ആദിയിലുണ്ടായി, ഭാവിയിലുമുണ്ടാകും ശബ്​ദം

ശബ്ദവിപ്ലവത്തിൽ ഗൂഗിളും ഫേസ്ബുക്കും കൂടെ പല മാതൃകകൾ പരീക്ഷിച്ചു വരികയാണ്. ഫേസ്ബുക്കിന്റെ പുത്തൻ മെറ്റാലോകത്തു പോഡ്കാസ്റ്റ് സാധ്യതകൾ എങ്ങനെ മാറിമറിയും എന്നത് ഭാവിയിൽ കണ്ടുതന്നെ അറിയണം.

‘നിശബ്ദത പാലിക്കുക' എന്നെഴുതിവെച്ച ലൈബ്രറിയും ഇടിവെട്ടുമ്പോൾ ചെവിപൊത്തുന്ന കുഞ്ഞും തമ്മിൽ ബന്ധം എന്തിലൂടെയാണ്? ​ശബ്ദം.

വിശ്രമിക്കുമ്പോൾ പേടിപ്പിക്കാനും വായനയിൽ മുഴുകുമ്പോൾ അലോസരപ്പെടുത്തുവാനും സാധ്യതയുള്ള ശബ്ദംതന്നെയാണ് ഭൂരിഭാഗം ആളുകളും സ്‌നേഹം മുതൽ സംഗീതം വരെ കൈമാറാനുപയോഗിച്ചുവരുന്നത്.

കെ. വേണുവിന്റെ ഭാഷാശൈലി (പ്രപഞ്ചവും മനുഷ്യനും) കടമെടുത്ത്​ പറയട്ടെ,
മനുഷ്യരെന്നാണ് ആദ്യമായി ശബ്ദിച്ചതെന്നോ ആരാണീ ചോദ്യം ആദ്യമായി ചോദിച്ചതെന്നോ എന്നതിന് കൃത്യമായ ഉത്തരമില്ല. എന്നിരുന്നാലും ശബ്ദവും മനുഷ്യനുമായുള്ള ബന്ധത്തിന് ഗുഹാചിത്രത്തോളം പഴക്കമുണ്ട്. 40,000 വർഷങ്ങൾക്ക് മുൻപ് ഗുഹയുടെ വാതിൽക്കൽ ആശ്ചര്യത്തോടെ നിന്നിരുന്ന നമ്മുടെ പൂർവികർ ചെയ്തുകൂട്ടിയതിൽ പ്രധാനമായും എടുത്തുപറയുന്നത് ‘ചിത്രം വരകളാണ്.' അതും ഗുഹക്കുള്ളിൽ വരച്ചത് (Noise: A Human History of Sound and Listening by David Hendy). ഫ്രാൻസിലെ ‘Arcy-Sur-Cure' ഗുഹാനിരകളിൽ ഗവേഷണത്തിനായി പുറപ്പെട്ട Iegor Reznikoff ഈ ചിത്രം വരകളും, ഗുഹയിൽ, അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും തമ്മിൽ ബന്ധം കണ്ടെത്തി. ഗുഹക്കുള്ളിൽ എവിടെയാണോ കൂടുതൽ മുഴക്കത്തിൽ ശബ്ദമുണ്ടാവുന്നത് അവിടെയാണ് ചിത്രങ്ങൾ കൂടുതലായും കാണപ്പെട്ടത്. ഇതിലൂടെ ചിത്രങ്ങൾക്ക് പൂർണ്ണതകൈവരിക്കാൻ സാധിക്കുമെന്ന് ഗുഹാമനുഷ്യർ ചിന്തിച്ചിട്ടുണ്ടാവുമെന്ന അനുമാനത്തിലെത്തി. ശബ്ദവുമായുള്ള മനുഷ്യന്റെ ഇടപെടലിന് അത്രയും തന്നെ പഴക്കമുണ്ടെന്ന് തെളിയിക്കാൻ ഈ കണ്ടുപിടിത്തം കൊണ്ട് സാധിച്ചു.

