അറിയാവുന്ന പണി ചെയ്താൽ പോരേ ചാറ്റ്​ ജിപിടീ, അറിയില്ലെങ്കിൽ അറിയില്ല എന്ന്​ പറ...

ചാറ്റ്​ ജിപിടി ഒരു കമ്പ്യൂട്ടേഷണൽ മോഡലാണ്, കൃത്രിമ ബുദ്ധിയല്ല. കാരണം, ചോദിക്കുന്ന ചോദ്യം മനസ്സിലാക്കുകയല്ല ചാറ്റ് ജിപിടി ചെയ്യുന്നത്, മറിച്ച് ട്രെയിൻ ചെയ്യിച്ചിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ചോദ്യത്തെ ഉത്തരത്തിലേക്ക് കോർക്കുകയാണ്. ഉത്തരത്തിലേക്ക് കോർക്കുകയെന്നാൽ, ഉത്തരത്തിലെ ഓരോ വാക്കിലേക്കും ചിലപ്പോൾ കോർക്കേണ്ടിവരും. ഓരോ വാക്കിലെ ഓരോ അക്ഷരങ്ങളിലേക്കും. നമ്മുടെ ബുദ്ധി ഇതുതന്നെയല്ലേ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം അല്ല എന്നാണ്. ചാറ്റ് ജിപിടിയെ വിമർശനബുദ്ധിയോടെ പരിശോധിക്കുന്നു.

ചാറ്റ് ജിപിടി എന്താണെന്ന ചോദ്യത്തിന് ചാറ്റ് ജിപിടിയുടെ തന്നെ മറുപടിയാണ് മുകളിൽ. പലരും പല ആവശ്യങ്ങൾക്കായി ഈ ടൂളിന്റെ സേവനം പരീക്ഷിച്ചുനോക്കിയിട്ടുണ്ടാവും. ഇതിന്റെ പ്രയോഗസാധ്യതകളും അനവധിയാണ്. ഈ ലേഖനം ചാറ്റ് ജിപിടിയെ വിമർശനബുദ്ധിയിൽ പരിശോധിക്കുന്ന ഒന്നാണ്. ഈ ദിശയിലുള്ള ചർച്ചകൾ കൂടി തുടങ്ങിവയ്ക്കുക എന്നതാണ് ഉദ്ദേശ്യം.

ഭാഷ: ഒരു കമ്പ്യൂട്ടേഷനൽ മോഡൽ

എന്റെ രണ്ടു സുഹൃത്തുക്കൾ, ഇന്ത്യയിലെ തന്നെ മികച്ച രണ്ടു യൂണിവേഴ്‌സിറ്റികളിൽ നിന്ന്​ പി.ജി എടുത്തശേഷം ഇന്ത്യക്കുപുറത്തുള്ള രണ്ട് യൂണിവേഴ്‌സിറ്റികളിൽ ഡോക്ടറൽ റിസർച്ച് ചെയ്യാൻ അഡ്മിഷൻ കിട്ടി പോവാൻ തയ്യാറെടുക്കുന്നു. ഒരാളുടെ വിഷയം ജിയോളജിയാണ്, മറ്റേയാൾ കെമിസ്ട്രിയും.

രണ്ടുപേരും ചെയ്യാനുദ്ദേശിക്കുന്ന റിസർച്ചിനെക്കുറിച്ച് വിശദീകരിക്കാം. ആർടിക് സമുദ്രത്തിലെ പ്ലേറ്റുകളുടെ അനക്കം, ഭൂമിയുടെ ആന്തരിക പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി, മെഷീൻ ലേണിങ്ങിന്റെ സാധ്യതകളെ ഉപയോഗിച്ച്​ ഭൂമികുലുക്ക സാധ്യതയെ പ്രെഡിക്റ്റ് ചെയ്യുന്ന ഒരു സിസ്റ്റമാണ് ജിയോളജിയിൽ റിസർച്ച് ചെയ്യുന്നയാളുടെ വിഷയം.

Photo: northwestern.edu

കെമിസ്ട്രിയിൽ പി.എച്ച്​.ഡി. എടുക്കുന്ന ആൾ പോളിമർ കെമിസ്ട്രിയിൽ ഒരു പുതിയ കോമ്പൗണ്ട്​ കണ്ടുപിടിക്കാനുദ്ദേശിക്കുന്നു. അയാൾ കെമിസ്ട്രി ലാബിലല്ല ഈ പരീക്ഷണങ്ങൾ നടത്തുന്നത്, മറിച്ച് ലാപ്‌ടോപിലുള്ള ഒരു സോഫ്​റ്റ്​വെയറിലാണ്​.

