photo: pexels.com

ഹാക്ക്​ ചെയ്യപ്പെടുന്ന മസ്തിഷ്‌കം ,
​നിലച്ചുപോകുന്ന ചിന്ത

മനുഷ്യ ചിന്തയെ പരിപൂർണമായും നിയ​ന്ത്രണവിധേയമാക്കാൻ സാധിക്കുന്ന പുത്തൻ അധിനിവേശ സാങ്കേതികവിദ്യകൾ രൂപപ്പെട്ടിരിക്കുന്നു. അതിനേക്കാളുപരിയായി, ദുശ്ശാസക ക്രമത്തിന്റെ കൈവശമായിക്കഴിഞ്ഞിരിക്കുന്നു ഈ സാങ്കേതിക വിദ്യകൾ. പാനോപ്​റ്റികോണല്ല, പെഗാസസാണ് സമകാലിക യാഥാർഥ്യം.

We use cars, shoes and maps with a view to our life, its preservation and strengthening, But what is first of all usable is the very life with a view to which we use cars, shoes and maps. The presupposition and foundation of every use is the use of the self, of our existence.- Paolo Virno, What the Human being can do of himself.

The master's tools will never dismantle the master's house.- Audre Lorde.

ചിന്ത എപ്പോഴും അധികാരവിരുദ്ധമായിരുന്നില്ല.
സർവ്വാധികാരങ്ങളെയും അതിന്റെ തത്വസംഹിതകളയും സാധൂകരിക്കാനുള്ള ഉപാധിയുമായിരുന്നു ചിന്ത. സമഗ്രാധികാരത്തിന്​ ന്യായീകരണം ചമയ്ക്കാൻ ചിന്തയെയാണ് പ്രധാന ഉപാധിയാക്കിയിരുന്നത്. എന്നാൽ, അനുസരണക്കേട് മുഖമുദ്രയായിരുന്ന മൗലികവും സ്വതന്ത്രവുമായ ചിന്ത അതിന്റെ വിമത തത്വ വിചാരങ്ങളിലൂടെ സമഗ്രാധികാരങ്ങൾക്ക് എന്നും വെല്ലുവിളിയുയർത്തിക്കൊണ്ടിരുന്നു.

സ്വതന്ത്രവും വിമതവുമായ ചിന്തയുടെ ചരിത്രം വേറെ തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്.

മധ്യകാലത്ത്​, മതകീയ വിശ്വാസപ്രമാണങ്ങളുടെ പിൻബലത്തിൽ പേപ്പൽ അധികാരം ദീർഘകാലം ‘പരന്ന ഭൂമി സിദ്ധാന്തം’ മനുഷ്യചിന്തയ്ക്കും ഭാവനയ്ക്കും മേൽ അടിച്ചേൽപ്പിച്ചിരുന്ന ഘട്ടത്തിൽ, ശാസ്ത്രീയനീരിക്ഷണങ്ങളിലൂടെ പരന്ന ഭൂമി വിശ്വാസത്തെ ചോദ്യം ചെയ്തവരെ heretic ആയി പ്രഖ്യാപിച്ച്​ അവരെ ഉന്മൂലനം ചെയ്യുകയായിരുന്നു. എക്കാലത്തും അധികാരത്തിന്റെ പിൻബലമുള്ള വിശ്വാസ പ്രമാണങ്ങളുടെ ലോകവീക്ഷണത്തിനെതിരെ നിരന്തരം ചോദ്യമുന്നയിക്കുന്ന സ്വതന്ത്രവും വിമതവുമായ ചിന്തക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചിന്തയുടെ പ്രസരണശേഷിയെ തെല്ലു ബാധിച്ചിരിക്കാം. ജീവിതവ്യവസ്ഥകളുടെമേലുള്ള ഇതിന്റെ സ്വാധീനത്തെ വൈകിപ്പിച്ചിരിക്കാം. എങ്കിലും സ്വതന്ത്ര ചിന്തയെ തകർക്കാനായില്ല.

സമഗ്രാധികാരം സ്വതന്ത്ര ചിന്തകരെ എക്കാലത്തും കൂച്ചുവിലങ്ങിട്ടും തടവറയിലിട്ടും ഗളച്ഛേദം ചെയ്തും അഗ്‌നിയിൽ ഹോമിച്ചും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും സ്വതന്ത്ര ചിന്തയെ ഒരധികാരത്തിനും തകർക്കാൻ കഴിഞ്ഞില്ല.

അധികാരത്തിന്റെ മർദ്ദക യന്ത്രങ്ങളുപയോഗിച്ച്​ ചിന്തയെ കീഴപ്പെടുത്താനുള്ള ശ്രമങ്ങൾ പാഴായിട്ടും ദുശ്ശാസക വ്യവസ്ഥകൾ എന്നും എപ്പോഴും ഇത്​ തുടർന്നുകൊണ്ടുമിരുന്നു. സമഗ്രാധികാരം സ്വതന്ത്ര ചിന്തകരെ എക്കാലത്തും കൂച്ചുവിലങ്ങിട്ടും തടവറയിലിട്ടും ഗളച്ഛേദം ചെയ്തും അഗ്‌നിയിൽ ഹോമിച്ചും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും സ്വതന്ത്ര ചിന്തയെ ഒരധികാരത്തിനും തകർക്കാൻ കഴിഞ്ഞില്ല. ചിന്താപരമായ വിച്ഛേദങ്ങൾ സൃഷ്ടിച്ച്​ഓരോ പുതിയ ഘട്ടത്തിലേക്കും മനുഷ്യസമൂഹത്തെ ഇതിന്​ നയിക്കാനായി.

പ്രൊഫ. ജി. എൻ. സായിബാബയുടെ കേസിൽ, കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതി മുമ്പാകെ ഉന്നയിച്ച കാര്യം, സായിബാബയെ പോലുള്ളവരുടെ മസ്തിഷ്‌കമാണ് കൂടുതൽ അപകടകരമെന്നും അതുകൊണ്ടുതന്നെ എന്തൊക്കെ ശാരീരിക ദൗർബല്യങ്ങളുണ്ടെങ്കിലും വീട്ടുതടങ്കൽ അനുവദിക്കരുത് എന്നുമാണ്.

ദുശ്ശാസക വ്യവസ്ഥകളുടെ വംശാവലിയുടെ അണമുറിയാത്ത തുടർച്ചകളിൽപ്പെടുന്ന ഹിന്ദുത്വ സമഗ്രാധികാരവും സ്വതന്ത്ര ചിന്തയെ കൂച്ചുവിലങ്ങിടുക എന്ന അതേ സമീപനം തന്നെയാണ് പിന്തുടരുന്നത്. സ്വതന്ത്ര ചിന്തയ്ക്ക് നിലനിൽക്കാനുള്ള ആവാസഘടന ഇല്ലാതാക്കുന്നതിനുള്ള പ്രഥമ കർത്തവ്യമെന്ന നിലയിൽ, വിമത ചിന്തകരെയും വ്യവസ്ഥാവിരുദ്ധ ആശയങ്ങൾ സൃഷ്ടിക്കുന്നവരെയും അത്​ പ്രചരിപ്പിക്കുന്നവരെയും തടവറയിലടയ്ക്കുക എന്നതാണ് സമഗ്രാധികാരങ്ങൾ പണ്ടേക്കുപണ്ടേ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മാർഗം. ഹിന്ദു സമഗ്രാധികാര വ്യവസ്ഥ എന്ന നിലയിൽ ഹിന്ദുത്വ ഭരണകൂടവും ഈ മാർഗം തന്നെ അവലംബിക്കുന്നതിൽ അത്ഭുതാവഹമായി ഒന്നുമില്ല.

അന്റോണിയോ ഗ്രാംഷിയുടെ വിചാരണവേളയിൽ ഫാഷിസ്റ്റ് പ്രോസിക്യൂട്ടർ ന്യായാധിപനോട് ഇച്ഛിച്ചത്, 20 വർഷം ഈ മസ്തിഷ്‌കം പ്രവർത്തനരഹിതമായിരിക്കണം എന്നാണ്. എന്നിട്ടും ആ മസ്തിഷ്‌കം പ്രവർത്തനരഹിതമായില്ല. തടവറയിലിരുന്നും മാർക്‌സിസത്തിന്റെ വിമോചനാത്മക രാഷ്ട്രീയത്തിന്​ ഊന്നൽ നൽകുന്ന മൗലിക സൈദ്ധാന്തികാന്വേഷണങ്ങൾ സാധ്യമാക്കുന്ന രചനകളാണ് ഗ്രാംഷി എഴുതിയത്. തടവറയിലിടുക വഴി ഗ്രാംഷിയിൽ നിന്ന് ഭാവി സമൂഹത്തിനു ലഭിക്കേണ്ട കൂടുതൽ കനപ്പെട്ട സംഭാവനകൾ നിഷേധിക്കാൻ ഫാഷിസ്റ്റ് ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെങ്കിലും അവർ ഉദ്ദേശിച്ചവിധം ചിന്തയെ നിർമൂലനം ചെയ്യുക എന്നത് അസാധ്യമായിരുന്നു.

തടവറയിലിടുക വഴി ഗ്രാംഷിയിൽ നിന്ന് ഭാവിസമൂഹത്തിനു ലഭിക്കേണ്ട കൂടുതൽ കനപ്പെട്ട സംഭാവനകൾ നിഷേധിക്കാൻ ഫാഷിസ്റ്റ് ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെങ്കിലും അവർ ഉദ്ദേശിച്ചവിധം ചിന്തയെ നിർമൂലനം ചെയ്യുക എന്നത് അസാധ്യമായിരുന്നു.