ഐഗോർ റസ്‌നികോവ് ഫ്രാൻസിലെ ആസി സ്യോ ക്യർ ഗുഹാനിരകളിൽ ഗവേഷണത്തിനിടെ / Photo: 'Noise: a Human History, echoes in the dark'

ഗുഹാ മനുഷ്യർ പിന്നീടൊരുപാട് മാറി. അവർ ‘കൃഷി കണ്ടുപിടിച്ചു'. താമസം നിലയുറപ്പിച്ചു. മതങ്ങൾ പിറന്നു. ഒരുപാടൊരുപാട് മാറ്റങ്ങൾ. പക്ഷെ അപ്പോഴും കല മനുഷ്യനൊപ്പം ‘സഞ്ചരിച്ചു', രൂപമാറ്റങ്ങളോടെയാണെങ്കിലും. ബഹളത്തിൽ നിന്ന്​ സംഗീതം വേർതിരിച്ചറിയാൻ മനുഷ്യന് കഴിഞ്ഞു. ഈ സ്ഥിരതാമസ സമ്പ്രദായത്തിൽ ‘മടുപ്പ്' തോന്നിയ മനുഷ്യർക്ക്, പരസ്പരം കീഴടക്കണമെന്നും സമ്പത്തുകുമിഞ്ഞുകൂട്ടണമെന്നും തോന്നി. അതിനായി പോരടിക്കാനും കടൽകടക്കാനും ശ്രമിച്ചു. തനിക്കു ചുറ്റിനുമുള്ള എന്തിനെയും ആവശ്യങ്ങൾക്കനുസരിച്ചു രൂപാന്തരപ്പെടുത്തുന്നതിൽ വേഗത കൈവരിക്കാൻ മനുഷ്യന് സാധിച്ചു. കുഞ്ഞുകുട്ടിയായിരുന്ന ടെക്‌നോളോജി വളർന്നുവലുതാവൻതുടങ്ങി. ശാസ്ത്രജ്ഞർ ഉരുത്തിരിഞ്ഞുവന്ന് ഈ പുരോഗതിക്ക് ആക്കം കൂട്ടുകയുംവഴി ലോകത്തു പുത്തൻ സംഭവികാസങ്ങൾ അരങ്ങേറി. ചില രാഷ്ട്രങ്ങൾ മറ്റു രാഷ്ട്രങ്ങളെ കോളനിവൽക്കരിക്കാൻ തീരുമാനിച്ചുംകഴിഞ്ഞു. വർഷങ്ങൾ കടന്നുപോയി.

ടെക്‌നോളജിയിൽ മറ്റൊരു പരിണാമം. കയ്യിൽ തൊഴിലെത്തുംമുമ്പേ നാട്ടിൽ കംപ്യൂട്ടറെത്തി. ഈ തകിടം മറിയലിൽ ചിലർ പിടിച്ചു നിൽക്കുകയും മറ്റു ചിലർ തെറിച്ചുപോവുകയും ചെയ്തു. ഒടുക്കം ചില മിടുക്കരെത്തി പലതിനും തുടക്കം കുറിച്ചു.

കടൽമാർഗ്ഗം യാത്രതിരിച്ച കപ്പലുകൾക്ക് പരസ്പരം സന്ദേശം കൈമാറാനുള്ള സാങ്കേതികവിദ്യ രൂപപ്പെട്ടു വന്നു, അതെ! അങ്ങനെ റേഡിയോ പിറന്നു. യുദ്ധത്തിന് വേണ്ടി കണ്ടുപിടിച്ച ഈ സാങ്കേതിക വിദ്യ പരിണമിച്ചു ആളുകളിലേക്ക് എത്തി. വാർത്തപരിപാടിയായും സംഗീത സംപ്രേക്ഷണങ്ങളായും. കൂടുതൽ ആളുകളിലേക്കെത്തുന്ന ‘broadcast' വിദ്യ ജനിച്ചു.

പോഡ്കാസ്റ്റിന്റെ ആരംഭം: എവിടെ നിന്ന്?

അത് പറയുന്നതിന് മുൻപ്: റേഡിയോ മാധ്യമം വളർന്നു വരികയും ലോകമെമ്പാടും പ്രചാരത്തിലാവുകയും ചെയ്തു. ഇന്ത്യയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല, കൃഷിക്കാർക്ക് അറിവ് കൈമാറാനായി ജവഹർ ലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ആകാശവാണിയിൽ പ്രത്യേകപരിപാടി സംപ്രേക്ഷണം ആരംഭിച്ചു. ‘വയലും വീടും' എന്ന പോപ്പുലർ സംപ്രേക്ഷണം ഇതിന്റെ തുടർച്ചയാണെന്നും പറഞ്ഞുവെക്കേണ്ടതുണ്ട്. ഇന്ത്യയിൽ റേഡിയോ, ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി. വീടിനുള്ളിലും ചായക്കടയിലും റേഡിയോ നിലയുറപ്പിച്ചു. ഇവിടെയിരുന്ന് കേട്ട പാട്ടുകൾക്കും വാർത്തകൾക്കും കേൾവിക്കാരേറിവന്നു. ജോലിയിൽ മുഴുകിയിരിക്കുന്നവർക്ക് റേഡിയോ ഗീതങ്ങൾ ആനന്ദമായി. ഇങ്ങനെ പണിചെയ്തുകൊണ്ടിരുന്ന ആൾക്കാരെ ‘ഒന്നിരുത്താനായി' ടെലിവിഷൻ പെട്ടി പൊട്ടി വീണു. മറ്റൊരു മാധ്യമ വിപ്ലവം. കേൾവിയിൽ ആനന്ദിച്ചവർ കാഴ്ചയിൽ ഭ്രമിച്ചിരുന്ന നാളുകളായിരുന്നു പിന്നീടുണ്ടായത്​. പതിയെ റേഡിയോ സംപ്രേക്ഷണങ്ങൾക്ക് കേൾവിക്കാരായുള്ള ആളുകളുടെ എണ്ണം കുറഞ്ഞുവന്നു. ‘Video Killed the Radio Star' എന്ന് ‘The Buggles' മ്യൂസിക് സംഘം പാടിയതും ഈ കാലഘട്ടത്തിലായിരുന്നു.
അങ്ങനെ ടെലിവിഷന്റെ ടെക്‌നോളജി വിപ്ലവത്തിൽ റേഡിയോ ഊർദ്ധശ്വാസം വലിച്ചു.

