ചിത്രീകരണം : ഷാഹിന

താൻസാനിയൻ പെണ്ണുങ്ങളുടെ മുടി കണ്ടാൽ തലയിൽ കാപ്പിക്കുരു ഉണക്കാൻ ഇട്ടിരിക്കുന്നതു പോലെ തോന്നും. ബാർ കൗണ്ടറിനരികിൽ ഇരിക്കുന്ന ഇവൾ പക്ഷേ അങ്ങനെയല്ല. മുടി പരമാവധി നീട്ടി വളർത്തി മാം ബോ ട്വിസ്റ്റ് ചെയ്ത് ഒരു തെങ്ങിൽ പൂക്കുല പോലെ കെട്ടിവെച്ചിരിക്കുകയാണ്. ഈ ഒരു പ്രത്യേകതയാണ് അവളെ ജയമോഹനിലേക്ക് ആകർഷിച്ചത്.

പിങ്ക് നിറത്തിലുള്ള സ്‌കാർഫും വലിയ കണ്ണുകളും ഒതുങ്ങിയ അരക്കെട്ടുമെല്ലാം കാഴ്ചക്കാർക്ക് വിട്ടു കൊടുത്ത് ഒരു ഹെനിക്കൻ ബിയറുമായി അവൾ ഹിൽട്ടൺ ഹോട്ടലിന്റെ ഓപ്പൺ ബാറിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. ബെയറർ അടുത്ത റൗണ്ട് മദ്യവുമായി വന്നു. ഹെന്നസി പകർന്ന അഞ്ച് ഗ്ലാസുകൾ മേശപ്പുറത്തുവെച്ച് അയാൾ കാലിയായ ഐസ് ബൗൾ നിറക്കാനായി തിരിച്ച് പോയി.

മാർട്ടിനും വേണുവും ഹസൻ ഭായിയും ചൈനക്കാരൻ ലിയാങ്ങുമായി ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുവാൻ മരപ്പാലത്തിൽ കേറിയിട്ട് മണിക്കൂർ ഒന്നായി. അതിന്റെ കാലുകൾക്ക് താഴെ കടൽ വെള്ളത്തിനു മേൽ നിലാവ് വീണുകിടക്കുന്നതും നോക്കി ഞാൻ ഇരുന്നു.

ഹസൻ ഭായി ഡാർ എസ് സലാമിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. പ്രസിഡണ്ട് സാമിയ സുലുഹു അടക്കം ഭരണകക്ഷിയിലെ വമ്പൻ പാർട്ടികളൊക്കെ അദ്ദേഹത്തിന്റെ അടുത്ത ആളുകളാണ്. ഒരു കണക്കിന് അവരുടെയൊക്കെ ഒരു ബിനാമി ആണെന്നു പറയാം.

ഹസൻ ഭായിയുടെ നാല് ഭാര്യമാരിൽ ഒരുത്തി ബീജിംഗ് കാരിയാണ്. താൻസാനിയയ്ക്ക് മേൽ ചൈനയുടെ പിടിവീണു തുടങ്ങിയെന്ന് ഇന്നലെ ഒന്നുരണ്ട് സ്ഥലങ്ങളിൽ കറങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി.

ഒമാനിൽ വെച്ചാണ് ഹസൻ ഭായിയെ വേണു പരിചയപ്പെടുന്നത്. സലാലക്കാരിയായ അമ്മയുടെ വെളുപ്പും കാപ്പിരിയായ അപ്പന്റെ മൂക്കുമുള്ള ഹസൻ ഭായി വഴിയാണ് ഞങ്ങൾ ഇപ്പോൾ താൻസാനിയയിൽ എത്തിയിരിക്കുന്നത്.
ഇക്കൂട്ടത്തിൽ ബിസിനസ്സുമായി ഒരു ബന്ധവുമില്ലാത്തത് എനിക്ക് മാത്രം.

"ഞങ്ങൾ താൻസാനിയയിൽ .... മാർബിൾ മൈനിംഗ് തൊടങ്ങാൻ പോവ്വാ . ഒരു പത്ത് ദിവസം അടിച്ച് പൊളിച്ചിട്ട് വരാം. പോരുന്നോ ' എന്ന് വേണു ചോദിച്ചതിന്റെ പിന്നാലെ സ്‌കൂളീന്ന് പതിനഞ്ച് ദിവസത്തെ ലീവും ഒപ്പിച്ച് ഒരു ബാഗും തോളിലിട്ട് നേരെ വിട്ട് പോന്നതാണ്ഞാൻ. "ഒരു മലയാളം മാഷ് കൂടെയുളളത് കൊണ്ട് നമുക്ക് ഒരു യാത്രാവിവരണം എഴുതാം. അല്ലേടാ വേണു.'
ഫ്‌ളൈറ്റിൽ വെച്ച് സെൽഫിക്ക് പോസ് ചെയ്യുന്നതിനിടയിൽ മാർട്ടിൻ ഉറക്കെച്ചിരിച്ചു.

കൊച്ചിയിലെ പേരു കേട്ട ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയാണ് കക്ഷി. സിമന്റും മെറ്റലിനും കമ്പിക്കും അപ്പുറം ഈ പ്രപഞ്ചത്തിൽ സ്ഥായിയായി വേറെ ഒന്നും തന്നെയില്ല എന്നു വിശ്വസിക്കുന്നവൻ.

ഇവരുടെ ബിസിനസ്സിന്റെ കണക്കും കാര്യങ്ങളുമെല്ലാം നോക്കുന്നത് അടിച്ച് കോണം തെറ്റി എന്റെ മുമ്പിൽ ഇരിക്കുന്ന ഈ ജയമോഹനാണ്. ഏതു യാത്രയിലും വേണുവിന്റെ കൂടെ ജയനുണ്ടാവും. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ മറ്റുള്ളവരുമായി സംസാരിച്ച് അത് മുന്നോട്ടുകൊണ്ടുപോണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ സി.എ.ക്കാരനാണ്. എത്ര വലിയ ഡിസ്‌കഷനായാലും എട്ടു മണി അടിച്ചാൽ പുള്ളി ഷട്ടറിട്ടും.. പിന്നെ കുളിയൊക്കെ കഴിഞ്ഞ് നേരെ ബാറിലേക്ക്. വിദേശ യാത്രകളിൽ ഹെന്നസിയാണ് ജയന്റെ ഫേവറേറ്റ്.

പിന്നെ ഞാനെങ്ങനെ ഇവന്മാരുടെ ഇടയിൽ പെട്ടു എന്നാവും നിങ്ങളുടെ സംശയം. സത്യം പറയാമല്ലോ ഞാൻ ചില്ലറ എഴുത്തും വായനയുമൊക്കെയായി പോകുന്ന ആളാണെങ്കിലും എനിക്ക് എഴുത്തുകാരേക്കാൾ ഇങ്ങനെ ചിലരുമായിട്ടാണ് കൂടുതൽ അടുപ്പം. എഴുത്തുകാരാകുമ്പൊ അവരിലധികം പേരും സദാസമയവും അതിനെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരിക്കും. തെറ്റാണോ ശരിയാണോ എന്നറിയില്ല എഴുത്ത് എഴുതാനുള്ളതാണ് പറയാനുള്ളതല്ല എന്നൊരു തോന്നൽ പണ്ടേ എനിക്കുണ്ട്. എഴുത്തിന്റെ ഗുട്ടൻസൊക്കെ ഏതാണ്ട് നമുക്കറിയാവുന്ന കാര്യമാണല്ലോ. പക്ഷേ ഇതുപോലെ ചില ഗ്യാങ്ങിന്റെ കൂടെ കറങ്ങുമ്പോൾ കിട്ടുന്ന അനുഭവം ഒന്നു വേറെത്തന്നെയാണ്.. അവന്മാര് നമ്മളെ അതുവരെ കാണാത്ത ഏതൊക്കെയോ സ്ഥലങ്ങളിൽ കൊണ്ടെത്തിക്കും. എനിക്ക് പരിചയമുളള എഴുത്തുകാരെക്കാളൊ ക്കെ ജീവിതാനുഭവങ്ങളുള്ളവരാണ് ഇവരിൽ പലരും. ഈ വേണുവിന്റെയൊക്കെ അനുഭവം കേട്ടാ വൈക്കം മുഹമ്മദ് ബഷീറുപോലും ഞെട്ടും.പക്ഷേ ഇവർക്കൊന്നും എഴുതാൻ കഴിവില്ലാതായിപ്പോയി. ഉണ്ടായിരുന്നേ ഇവിടെ ഒരു കൂട്ടം മഹത്തായ കൃതികൾ പിറന്നേനെ. പക്ഷേ ഇതൊന്നും വലിയ അനുഭവങ്ങളായിട്ട് ഇവർക്ക് തോന്നുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

ചുണ്ടിൽ നുരയിട്ട ബിയറിനെ നാക്കിന്റെ അറ്റം കൊണ്ട് ഒപ്പിയെടുക്കുന്നതിനിടയിൽ ഞങ്ങളുടെ ടേബിളിലേക്ക് പെൺകുട്ടി തറപ്പിച്ചൊന്നു നോക്കി. പിന്നെ അങ്ങനെ ഒന്നും ചെയ്തിട്ടേ ഇല്ല എന്ന മട്ടിൽ ബെയറർ സൗജന്യമായി നൽകിയ നിലക്കടലയിൽ നിന്നും ഒരു നുളള് എടുത്ത് വായിലിട്ടു. അതും ചവച്ച് കൊണ്ട് കടലിനെ നോക്കിയിരുന്നു. അവളുടെ വശ്യമായ നുണക്കുഴികളിൽ നിലാവു വീണു നിറയുന്നത് മദ്യലഹരിക്കിടയിലും ജയമോഹൻ കണ്ടുപിടിച്ചു.

"She looked at u. വേണേ ചെന്ന് മുട്ടടാ സുധീ. കാശൊക്കെ ഞാൻ നമ്മുടെ ബഡ്ജറ്റിൽ കേറ്റിയേക്കാം '

"എടാ അവൾ നോക്കിയത് എന്നെയല്ല '
മേശപ്പുറത്തെ ഗ്ലാസ് അവനു നേരെ ഉയർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.
"ഇതിനെയാണ് '

ഒരു ബോട്ടിൽ ഹെന്നസിക്ക് ഒരു ലക്ഷം ഷില്ലിംഗിനു മുകളിലാണ് വില. കൗണ്ടറിലിരിക്കുന്നവൻ ഒരു മേശയിലേക്ക് തന്നെ നിർത്താതെ പകർന്നു കൊടുക്കുന്ന വില കൂടിയ മദ്യം ചുമ്മാ പച്ചവെള്ളം പോലെ മടമടാന്നടിക്കുന്ന വരെ ഡാർ- എസ് - സലാമിലെ ഏതു പെണ്ണും ആരാധനയോടെ ഒന്നു നോക്കിപ്പോവും.

അപ്പോഴേക്കും വെയ്റ്റർ ബൗളുമായി തിരിച്ചു വന്നു.
ഐസ് കഷണങ്ങൾ കോരിയെടുത്ത് ഹെന്നസി ക്കുമേൽ നിരത്തുന്ന അവനോട് പെൺകുട്ടിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ജയമോഹൻ ചോദിച്ചു.

"What's her name?'"Glory'"How much she demand for a night ?' "Bose better u ask her straight . '

മേശപ്പുറത്തു വീണ വെള്ളത്തുള്ളികൾ ടിഷ്യുപേപ്പർ കൊണ്ട് തുടച്ചെടുത്തശേഷം പോകാൻ നേരത്ത് അവൻ പറഞ്ഞു ;

"ലേറ്റ് ആകും തോറും റേറ്റ് കുറയും. പക്ഷേ അവള് ഒരു പ്രത്യേക ജാതിയാ.... '"അപ്പൊ പുലർച്ചക്ക് നോക്കാം'
ജയമോഹൻ ഉറക്കെച്ചിരിച്ചു.

പറയുന്നതല്ലാതെ ജയന് ഈ വക വിഷയങ്ങളിലൊന്നും ഒരു താല്പര്യവുമില്ലെന്ന് ഞങ്ങൾക്കെല്ലാവർക്കുമറിയാം.
എന്നാൽ ബാക്കിയുളളവരെക്കൊണ്ട് ഉള്ള പോക്രിത്തരങ്ങളൊക്കെ ചെയ്യിപ്പിക്കാൻ വളരെ ഉൽസാഹമാണു താനും.
കഴിഞ്ഞ ദിവസം രാത്രി ഒരു പബ്ബിൽ കേറിയതും ഇതുപോലെ ഒരുത്തി ഇവന്റെ അരികിൽ വന്നിരുന്ന് കോക്ടെയിൽ ആവശ്യപ്പെട്ടു.
അപ്പൊത്തന്നെ അവൾക്ക് വേണ്ടിഅത് ഓർഡർ ചെയ്ത് മൊബൈലുമായി വെളിയിലിറങ്ങിയ ജയൻ തിരിച്ച് വന്നത് ആ പെണ്ണ് അടുത്ത ടേബിളിൽ ഇരുന്നവന്റെ ബഡൈ്വസറും വാങ്ങിക്കുടിച്ച് അവന്റെ ചുണ്ടുകൾ നുണയാൻതുടങ്ങിയപ്പോഴാണ്.

കടൽപാലത്തിൽ നിന്ന്​ ഹസൻ ഭായി താഴേക്കിറങ്ങി.
ചർച്ച അവസാനിച്ചു കാണണം.
അദ്ദേഹത്തിനു പിന്നാലെ വരുന്ന കൂട്ടുകാരുടെ മുഖത്തെ ഉന്മേഷം കണ്ടപ്പോൾ കാര്യങ്ങൾ നല്ല നിലയിൽ ചെന്നെത്തിയിട്ടുണ്ടെന്ന ഒരു തോന്നൽ എനിക്കുണ്ടായി. ഹസൻ ഭായിയോട് സംസാരിച്ചപ്പോൾ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു.

ലിയാങ്ങുമായി ചേർന്ന് ജോയിൻറ്​ വെർച്വർ ആയിട്ടാണ് മൈനിംഗ് സ്റ്റാർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്. മിനിസ്റ്ററിയിലുള്ള ഒരാളുടെ അളിയന്റെ പേരിലാണ് കോഫിയിലെ സ്ഥലം കിടക്കുന്നത്. അതൊക്കെ ഹസൻ ഭായ് ശരിയാക്കിത്തരും. പക്ഷേ 25കൊല്ലത്തെ ലീസിന് 40കോടിയാണ് അവന്മാര് ചോദിക്കുന്നത്. അതിൽ ഇരുപത്തിയഞ്ച് ലിയാങ്ങ് ഇടാമെന്നു സമ്മതിച്ചിട്ടുണ്ട്.
മൈനിംഗ് തുടങ്ങിയാൽ ലാഭത്തിന്റെ 25 ശതമാനം വേറെയും കൊടുക്കണം. എന്നാലും അഡാറ് ലാഭമാണെന്നാ മാർട്ടിൻ പറയുന്നേ.
സാംപിൾ നോക്കാൻ വന്ന ജിയോളജിക്കാരുടെ റിപ്പോർട്ടിൽ ആമണ്ണിനകത്തെ മാർബിൾ പോലെ വേറെയൊരെണ്ണം ഈ ഉലകത്തിൽ വേറെ കിട്ടില്ലത്രേ. പറഞ്ഞ പോലെയൊക്കെ സംഭവിച്ചാ സംഗതി ലോട്ടറിയാണ്.

ഹസൻ ഭായി പറയുന്നതൊന്നും ശ്രദ്ധിക്കാതെ ആകാശം നോക്കി ജയമോഹൻ കസേരയിൽ മലർന്നു കിടക്കുന്നതു കണ്ടപ്പോൾ വേണുവിന് കുരു പൊട്ടി.
"മതി. മതി. നിർത്താം. കാലത്തെണീക്കണ്ടേ'
അതു കേൾക്കേണ്ട താമസം, മാർട്ടിനൊഴിച്ച് വെച്ച ഗ്ലാസെടുത്ത് ജയമോഹൻ ഒറ്റവലി വലിച്ചു. എന്നിട്ട് ലിയാങ്ങിനു നേരെ ചെന്നു.

"ഇവിടെ എവിടെ നല്ല നായാട്ടിനു പോകാൻ പറ്റിയ സ്ഥലം '"നിങ്ങൾക്ക് വേട്ട ഇഷ്ടമാണോ ' ലിയാങ്ങ് ചോദിച്ചു."കേരളത്തിലൊക്കെ മുയലിനെ കൊന്നാപ്പോലും കേസാ... സിംഹത്തെ കിട്ടുമോ?'

ജയമോഹൻ ലിയാങ്ങിന്റെ കവളിലെ മഞ്ഞ ത്തൊലിയിൽ പിടിച്ച് മൃദുമായിഞെക്കി."ഭാഗ്യമുണ്ടെങ്കിൽ നാളെ നമുക്കൊരു നല്ല മൃഗത്തെ കിട്ടും. '
ലിയാങ്ങ് ചുണ്ടിലേക്ക് ഒരു സിഗരറ്റ് എടുത്തു വെച്ചു.

കബൂക്കിലേക്ക് പോകാനുള്ള വണ്ടി കാലത്ത് 6 മണിക്ക് ഹോട്ടലിന്റെ മുമ്പിൽ വരും. ഡാർ എസ് സലാമിൽ നിന്ന്​ പത്ത് നൂറ്റമ്പത് കിലോമീറ്റർ ദൂരം മുണ്ടെന്നാണ് ഗൂഗിൾ നോക്കിയപ്പോൾ കണ്ടത്. അവിടെനിന്ന് കോഫിയിലേക്ക് പിന്നെയുമുണ്ട് പത്തിരുപത്തഞ്ച് കിലോമീറ്റർ. നാളെ രാത്രി ബ്ലാക്ക് വുഡ്ഡിൽ ഒരു പാർട്ടി വെച്ചിട്ടു ണ്ടെന്ന് അറിയിച്ചിട്ടാണ് ലിയാങ്ങ് പോയത്.അതുകൊണ്ട് രാവിലെ ത്തന്നെ പുറപ്പെടണം. ഇല്ലെങ്കിൽ തിരിച്ച് എത്തുമ്പോൾ പാതിരയാക്കും. പാർട്ടി മിസ് ചെയ്യരുതെന്ന് കാറിൽ കയറുന്നതിനിടയിൽ ലിയാങ്ങ് ഒന്നുകൂടി ഓർമ്മപ്പെടുത്തി.

ബില്ല് പറയാൻ തുടങ്ങിയ വേണുവിനെ തടഞ്ഞുകൊണ്ട് ജയമോഹൻ ഹസൻ ഭായിയുടെ അരികിലേക്ക് കസേര വലിച്ചിട്ടു. ‘ഹസൻ ഭായി. ഈ ഇരിക്കുന്നവളെ നിങ്ങൾ ഇന്നു രാത്രി ഇവനൊന്ന് ശരിയാക്കിക്കൊടുക്കണം. '"എനിക്കൊന്നും വേണ്ട. '
ഞാൻ ജയമോഹന്റെ കൈ എന്റെ തോളിൽ നിന്നെടുത്ത് താഴെയിട്ടു."പ്ലീസ് ഹസൻഭായി ..... നിങ്ങൾ അവളെ ചെന്നൊന്നു വിളി. ചുമ്മാ കുറച്ച് നേരം വർത്താനം പറഞ്ഞിരിക്കാലോ ?'
അവളോട് സംസാരിച്ചാൽ കൊള്ളാമെന്ന് എനിക്കും തോന്നി.
പക്ഷേ പുറത്തു പറയാൻ പറ്റില്ലല്ലോ. അടക്കിപ്പിടിച്ച ആഗ്രഹമേ നിന്റെ പേർ മലയാളി എന്നാക്കുന്നു.

ഹസൻഭായി കൗണ്ടറിനരികിലേക്ക് ചെന്നതും വേണുവും മാർട്ടിനും ഇടപെട്ടു.
ഹസൻ ഭായിയെ വെറുമൊരു കൂട്ടിക്കൊടുപ്പുകാരനെപ്പോലെ കാണുന്നത് തെറ്റാണെന്ന രീതിയിൽ കളള് തലയിൽ കേറുമ്പോഴുള്ള ജയമോഹന്റെ ഇമ്മാതിരി അവിഞ്ഞ സ്വഭാവത്തെ കണക്കിന് കുറ്റപ്പെടുത്താൻ തുടങ്ങി.
പക്ഷേ അതൊന്നും ജയമോഹൻ മൈന്റ് ചെയ്തില്ല. ഒരു ഹെന്നസി കൂടി ഓർഡർ ചെയ്ത് അവൻ പറഞ്ഞു;

"ഓ പിന്നേ അവൻ വല്യ പുണ്യാളനല്ലേ ? എടാ അവൻ പെണ്ണിനെയല്ല ഒരു രാജ്യ ത്തെ മൊത്തത്തിലാണ് കൂട്ടിക്കൊടുക്കുന്നത്. '
ഗ്ലോറിയോട് എന്തൊക്കെയോ സംസാരിച്ച ശേഷം ചെറിയൊരു ചമ്മലോടു കൂടി ഹസൻ തിരിച്ച് വന്നു."ഇന്നത്തെ കാര്യം വിട് . നേരം ഇത്രയായില്ലേ. നാളെ പാർട്ടിയുണ്ടല്ലോ. ഇതിലും വലിയ ഇടിവെട്ട് ഐറ്റത്തിനെ നമുക്കിറക്കാം. എന്താ '
കാര്യം നടത്തിക്കൊടുക്കാൻ പറ്റാത്തതിന്റെ ചമ്മൽ മറക്കാനായി ഹസനും ഒരുഡ്രിങ്ക് പറഞ്ഞു.

"അവടെ അപ്പൻ വലിയ റവലൂഷണറിയൊക്കെയായിരുന്നു. CCM പാർട്ടീടെ ആളാ. കഴിഞ്ഞ കൊല്ലം സാൻസിബാറിൽ വെച്ചുണ്ടായ കശപിശ ക്കിടയിൽ വെടിയേറ്റ് മരിച്ചു. കൊന്നതാവും. എതിർക്കുന്നവന്മാരെ പിന്നെന്ത് ചെയ്യാൻ പറ്റും.'

"ഇതൊക്കെ ഇവിടത്തെ സ്ഥിരം പരിപാടിയാണ്. അവളുടെ അപ്പൂപ്പനും എന്റെ അപ്പനും വലിയ ചങ്ങാതിമാരായിരുന്നു . അവര് 64 ലെ സാൻസിബാർ വിമോചനസമരത്തിലൊക്കെ പങ്കെടുത്തവരാ. അതിന്റെ ചില പ്രശ്‌നങ്ങളൊക്കെ അവൾക്കുണ്ട്. ചോരയുടെ ഗുണം പറയാതിരിക്കില്ലല്ലോ? അവൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ പ്രസിഡന്റു വന്നാപ്പോലും അവളനങ്ങില്ലെന്നൊക്കെയാ ആ കൗണ്ടറിലിരിക്കുന്നവൻ പറയുന്നേ. '"മെരുങ്ങാത്തതിനേയാ എനിക്കിഷ്ടം.' മാർട്ടിൻ പ്ലേറ്റിലെ ടി - ബോണിൽ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു.

പിറ്റേന്ന് കാലത്ത് ആറ് മണിക്കുതന്നെ വണ്ടി വന്നു.
ഞങ്ങൾ തലേദിവസത്തെ കള്ളടിയുടെ ക്ഷീണവും തലവേദനയുമൊക്കെയായി സ്വയം പഴിച്ച് കൊണ്ട് താഴെ വന്നപ്പൊ അതാ ലോഞ്ചിൽ മൊബൈലും നോക്കിക്കൊണ്ട് ജയമോഹൻ ഇരിക്കുന്നു.....!
ഇത്രയൊക്കെ വലിച്ച് കേറ്റിയതിന്റെ ഒരു ലക്ഷണവും മുഖത്തില്ല എന്നു മാത്രമല്ല പതിവിലധികം ഉന്മേഷവാനുമാണ്. ഇവൻ ഒരു പ്രത്യേക ജനുസ്സാണെന്ന് പണ്ടേ അറിയാവുന്നതു കൊണ്ട് ഞങ്ങൾക്കതിൽ വലിയ ആശ്ചര്യമൊന്നും തോന്നിയില്ല.

"മാൻസയിലേക്കുള്ള ഫ്‌ലൈറ്റ്ബുക്ക് ചെയ്തു കേട്ടോ.'
മറ്റന്നാൾ മാൻ സയ്ക്ക് അടുത്തുള്ള ഷരംഗട്ടി നാഷണൽ പാർക്കിലേക്ക് പോകാനാണു പ്ലാനിട്ടേക്കു ന്നത്."ഒരു സൂര്യകാലടി വിട്ടാലോ ' ജയമോഹൻ ചോദിച്ചു.
സൂര്യൻ ഉദിച്ചുവരുന്നതിനുമുമ്പ് ഒരു കാൽ, അതായത് മുപ്പത് മില്ലി വിസ്‌കി ഡ്രൈയായി അടിക്കുന്നതിന് അവൻ കണ്ടെത്തിയ പേരാണ് സൂര്യകാലടി.

അതിനൊന്നും ചെവി കൊടുക്കാതെ വേണു ജയനെ പിടിച്ച് വണ്ടിയിൽ കയറ്റി.
ലിയാങ്ങിന്റെ ലാൻറ്​ ക്രൂയിസറിനു പിന്നാലെ ഞങ്ങളുടെ ഇന്നോവ നീങ്ങിത്തുടങ്ങിയതും പൊടുന്നനെ എല്ലാവരും ഉറക്കമായി. ശരിക്കും ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നി. ഇനി എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഈ ഡ്രൈവർ മാത്രമാണുള്ളത്. കാഴ്ചയിൽ പരുക്കനാണെങ്കിലും കുട്ടിക്കാലത്ത് പലരേയും അയാളിലേക്ക് ആകർഷിച്ചിരുന്ന നിഷ്‌കളങ്കമായ ചിരി അയാൾക്കൊപ്പം വളരാതെ തടിച്ച ചുണ്ടുകളിൽ പിച്ചവെയ്ക്കുന്നത് ഞാൻ കണ്ടു.
ഡാർ എസ് സലാമിന്റെ നഗരാതിർത്തി വിട്ട് വണ്ടി ഓടി തുടങ്ങിയപ്പോഴേക്കും ജോനാഥൻ അയാളെ എനിക്കു മുന്നിൽ തുറന്നിട്ടു കഴിഞ്ഞിരുന്നു .

ഒരു മകനും മകളും ഭാര്യയും അടങ്ങുന്നതാണ് ജോനാഥന്റെ കുടുംബം. ഭാര്യക്ക് ഡാർ എസ് സലാമിൽ കിഴങ്ങുവർഗ്ഗങ്ങൾ വിൽക്കുന്ന ചെറിയൊരു പെട്ടിക്കടയുണ്ട്.
കുട്ടികളിൽ മൂത്തവന്റെ പഠിപ്പ് കഴിഞ്ഞു. പെൺകുട്ടി പ്ലസ്ടു ഈ വർഷം പൂർത്തിയാക്കും."മക്കളെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചിട്ടു വേണം എനിക്ക് ഈ ആക്‌സിലേറ്ററിൽ നിന്നും കാലെടുക്കാൻ. '

വണ്ടിയോടിക്കുന്നതിനിടയിൽ ജോനാഥൻ തന്റെ കീറിയ ജീൻസിന്റെ അറ്റം പൊക്കി കാണിച്ചു. കടുംകെട്ടുകെട്ടിയ വെരിക്കോസ് ഞരമ്പുകളിൽ നിന്നും അയാൾക്ക് ഒരിക്കലും തന്റെ കാലുകളെ അഴിച്ചെടുക്കാൻ പറ്റില്ലെന്ന് എനിക്ക് തോന്നി."നിങ്ങൾ എന്തിനാ ഇതൊക്കെ വിചാരിച്ച് ടെൻഷനടിക്കുന്നേ. അവർ അവരുടെ ജോലി കണ്ടെത്തിക്കോളും.'"സർ ഇത് നിങ്ങടെ കേരളം അല്ല' ജോനാഥൻ പറഞ്ഞു.
"ആഫ്രിക്കയാണ്. ഇവിടെത്തെ ചെറുപ്പക്കാരിൽ മിക്കതിന്റേയും ജോലിയെന്താണെന്നറിയാമോ....?ആണിന് മോഷണം ..... പെണ്ണിന് പ്രോസ്റ്റിറ്റിയൂഷൻ...... നിങ്ങൾ ഒരാഴ്ചയായില്ലേ ഇവിടെ വന്നിട്ട്......'
അയാൾ പറഞ്ഞത് ശരിയാണ്. ചുരുങ്ങിയ ദിവത്തിനിടയിൽ ഞാൻ ഇതൊക്കെ നേരിട്ട് കണ്ട് കൊണ്ടിരിക്കുകയാണ്.

സന്ധ്യമയങ്ങിയാൽ അവരവരുടെ കൂരകളിൽ നിന്ന് കൂട്ടത്തോടെ നഗരങ്ങളിലേക്ക് വരുന്ന പെൺകുട്ടികൾ, ഹോട്ടലിന്റെ ലോബികളിൽ ഇറുകിയ ഉടുപ്പും ചുണ്ടിൽ കടുത്ത ലിപ്സ്റ്റിക്കും തേച്ച് ഊഴം കാത്തിരിക്കുന്നവർ. പബ്ബിനു വെളിയിൽ ഒരു തണുത്ത ബിയറിനു പകരം എന്തും തരാമെന്ന് ഒരു നാണവുമില്ലാതെ വിളിച്ചു പറയുന്നവർ.

ഇവിടെ മോഷണമില്ലെങ്കിൽ പിന്നെ ഹോട്ടലിനു വെളിയിലിറങ്ങുമ്പോഴൊക്കെ ഹസൻ ഭായി ഞങ്ങൾക്കൊപ്പം തടിമാടന്മാരായ ബോഡി ഗാർഡിനെ വിടുന്നതെന്തിനാണ്?"നിങ്ങൾ ഡ്രാക്കുള വായിച്ചിട്ടുണ്ടോ?' ഞാൻ ചോദിച്ചു. "അതിലെ നായകന് നിങ്ങടെ പേരാണ്. ജോനാഥൻ. ജോനാഥൻ ഹാർക്കർ. '"പുസ്തകമൊന്നും വായിച്ചിട്ടില്ല സർ. സിനിമയും കണ്ടിട്ടില്ല. ആളെ എനിക്കറിയാം. പറഞ്ഞു കേട്ടിട്ടുണ്ട്.'
ജോനാഥൻ എന്റെ നേരെ നോക്കി ചിരിച്ചു.

സാമാന്യം വലിയ ഒരു സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ലിയാങ്ങിന്റെ വണ്ടി നിന്നു.
ഡാർ - എസ് - സലാം സിറ്റി ഇവിടെ അവസാനിക്കുകയാണ്. ഹസൻ ഭായി ഷോപ്പിനകത്തേക്ക് കയറിപ്പോകുന്നത് കണ്ട് ഇന്നോവ ഒതുക്കി ജോനാഥനും ഇറങ്ങി. മാർട്ടിന്റെ കൂർക്കംവലിയിൽ നിന്നുയർന്ന നീരാവി വണ്ടിയുടെ ചില്ലുകളെ മൂടൽമഞ്ഞ് പോലെ വെളുപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ നാലഞ്ച് കാരിബാഗുകൾ നിറയെ സോഫ്റ്റ് ഡ്രിംഗ്‌സിന്റെ ബോട്ടിലു കളും റൊട്ടികളുമൊക്കെയായി ഹസൻ ഭായിക്കൊപ്പം ഇറങ്ങി വന്ന ജോനാഥൻ അതൊക്കെ ലാന്റ് സ്‌ക്രൂയിസറിലിട്ട് ഇന്നോവയിൽ കയറി."എന്തിനാ ഇത്രേം. ഇതൊക്കെ ആര് കഴിക്കാനാ.' ഞാൻ ചോദിച്ചു.
"ഇവിടെ മുഴുവൻ വിശക്കുന്നവരാണ് സർ '
ജോനാഥൻ വണ്ടി മുന്നോട്ടെടുത്തു.

ആകാശത്തിന്റെ അറ്റം വരെ എത്തുന്ന കൃഷിയിടങ്ങൾ...
പശുക്കളും പോത്തും മേയുന്ന
ബോ ബാബും അക്കേഷ്യയും കിഞ്ചേലിയയും വളർന്നു നിൽക്കുന്ന പുൽമേടുകൾ.."ജോനാഥനു കൃഷിയുണ്ടോ?' ഞാൻ ചോദിച്ചു.
അയാൾ അതിനു മറുപടി പറയാതെ സ്വയം ഒന്നു ചിരിച്ചു.
പിന്നെ പറഞ്ഞു. "അതൊക്കെ നിങ്ങൾ ഇന്ത്യക്കാർക്കല്ലേ?'
പിന്നിലുളളവരെ ഉണർത്താൻ വേണ്ടി മനഃപ്പൂർവ്വം വണ്ടി അയാൾ ഒരു ഗട്ടറിലിട്ടു.
മേലോട്ട് പൊങ്ങിയ വേണു ഒരു നിലവിളിയോടെ സീറ്റിൽ വീണു.
ജോനാഥൻ ഭവ്യതയോടെ സോറി പറഞ്ഞു. പിന്നെ നിഷ്‌കളങ്കമായ ചിരിയോടെ അയാൾ എന്നെ നോക്കി..

റോഡ് വക്കിലൊക്കെ ഷീറ്റിട്ട ചെറിയ വീടുകൾ..
മുറ്റത്തെ വെയിലിൽ ഉണങ്ങിക്കൊണ്ടിരിക്കുന്ന പിഞ്ഞിയ കുപ്പായങ്ങൾ.
ഉമ്മറത്ത് കാലും നീട്ടിയിരുന്ന് മുറത്തിലെ ധാന്യത്തിൽ നിന്ന് പതിരുകൾ എടത്തു മാറ്റുന്ന പ്രായം ചെന്ന പെണ്ണുങ്ങൾ. അവരുടെ കൺവെട്ടത്തിനു ചുറ്റും സ്വന്തമായി ഉണ്ടാക്കിയ കളിപ്പാട്ടങ്ങളുമായി ഓടി നടക്കുന്ന കുട്ടികൾ. അമ്മ ഒന്നാണെങ്കിലും അവർ ഓരോരുത്തർക്കും വെവ്വേറെ തന്തമാരാണ്.
അവരെ അവർക്കറിയില്ല. ആരാണെന്നവർ ചോദിക്കാറുമില്ല. മിക്കവാറും
പേരക്കുട്ടികളെ നോക്കി വളർത്തുന്നത് മുത്തശ്ശിമാരാണ്.

കോഫിയിലെത്തും വരെ ജോനാഥൻ തന്റെ നാട്ടിലെ ഓരോ രോ കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു.."സൗത്ത് സുഡാനും സോമാലിയയും പോലെയല്ല .... പട്ടിണി കിടന്ന് ചാവാതിരിക്കാൻ സാമിയ സുലുഗു ഞങ്ങൾക്കിത്തിരി ഭക്ഷണം തരും. ഭക്ഷണം മാത്രം. '
കോഫി ചെറിയൊരു കവലയാണ്. അഞ്ചെട്ട് കെട്ടിടങ്ങൾ. ഞങ്ങളെത്തുമ്പോൾ
ധാരാളം ആളുകൾ അവിടെ കൂടിനിൽക്കുന്നുണ്ട്.
വണ്ടികൾ കണ്ടതും എന്തോ വലിയ അൽഭുതം സംഭവിച്ചതുപോലെ അവർ അതിനു ചുറ്റും ഓടിക്കൂടി. വണ്ടിയുടെ ചില്ലിനപ്പുറം തഴമ്പിച്ചതും ചേറുപിടിച്ചതുമായ കൈകൾ എന്തൊക്കെയോ സംസാരിക്കാൻ തിരക്കുകൂട്ടി.
യാചനയും പരിഭവങ്ങളും പരാതികളും ......

ലിയാങ്ങും ഹസൻ ഭായിയും നേരത്തേ വാങ്ങിയ പാനീയത്തിന്റെ കുപ്പികൾ അവർക്ക് എറിഞ്ഞു കൊടുക്കാൻ തുടങ്ങി.
റൊട്ടി കഷണങ്ങൾക്ക്‌മേൽ അവർ നായ്ക്കളെപ്പോലെ ചാടി വീണു.
കൊടുക്കുന്നതായി ആംഗ്യം കാണിച്ച് കൊടുക്കാതെ അവരെയിട്ടു കളിപ്പിക്കുന്നതു കണ്ടപ്പോൾ ലിയാങ്ങിനോട് എനിക്ക് ദേഷ്യം തോന്നി.
അതിനിടയിൽ മാർട്ടിൻ ഹസൻ ഭായിയുടെ കൈയിൽ നിന്നും ഒരു ബോട്ടിൽ വാങ്ങി ദൂരേക്കെറിഞ്ഞു. ഒരു കൂട്ടം ആളുകൾ വലിയ ആരവത്തോടെ കുപ്പിക്ക് പിന്നാലെ ഓടുകയും അതവസാനം ഒരു പൊരിഞ്ഞ അടിയിൽ കലാശിക്കുകയും ചെയ്തു.
ഞങ്ങൾക്കായി സവിശേഷമായ ഒരു കായിക വിനോദം തരപ്പെടുത്തിയതുപോലെ
ഹസനും ലിയാങും അവരുടെ ആഹ്ലാദത്തിലേക്ക് ഞങ്ങളേയും വലിച്ചിട്ടു.

ജോനാഥനെ പക്ഷേ അവിടെയെങ്ങും കണ്ടില്ല.
അല്ലെങ്കിലും അയാൾ ഇതൊന്നും ഇങ്ങനെ കണ്ടു നിൽക്കില്ലെന്നെനിക്കറിയാമായിരുന്നു.
ഇതിനിടയിൽ ജയമോഹൻ ഒരു തട്ടുകടയിൽ ചെന്ന് ഗ്രില്ലിൽ വെച്ച് ചുട്ട നാടൻ കോഴിയുടെ മൂന്നാല് കഷണങ്ങളുമായി വന്നു."പാവങ്ങൾ '

കാരിബാഗിലെ അവസാനത്തെ ബോട്ടിലും എറിഞ്ഞുകൊടുത്ത് ലിയാങ്ങ് എന്റെ നേരെ വന്നു. ഞാൻ അല്പ സ്വൽപം എഴുതുന്ന ആളാണെന്നറിഞ്ഞതു കൊണ്ടാണോ അയാൾ അങ്ങനെയൊരു ഡയലോഗ് അടിച്ചത്.....? ഹസൻ ഭായി എല്ലാവരോടും ലാന്റ് സ്‌ക്രൂയിസറിലോട്ട് കേറിക്കോളാൻ പറഞ്ഞു.

ഇനി അങ്ങോട്ട് പ്രധാന പാതവിട്ട് മൺറോഡിലൂടെയാണ് പോകേണ്ടത്. മൈനിംഗിനായി കണ്ടെത്തിയ സ്ഥലത്തെത്താൻ പത്തിരുപത് കിലോമീറ്റർ ദൂരമുണ്ട്. സ്റ്റിയറിംഗ് ജോനാഥനെ ഏൽപ്പിച്ച് ഹസൻ ഭായി
ഞങ്ങൾക്കൊപ്പം പിൻസീറ്റിലേക്ക് വന്നു. ജയമോഹനാകട്ടെ 60 വീതം നാലുഗ്ലാസുകളിലാക്കി അതിനു മേൽ വെള്ളം ഒഴിച്ചു.

വലിയൊരു കാലിക്കൂട്ടത്തിനു റോഡ് മുറിച്ച് കടക്കാൻ ജോനാഥൻ വണ്ടി ഇത്തിരി ഒതുക്കിക്കൊടുക്കുന്നതിനിടയിൽ മാർട്ടിൻ ലിയാങ്ങിനോട് ചോദിച്ചു.
"എന്തായി നമ്മുടെ വേട്ടയുടെ കാര്യം'
ജയമോഹൻ ഞെട്ടലോടെ മാർട്ടിനെ നോക്കി."ഞാൻ ഇന്നലെചുമ്മാ പറഞ്ഞതാ'
ജയമോഹൻ പറഞ്ഞു."ഞാൻ ഇന്ന് കാര്യമായിട്ട് പറഞ്ഞതാ.'
മാർട്ടിന്റെ മറുപടി കേട്ട് ജോനാഥൻ ഒഴികേ ബാക്കി എല്ലാവരും ഉറക്കെച്ചിരിച്ചു."വെയ്റ്റ്. ഭാഗ്യമുണ്ടെങ്കിൽകിട്ടും. '"അതിനു തോക്ക് വേണ്ടേ?' വേണു ചോദിച്ചു."തോക്കില്ലേ ?'
ലിയാങ്ങ് വേണുവിനെ നോക്കി ഉറക്കെച്ചിരിച്ചു."തപ്പി നോക്ക്. അപ്പൊ ക്കാണും'
ഹസൻ ഭായ് വേണുവിന്റെ നാഭിക്ക് താഴെ ഇക്കിളിയിട്ടു."ഓ..... അങ്ങനെ'
വേണുവിനപ്പോഴാണ് കാര്യം പിടി കിട്ടിയത്."ഏതാണ്ട് രണ്ട് മാസമായിക്കാണും അല്ലേ ഹസൻ....' ലിയാങ്ങ് അവർ നടത്തിയ വേട്ടയുടെ കഥ പറഞ്ഞു തുടങ്ങി."ഞങ്ങൾ ഇതു വഴി ഇതേ വണ്ടിയിൽ ......., അന്ന് ഞങ്ങടെ കൂടെ ഹനാഫിയും ജിയാങ്ങുമുണ്ടായിരുന്നു, ഇങ്ങനെ പൊക്കോണ്ടിരിക്കേ പെട്ടെന്നാണ് ആ മൃഗം കാട്ടിനകത്തു നിന്നും റോഡിലേക്ക് ചാടി വന്നത്. ഒരു സീബ്രക്കുട്ടി! ക്യൂട്ട് ..... തീരെ ചെറുത്. പത്ത് പതിമൂന്നുവയസ്സായിക്കാണും. ഞങ്ങളെ കണ്ടതും തലയിൽ കെടന്ന കപ്പയുടെ കെട്ട് താഴെയിട്ട് നിലവിളിയോടെ അവൾ വന്ന വഴി ഒറ്റയോട്ടം. ഹനാഫി വണ്ടി ചവിട്ടിയതും ഞങ്ങളിറങ്ങി സീബ്രക്കുഞ്ഞിന് പിന്നാലെ ഓടി. കൊച്ചാണെങ്കിലും എന്നാ ഓട്ടമായിരുന്നു. ചീറ്റപ്പുലി തോറ്റു പോകും. ജിയാങ്ങിന്റെ കൈയിൽ പെട്ടതാണ്. ഫ്രോക്കേ പിടി വീണതാ.... കീറി നേരെ കൈയിലോട്ടു പോന്നു. പിറന്ന പടി അവൾ കാട്ടിനകത്തേക്ക് മറഞ്ഞു. അവടെ ഷേപ്പൊന്നു കാണേണ്ടതായിരുന്നു. ഹോ! അറിയാതെ വെടി പൊട്ടിപ്പോകും'
ലിയാങ് ഡാഷ്‌ബോർഡിൽ ആഞ്ഞടിച്ചു.
ജോനാഥൻ വണ്ടിയുടെ വേഗത കൂട്ടി.
എനിക്ക് പേടിയായി.

മൈനിംഗ് ഏരിയക്കടുത്ത് അവിടിവിടെയായി അഞ്ചെട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മരക്കമ്പും മണ്ണുംകുഴയുണ്ടാക്കിയ തീരെ ചെറിയ കുടിലുകളാണ്. ഇത്രയും വലിയ മനുഷ്യർ അതിനകത്ത് എങ്ങനെ കഴിയുന്നു ?
ഒരു കഷ്ണം ചേലയുടെ രണ്ടറ്റവും കഴുത്തിനു പിന്നിൽ കെട്ടിയുണ്ടെന്നൊഴിച്ചിൽ സ്തീകൾ ഒട്ടു മുക്കാലും നഗ്‌നരാണ്. കൈയിൽ ചോളം കുറുക്കിയൊഴിച്ച പിഞ്ഞാണങ്ങളുമായി പൊടി മണ്ണിൽ വീണുരുളുന്ന കുട്ടികൾ.
ഹസന്റെ കൈയിൽ റൊട്ടി കണ്ടതും പാത്രങ്ങളൊക്കെ താഴെയിട്ട് കുട്ടികളും സ്ത്രീകളുമെല്ലാം വണ്ടിക്കു നേരെ ഓടി വന്നു. ഇവർക്ക് കോഫിയിൽ ഉള്ളവരേക്കാൾ വിശക്കുന്നുണ്ട്. റൊട്ടി പിച്ചിക്കീറി വായിൽ തിരുകിയപ്പോൾ അവരുടെ കണ്ണുകൾ തുറിച്ചു. ചിലർ ഉറക്കെ ചുമച്ചു. വേറെ ചിലർ അമ്മമാരോട് വെള്ളത്തിനായി കൈ നീട്ടി.

അതുകണ്ട് ലിയാങ് എന്റെ ചെവിക്കരികിൽ വന്ന് പതുക്കെ മന്ത്രിച്ചു, "ഇവറ്റകൾ ഇത് തിന്നു കഴിയുമ്പോഴേക്കും നമ്മൾ ഇവിടത്തെ മാർബിൾ മൊത്തം കുഴിച്ചെടുത്ത് സ്ഥലം വിട്ടിരിക്കും.'
കട്ടർ വെച്ച് പാറകളിൽ നിന്ന് ഒരു കഷ്ണം മാർബിൾ അടർത്തി കൊണ്ടുവരാൻ ലിയാങ് ജോനാഥനോട് പറഞ്ഞു.

അയാൾ സ്വന്തം മാംസം പോലെ അത് അറുത്തെടുക്കാൻ തുടങ്ങി.

ഇടയ്ക്ക് അറിയാതെ ഒന്ന് ബ്ലേഡിൽ തട്ടിയതും പൊടിഞ്ഞു തുടങ്ങിയ ചോര വിരലുകളിലൂടെ ഒഴുകി നഖത്തിനു താഴെ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു.
അപ്പോൾ വായുടെ ഇരുവശങ്ങളിൽ നിന്നും മെല്ലെ പുറത്തേക്കിറങ്ങി വന്ന കോമ്പല്ലുകൾ കാണാതിരിക്കാൻ ഞാൻ ചുണ്ടുകൾ പരമാവധി അമർത്തിപ്പിടിച്ചു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്തോഷ് ഏച്ചിക്കാനം

കഥാകൃത്ത്, തിരക്കഥാകൃത്ത്. കൊമാല, ശ്വാസം, ബിരിയാണി തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ്, ആണും പെണ്ണും എന്ന ആന്തോളജിയിലെ സാവിത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.

Comments