താലിബാനൊപ്പം തിരിച്ചുവരിക ഇസ്‌ലാമിക ഭീകരവാദം

താലിബാന്റെ തിരിച്ചുവരവോടെ ദക്ഷിണേഷ്യ വീണ്ടും ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മർമകേന്ദ്രമായും സുരക്ഷാബിന്ദുവായും വീണ്ടും മാറുന്നത് ഇന്ത്യയിലടക്കം കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കാം

Truecopy Webzine

സിസിന്റെ തകർച്ചയും അൽ ഖാഇദയുടെ പ്രാന്തവൽക്കരണവും സൃഷ്ടിച്ച നിരാശാജനകമായ ശൂന്യതയിൽ ഇസ്‌ലാമിക തീവ്രവാദത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദന നിമിഷമായിരിക്കും താലിബാന്റെ പുരാനരാഗമനമെന്ന് ഷാജഹാൻ മാടമ്പാട്ട്. ഇസ്‌ലാമിക തീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് അഫ്ഘാനിസ്ഥാൻ വീണ്ടും പ്രതിഷ്ഠിക്കപ്പെടാൻ ഇതിടയാക്കും. മേൽവിലാസമില്ലാതെ അലയുന്ന കൊച്ചു കൊച്ചു ബിൻ ലാദന്മാർ അഫ്ഗാനിസ്ഥാനിൽ ശരണം തേടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ചുരുക്കത്തിൽ ദക്ഷിണേഷ്യ വീണ്ടും ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മർമകേന്ദ്രമായും സുരക്ഷാബിന്ദുവായും വീണ്ടും മാറുന്നത് ഇന്ത്യയിലടക്കം കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കാം- ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു.

1996 ലെ താലിബാൻ ആധിപത്യത്തിന് സമാനമായ ഒരു സാഹചര്യം വിദൂരമല്ലെന്ന സൂചനയാണ് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ മിക്ക മേഖലകളിലും അവർ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. വടക്ക്, വടക്ക് കിഴക്കൻ പ്രവിശ്യകൾ, മധ്യപ്രവിശ്യകൾ, കുണ്ടൂസ്, ഹെറാത്, കാണ്ഡഹാർ, ലഷ്‌കർ ഗാ തുടങ്ങിയ നഗരങ്ങൾ - ഇവയെല്ലാം ഏറെക്കുറെ താലിബാന് വഴങ്ങിത്തുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കാബൂളിന്റെ പതനം ഒരു പക്ഷെ ഉടനെ ഉണ്ടാവുകയില്ലെങ്കിലും താലിബാന്റെ രണ്ടാംവാഴ്ച ഏകദേശം ഉറപ്പിക്കാവുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്.
20 കൊല്ലം കഴിഞ്ഞ് അമേരിക്കൻ സൈന്യം അഫ്ഘാനിസ്ഥാൻ വിടുമ്പോൾ നാം കാണുന്ന കാഴ്ച താലിബാൻ വീണ്ടും അമേരിക്കൻ സഖ്യരാജ്യമായ പാകിസ്ഥാന്റെ തന്നെ പിന്തുണയോടെ വീണ്ടും അധികാരമെറാനുള്ള സാധ്യതയാണ്. ഐക്യരാഷ്ട്രസഭ അത് തടയാൻ സമാധാനസേനയെ നിയോഗിക്കുകയോ അമേരിക്ക വീണ്ടും കളത്തിലിറങ്ങാൻ തീരുമാനിക്കുകയും ചെയ്യാത്തിടത്തോളം അതൊരു പ്രബല സാധ്യത തന്നെയാണ്.

അഫ്ഘാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ സൈനികൻ. 2011-ലെ ചിത്രം. / Photo: The U.S. Army, Flickr

താലിബാൻ തിരിച്ചു വന്നാൽ അഫ്ഗാനിസ്ഥാനിൽ എന്ത് സംഭവിക്കും എന്നതാണ് പ്രാഥമികമായ ഒരു ചോദ്യം. 1996 മുതൽ 2001 വരെ താലിബാൻ തുടർന്നുവന്ന കൊടും ക്രൂരവും മനുഷ്യപ്പറ്റില്ലാത്തതുമായ, മതത്തിന്റെ നിരാർദ്രവും നിർദ്ദയവുമായ വ്യാഖ്യാനത്തിൽ അധിഷ്ഠിതമായ, സമൂഹ നിയമങ്ങൾ നടപ്പാക്കും എന്നുതന്നെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ അനുഭവങ്ങൾ തെളിയിക്കുന്നത്. രാജ്യത്തിനുള്ളിൽ കൊടുംക്രൂരതകൾ അഴിച്ചുവിടുമ്പോൾ തന്നെ അന്തർദ്ദേശീയമായി നയചാതുരിയോടെ ഇടപെടുന്ന ഒരു രീതി പ്രതീക്ഷിക്കാമെന്നന്നാണ് സമീപകാലാനുഭവങ്ങൾ സൂചിപ്പിക്കുന്നത്. താലിബാൻ പ്രതിനിധി സംഘങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റഷ്യ, ചൈന, ഇറാൻ തുടങ്ങി പല രാജ്യങ്ങളും സന്ദർശിച്ച് വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്ക് താലിബാന്റെ തിരിച്ചുവരവ് നൽകുന്നത് അമേരിക്കയുമായി എതിരിടാതെ അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ സ്വാധീനവൃത്തം സൃഷ്ടിക്കാനുള്ള സുവർണാവസരമാണ്.

ആഭ്യന്തരയുദ്ധം അഫ്ഗാനിസ്ഥാനിൽ അവിരാമം തുടരുമ്പോൾ തന്നെ താലിബാനുള്ളിൽ ആന്തരിക ശൈഥില്യത്തിനുള്ള സാധ്യതയുമുണ്ട്. പരമോന്നത നേതാവായ ഹിബത്തുല്ല അഖുണ്ടസാദ ദൈനംദിന കാര്യങ്ങളിൽ ഇടപൊത്തതിനാൽ അദ്ദേഹത്തിന്റെ സഹായകരായ യാഖൂബും ബരാദാറും തമ്മിൽ ശാക്തികമത്സരത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്. പിളർന്ന താലിബാൻ ഐക്യമത്യം മഹാബലമാവുന്ന താലിബാനെക്കാൾ ലോകത്തിന് നല്ലതാണെന്ന് വിചാരിക്കുന്നതിനാൽ മാധ്യമങ്ങളുടെ ഈ പ്രവചനം ശരിയാകുമെന്ന് പ്രത്യാശിക്കാം!
അഫ്ഘാനിസ്താനുപുറത്തും താലിബാൻ തിരിച്ചുവരവ് പ്രത്യാഘാതമുണ്ടാക്കം.

ഹിന്ദു ബുദ്ധ ഇസ്‌ലാമിക തീവ്രവാദങ്ങൾ - ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ്, പാകിസ്താൻ - സിഖ് തീവ്രവാദ ധാരകൾ ശക്തിപ്പെടാനുള്ള വ്യക്തമായ സാധ്യതകൾ - നിലനിൽക്കുന്നു. താലിബാന്റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രപരമായ വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിക്കുക. മാത്രവുമല്ല അതുണ്ടാക്കാൻ പോകുന്ന സുരക്ഷാ ഭീഷണികളും ഗൗരവതരമാണ്- ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു.

താലിബാന്റെ പുനരാഗമനം;
ഇസ്‌ലാമിക തീവ്രവാദത്തിന്റെ പ്രചോദന നിമിഷം
ഷാജഹാൻ മാടമ്പാട്ട് എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 37

Comments