ഏകദേശം ഇതിനു സമാന്തരമായി മറ്റൊരു സംഭവം അരങ്ങേറിയിരുന്നു. വിശ്രമിക്കാൻ പരിശ്രമിക്കുന്ന മനുഷ്യർ വീണ്ടും ആ പ്രയോഗം നടത്താൻ തീരുമാനിച്ചു. ടെക്‌നോളജിയിൽ മറ്റൊരു പരിണാമം. കയ്യിൽ തൊഴിലെത്തുംമുമ്പേ നാട്ടിൽ കംപ്യൂട്ടറെത്തി. ഈ തകിടം മറിയലിൽ ചിലർ പിടിച്ചു നിൽക്കുകയും മറ്റു ചിലർ തെറിച്ചുപോവുകയും ചെയ്തു. ഒടുക്കം ചില മിടുക്കരെത്തി പലതിനും തുടക്കം കുറിച്ചു.

‘ഹരേ കൃഷ്ണാ' പ്രവർത്തനത്തിൽ മനംമടുത്തെത്തിയ ചെറുപ്പക്കാരൻ കമ്പ്യൂട്ടർ രംഗത്ത് ചുവടുറപ്പിക്കാൻ തന്റെ കാർ ഷെഡ് തിരഞ്ഞെടുത്തു. അങ്ങനെ അത് സംഭവിച്ചു. മനുഷ്യരാശിയുടെ തലയിൽ ആപ്പിൾ വീണു! അതും ആരോ ‘കടിച്ചത്'. സ്റ്റീവ് ജോബ്സിന്റെ തലയിൽ ഉരുത്തിരിഞ്ഞുവന്ന ആപ്പിൾ തളിർത്തുവളർന്നു. പല രൂപത്തിലും പല ഭാവത്തിലും ആപ്പിൾ പുറത്തിറങ്ങി. ‘i-pod' എന്ന ഉപകരണം പല ആളുകളുടെയുംകൂടെ കൂടി. പലരും അത് വാങ്ങാൻ കൊതിച്ചു. ഇതിൽ കേട്ടിരുന്ന കാര്യങ്ങളെ ഗാർഡിയൻ ലേഖകനായ Ben Hammersley യാണ് ആദ്യമായി ആ പേരിട്ടു വിളിച്ചത്. പോഡ്കാസ്റ്റ്. i- pod-ലെ broadcast എന്ന കണക്കിലാണ് ഈ പേരുവന്നത്

ഇന്നെവിടെ എത്തിനിൽക്കുന്നു?

ഊർദ്ധശ്വാസം വലിച്ചിരുന്ന റേഡിയോയുടെ നിലയിൽ നേരിയ പുരോഗതി കണ്ടെത്തി. 1970കളുടെ അവസാനത്തിൽ മന്ദീഭവിച്ചിരുന്ന റേഡിയോ സംപ്രേക്ഷണത്തിന്​ രണ്ടായിരത്തിന്റെ തുടക്കത്തോടുകൂടി പതിയെ കേൾവിക്കാർ ഏറിവന്നു.

ബെൻ ഹാമ്മർസ്‌ലി

ഒരു പക്ഷെ ‘വിഡ്ഢിപെട്ടി' തങ്ങളെ മടിപിടിച്ചവരാക്കുകയാണോ എന്ന് ആളുകൾ ചിന്തിച്ചിട്ടുണ്ടാവണം. എന്നിരുന്നാലും ടെലിവിഷനു മുൻപിൽ ‘വിഡ്ഢികളാവാതെയും' പലരും ഇരുന്നു, ഇന്നും ഇരുന്നുകൊണ്ടേയിരിക്കുന്നു. ഇതിനു തൊട്ടുമുൻപ്, തൊണ്ണൂറുകളുടെ, തുടക്കത്തിൽ മറ്റൊരു വിപ്ലവംകൂടെ നടന്നിട്ടുണ്ടായിരുന്നു. പ്രതിരോധാവശ്യങ്ങൾക്കായി എന്നും പറഞ്ഞു യുദ്ധം ചെയ്യുന്നതിനെ സഹായിക്കാനായി വലവിരിച്ചത് ‘ലോകം മുഴുവൻ' എത്തിപ്പെട്ടു. ഇന്റർനെറ്റ് പ്രചാരത്തിലേറി. ഇതിനിടയിൽ എപ്പഴോ, ആദ്യാക്ഷര പ്രാസം നെഞ്ചിലേറ്റി പേപ്പറിൽ അച്ചടിച്ചുവന്നത് പലതും സ്‌ക്രീനിലേക്ക് കയറട്ടെ എന്ന് ചില പ്രസാധകർ ‘പ്രാർത്ഥിച്ചുവത്രെ.' അങ്ങനെ കമ്പ്യൂട്ടർ സ്‌ക്രീനുകളിലുണ്ടായിരുന്ന ഡോക്യുമെന്റുകളും എഴുത്തുകൾക്കും ഇന്റർനെറ്റ് വഴി പ്രചാരം ലഭിച്ചു. ഇങ്ങനെ ഉരുത്തിരിഞ്ഞു വന്ന ലേഖനങ്ങൾക്കു പേരിടൽ ചടങ്ങും നടന്നു. ‘Web Blogging' അങ്ങനെ ഒരു സ്ഥിരപരിപാടിയായി മാറി. ഈ ലേഖനങ്ങൾ വായിച്ചു റെക്കോർഡ് ചെയ്തിടുകയും അങ്ങനെ ഓഡിയോ ലേഖനങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ ഒരുപാട് ആൾക്കാരിലെത്തുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ ഇന്റർനെറ്റിന്റെ ലോകത്തു സൗജന്യമായിരിക്കെ ആർക്കും പ്രസാധകരാവാനും സ്വന്തമായി റേഡിയോ മാതൃകയിലുള്ള പരിപാടികൾ നിർമ്മിക്കാനുമുള്ള സാധ്യതയേറിവന്നു. ഇന്റർനെറ്റിൽ ഇങ്ങനെയുള്ള റേഡിയോ മാതൃകപരിപാടികളെ ഡൗൺലോഡ് ചെയ്തു ‘i-pod'ൽ കേൾക്കാൻ കഴിയുന്ന പരിവത്തിലേക്കെത്തിക്കുന്നത്

ഡെവലപ്പർ Dave Winer-ഉമാണ്. ഇതിനെയാണ് Ben Hammersley പോഡ്കാസ്റ്റ് എന്ന് 2004ൽ പേരിടുന്നത്.

പോഡ്കാസ്റ്റിന്റെ ഭാവി പറയുമ്പോൾ ശബ്ദവിപ്ലവം മാത്രമല്ല അവിടെ ഇനി സംഭവിക്കാൻ പോവുന്നത് എന്ന് പ്രത്യകം ഓർക്കണം. വീഡിയോ പോഡ്​കാസ്​റ്റിന്റെ സാധ്യതകളേറെയാണ്.

ഏകദേശം ഒരു വർഷംകൊണ്ട് ഈ പോഡ്കാസ്റ്റിംഗ് മേഖല വളർന്നു വലുതായി. 2005ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻറ്​ ജോർജ്​ ബുഷ്​, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പോഡ്കാസ്റ്റ് മുഖേനെ ആൾക്കാരിലേക്കെത്തിച്ചു. ഇതുകൊണ്ടൊക്കെ തന്നെ ന്യൂ ഓക്​സ്​ഫോർഡ്​ അമേരിക്കൻ നിഘണ്ടുവിന്റെ ‘വേഡ്​ ഓഫ്​ ദി ഇയർ’ ബഹുമതി പോഡ്കാസ്റ്റിംഗ് എന്ന വാക്കിന് ലഭിച്ചു.