രണ്ടുപേരും റിസർച്ച് ചെയ്യാൻ പോവാനുദ്ദേശിക്കുന്നത് അവരവരുടെ വിഷങ്ങളുടെ ലാബിലേക്കല്ല, മറിച്ച് കമ്പ്യൂട്ടർ ലാബിലേക്കാണ്. ഈ വിഷയങ്ങളിൽ ഒരു കമ്പ്യൂട്ടേഷണൽ മോഡലുണ്ടാക്കുകയാണ് രണ്ടു പേരുടെയും ലക്ഷ്യം. ഭാഷയ്ക്കും അങ്ങനെയൊരു കമ്പ്യൂട്ടേഷനൽ മോഡലുണ്ടാക്കുന്നതും സാധാരണമല്ലേ എന്ന് ഒറ്റനോട്ടത്തിൽ നമുക്കും തോന്നാം. ഒരു മെഷീൻ നമ്മളോട് സംവദിക്കുന്നതിൽ വിസ്മയിക്കുകയും ചെയ്യാം. പക്ഷേ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങൾ വളരെ വലുതാണ്.

കോഗ്‌നിഷൻ എന്ന മനുഷ്യന്റെ തലച്ചോറിന്റെ മാത്രം കഴിവിനെ കീഴടക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെന്നല്ല ശാസ്ത്രത്തിനുതന്നെ കുറേ ദൂരങ്ങൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇതൊരു കമ്പ്യൂട്ടേഷണൽ മോഡലാണ്, കൃത്രിമ ബുദ്ധിയല്ല എന്നതിന്റെ കാരണം. ചോദിക്കുന്ന ചോദ്യം മനസ്സിലാക്കുകയല്ല ചാറ്റ് ജിപിടി ചെയ്യുന്നത്, മറിച്ച് ട്രെയിൻ ചെയ്യിച്ചിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ചോദ്യത്തെ ഉത്തരത്തിലേക്ക് കോർക്കുകയാണ്. ഉത്തരത്തിലേക്ക് കോർക്കുകയെന്നാൽ, ഉത്തരത്തിലെ ഓരോ വാക്കിലേക്കും ചിലപ്പോൾ കോർക്കേണ്ടിവരും. ഓരോ വാക്കിലെ ഓരോ അക്ഷരങ്ങളിലേക്കും.
ഇത് ചെയ്യുകയാണ് ചാറ്റ് ജിപിടി ചെയ്യുന്നത്. നമ്മുടെ ബുദ്ധി ഇതുതന്നെയല്ലേ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം അല്ല എന്നാണ്. കൃത്രിമ ബുദ്ധിയുണ്ടാവുകയാണെങ്കിൽ അതും ഇതുതന്നെയല്ലേ ചെയ്യേണ്ടത് എന്നതിനുത്തരം ‘എനിക്കറിയില്ല’ എന്നും.

Photo: Pinterest

ചാറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനപ്പുറത്തേക്ക് ഭാഷയുടെ എഴുത്തുരൂപത്തെ പലരും മറന്നുപോയിരിക്കുന്നു എന്നതൊരു സത്യമാണ്. പൊലീസ് സ്റ്റേഷനിൽ കൊടുക്കുന്ന പരാതി മുതൽ ഒഫീഷ്യൽ ആവശ്യത്തിനയക്കുന്ന ഒരു കത്തോ ഇമെയിലോ പോലും വളരെ പണിപ്പെട്ടാണ് ഓരോരുത്തരും എഴുതിക്കൂട്ടുന്നത്. പലപ്പോഴും മലയാളത്തിലൊക്കെ ഈയവസരങ്ങളിൽ വാമൊഴിയുമായി വരമൊഴി കൂട്ടിമുട്ടാറുണ്ട്. ഇങ്ങനെയൊരു കൂട്ടിമുട്ടലിന് ഭാഷയുടെ എഴുത്തുരൂപത്തിന്റെയോ ഭാഷയുടെതന്നെയോ സ്വാഭാവിക പരിണാമത്തിൽ ഒരു ഇടമുണ്ടാവും. ഇന്ന് ചാറ്റ് ജിപിടിയാണ് ഈ പണിയൊക്കെ ചെയ്യുന്നത്. സന്തോഷമുള്ള ഒരു പരാതി എഴുതിത്തരാൻ പറഞ്ഞാലും ഈ മെഷീൻ ഇതൊക്കെ ചെയ്യും.