പ്രൊഫ. ജി. എൻ. സായിബാബയെ കുറ്റമുക്തനാക്കിയ മഹാരാഷ്ട്ര ഹൈക്കോടതി നാഗ്പൂർ ബെഞ്ച്​ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സർക്കാർ അന്വേഷണ ഏജൻസികളുടെ അപേക്ഷ പരമോന്നതകോടതി തിടുക്കത്തിൽ പരിഗണിച്ച വേളയിൽ, കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതി മുമ്പാകെ ഉന്നയിച്ച കാര്യം, സായിബാബയെ പോലുള്ളവരുടെ മസ്തിഷ്‌കമാണ് കൂടുതൽ അപകടകരമെന്നും അതുകൊണ്ടുതന്നെ എന്തൊക്കെ ശാരീരിക ദൗർബല്യങ്ങളുണ്ടെങ്കിലും വീട്ടുതടങ്കൽ അനുവദിക്കരുത് എന്നുമാണ്. ഭരണകൂടത്തിന് അജ്ഞേയമാണ് മനുഷ്യമഷ്തിസ്‌കത്തിന്റെ അകത്തെ രാസപ്രവർത്തനങ്ങൾ. ചിന്തയെ പൊലീസ് ചെയ്യുക സമഗ്രാധികാര ഭരണകൂടങ്ങൾ എന്നും ഇച്ഛിച്ചിട്ടുള്ള കാര്യമാണ്. സ്വതന്ത്ര ചിന്ത നിരോധിക്കാനുള്ള കരിനിയമങ്ങൾ ഒട്ടനവധി പല പേരുകളിലും പല കാലങ്ങളിലും നടപ്പാക്കിയിട്ടുണ്ടെങ്കിലും മസ്തിഷ്‌കം തുരന്ന്​ ചിന്തയെ ഖനനം ചെയ്യാൻ ദുരാധികാര വ്യവസ്ഥകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. പക്ഷെ ഇതിൽ കാതലായ മാറ്റം സംഭവിക്കുകയാണ്. സ്വതന്ത്ര ചിന്തയെ സമഗ്രാധികാരക്രമങ്ങൾ ഭയപ്പെടുന്നു.

സ്വതന്ത്ര ചിന്തകരും സ്വതന്ത്ര ചിന്തയും പലപ്പോഴും ഒറ്റുകൊടുക്കപ്പെട്ടത് അധികാരത്തോടെ പക്ഷം ചേർന്നുനിന്നിട്ടുള്ള വിധേയ ചിന്തയുടെയും ചിന്തകരുടെയും ഗൂഢാലോചന നിമിത്തമാണ്. ചിന്തയെ തന്നെ ഒറ്റുകൊടുക്കുന്ന പണി കക്ഷിരാഷ്ട്രീയ പ്രചോദിതരായ ‘ചിന്തകർ' ഏറ്റെടുത്തുനടത്തുന്നു.

എന്താണ്​ വിമത ചിന്ത, എന്താണ്​ സ്വതന്ത്ര ചിന്ത?

എന്താണ് വിമതവും സ്വതന്ത്രവുമായ ചിന്ത എന്നും മനസ്സിലാക്കേണ്ടതുണ്ട്.

സ്വതന്ത്രചിന്ത രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമുക്തമാണെന്നത് മൗഢ്യമാണെന്നും അരാഷ്ട്രീയത എന്നാൽ പക്ഷപാതിത്വപരമാണെന്നുമാണ് ഇതിനോടുള്ള പരമ്പരാഗത ഇടതുപക്ഷ വിമർശനം. ഹിന്ദുതീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നീ സാമൂഹിക വിമർശകരെ സ്വതന്ത്ര ചിന്തകരെന്നാണ് നമ്മൾ വിശേഷിപ്പിക്കുന്നത്. ഗോവിന്ദ് പൻസാരെ സി.പി.ഐയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നതൊഴിച്ചാൽ മറ്റാരും ഏതെങ്കിലും രാഷ്ട്രീയ സംഘടനയ്ക്ക് വിധേയപ്പെട്ടു പ്രവർത്തിച്ചിരുന്നവരല്ല. ഇവർ സ്വീകരിച്ചിരുന്നത് സ്വതന്ത്ര നിലപാടുകളായിരുന്നു. എന്തെങ്കിലും പാർട്ടികളുടെ രാഷ്ട്രീയ അജണ്ടകളുടെ അടിസ്ഥാനത്തിലോ പ്രയോഗികമായ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ചോ ആലോചനകളെയും ചിന്തകളേയും രൂപപ്പെടുത്തിയവരല്ല ഇവർ. അതേസമയം, ഇവർക്ക് രാഷ്ട്രീയ വിശ്വാസങ്ങളുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തോടെ തന്നെ സാമൂഹിക വിമർശനം നടത്തിയിരുന്നവരുമാണ്. ഒരേതരം സ്വകക്ഷി രാഷ്ടീയ വിശ്വാസ പ്രമാണങ്ങളാൽ ബന്ധിതമായ സദസ്സിനെയല്ല ഇവർ അഭിസംബോധന ചെയ്തിരുന്നത്​. അവരുടെ സാമൂഹിക- രാഷ്ട്രീയ വിമർശനങ്ങൾ കൃത്യമായിരിക്കുകയും കൊള്ളേണ്ട സ്ഥലത്ത്​ഏൽക്കുകയും ചെയ്​തു എന്നതാണ്​ ഇവരെ കൊലപ്പെടുത്താനുള്ള കാരണം. സ്വതന്ത്രവും സത്യസന്ധവുമായ ചിന്തക്കുവേണ്ടി നിലകൊണ്ടു എന്നതിനാലാണ് ഇവർക്ക് രക്തസാക്ഷികളാകേണ്ടിവന്നത്.

പ്രൊഫ. ജി. എൻ. സായിബാബ / Photo: F.B, A S Vasantha Kumari

സമഗ്രാധികാരത്തെ വെല്ലുവിളിച്ചും നിരാകരിച്ചും അറിവിന്റെ വെളിച്ചമെത്തിക്കുക എന്ന പ്രൊമീതീയൻ വാഗ്ദാനമാണ് ചിന്തയെ പ്രചോദിതമാക്കുന്നതെങ്കിലും അധികാരത്തിന്റെ പ്രലോഭനങ്ങളിൽ ആസക്തരായി ആത്മാവിനെ തന്നെ പണയം വെയ്ക്കുന്ന ഫൗസ്​റ്റുകൾ (Faust) എക്കാലത്തും ചിന്തയെ അധികാരത്തിനായി ഒറ്റുകൊടുത്തവരാണ്. സ്വതന്ത്രചിന്ത എന്നൊന്നില്ല എന്നവർ പറയും. വർഗ അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ചിന്തയ്ക്ക് എന്ത് നിഷ്പക്ഷത എന്നാണ് അവർ ചോദിക്കുക. സാമൂഹിക നീതിയ്ക്കായുള്ള പോരാട്ടങ്ങളിൽ പക്ഷം ചേരുക എന്നതിനർത്ഥം ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന് വാലാട്ടുകയല്ല. പക്ഷപാതിത്വമല്ല, കക്ഷിരാഷ്ട്രീയപരതയാണ് ബൗദ്ധിക സത്യസന്ധതയ്ക്ക് വിഘാതമായി നിലനിൽക്കുന്നത്. ചിന്തയും അധികാരവും തമ്മിലുള്ളത് വൈരുദ്ധ്യാത്മക ബന്ധമാണെന്ന ആധുനികവും പ്രബലവുമായ ധാരണ തിരുത്തപ്പെടേണ്ടതാണ്. അധികാരവും ചിന്തയും കെട്ടുപിണഞ്ഞുകിടക്കുന്നു. ചിന്തയും അധികാരവും തമ്മിലുള്ള ഫെല്ലോഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ജ്ഞാനവ്യവഹാരങ്ങൾ പ്രവർത്തിക്കുന്നത്. എങ്കിൽ തന്നെയും ആധുനിക സമൂഹങ്ങളിൽ നിയമവ്യവസ്ഥയിൽ അനുവദനീയമായ സ്വാച്ഛന്ദ്യത്തിനകത്തു നിന്നാണ് വിമർശനാത്മകമായ മൗലിക ചിന്തകൾ ഉരുവം കൊള്ളുന്നത്. ഈയൊരു സാധ്യതയാണ് സമഗ്രാധികാരവും കോർപറേറ്റുകളും നിയന്ത്രിക്കുന്ന ജ്ഞാനവ്യവസ്ഥകളിൽ നിരാകരിക്കപ്പെടുന്നത്.

അധികാരത്തിന്റെ വിവിധ ഘടനകളും സംവിധാനങ്ങളുമായി നിരന്തരം ഏറ്റുമുട്ടിയും പടവെട്ടിയും ഏകശാസനാധികാരങ്ങളെ ചെറുത്തുമാണ് സ്വതന്ത്ര ചിന്ത നിലനിന്നതും മുന്നേറിയതും. അതൊരു വലിയ അതീജീവനത്തിന്റെ കഥയാണ്. സ്വതന്ത്ര ചിന്തയുടെ ചരിത്രത്തിൽനിന്ന് മനസ്സിലാക്കാൻ പറ്റുന്ന കാര്യം, ബഹുജനങ്ങളുടെയോ സംഘടനകളുടെയോ അല്ലെങ്കിൽ ഏതെങ്കിലും സവിശേഷ അധികാരത്തിന്റെയോ പിന്തുണയില്ലാത്തവരായിരുന്നു സ്വതന്ത്ര ചിന്തകർ. പലപ്പോഴും സമഗ്രാധികാരം കീഴ്പ്പെ​ടുത്തുകയും അടിച്ചമർത്തുകയും ബഹിഷ്‌ക്കരിക്കുകയും ചെയ്ത സ്വതന്ത്ര ചിന്തയുടെ ഉയർത്തെഴുന്നേല്പുകളാണ് ലോക ചിന്തയെ മുന്നോട്ടുകൊണ്ടുപോയത്.

‘എന്താണ് ജ്ഞാനോദയം’ എന്ന പ്രബന്ധത്തിൽ ഇമ്മാനുവൽ കാൻറ്​ പൊതു യുക്തിയും സ്വകാര്യ യുക്തിയും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് വിവരിക്കുന്നുണ്ട്.

എല്ലാ ചിന്തകളും സ്വതന്ത്ര ചിന്തകളല്ല. സ്വതന്ത്ര ചിന്തകരും സ്വതന്ത്ര ചിന്തയും പലപ്പോഴും ഒറ്റുകൊടുക്കപ്പെട്ടത് അധികാരത്തോടെ പക്ഷം ചേർന്നുനിന്നിട്ടുള്ള വിധേയ ചിന്തയുടെയും ചിന്തകരുടെയും ഗൂഢാലോചന നിമിത്തമാണ്. ചിന്തയെ തന്നെ ഒറ്റുകൊടുക്കുന്ന പണി കക്ഷിരാഷ്ട്രീയ പ്രചോദിതരായ ‘ചിന്തകർ' ഏറ്റെടുത്തുനടത്തുന്നു. ബൗദ്ധികമായ സ്വാച്ഛന്ദ്യത്തെയാണ് മറ്റെന്തിനേക്കാളും സ്വതന്ത്ര ചിന്തകർ വില കല്പിച്ചിരുന്നത്. ചിന്തിക്കാനുള്ള സ്വാതന്ത്യ്രം (liberty of thought) ഇന്ത്യൻ ഭരണഘടന തന്നെ ഉറപ്പുനൽകുന്നതാണ്. ആധുനികവും പരിഷ്‌കൃതവുമായ സമൂഹത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സെക്യുലർ നിയമവാഴ്ചയാണ് ഇതിന്റെ കാതൽ. സ്വതന്ത്ര ചിന്തയ്ക്ക് അനിവാര്യമായും വേണ്ടത് പ്രീ അല്ലെങ്കിൽ പോസ്റ്റ് സെൻസർഷിപ്പുകൾക്ക് വിധേയമല്ലാത്തവിധം നിയമപരിരക്ഷ ലഭിക്കേണ്ട വ്യക്തികളുടെ സ്വാച്ഛന്ദ്യമാണ്.

ക്രൈസ്തവ ദൈവശാസ്ത്രവും സെക്യുലർ പ്രപഞ്ചവീക്ഷണവും

പാശ്ചാത്യ ജ്ഞാനോദയ ചിന്തയിലെ കോപ്പർനിക്കൻ വിപ്ലവമെന്നു വിവക്ഷിക്കുന്ന കാന്റിന്റെ തത്വചിന്തയിലെ സവിശേഷ ഘടകമായ മനുഷ്യ ചിന്തയുടെ സ്വാച്ഛന്ദ്യം (ഓട്ടോണോമി) അധികാരവും ചിന്തയുമായുള്ള വൈരുധ്യാത്മക ബന്ധത്തെ മനസ്സിലാക്കാൻ ഉപകാരപ്പെടും. ‘എന്താണ് ജ്ഞാനോദയം’ എന്ന പ്രബന്ധത്തിൽ ഇമ്മാനുവൽ കാൻറ്​ പൊതു യുക്തിയും സ്വകാര്യ യുക്തിയും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യമെന്നാൽ പൊതുയുക്തിയെ (public reason) എല്ലാ കാര്യത്തിലും ഉപയോഗിക്കാനുള്ള സാധ്യതയയായാണ് കാൻറ്​ വിലയിരുത്തുന്നത്. പൊതുയുക്തിയുടെ സ്വതന്ത്രവിനിമയങ്ങൾക്ക് എവിടെയും പ്രതിബന്ധങ്ങളാണ്. പല അധികാരകേന്ദ്രങ്ങളുടെയും അനുശാസനകൾക്ക് വിധേയമായി പൊതു യുക്തിയുടെ സ്വതന്ത്ര ഉപയോഗം അസാധ്യമാകുന്നു. സ്വകാര്യ യുക്തിക്ക് ഈ പ്രാധാന്യമില്ലെന്നാണ് കാൻറ്​ വിലയിരുത്തുന്നത്. ഈ വൈരുദ്ധ്യത്തിന്​ കാൻറ്​ പരിഹാരം കാണുന്നത്, ഇതിനെ മറ്റൊരു രീതിയിൽ സമരസിപ്പിക്കുന്നതിലൂടെയാണ്.

ദേശീയതയുടെ മറവിലൂടെ പ്രബുദ്ധത നിരാകരിച്ച, പ്രതിവിപ്ലവം എന്ന് അംബേദ്കർ വിശേഷിപ്പിച്ച, പാരമ്പര്യം ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കൈവഴി എന്ന നിലയിൽ രാഷ്ട്രത്തിന്റെ ആശയലോകത്തിൽ സാന്നിധ്യമായി നിലകൊള്ളുകയും അതിന്റെ സ്വാധീനം വിപുലീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

മതപുരോഹിതൻ സഭാവിശ്വാസത്തിനനുസരിച്ച്​ ഇടവകക്കാരെ ദൈവസ്‌തോത്രം പഠിപ്പിക്കുന്നു. തൊഴിൽപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പുരോഹിതൻ ഇത് പഠിപ്പിക്കുന്നത്. ഇതേസമയം, ദൈവവിശ്വാസത്തോട് യാതൊരു പൊരുത്തവുമില്ലാത്ത ചിന്തയെ സ്വതന്ത്രമായി പങ്കുവെക്കാനും പുരോഹിതന് സാധിക്കണം. ആദ്യത്തെ പ്രവൃത്തി ഏറെക്കുറെ സ്വകാര്യമായതാണ്. എന്നാൽ രണ്ടാമത്തേത് പൊതുമണ്ഡലത്തിലാണ് നടക്കുന്നത്. മതപരവും സഭാപരവുമായ ഭേദഗതികൾക്കും പരിഷ്‌ക്കരണങ്ങൾക്കും ഇത് പ്രയോജനകരമാകുമെന്നാണ് കാൻറ്​ പറയുന്നത്.

ഈ വേർപെടൽ പാശ്ചാത്യ ആധുനികതയ്ക്ക് നിദാനമാണെങ്കിലും ഇന്ന് ഓട്ടോണമി എന്ന് നിഷ്‌ക്കർഷിക്കുന്നത് ഈയൊരു വേർപെടലല്ല. പാശ്ചാത്യ ലോകത്ത്​മധ്യകാലയുഗം, ഭിന്നമായ രണ്ടു പ്രപഞ്ചവീക്ഷണങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാലമാണ്. പേപ്പൽ അധികാരത്തിന്റെ പിൻബലമുള്ള ക്രൈസ്തവ ദൈവശാസ്ത്രം ആധാരമാക്കിയുള്ള പ്രപഞ്ചവീക്ഷണവും ശാസ്ത്രീയ നീരിക്ഷണങ്ങളെ പിൻപറ്റിയുള്ള സെക്യുലർ പ്രപഞ്ച വീക്ഷണവും. പേപ്പൽ അധികാരം ഇന്നത്തെ പോലെയായിരുന്നില്ല. രാജാവിന് രണ്ടാമത് വിവാഹം കഴിക്കാൻ അനുമതി നൽകാനുള്ള അധികാരം മുതൽ രാജ്യങ്ങൾക്ക്​ അധിനിവേശത്തിനുവരെ അംഗീകാരം നല്കുന്നതും പേപ്പൽ അധികാരമാണ്. ഇത് ജ്ഞാനാധികാരം കൂടിയായിരുന്നു. ഈ ജ്ഞാനാധികാരത്തിനെതിരെയുള്ള നിരന്തര ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് പാശ്ചാത്യ ലോകത്തെ ജ്ഞാനോദയം എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന സെക്യുലർ ലോകവീക്ഷണത്തിന് ലഭിച്ച മേൽകൈ.

ദൈവവിശ്വാസത്തോട് യാതൊരു പൊരുത്തവുമില്ലാത്ത ചിന്തയെ സ്വതന്ത്രമായി പങ്കുവെക്കാനും പുരോഹിതന് സാധിക്കണം. ആദ്യത്തെ പ്രവൃത്തി ഏറെക്കുറെ സ്വകാര്യമായതാണ്. എന്നാൽ രണ്ടാമത്തേത് പൊതുമണ്ഡലത്തിലാണ് നടക്കുന്നത്

രണ്ടു പ്രപഞ്ചവീക്ഷണങ്ങൾ തമ്മിലുള്ള സംഘർഷം 19-ാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ തുടർന്നു. പിന്നീട് മതകീയ പ്രപഞ്ചവീക്ഷണം തീർത്തും ദുർബലപ്പെ​ട്ടെങ്കിലും പുതുതായി ആവിർഭവിച്ച സെക്യുലർ ഭരണക്രമം സ്വകാര്യം/ പൊതു എന്ന വിഭജനത്തിലൂടെ രണ്ടു ധാരകൾക്കും സഹവർത്തിത്വപരമായ തുടർച്ചയും നിർദേശിച്ചു. പാശ്ചാത്യ ലോകത്ത്​ ഇത് പ്രത്യേകമായി സമരസപ്പെടുകയാണുണ്ടായത്. രണ്ടു പ്രപഞ്ചവീക്ഷണങ്ങൾ തമ്മിൽ നിലവിലുണ്ടായിരുന്ന ഈ വൈരുദ്ധ്യത്തെ അധിനിവേശയുക്തി അല്ലെങ്കിൽ പാശ്ചാത്യ ആധുനികത, പൊതു എന്നും സ്വകാര്യം എന്നുമുള്ള നിലയിൽ വ്യവസ്ഥീകരിച്ചു. ആധുനികത എന്നാൽ പാശ്ചാത്യതയാണ് എന്ന വികലബോധത്തിന്റെ തുടക്കം വ്യവഹാരികമായ ഈ ക്രമീകരണത്തിൽ നിന്നാണ്. പാശ്ചാത്യമായ ആധുനികതയെ നിരാകരിക്കണമെന്നതല്ല ഇവിടെ ഊന്നുന്ന കാര്യം. ചിന്തയുടെ ചരിത്രത്തിലെ ഇത്തരം ക്രമീകരണങ്ങൾ അധികാരക്രമങ്ങളുടെ തന്നെ പ്രതിഫലനമായിരുന്നുവെന്നും ഈ അധികാരക്രമം ലോകചിന്തയെ എപ്രകാരം സ്വാധീനിച്ചിരുന്നുവെന്നും ഇതിന്റെ ആഘാതം എന്തായിരുന്നുവെന്നും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ധിഷണാജീവിതത്തോടുള്ള നിതാന്ത ശത്രുത സമഗ്രാധികാരങ്ങളുടെ പ്രത്യേകതയാണ്. ചിന്തയുടെ സ്വാച്ഛന്ദ്യതയെ സമഗ്രാധികാരം ഭയക്കുന്നു. അതീവ ദുർബലമായ ആശയങ്ങളാൽ കെട്ടിപ്പൊക്കിയതാണ് സമഗ്രാധികാരത്തിന്​ആധാരമാകുന്ന ചിന്തകൾ.

ധിഷണക്കെതിരെ ഹിംസ

വ്യക്തിപരം/ പൊതുകാര്യം എന്നതിലേക്ക് സ്വകാര്യതയുടെ നിർവചനത്തെ ലഘൂകരിക്കുന്നത് സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തലാണ്. വ്യക്തിപരമാണെങ്കിലും പൊതുകാര്യമാണെങ്കിലും വ്യക്തികളുടെയാണെങ്കിലും സ്ഥാപനങ്ങളുടെയാണെങ്കിലും ഭരണകൂടത്തിന്റെ അധികാര പരിധിയെ നിർണയിക്കുന്ന സ്വാച്ഛന്ദ്യമാണ്, സ്വതന്ത്ര ചിന്തയെ സംബന്ധിച്ച്​ സവിശേഷ പ്രധാനമാകുന്നത്. പൊതുയുക്തി പ്രയോഗിക്കുന്നതിനായുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് കാൻറ്​ പറയുന്നുണ്ടെങ്കിലും പ്രക്ഷോഭത്തിലേക്ക് പൊട്ടിപ്പുറപ്പെടാതെ ആശയതലത്തിൽ ഇത് വർത്തിക്കുക എന്ന സാമാന്യേനയുള്ള ‘ഉദാരവാദബോധമുള്ള' ദർശനമാണ് കാന്റിന്റേത്. സംഘർഷത്തിലേക്ക് മുന്നേറാതെ പൊതുവും സ്വകാര്യവും തമ്മിലുള്ള അനുരഞ്ജനമാണ് ഇതിന്റെ പരിണിതഫലം. രാജാധികാരത്തെ തൂത്തെറിയുന്നതൊഴിച്ചുള്ള ഏതു സ്വതന്ത്ര സംവാദങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്ന പ്രഷ്യൻ രാജാവ് ഫ്രഡറിക്കിന്റെ കാലഘട്ടത്തിലാണ് കാൻറ്​ ജീവിച്ചിരുന്നത്. എന്നാൽ സ്വതന്ത്ര ചിന്ത എന്നത് സമഗ്രാധികാരത്തിനെതിരെയുള്ള പ്രവർത്തനമാണ്.

ദേശീയതയുടെ മറവിലൂടെ പ്രബുദ്ധത നിരാകരിച്ച, പ്രതിവിപ്ലവം എന്ന് അംബേദ്കർ വിശേഷിപ്പിച്ച, പാരമ്പര്യം ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കൈവഴി എന്ന നിലയിൽ രാഷ്ട്രത്തിന്റെ ആശയലോകത്തിൽ സാന്നിധ്യമായി നിലകൊള്ളുകയും അതിന്റെ സ്വാധീനം വിപുലീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാശ്ചാത്യ ജ്ഞാനോദയത്തിന്റെ ദൃഷ്ടിയിൽ ഇതര സംസ്‌കാരങ്ങൾ പൊതു യുക്തി ഉപയോഗിക്കാൻ കെല്പില്ലാത്തവരാണ്. ശൈശവാവസ്ഥയിലുള്ള മാനസിക നിലയിലുള്ള ഈ സംസ്‌കാരത്തിലെ മനുഷ്യരെ പരിഷ്‌ക്കരിച്ച്​പക്വതയുള്ളവരാക്കുക എന്നത്​, അധിനിവേശം ജ്ഞാനോദയത്തിൽനിന്ന്​ കടം കൊണ്ട സാംസ്‌കാരികയുക്തിയാണ്​. എന്നാൽ പൊതുയുക്തി അധികാര വിരുദ്ധമായ രാഷ്ട്രീയത്തിന്റെ സംഘടിതമായ ആവിഷ്‌ക്കാരമാകുന്നത് പാശ്ചാത്യേതര സമൂഹങ്ങളിലാണ്. ആധുനീകരണത്തിന്​ അവലംബമായത് അധിനിവേശ വിരുദ്ധമായ രാഷ്ട്രീയചിന്തയാണ്. അധിനിവേശ വിരുദ്ധതയുടെ രാഷ്ട്രീയം ഫലത്തിൽ ആഭ്യന്തരമായ ഉച്ചനീചത്വങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ആത്മപരിശോധനകളിലേക്കാണ് നയിച്ചത്. അധിനിവേശ ഭരണത്തെയും വർണ- ജാതി വ്യവസ്ഥയിലധിഷ്ഠിതമായ ഉച്ചനീചത്വത്തിന്റെ അധികാരക്രമത്തെയും ഒരേ പോലെ നിരാകരിച്ചതാണ് ഇന്ത്യയുടെ ചിന്താപ്രബുദ്ധതയുടെ പാരമ്പര്യം. എന്നാൽ ദേശീയതയുടെ മറവിലൂടെ പ്രബുദ്ധത നിരാകരിച്ച, പ്രതിവിപ്ലവം എന്ന് അംബേദ്കർ വിശേഷിപ്പിച്ച, പാരമ്പര്യം ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കൈവഴി എന്ന നിലയിൽ രാഷ്ട്രത്തിന്റെ ആശയലോകത്തിൽ സാന്നിധ്യമായി നിലകൊള്ളുകയും അതിന്റെ സ്വാധീനം വിപുലീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ പ്രതിവിപ്ലവത്തിന്റെ പാരമ്പര്യമാണ് ഹിന്ദുത്വയുടെ സാമൂഹിക എൻജീനിയിറിങ് രാഷ്ട്രീയത്തിലൂടെ അധീശത്വം നേടിയിരിക്കുന്നത്.

സമഗ്രാധികാരങ്ങൾ ജ്ഞാന- സാങ്കേതിക വ്യവസ്ഥയെയാണ് അനുസരിപ്പിക്കലിനായി ആശ്രയിക്കുന്നതെങ്കിൽ ലിബറൽ വ്യവസ്ഥകൾ അനുശീലനവിദ്യകളെയാണ് ഇതിന്​ അവലംബിക്കുന്നത് എന്നുമാത്രം.

സ്വതന്ത്ര ചിന്തയോടും അന്വേഷണങ്ങളോടുമുള്ള സമഗ്രാധികാരങ്ങളുടെ പൊതുസ്വഭാവമായ വിപ്രതിപത്തി ഹിന്ദുത്വ രാഷ്ട്രീയവും പ്രകടിപ്പിക്കുന്നുവെന്നുമാത്രം. ധിഷണാജീവിതത്തോടുള്ള നിതാന്ത ശത്രുത സമഗ്രാധികാരങ്ങളുടെ പ്രത്യേകതയാണ്. ചിന്തയുടെ സ്വാച്ഛന്ദ്യതയെ സമഗ്രാധികാരം ഭയക്കുന്നു. അതീവ ദുർബലമായ ആശയങ്ങളാൽ കെട്ടിപ്പൊക്കിയതാണ് സമഗ്രാധികാരത്തിന്​ആധാരമാകുന്ന ചിന്തകൾ. ഭാവനാശത്രുക്കളെ സൃഷ്ടിച്ച്​ അപരവിദ്വേഷം പ്രസരിപ്പിക്കുന്ന സമഗ്രാധികാരം അതിന്റെ അസ്തിത്വത്തിന് ഭീഷണിയായി കാണുന്ന ധിഷണയുടെ പ്രവർത്തനങ്ങളെ നീർവീര്യമാക്കാൻ ഹിംസാമാർഗങ്ങൾ അവലംബിക്കുന്നു.