പിന്നീടുള്ള വർഷങ്ങളിൽ പോഡ്കാസ്റ്റിംഗിന് വൻതോതിൽ പ്രചാരം ലഭിക്കുകയും ഇത് ചെയ്യുന്നവരുടെയും കേൾക്കുന്നവരുടെയും എണ്ണം വർധിച്ചുവരികയും ചെയ്തു. 2019ൽ ആപ്പിളിന്റെ പോഡ്കാസ്റ്റിന്​ ഒരു ബില്ല്യൺ സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചു. ഇതേ വർഷം തന്നെ ഇന്ത്യയിലും പോഡ്കാസ്റ്റിംഗ് മേഖല ഒരുപാടുയർന്നു, നാല്പതു മില്ല്യൺ ആൾക്കാരാണ് പോഡ്കാസ്റ്റിൽ അന്ന് ഇടപെട്ടിരുന്നത്, ഇപ്പോഴിത് ഇതിനും എത്രയോ മേലെയാണ്.

പ്രശസ്ത കനേഡിയൻ പത്രപ്രവർത്തകനും, ന്യൂയോർക്ക്​ ടൈംസ്​ ലേഖകനുമായ മാൽകം ഗ്ലാഡ്​വെൽ, പോഡ്കാസ്റ്റുകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ വായനക്കാരുമായി കൂടുതൽ വൈകാരികമായി ഇടപഴകാൻ സാധ്യത തുറന്നു തരുന്ന രീതിയായിട്ടാണ്. 2016ൽ ‘Revisionist History' എന്ന പേരിൽ ഒരു പോഡ്കാസ്റ്റ് അദ്ദേഹം ആരംഭിക്കുകയും ചെയ്തു. ന്യൂയോർക്ക്​ ടൈംസിൽ 2004ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ‘Modern Love' എന്ന പതിപ്പ് ഇതേ പേരിൽ തന്നെയുള്ള പോഡ്കാസ്റ്റായി 2016ൽ പരിണമിച്ചു. പോഡ്കാസ്റ്റിംഗ് മേഖലയിലുള്ള വളർച്ച മുന്നിൽക്കണ്ടാണ് 2016ൽ ഇവർ ഇത് പുറത്തിറക്കിയത്.
2021 അവസാനിക്കാറാവുമ്പോൾ പോഡ്കാസ്റ്റ് എന്ന ആശയം വളർന്നു വലുതാവുകയും ഇന്ന്, പോഡ്കാസ്റ്റ് ചാനലില്ലാത്ത ചുരുക്കം ചില മാധ്യമസ്ഥാപനങ്ങൾ മാത്രമേയുള്ളൂ എന്ന നിലയിലേക്കും കാര്യങ്ങളെത്തിനിൽക്കുന്നു. ഈ കണ്ടൻറ്​ വിപ്ലവത്തിന്റെ സാധ്യത മുന്നിൽക്കണ്ട്​നെടുനീളൻ ഡോക്യൂമെന്ററികളുൾപ്പടെ നിർമിക്കാൻ മുന്നിലേക്ക് വരികയാണ് മാധ്യമരംഗത്തെ സ്ഥാപനങ്ങൾ.

ഇനിയെങ്ങോട്ട്?

എത്തേണ്ട സ്ഥലത്ത്​ എത്തേണ്ടിയിരുന്ന പലതും പാളം തെറ്റിയത് 2019 അവസാനത്തോടെയാണ്. കോവിഡ്-19ൽ മാറിമറഞ്ഞതിൽ പലതുമുണ്ട്. അക്കൂട്ടത്തിൽ പോഡ്കാസ്റ്റിനും മാറ്റം സംഭവിച്ചു. പക്ഷെ അത് അനുകൂലമായൊരു മാറ്റമായിരുന്നു. ഈ സമയത്തു മാധ്യമ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും പോഡ്കാസ്റ്റിലേക്ക് കൂടുതൽ പേർ വരികയും ചെയ്തു. കേൾവിക്കാരായും നിർമാതാക്കളായും. ഇന്ത്യയിലെ പോഡ്കാസ്റ്റിംഗ് മേഖലയിലും, 2020 പകുതിയോടെ വൻ കുതിച്ചുകയറ്റമായിരുന്നു. നാഷണൽ മീഡിയ മുതൽ വ്യക്തിഗത പോഡ്കാസ്റ്റ് വരെ കേൾക്കുന്ന ആൾക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.

Narrowcastന്റെ സാധ്യതയേറിയതുകൊണ്ടും വ്യാജവാർത്തകളിൽ പെട്ടുപോവാൻ താല്പര്യമില്ലാത്തവരുടെ എണ്ണം കൂടിവരുന്നതുകൊണ്ടും ആളുകൾ ഇനി കണ്ടൻറ്​തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാനിടയുണ്ട് എന്നാണ് മാധ്യമരംഗത്തെ പൊതുവിലുള്ള പറച്ചിൽ.

അധികം ചെലവില്ലാതെതന്നെ തനിക്കു പറയാനുള്ള കാര്യങ്ങൾ സ്വന്തം ശബ്ദത്തിൽ ലോകത്തോട് വിളിച്ചുപറയാം എന്നതുകൊണ്ടുതന്നെ ഇത് പല വ്യക്തികൾക്കും ഒരു വിനോദപ്രവർത്തിയായി മാറി.
മലയാളത്തിൽ പോഡ്കാസ്റ്റ് ചെയ്യാൻ കുറച്ചധികംപേർ മുന്നോട്ടു വരികയും, 2020ൽ തന്നെ മലയാളത്തിൽ ഒരു പോഡ്കാസ്റ്റിംഗ് കമ്യൂണിറ്റി രൂപപ്പെട്ടുവരികയും ചെയ്തു. ഇന്നും ഈ കൂട്ടായ്മയിൽ നിന്ന് നിരവധി പോഡ്കാസ്റ്റുകൾ പുറത്തിറങ്ങുന്നുണ്ട് എന്നത് കേരളത്തിലെ പോഡ്കാസ്റ്റിംഗ് രീതിയെ ഉണർന്നിരിക്കാൻ സഹായിക്കുന്നു.

പരമ്പരാഗത മീഡിയയിൽ ഉടലെടുത്ത ‘broadcast'ൽ നിന്നും വ്യക്തികളെ കേന്ദ്രികരിച്ചുകൊണ്ട് അല്ലെങ്കിൽ പറയുന്ന വിഷയം ഒരു പ്രത്യേക വിഭാഗം ആൾക്കാർക്കുവേണ്ടി മാത്രം നിർമിച്ചുകൊണ്ട് മാധ്യമ രംഗത്ത് ‘Narrow Casting' എന്ന രീതി ഇപ്പോൾ കൂടുതൽ പ്രചാരത്തിലാവുന്നുണ്ട്. ഓരോ വ്യക്തിയുടെയും കേൾവിഅഭിരുചിക്കനുസരിച്ച്​ ഒരു പോഡ്കാസ്റ്റെങ്കിലും ഉണ്ടാവുമെന്നുറപ്പ് വിപ്ലവത്തിന് തുടക്കം കുറിച്ചു എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയുണ്ടാവില്ല. ‘unique listenership' എന്ന ആശയം ഇതിൽ നിന്ന് പൊട്ടിമുളയ്ക്കുകയും ചെയ്തത് അങ്ങനനെയാണ്.

ലോക്ക്ഡൗൺ കാലത്ത് മാധ്യമ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും പോഡ്കാസ്റ്റിലേക്ക് കൂടുതൽ പേർ എത്തുകയും ചെയ്തു. കേൾവിക്കാരായും നിർമാതാക്കളായും. ഇന്ത്യയിലെ പോഡ്കാസ്റ്റിംഗ് മേഖലയിലും, 2020 പകുതിയോടെ വൻ കുതിച്ചുകയറ്റമായിരുന്നു.

പേരിൽ i-podനോട് കടപ്പാടുണ്ടെങ്കിലും ആപ്പിളിന് മാത്രം സ്വന്തമായ ഒന്നല്ല പോഡ്കാസ്റ്റിംഗ്. ഇന്റർനെറ്റ് ഉപയോഗിച്ച് ഇന്നാർക്കും ഒരു പോഡ്കാസ്റ്റ് തുടങ്ങാം എന്നുള്ളത് ഒരു സാധ്യതയായി മാറി. ‘anchor.fm' എന്ന പ്ലാറ്റ് -ഫോം വഴി സൗജന്യമായി ആർക്കും പോഡ്കാസ്റ്റ് ആൾക്കാരിലേക്കെത്തിക്കാം എന്നത് കൂടുതൽ പേരെ പോഡ്കാസ്റ്റിംഗ് മേഖലയിലേക്ക് ആകർഷിച്ചു. ഭീമൻ ഓഡിയോ കമ്പനി Spotify anchor.fm വിലയ്ക്കവാങ്ങിയത് ഈ കുതിച്ചുകയറ്റം മുന്നില്കണ്ടുകൊണ്ടാണ്. ശബ്ദവിപ്ലവത്തിൽ ഗൂഗിളും ഫേസ്ബുക്കുംകൂടെ പല മാതൃകകൾ പരീക്ഷിച്ചു വരികയാണ്. ഫേസ്ബുക്കിന്റെ പുത്തൻ മെറ്റാലോകത്തു പോഡ്കാസ്റ്റ് സാധ്യതകൾ എങ്ങനെ മാറിമറിയും എന്നത് ഭാവിയിൽ കണ്ടുതന്നെ അറിയണം.

