അസാഫിൽ ബിലാ
അജിനിഹാ

ലച്ചുവീശുന്ന കാറ്റിനെപ്പോലെയാണ് ജീവിതമിപ്പോൾ എന്നേയുംകൊണ്ട് പോവുന്നത്. ഏതെങ്കിലുമൊരു മരച്ചില്ലയിലോ പാറയിലോ തലയടിച്ചത് തീരും. ഓർമകളാകെയും അതോടെ ചിതറും. കഴിഞ്ഞ പത്ത് വർഷങ്ങളായി എഴുത്തുകാരനായി ജീവിക്കുന്നു. ഇരുപതിലധികം കഥകൾ വിവിധ ഇടങ്ങളിലായി അച്ചടിച്ചു വന്നു. അതെല്ലാം ചേർത്ത് മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. പക്ഷേ, ഈയിടെ എഴുതിയ 'തോക്ക്' എന്ന കഥ ആകെ കുഴപ്പമായി. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

“മനോജേ, തന്നോട് അന്നേ ഞാൻ പറഞ്ഞതല്ലേ ഇത് പ്രശ്നമാവുമെന്ന്”, ആദ്യം കഥ വായിച്ച സുഹൃത്തും ലൈബ്രേറിയനുമായ ആനന്ദൻ ഇതു പറഞ്ഞപ്പോൾ കാര്യമാക്കിയില്ല.

“വയസ്സ് നാൽപ്പതിലേക്ക് അടുക്കുന്നു. എന്നിട്ടും ഇതേ പ്രായത്തിലുളളവരുടെ ആഘോഷങ്ങളോ സന്തോഷങ്ങളോ ഇന്നോളം അനുഭവിക്കാനായിട്ടില്ല. അതില് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് യാതൊരു കാര്യവുമില്ല. ചുറ്റിലുമുള്ള അല്ലെങ്കിൽ ഉണ്ടായിരുന്നെന്നു ഞാൻ മാത്രം കരുതിയതെല്ലാം മിഥ്യയായി മാറും. ഓരോ മനുഷ്യന്റേയും എല്ലാ വീഴ്ചകൾക്കും അവൻ മാത്രമാണ് ഉത്തരവാദി. സത്യത്തിൽ ഇരുപതുകൾക്ക് ശേഷമാണ് ജീവിതത്തിന്റെ കടുപ്പം അനുഭവിച്ച് തുടങ്ങിയത്. മിക്ക ദരിദ്രർക്കും പറയാനുളള/ഉണ്ടാവാറുള്ള ബാല്യ-കൗമാര വിഷമങ്ങളൊന്നും എനിക്ക് ഇല്ല. അതേ സമയം കുറേയേറെ സന്തോഷങ്ങളും ആനന്ദങ്ങളും ഉണ്ടായിട്ടുമുണ്ട്. പറഞ്ഞല്ലോ, ഇരുപതുകൾക്ക് ശേഷമാണ് ഈയൊരു അവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടതെന്ന്.”

“ആരാണതിനൊക്കെ കാരണക്കാര്, ഞങ്ങളാന്നോ?” ആനന്ദൻ ചോദിച്ചു.

പലരിൽ നിന്നും അനേകതവണ നേരിട്ട ചോദ്യമാണ്. അന്നും ഇന്നും അതിനു മുന്നിൽ തലകുനിച്ചു.

“എടോ, താൻ തന്റെ ലൈഫ് എഴുത്, ഇച്ചരെ മസാലയൊക്കെ ചേർത്തൊന്നു കീച്ചിയാ മതി. മാത്രമല്ല, ഇപ്പോൾ അതിനാണ് മാർക്കറ്റും”.

അവൻ പറയുന്നതിൽ കാര്യമുണ്ട്. പക്ഷേ, ഗ്യാലറിക്ക് വേണ്ടി കളിക്കുന്നത് പറ്റത്തില്ല.

“സ്വകാര്യ ജീവിതം മറ്റുള്ളവർക്ക് മുന്നിലിട്ട് സിമ്പതി പിടിച്ചു പറ്റാനൊന്നും കഴിയില്ലൊടോ”.

“ഓ… താനൊരു നിലപാടുകാരൻ. മനുഷ്യരുടെ ദാരിദ്ര്യവും വേദനകളും എക്കാലത്തും വലിയ മാർക്കറ്റൊണ്ട്. പ്രത്യേകിച്ച് എഴുത്തുകാരുടേയും കലാകാരന്മാരുടേയും. പലരുമത് സ്വയം വിൽക്കുന്നുമുണ്ട്. രക്ഷപ്പെടാനൊരു വഴി പറഞ്ഞെന്നേയുള്ളൂ. തനിക്കത് വേണ്ടേല് എനിക്കാണോ കഴപ്പ്?”

അവന്റെ പുച്ഛത്തോടെയുള്ള മറുപടി കേട്ടപ്പോൾ കലിച്ചു വന്നെങ്കിലും മറുത്തൊന്നും മിണ്ടിയില്ല. ചില നേരത്ത് മൗനമാണ് ഏറ്റവും നല്ല ആയുധം.

കാലം മുന്നിലേക്ക് വെച്ചു നീട്ടിയ സാധ്യതകളൊന്നിലും തൃപ്തി തോന്നിയില്ല. സ്വയം തെരഞ്ഞെടുത്ത വഴിയിലേക്ക് ഇറങ്ങിയപ്പോൾ രക്ഷപ്പെടുമെന്ന പ്രതീക്ഷയായിരുന്നു. അതിന്റെ ചില സന്തോഷങ്ങൾ മറക്കുന്നില്ല. സ്വാതന്ത്ര്യം എന്നൊക്കെ വിവക്ഷിക്കാവുന്ന ചില നേരങ്ങൾ, അനുഭവങ്ങൾ,അംഗീകാരങ്ങൾ.. എന്നാലതിനും മഴപ്പാറ്റയുടെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. അതൊരു ഗർത്തമാണെന്നു മനസ്സിലാവുമ്പോഴേക്കും ഏറ്റവും ആഴത്തിലോട്ട് വീണുപോയി.

ഇനിയൊന്ന് ആകാശം കാണില്ലെന്നുറപ്പുള്ള ആഴമാണത്. അടുത്ത മാസം നാൽപ്പത് തികയുന്ന, ആണൊരുത്തൻ.

ഹാ, ആണൊരുത്തന് കരയാനോ സങ്കടപ്പെടാനോ പാടില്ലെന്ന സമൂഹം നിർമിച്ചുവെച്ചിരിക്കുന്ന മതിലിനുള്ളിൽ തടവറയിലാക്കപ്പെട്ടിട്ട് ഇരുപതാണ്ട് തികയാനായി.. പ്രതീക്ഷിച്ചതുപോലെയെന്നും ജീവിതം നൽകിയില്ല. കൂടെയുള്ളവരോട് ഉള്ളിലെ കനലിനെക്കുറിച്ച് ഒരിക്കൽ പോലും സൂചിപ്പിച്ചതുമില്ല. അവരുടെ ആവശ്യങ്ങളെ ആവുംപടി നടത്തിക്കൊടുത്തു.

ലോൺ, അസുഖങ്ങൾ, സ്കൂൾ ഫീസ്, ദൈനംദിനാവശ്യങ്ങൾ, വസ്ത്രങ്ങൾ…
വല്ലപ്പോഴും മാത്രമുള്ള യാത്രകൾ, പുറത്തു നിന്നും കഴിക്കുന്ന ഭക്ഷണം.

സത്യത്തിൽ അവരെയും കുറ്റം പറയാനൊക്കില്ല. സമാനസ്ഥിതിയിലുള്ളവർക്ക് കിട്ടുന്ന ഒന്നും അവർക്ക് നൽകാനായിട്ടില്ല. പക്ഷേ, സ്വയം വിശപ്പ് സഹിച്ചോണ്ട് എത്രയോ തവണ അവരുടെ സന്തോഷങ്ങളിൽ ചിരിച്ചു നിന്നിട്ടുണ്ട്. ആദ്യമാദ്യം ശരീരം അതിനോട് വല്ലാതെ പ്രതികരിച്ചിരുന്നു. പോകപ്പോകെ ശരീരം അത് സ്വീകരിച്ചു. കഴിച്ചാലെന്ത്, കഴിച്ചില്ലേലെന്തെന്ന മട്ടിലേക്ക് ആമാശയം പരിണാമപ്പെട്ടു. മനുഷ്യരുടെ ഏറ്റവും അവസാനം പരിണാമപ്പെട്ട അവയവം എതെന്നാണ് ഇപ്പോഴോർക്കുന്നത്. അതൊരുപക്ഷേ ചെവിയോ ആമാശയമോ തന്നെയാവും… ഇനിയത് തലച്ചോർ തന്നെയാണോ എന്നുമറിയില്ല.

“എടോ, അതൊക്കെ അതിന്റേതായ സമയങ്ങളിൽ നടക്കും. നാൽപ്പതു വയസ്സെന്നു പറയുന്നതൊന്നും വലിയ പ്രായമല്ല. നീയൊന്നോർത്ത് നോക്കിയേ, ലോകത്ത് പ്രശസ്തരായ പലരും അവരുടെ നാൽപ്പതുകളിലാണ് കയ്ച്ചിലായത്”.

അവനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒന്നും മിണ്ടാതെ ലൈബ്രറീന്ന് ഇറങ്ങി. നാട്ടിലേക്കുള്ള ബസ് കയറി. കുഴികളിൽ നിന്നും കുഴികളിലേക്ക് ചാടിയും വെട്ടിച്ചും പോവുന്ന ബസിലിരുന്നുകൊണ്ട് ജീവിതത്തിലെ ഓരോന്നും ഓർക്കാൻ തുടങ്ങി.

‘’എത്രനാളെന്നുവെച്ചാണ് വാടകവീടുകൾ മാറി മാറി താമസിക്കുക?’’, അച്ഛന്റെയും അമ്മയുടേയും ചോദ്യത്തിന് മുന്നില്‍ തലകുനിക്കാനെ പറ്റാറുള്ളൂ. ബസിന്റെ കുലുക്കത്തിനൊപ്പം മനസ്സും കുലുങ്ങുന്നു. ഒരുതരം കുടഞ്ഞു മറിച്ചില്‍. കഴിഞ്ഞ മാസം ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ നടത്തിയ ലിറ്ററേച്ചറല്‍ ഫെസ്റ്റില്‍ പലായനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ഉണ്ടായിരുന്നു.

“ആധുനികാനന്തര മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ഷെൽട്ടറാണെന്ന് എവിടെയോ വായിച്ചിരുന്നു. ആരുടേയും ചോദ്യം ചെയ്യലുകളോ ഭയപ്പെടുത്തലുകളോ നേരിടാതെ കിടന്നുറങ്ങാനുള്ള ഇടം. സാറിന്റെ തോക്കെന്ന കഥയിൽ അതിനെക്കുറിച്ചുള്ള ചില സൂചനകളും ഉണ്ട്. അതിനെ സാറെങ്ങിനെയാ നോക്കിക്കാണുന്നത്?”, സദസ്സിലിരുന്ന ഒരു പെൺകുട്ടിയാണതു ചോദിച്ചത്.

“സമാധാനമായിട്ടുള്ള ഉറക്കിനോളം മരുന്നാവുന്ന ഒന്നുമീ ലോകത്തില്ലെന്നാണ് അനുഭവം. അതു കിട്ടുന്നത് സ്വന്തം വീട്ടിലാണ്. ഇപ്പറഞ്ഞ ഉറക്കമില്ലാത്തവന്റെ ജല്പനങ്ങളായതിനെ തള്ളുന്നവരും കാണും. അവരെ തടയുന്നില്ല. കാരണം, മനുഷ്യരുടെ ആഗ്രഹങ്ങളും ചിന്താഗതികളും തീർത്തും വ്യത്യസ്തമാണ്. തെളിച്ചു പറഞ്ഞാൽ ഇന്റിവിജ്വാലിറ്റി. ഇനി വീടുണ്ടെന്നുവെച്ചാലും അവര് നേരിടുന്ന അരക്ഷിതാവസ്ഥകൾ വേറെയുമുണ്ട്. സ്വന്തം വീട്ടിൽ നിന്നും നിഷ്കാസിതരായ അനേകം മനുഷ്യരെ കണ്ടിട്ടുണ്ട്. ചിലർ സ്വയവേയും മറ്റു ചിലരെ സമൂഹവും ഭരണകൂടം തന്നെയും നിഷ്കാസിതരാക്കി. അക്കൂട്ടത്തിൽ ചിലർ വീടടക്കം മരണത്തിലേക്ക് എരിഞ്ഞടങ്ങേണ്ടിയും വന്നിട്ടുണ്ട്.”

പിന്നാലെ മറ്റൊരു ചോദ്യം കൂടി സദസ്സിൽ നിന്നും ഉയർന്നു: “എഴുത്തുകാരനെന്ന ജീവിതത്തിൽ സാറ് തൃപ്തനാണോ?കുറച്ചുകൂടെ വിശദമായിട്ട് ചോദിച്ചാല് എഴുത്തുകൊണ്ട് ഇക്കാലത്ത് ഒരാൾക്ക് ജീവിക്കാനൊക്കുമോ?”

ഇരുപതോ ഇരുപത്തിരണ്ടോ വയസുള്ളൊരു ചെറുപ്പക്കാരനായിരുന്നത്.

മൈക്ക് കയ്യിലെടുത്ത് ഒരു നിമിഷം ആലോചിച്ചതിനു ശേഷം ഇങ്ങനെ മറുപടി പറഞ്ഞു; “ഇരുട്ടിന്റെ തട്ടുകളുള്ള ആകാശത്തിലേക്ക് നോക്കുന്നതു പോലയത് ശൂന്യതയിലേക്ക് നീണ്ടു നീണ്ടു പോവുന്നേയുള്ളൂ…
എന്തെല്ലാമോ ജോലികൾ ചെയ്തു. കൂട്ടിക്കൊടുപ്പോളം നീളുന്ന തരത്തിലുള്ള പണികൾ. ഒന്നിലും ഉറച്ചു നിൽക്കാനായില്ല. എഴുത്തുകാരനാവണമെന്ന സ്വപ്നത്തിനു പിന്നാലെ വെകിളിപിടിച്ചുള്ള ഓട്ടമായിരുന്നേ. അതിൻ്റെ പേരില് ചില സന്തോഷങ്ങളൊക്കെ കിട്ടിയത് വിസ്മരിക്കുന്നില്ല. ജലത്തിൽ വിരല് തൊടുന്നതു പോലെയുള്ള സുഖം. അതിനേറെ നേരത്തെ ആയുസ്സുമില്ല. ജലപ്പരപ്പിനു മുകളിലൂടെ നടക്കുന്നതായി ഭ്രമാത്മകത തോന്നുമെങ്കിലും തൊട്ടടുത്ത മാത്രയിൽ യാഥാർത്ഥ്യത്തിലേക്ക് കമിഴ്ന്നു വീഴും. പിന്നെയതിനുള്ളിൽ ശ്വാസം മുട്ടി മരണത്തോളമടുക്കും. ആരെങ്കിലുമൊരു രക്ഷയുടെ നൂല് നീട്ടി രക്ഷപ്പെടുത്തുമെങ്കിലും തൊണ്ടയിൽ ചൂണ്ടല് കുരുങ്ങിയ മീനിന്റെയതേ അവസ്ഥയാണത്. പിടഞ്ഞു കൊണ്ടേയിരിക്കും. എന്നാൽ, എഴുത്താളെന്ന ഏറ്റവും പ്രിയപ്പെട്ട ജീവിതവും അതിനു പുറത്തുള്ള മറ്റ് ജീവിതവും ഒരു തരത്തിലും ഒത്തുപോവുന്നതല്ല. എല്ലാ മനുഷ്യരും മൂന്ന് ജീവിതം നയിക്കുന്നെന്നാണ് പറയപ്പെടുന്നത്.
ഒന്ന്, അവന്റെ മാത്രം സന്തോഷങ്ങളിലും വേദനകളിലുമുള്ള ജീവിതം.
രണ്ട്, അവന്റെ കുടുംബത്തിനകത്തെ ജീവിതം.
മൂന്ന്, സമൂഹത്തിനു മുന്നിലുള്ള ജീവിതം.
എന്നാലൊരു എഴുത്താൾക്ക് നാലാമതൊരു ജീവിതം കൂടിയുണ്ട്.
മേൽപ്പറഞ്ഞ മൂന്ന് ജീവിതങ്ങൾക്കൊപ്പം അയാളെ വിടാതെ ഗ്രസിച്ചിട്ടുള്ളത്, സ്വാനുഭവങ്ങളും ഭാവനയും രാഷ്ട്രീയവും കൂടാതെ ഭ്രമാത്മതകളിലേക്കും നീളുന്ന ജീവിതം.
ഒരേ സമയം താൻ തന്നെയും തന്റെ കഥാപാത്രങ്ങൾ തമ്മിലും വെച്ചു മാറുന്നതും പരസ്പരം കലഹിക്കുകയും കലരുന്നുതുമായ സങ്കീർണത. ഇത്രനാളുമതിന്റെ സകല വേദനകളും സഹിച്ചു.. ഇനിയൊന്നിനേയും താങ്ങാനുള്ള കരുത്തില്ല. വേരടർന്ന് ജലമില്ലാതായ മരത്തിന്റെ ഇലകൾ പച്ചയിലേ ഞെട്ടറ്റു വീഴുന്നതു പോലെ വീഴുകയാണ്. എല്ലാം ഉപേക്ഷിച്ച് എവിടേക്കെങ്കിലും ഓടിപ്പോവാമെന്നുവെച്ചാൽ അതിനും കഴിയില്ല.
തന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരുടെ മുഖം മനസ്സിനെ പിടിച്ചു കെട്ടും”.

സദസ്സിൽ നിന്നും കയ്യടികളുയർന്നെങ്കിലും പിന്നേയും പലതും പറയാനുണ്ടെന്നു തോന്നിയിരുന്നു. സമയക്കുറവുകൊണ്ട് അതിന് സാധിച്ചതില്ല.

ഇപ്പോഴാണ് മറ്റൊന്നോർക്കുന്നത്.
ഒരു പ്രണയം. ജീവിതത്തിന്റെ ഏറ്റവും പരിതാപകരമായ വളവിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു അവളുടെ വരവ്.

കുറച്ചുനാളുകൾ പ്രണയപ്പെട്ടു. എല്ലാ തരത്തിലും അവളുടെ സഹായങ്ങൾ ലഭിച്ചു. പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് വീണ്ടും നടക്കേണ്ടി വന്നതോടെ അതിലനേകം വിള്ളലുകൾ വീണു. പരസ്പരം മനസ്സിലാക്കാതെയായി. സ്വജീവിതവും സാമൂഹിക ജീവിതവും എഴുത്ത് ജീവിതവും തമ്മിലുള്ള സംഘർഷങ്ങളിലേക്ക് അവളും ചേർന്നു.

വഴക്കും കുറ്റപ്പെടുത്തലുകളും നിത്യസംഭവമായി മാറി. സകലതും നിർജ്ജീവമായി. നിർഭാഗ്യവശാൽ, തനിച്ചിരിക്കുകയെന്നാൽ സ്വയം കണ്ടെത്താനുള്ള തീവ്രശ്രമമാണെന്നത് അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഈയിടെയായി അതെന്റെ മാത്രം കുറ്റമെന്നൊരു തോന്നലുണ്ട്.

എല്ലാത്തിൽ നിന്നും തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ദയനീയമായി പരാജിതനായി. അതിനിടെ ഒരു മാഗസിൻ എഡിറ്ററായി ജോലിക്ക് കയറി. മൂന്ന് മാസം കഴിഞ്ഞപ്പോൾ അവരുടെ നിലപാടുകളോട് ഒത്തു പോയില്ല. അങ്ങനെയതും വിട്ടു. അതിന്റെ പേരിലും കുറേ പ്രശ്നങ്ങളുണ്ടായി. അവിടെ നിന്നും മടങ്ങുമ്പോഴും മനസ്സ് മുഴുവൻ സ്വജീവിതം തന്നെയായിരുന്നു.

‘തോക്ക്’ എന്ന കഥയാണ് അതിന്റേയും കാരണമെന്ന് എനിക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. ആരോടുമതു പങ്കുവെച്ചില്ലെന്നു മാത്രം.

കഥ വന്നതിന്റെ നാലാമത്തെ ദിവസം എറണാകുളത്ത് നിന്നും ഒരാളത് വായിച്ചിട്ട് വിളിച്ചു. രാത്രി ഏകദേശം പതിനൊന്ന് കഴിഞ്ഞിരുന്നപ്പോൾ. ജോർജ്, ആളൊരു തോട്ടത്തിലെ പണിക്കാരാനാണെന്നാ പറഞ്ഞത്.

“കഥയൊക്കെ എഴുതുന്ന മനോജ് സാറല്ലിയോ?”, ഫോണെടുത്തയുടനെ ഇതായിരുന്നു ആദ്യ ചോദ്യം.

അതേയെന്നു പറഞ്ഞപ്പോൾ എന്റേതായി ആദ്യം വായിച്ച തോക്കെന്ന കഥയെക്കുറിച്ച് വാചാലനായി. അതിൽ നിഗൂഢമായി പറയുന്നത് കാനോൻ ദേശത്തെ കുറിച്ചല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു. ഞാനതു കേട്ട് വെറുതെ ചിരിച്ചതേയുള്ളൂ. പിന്നെ പ്രണയകഥയെക്കുറിച്ചായി സംസാരം. പതിയെയത് കരച്ചിലായി മാറി. ഞാൻ തന്നെ കരയുന്നതു പോലൊണതു തോന്നിയത്. മനസ്സിലേക്ക് കിലോമീറ്ററുകൾപ്പുറത്തു നിന്നും തോട്ടത്തിൽ പണിയെടുക്കുന്നൊരാള് ജിന്ന് പോലെ പറന്നിറങ്ങിയിരിക്കുന്നു.

ഏങ്ങലടങ്ങിയപ്പോൾ അയാൾ സ്വന്തം ജീവിതം പറഞ്ഞു.

തന്റെ മോള് മറ്റൊരു മതക്കാരന്റെ കൂടെ പ്രേമിച്ച് ഒളിച്ചോടിയ കഥ. അതിന്റെ പേരിൽ അയാൾ നേരിടേണ്ടി വന്ന അപമാനങ്ങൾ… മാറ്റിനിർത്തലുകൾ...

അവസാനം സ്വന്തം നാടുപേക്ഷിച്ച് മാറേണ്ടി വന്നെന്ന്. അരമണിക്കൂറിലധികം അതു കേട്ടു. അയാളുടെ മകളുടെ ജീവിതം നേരെയാക്കാൻ പലരീതിയിൽ ആഗ്രഹിച്ചെന്നും ശ്രമിച്ചെന്നും അവസാനമത് ഉപേക്ഷിച്ചെന്നും സങ്കടത്തോടെ പങ്കുവെച്ചു. മകള് അവൾക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കട്ടേയെന്നു പറഞ്ഞപ്പോൾ അയാളെന്നോട് തട്ടിക്കയറി. അല്പം പരുഷമായി തന്നെയായിരുന്നത്.

ഇനിയൊരിറ്റ് ജീവിതക്കൈപ്പില്ല
കുടിച്ചുവറ്റിക്കുവാൻ
മുഴുക്കേയും കുടിച്ചുതീർന്നുപോയി
മരണമധ്യേ.
ജീവിതം
മരണം
അനുഭവങ്ങൾ
ആഗ്രഹങ്ങൾ…

മറുപടിയായി കഥയുടെ അവസാനവരികൾ ഓർമിപ്പിച്ചു: “നിങ്ങളും അവരുടെ ആളാണ്”.

ജോർജിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ക്രോധമായിരുന്നു. അന്ന് ഞാൻ രാത്രി ഉറങ്ങിയില്ല. ജോർജും ഉറങ്ങിയിട്ടുണ്ടാവില്ലെന്നുറപ്പാണ്.

അന്നു പുലർച്ചെ പതിവില്ലാതെ മഴ പെയ്തു. അമ്പതു കൊല്ലത്തിനടുത്തെങ്കിലും പഴക്കമുള്ള വാർക്ക വീടിന്റെ സിമന്റടർന്ന് ദേഹത്ത് വീണ് അച്ഛൻ നിലവിളിച്ചപ്പോൾ സകലതും മഴയിലേക്ക് ഒഴുക്കി വിട്ടു.

അതേസമയം ടെൽ അവീവിൽ നിന്ന് ഗാസാമുനമ്പിലേക്ക് നൂറുകണക്കിന് മിസൈലുകൾ പതിച്ചെന്ന വാർത്ത പിന്നീടാണ് അറിഞ്ഞത്. നമ്പർ സേവ് ചെയ്തു വെച്ചിരുന്നെങ്കിലും ജോർജിനെ ഓർത്തില്ല. ഇപ്പോഴത് ഓർമയുടെ കൂട് പൊളിച്ച് പറന്നതാണ്. അല്ലെങ്കിലും ഓർമകൾ മാലാഖമാരെപ്പോലെയാണ്.

അവർക്കെവിടേയും ഏതു നേരത്തും കയറിച്ചെല്ലാം. തങ്ങൾ ഉദ്ദേശിക്കുന്നവർക്കല്ലാതെ മറ്റാർക്കും ദൃശ്യപ്പെടുകയുമില്ല.

ഇവിടെ, ഈ കടലോരത്ത് ഞാൻ മാത്രമേയുള്ളൂ. ദൂരെയേതോ വള്ളമോ, ബോട്ടോ പൊട്ടുപോലെ കടൽപ്പരപ്പിലൂടെ നീങ്ങുന്നുണ്ട്. ആ കാഴ്ചയെ ഒന്നുകൂടി തെളിഞ്ഞു കാണാനെന്നോണം ശ്രമപ്പെട്ട് എഴുന്നേറ്റ് നിന്നു. എന്നാലതെന്റെ വെറുമൊരു തോന്നലായിരുന്നു. മരുഭൂമിയിൽ ഒറ്റപ്പെട്ടവർ കാണുന്നതു പോലെയുള്ള മായക്കാഴ്ചകൾ. കുറേ നേരം സത്യത്തിനും മിഥ്യയ്ക്കുമിടയിലെ നൂൽപ്പാലത്തിൽ അകപ്പെട്ടു. വാച്ചിൽ സമയം നോക്കി. പന്ത്രണ്ടേ പതിനൊന്നിന് അത് നിലച്ചിട്ടുണ്ട്. സ്വയം തൊട്ടുനോക്കി. ശ്വാസമെടുത്തു. തണുത്തകാറ്റിനെ ആവോളം കുടിച്ചു. സത്യത്തിൽ ഞാനൊരു കുന്നിലാണുള്ളത്. കാനോനിലെ അതേ കുന്ന് പോലെയാണിതും.

ചുറ്റിലും മരങ്ങളോ മറ്റ് ചെടികളോ ഇല്ലാത്ത, കറുത്ത മേഘപാളിക്ക് കീഴെയുള്ള മൊട്ടക്കുന്ന്. കാറ്റിന്റെ മൂളക്കത്തിന് കനം കൂടുന്നു. കുന്നിലേക്ക് എന്തോ പറന്നിറങ്ങുന്നുണ്ടോ? ഇല്ല, അതെന്റെ വെറും തോന്നലാണ്. ഒരുപക്ഷേ, ജീവിതമുപേക്ഷിച്ച് പോവേണ്ടിവന്നവർ യോഗം കൂടുന്നതുമാവും.

തങ്ങളുടെ ദുഃഖങ്ങൾ പങ്കിട്ട് പരസ്പരം ആശ്വസിക്കാനെത്തുന്നവർ. നാളെ, ഈ നേരത്ത് ഞാനും അവരുടെ കൂട്ടത്തിലാവുമോ?

തോക്കിന്റേയും വാളുകളുടേയും കഥ പറയുന്നവരും അക്കൂട്ടത്തിൽ കാണുമായിരിക്കും. ഒരുപക്ഷേ ഞാനും ആരുടെയെങ്കിലും ഓർമയിൽ പൊട്ടുപോലെ പറ്റിക്കിടന്നത് വളർന്നേക്കും. ദൂരെയൊരു ആകാശവീട്, അതെനിക്കായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. അതിനുള്ളിൽ നിന്നും മഹ്മൂദ് ദർവീശിന്റെ, അസാഫിൽ ബിലാ അജിനിഹാ എന്ന കവിത പെൺകുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കേൾക്കുന്നുണ്ട്.

രക്തക്കറ പുരണ്ട പുതപ്പുകൾ വീശി അവരെന്നെ അഭിവാദ്യം ചെയ്യുന്നു.

വെട്ടിയവന്റെ പേരോ നാടോ എന്തിനാണെന്നെ വെട്ടിയതെന്നോ ചോദിച്ചിട്ടില്ല. അതിനവര് സമ്മതിച്ചില്ല. ഇരുട്ടായതുകൊണ്ട് മുഖം പോലും കണ്ടില്ല. ആകെ പറഞ്ഞത് തോക്കിന്റെ കഥ എഴുതിയത് തെറ്റാണെന്നു മാത്രമാണ്.

അവർ തള്ളിയിട്ടപ്പോൾ തെറിച്ചുപോയ ഫോൺ ആയാസപ്പെട്ട്, കയ്യെത്തിച്ച് എടുത്ത്, ഇവിടേക്ക് വരുന്നതിനു മുന്നെ വിളിച്ച ജോർജിന്റെ നമ്പർ ഡയൽ ചെയ്തു... റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കാം. തൊട്ടടുത്ത് തന്നെ അവരുണ്ട്. ഉച്ചത്തിൽ പേര് വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം ചങ്കിൽ കുടുങ്ങി.

“ആ പൊലയാടി മോനിതുവരെ തീർന്നില്ലേ?”, ആരുടെയോ ശബ്ദം ഫോണിലൂടെ കേട്ടു. അധികം ദൂരെയല്ലാതെ ടോർച്ചുവെട്ടം തെളിഞ്ഞു. അവർ വീണ്ടും ഇങ്ങോട്ടാണ് വരുന്നത്…

(അസാഫിൽ ബിലാ അജിനിഹാ: ചിറകൊടിഞ്ഞ കുരുവി).


Summary: Asafil bila ajiniha malayalam short story by rihan Rashid published in truecopy webzine.


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾ, കാകപുരം എന്നിവ പ്രധാന കൃതികൾ.

Comments