ആധുനിക സമൂഹങ്ങളിൽ ചിന്തയുടെ സ്വാച്ഛന്ദ്യം പ്രവർത്തനക്ഷമമാകുന്നത് സ്വതന്ത്രവും സുതാര്യവും വിമർശനാത്മകവും ചിലപ്പോൾ വിസ്ഫോടനാത്മകവുമായ ചിന്തകൾ സാധ്യമാക്കുന്ന സർവകലാശാലകളിലാണ്. ഉദാരവാദസങ്കല്പങ്ങളിൽ സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. വ്യക്തികളുടെ ശാരീരിക- മാനസിക സ്വാച്ഛന്ദ്യത്തെ പരിമിതപ്പെടുത്താനും നിയന്ത്രണവിധേയമാക്കാനുമുള്ള പ്രയോഗങ്ങളാണ് ഭരണകൂടാധികാരങ്ങൾ പരിഷ്‌ക്കരിച്ചു പുതുക്കിക്കൊണ്ടിരുന്നത്. ചിന്തയെ നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യക്ഷ സമഗ്രാധികാരങ്ങളും ലിബറൽ വ്യവസ്ഥകളിലെ സൂക്ഷ്മധികാരങ്ങളും ഭിന്നമായ രീതിയിലാണെങ്കിലും അതിന്റെ ശിക്ഷണവ്യവസ്ഥകളെ നവീകരിച്ചുകൊണ്ടിരിക്കുന്നു.

ഫുക്കോ ‘ഡിസിപ്ലിൻ ആൻഡ് പണിഷ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത്, മനുഷ്യശരീരത്തിന്റെ അനാട്ടമോ- രാഷ്ട്രീയം, ജൈവശക്തിയുടെ ആദ്യ രൂപം, ഉയർന്നുവരാൻ തുടങ്ങിയത് വ്യാവസായിക സമൂഹങ്ങളുടെ ഉദയത്തോടെ 17-ാം നൂറ്റാണ്ടിലാണ് എന്നാണ്.

പ്രോഗ്രാം ചെയ്യപ്പെട്ട ചിന്ത

സമഗ്രാധികാരങ്ങൾ ജ്ഞാന- സാങ്കേതിക വ്യവസ്ഥയെയാണ് അനുസരിപ്പിക്കലിനായി ആശ്രയിക്കുന്നതെങ്കിൽ ലിബറൽ വ്യവസ്ഥകൾ അനുശീലനവിദ്യകളെയാണ് ഇതിന്​ അവലംബിക്കുന്നത് എന്നുമാത്രം. രണ്ടിന്റെയും ലക്ഷ്യം ഭിന്നനിലയ്ക്കാണെങ്കിലും ചിന്തയെ ദാസ്യപ്പെടുത്തുക എന്നതു തന്നെ. അനുസരിപ്പിക്കുക (Obedience) എന്നതും അനുശീലിപ്പിക്കയെന്നതും (Disciplining) എന്നതും ഭിന്ന പ്രയോഗങ്ങളാണ്, എന്നാൽ നവലിബറൽ വലതുപക്ഷ ഭരണകൂടങ്ങളുടെ അധികാര പ്രയോഗങ്ങളിൽ ഇത് രണ്ടിന്റെയും സംയോജനം (convergence) പ്രകടമാകുന്നു. പുതിയ വലതുപക്ഷ ഭരണകൂടങ്ങളിൽ ബയോപൊളിറ്റിക്സും നെക്രോ സ്റ്റേറ്റ് കൗശലങ്ങളും (Necro-State craft) സംയോജിതമാകുന്നു. സ്വതന്ത്രവും വിമതവുമായ ആശയങ്ങളെ നിഷ്‌കാസനം ചെയ്യാൻ ഭരണകൂടത്തിന്റെ മർദ്ദനക്രമത്തെ മാത്രമല്ല, ആൾക്കൂട്ടങ്ങളെയും രഹസ്യ സ്‌ക്വാഡുകളെയും ഗൂഢസംഘങ്ങളെയും ഉപയോഗപ്പെടുത്തുന്നു. അപ്പോഴും സ്വതന്ത്രചിന്ത സമൂഹത്തിൽ വ്യാപകരിക്കുന്നുണ്ട്. എന്നാൽ പുതിയൊരു സാങ്കേതികവിദ്യാക്രമത്തിൽ സ്വതന്ത്രചിന്തയെ അതിന്റെ ഉറവിടത്തിൽ തന്നെ ഇല്ലാതാക്കുക എന്നൊരു പുതിയ പ്രവർത്തന പ്രതിഭാസമാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്

വൈജ്ഞാനികമായ അധികാരമണ്ഡലമെന്ന നിലയിൽ ബയോ പൊളിറ്റിക്കൽ അഡ്മിനിസ്ട്രേറ്റീവ് സംവിധാനത്തിനുതകുംവിധമുള്ള ജ്ഞാനനിർമാണവും സർവകലാശാലകളിൽ നടക്കുന്നുണ്ട്. വിപണിയുടെ ഇച്ഛകൾക്കനുസരിച്ചുള്ള ഗവേഷണങ്ങൾക്ക് മുൻതൂക്കം ലഭിക്കുംവിധത്തിലുള്ള വൈജ്ഞാനിക ക്രമീകരണത്തെയാണ് അറിവിന്റെ ബയോ പൊളിറ്റിക്‌സ് എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. ഫുക്കോ ‘ഡിസിപ്ലിൻ ആൻഡ് പണിഷ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത്, മനുഷ്യശരീരത്തിന്റെ അനാട്ടമോ- രാഷ്ട്രീയം, ജൈവശക്തിയുടെ ആദ്യ രൂപം, ഉയർന്നുവരാൻ തുടങ്ങിയത് വ്യാവസായിക സമൂഹങ്ങളുടെ ഉദയത്തോടെ 17-ാം നൂറ്റാണ്ടിലാണ് എന്നാണ്. എന്നാൽ അതിന്റെ പ്രധാന വികസനം നടന്നത് 18-ാം നൂറ്റാണ്ടിലാണ്. ശരീരത്തെ അനുസരണയുള്ളതും ഉപകാരപ്രദവുമാക്കി മാറ്റുകയാണ് ഈ ജ്ഞാനവ്യവസ്ഥയുടെ ദൗത്യം. വ്യാവസായിക സമൂഹങ്ങളുടെ പുതിയ സാമ്പത്തിക വ്യവസ്ഥയിലേക്ക് മനുഷ്യാധ്വാനത്തെ സംയോജിപ്പിച്ചിരിക്കുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ജ്ഞാനവ്യവസ്ഥകൾ ഇതിൽ നിർണായക പങ്കുവഹിച്ചു. ഇതേസമയം, പ്രതിവ്യവസ്ഥകളും വിമർശനാത്മകമായ വൈജ്ഞാനീയതയും അതിൽനിന്ന് ജന്യമായ സൂക്ഷ്മമായ അറിവുകളും മുതലാളിത്തത്തിന്റെയും വംശീയതയുടെയും ജ്ഞാനവ്യവസ്ഥക്കെതിരെ പ്രതിരോധമുയർത്തുകയുമുണ്ടായി. ഇങ്ങനെയുള്ള പ്രതിരോധ ജ്ഞാനനിർമിതിയുടെ ഉറവിടങ്ങൾ എന്ന നിലയിൽ സർവകലാശാലകൾ എപ്പോഴൊക്കെ ഉണർന്നിരുന്നുവോ, അപ്പോഴൊക്കെ അധികാരക്രമങ്ങൾ സർവകലാശാലകളുടെ സ്വാച്ഛന്ദ്യത്തിനുമേൽ പിടിമുറുക്കിയിട്ടുണ്ട്.

സമഗ്രാധികാരങ്ങൾ സർവകലാശാലകളും ബൗദ്ധികാന്വേഷണ കേന്ദ്രങ്ങളും പിടിച്ചെടുക്കുന്നതും വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമാക്കുന്നതും സ്വാച്ഛന്ദ്യം തകർത്ത്​ ഭരണകൂടത്തിന്റെ ചിന്താപരമായ അൽഗോരിതമിക് നിശ്ചിതത്വത്തിലേക്ക് ക്രമപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്.

തികച്ചും ഉപകരണാത്മകവും വാണിജ്യപ്രയോജനമുള്ളതും മാത്രമായ അന്വേഷണങ്ങളും ചിന്തകളും മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. ഈ ഉപകരണാത്മക വിചാരധാരയുടെ സ്വാധീനമാണ് സർവകലാശാലകളിൽ മാത്രമല്ല അതിനുപുറത്തും ഇന്ന് പ്രസരിക്കുന്നത്. സ്മാർട്ട് ഗാഡ്​ജറ്റ്​ പോലെയാണ് ബുദ്ധിജീവികൾ. അടിസ്ഥാനപരമായി കരിയറിസ്റ്റുകളായ സമകാലീന ബുദ്ധിജീവികൾ സമൂഹത്തിനു മുമ്പാകെ വെയ്ക്കുന്നത് സ്മാർട്ട് പരിഹാരങ്ങളാണ്. നെറ്റ്​വർക്ക്​ വേഗതയിൽ പരിഹാരം ലഭ്യമായിക്കൊണ്ടിരിക്കും. അൽഗോരിതമിക്കാണ് ചിന്തയുടെ സ്വഭാവം തന്നെ. വിമതാശയം വേണോ? അതിന്റെ ക്രമത്തിലുള്ള അൽഗോരിതം ഇതുല്പാദിപ്പിച്ചുതരും. പ്രോഗ്രാം ചെയ്യപ്പെട്ട ചിന്തയും സംവേദനശേഷിയും മനുഷ്യ മസ്തിഷ്‌കവും മുൻകൂട്ടി നിർണയിക്കപ്പെട്ടതും നിശ്ചിതവുമായ വിധത്തിലാണ് പ്രതികരിക്കുക.
അനിശ്ചിത്വത്തെകൂടി നിരാകരിക്കുന്നതാണ് ഫൗസ്റ്റിയൻ സ്മാർട്ട് ചിന്ത. അനിശ്ചിതത്വം വാസ്തവത്തിൽ ജനാധിപത്യത്തിന് ഏറെ പോഷകമാണ്. സ്മാർട്ട്​നസ്​ പിന്തുടരുന്ന ഒരു ബുദ്ധീജീവി സംസാരിക്കുമ്പോൾ ഒരു അനിശ്ചിതത്വവുമില്ല. ആശയങ്ങളുടെ സ്ഥിരത എന്നുപറയുന്നത് അൽഗോരിതമിക് പെർഫെക്ഷന്റെ സൃഷ്ടിയാണ്. ഭരണകൂടത്തിനോ പാർട്ടിക്കോ പ്രത്യയശാസ്ത്രപരമായ അനുഷ്ടാനങ്ങൾക്കോ വിധേയപ്പെടാത്ത ചിന്തയുടെ സവിശേഷ സ്വഭാവം ചിന്തയുടെ സർഗാത്മകമായ അനിശ്ചിത്വമാണ് (creative uncertainty). സ്വതന്ത്ര ചിന്തയുടെ നേരെ പതിവായി ആരോപിക്കാറുള്ള സംവേദന ക്ലിഷ്ടതയോ ദുർഗ്രഹതയോ ഈ ബൗദ്ധിക അനിശ്ചിത്വത്തിൽ നിന്ന് രൂപപ്പെടുന്നതാണ്. ഈ അനിശ്ചിതത്വം ബൗദ്ധികമായ സ്വാച്ഛന്ദ്യത്തിന്റെ സൃഷ്ടിയാണ്.