ഒരു പത്രത്തിന്റെ എഡിറ്റോറിയലെഴുതിത്തരാനോ ഒരു കഥയെഴുതിത്തരാനോ പറഞ്ഞാൽ ഈ മെഷീൻ അതും ചെയ്യും. അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്ന ടാസ്‌കുകൾ ഒഴിവാക്കാൻ ഒരു ടൂളിന്റെ സഹായം തേടുന്നതിൽ യുക്തിയുണ്ട്. പക്ഷേ ലാംഗ്വേജ് മോഡലിനെക്കൊണ്ട് കഥയെഴുതിക്കുന്നതിൽ എങ്ങനെയാണ് യുക്തി കണ്ടെത്തുക?. ഇത് അവ തമ്മിലുള്ള തുലനമാണോ അതോ കലയുടെ ജനാധിപത്യവൽക്കരണമോ? സങ്കീർണമായ ഒരു പ്രക്രിയയുടെ ചുരുളഴിക്കാൻ താൽപര്യപ്പെടുന്ന ഒരു കൂട്ടം സയന്റിസ്റ്റുകളുടെ ശ്രമമെന്ന നിലയിലാണെങ്കിൽക്കൂടി യതാർത്ഥ ചുരുളുകളഴിയാൻ കുറേ ദൂരം സഞ്ചരിക്കാനുണ്ട്. വ്യർത്ഥശ്രമമാണെന്നല്ല, ഇതുകൊണ്ടു മനുഷ്യരാശിക്ക് സംഭവിച്ചേക്കാവുന്ന പലതരം ഇംപാക്ടുകളെ നമ്മൾ തിരിച്ചറിയാതെ പോവരുത്.

ഞാൻ എന്റെ രണ്ടു സുഹൃത്തുക്കളെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്. മലയാളത്തിൽ പി.ജിയോ ജേണലിസം കോഴ്‌സോ കഴിഞ്ഞാൽ ചെയ്യേണ്ട ഒരു പണിയായിരുന്നു ജേണലിസം എന്നായിരുന്നു എന്റെ ധാരണ. അവർ മാത്രം ആ തൊഴിലു ചെയ്യണം എന്നല്ല ഉദ്ദേശിച്ചത്; മറിച്ച് വായനയും വിവരവും ജേണലിസത്തിൽ അഭിരുചിയുമുള്ളവർ ആ കോഴ്‌സ് പഠിക്കും എന്നും അവർ ആ ജോലി ചെയ്യണം എന്നുമാണ്. ഇന്ന് മലയാളം പി.ജിയെന്നല്ല ഒരുപക്ഷേ ശാസ്ത്രവിഷയങ്ങൾ കഴിഞ്ഞവർക്കുപോലും അവരുദ്ദേശിക്കുന്ന തൊഴിൽ ചെയ്യാൻ സാധിക്കുന്നില്ല. ചെയ്താൽ തന്നെ ജീവിക്കാനുള്ളത്ര ശമ്പളവും കിട്ടുന്നില്ല. ജോലി ലഭിക്കാത്തതിനെ അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമോ, അഭിരുചിയില്ലായ്മയുടെ പ്രശ്‌നമോ മാത്രമായി കാണാൻ സാധിക്കില്ല. ടെക്‌നോളജി എന്നത് മനുഷ്യന്റെ ഭാഷയായിത്തന്നെ പ്രവർത്തിക്കുന്ന കാലമായതിനാൽ സകല സിസ്റ്റങ്ങൾക്കും ടെക്‌നോളജിയോടൊപ്പം ഓറിയൻറ്​ ചെയ്യപ്പെടേണ്ടിവരും.