പോഡ്കാസ്റ്റിന്റെ ഭാവി പറയുമ്പോൾ ശബ്ദവിപ്ലവം മാത്രമല്ല അവിടെ ഇനി സംഭവിക്കാൻ പോവുന്നത് എന്ന് പ്രത്യകം ഓർക്കണം. വീഡിയോ പോഡ്​കാസ്​റ്റിന്റെ സാധ്യതകളേറെയാണ്. പോഡ്കാസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോയും കൂടെ അപ്ലോഡ് ചെയ്യാനുള്ള സാധ്യതകൾ മുന്നിൽകണ്ടുകൊണ്ടു കഴിഞ്ഞമാസം spotify ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രിയപ്പെട്ട പോഡ്കാസ്റ്റുകൾ കേൾക്കാൻ കാതോർക്കുന്നവർക്ക്​ ആ ശബ്ദത്തിനുടമയെ കാണാൻ ആഗ്രഹം തോന്നിയാൽ തെറ്റുപറയാനാവില്ലത്രെ. അതുകൊണ്ടു ഇനിമുതൽ, spotify, പോഡ്കാസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോകൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഒരുക്കിത്തരുന്നതായിരിക്കും എന്നാണ്​ അറിയിപ്പിൽ പറയുന്നത്. കേൾക്കേണ്ടവർക്കും കാണേണ്ടവർക്കും ഒരുപോലെ ഉപയോഗിക്കാനായി പോഡ്കാസ്റ്റിനെ വിപ്ലവവൽക്കരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. തെറ്റ് പറയാനാവില്ല. ടെലിവിഷൻ ആളുകളെ പിടിച്ചിരുത്തിയ ചരിത്രം പഠിച്ചിട്ടല്ലേ ഇവരും ഇവിടെ എത്തിയത്.

തിരക്കുള്ള തെരുവിൽ ട്രാഫിക്ബ്ലോക്കിൽ നിന്ന് അല്പമൊരാശ്വാസം ലഭിക്കാൻ റേഡിയോ ട്യൂൺ ചെയ്യുന്നവരുടെ കൂട്ടത്തിൽ പോഡ്കാസ്റ്റ് കേൾക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.

Narrowcastന്റെ സാധ്യതയേറിയതുകൊണ്ടും വ്യാജവാർത്തകളിൽ പെട്ടുപോവാൻ താല്പര്യമില്ലാത്തവരുടെ എണ്ണം കൂടിവരുന്നതുകൊണ്ടും ആളുകൾ ഇനി കണ്ടൻറ്​തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാനിടയുണ്ട് എന്നാണ് മാധ്യമരംഗത്തെ പൊതുവിലുള്ള പറച്ചിൽ. അതുകൊണ്ടു ആധികാരികമായും രസകരമായും കാര്യങ്ങൾ അവതരിപ്പിക്കുന്നവർക്ക് ഇനി കൂടുതൽ കേൾവിക്കാരെ ലഭിക്കും. ശാസ്ത്രവിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പോഡ്കാസ്റ്റ് വലിയ പങ്കുവഹിക്കും. പ്രശസ്ത ശാസ്ത്രപ്രബന്ധപ്രസാധകരായ Nature Publications പോഡ്കാസ്റ്റ് വിജയകരമായികൊണ്ടുപോവുന്നത് ഇതിന്റെ സൂചനയാണ്. ദി ഗാർഡിയൻ- സയൻസ്​ വീക്കിലി, ദി കോൺവെർസേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പോഡ്കാസ്റ്റായ ‘റേഡിയോ ലൂക്ക'യുമൊക്കെ ഇതിനുദാഹരണങ്ങളാണ്.

വിടുവായത്തരം വിളിച്ചു പറയാതെ ഓരോ വിഷയങ്ങളിലും അറിവുള്ളവരുടെ അഭിപ്രായങ്ങൾ ശേഖരിച്ചു നിർമിക്കുന്ന പോഡ്കാസ്റ്റുകൾ മാത്രമേ സമൂഹത്തിന്റെ പുരോഗതിക്ക് സംഭാവനചെയ്യുന്നുള്ളു എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ട്.

പോഡ്കാസ്റ്റിന്റെ സാധ്യത തുറന്നുകാട്ടുകയാണ് സമീപ ദിവസങ്ങളിൽ മാധ്യമലോകത്തു വന്ന വാർത്തകൾ. നെറ്റ്​ഫ്ലിക്​സ്​ പോഡ്കാസ്റ്റിംഗ് രംഗത്ത് ചുവടുറപ്പിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. Spotifyയുമായി ചേർന്നാണ് ഈ സംരംഭം നെറ്റ്​ഫ്ലിക്​സ്​ ആരംഭിക്കുന്നത്. Money Heist, Squid Game തുടങ്ങിയ സീരീസുകളുടെ സൗണ്ട്​ ട്രാക്കും ഇവയുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ്
ഇപ്പോൾ പുറത്തിറങ്ങുന്നത്. ഇതിനു പുറമെ നെറ്റ്​ഫ്ലിക്​സുമായി ബന്ധപ്പെട്ട Okay, Now Listen, Netflix is A Daily Joke എന്നീ പോഡ്കാസ്റ്റുകൾ കൂടി ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ‘NETFLIX Hub' എന്ന പേരിൽ ആരംഭിച്ച Spotify പങ്കാളിത്തം പോഡ്കാസ്റ്റ് രംഗത്ത് എത്രമാത്രം സാധ്യതകളാണ് എന്ന് സൂചിപ്പിക്കുന്നു. നിലവിൽ ഇത് സൗജന്യമായി കേൾക്കാൻ കഴിയും. ‘ഞങ്ങളുടെ പ്രേക്ഷകരുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കാനുള്ള വഴിയാണ് പോഡ്കാസ്റ്റുകൾ' - നെറ്റ്​ഫ്ലിക്​സിന്റെ ജൊനാഥൻ ബിങ്​ പറയുന്നു. ഭാവിയിൽ, ശബ്ദമെന്ന മാധ്യമത്തിലൂന്നിയ പോഡ്കാസ്റ്റ്, നമ്മുടെ നാട്ടിലും പ്രധാന പങ്കുവഹിക്കും എന്നതിന് തെല്ലും സംശയമില്ല

പാൻഡെമിക്കും, പടരുന്ന ഇൻഫോഡെമിക്കും

ജനം പതിയെ പുറത്തിറങ്ങിത്തുടങ്ങിയതിനു പിന്നാലെ നഗരങ്ങൾ ട്രാഫിക്കിന് വിധേയമായിതുടങ്ങി. തിരക്കുള്ള തെരുവിൽ ട്രാഫിക്ബ്ലോക്കിൽ നിന്ന് അല്പമൊരാശ്വാസം ലഭിക്കാൻ റേഡിയോ ട്യൂൺ ചെയ്യുന്നവരുടെ കൂട്ടത്തിൽ പോഡ്കാസ്റ്റ് കേൾക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഈ പാൻഡെമിക് സമയത്ത്​ വസ്തുത വിരുദ്ധമായതും വിദ്വേഷം പരത്തുന്നതുമായ ലേഖനങ്ങളും വാട്ട്‌സാപ്പ് ഫോർവേഡുകളും പതിന്മടങ്ങു വർധിച്ചിട്ടുണ്ട്. ഈ ഇൻഫർമേഷൻ പാൻഡെമിക്ക് അഥവാ ഇൻഫോഡെമിക്കിനുള്ള സാധ്യതയും ഇതിനോടൊപ്പം വർധിച്ചുവരികയാണ്. ആർക്കും സൗജന്യമായി എന്ത് വിഷയവും അവതരിപ്പിക്കാമെന്ന ഈ കണ്ടൻറ്​ സ്വാതന്ത്ര്യം സമൂഹത്തെ പ്രതിലോമകരമായികൂടി ബാധിക്കുന്നുണ്ട്. പോഡ്കാസ്റ്റ് ഇതിനൊരപവാദമല്ല. ചരിത്ര വസ്തുതകളെപ്പോലും വളച്ചൊടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നൊരു കാലത്തുകൂടിയാണ് നാം ഓരോരുത്തരും കടന്നുപോവുന്നതു. ഈ വിദ്വേഷ-കൺകെട്ടിൽ നാം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണെന്ന കാര്യത്തിൽപോലും ആശയകുഴപ്പത്തിലെത്തിനിൽക്കുന്നു.

പോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയുടെ ഭാവി അതുപയോഗിക്കുന്നവരുടെ കൈയ്യിലാണ് എന്നതും നാം മറന്നുകൂടാ. യുക്തിസഹജമായും ഉത്തരവാദിത്തത്തോടെയും കൈകാര്യംചെയ്താൽ പ്രയോജനാത്മകമായ പോഡ്കാസ്റ്റുകൾ രൂപപ്പെട്ടുവരും എന്നതിൽ തർക്കമില്ല. ഗുഹാമനുഷ്യരിൽനിന്ന്​നാം പരിണമിച്ചെത്തേണ്ടത് സഹിഷ്ണതയുള്ള ആധുനിക മനുഷ്യനിലേക്കാണ്. ഈ വിപ്ലവം മനസിൽ കണ്ടുകൊണ്ട് പോഡ്കാസ്റ്റിംഗ് മേഖലയുടെ മികച്ച ഭാവിക്ക് മാറ്റുകൂട്ടാം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments