ചതുരങ്ങളെ എനിക്ക് പേടിയാണ്, ഒരു പ്രമുഖ ബ്രാൻ്റിൻ്റെ മാർക്കറ്റിങ്ങ് ഹെഡ്ഡായി ജോലി ചെയ്യുന്ന ഞാൻ ഇങ്ങനെയൊരു കാര്യം പറയുമെന്നോ ആലോചിക്കുമെന്നോ പോലും എൻ്റെ സഹപ്രവർത്തകരോ, സുഹൃത്തുക്കളോ വിശ്വസിക്കാനിടയില്ല. ഈ ചതുരപ്പേടി എവിടെ നിന്നാണ് തുടങ്ങിയതെന്നും സത്യത്തിലെനിക്ക് ഓർമ്മ കിട്ടുന്നില്ല
ചെറുപ്പത്തിൽ അച്ഛനുമമ്മയും തമ്മിൽ പിണങ്ങിയപ്പോൾ കുറച്ച്കാലം ഞങ്ങളൊരു വീടിൻ്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചിരുന്നു. അന്ന്, എന്നെയും അനിയനെയും തൂണിൽ കെട്ടിയിട്ടായിരുന്നു അമ്മ ജോലിക്ക് പോയിരുന്നത്. വലിയ ദാരിദ്ര്യപറച്ചിൽ എന്ന അർത്ഥത്തിൽ നിങ്ങൾക്കിത് കേൾക്കുമ്പോ വിരസത തോന്നിയേക്കാം. എന്നാൽ സത്യം പറയട്ടെ, ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങളിലൊന്നായിരുന്നു അത്. അനിയനും ഞാനും സമാധാനപൂർവം പരസ്പരം കൈയ്യിൽ കിട്ടാത്ത അകലത്തിലിരുന്ന് പലതും, പലതും കളിച്ചു. അതൊരു വേനലവധിക്കാലമായിരുന്നു. പരിക്കുകളോ പൊട്ടുകളോ സംഭവിക്കാത്ത ഒരു വേനലവധി ആ കാലങ്ങളിൽ ഞങ്ങളെ സംബന്ധിച്ച് അസാധാരണമായിരുന്നു. ഉച്ചയ്ക്ക് താഴത്തെ ഉമ്മച്ചി വിഭവസമൃദ്ധമായ ഊണുണ്ടാക്കി പ്ലേറ്റിൽ കൊണ്ടുവന്നു തരും. അപ്പോൾ കെട്ടഴിക്കും, മൂത്രമൊഴിക്കാൻ പോകും. ചോറുണ്ണും. പ്ലേറ്റെടുത്ത് പോകുമ്പോൾ ഉമ്മച്ചി വീണ്ടും പൂട്ടിട്ട് പൂട്ടും. സന്ധ്യാസമയമാകുമ്പോൾ മരത്തിൻ്റെ മൂന്ന് നാല് കള്ളികളുള്ള ചതുരജനലിലൂടെ ഏന്തിനോക്കി ഞങ്ങൾ അമ്മയെ കാത്തിരിക്കും. സൂര്യൻ്റെ ചോര നിറം കാണാം അപ്പോൾ. എല്ലാർക്കും, എല്ലാത്തിനും പല നിറങ്ങളുണ്ടെന്ന് പറയുമ്പോലെ സൂര്യൻ്റെ പല നിറങ്ങൾ ഞങ്ങൾ ഏറെ നേരമെടുത്ത് കണ്ടറിഞ്ഞത് ആ കാലത്താണ്. ഒറ്റ മുറിയായിരുന്നു അത്, പക്ഷേ സന്തോഷമുള്ളത്. ഒറ്റ മുറിയെങ്കിലും ഞങ്ങൾ സമാധാനവും സന്തോഷവും ഉണ്ടുടുത്ത് ഒന്നായുറങ്ങിയത്. അതിനാൽതന്നെ അവിടന്ന് ഈ പ്രശ്നം വന്ന്പെടാൻ യാതൊരു സാദ്ധ്യതയും കാണുന്നില്ല

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ ചതുരപ്പേടി വല്ല ഫോബിയയുമാണോ എന്നറിയാൻ ഗൂഗിൾ ചെയ്ത് നോക്കിയിരുന്നു. തമിഴ്നാട്ടിലെ ഗ്രാമപ്രദേശത്തുകൂടെ ജോലിയാവശ്യത്തിനായി ബസ്സിൽ പോവുകയായിരുന്നു ഞാനപ്പോൾ. ഒരു ഫോബിയയിലും ഈ ലക്ഷണങ്ങൾ കണ്ടില്ല . ഉയരത്തിൻ്റെ ഫോബിയ അക്രോഫോബിയയെന്നും മരണ വീടിനെ പേടി തനട്ടോഫോബിയയെന്നും വെള്ളത്തിൻ്റെത് അക്വോഫോബിയയെന്നും അടച്ചിട്ട മുറിയെപ്പേടി ക്ലസ്ട്രോഫോബിയയെന്നും അങ്ങനെ പലതും കണ്ടു.