സ്ഥാപനങ്ങളെയും വ്യവസ്ഥകളെയും സമഗ്രാധികാരം വിധേയപ്പെടുത്തുമ്പോഴും ചിന്ത പ്രവർത്തിക്കുന്നത് ഇതിന്റെ പുറത്തുനിന്നാണ്. / photo: unsplash.com

യന്ത്രയുക്തമായി ചിന്തിക്കാതിരിക്കുന്നതാണ് സ്വാച്ഛന്ദ്യത്തെ സവിശേഷമാക്കുന്നത്. സമഗ്രാധികാരങ്ങൾ സർവകലാശാലകളും ബൗദ്ധികാന്വേഷണ കേന്ദ്രങ്ങളും പിടിച്ചെടുക്കുന്നതും വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമാക്കുന്നതും സ്വാച്ഛന്ദ്യം തകർത്ത്​ ഭരണകൂടത്തിന്റെ ചിന്താപരമായ അൽഗോരിതമിക് നിശ്ചിതത്വത്തിലേക്ക് ക്രമപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. വൈജ്​ഞാനിക മണ്ഡലത്തിലെ സർവകലാശാലകളുടെ സ്വാച്ഛന്ദ്യമെന്നു വിവക്ഷിക്കുന്നത്, സർവകലാശാലകളുടെ സ്വയംഭരണാവകാശമാണ്. സർവകലാശാലകളുടെ സ്വാച്ഛന്ദ്യം എന്നത് സ്ഥാപനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. വ്യക്തികളുടെ സ്വകാര്യതയിൽ നിന്ന് ഇത് ഭിന്നമാണെങ്കിലും ഭരണകൂടങ്ങളിൽ നിന്നുള്ള സ്വതന്ത്രമായ അസ്തിത്വമാണ് ഇവിടെ സ്വകാര്യത. സ്വതന്ത്ര അന്വേഷണത്തെയും ഗവേഷണങ്ങളെയും പരിപോഷിപ്പിക്കാനുള്ളതാണ് ഈ സ്വകാര്യത. ആധുനിക സമൂഹം ഇത് അംഗീകരിക്കുന്നു. വിമതവും വ്യതിരിക്തവും വിപണിവിരുദ്ധമായ ചിന്തകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യംവെച്ചാണ് സർവകലാശാലകളെ ഭരണകൂടങ്ങളും കക്ഷിരാഷ്ട്രീയവും പിടിച്ചെടുക്കുന്നത്. ഇതിന്റെ ഫലമായി ജ്ഞാനത്തിന്റെ വൈവിധ്യത്തെയും ചിന്തകളുടെ സവിശേഷതയയെയും (singularity) നിർമൂലനം ചെയ്​ത്​ ഒരു ഏകീകൃത ജ്ഞാനവ്യവസ്ഥയെ (uniform) വ്യവസ്ഥപ്പെടുത്തുന്നു. സ്ഥാപനങ്ങളെയും വ്യവസ്ഥകളെയും സമഗ്രാധികാരം വിധേയപ്പെടുത്തുമ്പോഴും ചിന്ത പ്രവർത്തിക്കുന്നത് ഇതിന്റെ പുറത്തുനിന്നാണ്. നമ്മുടെ നൈസർഗികമായ ജിജ്ഞാസയും അന്വേഷണത്വരയും സ്ഥാപനങ്ങൾക്ക് പുറത്തുള്ള സ്വാച്ഛന്ദ്യത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. അനിശ്ചിത്വ പ്രകൃതമുള്ളതും ഉപകരണാത്മകമല്ലാത്തതും സ്വാച്ഛന്ദ്യത്തെ സർഗാത്മകതയായി തിരിച്ചറിയുന്നതുമായ ബൗദ്ധികാന്വേഷണങ്ങളെയാണ് സ്വതന്ത്ര ചിന്ത എന്ന് വിശേഷിപ്പിക്കേണ്ടത്.

പുതിയ നവ സാങ്കേതികവിദ്യകളുടെ ഒരു സവിശേഷത, അതിന്റെ അധിനിവേശ പ്രകൃതമാണ്. ഇത് അധികാരശക്തികൾക്ക് സൂക്ഷ്മതലങ്ങളിലേക്ക് അധിനിവേശം നടത്താൻ സഹായകമാണ്.

നവ സാങ്കേതികവിദ്യകളുടെ അധിനിവേശം

ധൈഷണികമായ സ്വാച്ഛന്ദ്യമാണ് സ്വതന്ത്ര ചിന്തയ്ക്ക് പ്രേരകമാകുന്നത് എന്നത് അടിവരയിട്ടു പറയേണ്ട കാര്യമാണ്. മനുഷ്യരുടെ തന്നെ പക്വതയാർജ്ജിക്കുന്നതിന്റെ ഭാഗമായാണ് സ്വാച്ഛന്ദ്യം അനുഭവവേദ്യമാകുന്നത്. സമഗ്രാധിപത്യം പൗരരെ കാണുന്നത് ശിശുക്കളായാണ്. ശിശുക്കൾ രക്ഷാധികാരവ്യവസ്ഥയുടെ ഗുണഭോക്താവാണ്. രക്ഷാധികാരത്തിന്റെ നിശ്ചിതത്വം (certainty) ശിശുപരിപാലനത്തിൽ ആവശ്യമാണ്. സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും പക്വമായ ജനതയാണ് ജനാധിപത്യത്തെ ദൃഢീകരിക്കുന്നത്. അധിനിവേശ ഭരണകൂടം കോളനി ജനതയെ അപക്വരായി കണ്ടതിനാലാണ് അധിനിവേശിത രാജ്യങ്ങൾക്ക് ജനാധിപത്യം അനുയോജ്യമല്ലെന്ന നിഗമനത്തിലേക്ക് അവരെത്തിയത്. സ്വതന്ത്രവും വിവേചനയുക്തിയുമനുസരിച്ചുള്ള വോട്ടവകാശത്തിന്റെ വിനിയോഗം വ്യക്തികൾക്ക് ജനാധിപത്യം ഉറപ്പുനൽകുന്ന സ്വാച്ഛന്ദ്യം കാരണമാണ്. സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ ഈ സ്വാച്ഛന്ദ്യം തകിടം മറിക്കാനാണ് സമഗ്രാധികാരം പണിപ്പെടുന്നത്. ടെക്‌നോളജിയിലൂടെ ‘ബ്രെയിൻ ഹാക്കിങ്' (brain hacking​) എന്ന പ്രക്രിയയാണ് ഭരണകൂടം നടപ്പിൽവരുത്തുന്നത്. യാഥാർഥ്യത്തെ വ്യവഛേദിച്ചു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ ‘പൊതുയുക്തി'യെ സാരമായി അപകടപ്പെടുത്തുന്നു. വിവേചിച്ചു മനസ്സിലാക്കാനുള്ള കഴിവും പൊതു യുക്തിയും നഷ്ടമാകുന്നതോടെ സാങ്കേതിക ഉപാധികളിലൂടെ മനസ്സിനെ മാനിപുലേറ്റ് ചെയ്യാനാകുന്നു. നവമാധ്യമങ്ങൾ തന്നെ ഒരു വൈറ്റ് റൂം അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന സ്ഥിതിയാണ്. ടെക്‌നോളജി സൃഷ്ടിക്കുന്ന വൈറ്റ് റൂം അവസ്ഥകൾ സാമൂഹ്യ- രാഷ്ട്രീയ വിലയിരുത്തലിനായി യുക്തി പ്രയോഗിക്കുന്നതിൽ നിന്ന് മനുഷ്യരെ നിസ്സഹായരാക്കുന്നു. ഇത് അന്വേഷണപരവും ധൈഷണികവുമായ സ്വാച്ഛന്ദ്യം ഇല്ലാതാക്കുകയാണ്.

നവ സാങ്കേതികവിദ്യകളുടെ ഒരു സവിശേഷത, അതിന്റെ അധിനിവേശ (invasive) പ്രകൃതമാണ്. ഇത് അധികാരശക്തികൾക്ക് സൂക്ഷ്മതലങ്ങളിലേക്ക് അധിനിവേശം നടത്താൻ സഹായകമാണ്. ചിന്താ പൊലീസിംഗ് എന്നത് ഏറ്റവും സൂക്ഷ്മതലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. വ്യക്തികളുടെ ആലോചനകളിലേക്ക് സൂക്ഷ്മ അധിനിവേശം സാധ്യമാക്കുന്നതാണ് സാങ്കേതികവിദ്യയുടെ തന്നെ അഭൗതികരൂപം (immaterial). വ്യക്തികളുടെ സ്വഭാവത്തെ മാത്രമല്ല ആലോചനകളെ തന്നെ നിയന്ത്രണ പരിധിയിലേക്കാക്കുക വഴി അധികാരത്തിനോട് അനുരൂപമാകുന്ന ചിന്തയെ സൃഷ്ടിക്കാൻ സാധിക്കുന്നു. ഇതിന്റെ അനന്തരഫലമെന്ന് പറയുന്നത്, ഓട്ടോമേറ്റകളെ (automata) പോലെ അനുഷ്ടാനപരമാകുന്നു ചിന്താപ്രക്രിയ എന്നതാണ്​. ചിന്തയുടെ ഉറവിടങ്ങൾ എന്ന നിലയിൽ സർവകലാശാലകൾ ഭരണകൂടാധികാരത്തിന്റെ ഇടപെടലുകളെ പരിമിതപ്പെടുത്തി​ ഒരു ജ്ഞാനസീമ വരച്ചിട്ടിരുന്നു. അലംഘനീയമായിരുന്നു ഇത്. അധികാരത്തിന്റെയും വിപണിയുടെയും കടന്നുകയറ്റത്തിനെതിരെയുള്ള അറിവിന്റെ പ്രതിരോധമായിരുന്നു. ഇൻസ്​റ്റിറ്റ്യൂഷനൽ ബാരിക്കേഡിംഗ്​ ( Institutional Barricading) എന്ന് ഇതിനെ വിശേഷിപ്പിക്കാം. സർവകലാശാലകളുടെ സ്വയംഭരണം അഥവാ സ്വകാര്യത ഇപ്രകാരമുള്ള ബാരിക്കേഡിങ്ങുകൂടിയായി തിരിയച്ചറിയപ്പെടേണ്ടതുണ്ട്​. സൂക്ഷ്മ സാങ്കേതികവിദ്യകളിലൂടെ സർവൈൽ ചെയ്യപ്പെടുന്ന സർവകലാശകൾ വിമതവും വ്യത്യസ്തവുമായ ആശയങ്ങളുടെ സൃഷ്ടികേന്ദ്രങ്ങളാകുന്നതിനുപകരം അധികാരം ഓട്ടോമേറ്റ് ചെയ്യുംവിധം അന്വേഷണങ്ങളേയും ചിന്തയെയും ക്രമീകരിക്കുന്നു. ബ്രെയിൻ ഹാക്കിങ്ങാണ് ഈ പ്രക്രിയയിലൂടെയും നടക്കുന്നത്. ഈ വിധം സ്വതന്ത്ര ചിന്തയെ അസാധ്യമാക്കുന്നു. വ്യക്തികളുടെ കാര്യത്തിൽ സ്വാച്ഛന്ദ്യവും സ്ഥാപനങ്ങളുടെ കാര്യത്തിൽ സ്വയംഭരണവും ഇല്ലാതാക്കുന്നതുവഴി ചിന്തയുടെ ഓ​ട്ടോമാറ്റക്രമമാണ് അധികാരം വ്യവസ്ഥാപിതമാക്കുന്നത്.

ടെക്‌നോളജിയിലൂടെ ‘ബ്രെയിൻ ഹാക്കിങ്' (brain hacking​​​​​​​) എന്ന പ്രക്രിയയാണ് ഭരണകൂടം നടപ്പിൽവരുത്തുന്നത്. യാഥാർഥ്യത്തെ വ്യവഛേദിച്ചു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ ‘പൊതുയുക്തി'യെ സാരമായി അപകടപ്പെടുത്തുന്നു.

സ്വതന്ത്ര ചിന്തയുടെ പരിപോഷണത്തിന്​ അനിവാര്യമായും വേണ്ട ആവാസവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് (critical infrastructure) ഓട്ടോണോമി എന്നത്. പ്രത്യശാസ്ത്രപരമായ സമഗ്രാധികാര ഭരണകൂടങ്ങളോ പട്ടാളഭരണങ്ങളോ ഏകശാസന വ്യവസ്ഥകളോ അല്ലെങ്കിൽ ഇതെല്ലം ചേർന്ന മിശ്രരൂപമായ ഏതുവിധമുള്ള ദുശ്ശാസനകളും ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും മനുഷ്യ ചിന്തയുടെ ഓട്ടോണമിയെ അംഗീകരിച്ചരുന്നില്ല. ഏറ്റവും ഹിംസാത്മകമാം വിധം ചിന്തക്കനിവാര്യമായ ആവാസഘടനയെ സമഗ്രാധികാരങ്ങൾ നിശ്ശേഷം ഇല്ലാതിക്കിയിയിട്ടുണ്ട്. ലിബറൽ ഭരണകൂടങ്ങൾ വ്യാജമായ രീതിയിലാണ് ഇതേകാര്യം നിർവഹിച്ചിരുന്നത് എന്നുമാത്രം. സെൻസർഷിപ്പ് മുതൽ കാരാഗൃഹങ്ങളും തൂക്കുമരങ്ങളും വരെയുള്ള പ്രകടസ്വഭാവമുള്ള ഹാർഡ്​വെയർ സാങ്കേതികവിദ്യകളാണ് ഭരണകൂടങ്ങൾ സ്വതന്ത്ര ചിന്തയുടെ നിഷ്‌ക്കാസനത്തിന്​ ഉപയുക്തമാക്കിയിരുന്നെങ്കിൽ നവലിബറൽ ബയോ പൊളിറ്റിക്കൽ ഭരണകൂടങ്ങളും അധികാരത്തിന്റെ ഏജൻസികളും പഴയതിൽ നിന്ന് വ്യത്യസ്തമായി, ഏറ്റവും സൂക്ഷ്മാ​ഗ്രമുള്ള (critical edge) സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയെ അവലംബിച്ചാണ്​ സ്വതന്ത്രവും വിമതവുമായ ചിന്തയെയും അന്വേഷണങ്ങളെയും, ചിന്തിച്ചിരുന്നു എന്നതിന്റെ തെളിവുപോലും അവശേഷിപ്പിക്കാത്ത വിധം നിർമൂലനം ചെയ്യുന്നത്. പഴയതിൽ നിന്ന് തീർത്തും വ്യത്യസ്തമായ അവസ്ഥയാണ് ഇത് സംജാതമാക്കിയിരിക്കുന്നത്. സ്വതന്ത്ര ചിന്ത അതിന്റെ സൂക്ഷ്മാഗ്രശേഷിയാൽ ഏതു ഇരുണ്ട കാരാഗൃഹത്തിലടച്ചിട്ടാൽ പോലും അതീജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് ചിന്തയുടെ അടയാളങ്ങളെ പോലും അവശേഷിപ്പിക്കാത്ത വിധം ഇല്ലാതാക്കാൻ അധിനിവേശസ്വഭാവമുള്ള സാങ്കേതികവിദ്യകൾ കൊണ്ട്​ സാധിക്കുന്നു. സാങ്കേതികവിദ്യകൾ ചിന്തയ്ക്ക് ബാഹ്യമായ ഒരിടത്തല്ല നിൽക്കുന്നത്. പകരം മസ്തിഷ്‌കം മുതൽ ചിന്തയുടെ ഉറവിടത്തിൽ തന്നെ സൂക്ഷ്മ സാങ്കേതികവിദ്യകൾ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അധിനിവേശ സാങ്കേതികവിദ്യകളുടെ പ്രത്യേകത.

മനുഷ്യരുടെ ബൗദ്ധിക സൃഷ്ടികളാണ് സ്വതന്ത്ര സാങ്കേതിക വ്യവസ്ഥകളെങ്കിലും ഇതിന്റെ ബൗദ്ധിക സ്വത്തവകാശം കോർപറേറ്റുകളുടെ കൈകളിലാണ്. നാലോ അഞ്ചോ വരുന്ന കോർപറേറ്റുകളുടെ കൈവശമായിരിക്കും അറിവുല്പാദന ഉപാധികൾ.

നമ്മൾ കാണുന്നതൊക്കെയും, അത് ആശയങ്ങളാകട്ടെ, സ്ഥാപനങ്ങളാകട്ടെ, മനുഷ്യനിർമിതമാണ്. പ്രകൃതിയെ നിയന്ത്രണവിധേയമാക്കിയതോടെ സ്വച്ഛന്ദമായ പ്രകൃതി എന്ന സങ്കൽപത്തിന്​ തിരശീലയിടുകയായിരുന്നല്ലോ. ഈ മനുഷ്യാഹംകൃത കാലത്തെയാണ് നരവംശാധിപത്യ യുഗമെന്ന്​ (Anthropocene) വിളിക്കുന്നത്. മനുഷ്യ സൃഷ്ടിയല്ലാത്തെ പ്രപഞ്ച പ്രതിഭാസങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും അതിൽ മാറ്റം വരുത്താനുമുള്ള വൈജ്ഞാനീയതാണ് മനുഷ്യർ വികസിപ്പിച്ചത്. ഇത്തരത്തിലുള്ള മനുഷ്യാഹംകൃത ശേഷിക്ക് വലിയ പ്രഹരമേല്പിക്കുകയാണ് മനുഷ്യ നിർമിതമായ നവസാങ്കേതികവിദ്യകൾ. മനുഷ്യർക്ക് വിധേയമായിരിക്കുമെന്ന്​ കരുതപ്പെട്ടിരുന്ന സാങ്കേതികവിദ്യകൾ മനുഷ്യരിൽ നിന്ന് അന്യമായി (വിമോചിതമായി) സ്വാച്ഛന്ദ്യം നേടിയിരിക്കുന്നു. ഇത് കൂടുതൽ കൂടുതൽ മികവിലേക്ക് പ്രവർത്തനക്ഷമമായിക്കൊണ്ടിരിക്കുകയാണ്. സ്വാച്ഛന്ദ്യമുള്ള ജീവികൾ (autonomous creatures ) എന്ന നിലയിൽ ഇതിന്റെ സ്വയം പ്രജനനശേഷിയാണ് ഇനി സാധ്യമാവുക.

മിഷിയോ കാകുവിനെ പോലുള്ള ഭൗതികശാസ്ത്രഞരായ ഭാവിപ്രവാചകർ വിശദീകരിക്കുന്നത് പുതിയ ബ്രെയിൻ മാപ്പിങ് പോലുള്ള സാങ്കേതിക വിദ്യകൾ തലച്ചോറിനകത്തെ പ്രവർത്തനത്തെ സ്‌കാൻ ചെയ്യുക മാത്രമല്ല അതിനെ ദൃശ്യവൽക്കരിക്കുക കൂടി ചെയ്യുമെന്നാണ്.

കോർപറേറ്റുവൽക്കരിക്കപ്പെടുന്ന അറിവുൽപ്പാദനം

മനുഷ്യരുടെ ബൗദ്ധിക സൃഷ്ടികളാണ് സ്വതന്ത്ര സാങ്കേതിക വ്യവസ്ഥകളെങ്കിലും ഇതിന്റെ ബൗദ്ധിക സ്വത്തവകാശം കോർപറേറ്റുകളുടെ കൈകളിലാണ്. നാലോ അഞ്ചോ വരുന്ന കോർപറേറ്റുകളുടെ കൈവശമായിരിക്കും അറിവുല്പാദന ഉപാധികൾ. വൻകിട കോർപറേറ്റുകളുടെ ബൗദ്ധികാവകാശത്തിലുള്ള സ്വച്ഛന്ദമായ സാങ്കേതികവിദ്യകളാൽ നിയന്ത്രിക്കപ്പെടുന്ന വ്യവസ്ഥയിൽ മനുഷ്യ ചിന്ത എന്നത് അപ്രധാനമാകുന്നു എന്നുമാത്രമല്ല അസാധ്യവുമാകുന്നു. മനുഷ്യത്വവും ഭാവനയും പരിപൂർണമായും റദ്ദുചെയ്യപ്പെട്ട ഒരു ലോകവ്യവസ്ഥയെകുറിച്ചാണ് ‘ഓഷ്​വിഷ്​റ്റ്​സിനുശേഷം കവിതയില്ല’എന്ന തത്വവാചകം കൊണ്ട്​ ഉദ്ദേശിക്കുന്നത്. സമാന രീതിയിൽ മനുഷ്യത്വം റദ്ദാക്കപ്പെട്ട അധിനിവേശ സാങ്കേതികവിദ്യാ ക്രമത്തിൽ സ്വതന്ത്ര ചിന്ത എന്നതുതന്നെ വിരോധാഭാസമായി മാറിയിരിക്കുന്നു. സ്വാച്ഛന്ദ്യം മനുഷ്യർക്ക് നഷ്ടമാവുകയും അൽഗോരിതം ഇത് നേടുകയും ചെയ്യുന്ന ഡിസ്റ്റോപിക് (dystopic) വ്യവസ്ഥ ആവിർഭവിച്ചിരിക്കുന്നു. വിചിത്ര ഭാവനയായി തള്ളാം, താത്കാലിക ആശ്വാസത്തിനായി ഇതുപകരിക്കും.

സോഷ്യൽ മീഡിയ സാങ്കേതിക വിദ്യകൾ തന്നെ വലിയ തോതിൽ ചിന്താനിയന്ത്രണ യന്ത്രങ്ങളാണ്. ഇത് മനുഷ്യരുടെ സ്വഭാവത്തെ മാത്രമല്ല ചിന്തയെ തന്നെ ക്രമീകരിക്കുന്നു. ഇതിന്റെ അനന്തരഫലമെന്നോണം ചിന്തകൾ സാധ്യമാക്കുന്ന സർഗാത്മകമായ അനിശ്ചിതത്വം നിശ്ശേഷം ഇല്ലാതാക്കപ്പെടുന്നു.

മിഷിയോ കാകുവിനെ പോലുള്ള ഭൗതികശാസ്ത്രഞരായ ഭാവിപ്രവാചകർ വിശദീകരിക്കുന്നത് പുതിയ ബ്രെയിൻ മാപ്പിങ് പോലുള്ള സാങ്കേതിക വിദ്യകൾ തലച്ചോറിനകത്തെ പ്രവർത്തനത്തെ സ്‌കാൻ ചെയ്യുക മാത്രമല്ല അതിനെ ദൃശ്യവൽക്കരിക്കുക കൂടി ചെയ്യുമെന്നാണ്. ഒരാൾ എന്താണ് ആലോചിക്കുന്നതെന്ന് ദൃശ്യരൂപത്തിൽ വെളിപ്പെടുത്താൻ കഴിയും. വികസ്വരമായികൊണ്ടിരിക്കുന്ന അതിസൂക്ഷ്മ സാങ്കേതികവിദ്യകളാണ് ബ്രെയിൻ മാപ്പിംഗ് വിദ്യകൾ. എന്നാൽ നിലവിൽ ലഭ്യമായ സാങ്കേതികവിദ്യകൾ തന്നെ ചിന്തയെ ഇല്ലാതാക്കാൻ പര്യാപ്തമാണ്. സോഷ്യൽ മീഡിയ സാങ്കേതിക വിദ്യകൾ തന്നെ വലിയ തോതിൽ ചിന്താനിയന്ത്രണ യന്ത്രങ്ങളാണ്. ഇത് മനുഷ്യരുടെ സ്വഭാവത്തെ മാത്രമല്ല ചിന്തയെ തന്നെ ക്രമീകരിക്കുന്നു. ഇതിന്റെ അനന്തരഫലമെന്നോണം ചിന്തകൾ സാധ്യമാക്കുന്ന സർഗാത്മകമായ അനിശ്ചിതത്വം നിശ്ശേഷം ഇല്ലാതാക്കപ്പെടുന്നു. ജനാധിപത്യം തന്നെ അനിശ്ചിത്വത്തിന്റെ (uncertainty) കേളീരംഗമാണ്. മനുഷ്യ ചിന്തയുടെ നിയന്ത്രണം മാത്രമല്ല മാനിപുലേഷൻ കൂടി സാധ്യമാകുന്നതോടെ ചിന്തയുടെയും ജനാധിപത്യത്തെയും നിശ്ചിതമായൊരു ഘടനയിലേക്ക് ക്രമീകരിക്കാനാകുന്നു. സമഗ്രാധികാരങ്ങളുടെ വംശാവലിയിലെ നാളിതുവരെയുള്ള ദുശ്ശാസക ക്രമത്തിനൊന്നും സാധ്യമല്ലാതിരുന്ന, എന്നാൽ മനുഷ്യ ചരിത്രത്തിലെ ഒരേ വംശജരായ എല്ലാ ദുശ്ശാസകരും ഒരേപോലെ സ്വപ്നം കണ്ടിരുന്ന മനുഷ്യ ചിന്തയെ പരിപൂർണമായും നിയ​ന്ത്രണവിധേയമാക്കാൻ സാധിക്കുന്ന പുത്തൻ അധിനിവേശ സാങ്കേതികവിദ്യകൾ രൂപപ്പെട്ടിരിക്കുന്നു. അതിനേക്കാളുപരിയായി, ദുശ്ശാസക ക്രമത്തിന്റെ കൈവശമായിക്കഴിഞ്ഞിരിക്കുന്നു ഈ സാങ്കേതിക വിദ്യകൾ. പാനോപ്​റ്റികോണല്ല, പെഗാസസാണ് സമകാലിക യാഥാർഥ്യം. പാനോപ്​റ്റികോൺ മനുഷ്യശരീരത്തിൽനിന്ന്, തദ്വാരാ മനുഷ്യ ചിന്തയിൽ നിന്ന്​, ബാഹ്യമായ ഒരു ഉപാധിയായിരുന്നു. എന്നാൽ പെഗാസസ് ചിന്തയുടെ ഉറവിടങ്ങളിൽ നിന്നുതന്നെയാണ് വിവരങ്ങൾ ചോർത്തുന്നത്. പെഗാസസിനെക്കാൾ സൂക്ഷ്മമായിരിക്കും ചിന്തയെ മാനിപുലേറ്റ് ചെയ്യാനാകുന്ന അധിനിവേശ സാങ്കേതികവിദ്യകൾ. ചിന്തയുടെ അടയാളങ്ങൾ തന്നെ അവശേഷിപ്പിക്കാത്ത സൂക്ഷ്മാധികാരവിദ്യയാകുന്നു (micro state technology) ഇത്. മസ്തിഷ്‌കം ഹാക്ക് ചെയ്യപ്പെടുകയും ചിന്ത തന്നെ നിലച്ചുപോകുകയും ചെയ്യുന്നു എന്നതാണ് നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന വിരസവും നിന്ദ്യവുമായ യാഥാർഥ്യം. ചിന്തിക്കുക എന്നതുതന്നെ നിലച്ചു പോകും- Thinking will cease to exist. ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments