ഏപ്രിൽ 26, 27 തീയതികളിൽ, ചെർണോബിൽ ദിനത്തിൽ, അഖിലേന്ത്യാ തലത്തിലുള്ള ആണവ വിരുദ്ധ പ്രവർത്തകർ കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ ഒത്തുകൂടുകയാണ്. ചീമേനിയിലെ നിർദ്ദേശിഷ്ട ആണവനിലയ പദ്ധതി ഉപേക്ഷിക്കുക, ആണവ അപകടബാധ്യതാനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവർമെൻറ് ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്ര ഗവൺമെൻറ് അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക, കേരളത്തിൽ ആണവനിലയം സ്ഥാപിക്കില്ലെന്ന് സംസ്ഥാന ഗവൺമെൻറ് അസന്നിഗ്ധമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചീമേനിയിൽ സമ്മേളനം നടക്കുന്നത്.
‘അമാവാസി നാളിൽ ഇരുട്ടുമുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയെ തേടുന്നതുപോലെ’യുള്ള വൃഥാവ്യായാമമാണ് ചീമേനിയിൽ നടക്കുന്ന ആണവ വിരുദ്ധ സമ്മേളനം എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതിന് സംസ്ഥാന ഗവൺമെൻറ് തീരുമാനിച്ചിട്ടില്ല എന്നതാണ് ഇതിന് ന്യായീകരണമായി പറയുന്നത്. സംസ്ഥാന ഗവൺമെൻറ് അക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാസ്തവമാണ്. എന്നാൽ 2023 ഡിസംബറിൽ കേരള ഊർജ്ജ വകുപ്പിന്റെ ഉന്നതർ ഭാഭ ആറ്റോമിക് റിസർച്ച് സെൻറർ (ബോംബെ ) സന്ദർശിച്ചിരുന്നു, KSEB ചെയർമാനും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കൂടിക്കാഴ്ചയും നടത്തി. കൂടിക്കാഴ്ചയിൽ കേരളത്തിലെ ഒരു ആണവ നിലയ സ്ഥാപനവുമായി ബന്ധപ്പെട്ട ചർച്ച നടന്നു എന്നതും വസ്തുതയാണ്.

2024 ഡിസംബർ 21ന് കോവളത്ത് നടന്ന ഉന്നത തല യോഗം കേരളത്തിലെ ആണവ നിലയ സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. യോഗത്തിൽ കേന്ദ്ര ഊർജ്ജ -പാർപ്പിട -നഗര കാര്യമന്ത്രി മനോഹർ ഖട്ടർ കേരള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, അഡീഷണൽ ചീഫ് സെക്രട്ടറി (ഊർജ്ജം) കെ. ആർ. ജ്യോതിലാൽ, KSEB സി.എം.ഡി ഡോ. ബിജു പ്രഭാകർ എന്നിവർ പങ്കെടുത്തിരുന്നു. യോഗത്തിനിടയിൽ കേന്ദ്രമന്ത്രി ഖട്ടറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഡിസംബർ 23- ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവളം യോഗത്തിനുശേഷം കേന്ദ്ര ഊർജമന്ത്രി മനോഹര്‍ ഖട്ടർട്ടർ കേരളം ആവശ്യമായ ഭൂമി നൽകുകയാണെങ്കിൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നതിന് കേന്ദ്രം സന്നദ്ധമാണെന്നും ഏറ്റവും അനുയോജ്യമായ സ്ഥലം കാസർകോട്ടെ ചീമേനിയാണ് എന്നും പ്രഖ്യാപിച്ചു. ഊർജ്ജമേഖലയുമായും നഗരകാര്യങ്ങളുമായും ബന്ധപ്പെട്ട് നടന്ന ഉന്നതല യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം പരസ്യമായി പറയുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ച പുരോഗമിക്കുകയാണ് എന്നും ആണവ നിലയ സ്ഥാപനത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന ഒരു ഇടമാണ് ചീമേനിഎന്നും ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഒരാണവനിലയം സ്ഥാപിക്കില്ല എന്ന് അസന്നിധ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയർത്തുന്നത്.
1980 കളുടെ അവസാനം രാജ്യം കണ്ട ഏറ്റവും ശക്തമായ ആണവവിരുദ്ധസമരത്തിന് സാക്ഷ്യം വഹിച്ച പ്രദേശമായിരുന്നു കണ്ണൂർ ജില്ലയിലെ പെരിങ്ങോം. 1989- ൽ ആണവ നിലയത്തിനെതിരെ പെരിങ്ങോം ആണവനിലയ വിരുദ്ധ സമരസമിതി എന്ന പേരിൽ സാമൂഹ്യ സംഘടനകളും വ്യക്തികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഉൾപ്പെട്ട സമര പ്രസ്ഥാനം രൂപപ്പെട്ടു. കേരളത്തിൽ, പ്രത്യേകിച്ച്, ഉത്തര മലബാറിൽ അനുഭവപ്പെട്ട പവർകട്ട്, ലോഡ് ഷെഡ്ഡിംഗ്, വോൾട്ടേജ് കുറവ് എന്നിവ മുൻനിർത്തിയാണ് അന്ന് ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആണവനിലയം പെരിങ്ങോത്ത് സ്ഥാപിക്കാനുള്ള നീക്കം നടത്തിയത്.

കേന്ദ്ര ആണവ പദ്ധതിക്ക് ആവശ്യമായ സഹായം നൽകുന്ന ഈ നീക്കത്തിനെതിരെയാണ് ബഹുജന പ്രക്ഷോഭം ഉയർന്നുവന്നത്. കേരളത്തിലെ വൈദ്യുതി ഇല്ലായ്മ ചൂണ്ടിക്കാട്ടി ജലവൈദ്യുത പദ്ധതികളോ താപനിലയങ്ങളോ സാധ്യമല്ലാത്ത സാഹചര്യത്തിൽ ആണവ വൈദ്യുതി മാത്രമാണ് പരിഹാരം എന്ന വാദമുഖങ്ങളുമായാണ് സർക്കാരും സർക്കാരിനെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുപോയത്. എന്നാൽ എല്ലാ പാർട്ടികളുടെയും അടിത്തട്ടിലുള്ള പ്രവർത്തകർ ആണവനിലയം സൃഷ്ടിക്കാനിടയുള്ള സുരക്ഷാപ്രശ്നങ്ങളെ കുറിച്ച് സമരസമിതി മുന്നോട്ടുവെച്ച ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറായി. ആണവനിലയത്തെ പിന്തുണച്ചിരുന്ന പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും നേതാക്കൾ ഉൾപ്പെടെ സമരത്തിന് പിന്തുണ നൽകാനും തയ്യാറായി. നേരത്തെ തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്ന പുതിയ ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഒന്നായിരുന്നു ആണവ വിരുദ്ധ സമരസമി. പയ്യന്നൂരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പബ്ലിക് ഹെൽത്ത് ഫോറം അതിന്റെ സംഘാടനത്തിൽ ഒരു പ്രധാന പങ്കുവഹിച്ചു.
ഒരു പദ്ധതി പ്രാദേശികമായി ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകൾ ജനങ്ങൾക്കിടയിൽ ആശങ്കയാക്കി പടർത്തിയെടുത്ത് പദ്ധതിയെ എതിർക്കുന്ന ഒരു നിലപാട് അല്ല ആണവവിരുദ്ധ സമിതി സ്വീകരിച്ചത്. മറിച്ച്, നേരത്തെ തൊട്ടു തന്നെ വികസനത്തെക്കുറിച്ച് പുതിയ ജനകീയ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച വിമർശനത്തെ ആണവ പദ്ധതിയുടെ പശ്ചാത്തലത്തിൽ മൂർത്തമായി അവതരിപ്പിക്കുന്ന സമീപനമാണ് സമിതി സ്വീകരിച്ചത്. കേരളത്തിന്റെ വൈദ്യുതി മേഖലയെ കുറിച്ച് നേരത്തെ തന്നെ പഠിക്കുകയും മിസ് മാനേജ്മെൻറിലൂടെയും സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താതതിനാലും വൻതോതിൽ സംഭവിക്കുന്ന പ്രസരണ-വിതരണഷ്ടത്തെക്കുറിച്ചുമെല്ലാം സമിതിക്ക് ബോധ്യമുണ്ടായിരുന്നു. സൈലൻറ് വാലി തൊട്ട് ജനവിരുദ്ധ - പ്രകൃതി വിരുദ്ധ വൈദ്യുത പദ്ധതികളെ എതിർത്ത അനുഭവങ്ങളുടെ പാഠങ്ങൾ കൂടി സമിതിക്ക് കൂട്ടിനുണ്ടായിരുന്നു. 1986-ൽ കോറോത്ത് നടന്ന ജനകീയ പ്രസ്ഥാനങ്ങളുടെ വികസന സെമിനാറിൽ ഉരുത്തിരിഞ്ഞ ധാരണകളും ശരിയായ സമീപനങ്ങൾ രൂപപ്പെടുത്താൻ സമരസമിതിയെ സഹായിച്ചു. സമാനകാലയളവിൽ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള നീക്കങ്ങൾക്കെതിരെ ഉയർന്നുവന്ന ജനകീയ പ്രതികരണങ്ങളും സമിതിയുടെ മുന്നിൽ ഉണ്ടായിരുന്നു.
എന്നാൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് ചെർണോബിൽ ആണവ നിലയ സ്ഫോടനായിരുന്നു. ഒരു ആണവനിലയം സുരക്ഷിതമായി പ്രവർത്തിക്കും എന്ന ഉറപ്പിനേറ്റ വൻ അടിയായിരുന്നു ചെർണോബിൽ ദുരന്തം.

യുറേനിയം ഉൽപാദന- ഖനന ഘട്ടം തൊട്ട് അതിൻറെ സഞ്ചാരം, സമ്പുഷ്ടീകരണം, ഇന്ധന ദണ്ഡുകളാക്കൽ, ഇന്ധന ദണ്ഡുകൾ റിയാക്ടർ കോറിൽ സ്ഥാപിക്കൽ- ഇങ്ങനെ എല്ലാ ഘട്ടത്തിലും നിരന്തരം ആരോഗ്യപ്രശ്നങ്ങളും സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്ന ഒന്നായിരുന്നു ആണവനിലയം. എങ്കിലും അതൊന്നും തന്നെ വലിയ തോതിൽ ആ പദ്ധതികൾക്കെതിരായ ജനവികാരം ഉയർത്തുന്നതിന് ഇടയാക്കിയിട്ടില്ല. ചെർണോബിലാണ് ആണവ നിലയ ഭീഷണി എന്താണ് എന്ന ഏറ്റവും കഠിനമായ ബോധ്യം ജനങ്ങളിലുണ്ടാക്കിയത്. ചെർണോബിൽ ആണവ നിലയ സ്ഫോടനം ആണവ വിരുദ്ധ പ്രവർത്തകർ ഉന്നയിച്ചിരുന്ന എല്ലാ വാദമുഖങ്ങളെയും സാധൂകരിക്കുന്ന ഒന്നായിരുന്നു.
ഒരു ആണവനിലയം ആയിരക്കണക്കിന് അണുബോംബിന് സമാനമാണ് എന്നും ആയിരക്കണക്കിന് വർഷത്തേക്ക് മനുഷ്യരാശിക്ക് ആകമാനം ദുരന്തങ്ങൾ വിതക്കാൻ അതിന് കഴിയുമെന്നും തെളിയിച്ചു ചെർണോബിൽ ദുരന്തം. ആണവ വികിരണങ്ങൾ യൂറോപ്പും കടന്ന് അമേരിക്ക വരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. വലിയ തോതിൽ കാർഷിക ഉത്പന്നങ്ങളും പാലുൽപന്നങ്ങളും ഒക്കെ ആണവ മലിനീകരണത്തിന് വിധേയമായി. നൂറുകണക്കിനാളുകൾ മരിച്ചു എന്നതുമാത്രമല്ല, വിശാലമായ ഭൂപ്രദേശങ്ങൾ ആകെ ഒഴിഞ്ഞു പോകേണ്ടുന്ന വിധം ആണവ വിതരണം ദുരന്തത്തിന്റെ ആക്കം കൂട്ടി. പ്രസരണം തടയാൻ കോൺക്രീറ്റ് കൂമ്പാരങ്ങൾ കൊണ്ടു പോലും സാധ്യമല്ലാത്ത സ്ഥിതിവിശേഷം വന്നു. ആണവലോബിയുടെ എല്ലാ അവകാശവാദങ്ങളെയും തകർക്കുന്നതായിരുന്നു ഈ ഭീകര നിലയ ചോർച്ച.
ചെർണോബിൽ ആഗോളതലത്തിൽ തന്നെ സൃഷ്ടിച്ച ആണവ വിരുദ്ധ അവബോധം പെരിങ്ങോം ആണവനിലയ വിരുദ്ധ സമരത്തിന് ആക്കം കൂട്ടുന്നതിന് സഹായകരമായി. ആണവലോബിയുടെ ഭാവി പ്രതീക്ഷകൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. പല ലോകരാജ്യങ്ങളും ആണവപദ്ധതികളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പ്രവർത്തിക്കുന്ന നിലയങ്ങൾ തന്നെ ഭാവിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.

ഭാരിച്ച ചെലവ്, ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത അപകടസാധ്യത, പതിനായിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന വികിരണ ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങൾ, ആണവ മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യും എന്നതിന് ഇപ്പോഴും സാങ്കേതിക വ്യക്തതയില്ലാതെ സാഹചര്യം, ആണവ ഇന്ധനചക്രത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും മനുഷ്യനും പ്രകൃതിക്കും എതിരെ ഉയർത്തുന്ന കടുത്ത വെല്ലുവിളി, അപൂർവ്വ വിഭവമായി മാറിക്കൊണ്ടിരിക്കുന്ന ജലത്തിന്റെയും വൈദ്യുതിയുടെയും അമിതമായ ഉപയോഗം- ഇവയൊക്കെ ചേർന്ന് ഒറ്റനോട്ടത്തിൽ തന്നെ തള്ളിക്കളയാകുന്ന ഒരു സാങ്കേതികവിദ്യയായി ലോകം ഇന്ന് ആണവ നിലയങ്ങളെ തിരിച്ചറിയുകയാണ്.
2001-ൽ ലോകത്ത് 444 ആണവ നിലയങ്ങൾ പ്രവർത്തിച്ച സ്ഥാനത്ത് ഇന്ന് 400- ഓളം നിലയങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ലോകത്തെ മൊത്തം വൈദ്യുതോത്പാദനത്തിൻ്റെ 10% മാത്രമാണ് ഇപ്പോഴും ആണവ വിഹിതം. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇതര വൈദ്യുതോത്പാദനമാർഗ്ഗങ്ങൾ വമ്പൻ വർധനവ് രേഖപ്പെടുത്തിയപ്പോഴും ആണവ റിയാക്ടറുകൾ 30 വർഷം മുമ്പുള്ള അതേ അവസ്ഥയിൽ തുടരുന്നതിന് രാഷ്ട്രീയ- സാമ്പത്തിക കാരണങ്ങളുമുണ്ട്. സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ ആരംഭിച്ച ഏക ധ്രുവ ലോകക്രമത്തിൽ ആണവയുദ്ധത്തിൻ്റെ സാധ്യത കുറഞ്ഞുവന്നത് വൻതോതിൽ ആണവായുധ വികസനത്തിനുള്ള സാധ്യതകൾക്ക് താൽക്കാലികമായെങ്കിലും പ്രതിസന്ധി സൃഷ്ടിച്ചു. യുദ്ധ വ്യവസായവുമായി ബന്ധപ്പെട്ടാണ് ആണവനിലയങ്ങൾ എന്നും നിലനിന്നിട്ടുള്ളത്.
ദശകങ്ങളായി ആണവ വൈദ്യുതിയുടെ വിഹിതം വലിയ വർദ്ധന രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഇപ്പോഴും 6780 മെഗാവാട്ട് മാത്രമാണ് ആണവ വൈദ്യുതിയുടെ പങ്ക്. ഏതാണ്ട് 4.5 ലക്ഷം ലക്ഷത്തിലധികം മെഗാവാട്ട് വൈദ്യുതി പ്രതിഷ്ഠാ പിതശേഷിയുള്ള രാജ്യത്ത് ഈ പങ്ക് തുലോം കുറവാണ്. 1969-ൽ ഇന്ത്യയിൽ ആദ്യ ആണവ നിലയമായ താരാപ്പൂർ കമ്മീഷൻ ചെയ്തുവെങ്കിലും അതിന്റെ വളർച്ചാനിരക്ക് മറ്റു പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വളർച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവാണ്. സൗരോർജ്ജത്തിന്റെ വാർഷിക വളർച്ചാനിരക്ക് 100% ത്തോളവും കാറ്റിൽനിന്നുള്ള വൈദ്യുതിയുടെ വളർച്ചാനിരക്ക് 80 ശതമാനത്തോളവും ആണെന്ന് തിരിച്ചറിയുമ്പോൾ കഴിഞ്ഞ 25 വർഷമായി ഏതാണ്ട് മൊത്തം വൈദ്യുതോല്പാദനത്തിന്റെ രണ്ടു ശതമാനത്തിനടുത്തുമാത്രമാണ് ആണവ വൈദ്യുതിയുടെ വിഹിതം എന്നത്, ആണവ നിലയങ്ങൾ നമ്മുടെ വൈദ്യുത മേഖലയിൽ കാര്യമായ പങ്ക് വഹിക്കുന്നില്ല എന്നതിൻ്റെ ദൃഷ്ടാന്തമാണ്.

ഇന്ത്യയുടെ മൊത്തം വൈദ്യുതോത്പാദനശേഷി 2024 ഡിസംബറിലെ കണക്കനുസരിച്ച് ഇങ്ങനെയാണ്:
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന്: 237269 Mw. ഫോസിൽ ഇന്ധനേതരം: 1743 22 Mw.
ഫോസിൽ ഇതരത്തിൽ കാറ്റ്, സൗരം, ബയോ മാസ് എന്നിവയിൽ നിന്ന് 125692 MW.
ജലവൈദ്യുതി: 46850 Mw.
ആണവം: 6780 Mw.
2014- ലെ 2500Mw-ൽ നിന്ന് 2024 നവമ്പർ ആകുമ്പോഴേക്കും സൗരവൈദ്യുതിയുടെ വിഹിതം 94160 MW ആയി കുതിച്ചുയർന്നിരിക്കുന്നു. 30 മടങ്ങിൻ്റെ വർധന. കാറ്റിൽ നിന്നുള്ള വൈദ്യുതി 47360 MW ആയി കുതിച്ചുയർന്നിരിക്കുന്നു. കാൽ നൂറ്റാണ്ടു മുമ്പ് രാജ്യത്തില്ലാതിരുന്ന സ്രോതസ്സുകളാണിവ. എന്നാൽ 1950-കൾ തൊട്ട് ഗവേഷണവും 69- തൊട്ട് ഉല്പാദനവുമുള്ള ആണവ വൈദ്യുതി ഇന്നും വെറും 6780 MW മാത്രമാണെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കണ്ടതാണ്. ഊർജ ഉൽപ്പാദന സാങ്കേതികവിദ്യ എന്നതിലുപരി സൈനിക താൽപ്പര്യമാണ് ആണവവൈദ്യുതി ഉൽപാ ദനത്തെ നിയന്ത്രിക്കുന്നത്.
ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും കാർബൺ നിയന്ത്രണത്തിൻ്റെയും മറവിൽ വീണ്ടും ആണവവൈദ്യുതി പുനരുജ്ജീവനത്തിനു ശ്രമിക്കുമ്പോൾ മാറുന്ന ലോകക്രമത്തിലെ മുറുകുന്ന ശാക്തിക മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ലോക രാഷ്ട്രീയത്തിലെ സൈനിക കളിക്കളത്തിലെ ഒരു കരുവായി തന്നെ നാം അതിനെ മനസ്സിലാക്കേണ്ടതുണ്ട്.
പാരമ്പര്യേതര ഊർജ മേഖലയിലും ഊർജ സംരക്ഷണ മേഖലയിലും ഇന്ന് സർക്കാരുകൾ തന്നെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ പെരിങ്ങോം സമരകാലത്ത് സമരസമിതി തന്നെ നിർദേശിച്ചവയായിരുന്നു. ഉൽപാദനം വർദ്ധിപ്പിക്കുക എന്നുള്ളത് മാത്രമല്ല ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത വർധിപ്പിക്കുക എന്നുള്ളതും ഊർജ്ജ സംരക്ഷണത്തിന് ആവശ്യമാണ്.
ഡോ. എ.കെ.എൻ. റെഡ്ഡി രൂപകല്പന ചെയ്ത ഊർജ്ജ വിനിയോഗത്തിലെ ഡിഫൻഡസ് തന്ത്രം (വൈദ്യുതോപഭോഗത്തിൽ പരമാവധി ഉപയോഗമൂല്യം നേടാൻ പ്രസരണ വിതരണ നഷ്ടം കുറക്കൽ, നിലവിലുള്ള പദ്ധതികളിലെ ഉൽപാദനക്ഷമത വർദ്ധിക്കൽ, പരമാവധി വൈദ്യുതി ദക്ഷതയുള്ള ഉപകരണങ്ങൾ വ്യാപകമാക്കൽ എന്നിവയിലൂടെ കൂടുതൽ ഉൽപാദനത്തിനു പകരം ശാസ്ത്രീയ ഉപഭോഗത്തിലൂടെ വൈദ്യുതാവശ്യങ്ങൾ നിറവേറ്റുന്ന തന്ത്രമാണ് ഡിഫൻസ് സ്ട്രാറ്റജി) ഭാവി ഊർജ്ജാവശ്യങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഇന്ത്യ ഗവൺമെൻറ് 2050-ലേക്ക് പ്രതീക്ഷിക്കുന്ന വൈദ്യുതിയുടെ പകുതി പോലുമില്ലാതെ തന്നെ വികസനാവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് നിരവധി ഊർജ്ജ വിദഗ്ധർ ചൂണ്ടിക്കാട്ടിയത് സമരസമിതി പ്രചാരണങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തി. കാര്യമായ ഉത്പാദന വർധന ഇല്ലാതെതന്നെ പിന്നീട് ഉത്തര മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെടുകയും ചെയ്തു.

വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള വൻകിട പദ്ധതി കേന്ദ്രീകൃത നയത്തിനു പകരം വികേന്ദ്രീകൃതവും പാരിസ്ഥിതിക സൗഹൃദപരവുമായ നിരവധി മാർഗങ്ങളുണ്ട് എന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ലോകത്തു മുഴുവൻ അതിവേഗത്തിൽ മുന്നോട്ടു കുതിക്കുന്ന സൗര വൈദ്യുതിയെ തുരങ്കം വെക്കാൻ അണുശക്തി വകുപ്പ് നടത്തിയ ഇടപെടലുകൾ സമരസമിതി തുറന്നു കാട്ടി. ദേശീയ സോളാർ മിഷന്റെ അടക്കം ചുമതലകളിലേക്ക് ആണവ ശാസ്ത്രജ്ഞരെ കൊണ്ടുവരുന്നത് ആണവലോബിയുടെ കയ്യിൽ സൗര വൈദ്യുതി ഗവേഷണത്തെ ഏൽപ്പിച്ചു കൊടുക്കുന്നതിന് തുല്യമായ നടപടിയാണെന്ന് സമിതി നിലപാടെടുത്തു.
ചെർണോബിൽ പോലെ, ഒറ്റയടിക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടുമാത്രമല്ല, സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന സമയത്തുണ്ടാകുന്ന മാരകഫലങ്ങൾ കൊണ്ടു കൂടിയാണ് ആണവ വൈദ്യുതി എതിർക്കപ്പെട്ടത്. രാജസ്ഥാനിലെ റാവത്ത് ബാത്ത ആണവ നിലയ പരിസരത്ത് ഡോ. സുരേന്ദ്ര ഗഡേക്കറുടെയും ഡോ. സംഗമിത്ര ഗഡേക്കറുടെയും നേതൃത്വത്തിൽ നടന്ന ആരോഗ്യ സർവ്വേയിലെ ഞെട്ടിക്കുന്ന വിവരങ്ങളും ഇന്ത്യയുടെ യുറേനിയം ഖനിയായ ജാദു ഗുഡയിലെ പരിസരങ്ങളിൽ ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും വലിയ ചർച്ചയായി. കൂടാതെ വൈദ്യുതോല്പാദന പദ്ധതിയിലൂടെ ആണവായുധങ്ങളുടെ വികസനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഉൽപാദനവും നടക്കുന്നു എന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി. ഹിരോഷിമയും ചെർനോബിലും സംഭവിച്ചത് യാദൃച്ഛികമല്ല. ഹിറോഷിമയിൽ മണിക്കൂറുകൾ കൊണ്ടാണ് 1,80,000- ഓളം ആളുകൾ കത്തിയമർന്നതെങ്കിൽ അതിലും എത്രയോ കാലമെടുക്കുന്ന നിശ്ശബ്ദ മരണങ്ങളാണ് ആണവ നിലയങ്ങൾ സൃഷ്ടിക്കുന്നത് എന്ന സമരസമിതിയുടെ അന്നത്തെ പ്രചാരണം പിന്നീട് വസ്തുതകളുടെ അടിസ്ഥാനത്തിൽ ലോകത്തിന് ബോധ്യമായി.
ലോലമായ പാരിസ്ഥിതിക ഘടനയും സങ്കീർണമായ ഉപരിതലജല, ഭൂഗർഭജല ബന്ധങ്ങളുമുള്ള ചീമേനി പോലുള്ള ഒരു പ്രദേശത്തേക്ക് അപകടകരമായ വ്യവസായങ്ങൾ നോട്ടമിടുന്നത് ആദ്യമായല്ല. ചീമേനിയിൽ ഒരു പെട്രോൾ കെമിക്കൽ വ്യവസായശാല സ്ഥാപിക്കാനുള്ള നീക്കം മറ്റൊരു ഇടതുപക്ഷ ഗവൺമെൻറിന്റെ കാലത്തു തന്നെ നടന്നു. എന്നാൽ ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സ്ഥാപിക്കാനായില്ല. തുടർന്ന് കൽക്കരി അടിസ്ഥാനമാക്കിയുള്ള താപനിലയം സ്ഥാപിക്കാനുള്ള നീക്കം നടന്നു. ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ തന്നെ മൂന്ന് ശാസ്ത്ര ഗവേഷകരെ ഉൾപ്പെടുത്തി പഠന സംഘത്തെ നിയമിച്ചു. ആ സംഘത്തിന്റെ റിപ്പോർട്ട് അവിടുത്തെ സങ്കീർണമായ ഭൂഘടനയെ കുറിച്ചും ജലബന്ധങ്ങളെക്കുറിച്ചും ഉള്ളതായിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഇടപെടലിന്റെ കൂടി ഫലമായി ആ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറി.

വൻകിട വ്യവസായത്തിലൂന്നിയ വികസന സങ്കല്പം തൊഴിൽ നശിപ്പിക്കുന്നതാണെന്നും അത് തൊഴിൽമേഖലയിൽ നിന്ന് തൊഴിലാളികളെ പുറന്തള്ളി വൈദ്യുതിയെ പകരം വെക്കുന്നതാണ് എന്നും, നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ സംസ്കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതും നാടിനു ചേർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസായം ആരംഭിക്കുന്നതുമാണ് തൊഴിലില്ലായ്മക്ക് പരിഹാരം എന്നും ജനങ്ങൾ ശരിയായി ചൂണ്ടിക്കാണിച്ചു. പല രാജ്യങ്ങളിലെയും പരിസ്ഥിതി നിയന്ത്രണ നിയമങ്ങളും ഊർജ്ജത്തിലും കൂലിയിലുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്ത് മലിനീകാരി വ്യവസായങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് കെട്ടിയേൽപ്പിക്കുന്ന പ്രക്രിയയാണ് നടക്കുന്നത് എന്ന് സമരസമിതികൾ ശരിയായി ചൂണ്ടിക്കാട്ടി.
ഇന്ത്യാ ഗവൺമെൻറിന്റെ വ്യവസായ നയത്തെയും കുത്തക പ്രീണന നയത്തെയും എതിർക്കുന്ന സംസ്ഥാന സർക്കാർ ഈ നയങ്ങളുടെ നടത്തിപ്പുകാരാകുന്നത് അത്ഭുതകരമാണെന്ന് നിരവധി തവണ ജനങ്ങൾ ചൂണ്ടിക്കാട്ടി. മനുഷ്യനെയും പ്രകൃതിയെയും മുടിക്കുന്ന അന്ധ വ്യവസായവൽക്കരണത്തിനും അതിന്റെ പൊള്ളയായ നാഗരികതക്കും ചുട്ട മറുപടി നൽകുക എന്നത് ചില സാങ്കേതിക പരിഹാരങ്ങൾക്കപ്പുറമുള്ള പ്രശ്നമാണെന്നും വ്യവസായവൽക്കരണത്തിന്റെ മനുഷ്യവിരുദ്ധതയേയും പ്രകൃതിവിരുദ്ധതയും ചൂണ്ടിക്കാട്ടുക എന്നത് വികസന വിരോധമല്ലെന്നും ജനങ്ങൾ ശരിയായി തന്നെ നിരവധി സമരാനുഭവങ്ങളിലൂടെ ചീമേനിയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. താൽക്കാലിക നേട്ടങ്ങളുടെ ഹൃസ്വദൃഷ്ടിക്കപ്പുറം മനുഷ്യകുലത്തിന്റെ മഹാസങ്കടങ്ങളെ ദീർഘവീക്ഷണത്തോടെ പരിഹരിക്കാനുള്ള ചരിത്രദൗത്യമാണ് ഈ കാലഘട്ടം മനുഷ്യരാശിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരല്പം കൂടി ദൂരക്കാഴ്ച ഇടതുപക്ഷത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തല്ല. എന്നാൽ ലോക തലത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേടിയെടുത്ത പല തിരിച്ചറിവുകളും അധികാരത്തിനുവേണ്ടി ബലിയർപ്പിക്കാൻ കേരളത്തിലെ ഇടതുപക്ഷം തയ്യാറാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.

ഇടതുപക്ഷ ഭരണം നിലനിൽക്കുന്ന കാലഘട്ടത്തിലാണ് ചീമേനിയിലേക്ക് എല്ലാ ' ഘട്ടത്തിലും വൻകിട വ്യവസായ സംരംഭങ്ങൾ നിർദ്ദേശിക്കപ്പെട്ടത്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തുതന്നെ വലിയ മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമം നടക്കുകയുണ്ടായി. അക്കാര്യത്തിലും അതിശക്തമായ ജനകീയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് പദ്ധതി കോൾഡ് സ്റ്റോറേജിലാണ്. നിരന്തരമായി ചീമേനിയിലേക്ക് വ്യാവസായിക ആവശ്യത്തിനായി സർക്കാരിന്റെ നോട്ടം പതിയുന്നതിന് ഒരു പ്രധാന കാരണം, പ്ലാന്റേഷൻ കോർപ്പറേഷന്റെ വകയായി അവിടെ രണ്ടായിരത്തോളം ഏക്കർ സ്ഥലമുണ്ട് എന്നുള്ളതാണ്. മറ്റു പല സ്ഥലങ്ങളിലും ഭൂമി ഏറ്റെടുക്കലാണ് വലിയ ജനകീയ ചെറുത്തു നിൽപ്പുകളെ ക്ഷണിച്ചുവരുത്തുന്നത്. എന്നാൽ ചീമേനിയിൽ ഭൂമി കൈമാറൽ എളുപ്പമാണ് എന്ന ധാരണയിൽ നിന്നാണ് വൻകിട വിനാശകാരി വികസന പദ്ധതികൾ എത്തിനോക്കുന്നത്. നിരവധി തവണ ചീമേനിയിലെ ജനങ്ങൾ ഇക്കാര്യത്തിൽ സർക്കാരിനെ താക്കീത്ത് ചെയ്തതതാണ്.
പെരിങ്ങോം ആണവ വിരുദ്ധ സമരം നടന്ന 1980-കളുടെ അവസാനത്തിൽ നിന്ന് വ്യത്യസ്തമായി 21ാം നൂറ്റാണ്ടിന്റെ ആദ്യപാദം കഴിയുമ്പോൾ കേരളീയ സാമൂഹ്യ സാഹചര്യങ്ങളിൽ വലിയ കുഴമറിച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. നിയോലിബറൽ പരിഷ്കാരങ്ങൾക്ക് മുമ്പായിരുന്നു പെരിങ്ങോം സമരം നടന്നത്. അഭിപ്രായ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ചിരുന്ന സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ മിക്കവരും ആ സമരത്തിന്റെ ഭാഗമായിരുന്നു. സാഹിത്യകാരരും ശാസ്ത്രജ്ഞരും സമരത്തോടൊപ്പം നിന്നു. എന്നാൽ ഇന്ന് സിവിൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ട്. വികസനവാദത്തിന് പണ്ടത്തെക്കാളും സ്വാധീനം കേരള സമൂഹത്തിൽ ചെലുത്താൻ സാധിക്കുന്നുണ്ട്. നേരിട്ട് സോഷ്യൽ ഏജൻസി ഇല്ലാത്ത പരിസ്ഥിതി പ്രശ്നങ്ങൾ അതതു പ്രാദേശിക സമരങ്ങളായി ചുരുങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവനും സുരക്ഷയ്ക്കും എന്നതിലുപരി സാമൂഹ്യ വികസനത്തിന്റെയും ഭാവി തലമുറയുടെയും പ്രശ്നം എന്ന രീതിയിൽ നിയോ ലിബറൽ മുതലാളിത്ത വളർച്ചയുടെ പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന ശക്തികൾക്ക് വലിയ തോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിൽ പോലും അടുത്തകാലത്ത് സിൽവർ ലൈൻ പദ്ധതി പോലുള്ള ഒന്നിനെതിരായി സംസ്ഥാന വ്യാപകമായി നടന്ന സമരവും കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരെ നടന്ന വിജയിച്ച സമരവും ബഹുജന സംഘാടനത്തിനുള്ള വിജയസാധ്യതകളുടെ സൂചികയാണ്.
WATCH RELATED CONTENTS