അടച്ചിട്ട മുറിയിൽ പെടുത്താമോ ഇതെന്ന്ഏറെനേരം ചിന്തിച്ച് നോക്കി. ഇല്ല, എനിക്ക് ഈ ഉളുത്ത് കയറൽ തുടങ്ങാറ് ചതുരത്തെ കാണുമ്പോഴാണ്. ചതുരം, ചതുരം. സർവ്വത്ര ചതുരം. അന്ന് തമിഴ്നാട്ടിൽ വെച്ച് ബസ്സിൽ നിന്നിറങ്ങിയ ഉടൻ റിക്ഷാവാലകൾ കൂട്ടത്തോടെ ഓടിയണയുകയും ഒരുത്തൻ എന്നെ ഒരു ക്രിമിനലിനെപ്പോലെ പിടിച്ചുകൊണ്ടുപോയി അവൻ്റെ ഓട്ടോയിൽ കയറ്റുകയും അധിക ദൂരം പോകുംമുമ്പേ ഒരു ചതുരത്തിൽ നിക്ഷേപിക്കുകയും ചെയ്തു.
ഏതാണ്ട് മൂന്നാഴ്ച്ചയോളം ഞാനതിൽ പക്ഷിക്കൂട് കണക്ക് ജീവിച്ച്പോന്നു. അവിടെനിന്ന് നോക്കിയാൽ ദൂരെ, ചതുരവും ദീർഘചതുരവും ചേർന്ന അമ്പലക്കൂട്ടങ്ങളുടെ നിരകൾ കാണാമായിരുന്നു. ഒരു ദിവസം പുലർച്ചെയിറങ്ങി ആ ദൂരത്തിലേക്ക് വെറുതെ നടന്നു നോക്കി, പക്ഷേ ഏറെ നടന്നിട്ടും എത്തിച്ചേർന്നില്ല. പതിവുപോലെ ചതുരമുഖങ്ങൾക്കിടയിലൂടെ തിരിച്ചുപോന്നു.

ദുരിതത്തിൽ നിന്ന് മാത്രമല്ലല്ലോ പേടിയോ ഒബ്സഷനോ ഉണ്ടാവുന്നതെന്ന് കരുതി സന്തോഷചതുരങ്ങളെയും ഞാനിടയ്ക്കിടക്ക് ഓർത്തു നോക്കാറുണ്ട്. എനിക്ക് ഭീകരമായി( ഭീകരമായി എന്ന് പറഞ്ഞത് ക്ഷമിക്കുക. അത്രയേറെ തീവ്രമായി എന്നതിന് മറ്റൊന്നും കിട്ടുന്നില്ല) പ്രേമമുണ്ടായിരുന്ന ഒരു കാമുകിയുണ്ടായിരുന്നു. സമപ്രായക്കാരായിരുന്നു ഞങ്ങൾ. അവളെ മോഹിച്ചതിനോളം ഞാനീ ലോകത്ത് ഒരാളെയും മോഹിച്ചിട്ടില്ല. കാമുകി എന്ന് പറഞ്ഞെങ്കിലും വൺവേ ലവ്വായിരുന്നു. അവൾക്ക് ഈ കാര്യം അറിയുകയേയില്ല. പക്ഷേ, എൻ്റെ പ്രേമവും ഞാനും മൂർഛിച്ചിരിക്കെ അവളുടെ വിവാഹം കഴിഞ്ഞു.
ആ കല്ല്യാണയാത്രയും എൻ്റെ ശവമഞ്ചവും ഒരുമിച്ച് സഞ്ചരിക്കുന്നത് കിനാവ് കാണുന്നതായിരുന്നു അക്കാലത്തെ എൻ്റെ ഏറ്റവും വലിയ വിനോദം. പക്ഷേ, ഒന്നും നടന്നില്ല. എന്നിട്ടും എന്തുകൊണ്ടോ അവൾ വിവാഹിതയായി വന്നുചേർന്നത് എൻ്റെ വീട്ടിൽ നിന്ന് ഒരരക്കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്കായിരുന്നു. പൊടുന്നനെ, ഒരു ദിവസം ഞാൻ സായാഹ്ന നടത്തം തുടങ്ങി. അവളുടെ ആദ്യരാത്രി മുതൽ ഒരു മരത്തിൽ കയറി കൂമനെപ്പോലെ ഉറക്കമിളച്ചിരുന്ന് ചതുരവടിവിലൂടെ കണ്ടു. അവളെപ്പോലെ ഞാനും ആദ്യം കരഞ്ഞു, പിന്നെ മന്ദഹസിച്ചു. ഒടുക്കം തളർന്ന് പൊട്ടിച്ചിരിച്ചു. ആ ചതുരവടിവ് എനിക്കിപ്പോൾ അവളെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ്.
പല പ്രമുഖ സംവിധായകരും ഫോട്ടോഗ്രാഫേഴ്സുമെല്ലാം ഈ രൂപത്തെ വളരെ ബുദ്ധിപരമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. മണിരത്നത്തിൻ്റെ 'ബോംബെ' യിൽ എത്ര ഫ്രെയിമുകളുണ്ടെന്നോ, ഇരുവരിലും അതേ. പിന്നെ എത്രയോ പ്രേത സിനിമകൾ, ആൽബങ്ങൾ. അല്ലെങ്കിലെന്തിന്, ഇതുപോലുള്ള എല്ലാ സിനിമകളും എൻ്റെ തലമുറയൊക്കെ കണ്ടത് തന്നെ ആ ചതുരപ്പെട്ടിയിൽ വെച്ചായിരുന്നല്ലോ. അത് സന്തോഷത്തിൻ്റെ ഓർമ്മയായിരുന്നില്ലേ.... ആണ്. പണ്ട് ഞാൻ സ്ക്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ഒരു മ്യൂസിയത്തിൽ പോയിരുന്നു. സകലമാന മൃഗങ്ങളെയും പക്ഷികളെയും പാമ്പുകളെയും ചതുരക്കൂട്ടിൽ അടച്ചിട്ടിരിക്കുന്ന ഒരു മ്യൂസിയത്തിൽ. പക്ഷികളും ഉരഗങ്ങളുമെല്ലാം ഒരുപോലെ കിടന്ന് ജീവിച്ച് ചത്തുപോകുന്നു എന്ന് പറഞ്ഞു ആയിഷ ടീച്ചർ അന്ന്.

രണ്ട് ദിവസമായി ഈ ഷേപ്പാണ് ഏത് നേരത്തും തലയിൽ. ഒരു ബിസിനസ്സ് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങളുടെ കമ്പനി. എന്നിട്ടും ഇത് തന്നെ ഓർത്ത് തല പെരുത്ത് ഞാൻ ഒൻപതാം നിലയിലുള്ള ചതുരക്കൂട്ടിലേക്ക് കാൽവെച്ചു. എത്തിയ ഉടൻ ഇളം മധുരത്തിൽ ഒരു കട്ടൻ കാപ്പി കൊണ്ടുവെച്ചു ഓഫീസ് പാൻട്രിയിലെ ചേച്ചി. ചതുരം പോലെ എന്തോ ഒന്ന് അവരുടെ കഴുത്തിന് മുകളിൽ ഇരിക്കുന്ന പോലെ ദൂരെനിന്നേ മിന്നായം പോലെ കണ്ടിരുന്നത് കൊണ്ട് ഞാനവരുടെ മുഖത്തേക്ക് നോക്കിയില്ല
അച്ഛൻ ആദ്യമായും അവസാനമായും ലാളനയോടെ വാങ്ങിത്തന്നത് ഒരു അലൂമിനിയത്തിൻ്റെ ചതുരപ്പെട്ടിയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് സർക്കാറുദ്യോഗസ്ഥനായി ജോലി കിട്ടിയത്, അങ്ങ് ദൂരെ. അന്ന് അച്ഛന് വലിയൊരു പെട്ടിയും എനിക്കും അനിയനും രണ്ട് ചെറിയ പെട്ടികളും വാങ്ങി. ഞാനാ അലൂമിനിയം ചതുരത്തിലിട്ട് മറ്റനേകം ചതുരങ്ങളെ വർഷങ്ങൾ വഹിച്ചു. എന്തായാലും ഈ കാലത്തൊന്നും എനിക്കിങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നുറപ്പാണ്. പിന്നെ എവിടെ മുതലാണിത് തുടങ്ങിയത്?
കുറച്ച് നാൾ മുമ്പ് ഓഫീസിൽ നിന്ന് യാത്ര പോയപ്പോൾ സുഹൃത്തുക്കളെല്ലാം ഇഷ്ടപ്പെട്ടത് വല്ല ഹിൽസ്റ്റേഷനിലേക്കും പോകാനാണ്. അതായത്, എൻ്റെ ഭാഷയിൽ പറഞ്ഞാൽ ചതുരങ്ങളിൽ നിന്നൊരു രക്ഷപ്പെടൽ. ചുറ്റിലും പച്ചപ്പും തണുപ്പും കോടയും അത്യാവശ്യം നല്ല ഭക്ഷണവും എല്ലാമുള്ള സ്ഥലങ്ങൾ. ചെന്നെത്തിയത് കുടകിലാണ്.
ഞാൻ ആർമ്മാദിച്ചാണ് പോയത്. അവിടെ ഹട്ടുകളായിരുന്നു കൂടുതലും. ഒരു പുഴ, മനോഹരമായ തീരം. വെള്ള അരയന്നങ്ങൾ. ടെന്നീസ് കളി. താറാവിറച്ചിയും മുയലിറച്ചിയും. നല്ല കള്ള്. ചെന്ന പാടെ മുറിയിലെ ചതുരപ്പെട്ടിയെ മൂടിയിട്ടു.
എല്ലാം ഒന്നടങ്ങിയെന്ന് കരുതിയതാ. പക്ഷേ, വിനോദയാത്രയും അത് കഴിഞ്ഞപ്പോഴുള്ള വിശ്രമവും കഴിഞ്ഞ് അഞ്ചാം ദിവസം ഓഫീസ് മുറിയിലെത്തിയ എനിക്ക് ഉളുത്തു കയറൽ മുൻപത്തേക്കാളുമധികം കലശലായി. നിൽക്കക്കള്ളിയില്ലാതായി. പുകവലിക്കാനെന്ന വണ്ണം സദാ സമയം ബാൽക്കണി വശങ്ങളിൽ നിലയുറപ്പിച്ചു. മുകളിലേക്കോ വശങ്ങളിലേക്കോ നോക്കാനേ വയ്യ. വലിയ വലിയ ചതുരങ്ങളിൽ നിന്നും ആയിരക്കണക്കിന് മനുഷ്യർ ആമത്തല മാത്രം പുറത്തേക്കിടുന്നത് പോലെ. ഞാനീ നിൽക്കുന്ന ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ചില ചതുരങ്ങൾക്കൊക്കെ ആകാശത്താണ് തറയെന്ന് തോന്നും. കാക്കകൾ മാത്രമാണ് ചതുരജീവിതത്തിലെ സഹജീവി.
ഇപ്പോഴുള്ള ഏറ്റവും പുതിയ വീടുകളുടെ ഡിസൈൻ ശ്രദ്ധിച്ചിട്ടുണ്ടോ? അകവശങ്ങൾ മാത്രമല്ല, പുറവും അനേകം ചതുരങ്ങളാൽ അടുക്കിവെച്ചിരിക്കുന്നത് പോലെയാണതിൻ്റെ കിടപ്പ് തന്നെ. അറപ്പ് തോന്നും. ചെറുപ്പകാലത്ത് അയൽപ്പക്കങ്ങളിലുണ്ടായിരുന്നകോഴികളുടെയും പട്ടികളുടെയും മുയലുകളുടെയും വാസസ്ഥലങ്ങളെല്ലാം ഇതുപോലുള്ള ചതുരക്കൂടുകളിയിരുന്നു. മൃഗം മൃഗത്വത്തിലേക്ക് തന്നെ വളരുന്നല്ലോ, സമാധാനം!

ഞാൻ മനഃപ്പൂർവ്വം നിർബന്ധം പിടിച്ച് ബിസിനസ്സ് കോൺക്ലേവിനായി ബുക്ക് ചെയ്തിരിക്കുന്ന ഹാൾ ഒരു അർദ്ധ ഗോളാകൃതിയിലാക്കാൻ താക്കീത് കൊടുത്തു. കടുത്ത വേനൽക്കാലമല്ലേ, ഏ സി ഹാൾ എന്ന നിലയിൽ നല്ല കംഫേർട്ടായിരിക്കുന്നു അതിൻ്റെ തിരഞ്ഞെടുപ്പെന്ന് ഞങ്ങളുടെ ഏരിയ സെയിൽസ് മാനേജർ പ്രശംസിച്ചതിൽ എനിക്കെന്നോട്ട് തന്നെ വലിയ മതിപ്പ് തോന്നി. അദ്ദേഹത്തോടൊപ്പമിരുന്ന് ഒരു ധാബയിൽ കയറി നന്നായി ഭക്ഷണം കഴിച്ചാണ് ഇറങ്ങിയത്.
ഇറങ്ങുംനേരം ചിക്കനിൽ കുത്തിവെച്ചിരുന്ന ഒരു ചെറുനാരങ്ങാക്കഷ്ണം കയ്യിൽ പിടിച്ചാണ് തിരിച്ച് കാറിൽ കയറിയത്. ഡ്രൈവർ മുരുകേഷണ്ണൻ എന്തൊക്കെയോ പ്രാരാബ്ധം പറയുന്നുണ്ടായിരുന്നു. ഒക്കെ മൂളിക്കേട്ടു.
ലിഫ്റ്റിൽ കയറിയപ്പോൾ മുതൽ ഒരു മനം പിരട്ടൽ. കണ്ണടച്ച് പിടിച്ചു, കൂടുതൽ കഴിച്ചതിൻ്റെതാവും. ഒൻപതാം നിലയിലിറങ്ങി ഓഫീസ് ക്യാബിനിലേക്ക് കടന്നു. എസി ഓൺ ചെയ്തു, കോട്ട് ഊരിയിട്ടു. ഉടനെ ടീമിലെ വിശാൽ വന്ന് മുന്നിൽ നിന്നു
‘‘സർ,നമ്മൾ കോൺക്ലേവിനായി കൊടുത്ത പ്രപ്പോസൽ 'മേർ മാത' മാത്രം സ്വീകരിച്ചിട്ടില്ല. വേറെ മാറ്റി അയക്കേണ്ടതുണ്ടോ’’, അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ അവനോട് ഞാൻ ഇടതുവശത്തുള്ള ഗ്ലാസിൻ്റെ വിരി മുഴുവനായി മാറ്റിയിടാൻ പറഞ്ഞു. മുഖം ചുളിച്ചുകൊണ്ട് അവനത് തന്നെ ചെയ്തു.
ഇപ്പോഴവൻ്റെ നിൽപ്പ് കണ്ടാൽ കൃത്യമായും 'കമ്മട്ടിപ്പാടം' സിനിമയിൽ ദുൽഖർ സൽമാൻ അനിൽ നെടുമങ്ങാടിനെ ചവിട്ടി തെറിപ്പിക്കുന്ന അതേ വിഷ്വലിന്ന് പാകമായ പോലെയുണ്ട്. അതേ മുറി, അതേ ചതുര ഗ്ലാസുകൾ അടുക്കി വെച്ച ഭിത്തി.
‘അതേടാ, ഒരു തെരുവുപട്ടിയാ. ചത്താലും ഞങ്ങളൊറ്റക്കെട്ടാ. പിന്നെ ഹെഡ് പദവി, അതില് വല്ല്യ ഒറപ്പൊന്നുമില്ലെടാ' എന്ന അവൻ്റെ ഭാവം.
ഇന്ന് വേണോ, അതോ നാളെയോ.
എന്തായാലും ഈ ചതുരക്കളി ഞാനവസാനിപ്പിക്കുക തന്നെ ചെയ്യും. ചവിട്ടിത്തെറിപ്പിക്കും. പറ്റാവുന്നത്രയും ചതുരങ്ങൾ ചിതറിത്തെറിക്കുന്നത്, ചിതറിപ്പരക്കുന്നത് കണ്ടെനിക്ക് സമാധാനപ്പെടണം.