ഈയടുത്തിടെ എന്നോട് മലയാളം പി.ജി കഴിഞ്ഞ ഒരു സുഹൃത്ത് കരിയർ സാധ്യതകളെക്കുറിച്ച് ഒരഭിപ്രായം ആരാഞ്ഞു. മെഷീൻ ലേണിംഗ് പഠിക്കാനാണ് ഞാൻ പറഞ്ഞത്. അതിന്റെ കാരണം, അയാളുടെ കരിയർ മാത്രമല്ല നാളെ നമ്മുടെ ഭാഷയുടെ നിലനിൽപ്പുപോലും ഇത്തരം കമ്പ്യൂട്ടേഷൻ മോഡലുകളെ അടിസ്ഥാനമാക്കിയിട്ടുള്ളതാവും. ഇന്നലെ കമ്പ്യൂട്ടറും കമ്പ്യൂട്ടേഷനും എന്നത് ഭാഷയ്‌ക്കൊരു സാധ്യതയായിരുന്നെങ്കിൽ ഇന്നതൊരു ഗതികേടാണെന്നുതോന്നുന്നു. കുറഞ്ഞപക്ഷം എന്നോട് ഭാഷയിലുള്ള കരിയറിനെക്കുറിച്ച് അഭിപ്രായം ചോദിച്ച സുഹൃത്തിനെങ്കിലും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലുള്ള ആളുകൾക്ക് കൂടുതലഭിപ്രായം പറയാനാവുമായിരിക്കും.

ഭാഷയെ ഒതുക്കുമോ?

ഭാഷയെ, ഭാഷയുടെ തന്നെ ഒരു കമ്പ്യൂട്ടേഷണൽ മോഡൽ ഒതുക്കുമോ?. ഇതാണ് നമ്മൾ ആത്യന്തികമായി ചർച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെ ചുറ്റിപ്പറ്റി, ചാറ്റ് ജിപിടി പോലെയുള്ള ഭാഷാമോഡലുകളുടെ സാമൂഹികാഘാത പഠനവും നടത്തണം.

Photo: Mike MacKenzie, flickr

ഭാഷയെ ഒതുക്കുമോ എന്നു ചോദിക്കുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. ഒന്നാമത്, ടെക് ലോകത്തെ സംബന്ധിച്ച് ചാറ്റ് ജിപിടിയുടെ വരവ് എന്നത് സ്റ്റീവ് ജോബ്‌സ് ഐ- ഫോണുമായി വന്നതുപോലുള്ള ഒരു മൊമന്റാണ്. രണ്ടാമത്, ടെക്‌നോളജിയ്ക്ക് അതുപയോഗിക്കുന്നവരെ അവരിലേക്ക് ചുരുക്കുക എന്നൊരു സ്വഭാവമുണ്ട്. മനുഷ്യനെയായാലും ഭാഷയെയായാലും. ടെക്‌നോളജിയുടെ സൃഷ്ടാക്കളോ പണം മുടക്കുന്നവരോ ചെയ്യുന്നതുമാവാം ഇത്. ടെക്‌നോളജിയിലേക്ക് ചുരുങ്ങുകവഴി അവരവരിലേക്ക് ചുരുങ്ങുക എന്നതും സംഭവിക്കാം. മനുഷ്യൻ ഉൾവലിയുക, ഭാഷ ഉൾവലിയുക എന്നതുപോലെ.

‘എനിക്കറിയില്ല’ എന്ന മറുപടി

ക്രിയേറ്റീവ് റൈറ്റിംഗ് ചെയ്യുക, റോൾ പ്ലേ ചെയ്യുക തുടങ്ങിയ ചില ആവശ്യങ്ങളോട് ‘എനിക്കതറിയില്ല’ എന്ന മറുപടി ചാറ്റ് ജിപിടി പറയേണ്ടതാണ്. ഒരു കവിതയോ കഥയോ സംഭവിക്കേണ്ടത് ഇന്നാണ്, പത്തിരുപതുകൊല്ലത്തെ ട്രെയിൻ ചെയ്തുവച്ച ഡാറ്റയിലല്ല. മനഃശ്ശാസ്ത്ര കൗൺസിലറോട് സംസാരിക്കുന്നപോലെ സംസാരിക്കുന്ന ഒരാളോട് തൊട്ടടുത്ത ഡോക്ടറെ പോയി കാണാൻ പറയാൻ ചാറ്റ് ജിപിടിക്കാവണം. അയാൾക്ക് യഥാർത്ഥത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ, കാണാൻ പോവുന്ന ഡോക്ടർക്ക് ഇയാളുടെ പ്രശ്‌നം പരിഹരിക്കാനാവുമോ, എല്ലാവർക്കും ഇത്തരം ഡോക്ടർമാർ ആക്‌സസിബിൾ ആണോ എന്നതൊക്കെ രണ്ടാമത്തെ പ്രശ്‌നം. ആദ്യത്തേത്, ഈ ടൂളിനോടുള്ള ട്രസ്റ്റ് ബ്രേക്ക് ചെയ്യാൻ ഇതിനെ ഉണ്ടാക്കിയവർക്കും ഉപയോഗിക്കുന്ന നമുക്കും ആവണം എന്നതാണ്. നമ്മളേതെങ്കിലും ഒരു ടെക്‌നോളജിക്കൽ ടൂളിനെ ട്രസ്റ്റ് ചെയ്യാൻ തുടങ്ങുന്നുവെങ്കിൽ അത് നമ്മളെ ഉപയോഗിക്കുന്നുണ്ട് എന്നു തന്നെയാണർത്ഥം. നമുക്കറിയാവുന്ന ഒരു ഭാഷയിൽ നമ്മളെ പരിചയമുള്ള ഒരാളെപ്പോലെ ഉത്തരം തരുന്ന ഒരു ടൂളിനെയാണ് നമ്മൾ വിശ്വസിക്കുന്നതെങ്കിൽ അതു നമ്മളെ കൂടുതൽ ഉപയോഗിക്കാനേ തരമുള്ളൂ. നമ്മുടെ ഭാഷയെയും.

ക്രിയേറ്റീവ് റൈറ്റിംഗിൽ മാത്രമല്ല ഈ പ്രശ്‌നമുള്ളത്. ഫോമൽ റൈറ്റിംഗുകളിൽ വരുന്ന രണ്ടു സന്ദർഭങ്ങൾ സൂചിപ്പിക്കാം.

ഒരാൾ ചെയ്ത ഒരു ജോലിയെ പ്രശംസിക്കുന്ന ഒരു ഇ- മെയിൽ ചാറ്റ് ജിപിടിയെക്കൊണ്ട് കംപോസ് ചെയ്യിക്കേണ്ടിവരുന്നു. അത് പേഴ്‌സണലൈസ് ചെയ്ത് തിരുത്തിയാലും മെക്കാനിക്കലായി തോന്നപ്പെടുന്നു. നാളെ കുറേക്കൂടി റിഫൈൻ ചെയ്തു കഴിഞ്ഞാൽ ഈ ഫീലിംഗ് വരില്ലായിരിക്കും. പക്ഷേ, ഒരാൾ സ്വന്തമായി കംപോസ് ചെയ്ത് ഒരാൾക്കയക്കുന്ന ഇ- മെയിലിനും അവർ തമ്മിലുള്ള അടുപ്പത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ. അതോ ഇനി അയാൾക്ക് അതെഴുതാനെടുക്കുന്ന സമയമാണോ വലുത്.

Photo: campaignlive

ഒരു ജോലിയ്ക്കുവേണ്ടിയുള്ള ജോബ് ഡിസ്‌ക്രിപ്ഷൻ ചാറ്റ് ജിപിടി എഴുതുന്നു. അതിൽ എന്തെങ്കിലും ജെന്റർ ബയസ് വരാൻ സാധ്യതയുണ്ടോ? ട്രെയിൻ ചെയ്തുവച്ചിരിക്കുന്ന ഡാറ്റയിൽ ആണുങ്ങൾ കൂടുതലായുള്ള ജോലികളുടെ വിവരങ്ങളാണ് കൂടുതലെങ്കിലോ? ഇനി ആ അളവിൽ തുല്യതയുണ്ടെങ്കിൽക്കൂടി ഇപ്പോൾ എഴുതുന്ന ഈ ഡിസ്‌ക്രിപ്ഷൻ ആണുങ്ങളെയാണ് കൂടുതൽ അഡ്രസ് ചെയ്യുന്നതെങ്കിലോ? ഇതുപോലെ മറ്റെന്തെങ്കിലും ബയസ് ട്രെയിൻ ചെയ്യുന്ന ഡാറ്റയിലുണ്ടെങ്കിൽ അത് പ്രെഡിക്ഷനുകളുടെ ബയസിനെ ബാധിക്കുമോ? ജോബ് ഡിസ്‌ക്രിപ്ഷൻ വായിക്കുന്ന ഒരാൾക്ക് ഈ ബയസുകൾ തോന്നിയതുകൊണ്ട് അയാൾ ജോലിയ്ക്കപേക്ഷിക്കാതെയിരിക്കുമോ?

