങനെയാണ് ലിംഗതുല്യതയുമായി ബന്ധപ്പെട്ട ചിന്തകള്‍ വളര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു ഷീനയുടെ പ്രധാന ആലോചന. നിരന്തര ഇപെടല്‍ കൊണ്ട് സ്‌കൂളിലെ കുട്ടികളുടെ ഇടയില്‍ ലിംഗതുല്യതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സ്‌കൂള്‍ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഷീന ജോസിനായി.
സ്‌കൂളുകളില്‍ നിലനിന്നിരുന്ന ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകളെ ചോദ്യം ചെയ്യുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികള്‍ക്കിടയില്‍ ഇത്തരം ചിന്തകള്‍ വളര്‍ത്താന്‍ കഴിയും എന്ന് ഷീനക്കുറപ്പുണ്ടായിരുന്നു. 1998 മുതല്‍ ഷീന ജോസിന്റെ സുഹൃത്തും ജീവിത പങ്കാളിയുമായ കെ.സി. സന്തോഷ്‌കുമാര്‍ മുന്‍കൈ എടുത്ത് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ജെന്‍ഡര്‍, മാസ്‌ക്കുലിനിറ്റി, തിയറ്റര്‍, പരിസ്ഥിതി ശില്‍പശാലകളുടെയും യാത്രകളുടെയും പ്രധാന സംഘാടകയായും റിസോഴ്‌സ് പേഴ്‌സണ്‍ എന്ന നിലയിലും ഷീന ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘കുട്ടികളെ വളര്‍ത്താനിഷ്ടമില്ലാത്ത സ്ത്രീ'
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, സ്വജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും അതുമായി ബന്ധപ്പെട്ട് വീട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും തൊഴിലിടങ്ങളിലും ഷീന ശക്തമായ നിലപാടുകള്‍ എടുക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നവര്‍ ചുരിദാര്‍ പോലുള്ള പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്ന അലിഖിത നിയമത്തിനെതിരെ ഷീന ചുരിദാര്‍ ധരിച്ചുവന്ന് ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും സ്ത്രീകളുടെ ശബ്ദമാവുകയും അത് മേലധികാരികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
ഷീന ജോസിന്റെ വിമര്‍ശനങ്ങള്‍ പലപ്പോഴും ആണധികാര സ്വരങ്ങളെ നിശ്ശബ്ദമാക്കുകയും അവിടെ ദൃശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു എന്നതുകൊണ്ട് തന്നെ അവര്‍ മരിക്കുന്നതുവരെ ഇത്തരം ആണധികാര കേന്ദ്രങ്ങള്‍ക്കൊരു തലവേദന തന്നെയായിരുന്നു.
കെ.സി. സന്തോഷ്‌കുമാറുമായി ഒരുമിച്ചു ജീവിക്കാന്‍ ആലോചിച്ചപ്പോള്‍, അഞ്ചുവര്‍ഷം ഒരുമിച്ച് ജീവിച്ചുനോക്കാം എന്ന ഉടമ്പടിയിലാണ് ആ തീരുമാനം എടുക്കുന്നത്. കുരിയച്ചിറ മാര്‍ തിമോത്തിയോസ് സ്‌കൂളില്‍ വച്ച് 1993 മെയ് 9ന് വളരെ അടുത്ത സുഹൃത്തുക്കളും ഇരുവീട്ടുകാരും ബന്ധുക്കളും ഒത്തുചേര്‍ന്നു നടത്തിയ പാര്‍ട്ടിയില്‍ അവര്‍ ഔദ്യോഗികമായി ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചു.
പിതൃമേധാവിത്ത സംവിധാനത്തില്‍ ജീവിക്കാന്‍ തയ്യാറല്ല എന്നതുകൊണ്ട് തന്നെ ഷീന ജോസ് പ്രസവിക്കാനോ കുട്ടികളെ വളര്‍ത്താനോ ആഗ്രഹിക്കുന്നില്ല, തയ്യാറല്ല എന്ന രാഷ്ട്രീയ തീരുമാനം സന്തോഷിനെ അറിയിച്ചിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വയലന്‍സിനെതിരെ പ്രതികരിക്കാന്‍ കൂടിയാണ് കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന ഷീന ജോസ് അങ്ങിനെയൊരു തീരുമാനമെടുത്തത്. കുട്ടികളെ വളര്‍ത്താനിഷ്ടമില്ലാത്ത സ്ത്രീ എന്ന രീതിയില്‍ ജീവിതകാലം മുഴുവന്‍ ഷീന ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ആദ്യകാലത്ത് വളരെ പൊളിറ്റിക്കല്‍ ആയി ഇത്തരം വിഷയങ്ങളില്‍ മറുപടി പറഞ്ഞിരുന്ന ഷീന ജോസ് പിന്നീട് എനിക്ക് സൗകര്യമില്ലായിരുന്നു എന്ന രീതിയിലായിരുന്നു ഇത്തരം വിമര്‍ശനങ്ങളെ നേരിട്ടിരുന്നത്.
ക്ലാസ്മുറിയിലെ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി
1996ല്‍ കേരള സ്ത്രീ വേദി രൂപീകൃതമായപ്പോള്‍ ഷീന സജീവമായി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെങ്കിലും സജീവ പ്രവര്‍ത്തകരായ ചില സുഹൃത്തുക്കളുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍കൊണ്ട് പിന്‍വാങ്ങുകയായിരുന്നു. വിമര്‍ശനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കെ തന്നെ പില്‍ക്കാലത്ത് സ്ത്രീവേദി സംഘടിപ്പിച്ച പരിപാടികളില്‍ ഷീന സജീവമായി പങ്കുചേരുകയും സ്ത്രീവേദി പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തിട്ടുണ്ട്.
1998 മുതല്‍ യുവജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച കാമ്പസ് സര്‍ക്കിളുമായി ബന്ധപ്പെട്ടു നടന്ന മുഴുവന്‍ പരിപാടികളിലും ഷീന ജോസ് സംഘാടകയായും റിസോഴ്‌സ് പേഴ്‌സണ്‍ എന്ന നിലയിലും ഇടപെട്ടിട്ടുണ്ട്. 10 വര്‍ഷത്തോളം കാമ്പസ് സര്‍ക്കിളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഷീന പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ പഠിപ്പിക്കുന്നതിനോടൊപ്പം ത്രിതല പഞ്ചായത്തുകളില്‍ നിന്ന് വരുന്ന ജനപ്രതിനിധികള്‍ക്കായി പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചു വരുന്ന കിലയില്‍ 2000 മുതല്‍ നാലു വര്‍ഷം ജെന്‍ഡര്‍ വിഷയങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
2005ലാണ് ഗവ. ട്രെയിനിങ് കോളേജില്‍ ജോയിന്‍ ചെയ്യുന്നത്. തലശ്ശേരിയിലും, പിന്നീട് തിരുവനന്തപുരത്തും തൃശ്ശൂരിലുമായി ജോലി ചെയ്ത ഇടങ്ങളിലെല്ലാം ചെറുപ്പക്കാരുമായി താന്‍ മുന്നോട്ടുവെക്കുന്ന തുല്യതയുടെ രാഷ്ട്രീയം പങ്കുവക്കാനായി എന്നുമാത്രമല്ല അത് സ്വജീവിതത്തിലും പ്രവര്‍ത്തനമേഖലകളിലെല്ലാം പ്രകാശിപ്പിക്കുന്ന ഒരുകൂട്ടം അദ്ധ്യാപകരെ സൃഷ്ടിക്കാനുമായി എന്നത് അഭിമാനത്തോടെ ഷീന ജോസ് പറഞ്ഞിട്ടുണ്ട്.
അധ്യാപകരാവാന്‍ പോകുന്ന കുട്ടികള്‍ക്കുണ്ടാവേണ്ട ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയും ക്ലാസ് പ്രാക്റ്റീസുകളില്‍ പാലിക്കേണ്ട തുല്യതയുമെല്ലാം ഷീന നിരന്തരം അവരെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
ഒപ്പം അവിടെ പഠിക്കാനെത്തുന്ന പെണ്‍കുട്ടികളോട് ഈ സമൂഹത്തെക്കുറിച്ചും അധികാര വ്യവസ്ഥകളെക്കുറിച്ചും ഇതിനെതിരെ സ്ത്രീ എന്ന നിലയില്‍ അവരുടെ ഐഡന്റിറ്റിയില്‍ സ്വതന്ത്രമായി നിലനില്‍ക്കേണ്ടതിനെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. പുതിയ തലമുറയെ പരിശീലിപ്പിക്കുന്നവര്‍ എന്ന നിലയില്‍ അവര്‍ക്ക് ഷീന ജോസില്‍ നിന്ന് ലഭിച്ച അറിവും അനുഭവങ്ങളും എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അവരില്‍ പലരും സാമൂഹ്യ മാധ്യമങ്ങളിലും വ്യക്തിപരമായും പങ്കുവച്ചിരുന്നു.
തെരുവില്‍
ലൈംഗിക തൊഴിലാളികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിമത ലൈംഗിക പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും തൃശൂരില്‍ നടത്തിയ ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് ഷീന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ പല പുരോഗമന പ്രസ്ഥാനങ്ങളും ‘സദാചാര പ്രശ്‌നങ്ങള്‍' മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഷീന അവര്‍ക്കായി ജ്വാലാമുഖി പോലുള്ള സംഘടനകളും കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസഷനുകളും സംഘടിപ്പിച്ച ട്രെയിനിങ്ങുകളില്‍ സംസാരിച്ചു. അവര്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടായപ്പോഴും അവര്‍ സംഘടിച്ച് തെരുവില്‍ ഇറങ്ങിയപ്പോഴെല്ലാം ഷീനയും അവര്‍ക്കൊപ്പം ചെന്നു.
2006ല്‍ തൃശ്ശൂരില്‍ ആരംഭിച്ച വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ കോര്‍ ടീം അംഗങ്ങളില്‍ ഒരാളായിരുന്നു ഷീന. കഴിഞ്ഞ 12 വര്‍ഷവും അവര്‍ പഠിപ്പിച്ചിരുന്ന കോളേജില്‍ സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സിനിമകള്‍ കാണിക്കുന്ന ചലച്ചിത്ര മേളകള്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. സി. ശരത്ചന്ദ്രന്‍ അടക്കമുള്ള ഒരുപാട് ജനകീയ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയാവാനും ഷീന ശ്രമിച്ചിട്ടുണ്ട്.
സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സാമ്പത്തികമായി സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്ന ഒരാളെയും ഷീന ഒരിക്കലും വെറുംകൈയോടെ മടക്കി അയച്ചില്ല. കൈയ്യിലുള്ളതും സുഹൃത്തുക്കള്‍ വഴിയും സഹപ്രവര്‍ത്തകര്‍ വഴിയും ഷീന ധനസമാഹരണം നടത്തി, ഒപ്പം സ്റ്റാഫ് റൂമുകളില്‍ ആ നോട്ടീസുകളുമായി ചെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങിവച്ചു.
താന്‍ പഠിപ്പിക്കുന്ന കുട്ടികളും ഇത്തരം സാമൂഹിക- രാഷ്ട്രീയ- പാരിസ്ഥിതിക വിഷയങ്ങള്‍ മനസ്സിലാക്കാക്കിയിരിക്കണം എന്നതുകൊണ്ടുതന്നെ പലപ്പോഴും അവരെയും യാത്രകളില്‍ കൂടെ കൂട്ടി. അങ്ങിനെ താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലേക്ക് വരും തലമുറയെ വാര്‍ത്തെടുക്കാനും പരിശ്രമിച്ചു എന്നത് തന്നെയാണ് ഷീന ജോസ് നമുക്കായി ചെയ്തത്.
ഷീന ജോസ് മുന്നോട്ടു വച്ച രാഷ്ട്രീയ ഇടപെടലുകള്‍ ഒറ്റക്കും കൂട്ടായും സംഘടനാപരമായുമെല്ലാം മുന്നോട്ടുകൊണ്ടുപോകുക എന്നതു തന്നെയാണ് അവര്‍ക്കുവേണ്ടി നമുക്കിനി ചെയ്യാന്‍ കഴിയുക.
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ശബരിനാഥ് കെ.ആർ
16 Nov 2020, 01:37 PM
ഉള്ളിലെ ആണഹന്തകളെ പൊട്ടിച്ചെറിയുകയും, ജാതി ബോധങ്ങളെ ചിതറിക്കുകയും ചെയ്ത ഷീന ടീച്ചർ ....യാത്രകളിൽ ഒപ്പം കൂട്ടിയ പ്രിയ ടീച്ചർ....... ബദൽ വായനകളുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച ടീച്ചർ.പരമ്പരാഗത പൊതുബോധങ്ങൾക്കപ്പുറം എങ്ങനെ ചിന്തിക്കണമെന്ന് പറഞ്ഞു തന്ന ടീച്ചർ... ടീച്ചർ ഞങ്ങളുടെ എല്ലാമായിരുന്നു..... നിരവധി ഡോക്യുമെൻ്ററികൾ, സിനിമകൾ, ചർച്ചകൾ ,യാത്രകൾ.... ടീച്ചർ ഞങ്ങളുടെ ആകാശമായിരുന്നു......