മേപ്പാടിയിലെ മോബ് ലിഞ്ചിങിന് ഓശാന പാടിയവർ മുഖ്യധാരാ മാധ്യമങ്ങളാണ്

ഉത്തരേന്ത്യൻ സമാനമായ ആൾകൂട്ട ആക്രമണത്തിന്റെ മരണ വാറണ്ടിൽ നിന്ന് ഒരു പെൺകുട്ടി തളം കെട്ടി കിടന്ന രക്തവുമായി, ജലപാനം ചെയ്യാനാവാതെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങൾ കഴിച്ചു കൂട്ടി. പക്ഷെ നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ അത് ‘ചാരുത’യുള്ള കാഴ്ചകളായില്ല, മയക്കുമരുന്നടിമകളായ ‘യു.ഡി.എസ്.എഫ്’ നേതാക്കളെ വിചാരണ ചെയ്യാനുള്ള വേദിയായി മാറിയില്ല നമ്മുടെ ചാനൽ ഫ്ലോറുകൾ. ചുരുക്കത്തിൽ അല്പം കൂടി അന്തസുള്ള മാധ്യമ പ്രവർത്തനത്തെ, പ്രവർത്തകരെ അർഹിക്കുന്ന നാടാണ് മലയാളികളുടേത്.

ചിലതരം മൗനങ്ങളെ കുറിച്ച് ‘കുറ്റകരമായ മൗനം’ എന്നുവിലയിരുത്തിയത് അമേരിക്കൻ പാസ്റ്ററായിരുന്ന ഗ്രഹാം ബെൽ ആയിരുന്നു. ചില തിരഞ്ഞെടുക്കപ്പെട്ട നിശ്ശബ്ദതകൾക്കും, നിഷ്പക്ഷതകൾക്കും അത്തരം ഒരു രാഷ്ട്രീയമുണ്ട്, മനുഷ്യത്വ വിരുദ്ധതകളാൽ അടയാളം ചെയ്യപ്പെട്ട പക്ഷപാതിത്വ ബോധങ്ങളുടെ തിമിരത്താൽ അന്ധമാക്കപ്പെട്ട ഒരുതരം രാഷ്ട്രീയം.

മേപ്പാടി പോളിടെക്‌നിക്കിൽ വെച്ചായിരുന്നു എസ്.എഫ്.ഐ വയനാട് ജില്ലാ സഹഭാരവാഹിയായ അപർണ ഗൗരിയെ 30ലധികം വരുന്ന, ലഹരി ഉപയോഗിക്കുന്ന ‘യു.ഡി.എസ്.എഫ്’ (കെ.എസ്.യു- എം.എസ്.എഫ്) പ്രവർത്തകർ സംഘടിതമായി നിലത്തിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഇതിനകം ആറു പേർ അറസ്റ്റിലായി, കോളേജിൽ നിന്ന് മോഷ്ടിച്ച ജനറേറ്റർ ഉൾപ്പടെയുള്ള സാമഗ്രികൾ എം.എസ്.എഫ് നേതാവിന്റെ മുറിയിൽ നിന്ന് കണ്ടുകെട്ടി. അറസ്റ്റിലായ പല കെ.എസ്.യു - എം.എസ്.എഫ് നേതാക്കളും എം.ഡി.എം.എ. സ്വഭാവമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മോബ് ലിഞ്ചിങ് നടത്തുന്ന ക്രിമിനലുകൾ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, ചിലരാവട്ടെ ലാത്തിയടി കൊണ്ടിട്ടും ലഹരിയുടെ ആസക്തിയിൽ കുസേലതുമില്ലാതെ തിരികെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പക്ഷെ, ഇന്നലെ വരെയെവിടെയും നമ്മുടെ ‘മുഖ്യധാരാ’ മാധ്യമങ്ങളിലെ പൊതുബോധനിർമാതാക്കളാരും ഇത്തരമൊന്ന് നടന്നതായിട്ടേ അറിഞ്ഞിരുന്നില്ല. ഉത്തരേന്ത്യൻ സമാനമായ ആൾകൂട്ട ആക്രമണത്തിന്റെ മരണ വാറണ്ടിൽ നിന്ന് ഒരു പെൺകുട്ടി തളംകെട്ടി കിടന്ന രക്തവുമായി, ജലപാനം ചെയ്യാനാവാതെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങൾ കഴിച്ചു കൂട്ടി. പക്ഷെ നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ അത് ‘ചാരുത’യുള്ള കാഴ്ചകളായില്ല, മയക്കുമരുന്നടിമകളായ ‘യു.ഡി.എസ്.എഫ്’ നേതാക്കളെ വിചാരണ ചെയ്യാനുള്ള വേദിയായി മാറിയില്ല നമ്മുടെ ചാനൽ ഫ്ലോറുകൾ. അച്ചടി മാധ്യമങ്ങളിൽ ഫാഷിസ്റ്റു പ്രവണതകളുടെ കാമ്പസ് അനുഭവങ്ങൾക്കെതിരെയുള്ള ഒടുങ്ങാത്ത രോഷത്തിന്റെ പ്രതിഷേധാഗ്നിയായി എഡിറ്റോറിയൽ താളുകളിൽ മഷി പുരണ്ടുവന്നതേയില്ല.
സ്വസ്ഥം ശാന്തം..!

അതായത്, ഇരകൾക്കു നോവുമ്പോൾ, അത് എസ്.എഫ്.ഐ ആണെങ്കിൽ ഞങ്ങൾക്ക് പൊള്ളില്ല, എന്നാൽ ഒരു പെൺകുട്ടിയെ 30 പേർ ചേർന്ന് ചവിട്ടിക്കൊല്ലാൻ നോക്കിയ മോബ് ലിഞ്ചിങ് നടത്തിയ കെ.എസ്.യു നേതാവിന് നൊന്തപ്പോഴുള്ള പൊള്ളലുണ്ടല്ലോ അതാണ് പൊള്ളൽ!

ആഴ്ചകൾക്കു പിറകിലാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയെ കൊല്ലാൻ വന്ന ആർ.എസ്.എസ് ക്രിമിനൽ സംഘം, മുൻസിപ്പാലിറ്റി ജീവനക്കാരനും, ക്ഷേത്രകമ്മിറ്റി ഭാരവാഹിയുമായിരുന്ന നാരായണൻ നായർ എന്ന പിതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചത്. വിചാരണാ കോടതി ജഡ്ജിയുടെ മാതാപിതാക്കൾ താമസിച്ച വീടിന്സുരക്ഷയേർപ്പെടുത്തേണ്ടിവന്നു. തടവുശിക്ഷ ലഭിച്ച ഒരു കൊലയാളിയെ ബി.എം.എസ്. തങ്ങളുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി.

എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ വാർത്തകൾ

അങ്ങനെ, മകനെ തേടി വന്ന് പിതാവിനെ കൊന്നതുൾപ്പടെ തുടങ്ങി 35 വിദ്യാർത്ഥികളുടെ ചേതനയറ്റ ശരീരം രാഷ്ട്രീയഎതിരാളികൾ കുത്തിക്കീറിയത്തുന്നിക്കൂട്ടിയെടുത്ത്, അടക്കിപ്പിടിച്ച വിലാപങ്ങളുമായി പോയ കേരളീയ അനുഭവങ്ങളുടെ ചുരുക്കപ്പേരാണ് എസ്.എഫ്.ഐ.

പൊള്ളിയില്ല ഇതുവരെ, കേരളത്തിലെ ഒരു ഭൂലോക അനീതി നിർമാർജന വിചാരണാ സംഘത്തിലെ പരമപണ്ഡിതന്മാർക്കും. തിരികെ ഒരാളുടെയും ജീവനെടുക്കാതെനിന്ന പ്രസ്ഥാനത്തെ കൂടെ നോക്കിയാണ് ഒരുവേള ഒ.എൻ.വി പറയുന്നത്, ആരുടെയെങ്കിലും ജീവെടുക്കാനുള്ള ക്രൂരതയല്ല, മറിച്ച് സ്വയം ജീവൻ ത്യജിക്കാനുള്ള ധീരതയാണ് കേരളത്തിലെ ഇടതുപക്ഷമെന്ന്.

പക്ഷെ ഈ മാധ്യമ പക്ഷപാതിത്വം എന്നത് അസാധാരണമായ ഒരു സാമൂഹ്യ ആഘാതമായി നമ്മുടെ ശിരസ്സിനു മുകളിൽ തൂങ്ങിയാടുന്നുണ്ട്.
ബാബ്‌റി മസ്ജിദ്, ഡിസംബർ ആറ് എന്ന ഇന്നലെയും, ഭൂരിപക്ഷ മാധ്യമങ്ങൾക്കും മുൻപ് ‘തർക്ക മന്ദിരം’ ആയിരുന്നുവെങ്കിൽ ഇപ്പോഴത് ‘രാംജന്മഭൂമി’ മാത്രമാണ്. ഇവിടെ തകരുന്ന മതനിരപേക്ഷ ചേരിയുടെ രാഷ്ട്രീയ ശരികൾക്ക് ആര് മഷി പുരട്ടും, ആര് ദൃശ്യഗുണം പകരും? അപ്പോഴാണ് ഭൂരിപക്ഷ വർഗീയതയുടെ മാധ്യമാനുഭവങ്ങളുടെ കൂടെ പക്ഷപാതിത്വമാർന്ന അനുഭവത്തിൽ ന്യൂനപക്ഷ വർഗീയത ജന്മമെടുക്കുന്നത്.

അപർണ ഗൗരി മർദ്ദനമേറ്റ് ആശുപത്രിയിൽ

സമാനമായ അർത്ഥത്തിൽ, ഇടതുപക്ഷമായാൽ, അക്രമമേറ്റാൽ, കൊല്ലപ്പെട്ടാൽ ഉണ്ടാവാത്ത വാർത്ത, വേട്ടക്കാരുടെ രോമമൊന്നമർന്നാൽ മാത്രമേ ഉണ്ടാവൂ എന്നുകൂടി ബോധ്യപ്പെടുത്തുക വഴി അക്രമത്തിനുള്ള ആഹ്വാനം കൂടിയാണ് ഈ ‘മുഖ്യ’മാധ്യമങ്ങളിലേ മഹാരഥന്മാർ നൽകുന്നത്. അപ്പോൾ ഗോവിന്ദച്ചാമി ഒരു പെൺകുട്ടിയെ റേപ്പ് ചെയ്ത് കൊന്നുകളഞ്ഞാൽ അത് വാർത്തയാവില്ല, അവർ ഇടതുപക്ഷമായിരുന്നു എങ്കിൽ. പക്ഷെ റേപ്പ് ചെയ്ത് കൊന്നുകളഞ്ഞ ഗോവിന്ദച്ചാമിയുടെ മുഖത്തൊരു പോറലേറ്റാൽ അതു വാർത്തയാവും. അതാണ് കേരളത്തിലെ മെയിൻ സ്ട്രീം മീഡിയ ലൈൻ.

ചുരുക്കത്തിൽ അല്പം കൂടി അന്തസുള്ള മാധ്യമ പ്രവർത്തനത്തെ, പ്രവർത്തകരെ അർഹിക്കുന്ന നാടാണ് മലയാളികളുടേത്.

Comments