വളരെ ചുരുക്കത്തിൽ പറയാം. 1980- 90 കാലഘട്ടങ്ങളിലെ മലയാള സിനിമയുടെ കഥകൾകൊണ്ട് ട്രെയിൻ ചെയ്യപ്പെട്ട ജിപിടി എഴുതുന്ന കഥയ്ക്ക് നായർ ബയസ് വരാനുള്ള സാധ്യത എത്രയാവും. ഇങ്ങനെ എഴുതപ്പെടുന്ന ഒരു കഥ സിനിമയാക്കിയാൽ അതിനെ വിമർശിക്കേണ്ടത് കൃത്രിമബുദ്ധി കൊണ്ടല്ല. അരിയാഹാരം കഴിക്കുന്നതുകൊണ്ട് വലുതാവുന്ന നമ്മുടെ ഹോമോസാപിയൻ ബുദ്ധികൊണ്ടാണ്. അതുകൊണ്ട് ഞാൻ പറയും, അറിയാവുന്ന പണി ചെയ്താൽ പോരേ ജിപിടീ... അറിയില്ലെങ്കിൽ അറിഞ്ഞുകൂടാന്ന് പറ.

അസമത്വങ്ങളുടെ വിളനിലം

ചായ്​വുകൾ എന്നത് ചാറ്റ് ജിപിടിയുടെ മാത്രം പ്രശ്‌നമല്ല. മനുഷ്യർക്കും ഡാറ്റയ്ക്കും ഒക്കെ ചായ്​വുണ്ട്​. പലതരം ചായ്​വുകളുള്ള ഡാറ്റ ഉപയോഗിച്ച് ട്രെയിൻ ചെയ്യപ്പെടുന്ന മോഡലുകൾ അസമത്വങ്ങളെ കുറേക്കൂടി രൂക്ഷമാക്കാനുതകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
ഒരാൾക്ക് പണം കടം നൽകണോ വേണ്ടയോ എന്ന തീരുമാനം ബാങ്കുകളെടുക്കുന്നത് അയാളുടെ തിരിച്ചടക്കാനുള്ള കഴിവിനെ ആധാരമാക്കിയാണ്. തിരിച്ചടയ്ക്കാനുള്ള ഈ കഴിവിനെ അയാളുടെ ജനിതകഘടന ഉപയോഗിച്ച് അളന്നു തീരുമാനിച്ചാലോ. നിലവിലുള്ള അസമത്വങ്ങളെ അത് രൂക്ഷമാക്കില്ലേ. ട്രെയിനിംഗ് ഡാറ്റയിലെ തെറ്റുകളും ഇത്തരം അസമത്വങ്ങളെ രൂക്ഷമാക്കും. കടം തിരിച്ചടവ് കപ്പാസിറ്റി കണക്കുകൂട്ടുന്നതിന്, ബാങ്കിംഗ് ഡാറ്റ അല്ലാതെ ഒന്നും ഉപയോഗിക്കാൻ പാടില്ല എന്ന് ആർ.ബി.ഐ നിഷ്‌കർഷിക്കുന്നു. അതുപോലെ എന്തെങ്കിലും ഗവേണൻസ് ഫ്രേം വർക്കുകൾ ഈ ലാംഗ്വേജ് മോഡലുകൾക്ക് വേണോ. സുതാര്യത കൊണ്ട് അത്തരം ഗവേണൻസ് ഫ്രേംവർക്കുകളെ മറികടക്കാനാവുമോ. പലതരം ഭാഷകളുടെ ടെക്‌നോളജിക്കൽ കോംപീറ്റൻസ് അളക്കുന്ന ഒരു വേദിയായതുകൊണ്ടുതന്നെ ഇതിനെ നമ്മൾ ഗൗരവത്തോടെ കാണണം.

ഭാഷയുടെ ടെക്‌നോളജിക്കൽ കോംപീറ്റൻസ് എന്നൊരു കാര്യം ടെക്‌നിക്കലി ഉണ്ടോ എന്നെനിക്കറിയില്ല. ഞാനിവിടെ ഉദ്ദേശിക്കുന്നത് ആ ഭാഷ ടെക്‌നോളജിയുമായി എത്രത്തോളം ഇഴുകിച്ചേർന്നിട്ടുണ്ട് എന്ന അർത്ഥത്തിലാണ്. നമ്മൾ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന കീബോഡ്​ മുതൽ തർജ്ജമയുടെ കൃത്യതയും ഫോണ്ടുകളും ഡിജിറ്റൽ റിസോഴ്‌സുകളും ഉൾപ്പെടെ പല കാര്യങ്ങളുമാണ് ഇതിന്റെ അളവുകോലുകൾ. ഇപ്പോളത് ചാറ്റ് ജിപിടിയിലേക്ക് കൂടി കടന്നിരിക്കുന്നു എന്നുമാത്രമേയുള്ളൂ. പല ലാംഗ്വേജ് മോഡലുകൾ ആവുന്നതുകൊണ്ട് ഇനിയത് കുറേക്കൂടി വിപുലമാവുകയും ചെയ്യും.

കോംപീറ്റൻസ് കൊണ്ട് പല ഭാഷകൾ തമ്മിൽ അസമത്വങ്ങളുണ്ടാവാം. ഒരു ഭാഷ ഉപയോഗിക്കുന്നവരും വേറൊരു ഭാഷ ഉപയോഗിക്കുന്നവരും തമ്മിലുള്ള അസമത്വമായി അത് മാറാം. ടെക്‌നോളജി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിലുള്ള അസമത്വം. ടെക്‌നോളജി സൃഷ്ടിക്കുന്നവർ തമ്മിലുള്ള അസമത്വങ്ങൾ. ഇവയൊക്കെ നിലനിൽക്കുമ്പോളാണ് ഇങ്ങനെയൊരു സാമൂഹികാസമത്വം ഉടലെടുക്കാനുള്ള ഒരു സാധ്യത ഉരുത്തിരിയുന്നത്. മൈക്രോസോഫ്റ്റ് അവരുടെ എം.എസ് ഓഫീസ് പോലെയുള്ള പ്രോഡക്ടുകൾ ചാറ്റ് ജിപിടിയുമായി ഇന്റഗ്രേറ്റ് ചെയ്തതും ഓപൺ എ ഐയിൽ നിക്ഷേപം നടത്തിയതും ഈയവസരത്തിലെ നേട്ടത്തിനുവേണ്ടിയാണ്.

എന്തിരൻ സിനിമയിൽ നിന്ന്

ടെക്‌നോളജിയെ മുതലാളിത്തം ഹൈജാക്ക് ചെയ്യുന്നതോടുകൂടി അവരുടെ ലാഭത്തിനായി ടെക്‌നോളജിയെ ഉപയോഗിക്കുന്നു. കൃത്യമായി പറഞ്ഞാൽ നിയോ ലിബറൽ മുതലാളിത്തത്തിന്റെ തണലിലാണ് ഇന്ത്യയിലുള്ള ഐ.ടി കമ്പനികൾ പോലും നിലനിൽക്കുന്നത്. അതുകൊണ്ട് അവർക്കിത് എന്ത് ടെക്‌നിക്കായാലും കൂടെ നിന്നേ പറ്റൂ. ഇല്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങും. അങ്ങനെ മുഴുവൻ ആളുകളും രാജ്യങ്ങളും കമ്പനികളും ചാറ്റ് ജിപിടിയുടെ കൂടെക്കൂടും. അസമത്വങ്ങൾ കുറേക്കൂടി വലുതാവും. രാജ്യങ്ങൾ തമ്മിലുള്ള അസമത്വങ്ങളാവും. പിന്നീട് തലമുറകളിലേക്കത് പകരും, ഭാഷയുടെ കൂടി രൂപത്തിൽ. ഒരു മലയാളം എം.എക്കാരന് ജോലിയില്ലാത്തതും ഇതിലുൾപ്പെടും.

കൃത്രിമബുദ്ധിയുടെ ജനാധിപത്യവൽക്കരണം

വളരെയധികം കമ്പ്യൂട്ടേഷനൽ പവർ വേണ്ട ഒരു സംഗതിയാണ് ഇത്തരം മോഡലുകളുടെ ട്രെയിനിംഗ്. ചാറ്റ് ജിപിടി ട്രെയിൻ ചെയ്ത ഡാറ്റയുടെ സൈസ് അവർ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോഡലുകൾക്കും ആധാരമായ റിസർച്ച് പേപ്പറിൽ കൂടുതൽ ഡീറ്റെയിൽസ് കാണാൻ സാധിക്കും. ട്രെയിൻ ചെയ്യിക്കുന്നതിനുള്ള ലൈബ്രറികളും മറ്റും ഓപ്പൺ സോഴ്‌സായി ലഭിക്കും. പക്ഷേ, കമ്പ്യൂട്ടേഷനൽ പവർ എന്നതിൽ മേൽക്കോയ്മ ഇപ്പോൾ പണമുള്ളവർക്കുണ്ട്. ഓപൺ എ ഐ എന്നതിന്റെ ലക്ഷ്യം സ്വതന്ത്രമായും സുതാര്യമായും നിലകൊള്ളുക എന്നതാണെങ്കിലും ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വികേന്ദ്രീകൃത വെബ് മൂവ്‌മെന്റുകളുമായി ഇവർ എങ്ങനെ ഒരുമിക്കുന്നു. അപ്പോഴുമിവർ ഒരു ഓപ്പൺ ലാംഗ്വേജ് മോഡൽ എന്ന തരത്തിലുള്ള ഒരു മോഡൽ ഉണ്ടാക്കുമോ എന്നൊക്കെ കാത്തിരുന്നു കാണണം. ഗൂഗിൾ പോലൊരു വലിയ ഡാറ്റാ ഭീമൻ കമ്പനിയോടുള്ള ഏറ്റുമുട്ടലും കാത്തിരുന്നുകാണേണ്ടിവരും. പരസ്യവരുമാനത്താൽ തിന്നുകൊഴുത്ത ഗൂഗിൾ ബാർഡ് എന്ന പേരിലൊരു ലാംഗ്വേജ് മോഡൽ ഇറക്കിയിട്ടുണ്ട്. കോംപറ്റീഷൻ എന്നത് ഈ ഫീൽഡിലുണ്ടാവില്ല. ഒന്ന് ഒന്നിനെ വിഴുങ്ങിയതിനുശേഷമുള്ള കോംപറ്റീഷൻ- അതാണ് നിയോ ലിബറൽ കാപിറ്റലിസം ഉദ്ദേശിക്കുന്നത്. ഇതും എങ്ങനെയാവുമെന്നും കാത്തിരുന്നു കാണണം.

തലച്ചോറ് വലുതാവുന്നതുപോലെ ഈ കമ്പ്യൂട്ടേഷനൽ നെറ്റ്​വർക്കുകളും ഡാറ്റയും വലുതാവുമ്പോൾ ഓപൺ എ ഐ യുടെ മുന്നിലുള്ള പ്രയോറിറ്റികളും നമ്മുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ഭാഷകളുടെ അവസ്ഥയുമൊക്കെ പ്രെഡിക്ട് ചെയ്യുന്ന ഒരു മോഡലിന് വളരെയധികം സ്‌കോപ്പുണ്ട്. അതിന്റെ പ്രെഡിക്ഷൻ കൃത്യമാവുമോ? ഓരോ സ്ഥലത്തെയും രാഷ്ട്ട്രീയ- സാമൂഹിക- സാമ്പത്തിക അവസ്ഥകൾ വ്യത്യസ്തമാണ്. സോഷ്യൽ മീഡിയകളെക്കാൾ പവർഫുള്ളായി മാറാൻ സാധ്യതയുള്ള ഒരു ടൂളാണിത്.

ഗുഹാകാലത്തിലേക്ക് തിരിഞ്ഞുനടക്കാനല്ല ഈ കുറിപ്പ്. മറിച്ച്, യന്തിരൻ 1.0 യും 2.0 യും തന്ന വിവേകമെങ്കിലും ടെക്‌നോളജിയെക്കുറിച്ച് വേണമെന്ന് ഓർമിപ്പിക്കാനാണ്. നമ്മൾ ചാറ്റ് ജിപിടിയോട് കിന്നരിച്ചുതുടങ്ങിയിട്ടേയുള്ളൂ. കഥ ഇനിയും ബാക്കി.

Comments