സ്വകാര്യ ഹോസ്റ്റലുകളിലെ സ്ത്രീവിരുദ്ധമായ കടുത്ത നിയന്ത്രണങ്ങളും സെന്‍സറിങ്ങും സ്വകാര്യതയിലേക്കുള്ള ആക്രമണങ്ങളുമെല്ലാം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഷീ സ്റ്റേ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ എന്ന ആശയം കൊണ്ടുവരുന്നത്. എന്നാൽ, ഷീ സ്റ്റേയും സ്വകാര്യ ഹോസ്റ്റലുകൾക്കുതുല്യമായ മറ്റൊരു സദാചാര സ്ഥാപനം മാത്രമാണ് എന്ന് തെളിയിക്കുകയാണ്, കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ഷീ സ്റ്റേ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റൽ.
7 Dec 2021, 04:23 PM
നഗരങ്ങളിലും മറ്റും ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളുടെ താമസം, കേരളത്തിൽ ഇന്നും ഒരു വലിയ പ്രശ്നമാണ്. കടുത്ത നിയന്ത്രണങ്ങളും സെന്‍സറിങ്ങും സ്വകാര്യതയിലേക്കുള്ള ആക്രമണങ്ങളുമെല്ലാം നേരിട്ടാണ് സ്ത്രീകള്‍ ഹോസ്റ്റലുകളിൽ കഴിഞ്ഞുകൂടുന്നത്. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഷീ സ്റ്റേ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ എന്ന ആശയം കൊണ്ടുവരുന്നത്. എന്നാൽ, ഷീ സ്റ്റേയും സ്വകാര്യ ഹോസ്റ്റലുകൾക്കുതുല്യമായ മറ്റൊരു സദാചാര സ്ഥാപനം മാത്രമാണ് എന്ന് തെളിയിക്കുകയാണ്, കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ഷീ സ്റ്റേ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റൽ.
ഇവിടെ, മെസ്സ് സൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട നാലു പേരെയാണ് കഴിഞ്ഞ മാസം അധികൃതർ പുറത്താക്കിയത്. ഇവർ പരസ്യമായി തന്നോടു മാപ്പു പറയണമെന്നും, മാതാപിതാക്കളെ വിളിപ്പിക്കണമെന്നുമായിരുന്നു വാര്‍ഡന്റെ ആവശ്യം. എന്നാല്‍ തൊഴിലെടുത്ത് ജീവിക്കുന്ന, പ്രായപൂർത്തിയായ സ്ത്രീകള്‍ ഈ ആവശ്യം നിരാകരിച്ചതാണ് പുറത്താക്കലിന് കാരണമായത്.
കോവിഡ് വ്യാപനം മൂലം ഹോസ്റ്റലില്‍ ആളില്ലാതായതോടെ നിലവിലുള്ള കുക്കിനെ പറഞ്ഞു വിട്ടിരുന്നു. എന്നാല്‍ ബദല്‍ സംവിധാനം കണ്ടെത്തുന്നതില്‍ ഹോസ്റ്റല്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും, മാസങ്ങളോളം ഭക്ഷണകാര്യത്തില്‍ തങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥ നേരിട്ടെന്നും, പുറത്താക്കപ്പെട്ട സുഹാസിനി* തിങ്കിനോട് പറഞ്ഞു.
""എട്ടു മാസത്തോളം അവിടെ ഭക്ഷണ സൗകര്യമുണ്ടായിരുന്നില്ല. പുറത്തു നിന്നുള്ള ഭക്ഷണവും അനുവദിക്കില്ല. അത് സംസാരിക്കാനാണ് ഞങ്ങള്‍ ചെന്നത്. മെസ് തങ്ങളുടെ ഉത്തരവാദിത്തമല്ല, താമസക്കാര്‍ തന്നെ നടത്തേണ്ടതാണെന്നായിരുന്നു അവരുടെ പക്ഷം. ഞങ്ങളെ സംബന്ധിച്ച് അത് അപ്രായോഗികമായിരുന്നു. കോവിഡ് സമയത്ത് എട്ടോളം താമസക്കാര്‍ മാത്രമായിരുന്നു ഹോസ്റ്റലിലുണ്ടായിരുന്നത്. ഹോസ്റ്റലിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും അനുവാദമില്ല. കോവിഡ് കാരണം പുറത്തു ഹോട്ടലുകളില്‍ ഡൈന്‍ ഇന്‍ സൗകര്യം ഇല്ലാതിരുപ്പോള്‍ പോലും ഹോസറ്റലില്‍ പുറത്തു നിന്നുള്ള ഭക്ഷണത്തിന് വിലക്കായിരുന്നു. ജോലി കഴിഞ്ഞെത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പുറത്തു പോയി താമസിച്ചെത്തിയാല്‍ സ്ഥാപനത്തില്‍ പരാതിപ്പെടും എന്നുവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.''
""ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരവധി തവണ വാര്‍ഡനു മുന്നില്‍ താമസക്കാര്‍ ഉന്നയിച്ചിരുന്നു. അതേകുറിച്ച് സംസാരിച്ചതിനാണ് ഞങ്ങളോട് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്ത് പുറത്തു പോകാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ പത്തിനായിരുന്നു ഇത്. ഒരാഴ്ചക്കകം ഹോസ്റ്റല്‍ ഒഴിയണം എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച കത്തില്‍ പറഞ്ഞത്. രസകരമായ കാര്യം, ഈ പ്രശ്‌നത്തിനു ശേഷം ഹോസ്റ്റല്‍ അധികൃതര്‍ മെസ്സ് പുനരാരംഭിച്ചു. എന്നാല്‍ അതിനു വേണ്ടി സംസാരിച്ച ഞങ്ങള്‍ക്ക് പുറത്തുപോകേണ്ടി വന്നു.
കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ കണ്ട് വിഷയം അവതരിപ്പിച്ചപ്പോള്‍ അപ്പോളജി ലെറ്റര്‍ നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ ഞങ്ങളെ ഉപദേശിച്ചു. അതു പ്രകാരം ഞങ്ങള്‍ വാര്‍ഡനെ കാണാന്‍ ചെപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് മാപ്പു പറയണമെന്നും മാതാപിതാക്കളെ കൊണ്ടു വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. 25-ന് മുകളില്‍ പ്രായമുള്ള, തൊഴിലെടുക്കുന്ന ഞങ്ങളെല്ലാവരും സ്വതന്ത്രമായി ജീവിക്കുന്ന ആളുകളാണ്, ഇതില്‍ വീട്ടുകാര്‍ ഇടപെടേണ്ട കാര്യമില്ലെന്നു പറഞ്ഞപ്പോള്‍ "അതെന്താ നിങ്ങള്‍ക്ക് അച്ഛനും അമ്മയുമൊന്നുമില്ലെ' എന്നായിരുന്നു ഞങ്ങളോടവര്‍ ചോദിച്ചത്. രണ്ടു തവണ പൊലീസിലും പരാതിപ്പെട്ടിരുന്നു. കോർപറേഷനു കീഴിലുള്ള ഹോസ്റ്റലാണെന്നറിഞ്ഞപ്പോള്‍ തുടക്കത്തിലുണ്ടായ താല്‍പര്യം അവർ കാണിച്ചില്ല. പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അതിന് വാർഡൻ തയ്യാറായില്ല. മാപ്പു പറയത്തക്ക തെറ്റ് ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഗതികേടു കാരണം പ്രശ്നം അവസാനിപ്പിക്കാൻ അവരോട് വ്യക്തിപരമായി മാപ്പു പറയാൻ പോലും ഞങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് മാപ്പു പറയണമെന്ന വാർഡന്റെ ആവശ്യം വകവെച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അനീതി നേരിട്ടത് ഞങ്ങളാണ്.''

സാധാരണ ഹോസ്റ്റലുകളിലേതിനു സമാനമായി സ്ത്രീകളുടെ സ്വതന്ത്രമായ നിലനില്‍പ്പിനെ അംഗീകരിക്കാൻ ഷീ സ്റ്റേയ്ക്കും സാധിക്കുന്നില്ല. ""ഹോസ്റ്റലിലെ സ്ത്രീകള്‍ താമസിച്ചെത്തിയാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുക, വീട്ടില്‍ വിളിക്കുക തുടങ്ങി സാധാരണ ഹോസ്റ്റലുകളിലെ പിന്തിരിപ്പന്‍ ചട്ടങ്ങളെല്ലാം ഇവിടെയുമുണ്ട്. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരിലായിരിക്കും ചിലപ്പോള്‍ അവര്‍ നമ്മളെ ഹരാസ് ചെയ്യുന്നത്. സ്വസ്ഥമായ താമസ സൗകര്യം ഒരുക്കി ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം താമസക്കാരെ മാനസികമായി പീഡിപ്പിക്കുകയാണവിടെ.'' തങ്ങളുടെ ജോലിയേയും ജീവിതത്തെയും ബാധിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഭയക്കുന്നതിനാലാണ് പേരു വെളിപ്പെടുത്താതെന്നും ഇവർ പറയുന്നു.
താമസക്കാരോട് ഔദാര്യമനോഭാവം വെച്ചു പുലര്‍ത്തുന്ന, ഉദാസീനമായ നിലപാടാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരുടേതെന്നും സുഹാസിനി. ""അവിടെ വാടക കുറവാണെന്നത് തങ്ങളുടെ ഔദാര്യമായിട്ടാണ് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ കാണുത്. മേയര്‍ പോലും അത്തരത്തില്‍ ഞങ്ങളോട് സംസാരിച്ചത് നിരാശപ്പെടുത്തി. 2750 രൂപയാണ് ഡോര്‍മെട്രി റൂമിന് നല്‍കു വാടക. വനിതാ വികസന കോര്‍പറേഷന്‍ നടത്തുന്ന സ്ഥാപനത്തെ അതിനുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ നോക്കിക്കാണുന്നത് തെറ്റാണ്. സ്ത്രീകളുടെ അവകാശബോധത്തെ ചോദ്യം ചെയ്യുകയാണിവര്‍. സത്യം പറഞ്ഞാല്‍ നഗരത്തില്‍ മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഞാൻ. എനിക്ക് അവിടെ തുടരണമെന്നും ആഗ്രഹമുണ്ടായിരുന്നു. പല രീതിയില്‍ പരിഹരിക്കാമായിരുന്നിട്ടും നടത്തിപ്പുകാരുടെ അഹംഭാവമാണ് ഈ ഒരവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.''
താമസക്കാരുടെ കാര്യത്തില്‍ ഹോസ്റ്റല്‍ അധികൃതർ വെച്ചു പുലര്‍ത്തു ഉദാസീനത പുതിയ കാര്യമല്ലെന്ന് സ്ഥാപനത്തില്‍ മുന്‍പ് താമസിച്ചിരുന്ന മാധ്യപ്രവര്‍ത്തക ഫസീല മൊയ്തു പറയുന്നു. ""ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ ഒഴിവാക്കാന്‍ ഹോസ്റ്റലില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ താമസക്കാര്‍ക്ക് അവ സഞ്ചിയില്‍ കെട്ടി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കളയേണ്ട സാഹചര്യം പോലും അവിടെ ഉണ്ടായിരുന്നു. ഉപയോഗ ശേഷം സാനിറ്ററി നാപ്കിനുകള്‍ നശിപ്പിക്കാന്‍ സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ കേടു വന്നിട്ടും അത് ശരിയാക്കാതിരുന്നതിനാലായിരുന്നത്. 100-ഓളം പേരാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. പമ്പുകളില്‍ നിന്ന് പെട്രോള്‍ ശേഖരിച്ച് നാപ്കിനുകള്‍ കൂട്ടിയിട്ട് കത്തിക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
മറ്റൊരു സംഭവം, ഞാനുണ്ടായിരുന്ന സമയത്ത് അവിടെ താമസിച്ചിരുന്ന ഒരാള്‍ക്ക് സെക്ഷ്വല്‍ അസാള്‍ട്ട് നേരിടേണ്ടി വന്നു. ഹോസ്റ്റലിനു പുറത്തുള്ള റോഡില്‍ വെച്ചായിരുന്നു അത്. പൊലീസില്‍ പരാതിപ്പെടുന്നതിന് പകരം അക്രമിക്കപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്താനായിരുന്നു അന്ന് അധികൃതര്‍ താല്‍പര്യപ്പെട്ടത്. പിറ്റേ ദിവസം താമസക്കാര്‍ ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.'' ഫസീല പറയുന്നു. വൈ-ഫൈ, നാപ്കിന്‍ വെന്‍ഡിങ്ങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയായിരുന്നു ഷീ സ്റ്റേ ആരംഭിച്ചത്.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സമയം നിയന്ത്രണം ഇല്ല എന്നതായിരുന്നു ഷീ സ്‌റ്റേ ആരംഭിക്കുമ്പോഴത്തെ ആകര്‍ഷകമായ പ്രഖ്യാപനം. എന്നാല്‍ ഒരിക്കലും അതങ്ങനെയായിരുന്നില്ലെന്ന് ഫസീല പറയുന്നു. ""താമസക്കാരായ വിദ്യാര്‍ത്ഥികള്‍ 6.30-ന് ഹോസ്റ്റലില്‍ പ്രവേശിക്കണം. ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനത്തിന്റെ കത്തുണ്ടെങ്കില്‍ ഏഴു മണി വരെ സമയം അനുവദിക്കും. നൈറ്റ് ഷിഫ്റ്റ് എടുത്ത് ജോലി ചെയ്യാനുള്ള സൗകര്യം ഇവര്‍ ഒരുക്കുന്നില്ല. ഹോസ്റ്റലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിപ്പെട്ടാല്‍, അവര്‍ നമ്മളെ പ്രശ്‌നക്കാരാക്കി ചിത്രീകരിക്കും. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി ഇരിക്കണം എന്ന സന്ദേശം തന്നെയാണ് ഇവര്‍ നല്‍കുന്നത്.''
താമസക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക മൂല്യബോധത്തില്‍ നിന്നുകൊണ്ടുള്ള പ്രതികരണമാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ സുഹറ തിങ്കിന് നല്‍കിയത്. തന്നെയും കോര്‍പ്പറേഷനെയും ചീത്ത വിളിച്ചതിനാണ് നാലു പേരെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് സുഹറ പറഞ്ഞു. ""കോവിഡിനെ തുടര്‍ന്ന് ഹോസ്റ്റലിലെ താമസക്കാര്‍ കുറഞ്ഞതിനാലാണ് മെസ്സ് നിര്‍ത്തിയത്. നവംബറില്‍ 25-ഓളം പേരായപ്പോള്‍ വീണ്ടും മെസ്സ് ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം അടച്ചിട്ടതു കാരണം ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തിലായിരുന്നില്ല അടുക്കള. നവംബര്‍ ആദ്യവാരം കുക്ക് അടുക്കളയുടെയും മറ്റും കാര്യങ്ങളൊക്കെ വന്ന് നോക്കിയിരുന്നു. നവംബര്‍ പകുതിയോടെ മെസ്സ് തുടങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇവര്‍ വന്ന് പ്രശ്‌നമുണ്ടാക്കിയത്. മാലിന്യ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഭക്ഷണം പുറത്തു നിന്ന് കൊണ്ടു വരരുതെന്ന് പറഞ്ഞത്. പ്രശ്നം കോമ്പ്രമെെസ് ചെയ്യാൻ പൊലീസ് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാനതിന് തയ്യാറല്ല. എനിക്ക് ചീത്ത വിളി സഹിച്ച് ജോലി ചെയ്യേണ്ട ആവശ്യമില്ല. ഇത്തരം ആളുകളെ വെച്ച് സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.'' അവര്‍ പറയുന്നു.
എം.കെ. മുനീര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരിക്കെ 2015 മെയ് 11-നാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കോഴിക്കോട് ആദ്യത്തെ ഷീ സ്റ്റേ ആരംഭിച്ചത്. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ചുരുങ്ങിയ ദിവസ വാടകയ്ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വാസസ്ഥലം, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വതന്ത്രമായി മറ്റു കെട്ടുപാടുകളില്ലാതെ തൊഴിലെടുക്കാനുള്ള അന്തരീക്ഷം- തുടങ്ങിയ ബൗദ്ധിക സാഹചര്യങ്ങളൊരുക്കി സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അനീതികള്‍ക്ക് പരിഹാരം കണ്ടെത്തലായിരുന്നു ഷീ സ്റ്റേയുടെ ഉദ്ദേശ്യലക്ഷ്യം. വനിതാ വികസന കോര്‍പറേഷനു കീഴിലെ അനേകം ഹോസ്റ്റലുകളെ ഇത്തരത്തില്‍ ഷീ സ്റ്റേകളാക്കി മാറ്റി, എല്ലാ നഗരത്തിലും സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും സൗകര്യം ഒരുക്കുക എന്നതായിരുന്നു പദ്ധതി.
*പേര് യഥാർത്ഥമല്ല.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ബിനു ആനമങ്ങാട്
May 17, 2022
10 Minutes Read
വിമെൻ ഇൻ സിനിമ കളക്ടിവ്
May 02, 2022
2 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 30, 2022
7 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 30, 2022
10 Minutes Read
മുഹമ്മദ് ഫാസില്‍
Apr 28, 2022
9 Minutes Watch
അശോകകുമാർ വി.
Apr 23, 2022
10 Minutes Read
എം. വി. നികേഷ് കുമാര്‍
Apr 15, 2022
5 Minutes Read